ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.

വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.