ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. വൃദ്ധ കാറിടിച്ചു മരിച്ച കേസിലാണ് രഹാനെയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവു രഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ചാണ് മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച് ആശാതായി കാംബലി (67) എന്ന സ്ത്രീ മരിച്ചത്.
പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസ് മധൂകറിനെ അറസ്റ്റ് ചെയ്തത്.
കുടുംബവുമൊന്നിച്ച് പുണെ-ബംഗളൂരു ദേശീയപാതയിലൂടെ താര്‍ക്കര്‍ലിയിലേക്ക് പോവുകയായിരുന്നു മധുകര്‍. കോലാപുരിനടുത്ത കാഗല്‍ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനെയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. സെക്ഷന്‍ 304 എ, 337, 338 പ്രകാരമാണ് കാഗല്‍ പോലീസ് മധൂകറിനെതിരെ കേസെടുത്തത്.
കാഗലിലെത്തിയപ്പോള്‍ മധൂകറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് വൃദ്ധയെ ഇടിക്കുകയായിരുന്നുവെന്നു മാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി ആരോപണം. ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ഒത്തുകളി നടന്നെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു. പെര്‍ത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലാണ് ഒത്തുകളി നടന്നതായി മാധ്യമം ആരോപിക്കുന്നത്. എന്നാൽ പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്സ് മാര്‍ഷെല്‍ രംഗത്തെത്തി.
കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ആരോപണം ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും ഐ.സി.സി വ്യക്തമാക്കി. കോഴ ആരോപണങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ നിഷേധിച്ചിട്ടുണ്ട്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു 393 എന്ന കൂറ്റൻ സ്കോർ . മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടി. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ബഹുമതിയും രോഹിത്തിനാണ്. സച്ചിന്‍, സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വരി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
രോഹിതിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെയും ധവാന്റയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുയര്‍ന്നത്. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ധരംശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാടിന്റെ യുവതാരം വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനെ രണ്ടാമത്തെ മല്‍സരത്തിനുമില്ല. അതേസമയം ശ്രീലങ്ക നിരയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തി.
ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യകളിക്കിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മത്സരശേഷം, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.
ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311-ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്.
ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ധര്‍മ്മശാലയില്‍ ലങ്കയെ നേരിടുകയാണ് ജസ്പ്രീത് ബുംറ. എന്നാലിങ്ങ് ദൂരെ തന്റെ മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് ബുംറ അറിയുന്നില്ല. ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും മധ്യേയുള്ള സബര്‍മതി നദിയിലാണ് ബുംറയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 കാരനായ സന്തോക് സിംഗ് ബുംറയുടെ മൃതംദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്.
കൊച്ചു മകന്‍ ജസ്പ്രീതിനെ കാണാനായി അഹമ്മദാബാദിലെത്തിയതായിരുന്നു മുത്തച്ഛന്‍. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സന്തോക് സിംഗിനെ കാണാതായതായി പരാതി നല്‍കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
ഈ മാസം ഒന്നാം തിയ്യതി വരെ സന്തോക് സിംഗ് മകളുടെ വീട്ടിലായിരുന്നു. ഡിസംബര്‍ ആറാം തിയ്യതിയായിരുന്നു ബുംറയുടെ ജന്മദിനം. അന്ന് താരത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുടുംബക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് കാണാന്‍ നടത്തിയ ശ്രമം ഫലം കണ്ടതുമില്ല. ഇതോടെയാണ് അദ്ദേഹത്തെ കാണാതാവുന്നത്. ഡിസംബര്‍ എട്ടുമുതലാണ് കാണാതാവുന്നത്.
