ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.
രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി
അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.
58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി
മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ കേസിലെ ആരോപണവിധേയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരുമിച്ചു വേദി പങ്കിടുന്നു. പാലായില്‍ വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. അതേസമയം സോളാര്‍ വിവാദത്തിന്‍റെ പേരില്‍ ജോസ് കെ. മാണി എം.പിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന വിവാദങ്ങള്‍ നിക്ഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും രംഗത്തെത്തി . സോളാര്‍ കേസിലെ വലിയ പ്രതിയെന്നു മുഖ്യമന്ത്രി തന്ന വാര്‍ത്താസമ്മേളനത്തില്‍ പേര് പറഞ്ഞ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിടുമ്പോഴാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് ആരോപണം മാത്രമുള്ള ജോസ് കെ മാണിയെ ഒഴിവാക്കിയതെന്ന പ്രചരണം എന്നതാണ് കൌതുകം . മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ സ്ഥലം എം.എല്‍.എയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് മുന്‍ തീരുമാനം തിരുത്തി കെ.എം. മാണിയെ സ്വാഗത പ്രാസംഗികന്‍ ആക്കിയത് . പകരം ജോസ് കെ മാണിയെ ഒന്നാമത്തെ ആശംസാപ്രാസംഗികനുമാക്കി. സോളാര്‍ വിവാദത്തിന്‍റെ പേരില്‍ ജോസ് കെ മാണിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ പ്രതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ പിന്നെങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യത്തിന് വിവാദത്തിന്‍റെ സൃഷ്ടാക്കള്‍ക്ക് മറുപടിയില്ല . മുഖ്യമന്ത്രി പിണറായി വിജയന് പുറമേ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് , സ്പോര്‍ട്സ് മന്ത്രി എ സി മൊയ്തീന്‍, ജില്ലയുടെ സര്‍ക്കാര്‍ ചുമതലയുള്ള മന്ത്രി പകെ രാജു എന്നിവരാണ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് . ഇവരില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകും . അതോടെ സ്ഥലം എം എല്‍ എ യ്ക്ക് പരിഗണന നഷ്ടമാകുന്നത് ഒഴിവാക്കാനാണ് കെ എം മാണിയെ സ്വാഗത പ്രാസംഗികനാക്കി ജോസ് കെ മാണിയെ ആശ൦സാപ്രാസംഗികനാക്കിയത് . അതാണ് പാലായിലെ മാണി വിരുദ്ധരും പി സി ജോര്‍ജ് വിഭാഗവും എംപിക്കെതിരെ ആഘോഷമാക്കിയത് . 20 ന് വൈകിട്ട് നാലുമണിക്കു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാര്‍ഥിയെ ആദരിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ ചുമതല .
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോരന്റെ മുന്‍ ഭാര്യയായ ആകാന്‍ക്ഷയാണ് യുവരാജ് സിംഗിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. യുവരാജിനെക്കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം. അതുവരെ പ്രതികരിക്കാന്‍ ഇല്ലെന്നാണ് മോഡലും ബിഗ്‌ബോസ് 10 മത്സരാര്‍ത്ഥിയുമായ ഇവര്‍ പറയുന്നത്. ആകാന്‍ക്ഷയുടെ വക്കീല്‍ സ്വാതി സിങ് മാലിക് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡനം എന്നത് ശാരീരികമായ പീഡനമാണെന്ന് അര്‍ത്ഥമില്ല. അത് മാനസികമായതോ, സാമ്പത്തികമായതോ ആയ ചൂഷണമാകാം. അതിനാല്‍ യുവരാജിനും ഇതില്‍ പങ്കുണ്ട്. സോറാവീറും, ഷബ്‌നവും നടത്തിയ പീഡനങ്ങളില്‍ മൗന പങ്കാളിയാണ് യുവരാജ് എന്ന് അകന്‍ക്ഷയുടെ വക്കീല്‍ ആരോപിക്കുന്നു.
നേരത്തെയും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ക്ഷ രംഗത്തുവന്നിട്ടുണ്ട്. കളേഴ്സ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് പത്താം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ആകാന്‍ക്ഷ ഷോയില്‍ നിന്ന് പുറത്തായ ശേഷം നടന്ന അഭിമുഖത്തിനിടയിലാണ് യുവരാജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നത്. യുവരാജ് കഞ്ചാവ് വലിക്കാറുണ്ടായിരുന്നുവെന്നായിരുന്നു ആകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍.
ആകാന്‍ക്ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന യുവരാജ് സിങ്ങിന്റെ അമ്മയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുവരാജിന്റെയും സഹോദരന്‍ സൊരാവറിന്റെയും സ്വഭാവത്തെക്കുറിച്ച് ആകാന്‍ക്ഷ വെളിപ്പെടുത്തിയത്.
”ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത്. ഞാന്‍ എന്റെ ഭര്‍ത്താവിനോടൊപ്പമിരുന്ന് പുക വലിച്ചിട്ടുണ്ട്. യുവരാജ് സിങ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ പറയുകയും ചെയ്തു. ഇതൊക്കെ വളരെ സാധാരണ കാര്യമാണ്. ഇപ്പോള്‍ എന്റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് എന്നെ ഉപയോഗിക്കുകയാണ്”-ആകാന്‍ക്ഷ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തായ യുവരാജ് സിംഗ് രഞ്ജിയില്‍ പഞ്ചാബിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്.
ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി.
രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു.
കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
വിജയികളായ ബര്‍മിംഗ്ഹാം ടീം: സാവിയോ ചാക്കോ (ക്യാപ്റ്റന്‍), സണ്ണി അയ്യാമല, ജയിംസ് ജോസഫ്, പ്രദീഷ് പനച്ചിക്കല്‍, കിരണ്‍ ജോസഫ്, കെവിന്‍ ബിക്കു, ബിന്‍സു ജോണ്‍, ലിബിന്‍ മാത്യു. ബിക്കു ജേക്കബ് (കോച്ച്), വര്‍ഗീസ് ജോണ്‍ (മാനേജര്‍)
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍, സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്.
കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം.
ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ആണ്.
കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്.
അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു.
ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്.
വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.
പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ മക്കളെ ആക്രമിക്കരുതെന്നും വെറുതേവിടണമെന്നും അപേക്ഷിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടേതെന്ന പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ദൈവം രംഗത്തെത്തിയത്. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ മക്കള്‍ക്കും തനിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും താരം വ്യക്തമാക്കി.
തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞദിവസം മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിരുന്നു. ബറോഡയില്‍ നടക്കുന്ന ജെ.വൈ.ലെലെ അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ കളിക്കുന്നത്. 16 മുതല്‍ 23 വരെയാണു ടൂര്‍ണമെന്റ്.
ഇടംകൈയന്‍ പേസറായ അര്‍ജുന്‍ മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്കു വേണ്ടിയും മമ്പ് കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന മത്സരങ്ങളില്‍ അര്‍ജുന്‍ പന്തെറിഞ്ഞു നല്‍കിയും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീമിനും അര്‍ജുനാണ് പന്തെറിഞ്ഞുകൊടുത്തത്.
കൂടാതെ ലോര്‍ഡ്‌സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ് അര്‍ജുന്‍. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ അദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു അര്‍ജുന്റെ ജോലി. അന്ന് പതിനേഴുകാരന്റെ യോര്‍ക്കറേറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോര്‍ഡ്‌സ് അക്കാദമിയിലെ പരിശീലന സമയത്ത് മുന്‍ ഇംഗ്ലീഷ് ബൗളിങ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ അര്‍ജുന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. അതേസമയം മകള്‍ സാറ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും വര്‍ത്തകളുണ്ടായിരുന്നു.
ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഫുട്‌ബോള്‍ താരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ഗോള്‍ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകനാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാലം ഇത്രയും ആയെങ്കിലും ധോണി ഫുട്‌ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്ന് നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ വിരാട് നയിച്ച ഓള്‍ ഹാര്‍ട്ട് ഇലവന്‍ ജയിച്ചത് ധോണിയുടെ രണ്ട് ഗോളുകളുടെ കൂടി ബലത്തിലായിരുന്നു.
ഏഴാം മിനുറ്റിലായിരുന്നു ധോണിയുടെ ആദ്യ ഗോള്‍. പോസ്റ്റിലേക്ക് ഡയറക്ട് ഷൂട്ടായിരുന്നു ആ ഗോളെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരൊന്നൊന്നര ഫ്രീകിക്കായിരുന്നു. 38ാം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളികളെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ വില്ലു പോലെ വളഞ്ഞായിരുന്നു ധോണിയുടെ ഷോട്ട് എതിര്‍ ടീമിന്റെ വലയിലേക്ക് പാഞ്ഞു കയറിയത്.
ക്രിക്കറ്റ് മൈതാനത്ത് ഉയരുന്ന അതേ ആരവത്തോടെ തന്നെയായിരുന്നു ഇന്ന് ഫുട്‌ബോള്‍ മൈതാനത്തും ധോണിയുടെ ഗോള്‍ കാണികള്‍ ഏറ്റെടുത്തത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിച്ച ടീം ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറിന്റെ ടീമിനെ 7-3 ന് പരാജയപ്പെടുത്തി. അമ്പരക്കേണ്ട, ക്രിക്കറ്റല്ല ഫുട്‌ബോളാണ് സംഗതി. മുംബൈയില്‍ നടന്ന ചാരിറ്റി മത്സരമായി സെലിബ്രിറ്റി ക്ലാസിക്കോയിലാണ് വിരാടും സംഘവും രണ്‍ബീറും സംഘത്തേയും പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ മുന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു. ഏഴാം മിനുറ്റിലായിരുന്നു ഓള്‍ ഹാര്‍ട്ട് ഇലവന് വേണ്ടി ധോണി ഓപ്പണിംഗ് ഗോള്‍ നേടുന്നത്. നിമിഷങ്ങള്‍ക്കകം ഫ്രീകിക്ക് ഗോളാക്കി ധോണി വീണ്ടും ടീമിന്റെ രക്ഷകനായി.
