ഇന്ത്യൻ പ്രീമിയർ ലീഗ് പ്രഥമ സീസണിലെ മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ മലയാളി പേസ് ബൗളർ എസ്. ശ്രീശാന്തിനെ തല്ലിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് മുൻ ഇന്ത്യൻ സ്പിന്നറും രാജ്യസഭാംഗവുമാ‍യ ഹർഭജൻ സിങ്. അന്ന് സംഭവിച്ചത് തെറ്റായിപ്പോയെന്നും തന്റെ പിഴവുമൂലം സഹതാരത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ഹർഭജൻ ഒരു ടി.വി ഷോയിൽ വ്യക്തമാക്കി.

തിരുത്താൻ അവസരം ലഭിച്ചിരുന്നെങ്കിൽ അത് ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു. 2008ൽ മൊഹാലി സ്റ്റേഡിയത്തിലായിരുന്നു കൈയേറ്റം. കരഞ്ഞുകൊണ്ട് നിൽക്കുന്ന കിങ്സ് ഇലവൻ താരം ശ്രീശാന്തിനെയാണ് മറ്റു താരങ്ങൾ കണ്ടത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജന്റെ മോശം പെരുമാറ്റത്തിനുള്ള ശിക്ഷാനടപടിയായി അദ്ദേഹത്തെ ശേഷിച്ച മത്സരങ്ങളിൽനിന്ന് വിലക്കിയിരുന്നു.

2007ലെ ട്വന്റി20, 2011ലെ ഏകദിന ലോകകപ്പുകൾ നേടുമ്പോൾ ഇന്ത്യൻ ടീമിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് ഹർഭജനും ശ്രീശാന്തും.