പേരുകേട്ട വ്യാപാരിയായിരുന്ന സന്തോക് സിംഗ് ബൂമ്ര ഉത്തരാഖണ്ഡിലെ കിച്ച ഗ്രാമത്തില്‍ ഇപ്പോള്‍ ഓട്ടോ തൊഴിലാളിയാണ്. ജസ്പ്രീതിന്റെ പിതാവിന്റെ മരണശേഷം വ്യാപാരം നിര്‍ത്തിയ സന്തോക് ഉത്തരാഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു. ജസ്പ്രീത് ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന മുത്തച്ഛന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള താര വിവാഹത്തിന്റെ സസ്‌പെന്‍സ് ഇപ്പോഴും ബാക്കിയാണ്. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ക്രിക്കറ്റ് ലോകത്തു നിന്നും ഈ താര വിവാഹത്തിന് രണ്ട് പേരെ ക്ഷണിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വെടിക്കെട്ട് ബാറ്റ്‌സ്മാനും കൊഹ്‌ലിയുടെ ഉറ്റസുഹൃത്തുമായ യുവരാജ് സിങ്ങിനുമാണ് ഈ ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ലങ്ക പരമ്പര നടക്കുന്നതിനാലാണ് മറ്റു ക്രിക്കറ്റ് താരങ്ങള്‍ വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തികച്ചും സ്വകാര്യമായി നടക്കുന്ന ചടങ്ങാകും ഈ താരവിവാഹം എന്നാണ് വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഇവരുമായി ഏറ്റവും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാകും ലോകം ഉറ്റുനോക്കുന്ന ഈ താരവിവാഹത്തില്‍ പങ്കെടുക്കുക.
മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് വിവാഹത്തിനായുള്ള പദ്ധതികള്‍ ഒരുക്കിയെന്നാണ് സൂചനകള്‍. അനുഷ്‌ക ക്ഷണിച്ചിരിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ്. അനുഷ്‌കയുടെ ആദ്യ ഹീറോ ആയ ഷാരൂഖ് ഖാന്‍, ആദിത്യ ചോപ്ര, മനീഷ് ശര്‍മ്മ, ആമിര്‍ ഖാന്‍ എന്നിവര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ശ്രീലങ്കയുമായി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും മാറ്റുരയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇന്ത്യയും ലങ്കയും തമ്മില്‍ പഞ്ചാബിലെ മൊഹാലിയില്‍ ഡിസംബര്‍ 13നു നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നതാണ് ഈ വാര്‍ത്ത. വാര്‍ത്ത കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും ഞെട്ടലിലാണ്. അടുത്ത ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് കണക്കുകൂട്ടിയവരെ സ്തബ്ധരാക്കുന്നതായിരുന്നു ഈ വാര്‍ത്ത.
എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടതു പോലെയല്ല കാര്യങ്ങളെന്ന് പിന്നീട് വ്യക്തമായി. ധോണി വിരമിക്കുന്നുവെന്നത് സത്യമാണ്, എന്നാല്‍ അത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയല്ലെന്നതാണ് യാഥാര്‍ഥ്യം.
മൊഹാലി പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്. ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തില്‍ കൂടി ധോണിയുടെ സേവനം പോലീസ് ഉപയോഗിക്കും. തുടര്‍ന്ന് ഇവനെ ഒഴിവാക്കാനാണ് മൊഹാലി പോലീസ് തിരുമാനിച്ചിരിക്കുന്നത്.
മൂന്നു വയസ്സ് മുതല്‍ മൊഹാലി പോലീസിനായി ജോലി ചെയ്തു വരികയായിരുന്നു ധോണി. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധോണി പോലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.
അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ഒാസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരിന്നിരിയ്ക്കുകയാണ് ക്രിക്കറ്റ്‌ലോകം. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയേ നഥാന്‍ ലിയോണ്‍ തന്‍റെ തന്നെ പന്തില്‍ അത്ഭുതകരമായി പിടിച്ച് പുറത്താക്കുകയായിരുന്നു.
തന്റെ ഇടത് വശത്തേക്ക് വന്ന പന്ത് അവിശ്വസനീയമായാണ് ഒരു ഡൈവിലൂടെ ലിയോണ്‍ കൈപ്പിടിയിലൊതുക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായാണ് നഥന്‍റെ ക്യാച്ചിനെ കമന്റേറ്റര്‍മാര്‍ വിലയിരുത്തിയത്.
