ഐ.പി.എല്ലിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ. മുൻപ് മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചിരുന്ന സമയത്താണ് സഹതാരത്തിൽനിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ സഹതാരം ഹോട്ടലിന്റെ 15-ാം നിലയിൽനിന്ന് തള്ളിയിടാൻ നോക്കിയെന്നാണ് വെളിപ്പെടുത്തൽ.

രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് ചഹൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംഭാഷണത്തിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആ കഥ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും ആരുമായും പങ്കുവച്ചിട്ടുമില്ല. 2013ലായിരുന്നു സംഭവം. അന്ന് മുംബൈ താരമായിരുന്നു ഞാൻ. ബംഗളൂരുവിൽ ഞങ്ങളുടെ ഒരു കളി കഴിഞ്ഞ ശേഷം എല്ലാവരും ഒത്തുകൂടിയതായിരുന്നു-ചഹൽ പറഞ്ഞു.

”കൂട്ടത്തിൽ അമിതമായി മദ്യപിച്ചിരുന്ന ഒരു താരവുമുണ്ടായിരുന്നു. പേര് ഞാൻ പറയില്ല. നന്നായി മദ്യപിച്ചിരുന്നു അയാൾ. കുറേനേരമായി എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ വിളിച്ച് പുറത്ത് ബാൽക്കണിയിലേക്ക് പിടിച്ചുകൊണ്ടുപോയി.”

ഞാൻ അയാളെ പിറകിൽനിന്ന് കഴുത്തിന് പിടിച്ചുനിൽക്കുകയായിരുന്നു. എന്റെ പിടിത്തമെങ്ങാനും നഷ്ടപ്പെട്ടിരുന്നെങ്കിൽ… 15-ാം നിലയിലായിരുന്നു അത്. പെട്ടെന്നു തന്നെ കൂടുതൽ പേർ അവിടെ വന്ന് ഇടപെട്ടു. ബോധം പോയ പോലെയായിരുന്നു ഞാൻ. ഉടൻ തന്നെ അവരെനിക്ക് വെള്ളം തന്നു-ചഹൽ വെളിപ്പെടുത്തി.

അന്നു മുതലാണ് എവിടെ പോകുമ്പോഴും നമ്മൾ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഞാൻ തിരിച്ചറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അനുഭവമാണിത്. ചെറിയൊരു അബദ്ധം സംഭവിച്ചിരുന്നെങ്കിൽ താൻ അടിയിൽ കിടക്കുന്നുണ്ടാകുമെന്നും ചഹൽ സൂചിപ്പിച്ചു.

2013ൽ ഒരു സീസൺ മാത്രമാണ് ചഹൽ മുംബൈയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. ഇതിനുശേഷം കഴിഞ്ഞ സീസൺ വരെ തുടർച്ചയായി എട്ടു വർഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ വിശ്വസ്ത സ്പിന്നറായിരുന്നു താരം. ആർ.സി.ബി കുപ്പായത്തിൽ 139 വിക്കറ്റുകളാണ് താരം വാരിക്കൂട്ടിയിട്ടുള്ളത്. ഇത്തവണ മെഗാലേലത്തിൽ സൂപ്പർ താരത്തെ രാജസ്ഥാൻ റോയൽസ് വിളിച്ചെടുക്കുകയായിരുന്നു.