Sports

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. 

സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ  – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.

ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.

യു കെ :- 2024 പാരീസ് ഒളിമ്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡിന്റെ അവസാന രാത്രി ബ്രിട്ടന് അവിശ്വസനീയത നിറഞ്ഞതായിരുന്നു. ജോർജിയ ബെല്ലിന്റെ 1500 മീറ്റർ ഓട്ടത്തിലെ പ്രകടനമായിരുന്നു അതിനു കാരണം. തന്റെ വെങ്കല മെഡൽ നേട്ടം പുതിയ ബ്രിട്ടീഷ് റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു ബെൽ പൂർത്തീകരിച്ചത്. 2017-ൽ അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചപ്പോൾ, ജോർജിയ ബെൽ തൻ്റെ ഒളിമ്പിക്സ് എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത്, ഫിറ്റ്നസ് നിലനിർത്തുവാൻ വേണ്ടിയാണ് ബെൽ വീണ്ടും പരിശീലനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുഴുവൻ സമയ ജോലിക്കിടെയാണ് ബെൽ തൻ്റെ മുൻ കോച്ച് ട്രെവർ പെയിൻ്ററുമായി ബന്ധപ്പെട്ട് ചെറിയതോതിൽ പരിശീലനം ആരംഭിച്ചത്. 3.52.61 എന്ന ബെല്ലിന്റെ സമയം 1500 മീറ്ററിൽ ഇതുവരെയും ഏതൊരു ബ്രിട്ടീഷ് വനിതയും നേടിയ റെക്കോർഡിനെ തകർക്കുന്നതായിരുന്നു. മുപ്പതാം വയസ്സിൽ ബെല്ലിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു ഇത്. തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബെൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ മൂന്ന് തവണ ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യേഗോൺ 3:51.29 എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച് സ്വർണ്ണ മെഡൽ നേടി. ഓസ്‌ട്രേലിയൻ താരം ജെസീക്ക ഹൾ 3:52.56 സെക്കൻഡിൽ വെള്ളി നേടി. പാരീസിൽ ഗ്രേറ്റ് ബ്രിട്ടന് ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലുകളിൽ പകുതിയും നേടിക്കൊടുത്തത് റിലേ ടീമുകളാണ്. ഒൻപത് ദിവസങ്ങളായി നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ ഒരു സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. രണ്ട് വെള്ളിയും 3 വെങ്കല മെഡലും മാത്രം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനത്തിനേക്കാൾ ബ്രിട്ടൻ വളരെയധികം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്. 400 മീറ്റർ റിലേ മത്സരത്തിൽ , ബ്രിട്ടന്റെ സ്ത്രീ- പുരുഷ ടീമുകൾ വെങ്കലമെഡൽ നേടി. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 64ൽ എത്തി.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലം മെഡല്‍ സ്വന്തമാക്കി. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന താരം ഒപ്പമുണ്ടായിരുന്ന കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് മനുവിന്റെ മെഡല്‍ നേട്ടം.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഭാക്കര്‍ ഫൈനല്‍ ് ഉറപ്പിച്ചത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം. 2004 ലെ ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. സുമ ഷിരൂരാണ് രമിതയുടെ പരിശീലക.

എന്നാല്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി.

ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.

സൂപ്പര്‍ താരം ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അങ്കിത 11-ാം സ്ഥാനത്തെത്തി. അതേസമയം ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും ദീപിക കുമാരി 23-ാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ 2046 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. 1996 പോയിന്റ് നേടി ചൈന രണ്ടാമതും 1986 പോയിന്റുമായി മെക്‌സിക്കോ മൂന്നാമതും ഫിനിഷ് ചെയ്തു. ജൂലൈ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ്- നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.

കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത് ലറ്റിക് സെന്‍ററാണ് മത്സരവേദി.

വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. അഞ്ഞൂറ് പേർക്ക് ഇരുന്ന് കളി കാണാൻ പറ്റുന്ന ഇൻഡോർ ഗ്യാലറി, ആയിരം പാർക്കിംഗ് സ്ലോട്ട്സ്, സെക്യൂരിറ്റി സർവീസ്, വാച്ച് ആൻഡ് വാർഡ് സർവീസ് എന്നിവയോട് കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.

യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 701 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൌണ്ടും ക്വാർട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൗണ്ടും പ്രോത്സാഹന സമ്മാനമായി നല്‍കും. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടാണ്.

കേരളത്തിലെ പ്രശസ്തമായ നിരവധി ടൂർണമെന്‍റുകള്‍ക്ക് വിസിലൂതിയ അംപയർമാർ മത്സരം നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂർണമെന്‍റ് കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. ഈ വടംവലി മത്സരം അഭ്രപാളികളിൽ ഒപ്പി എടുക്കുന്നത് മാക്സ് ഫിലിംസ് ആയിരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ് ഫുഡ്സ്, ഏലൂർ എഡ്യൂക്കേഷണൽ കൺസൾട്ടൻസി , ആദിസ് എച്ച്ആർ
ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജൻഡ് സോളിസിറ്റേഴ്സ്, മാക്സ് ഫിലിംസ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസൺ ഗംഭീരമാക്കാൻ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വടംവലി ടൂർണമെന്‍റോടെ തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിനെതിരെ യൂറോ കപ്പ് ജയിച്ച് സ്പെയിൻ. ഇതോടെ നാല് തവണ യൂറോ കപ്പ് നേടിയ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തി അടിതെറ്റുന്നത്. രണ്ടാം പകുതിയോടെ കളിയിൽ സ്പെയിൻ ലീഡെടുത്തെങ്കിലും ഇംഗ്ലണ്ടിൻെറ മറുപടി ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായി കേറിയ കോൾ പാമറാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.

1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായി തന്നെയാണ് ടീം ഫൈനലിൽ എത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയോടെ സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. കളിയിൽ മികച്ച താരമായി മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.

യൂറോ കപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ യുകെ മലയാളികളും ഏറ്റെടുത്തിരുന്നു. പലരും കളികൾ കാണാൻ സുഹൃത്തുക്കളുമായി ഒരിടത്ത് ഒത്തു ചേർന്നിരുന്നു. കടുത്ത ഫുട്ബോൾ പ്രേമികളായ പലരും ഇംഗ്ലണ്ടിന്റെ തോൽവിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.

സുമേശൻ പിള്ള

ലിവർപൂൾ : ലിവർപൂൾ ലയൺസ് വോളി ക്ലബ്‌ ജൂലൈ 7 -ന് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. യൂറോപ്പിലെ മികച്ച പത്തു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പൂളിൽ നിന്നും ആതിഥേയരായ ലിവർപൂൾ ലയൺസും കാർഡിഫ് ഡ്രാഗൻസ് സെമിയിൽ കടന്നപ്പോൾ രണ്ടാം പൂളിൽ നിന്നും കേബ്രിഡ്ജ് സ്പികേഴ്സും ഷെഫീൽഡ് സ്ട്രിക്കേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ അതിശക്തന്മാർ ആയ കാർഡിഫ് ഡ്രാഗൺസും കേബ്രിഡ്ജ് സ്പിക്കേഴ്സിന്റെയും പോരാട്ടം കാണികളെ മുൾമുനയിൽ നിർത്തി.