#ohwhatafeeling @Toyota_Aus pic.twitter.com/xtBTsrofNZ
— cricket.com.au (@CricketAus) December 4, 2017
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല. ഇന്നലെ നടന്ന മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മത്സരം സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യം വിനീതിനെ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ വന്നു വേട്ടയാടിയത്. വലതു വിങ്ങിലൂടെ പന്തുമായി ക്വാര്‍ട്ടിലേക്ക് കുതിച്ച വിനീതിന് പക്ഷെ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരം മുതാലാക്കാന്‍ വിനീത് നൈസായി ശ്രമിച്ചതാണ് പക്ഷെ റഫറിയുടെ കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്ന് റഫറി കൃത്യമായി കണ്ടിരുന്നു. പനാല്‍റ്റി ലഭിക്കാന്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് പക്ഷെ റഫറിയുടെ ചുവപ്പ് കാര്‍ഡാണ് കാണാനായത്.
മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. അതിനായി കാത്തിരിയ്ക്കുകയുമായിരുന്നു സ്റ്റേഡിയം മുഴുവന്‍. 14ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം നിറഞ്ഞ് കളിക്കുകയും ചെയ്തു. എന്നാല്‍ വിനീതിന് ഗോളടിക്കാന്‍ കിട്ടിയ 3 അവസരങ്ങള്‍ പാഴാക്കിയത് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി.
28-ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ വിനീതിന്റെ ഷോട്ട്. അനാവിശ്യ അഭിനയം നടത്തി വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ച് മേടിയ്ക്കുകയായിരുന്നു. ഇതോടെ ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച ഗോള്‍ പിറന്നെങ്കിലും ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന് നേടാനാവില്ല. മുംബൈ സിറ്റി രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല
ഇത് നിനച്ചിരിക്കാതെ കിട്ടിയതല്ല അധ്വാനിച്ചു നേടിയ വിജയം കൃത്യമായ പ്ലാനിങ്ങോടെ ആവനാഴിയിലെ സകല അസ്ത്രവും തേച്ചുമിനുക്കി പ്രയോഗിച്ചതിന്റെ ഫലമായി നേടിയതാണ് ഈ വിജയം. സൂപ്പർ പരിശീലകനെന്ന് പേരെടുത്ത ഡേവ് വാട്മോറെന്ന ഓസ്ട്രേലിയക്കാരനെ ആറു മാസത്തേക്ക് 30 ലക്ഷം രൂപ മുടക്കി കേരളത്തിലേക്കു കൊണ്ടുവന്നതിൽ തുടങ്ങുന്നു ഈ പ്ലാനിങ്. രാജ്യാന്തര തലത്തിൽ പേരെടുത്ത പരിശീലകനെ രഞ്ജി ട്രോഫി ലക്ഷ്യമിട്ട് കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട മറുനാടൻ താരങ്ങളെ നിലനിർത്തുന്നതിൽ കെസിഎ കാട്ടിയ ബുദ്ധിയാണ് രണ്ടാമത്തേത്. മധ്യപ്രദേശ് താരം ജലജ് സക്സേന, തമിഴ്നാട് താരം അരുൺ കാർത്തിക് എന്നിവരെയാണ് നിലനിർത്തിയത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് മികച്ച തുടക്കം നൽകിയത് മധ്യപ്രദേശിൽനിന്ന് വായ്പാടിസ്ഥാനത്തിൽ കേരളത്തിനു കളിക്കാനെത്തിയ ജലജ് സക്സേനയെന്ന ഓൾറൗണ്ടറായിരുന്നു. കേരളം വിജയിച്ച ആദ്യ രണ്ടു മൽസരങ്ങളിലും കളിയിലെ കേമൻപട്ടം നേടിയത് സക്സേന തന്നെ.
