ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍മാക്‌സ് വെല്ലിന്റെ വിവാഹ ക്ഷണക്കത്ത് ഏറ്റെടുത്ത് ആരാധകര്‍. മാര്‍ച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയക്കാരന് എങ്ങനെ തമിഴ് അറിയുന്നു എന്ന് ആശ്ചര്യപ്പെടേണ്ട. മാക്‌സ്‌വെല്ലിന്റെ വധു വിനി രാമന്റെ വേരുകള്‍ ഇങ്ങ് തമിഴ്‌നാട്ടിലാണ്. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കള്‍.
2017-ല്‍ പ്രണയത്തിലായ വിനിയുടേയും മാക്‌സ്‌വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാര്‍ച്ച് 27-ലെ വിവാഹം.
ഐ.പി.എൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകൾ പരിഗണിച്ചില്ല. താരങ്ങൾ കൂടുതലുണ്ടായതിനാൽ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയിൽ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂർത്തിയായി.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഐപിഎൽ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് തിരികെ എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടൽ. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. അതേസമയം ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.
മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ആവേശകരമായി പുരോഗമിക്കവെ അപ്രതീക്ഷിത സംഭവം. ലേലം പുരോഗമിക്കവെ ഓഷ്‌നര്‍ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് കുഴഞ്ഞുവീണു. വനിഡു ഹസരങ്കയുടെ ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം തലകറങ്ങി കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 10 കോടിയും കടന്ന് ഹസരങ്കയുടെ ലേലം പുരോഗമിക്കവെ അപ്രതീക്ഷിതമായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഏറെ നേരം നില്‍ക്കുന്നതോടെ സംഭവിക്കാവുന്ന രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഹ്യൂഗ് കുഴഞ്ഞുവീഴാന്‍ കാരണമായത്. ഹ്യൂഗിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിശ്രമം അനുവദിച്ചു. തുടര്‍ന്ന് ലേലം നിയന്ത്രിച്ചത് ചാരു ശര്‍മയായിരുന്ന. ഹസരങ്കയുടെ ലേലം ഏറെ സമയം തുടര്‍ന്നതോടെ ഒരുപാട് സമയം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാന്‍ കാരണമായതെന്ന് പറയാം.
കുഴഞ്ഞുവീണതോടെ എല്ലാവരും പരിഭ്രാന്തരായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിവരം. തല്‍ക്കാലത്തേക്ക് ലേലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നാലാം ഐപിഎല്‍ താരലേലമാണ് ഹ്യൂഗ് നയിക്കുന്നത്.
. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റീമ മല്‍ഹോത്ര ട്വീറ്റ് ചെയ്തു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആദ്യ റൗണ്ട് ലേലത്തിന് ശേഷം രണ്ടാം റൗണ്ടില്‍ കൂടുതല്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഹസരങ്കയുടെ ലേലം നീണ്ടതോടെ ഹ്യൂഗിന് തലകറങ്ങുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ബിസിസി ഐ ഔദ്യോഗികമായിത്തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓഷ്‌നര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നുമാണ് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചത്. ഐപിഎല്‍ ലേലത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവം എല്ലാവരെയും ആശങ്കയിലാഴ്ത്തിയെന്ന് പറയാം.
ഐപിഎല്‍ മെഗാലേലത്തിനുള്ള അന്തിമ പട്ടികയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ഇടംപിടിച്ച താരങ്ങള്‍.
1 സച്ചിന്‍ ബേബി (20 ലക്ഷം)
2 മുഹമ്മദ് അസറുദീന്‍ (20 ലക്ഷം)
3 റോബിന്‍ ഉത്തപ്പ (2 കോടി)
4. കെഎം ആസിഫ് (20 ലക്ഷം)
5 ബേസില്‍ തമ്പി (30 ലക്ഷം)
6 വിഷ്ണു വിനോദ് (20 ലക്ഷം)
7 ജലജ സക്‌സേന (30 ലക്ഷം)
8 മിഥുന്‍ സുധീശന്‍ (20 ലക്ഷം)
9 രോഹന്‍ എസ് കുന്നുമ്മല്‍ (20 ലക്ഷം)
10 സിജോമോന്‍ ജോസഫ് (20 ലക്ഷം)
11 എംഡി നിധീഷ് (20 ലക്ഷം)
12 ഷോണ്‍ റോജര്‍ (20 ലക്ഷം)
13 ശ്രീശാന്ത് (50 ലക്ഷം)
താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചതിന്‍രെ സന്തോഷം അറിയിച്ച് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോള്‍ ശ്രീശാന്ത് പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല.
