ഐ.പി.എല്ലിന്റെ 14ാം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുകയെന്നാണ് വിവരം.
ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29ന് ചേരുന്ന ബി.സി.സി.ഐ യോഗത്തിനൊടുവില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐ.പി.എല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്തെ കോവിഡ് സാഹചര്യം വഷളായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തുകയായിരുന്നു.
ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് വമ്പൻമാരും നഗരവൈരികളുമായ റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്ലറ്റികോ കിരീടം സ്വന്തമാക്കിയത്. അത്ലറ്റികോയുടെ 11ാം ലാ ലിഗ കിരീടമാണിത്.
അവസാന മത്സരത്തിൽ റയൽ വയ്യഡോലിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അത്ലറ്റികോ തിരിച്ചടിച്ചത്. ഓസ്കാർ പ്ലാനയിലൂടെ മുന്നിൽ കയറിയ വയ്യഡോലിഡിനെ ഏയ്ഞ്ചൽ കൊറിയ, സൂപ്പർതാരം ലൂയി സുവാരസ് എന്നിവരുടെ ഗോളിൽ അത്ലറ്റികോ മറികടന്നു.
കപ്പടിക്കാനുറച്ചിറങ്ങിയ അത്ലറ്റികോയെ ഞെട്ടിച്ച് വയ്യഡോലിഡ് 18 ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്തിൽനിന്നും ഒറ്റയ്ക്ക് ഓടിക്കയറിയ പ്ലാന അത്ലറ്റികോ ഗോളിയെ അനായാസം പരാജയപ്പെടുത്തി. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന വയ്യഡോലിഡിന് രണ്ടാം പകുതിയിൽ അടിതെറ്റി. 57 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മനോഹരമായൊരു ഷോട്ടിൽ ഏയ്ഞ്ചൽ കൊറിയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
പത്തുമിനിറ്റിനു ശേഷം അത്ലറ്റികോ കാത്തുകാത്തിരുന്ന നിമിഷമെത്തി. പ്ലാന ഗോളിന്റെ ഫോട്ടോപതിപ്പ്. മൈതാന മധ്യത്തിൽ സുവാരസിന് പന്ത് ലഭിക്കുന്പോൾ വയ്യഡോലിഡ് പ്രതിരോധം എതിർപകുതിയിലായിരുന്നു. പന്തുമായ ബോക്സിലേക്ക് പാഞ്ഞുകയറിയ സുവാരസ് പിഴവ് വരുത്താതെ ലക്ഷ്യം കണ്ടു. ചാമ്പ്യൻപട്ടം ഉറപ്പിച്ച ഗോൾ.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വയ്യാറയലിനെ പരാജയപ്പെടുത്തി. ബെൻസേമയും ലുക മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. യരമി പിനോയാണ് വയ്യാറയലിനായി ഗോൾ നേടിയത്. കളിയുടെ അവസാ നിമിഷംവരെ ഒരു ഗോളിനു പിന്നിലായിരുന്നു റയൽ.
ബാഴ്സലോണയും അവസാന മത്സരത്തിൽ ജയിച്ചു. മെസി ഇല്ലാതിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനു ഇയ്ബറിനെ പരാജയപ്പെടുത്തി.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.
1986ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ജയ്പ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ രമണ്‍ ലാംബയെ ഉള്‍പ്പെടുത്തി. ജെഫ് മാര്‍ഷും ഡേവിഡ് ബൂണും സെഞ്ചുറി അടിച്ച ആ മത്സരത്തില്‍, 47 ഓവറില്‍ ഓസ്‌ട്രേലിയ നേടിയത് 251/ 3. ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. ശ്രീകാന്ത് തുടക്കം മുതല്‍ തന്നെ ആക്രമണം തുടങ്ങി. 26 റണ്‍സ് എടുത്ത് പുറത്തായ ഗാവസ്‌കര്‍ക്ക് പകരം ക്രീസിലേക്ക് വന്നത് രമണ്‍ ലംബ. തന്റെ ആദ്യ മത്സരം കളിക്കുന്നതിന്റെ ഒരു പരിഭ്രമവും കൂടാതെ ബാറ്റ് വീശിയ ലാംബ 53 പന്തില്‍ 64 റണ്‍സ് എടുത്ത് ശ്രീകാന്തിനൊപ്പം 102 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തിയ ശേഷമാണ് പുറത്തായത്. മത്സരം 41 ആം ഓവറില്‍ ഇന്ത്യ വിജയിച്ചു.