സീസണിൽ കൂടുതൽ മൽസരങ്ങൾ ഹോം മൈതാനത്ത് കളിക്കാൻ സാധിച്ചതും കേരളത്തിന് അനുഗ്രഹമായി. ആകെയുള്ള ആറു മൽസരങ്ങളിൽ മൂന്ന് ഹോം മാച്ചുകളും മൂന്ന് എവേ മാച്ചുകളുമാണ് ആദ്യ റൗണ്ടിൽ ഒരു ടീം കളിക്കേണ്ടത്. എന്നാൽ, ജമ്മു കശ്മീരിനെതിരായ മൽസരം അവിടെയാണ് നടത്തേണ്ടിയിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ കേരളത്തിലേക്കു മാറ്റുകയായിരുന്നു. ഫലത്തിൽ ഒരു ഹോം മാച്ച് കേരളത്തിന് കൂടുതൽ ലഭിച്ചു.
ഈ സീസണിൽ ആറു മൽസരങ്ങളിൽ അഞ്ചു വിജയവും ഒരു തോൽവിയുമായി കേരളം ക്വാർട്ടറിലേക്കു മുന്നേറുമ്പോൾ ആ വിജയവഴിയിലൂടെ ഒരു സഞ്ചാരം.കഴിഞ്ഞ സീസണിൽ സെമി ഫൈനൽ കളിച്ച സാക്ഷാൽ ധോണിയുടെ ജാർഖണ്ഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചാണ് കേരളം ഇത്തവണ രഞ്ജി ട്രോഫി സീസണിന് തുടക്കം കുറിച്ചത്. ഈ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് മൈതാനത്ത് നടന്ന ഈ ഏക രഞ്ജി ട്രോഫി മൽസരത്തിൽ നേടിയ വിജയമാണ് അക്ഷരാർഥത്തിൽ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജമായത്. ഡേവ് വാട്മോറിന്റെ വരവോടെ ആരെയും തോൽപ്പിക്കുന്ന ടീമായി കേരളം മാറിയെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ മൽസരം.
ഒൻപതു വിക്കറ്റിനാണ് കേരളം അട്ടിമറി വിജയം നേടിയത്. ഒന്നാം ഇന്നിങ്സിൽ 48 റൺസ് ലീഡ് നേടിയ കേരളം ജാർഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ 89 റൺസിന് പുറത്താക്കിയാണ് വിജയം പിടിച്ചെടുത്ത്. സ്കോർ: ജാർഖണ്ഡ്: 202, 89. കേരളം: 259, ഒരു വിക്കറ്റിന് 34.
ജലജ് സക്സേനയുടെ ഓൾറൗണ്ട് പ്രകടനമാണ് കേരളത്തിനു ജയമൊരുക്കിയത്. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റും 54 റൺസും നേടിയ ജലജ് രണ്ടാം ഇന്നിങ്സിൽ 27 റൺസ് വിട്ടുകൊടുത്ത് ജാർഖണ്ഡിന്റെ അഞ്ചുവിക്കറ്റുകൾ കൂടി പിഴുതു. സ്പിന്നർ കെ. മോനിഷ് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. ജയത്തോടെ ബി ഗ്രൂപ്പിൽ അഞ്ചുപോയിന്റോടെ കേരളം ഒന്നാംസ്ഥാനത്തെത്തി.
നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് രണ്ടാമത്തെ മൽസരത്തിൽ അവരുടെ മൈതാനത്ത് തോൽവി വഴങ്ങിയെങ്കിലും ടീമെന്ന നിലയിൽ കേരളം ആർജിച്ച കരുത്തിന്റെ സൂചികയായി മാറി ഈ പോരാട്ടം. ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ആതിഥേയർ കേരളത്തെ വീഴ്ത്തിയത്. ജയിക്കാൻ രണ്ടാം ഇന്നിങ്സിൽ 106 റൺസ് മാത്രം വേണ്ടിയിരുന്ന ഗുജറാത്തിന് ലക്ഷ്യം നേടുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ആറിന് 81 എന്ന നിലയിലായിരുന്നു ഗുജറാത്ത്.കേരളം 208, 203. ഗുജറാത്ത്: 307, ആറു വിക്കറ്റിനു 108. ന്നാം ഇന്നിങ്സിലെ 99 റൺസ് ലീഡാണ് ഗുജറാത്തിനു ഗുണമായത്. ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോറ്റെങ്കിലും അവസാന ശ്വാസം വരെ പോരാടാൻ കേരളം കാട്ടിയ ആർജവം ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി.
