Sports

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.

മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.

മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.

എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.

കൊച്ചി : ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ആൽബം അവതരിപ്പിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞനായ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുക്കിയ ആൽബമാണ്  കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് അവരുടെ ഔദ്യോഗിക ടീം ആൽബമായി അവതരിപ്പിക്കുന്നത്. വെല്ലുവിളികളെ നേരിട്ട് ജീവിത വിജയം നേടുക , പ്രതീക്ഷയോടെ ജീവിക്കുക തുടങ്ങിയ സന്ദേശമാണ് എ.ആർ. റഹ്മാൻ ഈ ആൽബത്തിലൂടെ പങ്ക് വയ്ക്കുന്നത്.

 

ആടുജീവിതം എന്ന സിനിമയുടെ പ്രമോഷൻ ലക്ഷ്യമാക്കി നിരവധി ഭാഷകളിൽ പുറത്തിറങ്ങിയ ഈ ആൽബം, ഇപ്പോൾ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്‍റെ പ്രതീകമായ മലയാളം പതിപ്പായി മാറിയിരിക്കുന്നു. സ്ട്രീറ്റ് ക്രിക്കറ്റിൽ തുടങ്ങി പ്രൊഫഷണൽ സ്റ്റേഡിയങ്ങളിലേക്ക് വളരുന്ന യാത്രയെ ദൃശ്യങ്ങളിൽ പകർത്തുന്ന ഈ ആൽബം, കായിക മത്സരങ്ങളുടെ വളർച്ചയും കളിക്കാരുടെ അടങ്ങാത്ത മനോഭാവവും പ്രതിനിധീകരിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകൾ ഉടൻ റിലീസ് ചെയ്യുന്നതാണ്.

ഈ ആൽബത്തിലെ സംഗീതത്തിന് എ.ആർ. റഹ്മാൻ സംഗീത സംവിധാനം നല്കിയതോടൊപ്പം ഇതേ ആൽബത്തിൽ അഭിനയിച്ച് സ്ക്രീനിൽ ജീവൻ പകരുകയും ചെയ്തത് കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന് വളരെ അഭിമാനകരമാണ്.

“എ.ആർ. റഹ്മാൻ ഈ ആൽബത്തിന്റെ കലാകാരനായതിൽ ഞങ്ങൾ അതിയായി അഭിമാനിക്കുന്നുവെന്നും , അദ്ദേഹത്തിന്റെ സംഗീതം നമ്മുടെ ടീമിന്റെ മൂല്യങ്ങളെ ഹൃദയത്തിൽ പകർത്തുന്നുവെന്നും, നമ്മുടെ കളിക്കാർക്ക് മാത്രമല്ല, സ്വപ്നങ്ങൾ നേടിയെടുക്കാൻ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും ” കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും Single.ideaയുടെ ഡയറക്ടറുമായ സുബാഷ് ജോർജ്ജ് മനുവൽ, പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിൽ ആവേശകരമായ ഒരു ക്രിക്കറ്റ് സീസണിനായി ഒരുങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിൻ്റെ യാത്രയിലെ ഒരു അവിഭാജ്യ ഘടകമായി ഈ ആൽബം മാറികഴിഞ്ഞു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം ആസ്വദിക്കുവാനും , അവരുടെ  വിജയത്തിലേക്കുള്ള യാത്രയെ ആഘോഷിക്കുവാനും നമ്മുക്കും പങ്ക് ചേരാം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം.

 

സ്വന്തം ലേഖകൻ 

കൊച്ചി : കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ മത്സരങ്ങൾക്ക്‌ സെപ്‌തംബർ രണ്ടു മുതൽ തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായാണ്‌ കളി.

 

തിങ്കളാഴ്ച പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യമത്സരം. രണ്ടാമത്തേത്‌ രാത്രി 7.45ന്‌ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ നടക്കും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 സമയക്രമത്തിലാണ്‌. 17ന്‌ സെമിയും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. സ്റ്റാർ സ്‌പോർട്‌സ്‌–-1, ഫാൻകോഡ്‌ എന്നിവയിലൂടെ മത്സരം തത്സമയം കാണാം. കാണികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, ട്രിവാൻഡ്രം റോയൽസ്‌, ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌, ആലപ്പി റിപ്പിൾസ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റേഴ്സ്‌ എന്നിവയാണ്‌ ടീമുകൾ. 114 താരങ്ങളാണ്‌ കളത്തിലിറങ്ങുന്നത്. ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്‌), പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്‌), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്‌), മുഹമ്മദ് അസറുദീൻ (ആലപ്പി റിപ്പിൾസ്‌), വിഷ്‌ണു വിനോദ് (തൃശൂർ ടൈറ്റൻസ്‌), രോഹൻ എസ് കുന്നുമ്മൽ (കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാഴ്സ്‌) എന്നിവർ ആദ്യ കേരള ക്രിക്കറ്റ്‌ ലീഗ്‌ മത്സരത്തിലെ ഐക്കൺ താരങ്ങളാണ്‌.