നല്ലൊരു അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആയ രമണ്‍ ലാംബയെ മൂന്നാം ഏകദിനം മുതല്‍ ശ്രീകാന്തിനൊപ്പം ഓപ്പണിനിങ് നിയോഗിച്ചു. സീരീസിലെ 6 മത്സരങ്ങളും കളിച്ച ലാംബ, നാലാം ഏകദിനത്തില്‍ 74(68) ഉം, അവസാന ഏകദിനത്തില്‍ സെഞ്ചുറിയും 102 (120) നേടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ സീരീസ് ഗംഭീരമാക്കി. മാന്‍ ഓഫ് ദി സീരീസും ലംബയായിരുന്നു.
പക്ഷെ അവിസ്മരണീയമായ തുടക്കത്തിന് ശേഷം ആ ടെമ്പോ നില നിര്‍ത്താന്‍ ലാംബക്ക് സാധിച്ചില്ല. അടുത്ത 5 മത്സരങ്ങളില്‍ നിന്ന് അയാള്‍ക്ക് നേടാനായത് 13 റണ്‍സ് മാത്രം. പിന്നെ വീണ്ടും ഒരു ഫിഫ്റ്റി. ഗാവസ്‌കര്‍ക്ക് ശേഷം ശ്രീകാന്തിന് പറ്റിയ കൂട്ടാകും എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച രമണ്‍ ലംബക്ക്, പക്ഷെ ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആയില്ല. ബാറ്റിങ്ങിലെ അസ്ഥിരത, 1987 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഉറപ്പായിരുന്ന സ്ഥാനം രമണ്‍ ലാംബക്ക് നഷ്ടപ്പെടുത്തി. ആ സ്ഥാനത്ത് പകരം വന്നത് നവ്ജ്യോത് സിംഗ് സിദ്ധു.
1987 ല്‍ ടീമില്‍ നിന്ന് പുറത്തായ ലാംബയ്ക്ക് അടുത്ത വര്ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു മത്സരത്തില്‍ അവസരം കിട്ടിയില്ലെങ്കിലും തിളങ്ങാനായില്ല. അതിനടുത്ത വര്ഷം 1989 ലാണ് വീണ്ടും ലാംബക്ക് ടീം സ്ഥിരം സ്ഥാനം ലഭിക്കുന്നത്. 1989 ല്‍ നടന്ന നെഹ്റു കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമാണ് ലംബയുടെ മറ്റൊരു മികച്ച ഇന്നിങ്‌സിന് സാക്ഷ്യം വഹിച്ചത്. കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ 279 നെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ശ്രീകാന്തും ലംബയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ് പരസ്പരം മത്സരിച്ചാണ് മുന്നേറിയത്. രണ്ടു പേരും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യ 20 ഓവറില്‍ 120/0 എന്ന മികച്ച സ്‌കോറിലും എത്തി(എന്നാല്‍ അടുത്തടുത്ത് അവര്‍ രണ്ടു പേരും പുറത്തായതോടെ തകര്‍ന്നു പോയ ഇന്ത്യ 202 നു ഓള്‍ ഔട്ട് ആയി). ആ വര്ഷം മൂന്നു അര്ധസെഞ്ചുറികള്‍ നേടിയെങ്കിലും തുടര്‍ച്ചയായ ലോ സ്‌കോറുകള്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. 29 ആം വയസില്‍ ടീമില്‍ നിന്ന് പോയ ലാംബക്ക് പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായില്ല. ആകെ അദ്ദേഹത്തിന് കളിക്കാനായത് 32 ഏകദിനങ്ങളും ഒരേയൊരു ടെസ്റ്റും.
ലംബയുമായി ബന്ധപ്പെട്ട് ഒരു അപൂര്‍വ സംഭവം ഉണ്ട്. 1986 ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ശ്രീകാന്തിന്റെ സബ്സ്റ്റിട്യൂട് ഫീല്‍ഡര്‍ ആയി ലാംബ ഗ്രൗണ്ടിലെത്തി. കുറച്ചു സമയത്തിനു ശേഷം ശ്രീകാന്ത് തിരിച്ചു ഗ്രൗണ്ടില്‍ എത്തിയെങ്കിലും അമ്പയറെയോ ലാംബയെയോ ക്യാപ്റ്റനെയോ ആരെയും ശ്രീകാന്ത് അക്കാര്യം അറിയിച്ചില്ല. ഇതറിയാതെ രവി ശാസ്ത്രി ഓരോവര്‍ ബൗള്‍ ചെയുകയാണ് ചെയ്തു. അതിനു ശേഷമാണ് ഇക്കാര്യം എല്ലാവരും നോട്ട് ചെയ്തതും ലാംബ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു പോയതും. ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ ഒരേയൊരു പ്രാവശ്യം ആയിരിക്കാം 12 പേരുമായി ഫീല്‍ഡിങ് ടീം കളിച്ചത്.
രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോര്‍ഡ് ഉള്ള താരമാണ് രമണ്‍ ലംബ. 87 മത്സരങ്ങളില്‍ നിന്ന് 6000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം. അതില്‍ 22 സെഞ്ചുറികളും 5 ഡബിള്‍ സെഞ്ചുറികളും ഉള്‍പ്പെടുന്നു. രഞ്ജിയില്‍ ഒന്നാം വിക്കറ്റിലെ ഉയര്‍ന്ന പര്‍ത്‌നെര്ഷിപ് റെക്കോര്‍ഡ് ഇപ്പോഴും ലംബയുടെയും രവി സെഗാളിന്റെയും പേരിലാണ്.1994 / 95 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 464 റണ്‍സ്. ആ മത്സരത്തില്‍ അടിച്ച 312 ആണ് ലംബയുടെ ഉയര്‍ന്ന സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനു വേണ്ടി മറ്റൊരു ട്രിപ്പിള്‍ സെഞ്ചുറിയും (320*) അദ്ദേഹം നേടിയിട്ടുണ്ട്.
1984 മുതല്‍ അയര്‍ലണ്ടിലെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ലാംബ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ കളിയ്ക്കാന്‍ ലാംബ സമയം കണ്ടെത്തി. 1990 ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം അയര്‍ലന്‍ഡ് നാഷണല്‍ ടീമിലേക്ക് പോലും ലാംബ തിരഞ്ഞെടുക്കപ്പെട്ടു. അയര്‌ലന്ഡിന് വേണ്ടി ന്യൂസിലന്ഡിനെതിരായ അണ്‍ ഒഫീഷ്യല്‍ ഏകദിനത്തില്‍ ലാംബ കളിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ആ മികവ് പുലര്‍ത്താന്‍ ലാംബയ്ക്ക് സാധിച്ചില്ല. ലംബയുടെ ഭാര്യ അയര്‍ലന്‍ഡ് കാരിയാണ്.
1990 ല്‍ ഒരു ഹൈദരാബാദ് ടീമിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഒരു ടൂര്‍ണമെന്റ് കളിയ്ക്കാന്‍ ലാംബ പോയിരുന്നു. ആ ടൂര്‍ണമെന്റില്‍ ഭൂട്ടാനിലെ ഒരു ടീമിനെതിരെ അദ്ദേഹം രണ്ടു സെഞ്ചുറികള്‍ നേടി. അത് ഒരു വഴിത്തിരിവാകുകയും അതിനു ശേഷം ലാംബ സ്ഥിരമായി ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. ബംഗ്ലാദേശില്‍ ഏറ്റവും പോപ്പുലര്‍ ആയിരുന്ന ഇന്ത്യന്‍ താരമായിരുന്നു ലാംബ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും അന്നത്തെ കളിക്കാരുമായെല്ലാം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ലാംബയ്ക്ക്.