‘എല്ലാവരോടും ഇഷ്ടം.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒത്തിരി നന്ദി. നിങ്ങളോട് എക്കാലവും കൃതജ്ഞതയുള്ളവനായിരിക്കും. താരലേലത്തിലും എന്നെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമല്ലോ. ഓം നമ ശിവായ..’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.
ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.
ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
അണ്ടര്‍ 19 ലോക കപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടം വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 112 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ മറികടന്നു.
65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ബോളുകള്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഭീഷണിയായിരുന്നെങ്കിലും, ക്ഷമയോടെ ബാറ്റ് ചെയ്ത് ടീം ജയം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനവീളം മികച്ച ബോളിംഗ് പ്രകടനമായിരുന്നു മോണ്ടലിന്റേത്.
നേരത്തെ ടോസ് നേടിയ എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ബംഗ്ളാദേശ് നിരയില്‍ 30 റണ്‍സ് എടുത്ത മെഹ്റോബ് ഒഴികെ ആര്‍ക്കും പൊരുതാന്‍ പോലുമായില്ല.
രവികുമാര്‍ തുടങ്ങിവെച്ച ബോളിംഗ് ആക്രമണം ഇന്ത്യന്‍ ബോളര്‍മാര്‍ ഒട്ടും വീര്യം ചോരാതെ പുറത്തെടുത്തതോടെ 38 ഓവറില്‍ ബംഗ്ളാദേശ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടു. മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെയും രവികുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ മദ്ധ്യനിരയെ ഓസ്റ്റാവലും ടാംബേയും ചേര്‍ന്നും വീഴ്ത്തി.
മഹ്ഫിജുല്‍ ഇസ്ളാം രണ്ടിനും ഇഫ്ത്താഖര്‍ ഹുസൈന്‍ ഒരു റണ്‍സിനും പ്രാന്തിക് ഏഴു റണ്‍സിനും രവികുമാറിന് മുന്നില്‍ വീണപ്പോള്‍ ആരിഫുല്‍ ഇസ്ളാമും പൂജ്യത്തിന് പുറത്തായ ഫാഹീമും ഓസ്റ്റാവലിന് മുന്നില്‍ വീണു. 17 റണ്‍സ് എടുത്ത മൊല്ല റണ്ണൗട്ട് ആകുകയു ചെയ്തു.
നായകന്‍ റാകിബുള്‍ ഹസനാണ് ടാംബേയക്ക് മുന്നില്‍ വീണത്. പിന്നാലെ വന്ന മെഹ്റോബ് 48 പന്തില്‍ 30 റണ്‍സ് എടുത്തു. 16 റണ്‍സ് എടുത്ത സമനൊപ്പം മികച്ച കൂട്ടുകെട്ട ഉണ്ടക്കിയെങ്കിലും സമന്‍ റണ്ണൗട്ടായതോടെ അതും അവസാനിച്ചു. പിന്നാലെ വന്ന രണ്ടുപേരും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ ബംഗ്ളാദേശിനെ പൂട്ടിക്കെട്ടി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
വെസ്റ്റിഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു.
കുൽദീപ് യാദവ് നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ സ്പിന്നർ രവി ബിഷ്നോയിയെ ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യ ഉൾപെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡ ഏകദിന ടീമിൽ ഇടം നേടിയപ്പോൾ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഇടംനേടാൻ സാധിച്ചില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ഇന്ത്യൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുളള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണിത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.
