Sports

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെ അപ്രതീക്ഷിതമായ പരിക്ക് വേട്ടയാടിയതിനെ കുറിച്ച് വികാരഭരതിനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്‍. ടിറ്ററിലൂടെയാണ് താരം വികാരഭരിതനായത്. പ്രിയപ്പെട്ട ക്രിക്കറ്റ് ദൈവങ്ങളേ, ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ? എന്നാണ് ലിന്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുളള മത്സരത്തിനിടെ തോളിനാണ് താരത്തിന് പരിക്കേറ്റത്. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ലിന്നിന് അതേസ്ഥലത്ത് തന്നെ പരിക്കേല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബാട്ട്‌ലറിനെ പുറത്താക്കാന്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിന് പരിക്കേറ്റത്. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരം തോളിന് കൈപിടിച്ച് ഇരിക്കുകയായിരുന്നു. ഇതോടെ താരത്തെ കൊല്‍ക്കത്തന്‍ അധികൃതര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.

തീര്‍ത്തും നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ക്രിസ് ലിന്‍. പരിക്ക് കാരണം മാത്രം ഓസിസ് ടീമില്‍ ഇടം കിട്ടാതെ പോകുന്ന കളിക്കാരന്‍. ഏതൊക്കെ പ്രധാന ടൂര്‍ണ്ണമെന്റ് വന്നാലും ഇദ്ദേഹത്തിന് പരിക്ക് വില്ലനാകും.
ഇതോടെ ക്രിസ് ലിന്‍ തുടര്‍ന്ന് ഐപിഎല്‍ കളിക്കുമോയെന്ന കാര്യം ഇനി സംശയമാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് വിലയിരുത്താനാകൂ. ഐപിഎല്ലില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിന്‍ കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ പുറത്താകാതെ 93 റണ്‍സെടുത്ത ഈ ക്യൂന്‍സ് ലാന്റുകാരന്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 32 റണ്‍സെടുത്തിരുന്നു.

 

ക്രിക്കറ്റ് ചരിത്രത്തില്‍ വിശേഷണങ്ങളില്ലാത്ത ചരിത്ര നേട്ടത്തിന് തൊട്ടരികെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഗെയ്‌ലിപ്പോള്‍.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്‌ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്‌ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല. ഹൈദരാബാദിനെതിരെ 32 റണ്‍സ് എടുത്ത് പുറത്തായ ഗെയ്ല്‍ ഡല്‍ഹിക്കെതിരെ ആറ് റണ്‍സെടുത്തും പുറത്തായി.

ഐപിഎല്ലില്‍ ഇതിനോടകം 94 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 42.77 ശരാശരിയില്‍ 3464 റണ്‍സ് എടുത്തിട്ടുണ്ട്. 153.07 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്ക്‌റൈറ്റ്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

ബംഗളൂരു നിരയില്‍ വിരാട് കോഹ്ലിയുടെ അഭാവം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ ഗെയിലിനെ  നിര്‍ബന്ധിതനായിട്ടുണ്ട്.

ഐപിഎല്ലില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് രണ്ട് മത്സരം പിന്നിടുമ്പോള്‍ ബംഗളൂരുവിന്റെ സംമ്പാദ്യം. ആദ്യ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനോട് 35 റണ്‍സിന് തോറ്റ ബംഗളൂരു രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ 15 റണ്‍സിന് തോല്‍പിച്ചിരുന്നു