കേബ്രിഡ്ജിനു വേണ്ടി ഇന്ത്യൻ ആർമിയുടെ താരമായ ജിനീഷ് മാത്യുവും, കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചാർഡും കൗണ്ടർ അറ്റാക്കിങ്ങിലൂടെ ആക്രമണം അഴിച്ചു വിട്ടപ്പോൾ എബിൻ എന്ന പോരാളി ഷോട്ട് ബോൾ അറ്റാക്കിങ്ങിൽ തിളങ്ങി.കാർഡിഫിന്റെ “ശിവ ”എന്ന സർവീസ് മെഷീന്റെ പ്രത്യാക്രമണം കേബ്രിഡ്ജിന് എതിരെ സർവീസ് പോയിന്റ് നേടി മുൻ‌തൂക്കം നേടിയപ്പോൾ അറ്റാക്കർമാരായ ബിനീഷും അർജുനും കാർഡിഫിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കി. രണ്ടാം സെമിയിൽ ലിവർ പൂളും ഷെഫീൽഡും തമ്മിൽ ഉള്ള മത്സരത്തിൽ ഇന്ത്യൻ ആർമി താരമായ പ്രവീൺ ജോസ് എന്ന പടക്കുതിരയക് ഒപ്പം റോണിയും ഷാനുവും നയിച്ച ആക്രമണത്തെ വളരെ മനുവിന്റെ നേതൃത്വത്തിൽ തന്ത്രപൂർവം നേരിട്ട് ഷെഫീൽഡ് സ്ട്രൈകേഴ്സ് ഫൈനലിലേക്ക് കടന്നു.

കലാശകൊട്ടിൽ മിന്നൽ പിണറായ ഷെഫീൽഡിന്റ കുര്യച്ചനും മാത്യുവും മനുവും കളം നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം കിരീടം മോഹിച്ചു ഇറങ്ങിയ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കാൻ പര്യാപ്തമല്ലായിരുന്നു അവരുടെ നീക്കങ്ങൾ. നിലം കുഴിക്കുന്ന സ്മാഷുകൾ അർജുനും ബിനീഷും തൊടുത്തപ്പോൾ ശിവയുടെ “ശിവ താണ്ടവം ”തന്നെ ആയിരുന്നു കളിയുടെ എല്ലാ മേഖലയിലും. റോബിനും ക്യാപ്റ്റൻ ജിനോയും ഒരിക്കിയ ഡിഫെൻസിൽ ഷെഫ്ഫീൽഡിന്റെ കൗണ്ടർ അറ്റാക്കുകളെ പോയിന്റ് ആക്കാൻ കാർഡിഫിനു സാധിക്കുകയും തുടർച്ചയായ നാലാം കിരീടത്തിൽ മുത്തം ഇടാൻ സാധിക്കുകയും ചെയ്തു.

ശ്രീ ജിജോ, ശ്രീ ഷാബു ജോസഫ് എന്നിവർ ആയിരുന്നു കാർഡിഫിന്റെ കോച്ച്. ഡോ മൈക്കിൾ പ്രസിഡന്റ്‌ ആയും ശ്രീ ജോസ് കാവുങ്ങൽ മാനേജർ ആയും കാർഡിഫിനു കരുത്തുപകരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ അർജുനും ഓൾ റൗണ്ടർ ആയി ഷെഫ്ഫീൽഡിന്റെ മനുവും സെറ്റർ ആയി ഷെഫ്ഫീൽഡിന്റെ അരവിന്ദിനെയും തിരഞ്ഞെടുത്തു. ആതിഥേയരായ ലിവർപൂൾ ലയൺസ് മൂന്നാസ്ഥാനം കരസ്ഥമാക്കി. വോളിബോളിന് നൽകിയ സമഗ്ര സംഭവനയ്ക് ലിവർ പൂൾ താരം പ്രവീൺ ജോസിനെ ആദരിച്ചു.

യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓൾ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.

രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ശ്രീ ഷിനോ ടി പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത കരുത്തിൻ്റെ പോരാട്ടത്തിൽ വിശിഷ്ടാതിഥികളായി ആഷ്ഫോർഡിൽ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടണിലെ ആദ്യ മലയാളി എം. പി ശ്രീ സോജൻ ജോസ്ഥ്, നാട്ടിൽ നിന്നു എത്തിച്ചേർന്ന പുതുപ്പള്ളി എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, യു ക്കെയിലെ സെലിബ്രേറ്റി ഷെഫ് ശ്രീ ജോമോൻ കുറിയാക്കോസ്, ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്സ്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.