ഇന്ത്യൻ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (vc), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യർ, ദീപക് ചഹാർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ
ആഫ്രിക്കൻ നേഷൻസ് ഇന്നലെ ദുരന്ത ദിനമായിരുന്നു.കാമറൂൺ Vs കൊമോറോസ് മത്സരത്തിൽ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 8 പേരെങ്കിലും മരിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന് കാമറൂണിന്റെ മധ്യമേഖലാ ഗവർണർ നസെരി പോൾ ബിയ പറഞ്ഞു.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ അവസാന 16 നോക്കൗട്ട് മത്സരത്തിൽ കാമറൂൺ കൊമോറോസ് മത്സരം കാണാൻ തലസ്ഥാന നഗരമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടാൻ ജനക്കൂട്ടം പാടുപെടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ 40 പേരെയെങ്കിലും പോലീസും സാധാരണക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചതായി അടുത്തുള്ള മെസാസി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരെയെല്ലാം ചികിത്സിക്കാൻ ആശുപത്രിക്ക് കഴിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് നഴ്‌സായ ഒലിംഗ പ്രുഡൻസ് പറഞ്ഞു.ഏകദേശം 50,000 പേർ മത്സരം കാണാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിന് 60,000 കപ്പാസിറ്റിയുണ്ട്, എന്നാൽ കൊറോണ വൈറസ് പാൻഡെമിക് കാരണം കാണികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
50 വർഷത്തിന് ശേഷം ആദ്യമായാണ് കാമറൂൺ ആഫ്രിക്കൻ കപ്പിന് വേദിയാകുന്നത്. മധ്യ ആഫ്രിക്കൻ രാജ്യം 2019-ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ കാമറൂണിന്റെ ഒരുക്കങ്ങളിൽ, പ്രത്യേകിച്ച് സ്റ്റേഡിയങ്ങളുടെ സന്നദ്ധതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ കാരണം ചാംപ്യൻഷിപ് ഈജിപ്തിന് നൽകി.ഒലെംബെ സ്റ്റേഡിയമാണ് നിരീക്ഷണത്തിലുള്ള വേദികളിലൊന്ന്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ പ്രധാന സ്റ്റേഡിയമാണിത്, ഫെബ്രുവരി 6-ന് ഫൈനൽ ഉൾപ്പെടെ മൂന്ന് ഗെയിമുകൾ കൂടി അരങ്ങേറും.
ഞായറാഴ്‌ച യൗണ്ടെയിലെ ഒരു നൈറ്റ്‌ക്ലബിൽ സ്‌ഫോടന പരമ്പരയുണ്ടായ തീപിടിത്തത്തിൽ 17 പേരെങ്കിലും മരിച്ചതിന് ശേഷം, ഒരു ദിവസത്തിനിടെ രാജ്യത്തിനേറ്റ രണ്ടാമത്തെ ഗുരുതരമായ ആഘാതമായിരുന്നു തിങ്കളാഴ്ചത്തെ സംഭവം.ആ സംഭവത്തെത്തുടർന്ന്, കാമറൂൺ പ്രസിഡന്റ് പോൾ ബിയ, അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ രാജ്യം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ചത്തെ കളി 2-1ന് ജയിച്ച കാമറൂൺ ക്വാർട്ടറിലേക്ക് കടന്നു.കാൾ ടോക്കോ എക്കാമ്പി, വിൻസന്റ് അബൂബക്കർ എന്നിവരാണ് കാമറൂണിന്റെ ഗോളുകൾ നേടിയത്.ഇതിനു ശേഷം 81ആം മിനുട്ടിൽ ചങാമയിലൂടെ കൊമോറസ് ഒരു ഗോൾ മടങ്ങി. ഫ്രീകിക്കിലൂടെ പിറന്ന ഈ ഗോൾ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. എങ്കിലും വിജയം കാമറൂൺ തന്നെ സ്വന്തമാക്കി.
An official says at least 6 people died in a stampede outside a stadium hosting an African Cup of Nations soccer game in Cameroon.#AFCON2021 #AFCON #Cameroon #Comoros pic.twitter.com/z76MEOSK5q
— Punchline Africa Tv (@PunchlineAfric_) January 24, 2022
മഹേന്ദ്രസിംഗ് ധോനി എന്ന നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയെക്കുറിച്ച് എത്ര വിമര്‍ശിച്ചാലും രണ്ടുലോകകപ്പുകളും ചാംപ്യന്‍സ് ലിഗ് കപ്പുമെല്ലാം മുഴച്ചു നില്‍ക്കും. തനിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഒരു കോഹ്ലിയുഗം സൃഷ്ടിക്കാന്‍ വിരാടിന് ധോനി കൊടുത്ത പിന്തുണയും വിസ്മരിക്കാനാകില്ല. എന്നാല്‍ തന്റെ ടീമിലെ ഏറ്റവും മികച്ച താരമായിരുന്നിട്ടും തനിക്ക് ശേഷം നായകനാക്കാന്‍ ധോനി പറഞ്ഞ പേര് മറ്റൊരാളുടേത്.
