ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിന്റെ ഭാഗാമെന്ന മലയാളി താരം ബേസിൽ തമ്പിയുടെ പ്രതീക്ഷ പൊലിഞ്ഞത് അവസാനനിമിഷം. ബേസിൽ കളിച്ചേക്കുമെന്നായിരുന്നു ടീം വൃത്തങ്ങള്‍ രാവിലെ മുതൽ നൽകിയ സൂചന. പുതിയ പേസ് നിരയെ വാര്‍ത്തെടുക്കുന്നതിനായി, ടീമിലെ പേസര്‍മാര്‍ക്ക് മാറിമാറി അവസരം നൽകണമെന്നായിരുന്നു ബിസിസിഐ നിര്‍ദ്ദേശം. ഇതനുസരിച്ച് ബേസിൽ ടീമിലെത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ടീം മീറ്റിങ്ങിൽ, ആദ്യ മൽസരം ജയിച്ച ടീമിൽ മാറ്റംവേണ്ടെന്ന നിലപാടാണ് കോച്ച് രവിശാസ്‌ത്രി കൈക്കൊണ്ടത്. പരമ്പര ഉറപ്പാക്കിയ ശേഷം, മൂന്നാം മൽസരത്തിൽ മറ്റുള്ളവര്‍ക്ക് അവസരം നൽകാമെന്നതായിരുന്നു രവിശാസ്‌ത്രിയുടെ വാദം. ടീം മാനേജരും ക്യാപ്റ്റനും കോച്ചിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ബേസിൽ തമ്പിയുടെ കാത്തിരിപ്പ് നീണ്ടത്. ഞായറാഴ്‌ച നടക്കുന്ന മൂന്നാം മൽസരത്തിൽ കളിക്കാനാകുമെന്നാണ് ബേസിൽ പ്രതീക്ഷിക്കുന്നത്.
ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിനു നേരെയാണ് ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടത്. മീറ്റില്‍ ഹരിയാനയെ പിന്നിലാക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. കേരളാ ടീമിന്റെ ക്യാംപിലെത്തിയാണ് ഹരിയാന താരങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. കേരള നായകന്‍ പി എന്‍ അജിത്തടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റു. ഇവര്‍ ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഹരിയാന താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയതായി കേരള ടീം അധികൃതര്‍ അറിയിച്ചു. മര്‍ദ്ദിച്ച താരങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കേരളം മീറ്റില്‍ ഇന്ന് ഹരിയാണയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏഴ് സ്വര്‍ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 64 പോയന്റുമായാണ് കേരളം കുതിക്കുന്നത്. ഹരിയാനയ്ക്ക് 53 പോയന്റാണുള്ളത്. ഇന്ന് പി ആര്‍ ഐശ്വര്യ (ട്രിപ്പിള്‍ ജംപ്), അലക്സ് പി തങ്കച്ചന്‍ (ഡിസ്ക്കസ് ത്രോ), എ വിഷ്ണു പ്രിയ (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവയില്‍ സ്വര്‍ണം നേടി.
വീണ്ടും കായിക താരത്തിന്റെ മരണകളമായി മൈതാനം. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. അണ്ടര്‍ ടീം ടൂര്‍ണമെന്റിനിടെയായിരുന്നു 20 വയസുകാരനായ പത്മനാഭ് എന്ന യുവാവ് മൈതാനത്ത് മരിച്ച് വീണത്.
ബോളറായ പത്മനാഭ് പന്തെറിയാനായി തുടങ്ങുന്നതിന് മുന്‍പ് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അമ്പയറും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. അതേസമയം ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന ആരോപണം ശക്തമാണ്. സംഘാടകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ഏകദിന ക്രിക്കറ്റില്‍ അസാധ്യമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇരട്ട സെഞ്ച്വറി. 1997ല്‍ സയ്യിദ് അന്‍വര്‍ 194 റണ്‍സ് നേടിയതും പിന്നീട് അത് ഇളക്കമില്ലത്ത റെക്കോര്‍ഡ് നീണ്ട 13 വർഷമാണ് പിന്നീട്. 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ആ റെക്കോര്‍ഡ് തകര്‍ന്നത്.
