ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്. കേരളത്തിന്റെ സ്വന്തം ഫുട്സാല്‍ ക്ലബുമായാണ് ഇക്കുറി സണ്ണി ലിയോണെത്തുന്നത്. പ്രീമിയര്‍ ഫുട്സാല്‍ ലീഗ് രണ്ടാം സീസണില്‍ കൊച്ചി ആസ്ഥാനമായ കേരള കോബ്രാസ് എന്ന ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാഡിഡറുമാണ് സണ്ണി ലിയോണ്‍. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ മുംബൈയിലാണ് ലീഗിന്റെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ബെംഗളൂരുവിലാണ് രണ്ടാംഘട്ടം.
ഒന്നാം സീസണില്‍ കളിച്ച ലൂയിസ് ഫിഗോ, റൊണാള്‍ഡിന്യോ, റ്യാന്‍ ഗിഗ്സ്, പോള്‍ സ്കോള്‍സ്, ഹെര്‍നന്‍ ക്രെസ്പോ, മൈക്കല്‍ സാല്‍ഗഡോ, ഫല്‍ക്കാവോ എന്നിവര്‍ ഇൗ സീസണിലും കളിക്കുന്നുണ്ട്.
മൈക്കല്‍ സാല്‍ഗഡോയാണ് കേരള കോബ്രാസിന്റെ മുഖ്യതാരം. മുംബൈ വാരിയേഴ്സ്, ചെന്നൈ സിങ്കംസ്, ഡെല്‍ഹി ഡ്രാഗണ്‍സ്, ബെംഗളൂരു റോല്‍സ്, തെലുങ്ക് ടൈഗേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്‍.
ശ്രീലങ്കയെ എല്ലാ ഫോര്‍മാറ്റിലും വൈറ്റ്വാഷ് ചെയ്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത അങ്കത്തിന് തയ്യാറെടുത്തുകഴിഞ്ഞു.
ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന പരമ്പരകളുടെ സമയവിവരപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസീസുമായുള്ള പരമ്പര സെപ്റ്റംബര്‍ 17ന് ആരംഭിക്കും.
കോഹ്ലിയുടെ നീലപ്പട സന്നാഹമത്സരത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിനങ്ങള്‍ കളിക്കും. കംഗാരുക്കളുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളുമുണ്ട്. ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബെംഗളുരു, നാഗ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും ഏകദിനമത്സരങ്ങള്‍ നടക്കുക. റാഞ്ചി, ഗുവാഹട്ടി, ഹൈദരാബാദ് നഗരങ്ങള്‍ ടി20 മത്സരത്തിന് ആതിഥ്യമരുളും.
കെയ്ന്‍ വില്യംസണ് നായകത്വം വഹിക്കുന്ന കിവീസിനെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുണ്ടാകുക. രണ്ട് സന്നാഹമത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അവസാനമത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകും നടക്കുക.
ഇന്ത്യാ-ഓസ്ട്രേലിയ മത്സരങ്ങള്‍
സന്നാഹ മത്സരം-സെപ്തംബര്‍ 12-ചെന്നൈ
ഒന്നാം ഏകദിനം-സെപ്തംബര്‍ 17-ചെന്നൈ
രണ്ടാം ഏകദിനം-സെപ്തംബര്‍ 21-കൊല്‍ക്കത്ത
മൂന്നാം ഏകദിനം-സെപ്തംബര്‍ 24-ഇന്‍ഡോര്‍
നാലാം ഏകദിനം-സെപ്തംബര്‍ 28-ബെംഗളുരു
അഞ്ചാം ഏകദിനം-ഒക്ടോബര്‍ 1-നാഗ്പൂര്‍
ഒന്നാം ടി20- ഒക്ടോബര്‍ 7-റാഞ്ചി
രണ്ടാം ടി20-ഒക്ടോബര്‍ 10-ഗുവാഹട്ടി
മൂന്നാം ടി20-ഒക്ടോബര്‍ 13-ഹൈദരാബാദ്
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരങ്ങള്‍
ഒന്നാം സന്നാഹമത്സരം-ഒക്ടോബര്‍ 17-മുംബൈ
രണ്ടാം സന്നാഹമത്സരം-ഒക്ടോബര്‍ 19-മുംബൈ
ഒന്നാം ഏകദിനം-ഒക്ടോബര്‍ 22-മുംബൈ
രണ്ടാം ഏകദിനം-ഒക്ടോബര്‍ 25-പൂണെ
മൂന്നാം ഏകദിനം-ഒക്ടോബര്‍ 29-യുപിസിഎ
ഒന്നാം ടി20-നവംബര്‍ 1-ഡല്‍ഹി
രണ്ടാം ടി20-നവംബര്‍ 4-രാജ്കോട്ട്
മൂന്നാം ടി20-നവംബര്‍ 7-തിരുവനന്തപുരം
ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ നാല് പേര് സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരവും ഗുജറാത്ത് സ്വദേശിയുമായ നരേന്ദ്ര സിങ്ങ് സോധയാണ് മരിച്ചത്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സോധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രഗമ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പമുനുഗമ പൊലീസ് അന്വേഷണം തുടങ്ങിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സണ്ണി മത്തായി