കൊച്ചിയുടെ കോച്ച്‌ സെബാസ്റ്റ്യൻ ആന്റണിയും ക്യാപ്‌റ്റൻ ബേസിൽ തമ്പിയുമാണ്‌. സിജോമോൻ ജോസഫും ആനന്ദ്‌ കൃഷ്‌ണനും ടീമിലുണ്ട്‌. മനു കൃഷ്‌ണനെ ഏഴുലക്ഷം രൂപയ്‌ക്കാണ്‌ സ്വന്തമാക്കിയത്‌. പി ബാലചന്ദ്രനാണ്‌ തിരുവനന്തപുരം ടീമിന്റെ കോച്ച്‌. ഓൾറൗണ്ടർ എം എസ് അഖിലാണ്‌ പ്രധാനി. രോഹൻ പ്രേമും ടീമിലുണ്ട്‌. കാലിക്കട്ട് ടീമിന്റെ പരിശീലനചുമതല ഫിറോസ്‌ വി റഷീദിനാണ്‌. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലാണ്‌ പ്രധാന കളിക്കാരൻ. സൽമാൻ നിസാറും ടീമിലുണ്ട്.

 

സുനിൽ ഒയാസിസ്‌ കോച്ചും വിഷ്‌ണു വിനോദ്‌ ക്യാപ്‌റ്റനുമായാണ്‌ തൃശൂരിന്റെ വരവ്‌. വിക്കറ്റ്‌ കീപ്പർ വരുൺ നായർ ടീമിലെ താരമാണ്. കൊല്ലം ടീമിന്റെ പരിശീലന ചുമതല വി എ ജഗദീഷിനാണ്‌. സച്ചിൻ ബേബിയാണ്‌ ക്യാപ്‌റ്റൻ. പ്രശാന്ത്‌ പരമേശ്വരൻ പരിശീലിപ്പിക്കുന്ന ആലപ്പുഴ ടീമിൽ മുഹമ്മദ്‌ അസറുദീനും അക്ഷയ്‌ ചന്ദ്രനും പ്രധാന കളിക്കാരാണ്‌.

ഗ്രീൻഫീൽഡിൽ സ്റ്റേഡിയത്തിൽ  “കേരള വെടിക്കെട്ടിന് ” തുടക്കം കുറിക്കാനായി ടീമുകൾ കടുത്ത പരിശീലനത്തിലാണ്

സ്വന്തം ലേഖകൻ 

എറണാകുളം :  കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ചടങ്ങില്‍ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേഷം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായതെന്നും സുഹൃത്തുകൂടിയായ ബേസില്‍ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തി നല്‍കിയതെന്നും ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. എം.എസ് ധോണിയില്‍ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയില്‍ മികച്ച പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാന്‍ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് ടീം കോര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. 

സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ  – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.

ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.

യു കെ :- 2024 പാരീസ് ഒളിമ്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡിന്റെ അവസാന രാത്രി ബ്രിട്ടന് അവിശ്വസനീയത നിറഞ്ഞതായിരുന്നു. ജോർജിയ ബെല്ലിന്റെ 1500 മീറ്റർ ഓട്ടത്തിലെ പ്രകടനമായിരുന്നു അതിനു കാരണം. തന്റെ വെങ്കല മെഡൽ നേട്ടം പുതിയ ബ്രിട്ടീഷ് റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു ബെൽ പൂർത്തീകരിച്ചത്. 2017-ൽ അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചപ്പോൾ, ജോർജിയ ബെൽ തൻ്റെ ഒളിമ്പിക്സ് എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത്, ഫിറ്റ്നസ് നിലനിർത്തുവാൻ വേണ്ടിയാണ് ബെൽ വീണ്ടും പരിശീലനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുഴുവൻ സമയ ജോലിക്കിടെയാണ് ബെൽ തൻ്റെ മുൻ കോച്ച് ട്രെവർ പെയിൻ്ററുമായി ബന്ധപ്പെട്ട് ചെറിയതോതിൽ പരിശീലനം ആരംഭിച്ചത്. 3.52.61 എന്ന ബെല്ലിന്റെ സമയം 1500 മീറ്ററിൽ ഇതുവരെയും ഏതൊരു ബ്രിട്ടീഷ് വനിതയും നേടിയ റെക്കോർഡിനെ തകർക്കുന്നതായിരുന്നു. മുപ്പതാം വയസ്സിൽ ബെല്ലിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു ഇത്. തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബെൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ മൂന്ന് തവണ ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യേഗോൺ 3:51.29 എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച് സ്വർണ്ണ മെഡൽ നേടി. ഓസ്‌ട്രേലിയൻ താരം ജെസീക്ക ഹൾ 3:52.56 സെക്കൻഡിൽ വെള്ളി നേടി. പാരീസിൽ ഗ്രേറ്റ് ബ്രിട്ടന് ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലുകളിൽ പകുതിയും നേടിക്കൊടുത്തത് റിലേ ടീമുകളാണ്. ഒൻപത് ദിവസങ്ങളായി നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ ഒരു സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. രണ്ട് വെള്ളിയും 3 വെങ്കല മെഡലും മാത്രം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനത്തിനേക്കാൾ ബ്രിട്ടൻ വളരെയധികം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്. 400 മീറ്റർ റിലേ മത്സരത്തിൽ , ബ്രിട്ടന്റെ സ്ത്രീ- പുരുഷ ടീമുകൾ വെങ്കലമെഡൽ നേടി. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 64ൽ എത്തി.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലം മെഡല്‍ സ്വന്തമാക്കി. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന താരം ഒപ്പമുണ്ടായിരുന്ന കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് മനുവിന്റെ മെഡല്‍ നേട്ടം.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഭാക്കര്‍ ഫൈനല്‍ ് ഉറപ്പിച്ചത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം. 2004 ലെ ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. സുമ ഷിരൂരാണ് രമിതയുടെ പരിശീലക.

