അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്ത മലയാളി അസ്സോസ്സിയേഷനും, കലാ-കായിക-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ലണ്ടനിലെ പ്രമുഖ സാന്നിദ്ധ്യവുമായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക മേഖലയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്സും’ സംയുക്തമായി ‘ഓൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ സംഘടിപ്പിക്കുന്നു. ‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മെയ് 31 ന് ശനിയാഴ്ചയാണ് നടത്തപ്പെടുന്നത്. ടൂർണ്ണമെന്റ് ജേതാക്കൾക്കായി കാത്തിരിക്കുന്നത് കാഷ് പ്രൈസുകളോടൊപ്പം, ട്രോഫികളും, ജേഴ്സികളും അടങ്ങുന്ന ആകർഷകങ്ങളായ സമ്മാനങ്ങളാണ്.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ മത്സരമെന്ന നിലയിലും, വലിയ സമ്മാനങ്ങൾ നൽകുന്ന വേദിയെന്ന നിലയിലും ഈ കായിക മാമാങ്കത്തിൽ ഭാഗഭാക്കാകുവാൻ ആഗ്രഹിക്കുന്ന ടീമുകൾ തങ്ങളുടെ അവസരം ഉറ പ്പാ ക്കുന്നതിനായി ഉടൻ തന്നെ ഫീസടച്ച് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന പത്തു ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്ഫിറ്റ്സ് തയ്യാറാക്കുന്ന മനോഹരമായ ബാഡ്മിന്റൺ ജേഴ്സികൾ ലഭിക്കുന്നതുമാണ്.
യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക്ക് ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കുചേരുവാൻ അനുവദിക്കുന്നതല്ല. മത്സരത്തിൽ പങ്കെടുക്കുന്ന ഡബിൾസ് ടീമംഗങ്ങൾ തങ്ങളുടെ ടീം പാർട്ണറെ നിർണ്ണയിക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമം പാലിക്കേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ മെയ് 31 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്നതാണ്.
യു കെ യിലെ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകുന്ന ‘സർഗ്ഗം-സ്മാഷേഴ്സ്’ മത്സരങ്ങളിൽ ‘ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 101 പൗണ്ടും ആണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
For More Details :
Manoj John : 07735285036
Tom: 07477183687
Anoob : 07429099050
Tournament Venue:
Marriotts Gymnastics Club , Telford Ave,
Stevenage SG2 0AJ
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് മെമ്പേഴ്സിനായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. മെമ്പേഴ്സിന്റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ മെൻസ് വിഭാഗത്തിൽ ടിറ്റോ ചെറിയാനും മാനുവൽ ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിമ്മി ദേവസ്യകുട്ടിയും ബിനു മാത്യുവും റണ്ണർ അപ്പ് ആയി. വനിതാ വിഭാഗത്തിൽ മിനി ജോജിയും, ഷേർലി ബിപിനും ജേതാക്കളായപ്പോൾ ജാസ്മിൻ തോമസും മോനിഷാ അഖിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ ഡാനിൽ അനൂപും നടാലിയാ ബിനുവും വിജയികളായപ്പോൾ രണ്ടാം സ്ഥാനത്തിന് അർഹരായത് ബോനിഫസ് ബോബിയും ഹന്നാ മേരി ക്രിസ്റ്റിയുമാണ്.
ഇതിനോടകം മലയാളികൾക്കായി സംഘടിപ്പിക്കുന്ന യുകെയിലെ മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് ജൂൺ മാസത്തിൽ വീണ്ടും യുകെയിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് .
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾക്ക് വേണ്ടി പ്രസിഡൻറ് തോമസ് ജോസ് പാറയടിയിൽ നന്ദി അറിയിച്ചു.
ബർമിംങ്ഹാമിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി – 2025 മത്സരങ്ങളിൽ വെയിൽസ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോൺസൻ, വോൾഗാ സേവ്യർ, അമൃത എന്നിവർ പങ്കെടുക്കുകയാണ്. ബിബിസി വർഷം തോറും നടത്തി വരുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും സെലക്ഷൻ ലഭിച്ചാണ് ഇവർ വെയിൽസ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയിൽസ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ താരമായ സാജു മാത്യുവാണ്. വെയിൽസ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോർക് യൂണിവേഴ്സിറ്റി ഹൾ – യോർക് മെഡിക്കൽ സ്കൂളിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസിൻ്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരൻ. നോട്ടിംങ്ങ്ഹാം റോയൽസ് താരങ്ങളായ ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ഡയറക്ടർമാരായ സാജു മാത്യു, രാജു ജോർജ്, ജിത്തു ജോസ് എന്നിവരാണ്.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷൻമാരുടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, സ്കോട്ട്ലൻഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയിൽസ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് പരാജയപ്പെട്ടെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ ഇറ്റലിയേയും, ഹോംകോങ്ങിനേയും തറപറ്റിച്ചു ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് വെയിൽസ് ടീം. ഇന്ന് യുകെ സമയം 12 PM ന് കരുത്തരായ ഇന്ത്യയെ വെയിൽസ് നേരിടും. മത്സരങ്ങൾ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 12 മുതൽ ഇന്ത്യ – വെയിൽസ് മത്സരം കാണാവുന്നതാണ്.
ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ നാലുവിക്കറ്റിന് തകര്‍ത്തു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം. സ്കോർ- ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. രോഹിത്താണ് മത്സരത്തിലെ താരം. നാലു മത്സരങ്ങളിൽ 65.75 ശരാശരിയിൽ 263 റൺസ് നേടി ടോപ് സ്കോററായ രചിൻ രവീന്ദ്രയാണ് ടൂർണമെന്റിലെ താരം.
തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോൾ ക്രീസിൽ.
മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന് രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഒരറ്റത്ത് രോഹിത് ശര്‍മ തകര്‍പ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്മാന്‍ ഗില്‍ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗില്‍ ഒരു സിക്സ് സഹിതം 31 റണ്‍സ് നേടി.
വണ്‍ഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകള്‍ മാത്രമേ നേരിടാനായുള്ളൂ. സാന്റ്നറുടെ പന്തില്‍ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേല്‍ ബ്രേസ്വെലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രോഹിത്തുമായി കൂടിയാലോചിച്ചശേഷം റിവ്യൂ നല്‍കിയെങ്കിലും ബാറ്റില്‍ എഡ്ജ് കണ്ടെത്താനായില്ല. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ശ്രേയസ് അയ്യർ 62 പന്തിൽനിന്ന് 48 റൺസ് നേടി പുറത്തായി. അർധ സെഞ്ചുറിയിലേക്ക് രണ്ട് റൺസ് മാത്രം അകലം നിൽക്കേ, രവീന്ദ്ര ജഡയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതിനിടെ ഒരുതവണ ശ്രേയസ് ക്യാച്ചിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ബ്രേസ്വെലിന്റെ പന്തിൽ ഒറുർക്കിന് ക്യാച്ച് നൽകി അക്ഷർ പട്ടേലും (40 പന്തിൽ 29) മടങ്ങി. പിന്നാലെ ടീമിനെ വിജയതീരത്തെത്തിച്ച് ഹാർദിക് പാണ്ഡ്യയും (18) ജെമീസന്റെ പന്തിൽ റിട്ടേൺ ക്യാച്ചായി പുറത്തായി. പിന്നീട് കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച് വിജയറൺസ് കുറിക്കുകയായിരുന്നു.
ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിനെ ചെറിയ സ്കോറില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞു. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ന്യൂസീലന്‍ഡിന്റെ സമ്പാദ്യം. കിവികള്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കഥ മാറി. വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ സ്കോര്‍ വേഗം മന്ദഗതിയിലായി. ഇന്ത്യ പിഴുത ഏഴു വിക്കറ്റുകളില്‍ അഞ്ചും സ്പിന്നര്‍മാര്‍ വകയാണ്. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കും ഒന്ന് റണ്ണൗട്ടും.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ അഞ്ചുവിക്കറ്റുകള്‍ പിഴുത വരുണ്‍ ചക്രവര്‍ത്തി ഇന്നും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടി ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം കെടുത്തി. കുല്‍ദീപ് യാദവിനും രണ്ടുവിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ഷമിക്കും ഓരോ വിക്കറ്റ്. അങ്ങേയറ്റം ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച ഡറില് മിച്ചലാണ് (63) ന്യൂസീലന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. മിച്ചല്‍ ബ്രേസ്വെല് (40 പന്തില്‍ 53*) അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി വില്‍ യങ് (15) ആണ് ആദ്യം മടങ്ങിയത്. 11-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ രചിന് രവീന്ദ്ര (29 പന്തില്‍ 37) ബൗള്‍ഡായി. രവീന്ദ്രയുടെ മൂന്ന് ക്യാച്ചുകള്‍ ഇന്ത്യ കൈവിട്ട ശേഷമായിരുന്നു അത്. തൊട്ടടുത്ത ഓവറില്‍ കെയിന്‍ വില്യംസണെ (14 പന്തില്‍ 11) പുറത്താക്കി കുല്‍ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. റിട്ടേണ്‍ വന്ന പന്ത് കുല്‍ദീപ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
പിന്നാലെ ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നീട് ഗ്ലെന്‍ ഫിലിപ്സിനെ (52 പന്തില്‍ 34) മടക്കി വരുണ്‍ ചക്രവര്‍ത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അര്‍ധ സെഞ്ചുറിയോടെ ന്യൂസീലന്‍ഡിന്റെ ടോപ് സ്കോററായ ഡറില് മിച്ചലിനെ മുഹമ്മദ് ഷമി രോഹിത്തിന്റെ കൈകളിലേക്ക് നല്കിയ തിരിച്ചയച്ചു. തകര്‍ന്ന ന്യസീലന്‍ഡിനായി ക്ഷമയോടെ ബാറ്റേന്തുക എന്ന ദൗത്യം മിച്ചല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട അദ്ദേഹം 63 റണ്‍സ് നേടി. മൂന്ന് ഫോറുകളൊഴിച്ചാല്‍ ബാക്കിയെല്ലാം വിക്കറ്റുകള്‍ക്കിടയിലൂടെ ഓടിയെടുത്തതാണ് ഡറില്. 49-ാം ഓവറില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ഡബിളിനായി ശ്രമിച്ച് റണ്ണൗട്ടായി. ഡീപില്‍നിന്ന് വിരാട് കോലിയെറിഞ്ഞ ഉഗ്രന്‍ ത്രോ കെ.എല്‍. രാഹുല്‍ കൈയിലൊതുക്കി സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഗംഭീരമായിരുന്നു കിവികളുടെ തുടക്കം. ആദ്യ മൂന്നോവറുകള്‍ കരുതിക്കളിച്ച ഓപ്പണര്‍മാര്‍, ഹാര്‍ദിക് എറിഞ്ഞ നാലാം ഓവര്‍ തൊട്ട് ബാറ്റിങ് സ്വഭാവം മാറ്റി. രചിന് രവീന്ദ്രയാണ് ആക്രമണാത്മക ശൈലിക്ക് തുടക്കമിട്ടത്. ഒന്നാംവിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു.
മികവോടെ മുന്നോട്ടുപോവുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്തി ഇന്ത്യ ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ചോര്‍ത്തി. അവിടെനിന്ന് പിന്നീട് കരകയറാന്‍ ന്യൂസീലന്‍ഡിനായില്ല. ആധിപത്യം നഷ്ടപ്പെട്ട ന്യൂസീലന്‍ഡിന് പിന്നീട് താളം കണ്ടെത്തുക ദുഷ്കരമായി. ആദ്യ പത്തോവറില്‍ 69 റണ്‍സ് നേടിയ ബ്ലാക്ക് ക്യാപ്പുകാര്‍ക്ക്, പിന്നീടുള്ള പത്തോവറില്‍ 24 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈയില്‍ പന്തെടുത്തുതുടങ്ങിയതോടെയാണ് ന്യൂസീലന്‍ഡ് സ്കോറിന് വേഗം കുറഞ്ഞത്. മത്സരത്തിലെ 38 ഓവറും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഓപ്പണിങ് വിക്കറ്റില്‍ വില്‍ യങ്-രചിന് രവീന്ദ്ര സഖ്യം 48 പന്തില്‍ 57 റണ്‍സ് നേടിയിരുന്നെങ്കില്‍ നാലാം വിക്കറ്റില്‍ ഡറില് മിച്ചല്‍-ടോം ലാഥം സഖ്യം 66 പന്തില്‍ നേടിയത് 33 റണ്‍സ് മാത്രം. ആദ്യ പത്തോവറില്‍ നേടിയ അതേ റണ്‍സ് തുടര്‍ന്നുള്ള 20 ഓവറില്‍ നേടാന്‍ ന്യൂസീലന്‍ഡിനെക്കൊണ്ട് കഴിയാത്തവിധം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 14-ാം ഓവറില്‍ ഡറില് മിച്ചല്‍ ബൗണ്ടറി നേടിയതില്‍പ്പിന്നെ 27-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് സിക്സ് നേടിയാണ് പന്തൊന്ന് അതിര്‍ത്തി കടന്നുകണ്ടത്. ഇതിനിടെയുള്ള 81 പന്തുകളില്‍ ഒറ്റ ഫോറോ സിക്സോ പിറന്നില്ല.
ഇന്ത്യക്കിത് തുടര്‍ച്ചയായി 15-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രെയിന്‍ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബര്‍ മുതല്‍ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000-ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഇതുവരെ തോല്‍ക്കാതെയാണ് ഫൈനലിനിറങ്ങിയത്. അതേസമയം ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് എത്തിയതെങ്കില്‍, ഓസീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയുടെ നാലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. മുന്‍പ് രണ്ടുതവണ കിരീടം നേടിയിരുന്നു.
വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.
ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്കി.
2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള് ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
ഷിബി ചേപ്പനത്ത്
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.
യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ബോസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അർഹരായി.
രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടൻ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അർഹരായി .
101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അർഹരായി മോർ ബസേലിയോസ് എൽദോസ് ബ്രിസ്റ്റോൾ ഇടവകയിൽ നിന്നുള്ള വിമലും എൽദോയും എത്തപ്പെട്ടു.
നാലാം സ്ഥാനാർഹർക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്ഫോർഡ് ഇടവകയിൽ നിന്നുള ഷിബിലും ബിബിനും അർഹരായി.
18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത് .
രാവിലെ കൃത്യം 10.30 ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിൻ അച്ചൻ ഉത്ഘാടനം ചെയ്ത് മത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ബേസിങ്ങ്സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു . ബഹു അബിൻ അച്ചൻ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു.
ഭദ്രാസന കൗൺസിലർമാരായ ശ്രീ മധു മാമ്മൻ, ശ്രീ ഷാജി ഏലിയാസ്, ശ്രീ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഭദ്രാസന ട്രഷറർ ശ്രി ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അർപ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വർക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു .
സുമേഷൻ പിള്ള
പ്രെസ്റ്റൺ വോളിബോൾ ക്ലബ് നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റ് റെവ: ഫാദർ ബാബു പുത്തൻപുരയ്ക്കൽ ഉത്ഘാടനം നടത്തി. യൂറോപ്പിൽ നിന്നും വിവിധ ഏഷ്യൻ രാജ്യത്ത് നിന്നുമുള്ള മിന്നും താരങ്ങൾ ആണ് വിജയ കിരീടത്തിന് വേണ്ടി കൊമ്പ് കോർത്തത്. ആകെ 12 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഒന്നാം പൂളിൽ നിന്നും ഷെഫീൽഡ് സ്ട്രികേറ്റേഴ്സും ലിവർപൂൾ ലയൻസും എന്നിവർ സെമിയിലേക്ക് നടന്നു കയറിയപ്പോൾ പൂൾ ബിയിൽ നിന്നും കാർഡിഫ് ഡ്രാഗൻസും കേബ്രിഡ്ജ് സ്പൈകേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ ലിവർപൂളിന്റെ പ്രവീൺ എന്ന ആർമി പ്ലയേറും കേബ്രിഡ്ജിന്റെ ജിനേഷ് എന്ന ആർമി പ്ലയറും അറ്റാക്കറുടെ വേഷത്തിൽ കളം നിറഞ്ഞാടിയപ്പോൾ കാണികളുടെ ആവേശം നിയന്ത്രിക്കാൻ സംഘാടകർ നല്ലത് പോലെ വിയർപ്പ് ഒഴുക്കേണ്ടി വന്നു.
എബിൻ നിലം കുഴിക്കുന്ന അറ്റാക്കുകൾ നടത്താൻ ശ്രമിക്കുമ്പോഴും ബാക്ക് കോർട്ടിൽ നിന്നും ഫുട്ബോളിലെ ഹിഗിറ്റയെന്നപോലെ കോർട്ടിൽ വട്ടമിട്ടു പറന്നു നടന്ന ദിനീഷ് ഉയർത്തി നൽകുന്ന മനോഹരമായ പാസുകൾക്ക് അനായാസമായി തന്നെ സെറ്റ് ചെയ്യാൻ ടൂർണമെന്റിലെ മികച്ച സെറ്റർ ആയ ബോബിക്ക് സാധിച്ചു. വോളിബോൾ ആരോഗ്യ ശക്തിയുടെ മാത്രം അല്ല ബുദ്ധി ശക്തിയുടെയും സൗമ്യതയുടെയും കൂടെ കളി ആണെന്ന് തന്ത്രപരമായി പ്ലെസിങ് പോയിന്റുകളിലൂടെ ടൂർണമെന്റിലെ ബെസ്റ്റ് ബ്ലോക്കർ ആയ ജോർളി തെളിയിച്ചു. പ്രതിഭകൾ എല്ലാം ഒരുമിച്ചു തിളങ്ങിയപ്പോൾ ലിവർ പൂളിന്റെ ഒപ്പം നിന്നു വിജയം.
രണ്ടാം സെമിയിൽ ശക്തരായ കാർഡിഫ് ഡ്രാഗൻസ് ഷെഫിൽഡും തമ്മിൽ ഉള്ള മത്സരം അത്യധികം വാശി നിറഞ്ഞതായിരുന്നു ശിവ എന്ന കാർഡിഫിന്റെ “സെർവ് മെഷീൻ ”തുടരെ തുടരെ പോയിന്റ് നേടി കാർഡിഫിനെ ഫൈനലിൽ എത്തിച്ചു. ആവേശകരമായ ഫൈനലിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ മധുരത്തിൽ കാർഡിഫും കപ്പിനും ചുണ്ടിനും ഇടയിൽ നിർഭാഗ്യത്താൽ നഷ്ടപെട്ട ചാമ്പ്യൻ പട്ടം തിരികെ പിടിക്കാൻ രണ്ടും കൽപിച്ചു ഉറപ്പിച്ചിറങ്ങിയ ലിവർപൂൾ ചുണക്കുട്ടികൾ കോർട്ടിൽ ആറാടുകയാണ് ചെയ്തത്.
കാർഡിഫിന്റെ മൂന്ന് പ്രധാന കളിക്കാരുടെ അഭാവം അവരുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഏറെ കുറെ ബിനീഷിന്റെ ഒറ്റയാൾ പോരാട്ടം ആയിരുന്നു കാർഡിഫിന്റെ ഫൈനലിലെ പോരാട്ടം. ബാക്ക് കോർട്ടിൽ നിന്നും ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട ഷാനു പ്രെസ്റ്റൺ ടൂർണമെന്റിലെ “മിന്നൽ മുരളി ”ആയിരുന്നു കൂടെ ടു സോണിൽ നിന്നും റോണിയുടെ തീപ്പൊരി അറ്റാക്കും അഖിലിന്റെ ശക്തമായ ഡിഫെൻസും കൂടി ഒത്തു ചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായ ആറാമാത് ചാമ്പ്യൻ കിരീടം എന്ന സ്വപ്നത്തിന് തിരശീല വീണു .
റോമി കുര്യാക്കോസ്
സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിനുണ്ട്.
രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഇൻകാസ് മുൻ പ്രസിഡന്റ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
32 ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർമീഡിയേറ്റ് വിഭാഗം, 16 ടീമുകൾ മത്സരിക്കുന്ന നാൽപത് വയസിനു മുകളിൽ പ്രായമുള്ള വിഭാഗം എന്നിങ്ങനെ രണ്ട് കാറ്റഗറികളായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ടീമുകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ഫെബ്രുവരി 3 വരെ മാത്രമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക.
സമ്മാനങ്ങൾ
ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം:
£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി
ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടീമുകൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ഡാറ്റാ ഫോമും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ ഫോം:
https://forms.gle/DFKCwdXqqqUT68fRA
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോർഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വർഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങൾ നടക്കുന്ന വേദി:
St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR
ഷിബി ചേപ്പനത്ത്
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തിൽ യുകെ ഭദ്രാസനത്തിലെ 45 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്നു. വിജയികളാവുന്നവർക്ക് 301 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും സമ്മാനമായി നൽകപ്പെടുന്നു.
രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി മാസം 15 ന് മുൻപായി £35 ഫീസടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
Shibi -07825169330
Raiju -07469656799
Binil -07735424370
വൂൾവർഹാംടെന്നിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ നോട്ടീങ്ങാം റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശക്തരായ സ്കോട്ട് ലാൻഡ് ടീം എഡിമ്ബ്രയോടാണ് നോട്ടീഗാമിന്റെ പരാജയം. ബർമിങ്ങാം, മാഞ്ചെസ്റ്റർ, കോവെൻഡ്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ സ്കോട്ട് ലാൻഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിങ്ങാം റോയൽസിനുവേണ്ടി അണിനിരന്നത്.
മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി. ഇംഗ്ലണ്ടിൽ വളർന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകൾക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കുട്ടികൾ വളരെ സന്തോഷപൂർവം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേൾഡ് കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025 ൽ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളിൽ യൂത്ത് താരങ്ങൾക്ക് അവസരങ്ങളും ഇന്ത്യയിൽ നടക്കുന്ന പ്രൊ കബഡി ലീഗിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവർക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും രാജു ജോർജും ജിത്തു ജോസും കൂടിച്ചേർന്നു നയിക്കുന്ന നോട്ടീഖം റോയൽസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വേൾഡ് കപ്പിനോടാനുബന്ധിച്ചുള്ള സെലക്ഷൻ ട്രയൽസും ഉടനെ ഉണ്ടാകുന്നതാണ്.