Sports

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.

സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.

എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ്‌ ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.

 

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.

തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”

കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.

വിരാട് കോഹ്‌ലി ക്യാപ്റ്റനായിരിക്കെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി എത്തിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. അന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കു വന്നപ്പോള്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടെന്നും പക്ഷെ രോഹിത് ശര്‍മ തന്നെ രക്ഷിക്കുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.

‘ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡിലായിരുന്നപ്പോഴുള്ള സംഭവം ഇപ്പോഴും ഓര്‍മിക്കുന്നു. രോഹിത് ശര്‍മ ഭായ് അവിടെയുണ്ട്, വിരാട് കോഹ്‌ലി ഭായ് അവിടെയുണ്ട്. പക്ഷെ ആരെയാണ് സമീപിക്കേണ്ടതെന്നോ, ആരോടാണ് സംസാരിക്കേണ്ടതെന്നോ എന്താണ് സംസാരിക്കേണ്ടതെന്നോ എനിക്ക് അറിയില്ലായിരുന്നു.’

‘ഈ അവസ്ഥയിലാണ് രോഹിത് ഭായി അടുത്തേക്കു വന്നത്. നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോയാലോയെന്നു ചോദിച്ചു. ഓക്കെ, തീര്‍ച്ചയായും, നമുക്ക് പോവാം ഭയ്യായെന്നു ഞാന്‍ പറഞ്ഞു. രോഹിത്തിന്റെ അന്നത്തെ പെരുമാറ്റം വളരെ ആശ്വാസവും സന്തോഷവും നല്‍കി’ സഞ്ജു പറഞ്ഞു.

ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ സംസാരിക്കവേയാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. കോഹ്‌ലി നായകനായിരിക്കെ ഒരു യുവതാരത്തിനു ഇത്തരമൊരു അനുഭവം ഉണ്ടായത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിനും വഴിതുറന്നിട്ടുണ്ട്.

 

ചെറുപ്പകാലത്ത് ക്രിക്കറ്റിന്റെ പിന്നാലെ പോകുന്നതില്‍ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെകുറിച്ചു വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. വീട്ടുകാരില്‍ നിന്ന് ആവശ്യമായ പിന്തുണ തനിക്ക് ഉണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ തന്നെ കളിയാക്കുമായിരുന്നെന്ന് സഞ്ജു വെളിപ്പെടുത്തി.

‘ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുത്ത് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാന്‍ഡിലേക്ക് വരും. ഇത് കണ്ട് പലരും കളിയാക്കും. സച്ചിനും അച്ഛനും പോകുന്നു എന്ന് പറഞ്ഞായിരുന്നു കളിയാക്കലുകള്‍. എന്നാല്‍ ഞാന്‍ എന്നെങ്കിലും ഇന്ത്യക്കായി കളിക്കും എന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. താരത്തിന് കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. 10 കളികളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ പട്ടികയില്‍ മൂന്നാമതുണ്ട്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 298 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 22 അര്‍ദ്ധ സെഞ്ച്വറികള്‍ ഈ സീസണില്‍ സഞ്ജു നേടി. 55 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജപ്പെടുത്തിയാണ് കേരളത്തിന്‍റെ സ്വപ്ന നേട്ടം.നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി.

ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി ഗോൾ മടക്കി (1–1). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്.

സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി.

എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ജയത്തിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്. ഐപിഎൽ സീസണിൽ, 491 റൺസോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജോസ് ബട്‌ലര്‍ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കറുത്ത മുണ്ടുടുത്തു നിൽക്കുന്ന വൈറൽ ചിത്രം ‘അടിപൊളി ബട്‌ലർ ചേട്ടൻ’ എന്ന ടാഗ്‌ലൈനോടെ ക്ലബ് അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.

പിന്നാവെ യുസ്‌വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി. അതിനു മുൻപുതന്നെ, ക്ലബ് അധികൃതർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും ജോസ് ബട്‌ലറും പരസ്പരം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലാണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

രവിചന്ദ്രൻ അശ്വിൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് വിവാദ മങ്കാദിങ്ങിലൂടെ ബട്‌ലറെ പുറത്താക്കിയിരുന്നു. ഇതാണ് ഇരുവരെയും ആദ്യമായി ബന്ധപ്പെടുത്തിയ സംഭവം. പിന്നാലെ ഗ്രൗണ്ടിൽ ഇരു താരങ്ങളും തർക്കത്തിലും ഏർപ്പെട്ടിരുന്നു. സീസണിൽ അശ്വിൻ രാജസ്ഥാനൊപ്പം ചേർന്നതോടെയാണ് ഇരുവരുടെയും ബന്ധം മെച്ചപ്പെട്ടത്.

