വിരാട് കോഹ്‌ലി ക്യാപ്റ്റനായിരിക്കെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി എത്തിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. അന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കു വന്നപ്പോള്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടെന്നും പക്ഷെ രോഹിത് ശര്‍മ തന്നെ രക്ഷിക്കുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.

‘ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡിലായിരുന്നപ്പോഴുള്ള സംഭവം ഇപ്പോഴും ഓര്‍മിക്കുന്നു. രോഹിത് ശര്‍മ ഭായ് അവിടെയുണ്ട്, വിരാട് കോഹ്‌ലി ഭായ് അവിടെയുണ്ട്. പക്ഷെ ആരെയാണ് സമീപിക്കേണ്ടതെന്നോ, ആരോടാണ് സംസാരിക്കേണ്ടതെന്നോ എന്താണ് സംസാരിക്കേണ്ടതെന്നോ എനിക്ക് അറിയില്ലായിരുന്നു.’

‘ഈ അവസ്ഥയിലാണ് രോഹിത് ഭായി അടുത്തേക്കു വന്നത്. നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോയാലോയെന്നു ചോദിച്ചു. ഓക്കെ, തീര്‍ച്ചയായും, നമുക്ക് പോവാം ഭയ്യായെന്നു ഞാന്‍ പറഞ്ഞു. രോഹിത്തിന്റെ അന്നത്തെ പെരുമാറ്റം വളരെ ആശ്വാസവും സന്തോഷവും നല്‍കി’ സഞ്ജു പറഞ്ഞു.

ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ സംസാരിക്കവേയാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. കോഹ്‌ലി നായകനായിരിക്കെ ഒരു യുവതാരത്തിനു ഇത്തരമൊരു അനുഭവം ഉണ്ടായത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിനും വഴിതുറന്നിട്ടുണ്ട്.