വനിത ലോകകപ്പ് ഫൈനലിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഒരു മാറ്റങ്ങളും ഇല്ല.
വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്
ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിഥാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.
മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്
വനിതാ ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടമായി. മഴമൂലം മൂന്നുമണിക്കൂറിലേറെ വൈകിയാണ് മല്‍സരം ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ നാലുമല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ച ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
ട്രെയിൻ സീറ്റിനെച്ചൊല്ലി സൗരവ് ഗാംഗുലിയും സഹയാത്രികനും തമ്മിൽ വാക്കുതർക്കമുണ്ടായി. കൊൽക്കത്തയിൽനിന്നും പശ്ചിമ ബംഗാളിലെ ബാലർഗട്ടിലേക്ക് പോകവേയാണ് പഠതിക് എക്സ്പ്രസിൽവച്ചാണ് കൊൽക്കത്തയുടെ രാജകുമാരന് ദുരനുഭവം ഉണ്ടായത്.
കൊൽക്കത്തയിലെ സീൽദാഗ് സ്റ്റേഷനിൽനിന്നാണ് ഗാംഗുലി ട്രെയിനിൽ കയറിയത്. ഗാംഗുലിക്ക് സുരക്ഷ ഒരുക്കാനായി ഒരു കൂട്ടം പൊലീസ് കോൺസ്റ്റബിൾമാരും ഒപ്പമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് എസി കോച്ചിലായിരുന്നു ഗാംഗുലി സീറ്റ് റിസർവ് ചെയ്തിരുന്നത്. എന്നാൽ കോച്ചിൽ കയറിയ ഗാംഗുലി കണ്ടത് തന്റെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ്. ഇത് തന്റെ സീറ്റാണെന്നു പറഞ്ഞെങ്കിലും യാത്രക്കാരൻ സമ്മതിച്ചില്ല. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി.
ട്രെയിനിൽനിന്നും തിരിച്ചിറങ്ങിയ ഗാംഗുലി റിസർവേഷൻ ചാർട്ട് നോക്കി. അതിൽ ‘എസ്.ഗാംഗുലി’ എന്നാണ് എഴുതിയിരുന്നത്. ഒടുവിൽ ഗാംഗുലി തന്റെ സീറ്റ് യാത്രക്കാരന് വിട്ടുകൊടുത്തു. തന്റെ സീറ്റ് എസി ടു ടയർ കോച്ചിലേക്ക് മാറ്റുകയും ചെയ്തു
കവന്‍ട്രി: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന് മത്സരത്തില്‍ യുകെയിലെ 8 മികച്ച മലയാളി ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമി വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരയ്ക്കുന്നതാണ്.
രാവിലെ 9 മണിയോടെ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും മികച്ച ബാറ്റ്‌സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. കൊളംബോയിൽ വച്ച് നടന്ന ഒരു പ്രസ് കോൺഫെറെൻസിൽ ആണ് രണതുംഗ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് രണതുംഗ ആവശ്യപ്പെട്ടിരിക്കുന്നത്. ആ ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരു ദിവസം സത്യം പുറത്തുപറയുമെന്നും രണതുംഗ കൂട്ടിച്ചേർത്തു. അതെ സമയം 2009ലെ പാകിസ്ഥാൻ പര്യടനം ആരുടെ തീരുമാനപ്രകാരമായിരുന്നു നടന്നത് എന്ന് അന്യോഷിക്കണമെന്ന് കുമാർ സംഗക്കാര ആവശ്യപ്പെട്ടിരുന്നു.
2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു. 2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 28 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.
[ot-video][/ot-video]
ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരായ മികച്ച പ്രകടനത്തോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ആദ്യ വനിതാ താരമായി മാറിയ മിഥാലിയെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോഹ്ലിയും മിഥാലിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അണിമാനിക്കാവുന്ന നിമിഷമാണിതെന്ന് പറഞ്ഞാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ അഭിനന്ദനവുമായി എത്തിയത്. എന്നാല്‍ വലിയൊരു അബദ്ധം പറ്റിയ കാര്യം കോഹ്ലി ശ്രദ്ധിച്ചില്ല. മിഥാലി രാജിന് പകരം മറ്റൊരു താരത്തിന്റെ ചിത്രമാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനം റൗത്തിന്റെ ഫോട്ടോയാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ കോഹ്ലിയെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ പോസ്റ്റിന് താഴെ എത്തി. സുശാന്ത് കദരു എന്നയാളാണ് അബദ്ധം ആദ്യം മനസ്സിലാക്കി തിരുത്തുമായി രംഗത്തെത്തിയത്. ഇത് മിഥാലി എല്ലെന്നും പൂനം റൗത്ത് ആണെന്നും ഇയാള്‍ കുറിച്ചു.