രാജസ്ഥാൻ അധികൃതർ പങ്കുവച്ച വിഡിയോയിൽ അശ്വിന്റെ ഒരു ചോദ്യം ഇങ്ങനെ, ‘എന്നെപ്പറ്റിയുള്ള താങ്കളുടെ ആദ്യ അഭിപ്രായമെന്ത്’?

മങ്കാദിങ് വിവാദം മനസ്സിലേക്ക് ഓടിയെത്തിയതുകൊണ്ടാകണം, ചെറു ചിരിയോടെ ബട്‌ലർ പറഞ്ഞു ‘അക്കാര്യം ഇപ്പോൾ ഇവിടെ പറയാനാകില്ല’. പിന്നാലെ അൽപം ആലോചിച്ചതിനു ശേഷം, ‘കളി നന്നായി നിരീക്ഷിക്കുന്ന, മനസ്സിലാക്കുന്ന ആൾ. ബോളിങ് എങ്ങനെ മെച്ചപ്പെടുത്താം, കൂടുതൽ വ്യത്യസ്തമായ പന്തുകൾ എങ്ങനെ എറിയാം തുടങ്ങിയ കാര്യങ്ങളാകും എപ്പോഴും ആലോചിക്കുക’– ബട്‌ലറുടെ മറുപടി.

രാജസ്ഥാൻ റോയൽസ് ബോളർമാരിൽ, ഏറ്റവും ഒഴിവാക്കാൻ ശ്രമിക്കുന്നത് കുൽദീപ് സെന്നിനെയാണെന്നും വളരെ വേഗത്തിലാണു സെൻ പന്തുകൾ എറിയുന്നതെന്നും ബട്‌ലർ പറയുന്നുണ്ട്.

ഐപിഎല്ലിൽ സിക്സർ അടിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട് സഹതാരം മോയിൻ അലിയെയാണെന്നും ഇങ്ങനെ പറഞ്ഞ നിലയ്ക്ക് ഇനി മോയിൻ എന്നെ ഉറപ്പായും ഔട്ടാക്കുമെന്നും ബട്‌ലർ ചിരിയോടെ പറഞ്ഞു. ക്രിക്കറ്റ് താരം ആയില്ലായിരുന്നെങ്കിൽ ഉറപ്പായും പോസ്റ്റ്മാൻ ആകുമായിരുന്നു. രാവിലെ കത്തുകൾ എത്തിച്ചു നൽകിയതിനു ശേഷം ഉച്ചകഴിഞ്ഞ് ഗോൾഫ് കളിക്കാമെന്നതാണ് ഇതിനു കാരണമെന്നും ബട്‌ലർ പറയുന്നു.

ജഹാംഖിർപുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന് രൂക്ഷമായ മറുപടിയുമായി മേജർ രവി. താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജർ രവി ഇർഫാന് മറുപടി നൽകിയത്.

“എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്.. പക്ഷേ…” എന്നാണ് പത്താൻ ട്വിറ്ററിൽ കുറിച്ചത്.

 

ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകൻ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്”

ഇർഫാൻ പത്താന്റെ ട്വീറ്റിന് മുൻ ഇന്ത്യൻ താരമായ അമിത് മിശ്ര മറുപടി നൽകിയത് ഇങ്ങനെ “നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകൾക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍”

ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നുപോകുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തിക്ക്. ഐപിഎല്‍ 15-ാം സീസണില്‍ എതിര്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്ന താരങ്ങളില്‍ ഒരാളും കാര്‍ത്തിക്കാണ്.

ധോണി എന്ന ഫിനിഷര്‍ വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രത്യേകിച്ചും ടി20 മത്സരങ്ങളില്‍. കഴിഞ്ഞ ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തില്‍ ഒന്നും പ്രകടമായില്ല. ഈ വര്‍ഷം വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷര്‍ സ്ഥാനം തന്നെയാണ്. എന്നാല്‍ ഐപിഎല്ലിലെ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകള്‍ക്ക് ആശ്വാസമാകുന്നതാണ്..

ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം കാര്‍ത്തിക്ക് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. ”എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ട്, അത് ഞാന്‍ സമ്മതിക്കുന്നു. അതിനായി ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തിനായി വിശേഷപ്പെട്ടത് എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് എന്റെ ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.”- കാര്‍ത്തിക്ക് പറഞ്ഞിരുന്നു.

കാര്‍ത്തിക്ക് വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന കാര്‍ത്തിന്റെ ജീവിതത്തെക്കുറിച്ച്. ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച്..ഇംഗ്ലീഷ് ആര്‍ട്ടിക്കലിനെ ആസ്പദമാക്കി ജയറാം ഗോപിനാഥ് കുറിച്ചിട്ട കുറിപ്പാണ് വൈറലാകുന്നത്..