എന്നാല്‍ അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല. അതൊരു വനിത ക്രിക്കറ്റ് താരമാണ്. ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക്. 1997 ഡിസംബറില്‍ നടന്ന വനിതാ ലോകകപ്പിലാണ് ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറി നേടിയത്. ഡെന്‍മാര്‍ക്കായിരുന്നു എതിരാളി. ഇന്ന് ആ ഡബിള്‍ സെഞ്ച്വറിയ്ക്ക് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്.
155 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികള്‍ സഹിതം 229 റണ്‍സാണ് ക്ലാര്‍ക്ക് സ്വന്തമാക്കിയത്. മത്സരത്തില്‍ ഓസീസ് വനിതാ ടീം 50 ഓവറില്‍ 412 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെന്‍മാര്‍ക്ക് 26ാം ഓവറില്‍ 49 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ 363 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.
പിന്നെയും 11 വര്‍ഷത്തിന് ശേഷമാണ് 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുരുഷ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി നേടുന്നത്. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറിക്കു ശേഷവും അധികം ഇരട്ടസെഞ്ചുറികളൊന്നും ഏകദിനത്തില്‍ പിറന്നിട്ടില്ല.
സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തില്‍ പിറന്ന ഇരട്ടസെഞ്ച്വറി നേട്ടങ്ങള്‍ ഏഴു മാത്രം. എന്നാല്‍, ഈ ഏഴ് ഇരട്ടസെഞ്ച്വികളില്‍ മൂന്നെണ്ണവും നേടിയത് സാക്ഷാല്‍ രോഹിത് ശര്‍മ.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (പുറത്താകാതെ 237), വീരേന്ദര്‍ സേവാഗ് (219), ക്രിസ് ഗെയ്ല്‍ (215), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (പുറത്താകാതെ 200) എന്നിവരാണ് രോഹിതിനു പുറമെ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയിട്ടുള്ളവര്‍.
ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ സി.കെ.വിനീത് നേടിയ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കന്നിജയം സ്വന്തമാക്കിയത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അവര്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തിന്റെ 24 ആം മിനിറ്റിലാണ് സി.കെ വിനീതിന്റെ ഗോള്‍ പിറന്നത്. റിനോ ആന്റോ നല്‍കിയ ക്രോസ് നോര്‍ത്തീസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്‌സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ്ങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തില്‍ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോര്‍ത്തീസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നില്‍ കാഴ്ചക്കാരനായി നില്‍ക്കാനെ എതിര്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് ആയുള്ളു.
അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും 10 പേരായി ചുരുങ്ങിയത് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി.മാര്‍ക്ക് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പ് കണ്ട് പുറത്താവുകയായിരുന്നു. രണ്ടാംപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടു.
ടീം ഫോര്‍മേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റെനെ മ്യൂലസ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അണി നിരത്തിയത്. വിദേശ താരം വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്
മത്സരത്തിന് മുമ്പ് സൂപ്പര്‍താരം സി.കെ വിനീതിനെ പ്രശംസിച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് പറഞ്ഞ റെനെ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതുപോലെ തന്നെ സംഭവിച്ചതും
ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. വൃദ്ധ കാറിടിച്ചു മരിച്ച കേസിലാണ് രഹാനെയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവു രഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ചാണ് മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച് ആശാതായി കാംബലി (67) എന്ന സ്ത്രീ മരിച്ചത്.
പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസ് മധൂകറിനെ അറസ്റ്റ് ചെയ്തത്.
കുടുംബവുമൊന്നിച്ച് പുണെ-ബംഗളൂരു ദേശീയപാതയിലൂടെ താര്‍ക്കര്‍ലിയിലേക്ക് പോവുകയായിരുന്നു മധുകര്‍. കോലാപുരിനടുത്ത കാഗല്‍ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനെയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. സെക്ഷന്‍ 304 എ, 337, 338 പ്രകാരമാണ് കാഗല്‍ പോലീസ് മധൂകറിനെതിരെ കേസെടുത്തത്.
കാഗലിലെത്തിയപ്പോള്‍ മധൂകറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് വൃദ്ധയെ ഇടിക്കുകയായിരുന്നുവെന്നു മാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി ആരോപണം. ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ഒത്തുകളി നടന്നെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു. പെര്‍ത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലാണ് ഒത്തുകളി നടന്നതായി മാധ്യമം ആരോപിക്കുന്നത്. എന്നാൽ പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്സ് മാര്‍ഷെല്‍ രംഗത്തെത്തി.
കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ആരോപണം ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും ഐ.സി.സി വ്യക്തമാക്കി. കോഴ ആരോപണങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ നിഷേധിച്ചിട്ടുണ്ട്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു 393 എന്ന കൂറ്റൻ സ്കോർ . മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടി. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ബഹുമതിയും രോഹിത്തിനാണ്. സച്ചിന്‍, സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വരി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
രോഹിതിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെയും ധവാന്റയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുയര്‍ന്നത്. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ധരംശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാടിന്റെ യുവതാരം വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനെ രണ്ടാമത്തെ മല്‍സരത്തിനുമില്ല. അതേസമയം ശ്രീലങ്ക നിരയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തി.
ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യകളിക്കിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മത്സരശേഷം, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.
ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311-ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്.
ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ധര്‍മ്മശാലയില്‍ ലങ്കയെ നേരിടുകയാണ് ജസ്പ്രീത് ബുംറ. എന്നാലിങ്ങ് ദൂരെ തന്റെ മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് ബുംറ അറിയുന്നില്ല. ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും മധ്യേയുള്ള സബര്‍മതി നദിയിലാണ് ബുംറയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 കാരനായ സന്തോക് സിംഗ് ബുംറയുടെ മൃതംദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്.
കൊച്ചു മകന്‍ ജസ്പ്രീതിനെ കാണാനായി അഹമ്മദാബാദിലെത്തിയതായിരുന്നു മുത്തച്ഛന്‍. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സന്തോക് സിംഗിനെ കാണാതായതായി പരാതി നല്‍കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
ഈ മാസം ഒന്നാം തിയ്യതി വരെ സന്തോക് സിംഗ് മകളുടെ വീട്ടിലായിരുന്നു. ഡിസംബര്‍ ആറാം തിയ്യതിയായിരുന്നു ബുംറയുടെ ജന്മദിനം. അന്ന് താരത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുടുംബക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് കാണാന്‍ നടത്തിയ ശ്രമം ഫലം കണ്ടതുമില്ല. ഇതോടെയാണ് അദ്ദേഹത്തെ കാണാതാവുന്നത്. ഡിസംബര്‍ എട്ടുമുതലാണ് കാണാതാവുന്നത്.
പേരുകേട്ട വ്യാപാരിയായിരുന്ന സന്തോക് സിംഗ് ബൂമ്ര ഉത്തരാഖണ്ഡിലെ കിച്ച ഗ്രാമത്തില്‍ ഇപ്പോള്‍ ഓട്ടോ തൊഴിലാളിയാണ്. ജസ്പ്രീതിന്റെ പിതാവിന്റെ മരണശേഷം വ്യാപാരം നിര്‍ത്തിയ സന്തോക് ഉത്തരാഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു. ജസ്പ്രീത് ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന മുത്തച്ഛന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള താര വിവാഹത്തിന്റെ സസ്‌പെന്‍സ് ഇപ്പോഴും ബാക്കിയാണ്. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ക്രിക്കറ്റ് ലോകത്തു നിന്നും ഈ താര വിവാഹത്തിന് രണ്ട് പേരെ ക്ഷണിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വെടിക്കെട്ട് ബാറ്റ്‌സ്മാനും കൊഹ്‌ലിയുടെ ഉറ്റസുഹൃത്തുമായ യുവരാജ് സിങ്ങിനുമാണ് ഈ ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ലങ്ക പരമ്പര നടക്കുന്നതിനാലാണ് മറ്റു ക്രിക്കറ്റ് താരങ്ങള്‍ വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തികച്ചും സ്വകാര്യമായി നടക്കുന്ന ചടങ്ങാകും ഈ താരവിവാഹം എന്നാണ് വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഇവരുമായി ഏറ്റവും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാകും ലോകം ഉറ്റുനോക്കുന്ന ഈ താരവിവാഹത്തില്‍ പങ്കെടുക്കുക.
മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് വിവാഹത്തിനായുള്ള പദ്ധതികള്‍ ഒരുക്കിയെന്നാണ് സൂചനകള്‍. അനുഷ്‌ക ക്ഷണിച്ചിരിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ്. അനുഷ്‌കയുടെ ആദ്യ ഹീറോ ആയ ഷാരൂഖ് ഖാന്‍, ആദിത്യ ചോപ്ര, മനീഷ് ശര്‍മ്മ, ആമിര്‍ ഖാന്‍ എന്നിവര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.