ഇതിന് പിന്നാലെ കോഹ്ലിയെ പരിഹസിച്ച് മറ്റ് പോസ്റ്റുകളും നിറഞ്ഞു. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ കോഹ്ലി പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഓസ്‌ത്രേലിയക്കെതിരായ മല്‍സരത്തിലൂടെയാണ് മിഥാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഷാര്‍ലെറ്റ് എഡ്‌വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോഡാണ് മിഥാലി തിരുത്തി എഴുതിയത്.
191 മല്‍സരങ്ങളില്‍നിന്ന് ഷാര്‍ലെറ്റ് നേടിയത് 5992 റണ്‍സാണ്. എന്നാല്‍ മിഥാലി ഇത് മറികടന്നത് 183 മല്‍സരങ്ങളില്‍ നിന്നാണെന്നത നേട്ടത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു. 4844 റണ്‍സുള്ള ആസ്‌ത്രേലിയന്‍ താരം ബെലിന്‍ഡ് ക്ലര്‍ക്കാണ് റണ്‍വേട്ടക്കാരിലെ മൂന്നാം സ്ഥാനത്ത്. ബാറ്റിങ് ശരാശരിയിലും മിഥാലി മുന്നിലാണ്. 51.66 ണ് താരത്തിന്റെ ശരാശരി. വനിതാ ക്രിക്കറ്റില്‍ 50 ന് മുകളില്‍ ശരാശരിയുള്ള രണ്ടാമത്തെ താരം കൂടിയാണ് മിഥാലി. ആസ്‌ത്രേലിയയുടെ മെഗ് ലാനിങ്ങാണ് മറ്റൊരു താരം. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും മിഥാലി നേടിയിട്ടുണ്ട്. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ആരാധകരോട് കൂട്ടുകാരുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന ഗുരുത ആരോപണമാണ് സച്ചിന്‍ നേരിടുന്നത്.
ഏതോ ഒരു പരസ്യത്തിന്റെ ഭാഗമായി ആരാധകരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുന്നത് മൂലം ഉണ്ടാകാവുന്ന കുഴപ്പങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയായിരുന്നു സച്ചിന്റെ ആ ട്വീറ്റ്.
‘നിങ്ങള്‍ക്ക് തൊണ്ടിന്യായങ്ങള്‍ പറഞ്ഞ് ഫിറ്റ് ആകാതിരിക്കുന്ന ഒരു കൂട്ടുകാരനുണ്ടോ? എങ്കില്‍ എനിക്ക് അവരുടെ സിറ്റിയും ഫോണ്‍ നമ്പറും ടാഗ് ചെയ്യൂ എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. താന്‍ അവരെ നേരിട്ട് ബോധവല്‍ക്കരിക്കാന്‍ വിളിക്കുമെന്നും സച്ചിന്‍ വാഗ്ദാനം ചെയ്യ്തു.
ഇതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിരവധി പേര്‍ അവരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറും സ്ഥലവുമെല്ലാം കമന്റ് ചെയ്യുകയായിരുന്നു. ചിലര്‍ ഇതിന്റെ സുരക്ഷ വശങ്ങളെ കുറിച്ചെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ‘ക്രിക്കറ്റ് ദൈവത്തിന്’ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ യാതൊരു കുഴപ്പവുമാകില്ലെന്നാണ് കടുത്ത ആരാധകരുടെ പ്രതികരണം.
ഇതോടെ ഓസ്‌ട്രേലിയന്‍ വെബ് സെക്യൂരിറ്റി അംഗം പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ട്രോണി ഹണ്ട് പ്രശ്‌നത്തില്‍ ഗുരുതര സ്വഭാവം വ്യക്തമാക്കി ട്വീറ്റ് ചെയ്തു. ഇതോടെ തന്റെ ട്വീറ്റ് തന്നെ ഡിലീറ്റ് ചെയ്ത് സച്ചിന്‍ ‘തടിതപ്പി’
How do you mine troves of phone numbers from Indians? Get a famous cricketer to politely ask people to dox their friends! #NoExcuses https://t.co/PYPCvXdqdr
— Troy Hunt (@troyhunt) July 10, 2017
How do you mine troves of phone numbers from Indians? Get a famous cricketer to politely ask people to dox their friends! #NoExcuses https://t.co/PYPCvXdqdr
— Troy Hunt (@troyhunt) July 10, 2017
നിരവധി പേരാണ് ഇതോടെ സച്ചിന്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതെന്നും സച്ചിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗമോ, കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല. വിദേശ രാജ്യങ്ങള്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സച്ചിന്‍ ചെയ്തിരിക്കന്നത്. ട്വിറ്ററിന്റേയും പോളിസിയ്ക്ക് എതിരാണ് സച്ചിന്റെ നടപടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് നിയമനം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്.
മുംബൈ ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന അഭിമുഖത്തിനു ശേഷമാണ് ഉപദേശകസമിതി രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്, ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്നതും കളിക്കാരുമായുള്ള അടുപ്പവും രവിശാസ്ത്രിയെ നിയമിക്കുന്നതിന് കാരണമായി. ഉപദേശകസമിതി തീരുമാനം ബി.സി.സി.ഐ അംഗീകരിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
ഈ മാസം 26 ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തോടെയായിരിക്കും രവിശാസ്ത്രിയുടെ പരിശീലനത്തിനു കീഴില്‍ ടീം ഇന്ത്യ ആദ്യം കളത്തിലിറങ്ങുന്നത്. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് അനില്‍ കുംബ്ളെ സ്ഥാനമൊഴിഞ്ഞതോടെയാണ് ബി.സി.സി.ഐ പുതിയ പരിശീലകനെത്തേടിയത്. ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍ റൗണ്ടറാണ് അൻപത്തഞ്ചുകാരനായ രവിശാസ്ത്രി. 80 ടെസ്റ്റുകളില്‍ നിന്നു 3830 റണ്‍സും 151 വിക്കറ്റും നേടിയിട്ടുണ്ട്. 3108 റണ്‍സും 129 വിക്കറ്റുമാണ് ഏകദിനത്തിലെ സമ്പാദ്യം.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പതു വിക്കറ്റ് വിജയം. സ്വന്തം നാട്ടില്‍ രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിന്‍ഡീസ് താരം എന്ന റെക്കോര്‍ഡോടെ ഇവിന്‍ ലൂയിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തില്‍ 125) ആതിഥേയര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. മര്‍ഡലോണ്‍ സാമുവല്‍സ് 36 റണ്‍സുമായി ലൂയിസിന് മികച്ച പിന്തുണ നല്‍കി. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റണ്‍സെടുത്തത്. ദിനേശ് കാര്‍ത്തിക് (48), വിരാട് കോഹ്ലി (39), ശിഖര്‍ ധവാന്‍ (23) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. റിഷഭ് പന്ത് 38 റണ്‍സ് നേടിയെങ്കിലും 35 പന്തുകളില്‍നിന്നായിരുന്നു നേട്ടം. ധോണി (2), കേദാര്‍ യാദവ (4) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ആറിനു 190 എന്ന ഇന്ത്യ സ്‌കോറിനു മറുപടിയായി തുടക്കം മുതല്‍ ഇവിന്‍ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ (18)പെട്ടെന്നു മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മര്‍ലോണ്‍ സാമുവല്‍സ് (36) ലൂയിസിനൊപ്പം ചേര്‍ന്നു വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു. അടികൊണ്ട് വശംകെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ 15 റണ്‍സ് എക്‌സട്രാ ഇനത്തില്‍ വിട്ടുകൊടുക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് കണക്കിനു തല്ലുവാങ്ങിച്ചത്. ഫീല്‍ഡിംഗിലും നീലപ്പട പൂര്‍ണ പരാജയമായിരുന്നു. സൂപ്പര്‍ കീപ്പര്‍ ധോണിക്കുപോലും പിഴവ് പറ്റിയപ്പോള്‍ വിജയം അകന്നതില്‍ അത്ഭുതമില്ല. വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, കെര്‍സിക് വില്യംസ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.