പിന്നാലെ അനിരുദ്ധ് ശ്രീകാന്തിലൂടെ ക്രിക്കറ്റ് പട ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഷാബിര്‍ ആലുവാലിയയിലൂടെയായിരുന്നു ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ മറുപടി ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശ്രീകാന്തിലൂടെ വീണ്ടും കോഹ്‌ലിപ്പട ലീഡുയര്‍ത്തി.
ഒടുവില്‍ നായകന്‍ രണ്‍ബീര്‍ തന്നെ രക്ഷകനായി മാറിയതോടെ താരനിര ഒരു ഗോള്‍ കൂടെ അടിച്ച് അകലം കുറച്ചു. എന്നാല്‍ പിന്നാലെ നായകന്‍ വിരാടും ജാദവും ധവാനും കൂടി ഗോളുകള്‍ നേടിയതോടെ രണ്‍ബീറിന്റെ ടീം തവിടു പൊടി. ആദാര്‍ ജെയ്‌നിലൂടെ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു.
ന്യൂസിലാന്റിന് എതിരായ ട്വന്റി 20 മത്സരത്തോടെ 38 വയസ്സുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റ വിരമിക്കുകയാണ്. 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റി 20യും ആണ് ഈ ഇടത് കൈയന്‍ ഫാസ്റ്റ് ബൗളര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 1999ലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി ആദ്യമായി പന്തെറിഞ്ഞത്.
അതേസമയം 2004ല്‍ ഇന്ത്യന്‍ ടീമിലേക്ക് കീപ്പറായി വന്ന മഹേന്ദ്രസിംഗ് ധോണിയെ തന്റെ കോപത്തിന് ഇരയാക്കിയത് വാര്‍ത്താ തലക്കെട്ടുകളായിരുന്നു. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.
2005ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായകമായ ഘട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രിദിയുടെ ക്യാച്ച് ധോണി നഷ്ടപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ നെഹ്റ പൊട്ടിത്തെറിക്കുകയും ചെയ്തു. എളുപ്പമേറിയ ക്യാച്ച് പോലും പിടിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ച് നെഹ്റ ധോണിയെ പരസ്യമായി ശകാരിക്കുകയായിരുന്നു. ഇനി ധോണിയുടെ കീഴിലാണ് താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്ന് ഒരുനുമുഷം പോലും അന്ന് നെഹ്റ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ധോണി നായകസ്ഥാനം ഏറ്റെടുത്ത ശേഷം നിര്‍ണായക മത്സരങ്ങളില്‍ നെഹ്റയുടെ ഉപദേശം ധോണി തേടിയിട്ടുണ്ട്. പ്രത്യേകിച്ച് അവസാന ഓവറുകളിലെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് നെഹ്റയുടെ പരിചയ സമ്പത്ത് ധോണിക്ക് ഗുണം ചെയ്തിട്ടുണ്ട്.
തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഡെൽഹി ഫിറോഷാ കോട്‌ല മൈതാനത്താണ് താരത്തിന്രെ അവസാന മത്സരം നടക്കുക. ആശിഷ് നെഹ്റ 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.
1999 ൽ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിൻ കീഴിലാണ് നെഹ്റ ആദ്യമായി ഇന്ത്യൻ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി-20 കളിലും നെഹ്റ ഇന്ത്യക്കായി പന്തെറിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി-20 വിക്കറ്റുകളും നെഹ്റ സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പിന് യോഗ്യത നേടാതെ പുറത്താകുക എന്ന നാണക്കേടിന്റെ വക്കില്‍ നിന്ന് അര്‍ജന്റീനയെ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ലയണല്‍ മെയിസുടെ ഹാട്രിക്കായിരുന്നു. ഇക്വഡോറിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ കളം നിറഞ്ഞു കളിച്ച മെസി എതിരാളികളെ നിഷ്ടപ്രഭമാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.
കളി തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ഇക്വഡോര്‍ ഗോളടിച്ചു. റൊമാരിയോ ഇബ്രയുടെ ഗോള്‍ വീണതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയതാണ് ആരാധകര്‍. എന്നാല്‍ പന്ത്രണ്ടാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം നടത്തിയ ആസൂത്രിത നീക്കത്തില്‍ മെസി അര്‍ജന്റിനയെ ഒപ്പമെത്തിച്ചു.
എട്ടു മിനിട്ടിനകം രണ്ടാം ഗോളും നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസി 62-ാം മിനിട്ടില്‍ ഹാട്രിക്കും അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഉറപ്പാക്കി.