രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി.വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിപോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും കേരളം തോറ്റു.കഴിഞ്ഞ സീസണിൽ ക്വാർട്ടറിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.
102 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് 85 റണ്‍സെടുക്കുന്നതിനിെട ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും യഷ് താക്കൂറുമാണ് കേരളത്തെ തകര്‍ത്തത്. 17 റണ്‍സെടുത്ത സിജോമോനാണ് അവസാനം പുറത്തായത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സ് നേടിയിരുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ വിദര്‍ഭയ്ക്കെതിരെ ഒന്നാമിന്നിങ്സില്‍ കേരളം 106 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ ചുരുങ്ങിയ സ്കോറില്‍ പിടിച്ചുകെട്ടിയത്. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
37 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 22 റണ്‍സെടുത്ത് പുറത്തായി.
ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ജയിക്കാൻ 158 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിൽ അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ശിഖർ ധവാനാണ് (പുറത്താകാതെ 75) ഇന്ത്യൻ വിജയം അനായാസമാക്കിയത്. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കാഴ്ച മറച്ചതിനെ തുടർന്ന് കളി തടസ്സപ്പെടുന്ന അപൂർവ കാഴ്ചയ്ക്കും ഒക്‌ലീൻ പാർക്ക് സാക്ഷ്യം വഹിച്ചു. മൽസരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റങ്ങളൊന്നും കളിയിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. ഓപ്പണർ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയം തൊട്ടു
24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. സ്കോർ 41ൽ നിൽക്കെയായിരുന്നു രോഹിതിന്റെ മടക്കം. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ധവാൻ–കോഹ്‍ലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുമായി ടീമിനെ വിജയത്തന്റെ വക്കിലെത്തിച്ചെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് കോഹ്‍ലി പുറത്തായി. 59 പന്തിൽ മൂന്നു ബൗണ്ടറികൾ സഹിതം 45 റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ധവാൻ–കോഹ്‍ലി സഖ്യം 91 റണ്‍സ് കൂട്ടിച്ചേർത്തു
പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൽസരത്തിലാകെ 103 പന്തുകൾ നേരിട്ട ധവാൻ ആറു ബൗണ്ടറികൾ സഹിതം 75 റൺസോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസെടുത്തു കൂട്ടുനിന്നു
പേസും സ്പിന്നും സമാസമം ചാലിച്ച് നേപ്പിയറിൽ ഇന്ത്യ നടത്തിയ ഓൾഔട്ട് അറ്റാക്കിൽ ന്യൂസിലൻഡ് ബാറ്റിങ് നിര തകർന്നടിഞ്ഞു. നായകൻ കെയ്ൻ വില്യംസൻ ഒഴികെയുള്ള ആർക്കും ഫോമിലെത്താൻ സാധിക്കാതെ പോയതോടെ ന്യൂസീലൻഡ് 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 36–ാം ഏകദിന അർധസെഞ്ചുറി കുറിച്ച വില്യംസൻ 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസെടുത്ത് പുറത്തായി
നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ന്യൂസീലൻഡിനെ തകർത്തുവിട്ടത്. പാർട്ട് ടൈം സ്പിന്നറുടെ റോൾ ഭംഗിയാക്കിയ കേദാർ ജാദവിനാണ് ഒരു വിക്കറ്റ്. ഇന്നത്തെ മൽസരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തിൽ 100 വിക്കറ്റും പൂർത്തിയാക്കി. ന്യൂസീലൻഡ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അർധസെഞ്ചുറി കൂട്ടുകെട്ടുപോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിലാണ് ന്യൂസീലൻഡ് 157 റൺസിന് എല്ലാവരും പുറത്തായത്
63 പന്തിൽ ആറു ബൗണ്ടറികളോടെയാണ് വില്യംസൻ തന്റെ 36–ാം ഏകദിന അർധസെഞ്ചുറി നേടിയത്. കുൽദീപ് യാദവിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസായിരുന്നു വില്യംസന്റെ സമ്പാദ്യം. മാർട്ടിൻ ഗപ്റ്റിൽ (ഒൻപതു പന്തിൽ അഞ്ച്), കോളിൻ മൺറോ (ഒൻപതു പന്തിൽ എട്ട്), റോസ് ടെയ്‌ലർ (41 പന്തിൽ 24),ടോം ലാഥം (10 പന്തിൽ 11), ഹെൻറി നിക്കോൾസ് (17 പന്തിൽ 12), മിച്ചൽ സാന്റ്നർ (21 പന്തിൽ 14), ഡഗ് ബ്രേസ്‌വെൽ (15 പന്തിൽ ഏഴ്), ലോക്കി ഫെർഗൂസൻ (മൂന്നു പന്തിൽ പൂജ്യം), ട്രെന്റ് ബൗൾട്ട് (10 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടീം സൗത്തി ഒൻപതു റൺസോടെ പുറത്താകാത നിന്നു.
