കോപ്പ അമേരിക്ക െൈഫനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി സ്വപ്‌ന കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹമാണ്. ഇതിനിടെ ഫുട്‌ബോളിന്റെ കളിയഴകിനെ പോലെ തന്നെ മനോഹരമായ മനുഷ്യത്വത്തിന്റെ മുഖം കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഈ മത്സരം. തോൽവി ഭാരത്താൽ പൊട്ടിക്കരഞ്ഞ ബ്രസീൽ താരം നെയ്മറെ ആശ്വസിപ്പിച്ച് അർജന്റീന താരം ലയണൽ മെസി ഫട്‌ബോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നെയ്മറെ ഏറെ നേരം ചേർത്ത് കെട്ടിപ്പിടിച്ചാണ് മെസി ആശ്വസിപ്പിച്ചത്.

കോപ്പ ഫൈനലിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കോപ്പയിൽ മുത്തമിട്ടത്. അർജന്റീന ജഴ്‌സിയിൽ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

മത്സരശേഷം ഗ്രൗണ്ടിൽ ആഘോഷിക്കുകയായിരുന്ന അർജന്റീന ടീമിനരികിലേക്ക് നെയ്മർ വരികയായിരുന്നു. മെസിയെ അന്വേഷിച്ചാണ് നെയ്മർ വന്നത്. നെയ്മറെ കണ്ടയുടനെ ആഘോഷം നിർത്തി അടുത്തെത്തി മെസി കെട്ടിപ്പിടിച്ചു.

ഈ സമയത്ത് പരിശീലകനെ എടുത്തുയർത്തി ആഘോഷിക്കുകയായിരുന്നു അർജന്റീനൻ ടീമംഗങ്ങൾ. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് മെസിയുടേയും നെയ്മറിന്റേയും സൗഹൃദം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ വീഴ്ചയിൽ സുഹൃത്തിനെ ആശ്വസിപ്പിക്കുന്ന മെസിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.