തുമ്പയിൽ നടന്ന ഈ സീസണിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാനെ വീഴ്ത്തി കേരളം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. 131 റൺസിനാണു കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 343 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 83.4 ഓവറിൽ 211 റൺസിനു പുറത്തായി. പുതുമുഖതാരം സിജോമോൻ ജോസഫിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണു കേരളത്തിനു വിജയം ഉറപ്പാക്കിയത്. മൂന്നു കളികളിൽനിന്നു രണ്ടു ജയവും ഒരു തോൽവിയും ഉൾപ്പെടെ 12 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായി കേരളം.രണ്ട് ഇന്നിങ്സിലുമായി സെഞ്ചുറി ഉൾപ്പെടെ 184 റൺസും 10 വിക്കറ്റും സ്വന്തമാക്കിയ ജലജ് സക്സേന വീണ്ടും കളിയിലെ താരമായി. കളിയുടെ അവസാനദിവസം ആദ്യ സെഷനിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി കേരളം രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണർമാരെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ കേരളം ആഞ്ഞടിച്ചതോടെ 64 റൺസിനു നാലു വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ പരുങ്ങി. എന്നാൽ മധ്യനിരയിൽ റോബിൻ ബിസ്ത്, എം.കെ.ലോംറോർ എന്നിവർ അർധസെഞ്ചുറി നേടി പിടിച്ചുനിൽപിനു ശ്രമിച്ചു. എന്നാൽ സിജോമോൻ ജോസഫിന്റെ ഉശിരൻ ബോളിങ്ങിലൂടെ കേരളം വിജയവഴിയിലെത്തി.
തുമ്പയിൽ നടന്ന രണ്ടാം മൽസരത്തിൽ ജമ്മു കശ്മീരിനെതിരെ വമ്പൻ വിജയവുമായി കേരളം നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. 238 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുവിനെ രണ്ടാം ഇന്നിങ്സിൽ വെറും 79 റൺസിന് പുറത്താക്കിയാണു കേരളം 158 റൺസിന്റെ വിജയം നേടിയത്. നാലു കളികളിൽനിന്നു മൂന്നു വിജയത്തോടെ കേരളത്തിന് 18 പോയിന്റും സ്വന്തമാക്കി. സഞ്ജു സാംസണിന്റെ സീസണിലെ ആദ്യ സെഞ്ചുറിയായിരുന്നു മല്‍സരത്തിലെ സവിശേഷത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഉജ്വല സെഞ്ചുറി നേടിയ സഞ്ജു മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും നേടി.