വാറ്റ്ഫോർഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിരാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേർസ് സ്പോർട്സ് സെന്ററിൽ വച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെൻറിൽ വാറ്റ്ഫോർഡിൽ നിന്നുള്ള പ്രഗത്ഭരായ 15 ടീമുകൾ അണി നിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫസ്റ്റ് റണ്ണേർസ് അപ്പ്: ലെവിൻ ആൻഡ് ചാൾസ്, സെക്കന്റ് റണ്ണേർസ് അപ്പ്: ജോൺസൺ ആൻഡ് ഡെന്നി, തേർഡ് റണ്ണർസ് അപ്പ്: സബീഷ് ആൻഡ് വാരിയർ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിനത്തിലെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞിരുന്നത് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു. സച്ചിന് കളത്തിലിറങ്ങിയ കാലമത്രയും ആ നമ്പര്‍ ഈ കുറിയ മനുഷ്യന് സ്വന്തമായിരുന്നു. സച്ചിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ നമ്പര്‍ മറ്റാര്‍ക്കും നല്‍കാതെ ബിസിസിഐ കാത്തുസൂക്ഷിക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരിന്ത്യന്‍ താരം ഈ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങി. ഏറെ നാളിന് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ താരത്തിന് പത്താം നമ്പര്‍ ലഭിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശാര്‍ദൂല്‍ താക്കൂര്‍ എന്ന പേസ് ബൗളര്‍ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലായിരുന്നു ശാര്‍ദൂല്‍ അരങ്ങേറ്റം കുറിച്ചത്.
എന്നാല്‍ ശാര്‍ദൂലിന് പത്താം നമ്പര്‍ ജേഴ്സി അനുവദിച്ച ബിസിസിഐയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. പത്താം നമ്പര്‍ ജേഴ്സിയില്‍ സച്ചിനെയല്ലാതെ മറ്റാരെയും കാണാനാകില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ജേഴ്സി നമ്പര്‍ 10 എന്ന പേരില്‍ ആരാധകര്‍ ഹാഷ് ടാഗ് കാംപെയിനും ആരംഭിച്ചിട്ടുണ്ട്.
Proud moment for young @imShard as he receives his ODI cap from @RaviShastriOfc #SLvIND pic.twitter.com/KJdJ88IUu7
— BCCI (@BCCI) August 31, 2017
പത്താം നമ്പര്‍ ജേഴ്സി ശാര്‍ദൂല്‍ താക്കൂര്‍ അര്‍ഹിക്കുന്നില്ലെന്നും അത് അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്സില്‍ ശ്രീലങ്കയ്ക്കെതിരായ അരങ്ങേറ്റം ശാര്‍ദൂല്‍ മോശമാക്കിയില്ല. ഏഴോവര്‍ എറിഞ്ഞ താക്കൂര്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യ 168 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു.
Pls don’t give no 10 jersy to anyone, this is our emotion…….
10 only for MAN OF TONS 10DULKAR pic.twitter.com/nODjiCDipm— Deepak Rajapkar (@DeepakRajapkar) August 31, 2017
@BCCI Jersey no 10 belongs to one and only @sachin_rt
We cant accept anyone wearing that Jersey no.. pic.twitter.com/ybb4oqzpBb— sachin_tendulkar_fc (@akshusachinist) August 31, 2017
നാളെ തുടങ്ങുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായെ നേരിടേണ്ട കടുത്ത സമ്മര്‍ദത്തിനിടയിലും അര്‍ജന്റീനയുടെ പടനായകന് ഒരു പയ്യനോട് കാണിച്ച സമാനതകളില്ലാത്ത സ്നേഹമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്.
ഫുട്ബോള്‍ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റീനയുടെ ലയണല്‍ മെസി കളിക്കളത്തിന് പുറത്തും പ്രശസ്തനാണ്. സഹജീവികളോട് കാരുണ്യം കാണിച്ച് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് മെസി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വയുമായി നിര്‍ണായക മത്സരത്തിനായി മോണ്ടെവിഡിയോയിലെത്തിയ മെസിയെ കാണാന്‍ ഒരു കുഞ്ഞ് ആരാധകനുമെത്തിയിരുന്നു. സെക്യൂരിറ്റി ഒരുക്കിയ അതിര്‍വരമ്പുകള്‍ ഭേദിക്കാനാകാതെ അവന് കരയുന്നത് കണ്ടപ്പോള്‍ ഇതിഹാസ താരത്തിന്റെ മനസലിഞ്ഞു. അദ്ദേഹം തന്റെ കുഞ്ഞു ആരാധകനെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു.