റിയോ ഒളിമ്പിക്സിൽ ശതകോടി ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ കരോലിന മാരിനെ സ്വന്തം കാണികൾക്ക് മുന്നിൽ മുട്ടുകുത്തിച്ച് പി.വി സിന്ധു. ഇന്ത്യൻ ഓപ്പൺ സീരിയസിന്റെ കലാശപ്പോരിലാണ് ഇന്ത്യയുടെ മകൾ പ്രതികാരം ചെയ്തത്. ആർത്തിരമ്പിയ കാണികളുടെ പിന്തുണയും ആർപ്പ്‌വിളിയും ഇത്തവണ പി.വി സിന്ധുവിന് കരുത്തായി. സിന്ധുവിന്റെ മാത്രമല്ല ബാഡ്മിന്രൺ കോർട്ടിൽ ഇന്ത്യയുടെ പ്രതികാരം കൂടിയാണിത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പി.വി സിന്ധു ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവും ലോക ഒന്നാം നമ്പറുമായ കരോലിന മാരിനെ തോൽപ്പിച്ചത്. സ്കോർ 21- 19, 21- 16.
ഇന്ത്യൻ ഓപ്പൺ സീരിയസിന്റെ കലാശപ്പോരാട്ടത്തിൽ കരോലിന മാരിനെ വീഴ്ത്താൻ ഉറച്ച് തന്നെയായിരുന്നു പി.വി സിന്ധു. ആദ്യ സെറ്റിൽ മാരിനെ 1 എതിരെ 4 പോയിന്റുകൾ നേടി സിന്ധു തുടക്കത്തിലേ പിന്നിലാക്കി. കരോലിന മാരിന്റെ ശരീരം ലക്ഷ്യം വച്ചുകൊണ്ടുള്ള ഷോട്ടുകൾ സിന്ധു തൊടുത്തപ്പോൾ എതിരാളിക്ക് മറുപടി ഇല്ലാതായി. എന്നാൽ സ്കോർ 19-19 എന്ന നിലയിൽ സമനില പിടിച്ച് മാരിൻ തിരിച്ചു വന്നു . എന്നാൽ അവസാന 2 പോയിന്റുകൾ സ്വന്തമാക്കി പി.വി സിന്ധു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു.

 

രണ്ടാം സെറ്റിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല പി.വി സിന്ധു കരോലിന മാരിനെ കടന്നാക്രമിച്ചു. നെറ്റ് ഷോട്ടുകളിലൂടെ കളി നിയന്ത്രിക്കുന്നതിന് പകരം തകർപ്പൻ ക്രോസ് കോർട്ട് ഷോട്ടുകളും ബോഡി ഷോട്ടുകളുമായി പി.വി സിന്ധു കളം പിടിച്ചു. 1 എതിരെ 6 പോയിന്റുകൾക്ക് മുന്നിലെത്തി സിന്ധു രണ്ടാം സെറ്റും നിയന്ത്രിച്ചു. അക്രണമോത്സുകത തന്നെയാണ് മാരിന് എതിരെ സിന്ധുവിന് തുണയായത്.മാച്ച് പോയിന്റിന്റെ അവസരം എത്തിയപ്പോൾ കാണികൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. എന്നാൽ ഒരു പോയിന്റ് കൂടി നേടി മാരിൻ കാണികളുടെ ചങ്കിടിപ്പ് കൂട്ടി. പക്ഷെ ഇത്തവണ അവസാന ലാപ്പിൽ കാലിടറി വീഴാൻ സിന്ധു തയ്യാറായിരുന്നില്ല. സുന്ദരമായ നീക്കത്തിലൂടെ മാച്ച് പോയിന്റും സൂപ്പർ സീരിയസ് കിരീടവും സിന്ധു വെട്ടിപ്പിടിച്ചു. ഒളിമ്പിക്സ് സ്വർണ്ണം തട്ടിയെടുത്ത കരോലിന മാരിനെതിരായ ജയം പുല്ലേല ഗോപീചന്ദും പി.വി സിന്ധുവും , ഇന്ത്യൻ ജനതയും മറക്കില്ല.

സിന്ധുവിന്റെ രണ്ടാം സൂപ്പർ സീരിയസ് കിരീടമാണ് ഇത്. ലോക നാലാം നന്പറായ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ ഇടംപിടിച്ചത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്

 