നിലവിലെ ചാമ്പ്യൻമാരായിരുന്ന ടൺ ബ്രിഡജ് വെൽസ് ടസ്കേഴ്സിനെ വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ മലർത്തിയടിച്ച് വൂസ്റ്റർ തെമ്മാടീസ് ഫൈനലിൽ എത്തിയപ്പോൾ മറ്റൊരു കരുത്തുറ്റ ടീമായ ഹെറിഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനൽ പോരാട്ടത്തിനു അങ്കം കുറിച്ചത്. യു.കെയിൽ എമ്പാടും നിന്ന് പതിനെട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആരാണ് വിജയികൾ എന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികൾക്ക് ലഭിച്ചത്.

ആദ്യം മുതൽ അവസാനം വരെ തിങ്ങി നിറഞ്ഞ വടംവലി പ്രേമികൾക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആർപ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാർ മാറ്റുരച്ചപ്പോൾ യു.കെ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ആഘോഷമായി സഹൃദയയുടെ വടംവലി മത്സരം മാറുകയായിരുന്നു. മത്സര ഇടവേളയിൽ സഹൃദയ ചെണ്ടമേളം ടീമിൻ്റെ ഫ്യൂഷൻ ചെണ്ടമേളം, ചടുല നൃത്തചുവടുകളുമായി വനിതകളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ മത്സരത്തിനു കൂടുതൽ മിഴിവേകി.

2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യൻസ് ട്രോഫിയും ക്യാശ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയൺസ് എ ടീം കരസ്ഥമാക്കിയപ്പോൾ വൂസ്റ്റർ തെമ്മാടീസ് രണ്ടാം സ്ഥാനവും (607 പൗണ്ട്), ഹെറിഫോർഡ് അച്ചായൻസ് മൂന്നാം സ്ഥാനവും (307 പൗണ്ട്) , ടൺ ബ്രിഡ്ജ് വെൽസ് ടസ്കേയ്സ് നാലാം സ്ഥാനത്തും (207 പൗണ്ട്), ടീം പുണ്യാളൻസ് അഞ്ചാമതും, കൊമ്പൻസ് കാൻ്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവർപൂൾ ടീം എട്ടാം സ്ഥാനവും നേടി.

കടുത്ത വാശിയോടെ നടന്ന മത്സരങ്ങൾ തന്മയത്തോടെ നിയന്ത്രിച്ചത് ശ്രീ ബിജോ പാറശ്ശേരിൽ, ശ്രീ. സെബാസ്റ്റ്യൻ എബ്രഹം, ശ്രീ. ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായിരുന്നു.

ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാ ടീമംഗങ്ങൾക്കും, മത്‌സരം സ്പോൺസർ ചെയ്ത എല്ലാ സ്പോൺസേഴ്സിനും, കൂടാതെ ഈ മൽസരം കാണുവാനായി യു.കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേർന്ന എല്ലാ വടംവലി പ്രേമികൾക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡൻ്റ് ആൽബർട്ട് ജോർജ്, വൈസ് പ്രസിഡൻ്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോൾ, ജോയിൻ്റ് സെക്രട്ടറി ജിനു തങ്കച്ചൻ , പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗീസ് , ട്രഷറർ റോജിൻ മാത്യു ജോയിൻ്റ് ട്രഷറർ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

സൗഹൃദയ ഓൾ യു കെ വടംവലി മത്സരത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ വിജയകിരീടം ചൂടി. തുടക്കം മുതൽ നടന്ന എല്ലാ മത്സരങ്ങളിലും എതിരാളികളുടെ മേൽ വിജയം നേടിയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. വാശിയേറിയ ഫൈനൽ മത്സരത്തിൽ വൂസ്റ്റർ തെമ്മാടി യെയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ പരാജയപ്പെടുത്തിയത്. മൂന്നും നാലും സ്ഥാനങ്ങളിൽ വന്ന അച്ചായൻസ് ഹെർഡ്ഫോർഡും തസ്കർ കെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ജൂലൈ 7 ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറിയപ്പോൾ വിശിഷ്ടാതിഥിയായി എത്തിയത് പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മൻ ആയിരുന്നു. യുകെ മലയാളികളുടെ യശസ്സ് വാനോളം ഉയർത്തി ആദ്യമായി ബ്രിട്ടന്റെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയായ സോജൻ ജോസഫിന്റെ സാന്നിധ്യവും മത്സരാർത്ഥികളുടെയും കാണികളുടെയും ആവേശം ഇരട്ടിയാക്കി.