സ്കോർ ബോർഡിൽ വെറും അഞ്ചു റൺസുള്ളപ്പോൾ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലൻഡിന് പിന്നീട് പിടിച്ചുകയറാൻ ഇന്ത്യൻ ബോളർമാർ അവസരം നൽകിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഇതുവരെ ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും തീർക്കാൻ ന്യൂസീലൻഡിനു സാധിച്ചിട്ടില്ല. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‌ലർ–കെയ്ൻ വില്യംസൻ സഖ്യം കൂട്ടിച്ചേർത്ത 34 റൺസാണ് ഇതുവരെയുള്ള ഉയർന്ന കൂട്ടുകെട്ട്.
സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്കോർ 18ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണർ കോളിൻ മൺറോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മൺറോയെ കൂടാരം കയറ്റിയത്
മൂന്നാം വിക്കറ്റിൽ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്‌ലർ–വില്യംസൻ സഖ്യം ന്യൂസീലൻഡിന് പ്രതീക്ഷ പകർന്നെങ്കിലും ഇന്ത്യയുടെ രക്ഷകനായി ചാഹൽ അവതരിച്ചു. സ്കോർ 50 കടന്നതിനു പിന്നാലെ ടെയ്‌ലറെ സ്വന്തം ബോളിങ്ങിൽ പിടിച്ചു പുറത്താക്കിയ ചാഹൽ, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയിൽ മടക്കി
പാർട്ട് ടൈം സ്പിന്നർ കേദാർ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനിൽക്കാനുള്ള ഹെൻറി നിക്കോൾസിന്റെ ശ്രമം പൊളിച്ച കേദാർ, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോൾ സ്കോർ ബോർഡിൽ 107 റൺസ് മാത്രം. മിച്ചൽ സാന്റ്നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റൺസ് എന്ന നിലയിലായി ന്യൂസീലൻഡ്
ഡഗ് ബ്രേസ്‌വെല്ലിനെ കൂട്ടുപിടിച്ച് വില്യംസൻ രക്ഷാപ്രവർത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുൽദീപ് എത്തിയതോടെ ന്യൂസീലൻഡ് വീണ്ടും പതറി. 34–ാം ഓവറിന്റെ ആദ്യ പന്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രതിരോധം തകർത്ത ചാഹൽ, അവസാന പന്തിൽ ബ്രേസ്‌വെല്ലിനെയും മടക്കി. സ്കോർ 146ൽ നിൽക്കെയാണ് ന്യൂസീലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുൽദീപ് ലോക്കി ഫെർഗൂസനെയും പുറത്താക്കി ന്യൂസീലൻഡിനെ ഒൻപതിന് 148 റൺസ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവിൽ ടിം സൗത്തി സിക്സോടെ വരവേറ്റെങ്കിലും അവസാന പന്തിൽ ബൗൾട്ടിനെ (1) വീഴ്ത്തി കുൽദീപ് കിവീസ് ഇന്നിങ്സിന് തിരശീലയിട്ടു
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.
‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.
ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും ജയിച്ച് ചരിത്രം കുറിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. 114 പന്തില്‍ നിന്ന് 87 റണ്‍ നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയെ 2-1ന്റെ പരമ്പര വിജയത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ധോണി അര്‍ദ്ധ സെഞ്ചുറി നേടി.
മെല്‍ബണ്‍ ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയും ചേര്‍ന്നുള്ള
54 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 46 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. പിന്നീട് 57 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ ജാദവ് ആണ് ധോണിക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 50 ഓവര്‍ പൂര്‍ത്തിയാകാന്‍ നാല് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.
നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.4 ഓവറില്‍ 230 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2004ലെ പരമ്പരയില്‍ മെല്‍ബണില്‍ പേസര്‍ അജിത് അഗാര്‍ക്കറും ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 63 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിയതും ചഹല്‍ തന്നെ. മുപ്പതാമത്തെ ഓവര്‍ ആയപ്പോള്‍ അഞ്ച് വിക്കറ്റിന് 123 എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് അവര്‍ക്ക് പിന്നീട് ആശ്വാസം നല്‍കിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. പേസ് ബോളർമാരുടെ മികവിൽ ടീം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു. കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബേസിൽ തമ്പി അഞ്ചും സന്ദീപ് വാരിയർ നാലും വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്സിലുമായി ബേസില്‍ തമ്പിയും സന്ദീപ് വാരിയരും എട്ടുവിക്കറ്റ് വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ പത്തുവിക്കറ്റും നേടിയത് ബേസില്‍, സന്ദീപ്, നിധീഷ് ത്രയമാണ്.
സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81
നേരത്തെ, രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു
പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.
മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), വിഷ്ണു വിനോദ് (ഒൻപത്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം), സഞ്ജു സാംസൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.
കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്‍റെ വിജയലക്ഷ്യം 195 റണ്‍സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്. യുവതാരം സിജോമോൻ ജോസഫിന്‍റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്‍സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി.
ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്‍സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി. നേരത്തെ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു. 36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
ഒന്നാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്തെത്തിയവർ നിരവധിയാണ്. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം അഗാക്കറുടെ കുറ്റപ്പെടുത്തൽ.
അർധ സെഞ്ചുറി നേടാൻ ധോണി നൂറിനടത്ത് പന്തുകൾ എടുത്തു. ഏകദിനത്തിൽ നൂറു പന്തുകൾ എന്നൊക്കെ പറഞ്ഞാൽ ചില്ലറ സംഖ്യയല്ല. ധോണിയുടെ അർധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാൻ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാക്കർ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തിലെ വിജയം ധോണി ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഇന്നിംഗ്സ് അഗാക്കർക്കുളള മറുപടിയാണെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ ധോണിയെ പുകഴ്ത്തി നായകൻ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ ടീമിലെ സാന്നിധ്യം ചോദ്യം ചെയ്തവർക്കുളള മറുപടിയുമാണ് സമ്മാന പുരസ്കാര സമർപ്പണ ചടങ്ങിൽ കോഹ്‌ലി എത്തിയത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ചൊവ്വാഴ്ച കണ്ടത് എംഎസ് ക്ലാസിക് ആയിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. നന്നായി മത്സരം കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് ധോണിയെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ മനസിലൂടെ കടന്നു പോകുന്നത് എന്താണെന്ന് ധോണിക്കു മാത്രമേ അറിയു. അവസാന നിമിഷം തനതു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യും– കോഹ്‌ലി പറഞ്ഞു.
അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്‍ലി പുറത്താവുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 288/5, ഇന്ത്യ-254/9. 129 ബോളില്‍ നിന്ന് 133 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി. ഇതോടെ, മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 1000ാം അന്താരാഷ്ട്ര മത്സര ജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ ആതിഥേയര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡും എന്നിവര്‍ സംപൂജ്യരായി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പിന്നീട് ക്രീസിലെത്തിയ ധോണിയോടൊപ്പം രോഹിത് ശര്‍മ്മ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നാണം കെട്ട തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
51 റണ്‍സെടുത്താണ് ധോണി പുറത്തായത്. എന്നാല്‍ മറുവശത്ത് രോഹിത് മികച്ച പോരാട്ടം കാഴ്ചവെച്ചു. 133 റണ്‍സെടുത്ത് രോഹിതും മടങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പിന്നീട് വന്നവരാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതായതോടെ ഇന്ത്യ പരാജയം രുചിച്ചു.
ഓസ്‌ട്രേലിയന്‍ നിരയില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ ജേസണ്‍ ബെഹറെന്‍ഡോഫ്, മാര്‍ക്കസ് സ്റ്റോയിണസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റും നേടി
എന്നാൽ മറുവശത്തു ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എം എസ് ധോണി. വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.
ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയ ധോണി സ്‌ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം. അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്‌സും അടക്കം 103.10 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്.
ലൈംഗിക ആരോപണം വിവാദമാകുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി
അതേസമയം ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ പറയുന്നു. 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും മോഡല്‍ പറയുന്നു.