ഏഴു വിക്കറ്റിന് 56 റൺസ് എന്ന നിലയിൽ അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിന്റെ അവസാന മൂന്നു വിക്കറ്റുകൾ 23 റൺസെടുക്കുന്നതിനിടെ നഷ്ടമായി. അരങ്ങേറ്റ മൽസരത്തിനിറങ്ങിയ സ്പിന്നർ കെ.സി.അക്ഷയ് ആണ് രണ്ടാം ഇന്നിങ്സിലും ജമ്മുവിനെ തകർത്തത്. 21 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകൾ അക്ഷയ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ അക്ഷയ് നാലു വിക്കറ്റുകൾ നേടിയിരുന്നു. സിജോമോൻ ജോസഫും എം.ഡി.നിധീഷും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ജമ്മുവിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നുപേർ മാത്രമാണു രണ്ടക്കം കടന്നത്.സീസൺ മുന്നോട്ടു പോകുന്തോറും കൂടുതൽ കരുത്താർജിക്കുന്ന കേരളത്തെയാണ് കണ്ടത്. തുമ്പയിലെ മൂന്നാം മൽസരത്തിൽ സൗരാഷ്ട്രയെ 309 റൺസിനു തകർത്ത കേരളം വിജയപരമ്പര തുടർന്നു. ജയിക്കാൻ 405 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റൺസിനു പുറത്താക്കിയ കേരളം 24 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു.സ്കോർ കേരളം 225, 411–6. സൗരാഷ്ട്ര 232, 95.അവസാനദിനം ഒരു വിക്കറ്റിനു 30 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്ര കേരളത്തിന്റെ സ്പിൻ ത്രയത്തിനു മുന്നിൽ മൂക്കുകുത്തിവീഴുകയായിരുന്നു. ജലജ് സക്സേന നാലു വിക്കറ്റും സിജോമോൻ ജോസഫ്, കെ.സി.അക്ഷയ് എന്നിവർ മൂന്നു വിക്കറ്റുവീതവും വീഴ്ത്തി. കേരളം തൊട്ടുതലേന്ന് അടിച്ചുതകർത്ത് 411 റൺസ് നേടിയ പിച്ചിലാണ് സൗരാഷ്ട്ര ചീട്ടുകൊട്ടാരം പോലെ തകർന്നത്.
കളി തുടങ്ങി അധികം വൈകാതെ സൗരാഷ്ട്രയുടെ ബാറ്റിങ് കരുത്തായ റോബിൻ ഉത്തപ്പയും ഓപ്പണർ സ്നെൽ പട്ടേലും സിജോമോനു മുന്നിൽ വീണതോടെ കേരളം വിജയം മണത്തു. പിന്നീട് ദൗത്യം ജലജ് സക്സേനയും അക്ഷയും ഏറ്റെടുത്തു. ആറിനു 91 റൺസ് എന്ന നിലയിൽ നിന്നാണു 95 റൺസിന് സൗരാഷ്ട്ര ഓൾ ഔട്ട് ആയത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി നാഗ്പുരിൽ കോഹ്‌ലിപ്പടയുടെ തേരോട്ടം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 405 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യൻ ബോളർമാർ 166 റൺസിന് ഓൾഔട്ടാക്കി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. ലങ്കയുടെ അവസാന ബാറ്റ്സ്മാൻ ഗാമേജിനെ പുറത്താക്കിയാണ് അശ്വിൻ ചരിത്ര നേട്ടം കൈവരിച്ചത്.
54–ാം ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിൻ 56-ാം ടെസ്റ്റിൽ റെക്കോർഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോർഡാണ് തകർത്തത്. 66–ാം ടെസ്റ്റിൽ ഈ നേട്ടത്തിലെത്തിയ അനിൽ കുംബ്ലെയുടെ ഇന്ത്യൻ റെക്കോർഡും അശ്വിൻ മറികടന്നു. ഈ വിജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.
ഈ ടെസ്റ്റിലാകെ അശ്വിന്‍ എട്ടു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകർത്തത്. 82 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറർ. ഒൻപതാം വിക്കറ്റിൽ സുരംഗ ലക്മലുമൊത്ത് ചണ്ഡിമൽ കൂട്ടിച്ചേർത്ത 58 റൺസ് കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചതും ഇന്ത്യയുടെ വിജയം വൈകിച്ചതും.
നേരത്തെ, കരിയറിലെ 19–ാം ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെ അഴകു ചാർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണർ മുരളി വിജയ് (128), ചേതേശ്വർ പൂജാര (143), രോഹിത് ശർമ (പുറത്താകാതെ 102) എന്നിവരുടെയും മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 610 റൺസെടുത്ത ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 405 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 205 റൺസിനു പുറത്തായിരുന്നു.
രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷൻ. ഇന്ത്യൻ ഇന്നിങ്സിൽ നാലു താരങ്ങൾ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2007ൽ ബംഗ്ലദേശിനെതിരെയുമാണ് മുൻപ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത വൃദ്ധിമാൻ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.