ഒന്നാം സമ്മാനവും 1007 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ അക്ഷരാർത്ഥത്തിൽ ഒരു തിരിച്ചുവരവാണ് നടത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ മത്സരരംഗത്തില്ലായിരുന്നു. എന്നാൽ മാനേജർ സജിമോൻ തോമസിന്റെയും ക്യാപ്റ്റൻ അജി തോമസിന്റെയും നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ നടത്തിയത്. സ്റ്റോക്ക് ഓൺ ട്രെൻഡ് ലയണിലെ നോബി ജോസഫ് ആണ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

ഷാജി വർഗീസ് മാമൂട്ടിൽ

ആൾഡർഷോട്ട്: “നമ്മുടെ സ്വന്തം ആൾഡർഷോട്ട്” (എൻഎസ്എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്എ സൂപ്പർ കിങ്സ് (ആൾഡർഷോട്ട്)കിരീടം നേടി. ഫൈനൽ മത്സരത്തിൽ സറെ ഫീനിക്സ് ടീമിനെയാണ് സൂപ്പർ കിങ്സ് തോൽപിച്ചത്.

 

ഞായറാഴ്ച രാവിലെ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ കേംബർലി റോയൽസ്, സറെ ഫീനിക്സ് (ഗിൽഫോർഡ്), ഫാൺബറോ ഗാങ്, സോളൻറ് റേഞ്ചേഴ്‌സ് (പോർട്സ്മൗത്ത്), വോക്കിങ് കിങ്സ് എന്നീ ടീമുകൾ പങ്കെടുത്തു. സമയ പരിമിതിമൂലം ആദ്യം രജിസ്റ്റർ ചെയ്ത ആറു ടീമുകളാണ് പരസ്പരം മാറ്റുരച്ചത്. മത്സരത്തിന് മുന്നോടിയായി മെഡിസിറ്റി സ്പോൺസർ ചെയ്ത എൻഎസ്എ സൂപ്പർ കിങ്‌സിൻ്റെ പുതിയ ജേഴ്സിയുടെ ലോഞ്ച് ഇവിടുത്തെ സിറോ മലബാർ മിഷൻ ഡയറക്ടർ ഫാ. എബിൻ നിർവഹിച്ചു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശത്തോടൊപ്പം ഉത്സവ പ്രതീതിയും ഉണർത്തി.

വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ലൈഫ് ലൈൻ പ്രൊട്ടക്ട് എന്ന ഇൻഷുറൻസ് കമ്പനിയാണ് സ്പോൺസർ ചെയ്തത്. ഉജ്ജ്വല പ്രകടനം നടത്തിയ എൻഎസ്എ സൂപ്പർ കിങ്സിൻ്റെ അലക്സ് പോളി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കരസ്ഥമാക്കി. ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബിൻ്റെ ക്യാപ്റ്റൻ ജോണിൽ നിന്നും എൻഎസ്എ സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് വിജയികൾക്കുള്ള ട്രോഫിയും പുരസ്കാരവും ഏറ്റുവാങ്ങി. ലൈഫ് ലൈൻ പ്രൊട്ടക്ട് മാനേജർ ബിജേഷ് റണ്ണേഴ്‌സിനുള്ള ട്രോഫിയും പുരസ്കാരവും സറെ ഫീനിക്സ് ടീമിന് സമ്മാനിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ മത്സരം സംഘടിപ്പിക്കുമെന്ന് എൻഎസ്എ ടീം ഭാരവാഹികൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved