ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് താരങ്ങള്‍ പറയുന്നു. ജീവന്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഓപ്പണര്‍ തമീം ഇക്ബാല്‍ ട്വീറ്ററിൽ കുറിച്ചു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നും ടീമംഗങ്ങള്‍ ഓടി കഷ്ടിച്ച് രക്ഷപ്പെടുകയായിരുവെന്ന് താരങ്ങൾ പറയുന്നു. ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിച്ചെന്നാണ് മുഷ്ഫിക്കര്‍ റഹീം പറഞ്ഞത്. വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അതേസമയം താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ പ്രത്യേക കൗണ്‍സിലിംഗ് നല്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. ഉടനെ തന്നെ താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോഴാണ് പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഇതോടെ ബംഗ്ലദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.
അതേസമയം വെടിവയ്പ്പിൽ 40 മരണം ആയി. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20ൽ അധികം പേർക്കു പരുക്കേറ്റു. അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
Bangladesh team escaped from a mosque near Hagley Park where there were active shooters. They ran back through Hagley Park back to the Oval. pic.twitter.com/VtkqSrljjV
— Mohammad Isam (@Isam84) March 15, 2019
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് സുപ്രീംകോടതി. ശ്രീശാന്ത് സമര്‍പ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചു, മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം.
ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല..
മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു.
തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.
മേയ് 23–ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.
മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.
സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.
2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.
2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗി
ച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.
2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി
2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറയുന്നത്.
2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.
നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈയൊരു ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരികുമാരി പറഞ്ഞു. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ തിരക്കേറിയ മുസ്‌ലിം പള്ളിയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സിറ്റി ഓഫ് െ്രെകസ്റ്റ്ചര്‍ച്ചിലെ പള്ളിയിലാണു ആക്രമണം.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര്‌ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്.
കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് അക്രമിച്ചതിനും കേസ് ചാര്‍ജ് ചെയ്തു. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഷമിക്കെതിരായ ചാര്‍ജ് ഷീറ്റ്.
ഭാര്യയ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു.
സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവെപ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.
ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിര്‍ണായക നീക്കവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ടീമിന്റെ ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചിരിക്കുകയാണ് അവര്‍. ടീം പരിശീലകന്‍ റിക്കി പോണ്ടിങ്ങുമായി ചേര്‍ന്നായിരിക്കും ഗാംഗുലി പ്രവര്‍ത്തിക്കുകയെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.
ബംഗാള്‍ കടുവയുല്‍ടെ വരവ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ടീമിന് പുതിയ ഊര്‍ജ്ജമാകും. ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോഴും ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചിട്ടില്ല. ഇത്തവണ രണ്ടും കല്‍പിച്ചാണ് ഡല്‍ഹിയുടെ വരവ്.
ക്രിക്കറ്റ് ലോകത്തിലെ ബുദ്ധിശാലികളില്‍ ഒരാളാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നാം കാണുന്ന പലതിനും പിന്നില്‍ ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ അഗ്രഷനും, പോസിറ്റീവ് ചിന്തകളും, ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത്’ ഗാംഗുലിയെ ഉപദേശകനായി നിശ്ചയിച്ചു കൊണ്ടുളള പ്രസ്താവനയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പറയുന്നു.
ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. അവര്‍ക്കൊപ്പം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ശ്രേയസ് അയ്യര്‍ നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മാര്‍ച്ച് 26നാണ് അവരുടെ ആദ്യ ഹോം മത്സരം.
ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയ സാധ്യത കല്‍പ്പിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.
കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം പുറത്തുവന്നത്. 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്‌ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ തരിപ്പണമാക്കിയ യുവന്റസിന്റെ വിജയ ശില്‍പി മറ്റാരുമായിരുന്നില്ല. ഒന്നും രണ്ടുമല്ല മൂന്നുഗോളടിച്ചാണ് റൊണാള്‍ഡോ അത്്ലറ്റിക്കോയുടെ തട്ടകത്തില്‍ തോറ്റതിന് കണക്ക് തീര്‍ത്തത്.
സ്പെയിനിലെ മഡ്രിഡില്‍ (അത്്ലറ്റിക്കോയുടെ തട്ടകം) എതിരില്ലാത്ത രണ്ടുഗോളിന് തോറ്റുമടങ്ങുമ്പോള്‍ മുന്‍ റയല്‍ മഡ്രിഡ് താരമായിരുന്ന റൊണാള്‍ഡോയെ ആരാധകര്‍ കൂവിയാര്‍ത്തു. എന്നാല്‍ അവരോടെ അഞ്ചുവിരലും ഉയര്‍ത്തി റൊണാള്‍ഡോ പറയാതെ പറഞ്ഞു. ‘ ഒന്നും രണ്ടുമല്ല അഞ്ചു കിരീടം ഞാന്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ടെന്ന്.’ യുവന്റസിന്റെ തട്ടകത്തില്‍ രണ്ടാം പാദത്തിന് അത്‌ലറ്റിക്കോ എത്തുമ്പോള്‍ റൊണാള്‍ഡോ ഒരുങ്ങിയിറങ്ങി. മുടിവെട്ടി മിടുക്കനായ റൊണാള്‍ഡോ കളത്തിലിറങ്ങും മുമ്പ് ആരാധകരോട് പറഞ്ഞു. നിങ്ങളുടെ പിന്തുണ വേണം, എന്നാല്‍ നമുക്ക് ജയിക്കാമെന്ന്. അവര്‍ ആര്‍പ്പുവിളിച്ചു, അവന്‍ 27ാം മിനിറ്റില്‍ സ്വതസിദ്ധമായ ഹെഡര്‍ ഗോളില്‍ യുവയെ മുന്നിലെത്തിച്ചു. 49ാം മിനിറ്റിലും 86ാം മിനിറ്റിലും വീണ്ടും ഗോള്‍ നേടി യുവന്റസിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.
വര്‍ഷങ്ങളായി അകന്നു നിന്നിരുന്ന കിരീടം കൈപ്പിടിയില്‍ ഒതുക്കാനാണ് റൊണാള്‍ഡോയെ യുവന്റസ് പൊന്നുംവിലയ്ക്ക് റയല്‍ മഡ്രിഡില്‍ നിന്ന് ഇറ്റലിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷവും റൊണാള്‍ഡോയുടെ റയലാണ് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. റൊണാള്‍ഡോയെ എത്തിച്ചാല്‍ ആ കിരീടം ഇറ്റലിയിലെത്തിക്കാമെന്ന് യുവന്റസ് കണക്ക് കൂട്ടി. യുവന്റസിനായി റൊണാള്‍ഡോയുടെ ആദ്യഹാട്രിക്കാണ് അത്്ലറ്റിക്കോയ്ക്കെതിരെ നേടിയത്. അതുകൊണ്ട് തന്നെ ടീമിനെ ക്വാര്‍ട്ടറിലെത്തിച്ച ശേഷം റൊണാള്‍ഡോ പറഞ്ഞു. ‘ ഇതിനാണ് യുവ എന്നെ വാങ്ങിയത്, ഇതുപൊലെയുള്ള മാന്ത്രിക രാത്രികള്‍ക്കായിട്ട് യുവന്റസ് കൊതിച്ചിരുന്നു.’ സെറി എയില്‍ യുവയാണ് ഒന്നാമത്.
ബെല്‍ജിയം സര്‍വകലാശാല നടത്തിയ പഠനത്തില്‍ സമ്മര്‍ദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നവനാണ് റൊണാള്‍ഡോ. സമ്മര്‍ദം കൂടുമ്പോള്‍ കൂടുതല്‍ മികവുകാട്ടുന്നവനായി റൊണോ മാറും. ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം അത് വ്യക്തമാക്കുന്നു. ഏഴായിരം ഫുട്ബോള്‍ താരങ്ങളില്‍ നടത്തിയ പഠനത്തിലാണ് റൊണാള്‍ഡോയെ സമ്മര്‍ദം കീഴടക്കില്ലെന്ന് കണ്ടെത്തിയത്.
മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസീസിന് ഉജ്വല വിജയം. 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (117) അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ (91) അവസാന നിമിഷം ആഞ്ഞടിച്ച ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ഓസീസ് യുവതാരം ആഷ്ടണ്‍ ടര്‍ണറാണ് മത്സരം പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 42 പന്തുകള്‍ നേരിട്ട ടര്‍ണര്‍ ആറു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 82 റണ്‍സോടെ പുറത്താകാതെ നിന്നു.
മൊഹാലിയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോഡും ഓസീസ് സ്വന്തമാക്കി. 2007-ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പിന്തുടര്‍ന്ന് ജയിച്ച 322 റണ്‍സായിരുന്നു ഇവിടത്തെ ഉയര്‍ന്ന റണ്‍ചേസ്. 2013-ല്‍ ഓസീസ് ഇവിടെ 304 റണ്‍സ് പിന്തുടര്‍ന്നും ജയിച്ചിട്ടുണ്ട്.
മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നെറിഞ്ഞ അവസാന 23 പന്തില്‍ 62 റണ്‍സാണ് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഓസീസ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ ഓസീസിന് വിജയം എളുപ്പമായി. ടര്‍ണറിന്റെ രണ്ടു ക്യാച്ചുകളാണ് അവസാന നിമിഷം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഋഷഭ് പന്ത് ഒരു സ്റ്റംമ്പിങ് അവസരവും നഷ്ടപ്പെടുത്തി.
ഇന്ത്യക്കായി വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67 റണ്‍സ് വഴങ്ങി. യൂസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-2 ന് ഓപ്പമെത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാം ഏകദിനം പരമ്പര വിജയികളെ നിശ്ചയിക്കും.
തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 12 റണ്‍സിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ഷോണ്‍ മാര്‍ഷ് (6) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഉസ്മാന്‍ ഖ്വാജ – പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 192 റണ്‍സ് ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തു. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മാര്‍ഷിനെ ജസ്പ്രീത് ബുംറയും പുറത്താക്കി. ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഭുവനേശ്വര്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഫിഞ്ചിനെ പുറത്താക്കുന്നത്.
105 പന്തില്‍ നിന്ന് മൂന്നു സിക്‌സും എട്ടു ബൗണ്ടറികളും സഹിതം 117 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 99 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളടക്കമാണ് ഖ്വാജ 91 റണ്‍സെടുത്തത്. പിന്നീടെത്തിയ മാക്‌സ് വെല്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 23 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. അലക്‌സ് കാരിയാണ് (21) പുറത്തായ മറ്റൊരു താരം.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും സെഞ്ചുറിക്ക് അഞ്ചു റണ്‍സകലെ പുറത്തായ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും.
115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്. ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് – ധവാന്‍ സഖ്യം 150-ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്സണിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകള്‍ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 95 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ഏഴു റണ്‍സെടുത്ത് പുറത്തായി.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുല്‍ 26 റണ്‍സെടുത്ത് പുറത്തായി. തകര്‍ത്തടിച്ച ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്തായി. അവസാന നിമിഷം തകര്‍ത്തടിച്ച വിജയ് ശങ്കറാണ് (15 പന്തില്‍ 26 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇന്നിങ്‌സിന്റെ അവസാന പന്ത് സ്‌ക്‌സര്‍ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.
നേരത്തെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18-ാം ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ – രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ – സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.
ഏകദിനത്തില്‍ ഇത് 15-ാം തവണയാണ് ധവാനും രോഹിതും ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, 16 തവണ 100 റണ്‍സ് പിന്നിട്ട ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ എന്നിവരാണ് ധവാന്‍-രോഹിത് ജോഡിക്ക് മുന്നിലുള്ളത്.
ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത താരങ്ങളില്‍ കമ്മിന്‍സ് അഞ്ചാം സ്ഥാനത്തെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാഡ്സണും നന്നായി തല്ലു വാങ്ങി. ഒമ്പത് ഓവറില്‍ 85 റണ്‍സാണ് താരം വഴങ്ങിയത്.
മൊഹാലി: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിൽ കൈവിട്ട ജയം മൊഹാലിയിൽ സ്വന്തമാക്കി പരമ്പര നേടാനാകും ഇന്ത്യ ഇറങ്ങുക. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മൊഹാലിയിൽ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലുള്ളത്.
സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ യുവതാരം ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ ഗ്ലൗസണിയും. മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയ്ക്ക് പകരം ഭുവനേശ്വർ കുമാർ ടീമിലിടം പിടിച്ചു. അമ്പാട്ടി റയിഡുവിന് പകരം കെഎൽ രാഹുലും ജഡേജയ്ക്ക് പകരക്കാരനായി യുസ്‌വേന്ദ്ര ചാഹലും ടീമിൽ ഇടം പിടിച്ചു.
01.28 PM: ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.