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്‌നിക്ക്, തന്റെ സഹപ്രവര്‍ത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാല്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവര്‍ക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താന്‍ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങള്‍ക്ക് എത്രയോ തവണ അയാള്‍ പാത്രമായിട്ടുണ്ടാവാം. തന്റെ പത്‌നി ഗര്‍ഭിണിയാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛന്‍ തന്റെ സഹപ്രവര്‍ത്തകനാണെന്നും പത്‌നിയുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്‍ത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണല്‍ ലൈഫിലും, പേഴ്‌സണല്‍ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യന്‍. അയാളുടെ പേര് ദിനേശ് കാര്‍ത്തിക് എന്നാണ്.

DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്‌നാട് രഞ്ജി ടീമിലെ സഹകളിക്കാരന്‍. ആദ്യം മുരളി വിജയ്, DK യുടെ പത്‌നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്‌നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോള്‍, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി.

പേഴ്സണല്‍ ലൈഫിലും, പ്രൊഫഷണല്‍ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളര്‍ന്നു അന്തര്‍ധാനം ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം. താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേര്‍വഴിയിലേക്ക് നയിക്കാന്‍, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാന്റ്ററിനെ പോലെ, ആന്‍ഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കല്‍ .

ഇന്ത്യയുടെ നാഷണല്‍ സ്‌ക്വാഷ് പ്ലയെര്‍. ദീപികയുടെ പ്രചോദനത്താല്‍, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി, ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലില്‍ എന്നെന്നും ഓര്‍മ്മിക്കാനൊരു ഇന്നിങ്‌സ് കളിച്ചു. 2019 ലെ ODI വേള്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

എന്നാല്‍ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിന്‍ഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളര്‍ച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകള്‍ കൊട്ടിയടച്ചു.അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം, കളിക്കളത്തില്‍ തിരികെയെത്തി 2002 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണങ്ങള്‍ നേടി, അസാധ്യമായതൊന്നുമില്ലെന്ന് അവര്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു.

ദീപശിഖയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഗ്‌നിനാളം പോലെ ദീപികയുടെ നേട്ടം അയാളില്‍ ഒരു ഉല്‍പ്രേരകമായി വര്‍ത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാള്‍ കായ്കല്‍പ്പം ചെയ്ത് ജരാനരകള്‍ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാള്‍ RCB യുടെ ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയില്‍ ക്രീസില്‍ താണ്ടവമാടിയപ്പോള്‍, ഏത് ലക്ഷ്യവും അയാള്‍ക്ക് മുന്‍പില്‍ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്‌ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഫിനിഷറായി തന്റെ പേര് അയാള്‍ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അയാള്‍ക്ക് പ്രചോദനമായി, കരുത്തായി ദീപിക കൂടെ തന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നില്‍ക്കുന്ന സ്ത്രീയായിട്ട്.

വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത സഹയാത്രികനെ ഇടിച്ച് ചോരവീഴ്ത്തി മുന്‍ ബോക്‌സിങ് ചാംപ്യന്‍ മൈക്ക് ടൈസന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലായിരുന്നു നാടകീയ സംഭവങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടൈസന്‍ യുവാവിന്റെ മുഖമടച്ച് ഇടിക്കുന്നത് വ്യക്തമായി കാണാം.

യാത്രയ്ക്കിടെ യുവാവ് നിര്‍ത്താതെ ശല്യം ചെയ്തതോടെയാണ് ടൈസന്റെ നിയന്ത്രണം വിട്ടതെന്ന് സഹയാത്രികര്‍ പറയുന്നു. സംസാരിക്കാനെത്തിയ യുവാവിനോട് ആദ്യം മൈക്ക് സംസാരിക്കുന്നുണ്ട്. വീണ്ടും വീണ്ടും സംസാരിക്കാനെത്തുകയും മറ്റും ചെയ്യാന്‍ തുടങ്ങിയതോടെ ടൈസന്‍ പ്രകോപിതനാവുകയായിരുന്നുവെന്നും മുഖമടച്ച് ഇടി കൊടുത്തെന്നും സഹയാത്രികര്‍ അറിയിച്ചിട്ടുണ്ട്.

ഇടികൊണ്ട് മുഖത്ത് പരിക്കേറ്റ യുവാവിന് വിമാനാധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ടൈസനെ തിരിച്ചിറക്കിയ ശേഷമാണ് ഫ്‌ളൈറ്റ് യാത്ര പുനരാരംഭിച്ചത്.

 

മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു

ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.

ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.

പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.

RECENT POSTS
Copyright © . All rights reserved