മെസ്സിയും കൂട്ടരും ടീം ബസ്സിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ടീം ബസിറങ്ങി ഹോട്ടലിലേക്കു പോയിക്കൊണ്ടിരുന്ന മെസ്സിയുടെ ഏതാനും മീറ്ററുകള്‍ അകലെ വരെ സെക്യൂരിറ്റി ഗാര്‍ഡുകളെ കബളിപ്പിച്ചു കുഞ്ഞു ആരാധകന് എത്തി. എന്നാല്‍, തന്റെ ആരാധനാ പാത്രത്തെ ഒന്നു തൊടാനുള്ള ആഗ്രഹത്തെ തച്ചുടച്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ പയ്യനെ പിടിച്ചു മാറ്റി നിര്‍ത്തി. ഇതോടെ ആരാധകന് കരച്ചിലാരംഭിച്ചു. എന്താണ് സംഭവിക്കുന്നത് മനസിലാകാതിരുന്ന മെസ്സി പതിയെ സംഭവം മനസിലാക്കിയതോടെ സെക്യൂരിറ്റിക്കാരനോട് പയ്യനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ആരാധകന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്ത് ഓട്ടോഗ്രാഫും നല്കി. അതിരില്ലാത്ത സന്തോഷത്തില്‍ നിന്ന അവനെ കെട്ടിപ്പിടിച്ച ശേഷമാണ് മെസി നടന്നുനീങ്ങിയത്.
വീഡിയോ പുറത്തുവന്നതോടെ മെസി ആരാധകരും കായിക ലോകവും ഇത് ഏറ്റെടുക്കുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. 20റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്ട്രേലിയയെ അട്ടിമറിച്ച് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ ബംഗ്ലാദേശ് വിജയം നേടിയപ്പോള്‍ അത് ചരിത്ര മുഹൂര്‍ത്തമായി.
ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് വിജയം നേടുന്നത്. ധാക്കയില്‍ ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ കംഗാരുക്കളുടെ കാലിടറുന്ന കാ!ഴ്ചയാണ് കണ്ടത്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര അമ്പെ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ മുന്‍ നായകന് ശാക്കിബ് അല്‍ ഹസ്സന് രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി പത്ത് വിക്കറ്റാണ് വീഴ്ത്തിയത്.
രണ്ടാം ഇന്നിംഗ്സില്‍ 264 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ 244 റണ്‍സിന് പുറത്താവുകയായിരുന്നു. കംഗാരുപ്പടയില്‍ ഡേവിഡ് വാര്‍ണറിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്, വാര്‍ണര്‍ 112 റണ്‍സ് നേടി. ശാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് ഓസീസിന്റെ തോല്‍വി. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 112 റണ്‍സ് നേടി.
റയല്‍ മഡ്രിഡിനേക്കാള്‍ വലുപ്പമുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരത്തിന്. റൊണാള്‍ഡോ റയല്‍ വിടുന്ന കാര്യത്തെപ്പറ്റി പരിശീലകന് സിനദീന്‍ സിദാന് ചിന്തിക്കാന്‍ പോലുമാകില്ല.
എന്നാല്‍ റോണോയെ ചുറ്റിപറ്റി ക്ലബ് മാറ്റ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ അഞ്ച് മത്സരങ്ങളിലെ വിലക്കാണ് ഈ ഊഹാപോഹങ്ങളെല്ലാം പ്രചരിക്കാന്‍ കാരണം. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെതിരെ ഒരു ഘട്ടത്തില്‍ റോണോ തന്നെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നീതികരിക്കാനാകാത്ത പ്രവൃത്തിന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ ഈ നടപടിയെ റൊണാള്‍ഡോ വിശേഷിപ്പിച്ചത്. തന്നോട് മുന്‍ വിധിയോടും പക്ഷപാതിത്വപരവുമായുളള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.
അതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തുകളെ ഉദ്ധരിച്ച് താരം ഈ മാസം തന്നെ ക്ലബ് വിട്ടേയ്ക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അഞ്ച് മത്സരത്തിലെ വിലക്കില്‍ അവന് ആകെ അസ്ഥസ്തനാണ്. എന്നാല്‍ ടീമിനായി കഠിനമായി കളിക്കാന്‍ തന്നെയാണ് ഇപ്പോള്‍ അവന് ആലോചിക്കുന്നത്. എന്നാല്‍ ഇത് അവന് റയലില്‍ തുടരുമോയെന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയല്ല. ഓഗസ്റ്റ് മുമ്പത്തിയൊന്നിന് മുമ്പ് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം’ റൊണാള്‍ഡോയുടെ അടുത്ത കൂട്ടുകാരന് പറയുന്നു.