1998 ഫെബ്രുവരി 20. ആ കറുത്ത ദിനം. സ്ഥലം ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയം. ധാക്ക പ്രീമിയര്‍ ലീഗിലെ അബഹാനി ക്രിര ചക്രയും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം. ബൗളിംഗ് ചേഞ്ച് ന്റെ ഭാഗമായി ലെഫ്റ്റ് ആം സ്പിന്നര്‍ സൈഫുള്ള ഖാനെ ബൗളിങ്ങിന് വിളിച്ച അബഹാനി ക്യാപ്റ്റന്‍ ഖാലിദ് മസൂദ് (എക്‌സ് ബംഗ്ലാദേശ് പ്ലയെര്‍) മൂന്നു പന്തുകള്‍ക്ക് ശേഷം രമണ്‍ ലംബയോട് ഫോര്‍വേഡ് ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഹെല്‍മെറ്റ് വേണോ എന്ന് മസൂദ് ലംബയോട് ചോദിച്ചതാണ്.
പക്ഷെ…… വിധിയെ തടുക്കാന്‍ ആകില്ലല്ലോ. ആ അഭിശപ്ത നിമിഷത്തില്‍, മൂന്നു പന്തുകള്‍ക്ക് വേണ്ടി ഹെല്‍മെറ്റ് വേണ്ടാ എന്ന മറുപടിയാണ് ലാംബയ്ക്ക് പറയാന്‍ തോന്നിയത്. സൈഫുള്ളയുടെ അടുത്ത പന്ത്. ഷോര്‍ട്ട് പിച്ചായിരുന്നു. ബാറ്റ്‌സ്മാന്‍ മെഹ്റാബ് ഹൊസൈന്റെ ശക്തിയേറിയ പുള്‍ ഷോട്ട് നേരെ പതിച്ചത് ലംബയുടെ നെറ്റിക്കും ചെവിക്കും ഇടയില്‍. തലയില്‍ തട്ടിയ പന്ത് ഉയര്‍ന്നു പൊങ്ങി വിക്കറ്റ് കീപ്പര്‍ പിന്നിലേക്കോടി ക്യാച്ചെടുത്തു. അത്രമാത്രം ശക്തിയേറിയ ഷോട്ട് ആയിരുന്നു അത്. വീണുപോയ ലാംബ എഴുന്നേറ്റെങ്കിലും അസ്വസ്ഥത തോന്നിയത് കൊണ്ട് ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയി. എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് തന്നെ അദ്ദേഹം അബോധാവസ്ഥയിലേക്ക് പോയിരുന്നു. ആ ഉറക്കത്തില്‍ നിന്നും പിന്നെ ഒരിക്കലും ലാംബ ഉണര്‍ന്നില്ല. ഫെബ്രുവരി 23 നു രമണ്‍ ലാംബ എന്ന ക്രിക്കറ്റെര്‍, 38 ആം വയസില്‍ അന്തരിച്ചു.
ബംഗ്ലാദേശിലെ മെഡിക്കല്‍ സൗകര്യം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ ലംബയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഖാലിദ് മസൂദ് ഇന്നും വിശ്വസിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെയും, ഒരു പരിധി വരെ ബംഗ്ലാദേശിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഒരു നൊമ്പരമാണ്, മായാത്ത ഒരു മുറിവാണ് രമണ്‍ ലാംബ.
രണ്ടു ഓപ്പണേഴ്‌സും ഒരേപോലെ ആക്രമിച്ചു കളിക്കുക എന്ന സ്ട്രാറ്റജി ക്രിക്കറ്റില്‍ ആദ്യമായി നടപ്പാക്കിയത് ശ്രീകാന്ത് – ലാംബ സഖ്യമാണ് എന്നൊരു വാദമുണ്ട്. അവരുടെ ശൈലിയാണ് ജയസൂര്യ – കലുവിതരണ സഖ്യം കടമെടുത്തത് എന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു.
ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകം വാണിരുന്ന കാലത്ത് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ഇന്ന് ചെയ്ത് വിജയിപ്പിച്ച് കാണിക്കുന്നെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഒരേസമയം രണ്ട് ടീമിനെ ഇറക്കി രണ്ട് രാജ്യങ്ങളിലായി കളിപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രം സാഹചര്യങ്ങള്‍ മുതലെടുത്തു കൊണ്ടുള്ളതാണെന്നും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അമ്പതോളം താരങ്ങള്‍ പുറത്ത് റെഡിയായി നില്‍പ്പുണ്ടെന്നും ഇന്‍സമാം പറഞ്ഞു. ഒരേസമയം ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ വിടുന്ന സാഹചര്യത്തിലാണ് ഇന്‍സമാമിന്റെ നിരീക്ഷണം.
‘രണ്ട് ഇന്ത്യന്‍ ടീം എന്നത് വളരെ രസകരമായ ആശയമാണ്. ഇന്ത്യ ഇന്ന് ചെയ്യാന്‍ ശ്രമിക്കുന്നത് ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തു. പക്ഷേ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങല്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഒരു ദേശീയ ക്രിക്കറ്റ് ടീം രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്നത് ഇതാദ്യമാണെന്ന് ഞാന്‍ കരുതുന്നു. ഒരു രാജ്യത്ത് ഒരു ടീമും മറ്റൊരു രാജ്യത്ത് രണ്ടാം ടീമും. രണ്ടും ദേശീയ ടീമുകളാണ്.’
‘ഓസ്ട്രേലിയ അവരുടെ പ്രതാപ കാലത്ത് രണ്ട് ടീമുകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. അന്ന് ഓസ്ട്രേലിയക്ക് പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇന്ത്യ ഇന്ന് ചെയ്യുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങളും പ്രോട്ടോക്കോളുകളും ഇന്ത്യ നല്ലവിധം ഇവിടെ മുതലെടുക്കുന്നു. അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്ക് ഒരേസമയം ടീമുകളെ അയക്കാന്‍ സാധിക്കുമായിരുന്നില്ല.’
‘ഇന്ത്യയ്ക്ക് ഇപ്പോള്‍ വളരെയധികം ശക്തിയുണ്ട്, അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിവുണ്ട്. അവരുടെ കളിക്കാരുടെ എണ്ണം വളരെ വലുതാണ്, ഇത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയും. ശ്രീലങ്കയിലേക്ക് പോകുന്ന കളിക്കാരെ നോക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ പ്രധാന ടീമാണെന്ന് തോന്നും, അതാണ് അവരുടെ ബെഞ്ച് ശക്തി. ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കാന്‍ 50തോളം കളിക്കാര്‍ പുറത്തുണ്ട്’ ഇന്‍സമാം പറഞ്ഞു.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ ആരാകും ചാമ്പ്യന്മാര്‍ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഐ.സി.സി.
ഫൈനല്‍ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐ.സി.സി ഇരു ടീമുകളെയും ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ.സി.സി അറിയിച്ചു. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ മത്സരം നടക്കുക.
ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ഫൈനലിനുള്ള തയാറെടുപ്പുകള്‍ അരുടീമുകളും തകൃതിയായി നടത്തുകയാണ്.
വിരാട് കോഹ്ലി നായകനായുള്ള 20 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെയായിരിക്കും കളിക്കുക.
കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജി കോടതി തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു.
അതേസമയം, സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യഷന് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സുശീല്‍ കുമാര്‍ ഒളിവിലാണ്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ വിവരം അറിയിച്ചത്.
ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്ഥയിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്ദാനം ചെയ്തു.
ചേതന് സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്ടമായിരുന്നു.സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.
അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ് സ്റ്റാഫുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.