ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. പൂനെയ്ക്ക് ഇത് കന്നി ഫൈനലാണ്. രണ്ട് തവണ ജേതാക്കളായ മുംബൈ ഒരുവട്ടം കൂടി കിരീടം ലക്ഷ്യമിടുന്നു. ആദ്യ ക്വാളിഫയറില്‍ പൂനെയില്‍നിന്ന് നേരിട്ട തോല്‍വിക്ക് മധുരമായ പകരം വീട്ടല്‍ കൂടിയാണ് മുംബൈയുടെയും ലക്ഷ്യം. സ്റ്റീവ് സ്മിത്ത് എന്ന നായകന്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പൂനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഫൈനലില്‍ സ്മിത്തിനേക്കാളേറെ ശ്രദ്ധപിടിച്ചുപറ്റുക മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ധോണിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഫൈനലായാണ് ഇത് ശ്രദ്ധേയമാകുന്നത്. അതിന് കാരണങ്ങളുണ്ട്. ഐപിഎല്ലിന്റെ 10 സീസണിലും കളിച്ച താരങ്ങളാണ് ധോണിയും രോഹിത് ശര്‍മയും. അതല്ല പ്രത്യേകത. ടി-20 കൂടുതല്‍ ഫൈനല്‍ ജയിച്ച താരങ്ങള്‍ എന്ന മത്സരത്തിന്റെ ഭാഗം കൂടിയാണ് ഇരുവരും.
ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ അഞ്ചുതവണ ചാംപ്യന്‍ ടീമിന്റെ ഭാഗമായി. ഈ ഫൈനല്‍ ജയിച്ചാല്‍ ധോണിയുടെ നേട്ടത്തിനൊപ്പമെത്തും. ഐപിഎല്‍ മൂന്ന് തവണയും ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഒരു തവണയുമാണ് രോഹിത് ശര്‍മ്മ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്. ഇന്ത്യ 2007 ടി20 ലോക കപ്പ് നേടിയപ്പോഴും രോഹിത് ശര്‍മ്മ ടീമിലുണ്ടായിരുന്നു. ഈ ഫൈനല്‍ ഒന്നുകില്‍ ധോണിയെ മുന്നിലെത്തിക്കും. അല്ലെങ്കില്‍ ധോണിക്കും റെയ്‌നയ്ക്കും അശ്വിനുമൊപ്പം രോഹിത് ശര്‍മ്മയെയും ഉയര്‍ത്തും.
സംഗതി സത്യമാണ്. അണ്ടര്‍-17 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യയുടെ യുവനിര ഇറ്റലിയെ കീഴടക്കി. ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. നാലു തവണ അണ്ടര്‍-17 ലോകചാമ്പ്യന്‍മാരായിട്ടുള്ളവരാണ് ഇറ്റാലിയന്‍ ടീം.
31-ാം മിനിട്ടില്‍ അഭിജിത് സര്‍ക്കാരാണ് ഇന്ത്യയുടെ ആദ്യഗോള്‍ നേടിയത്. എണ്‍പതാം മിനിട്ടില്‍ രാഹുല്‍ പ്രവീണ്‍ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. പന്തടക്കത്തിലും പാസിംഗിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു മത്സരത്തില്‍. എട്ടാം മിനിട്ടില്‍ കോമള്‍ തട്ടാലിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍പുറത്തുപോയി. 13-ാം മിനിട്ടിലും ഇന്ത്യക്ക് മികച്ചൊരു അവസരം ലഭിച്ചു. അങ്കിതിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി.
31-ാം മിനിട്ടിലാണ് ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നത്. അഭിജിത് സര്‍ക്കാരിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലിലുരസി വലയിലെത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും അക്രമണം തുടര്‍ന്നു. 59-ാം മിനിട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അങ്കിത് നഷ്ടമാക്കി. എന്നാല്‍ എണ്‍പതാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. രാഹുലിന്റെ വകയായിരുന്നു ഗോള്‍.
മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.
കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.
നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.
താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.
ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.
കളിക്കാരുടെ വേതനത്തെ ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ പൊട്ടിത്തെറി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കളിക്കാരുടെ കരാറിനെ ചൊല്ലിയാണ് കളിക്കാരും ബോര്‍ഡ് അധികൃതരും പരസ്യമായി ഏറ്റുമുട്ടുന്നത്. ജൂണ്‍ 30നകം കരാര്‍ ഒപ്പിടണമെന്ന അന്ത്യശാസനം കളിക്കാരുടെ സംഘടന തള്ളി.
രാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ തൊഴില്‍ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ട്വന്റ്റി 20 ലീഗുകളില്‍ കളിച്ചാണെങ്കിലും ജീവിക്കുമെന്ന് വാര്‍ണര്‍ തിരിച്ചടിച്ചു. എ ഏജിനോടാണ് വാര്‍ണര്‍ ഇക്കാര്യം തുറന്നടിച്ചത്.
ഐ പിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും വാര്‍ണര്‍ തുറന്നടിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിക്കില്ലെന്ന് പ്രമുഖ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തുണ്ട്.
പ്രധാന താരങ്ങള്‍ ഐപിഎല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് തടയുന്നതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കരാര്‍. ഇതിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുളള താരങ്ങളുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഐപിഎല്‍ കളിക്കരുതെന്നായിരിക്കും ഈ കരാറിലെ പ്രധാന വ്യവസ്ഥ.
ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസില്‍ വുഡ്, പാത്ത് കുമ്മിന്‍സ് എന്നവരെയാണ് ഈ കോണ്‍ട്രാക്റ്റില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ജനറല്‍ മാനേജര്‍ പാത്ത് ഹൊവാര്‍ഡ് ആണ് പുതിയ കരാറിന് പിന്നില്‍. ഇപരിക്ക് കുറക്കാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.
അത്‌ലറ്റിക്കോ മാഡ്രിഡ് സട്രൈക്കര്‍ ആന്റോണിയോ ഗ്രിസ്മാന്റെ ബാഴ്‌സലോണയിലേക്കുളള കൂറുമാറ്റം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ നോട്ടമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ടീമുകളെ കടത്തിവെട്ടിയാണ് ബാഴ്‌സയുടെ പുതിയ നീക്കം. ഇക്കാര്യം ഗ്രിസ്മാന്‍ തന്നെ സൂചിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വെറും 24 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ സൊസീഡാസില്‍ നിന്ന് ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനായി ബാഴ്‌സലോണ 750 കോടിരൂപ മുടക്കാന്‍ തയ്യാറയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ ബാഴ്‌സയില്‍ എത്തിക്കാനുളള നീക്കം വിജയിക്കുകയാണെങ്കില്‍ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തോടൊപ്പം ഗ്രിസ്മാന്റെ പേര് കൂടി ചേര്‍ക്കേണ്ടിവരും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് 26കാരനായ ആന്റോണിയോ ഗ്രിസ്മാന്‍. ഈ സീസല്‍ അത്ലറ്റിക്കോ മാഡ്രിഡിനായി ഈ ഫ്രഞ്ച് താരം 29 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു.നേരത്തെ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിലും ബാലന്‍ ഡി ഓറിലും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നിലായി ഗ്രിസ്മാന്‍ ഇടംപിടിച്ചിരുന്നു.
ലയണല്‍ മെസ്സിയുടെയോ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെയോ ഡ്രിബ്ലിങ് പാടവമോ നീക്കങ്ങളിലെ സൗന്ദര്യമോ ഒന്നും ഗ്രിസ്മാന്റെ കളിയില്‍ നമുക്ക് കാണാനാകില്ല. ഒരു ശരാശരി കളിക്കാരന്‍, പ്രത്യേകതയായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്തവന്‍. എന്നാല്‍ പന്ത് കാലില്‍ തൊട്ടാല്‍ അതെങ്ങെനെ വലയിലെത്തിക്കാമെന്ന ലക്ഷ്യത്തോടെ മാത്രം കളിക്കാന്‍ ഗ്രിസ്മാന് കഴിയും. അതായത് ഒരൊന്നാന്തരം ക്ലിനിക്കല്‍ ഫിനിഷറാണ് ഗ്രിസ്മാന്‍.
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ഗ്രിസ്മാന്‍ കഴിഞ്ഞ യൂറോയില്‍ പുറത്തെടുത്തത്. ഒരൊറ്റ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ രണ്ടാമതാണ് ഗ്രിസ്മാന്‍. മുന്നിലുള്ളതാകട്ടെ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനി മാത്രം. പ്ലാറ്റിനിയുടെ ഒപ്പമെത്താന്‍ മൂന്നു ഗോളുകള്‍ കൂടി ഗ്രിസ്മാന്‍ നേടണം.
ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫ് ലൈനപ്പായി. കിംഗ്സ് ഇലവൻ പഞ്ചാബിനെ ഒന്‍പതു വിക്കറ്റിനു പൂന സൂപ്പർ ജയന്റ് പരാജയപ്പെടുത്തിയതോടെയാണ് പ്ലേഓഫ് ലൈനപ്പ് ഉറച്ചത്. പഞ്ചാബ് ഉയർത്തിയ 74 റണ്‍സ് വിജയലക്ഷ്യം പൂന എട്ട് ഓവർ ബാക്കിനിൽക്കെ മറികടന്നു. രണ്ടു വിക്കറ്റും ഒരു തകർപ്പൻ ക്യാച്ചും റണ്ണൗട്ടും സ്വന്തം പേരിലെഴുതിയ ജയദേവ് ഉനാദ്ഘട്ടാണ് കളിയിലെ താരം.
ജയത്തോടെ 18 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ പൂന ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനെ പ്ലേഓഫിൽ നേരിടും. കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് രണ്ടാം പ്ലേഓഫ് മത്സരം.
പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 15.5 ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ പന്തിൽതന്നെ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടമായ പഞ്ചാബ് പിന്നാലെ തകർന്നടിയുകയായിരുന്നു. 22 റണ്‍സ് നേടിയ അക്സർ പട്ടേലാണ് പഞ്ചാബ് ടോപ് സ്കോറർ. പൂനയ്ക്കായി ശർദുൾ താക്കുർ മൂന്നു വിക്കറ്റും ജയദേവ് ഉനാദ്ഘട്, ആദം സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്ക് രാഹുൽ ത്രിപതി(28)യുടെ വിക്കറ്റ് മാത്രമാണ് ലക്ഷ്യം കാണാൻ നഷ്ടപ്പെടുത്തേണ്ടിവന്നത്. അജിൻക്യ രഹാനെ(34), സ്റ്റീവ് സ്മിത്ത്(15) എന്നിവർ പുറത്താകാതെനിന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നത് ആരാണ്, സംശയം ഒന്നും വേണ്ട ധോണി തന്നെ. അപൂര്‍വ്വമായി മാത്രമാണ് ധോണി റണ്‍ഔട്ടാകുന്നത് സംഭവിക്കാറ്. ഇന്നലെ സംഭവിച്ചത് ആതാണ്. നിര്‍ണ്ണായക നിമിഷത്തിലായിരുന്നു ധോണിയുടെ റണ്‍ഔട്ട്. ഈ റണ്‍ഔട്ടാണ് കളിജയിപ്പിച്ചതെന്ന് മുഹമ്മദ് ഷമി മത്സരത്തിന് ശേഷം തുറന്നുപറഞ്ഞു.
പതിനെട്ടാമത്തെ ഓവറില്‍ പാറ്റ് ക്യൂമിന്‍സിന്‍റെ പന്ത് ഫൈന്‍ ലെഗിലേക്ക് തട്ടിയിട്ട ധോണി മനോജ് തിവരിയെ റണ്ണിന് ക്ഷണിച്ചു. പതിവ് സ്പീഡ് ഇല്ലാതെ പകുതിവരെ ഓടിയ ധോണി, പന്ത് നേരെ ഷമിയുടെ കയ്യില്‍ എത്തിയത് ശ്രദ്ധിച്ചില്ല. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഷമിയുടെ ത്രോ നേരിട്ട് നോണ്‍സ്ട്രൈക്ക് എന്‍റിലെ സ്റ്റംപിന്.
പാഞ്ഞ് എത്തിയിട്ടും ചെറിയ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ധോണി കൂടാരം കയറേണ്ടി വന്നത്.
ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടയ്ക്കാണ് സംഭവം. 40 ഓവറിൽ 453 റൺസ് പിറന്ന അത്യപൂർവമായ മത്സരം. പ്ലേഓഫ് ടീമുകളെ തീരുമാനിക്കുന്നതിൽ ഏറെ നിർണായകമായ പോരാട്ടം. ഇത്തരമൊരു കളിയിൽ എന്തു ചെയ്തും ടീമിനെ വിജയിപ്പിക്കാൻ ഏതു കളിക്കാരനും ശ്രമിക്കും. എന്നാൽ കീറോൺ പൊള്ളാർഡ് എന്ന മുതിർന്ന കരീബിയൻ താരത്തിന്റെ ചതി പ്രയോഗത്തിന് ഇതെല്ലാം ന്യായീകരണമാകുമോ എന്നതാണിപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ച. 230 എന്ന പടുകൂറ്റൻ സ്കോർ പിന്തുടരുകയായിരുന്ന മുംബൈ ഇന്ത്യൻസിന് മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ വേണ്ടിയിരുന്നത് 16 റൺസ്. സ്ട്രൈക്ക് ചെയ്യുന്നത് പൊള്ളാർഡും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഹർഭജൻ സിങ്ങും. ആദ്യ പന്തിൽ തന്നെ നീട്ടിയടിച്ച് പൊള്ളാർഡ് രണ്ട് റൺസ് ഓടി. എന്നാൽ ആദ്യ റൺസിൽ നോൺസ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിൽ ബാറ്റ് കുത്താൻ കാത്തു നിൽക്കാതെ പൊള്ളാർഡ് രണ്ടാം റൺസിനായി തിരിച്ചോടുകയായിരുന്നു. എന്നിട്ടും കഷ്ടിച്ചാണ് താരം റൺഔട്ടിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവം കൃത്യമായി കാമറയിൽ പതിഞ്ഞതോടെ അന്പയർ ഒരു റൺസ് മാത്രമാണ് മുംബൈക്ക് അനുവദിച്ചത്. സ്ട്രൈക്ക് നിലനിർത്താൻ വേണ്ടിയാണ് പൊള്ളാർഡിന്റെ ഈ ‘അധാർമിക’ ചെയ്തിയെന്ന് വ്യക്തം. എന്നാൽ മത്സരം ഏഴ് റൺസിന് മുംബൈ പരാജയപ്പെട്ടു.
പൊള്ളാർഡിന്റെ പാളിപ്പോയ ‘കബളിപ്പിക്കൽ’ ക്രിക്കറ്റ് പോലെ മാന്യമായ കളിയുടെ ധാർമികതക്ക് നിരക്കാത്തതാണെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും അഭിപ്രായം. ഈ ഐപിഎല്ലിൽ തന്നെ, പന്ത് ബാറ്റിലുരസി കീപ്പർ പിടിച്ചപ്പോൾ, അന്പയർ ഔട്ട് വിളിക്കുകയോ ബോളറും കീപ്പറും അപ്പീൽ ചെയ്യുക പോലും ചെയ്യാതെ ക്രീസിൽ നിന്നും കയറിപ്പോയ ഹാഷിം ആലയെ പോലുള്ളവരുടെ മാന്യത പൊള്ളാർഡ് ഉൾക്കൊള്ളണമായിരുന്നെന്നാണ് ഒരു മുംബൈ ആരാധകൻ അഭിപ്രായപ്പെട്ടത്.
അതേസമയം പൊള്ളാർഡ് ചെയ്തതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ടീമിന്റെ വിജയത്തിന് അവസാന ഓവറിലെ നിർണായക പന്തുകളിൽ പൊള്ളാർഡ് തന്നെ സ്ട്രൈക്ക് ചെയ്യണമായിരുന്നെന്നും അതിനാൽ ഷോർട്ട് റൺ ഓടിയതിൽ അത്ഭുതം ഒന്നുമില്ലെന്നുമാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ അഭിപ്രായപ്പെട്ടത്.
സ്വന്തം ലേഖകന്‍
യുകെ : യൂറോപ്പിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം. ബ്രിട്ടണിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് കാല്പന്തുകളിയില്‍ ബ്രിട്ടീഷ് മലയാളിക്കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. അടുത്ത ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി കൊമ്പുകോര്‍ക്കാനായി കാത്തിരിക്കാം. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിക്കുക. ഐ ലീഗില്‍ കളിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ ടീമായി കോവളം എഫ്‌സി, ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , അനന്തപുരി ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. ബ്രിട്ടണിലെ അവധി കണക്കാക്കി ഇവിടുത്തെ കുട്ടികള്‍ക്ക് നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് മാസം മത്സരം ക്രമീകരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.
കേരളത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ജൂണിയര്‍ കുട്ടികളുടെ ടീമായ കോവളം എഫ്.സിയുമായി കളിക്കാന്‍ കുട്ടികള്‍ക്ക് അസരം ലഭിച്ചാല്‍ അത് ഏറെ ഗുണകരമായും. അമേരിക്കയില്‍ വരുന്ന മേയില്‍ നടക്കുന്ന ജൂണിയര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്നു തന്നെ സെലക്ഷന്‍ ലഭിച്ച ഏക ടീം കോവളം എഫ്.സിയാണ്. കേരളത്തിലുള്ള മികച്ച ടീമുകളുമായി ബ്രിട്ടണിലെ മലയാളി കുട്ടിള്‍ക്ക് മത്സരിക്കാനുള്ള അവസരമൊരുക്കുകയാണ് തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യത്തിലാകും മത്സരങ്ങള്‍ നടത്തുക.
മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ , സാമൂഹ്യ, സാംസ്‌കാരിക, കായിക രംഗത്തുള്ള പ്രമുഖരുടെ സാനിദ്ധ്യത്തിലാവും മത്സരം നടക്കുക. മലയാളക്കരയുടെ ഭാഗമാണ് തങ്ങളുമെന്നു ബ്രിട്ടണിലെ പുതു തലമുറയെ ഓര്‍മ്മപ്പെടുത്താനും കാല്പന്തുകളിയിലെ മനോഹാരിത നിലനിര്‍ത്താനുമായാണ് ഇത്തരമൊരു സംരംഭവുമായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി രംഗത്തെത്തിയിട്ടുള്ളത്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കായിക പരിശീലനം അത്യാവശ്യമാണ്. നാട്ടിലെത്തുമ്പോള്‍ അനന്തപുരിയിലെത്തി ഫുട്‌ബോളിന്റെ മാസ്മരികതയും നുകര്‍ന്ന് തിരികെ ബ്രിട്ടണിലേയ്ക്ക് മടങ്ങാം. അതിനായി തയാറെടുക്കു. ഓഗസ്റ്റില്‍ തിരുവനന്തപുരം ചന്ദ്രസേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ബ്രിട്ടണിലെ മലയാളി കുരുന്നുകളുടെ ഫുട്‌ബോള്‍ കുതിപ്പിനായി. ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി ഭാരവാഹികളുമായി ബന്ധപ്പെടുക.
Mobile : 07863689009, 07574713819, 07857715236, 07588501409, 07891630090
email : [email protected]
വിസെന്റ് കാൽഡറോണിൽ അത്‌ലറ്റികോ മാഡ്രിഡ് കളം നിറഞ്ഞു കളിച്ചു, റയൽ മാഡ്രിഡിനെ പിന്തള്ളുകയും ചെയ്തു. എന്നാൽ ചാന്പ്യൻസ് ലീഗിലെ ആദ്യപാദത്തിൽ സാന്റിയോഗോ ബെർണബ്യുവിലേറ്റ കനത്ത തിരിച്ചടി മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. രണ്ടാം പാദ സെമിയിൽ 1-2ന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 3-0ന്റെ തകർപ്പൻ വിജയമാണ് (ഇരുപാദങ്ങളിലുമായി 4-2) ഫൈനലിൽ യുവന്റസിനെ നേരിടാൻ റയലിന് യോഗ്യത നേടിക്കൊടുത്തത്.
സോൾനിഗസും ഗ്രീസ്മാനുമാണ് അത്‌ലറ്റികോക്കായി റയൽ വല കുലുക്കിയത്. ഇസ്കോ റയലിന്റെ ഏക ഗോളിനുടമയായി. ആദ്യ പാദത്തിൽ കണ്ട അത്‌ലറ്റികോ മാഡ്രിഡിനെയായിരുന്നില്ല രണ്ടാം പാദത്തിൽ കാണാനായത്. പ്രതിരോധക്കോട്ട കെട്ടാൻ മിടുക്കരായ തന്റെ കുട്ടികളെ ഡീഗോ സിമിയോൺ കിക്കോഫ് മുതൽ റയൽ ഗോൾ മുഖത്തേക്ക് അഴിച്ചുവിട്ടു. 12-ാം മിനിറ്റിൽ തന്നെ നിഗസിന്റെ ഹെഡറിലൂടെ ആതിഥേയർ ഫലം കണ്ടു.
പെനാൽറ്റിയിലൂടെ ഗ്രീസ്മാൻ ഗോൾ രണ്ടാക്കിയതോടെ അത്‌ലറ്റികോയുടെ തിരിച്ചുവരവ് ഏവരും സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ 42-ാം മിനിറ്റിൽ ബെൻസേമയുടെ കുതിപ്പിനൊടുവിൽ ഇസ്കോ അത്‌ലറ്റികോ വലയിൽ പന്തെത്തിച്ചതോടെ റയൽ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
ജൂൺ നാലിനാണ് ഇംഗ്ലണ്ടിലെ കാർഡിഫിൽ റയൽ-യുവന്റസ് ഫൈനൽ പോരാട്ടം അരങ്ങേറുക.