എന്നാല്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി.

ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.

സൂപ്പര്‍ താരം ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അങ്കിത 11-ാം സ്ഥാനത്തെത്തി. അതേസമയം ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും ദീപിക കുമാരി 23-ാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ 2046 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. 1996 പോയിന്റ് നേടി ചൈന രണ്ടാമതും 1986 പോയിന്റുമായി മെക്‌സിക്കോ മൂന്നാമതും ഫിനിഷ് ചെയ്തു. ജൂലൈ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ്- നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.

കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത് ലറ്റിക് സെന്‍ററാണ് മത്സരവേദി.

വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. അഞ്ഞൂറ് പേർക്ക് ഇരുന്ന് കളി കാണാൻ പറ്റുന്ന ഇൻഡോർ ഗ്യാലറി, ആയിരം പാർക്കിംഗ് സ്ലോട്ട്സ്, സെക്യൂരിറ്റി സർവീസ്, വാച്ച് ആൻഡ് വാർഡ് സർവീസ് എന്നിവയോട് കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.

യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 701 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൌണ്ടും ക്വാർട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൗണ്ടും പ്രോത്സാഹന സമ്മാനമായി നല്‍കും. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടാണ്.

കേരളത്തിലെ പ്രശസ്തമായ നിരവധി ടൂർണമെന്‍റുകള്‍ക്ക് വിസിലൂതിയ അംപയർമാർ മത്സരം നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂർണമെന്‍റ് കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. ഈ വടംവലി മത്സരം അഭ്രപാളികളിൽ ഒപ്പി എടുക്കുന്നത് മാക്സ് ഫിലിംസ് ആയിരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ് ഫുഡ്സ്, ഏലൂർ എഡ്യൂക്കേഷണൽ കൺസൾട്ടൻസി , ആദിസ് എച്ച്ആർ
ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജൻഡ് സോളിസിറ്റേഴ്സ്, മാക്സ് ഫിലിംസ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസൺ ഗംഭീരമാക്കാൻ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വടംവലി ടൂർണമെന്‍റോടെ തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിനെതിരെ യൂറോ കപ്പ് ജയിച്ച് സ്പെയിൻ. ഇതോടെ നാല് തവണ യൂറോ കപ്പ് നേടിയ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തി അടിതെറ്റുന്നത്. രണ്ടാം പകുതിയോടെ കളിയിൽ സ്പെയിൻ ലീഡെടുത്തെങ്കിലും ഇംഗ്ലണ്ടിൻെറ മറുപടി ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായി കേറിയ കോൾ പാമറാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.

1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായി തന്നെയാണ് ടീം ഫൈനലിൽ എത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയോടെ സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. കളിയിൽ മികച്ച താരമായി മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.

യൂറോ കപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ യുകെ മലയാളികളും ഏറ്റെടുത്തിരുന്നു. പലരും കളികൾ കാണാൻ സുഹൃത്തുക്കളുമായി ഒരിടത്ത് ഒത്തു ചേർന്നിരുന്നു. കടുത്ത ഫുട്ബോൾ പ്രേമികളായ പലരും ഇംഗ്ലണ്ടിന്റെ തോൽവിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.

Copyright © . All rights reserved