മ്യാന്മറിനെതിരെ നടന്ന ഏഷ്യാ കപ്പ് യോഗ്യതാമാത്സരതതില്‍ ഇഞ്ചുറി ടൈമില്‍ സുനില്‍ ചേത്രി തുടുത്തുവിട്ട ഗോളിന്‍റെ മികവില്‍ നേടിയ വിജയം ഇന്ത്യയുടെ ഫിഫ റാങ്കിങ്ങിലും പ്രതിഫലിക്കും.
ഫിഫയുടെ വെബ്സൈറ്റ് നല്‍കുന്ന റാങ്കിംഗ് ടൂള്‍ പ്രകാരം ഈ വിജയം ഇന്ത്യയെ 223 പൊയന്റില്‍ നിന്നും 331 ലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇന്ത്യയെ ഇത് നികരഗുവ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളോടൊപ്പം എത്തിക്കും. 101 നും 105 നും ഇടയിലുള്ള സ്ഥാനത്താവും ഇന്ത്യന്‍ ടീം. 1996 ലേ തൊണ്ണൂറ്റിനാലാം സ്ഥാനത്തിനു ശേഷം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്ക് ആവും ഇത്.

പതിനെട്ടു വര്‍ഷത്തിനിടയില്‍ ഉള്ള ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍ ആണ് ഇന്ത്യ ഇപ്പോള്‍ നില്‍ക്കുന്നത്. 1999ല്‍ ഉണ്ടായിരുന്ന 106 എന്ന റാങ്ക് ആണ് പതിനെട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യ മറികടന്നിരിക്കുന്നത്.

1999 ല്‍ 106 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിന്നീടുള്ള പതിനെട്ടു വര്‍ഷങ്ങളില്‍ റാങ്കിങ്ങില്‍ കീഴ്പ്പോട്ടേക്കു മാത്രമാണ് പോയത്. രണ്ടു വര്‍ഷം മുന്നേ ഫിഫ പുറത്തുവിട്ട റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 173 ആം സ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു.

ഇന്ത്യയുടെ വിശ്വസ്ഥ സ്ട്രൈക്കര്‍ സുനില്‍ ചേത്രിക്കുകൂടെയാണ് ഈ മികവിന്‍റെ ഖ്യാതി. മ്യാന്‍മറിനെതിരെ ചൊവ്വാഴ്ച്ച നേടിയ ഒരു ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ സ്കോറിംഗ് പട്ടികയില്‍ ഇംഗ്ലണ്ടിന്റെ വെയിന്‍ റൂണിയെ കടത്തിവെട്ടിയിരിക്കുകയാണ് സുനില്‍ ചേത്രി. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചേത്രിയുടെ പേരില്‍ 53 ഗോളുകളാണ് ഉള്ളത് . 56 ഗോളുകള്‍ സ്വന്തം പേരിലുള്ള ക്ലിന്റ് ഡെമ്പ്സി, 58 ഗോളുമായി ലയേണല്‍ മെസ്സി, 71 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് നിലവില്‍ ചേത്രിയേക്കാള്‍ ഗോളുകളുമായി പട്ടികയില്‍ ഉള്ളത്.

കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനിന്‍റെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ജൂണില്‍ ലെബനനോടു നടക്കുന്ന സൗഹൃദ മത്സരവും കിര്‍ഗിസ് റിപബ്ലിക്കിനോട് നടക്കുന്ന എ.എഫ്.സി കപ്പ്‌ യോഗ്യത റൗണ്ട് മത്സരവും വിജയിക്കുകയാണ് എങ്കില്‍ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ രണ്ടക്കത്തിലേക്ക് എത്തും. ഇന്ത്യ റാങ്കിങ്ങില്‍ രണ്ടക്കം കാണാന്‍ അധികം കാലമെടുക്കില്ല എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പും ഫുട്ബാള്‍ ആരാധകരും. 20 വർഷം മുമ്പ് 1996ൽ ഇന്ത്യ നിന്നിരുന്ന തൊണ്ണൂറ്റിനാലാം സ്ഥാനമെങ്കിലും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതുജീവൻവെയ്ക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനരികെ ഇന്ത്യ. ധരംശാല ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 137 റണ്‍സിന് പുറത്തായി. ഉമേഷ് യാദവും അശ്വിനും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി . മൂന്നാ‍ംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍െസടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സെടുത്ത ഇന്ത്യ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 45 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.
ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ നിര തകർന്നടിയുകയായിരുന്നു. ആറു റണ്ണെടുത്ത ഡേവിഡ് വാര്‍ണറെയും എട്ടു റണ്ണെടുത്ത റെന്‍ഷോയേയും നേഥൻ ലിയോണിനെയും ഉമേഷ് യാദവ് പുറത്താക്കി. 17 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ഭുവനേശ്വറും 18 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പിനെയും 45 റൺസെടുത്ത മാക്സ്‌വെല്ലിനെയും ഹേസൽ വുഡിനെയും അശ്വിനും ഒരു റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെയും പാറ്റ്കമ്മിൻസിനെയും ഓക്കേഫിയെയും ജഡേജയും വീഴ്ത്തി.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സിന് പുറത്തായി. ഏഴാം വിക്കറ്റിലെ സാഹ-ജഡേജ കൂട്ടുകെട്ടിന്റെ 96 റണ്‍സാണ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. ജഡേജ 63ഉം സാഹ 31ഉം റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കായി നേഥന്‍ ലയണ്‍ അഞ്ചും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി

അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഷൂട്ടൗട്ട് ഇല്ലാത്തതിനാൽ എട്ടു മണിക്കു തുടങ്ങുന്ന കളി 10 മണിക്കു തീരും.
ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. രണ്ടും ഷൂട്ടൗട്ടിലേക്കോ സഡൻ ഡെത്തിലേക്കോ പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ രാത്രി എത്രമണി വരെ മൽസരം നീളുമെന്ന് പറയാൻ സാധിക്കില്ല.

ഐഎസ്എൽ മൽസരങ്ങളിലെ കാണികളുടെ വൻ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിക്കു സെമിഫൈനൽ സാധ്യതയുണ്ടെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഒരുക്കങ്ങളിലെ മെല്ലെപ്പോക്കും ലോകകപ്പ് എന്ന വലിയ ടൂർണമെന്റിന്റെ പ്രാധാന്യം ശരിയായ അർഥത്തിൽ മനസ്സിലാക്കാത്തതുമാണ് സെമിഫൈനൽ നഷ്ടമാകാൻ കാരണം എന്നാണ് സൂചന.

സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടൈറ്റ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഷോണ്‍ ടൈറ്റ് ഇനി ‘പ്രവാസി’ ഇന്ത്യക്കാരനായിരിക്കും. 2014ല്‍ ഇന്ത്യന്‍ മോഡല്‍ മഷ്‌റൂം സിന്‍ഹയെ ടൈറ്റ് വിവാഹം ചെയ്തതോടെയാണ് ഇന്ത്യക്കാരനാകാനുളള മോഹം ടൈറ്റിന് ഉണ്ടായത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കാനെത്തിയപ്പോഴായിരുന്നു മഷ്‌റൂം സിന്‍ഹയെ ടൈറ്റ് പരിചയപ്പെട്ടത്. നാല് വര്‍ഷത്തെ ഒരുമിച്ചുളള ജീവിതത്തിന് ശേഷമായിരുന്നു വിവാഹം.

Image result for australian-pacer-shaun-tait-becomes-a-citizen-of-india

 

അതെസമയം ഷോണ്‍ ടൈറ്റിന് ഇന്ത്യന്‍ ടീമിന് വേണ്ടി ഇനി കളിക്കാനാകുമോ എന്ന കൗതുക ചോദ്യം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ താരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാനാകില്ല. ഐസിസിയുടെ നിയമപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചതിന്റെ നാല് വര്‍ഷത്തിന് ഇപ്പുറം മാത്രമാണ് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാരന് ജെഴ്‌സി അണിയാനാകു. 2016 ജനുവരിയിലാണ് ഷോണ്‍ ടൈറ്റ് അവസാനമാണ് ഓസ്‌ട്രേലിയക്കായി ജഴ്‌സി അണിഞ്ഞത്. ഇനി 2020ല്‍ മാത്രമാണ് ടൈറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യനാകൂ. അപ്പോഴേക്കും താരത്തിന് 38 വയസ്സാകും.

ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റും 35 ഏകദിനവും 21 ടി20യും കളിച്ചിട്ടുളള താരമാണ് ഷോണ്‍ ടൈറ്റ്. അതിവേഗത്തില്‍ പന്തെറിയാനുളള കഴിവാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.

വിവഹ ശേഷം ടൈറ്റ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തിനാല്‍ ടൈറ്റിനെ ഇന്ത്യയുടെ പ്രവാസി പൗരനാക്കുകയായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെ തന്റെ പാസ്‌പോർട്ടിന്റെ  ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍.
സ്വിസ് സഹതാരം സ്റ്റാനിസ്ലാവ് വാവ്‍റിങ്കയെ തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ കിരിടം ചൂടിയത്. സ്കോര്‍ 6-4, 7-5. വാവ്‍റിങ്കയ്ക്ക് എതിരെയുള്ള 23 മത്സരങ്ങളില്‍ ഫെഡററുടെ ഇരുപതാം വിജയമാണിത്.

കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തിന് പുറത്തുപോയ ഫെഡറര്‍ ഐതിഹാസികമായ തിരിച്ചു വരവാണ് നടത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ 18-ാം ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ 35-ാം വയസ്സില്‍ തന്‍റെ 90-ാം എടിപി കിരിടീമാണ് ഇന്ത്യന്‍ വെല്‍സില്‍ നേടിയത്.

റാഞ്ചി ടെസ്റ്റില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തോളെല്ലിലെ പരുക്കിനെ പരിഹസിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍മാക്‌സ് വെല്ലിനേയും നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പരുക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്ലിയെ അനുകരിച്ചായിരുന്നു സ്മിത്തിന്റേയും മാക്സ്വെല്ലിന്റേയും പരിഹാസം.

ഇതിനു മറുപടി എന്നപോലെ കിട്ടി അവർക്കും തിരിച്ചു പണി. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 58-ാം ഓവറിലാണ് സംഭവം. ഇന്ത്യന്‍ സ്‌കോര്‍ ഒന്നിന് 149. ക്രീസിലുള്ളത് ചേതേശ്വര്‍ പൂജാരയും മുരളി വിജയും. സ്പിന്നര്‍ ഒക്കീഫെയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ പൂജാരയുടെ എല്‍ബിഡബ്ലിയുവിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ വിളിച്ചു. എന്നാല്‍ അമ്പയര്‍ ഔട്ടല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ സ്മിത്ത് ഡിആര്‍എസ് വിളിച്ചു.

ഡിആര്‍എസ് വിളിക്കുന്ന സ്മിത്ത്‌ 

പരിശോധനയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ കൊണ്ടാണ് പാഡില്‍ തട്ടിയതെന്ന് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം ശരിവെച്ച് തേഡ് അമ്പയറുടെ ഫലം വന്നു. നോട്ടൗട്ട്. ആ സമയം ഡ്രെസിങ്ങ് റൂമില്‍ നിന്നിരുന്ന കോഹ്ലി, സ്മിത്തിന്റെ ഡിആര്‍എസ് വീഴ്ച്ച കയ്യടിച്ചാണ് ആഘോഷിച്ചത്.

സ്മിത്തിനെ പരിഹസിച്ച് കയ്യടിക്കുന്ന കോഹ്ലി 
സ്മിത്തിനെ പരിഹസിച്ച് കയ്യടിക്കുന്ന കോഹ്ലി 

81-ാം ഓവര്‍ വരെ ഒരു ഡിആര്‍എസ് മാത്രമേ ഓസീസിന് അവശേഷിച്ചിരുന്നുള്ളൂ. അത് പാഴായതിലുള്ള സന്തോഷമായിരുന്നു കോഹ്ലിയുടെ കയ്യടിയില്‍ പ്രതിഫലിച്ചത്.

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 451 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നല്ല തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 67 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്നാമനായി കോഹ്‍ലിക്ക് പകരം ചേതേശ്വര്‍ പൂജാരയാണ് ക്രീസിലെത്തിയത്. ഇന്നലെ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ കോഹ്‌ലി ഇന്നും ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോര്‍ നല്‍കിയത്. മാക്സ്‌വെല്‍ 104ഉം മാത്യു വെയ്ഡ് 37ഉം ഒക്കീഫി 25ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.

RECENT POSTS
Copyright © . All rights reserved