എന്നാല്‍ വലന്‍സിയക്കെതിരെ ലാലിഗയില്‍ റയല്‍ ഏറ്റുമുട്ടുന്നതിന് മുന്നോടിയായി റയല്‍ കോച്ച് സിദാന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. വളരെ വികാരരഭരിതനായിട്ടായിരുന്നു സിദാന്റെ മറുപടി.
‘റൊണാള്‍ഡോ ഇല്ലാത്ത ഒരു ടീമിനെ കുറിച്ച് എനിക്ക് ആലോചിക്കാനാകില്ല. ഇത് അവന്റെ ക്ലബാണ്, അവന്റെ ടീമും അവന്റെ നഗരവും. ഇവിടെ എല്ലാകാര്യത്തിലും അവന് സന്തുഷ്ടനാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല’ സിദാന് പറയുന്നു. റൊണാള്‍ഡോയുമായി ഉണ്ടാക്കേണ്ട പുതിയ കരാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ താന്‍ ഉത്തരം പറയേണ്ടതില്ലെന്നായിരുന്നു സിദാന്റെ മറുപടി.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിവാദത്തില്‍ പെട്ടു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്റെ ആരാധകനായ കോഹ്ലിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.
വീരാട് കോഹ്ലിയും ആശിഷ് നെഹ്റയും റാം റഹീമിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുള്ളത്.
കോഹ്ലിയെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവാദസ്വാമി അവകാശപ്പെട്ടിരുന്നു. 2016 ല്‍ കരിയറിലെ മോശം സമയത്തിലൂടെ പോകുമ്പോള്‍ കോഹ്ലിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനായിരുന്നു എന്നായിരുന്നു റാം റഹീമിന്റെ നേരത്തെയുള്ള അവകാശവാദം. വിരാടിന് പുറമെ ബോക്സര്‍ വിജേന്ദര്‍ സിംഗിനേയും ഓപ്പണര്‍ ശിഖര്‍ ധവാനേയും താനാണ് പരിശീലിപ്പിച്ചതെന്നും റാം റഹീം പറഞ്ഞിരുന്നു.
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ്യനാണോ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി എന്നൊന്നും തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും വിവാദം ഉണ്ടായിട്ടും താരങ്ങള്‍ മറുപടി ഇതുവരെ പറഞ്ഞിട്ടില്ല എന്നത് അവരെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. എന്തായാലും കോഹ്ലി വലിയ പുലിവാലാണ് പിടിച്ചിരിക്കുന്നത്
ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു. ചൈനയുടെ സുൻ യുവിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്കോർ: 21-14, 21-9.
ആദ്യ സെറ്റ് മികച്ച പോരാട്ടത്തിൽ കീഴടക്കിയ സിന്ധു രണ്ടാം സെറ്റ് എതിരാളിക്ക് ഒരവസരവും നൽകാതെ കീശയിലാക്കി സെമി ഉറപ്പിക്കുകയായിരുന്നു.
എന്നാൽ ചാമ്പ്യൻഷിപ്പിൽനിന്ന് കെ. ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ദക്ഷിണ കൊറിയൻ താരം നേരിട്ടുള്ള ഗെയ്മുകൾക്കാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോർ: 14-21, 18-21. ഇന്ത്യൻ താരത്തിനെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച സൺ വാൻ മത്സരം തീർക്കാൻ 49 മിനിറ്റുകളാണെടുത്തത്.
ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ സൺ വാൻ ലീഡ് എടുത്തു. 6-1 എന്ന സ്കോറിലിൽ ശ്രീകാന്ത് തിരിച്ചടിച്ചു. തുടർച്ചയായി നാല് പോയിന്റുകൾ സ്വന്തമാക്കിയ ശ്രീകാന്ത് സ്കോർ 8-8 ന് തുല്യതയിലെത്തിച്ചു. ഇതോടെ സൺ വാൻ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 11-8 ന്റെ മുൻതൂക്കം നേടിയ ശേഷം ആദ്യ ബ്രെയ്ക്ക് എടുത്തു. പിന്നീട് കൊറിയൻ താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 14-21 ന് ആദ്യ ഗെയിം സ്വന്തമാക്കി.
എന്നാൽ രണ്ടാം ഗെയ്മിൽ ശ്രീകാന്ത് പൊരുതിയെങ്കിലും സൺ വാൻ ഇന്ത്യൻ താരത്തെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല. ശ്രീകാന്തിനെതിരെ സൺ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്.