ധോനിയുടെ കാലത്ത് ഇന്ത്യന്‍ മുഖ്യസെലക്ടര്‍ ആയിരുന്ന മുന്‍ ഇന്ത്യന്‍താരം ദിലീപ് വെംഗ് സര്‍ക്കാരിന്റേതാണ് വെളിപ്പെടുത്തല്‍. തനിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ നായകനായി വിരാട് കോഹ്ലിയെ നിയോഗിക്കാന്‍ ധോനിയോ പരിശീലകന്‍ ഗാരി കിര്‍സ്റ്റനോ താല്‍പ്പര്യമില്ലായിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ഒപ്പം കളിച്ച ബദരീനാഥിലായിരുന്നു ഇരുവരുടേയും കണ്ണ്. സിഎസ്‌കെയുടെ മുന്‍ ഉടമ എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍.
29 ാം വയസ്സിലെങ്കിലും നായകനായി ബദരീനാഥിന് അവസരം നല്‍കിയില്ലെങ്കില്‍ പിന്നെ എന്നു നല്‍കുമെന്നായിരുന്നു ശ്രീനിവാസന്‍ അന്ന് തന്നോട് ചോദിച്ചത്. താന്‍ കോഹ്ലിയില്‍ ഉറച്ചു നിന്നപ്പോള്‍ എന്തുകൊണ്ട് ബദരിനാഥിനെ പരിഗണിച്ചില്ലെന്ന് ചോദിച്ചു. കോഹ്ലിയുടെ ബാറ്റിങ് കണ്ടിട്ടുണ്ടെന്നായിരുന്നു നല്‍കിയ മറുപടി. ഒപ്പം ഉണ്ടായിരുന്ന നാല് സെലക്ടര്‍മാരും കോഹ്ലിയെ നായകനാക്കാന്‍ അംഗീകരിച്ചു. 2008 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ കോഹ്ലി 2014ല്‍ ടെസ്റ്റ് നായകസ്ഥാനത്തേക്കാണ് ആദ്യമെത്തിയത്. 2017ല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാവാന്‍ ധോനി കോഹ്ലിയെ സഹായിക്കുകയും ചെയ്തു.
ഈ സംഭവം ഇന്ത്യന്‍ ക്രിക്കറ്റിന് നന്മയായെങ്കിലും ശ്രീനിവാസനെ പ്രകോപിപ്പിക്കുകയും എതിരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നും തന്നെ നീക്കി ശ്രീകാന്തിനെ മുഖ്യസെലക്ടറായി കൊണ്ടുവന്നതെന്നും പറഞ്ഞു. അതേസമയം കോഹ്ലിയ്ക്ക് കീഴില്‍ ധോനി പിന്നീട് മികച്ച പ്രകടനം നടത്തുകയും ഫീല്‍ഡില്‍ എടുക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, മെക്സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.fifa.com/tickets എന്നാണ് ലിങ്ക്. 30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ടിക്കറ്റ് വില ഇത്തവണത്തെ ലോകക്കപ്പിനാണ്. കൂടാതെ 2022 ഖത്തർ ലോകകപ്പിന് നിരവധി പ്രത്യേകതകൾ ഉണ്ട്.
ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ)ക്ക് ടിക്കറ്റ് ലഭിക്കും. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം നടക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫെെനൽ മത്സരങ്ങൾ നടക്കുക. രണ്ടാം ഘട്ടം ടിക്കറ്റ് ബുക്കിങ്ങ് 2022 ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
ഫൈനൽ മത്സരം കാണാൻ ആണ് കാണികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫെെനൽ മത്സരം കാണാൻ വേണ്ടിയുള്ള ടിക്കറ്റിന് വേണ്ടി എത്തിയിരിക്കുന്നത്. അതുപോലെ തന്നയാണ് ഉദ്ഘാടന മത്സരം കാണുന്നതിന് 80,000 ടിക്കറ്റുകളാണ് ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിലെ ആദ്യ റൗണ്ടിന് ശേഷം താരം അറിയിച്ചു.
“ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം.” സാനിയ വ്യക്തമാക്കി.
2003 മുതല്‍ പ്രഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക താരവും സാനിയയാണ്.
കണങ്കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സിംഗിള്‍സ് ഉപേക്ഷിച്ച താരം പിന്നീട് ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യന്‍ വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. വിംബിള്‍ടണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സാനിയയ്ക്ക് സ്വന്തം. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി രാജ്യം താരത്തിനെ ആദരിച്ചിട്ടുണ്ട്.