Sports

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനക്കൊടുവില്‍ രാത്രി തന്നെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടുദിവസത്തിനുള്ളുല്‍ ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായ കപില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. കപിലിന്റെ കീഴിലാണ് 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്.

സൺ റൈസേഴ്‌സ് കൊൽക്കൊത്ത മാച്ച് കണ്ടവർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച മറ്റൊരു താരമുണ്ടായിരുന്നു ഇന്നലെ അബുദാബി സ്റ്റേഡിയത്തിൽ – പശ്ചിം പതക്. മത്സരം നിയന്ത്രിച്ച നീണ്ട മുടിവളർത്തിയ അമ്പയർ. ഒരുവേള പലരും ഇതൊരു സ്ത്രീ അമ്പയർ ആണോ എന്ന്പോലും കരുതി കാണും. ട്വിറ്ററിൽ ഇദ്ദേഹത്തെ പലരും റോക്ക് സ്റ്റാർ എന്നാണ് വിളിച്ചത്. എന്തായാലും ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനാണ് ഈ മഹാരാഷ്ട്രകാരനായ അന്താരാഷ്ട്ര അമ്പയർ.

2009 മുതൽ ഇന്ത്യൻ ആഭ്യന്തരക്രിക്കറ്റിലെ ഒഫീഷ്യൽ അമ്പയറാണ് പശ്ചിം പതക്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും റിസർവ് അമ്പയറായി പ്രവർത്തിച്ചിട്ടുമുണ്ട് ഇദ്ദേഹം. 2012ൽ വനിതകളുടെ അന്താരാഷ്ട്ര ഏകദിനമത്സരം നിയന്ത്രിച്ചിട്ടുണ്ട് പശ്ചിം പതക്. കൂടാതെ 2014 ലും 2015 ലും ഐപിഎൽ നിയന്ത്രിച്ചിരുന്നു.

ഇന്ത്യയിൽ ആദ്യമായി ഹെൽമറ്റ് ധരിച്ച് മത്സരം നിയന്ത്രിച്ച അമ്പയർ എന്ന വിശേഷണവും പതക്കിന്‌ സ്വന്തം. 2015ലെ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു അദ്ദേഹം ഹെൽമറ്റ് ധരിച്ചു മൽസരം നിയന്ത്രിച്ചത്. രഞ്ജി ട്രോഫി മത്സരത്തിൽ അദ്ദേഹത്തിന്റെ സഹ അമ്പയറായ ജോൺ വാർഡിന്റെ തലയിൽ ബാറ്റ്‌സ്മാൻ ഡ്രൈവ് ചെയ്ത ഒരു ബോൾ വന്നടിച്ചതാണ് കാരണം. മാത്രവുമല്ല ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിൻറെ അപകടവും മറ്റൊരു ഇസ്രയേൽ അമ്പയറുടെ അപകടവുമാണ് പതക്കിനെ ഹെൽമറ്റ് ധരിക്കാനുള്ള തീരുമാനത്തിൽ കൊണ്ടെത്തിച്ചത്. ഞായറാഴ്ച്ചത്തെ മത്സരത്തിനുശേഷം ഐപിഎല്ലിലെ താരമായി മാറിക്കഴിഞ്ഞു പശ്ചിം പതക്.

പോർച്ചുഗീസ് ഫുട്ബോളർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കു കോവിഡ്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. നേഷൻസ് ലീഗ് മത്സരത്തിനായി പോർച്ചുഗലിലുള്ള റൊണാൾഡോ വസതിയിൽ സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.

35 കാരനായ താരത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ബുധനാഴ്ച നടക്കുന്ന സ്വീഡനെതിരായ നേഷൻസ് ലീഗ് ഗ്രൂപ്പ് മത്സരം റൊണാൾഡോയ്ക്കു നഷ്ടമാകും. ഫ്രാൻസിനെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു.

ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍.

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ചാപ്മാന്‍ അക്കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കളി നിര്‍ത്തിയശേഷം പരിശീലകനായി. കാള്‍ട്ടന്‍ ചാപ്മാന്റെ മരണം വലിയ നഷ്ടമാണെന്ന് ഐ എം വിജയന്‍ പ്രതികരിച്ചു.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.

1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.

ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.

ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.

14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.

ക്രിക്കറ്റിലെ ആൺപോരിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പഴി ചാരുന്ന ശീലം മാറ്റാതെ ‘സോഷ്യൽമീഡിയ’. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ തോൽവിക്ക് കാരണം നായകൻ കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയാണെന്ന വാദവും അസഭ്യം വർഷവും മിക്കവർഷങ്ങളിലും കാണാറുള്ളതാണ്. ഈ വർഷം മുൻക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പോലും ഇത്തരത്തിലെ വാദം ഉയർത്തിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സിന്റെ തോൽവിയിൽ കുറച്ചുകൂടി കടുത്ത നിലയിലാണ് കാര്യങ്ങൾ. ചെന്നൈ നായകൻ എംഎസ് ധോണിയെ തോൽവിയിൽ പഴി ചാരുന്നതിന് പകരം ധോണിയുടെ അഞ്ചുവയസുകാരി മകൾ സിവ ധോണിക്ക് നേരെയാണ് സോഷ്യൽമീഡിയ വിമർശനങ്ങൾ. അതും സിവയെന്ന പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിലൊക്കെ കടുത്ത അശ്ലീലവും ആഭാസവുമായ കമന്റുകളാണ് പലരും സോഷ്യൽമീഡിയയിലൂടെ നടത്തുന്നത്.

ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ധോണിയെയും കേദാർ ജാദവിനെതിരെയും ഇവർ അധിക്ഷേപിക്കുന്ന കൂട്ടത്തിലാണ് സിവയ്ക്ക് നേരെയും ആക്രമണം. ട്രോൾ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തെത്തി.

എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഇവർ ചോദ്യം ചെയ്യുന്നു.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സീസണില്‍ എട്ട് ടീമുകളുടെയും മുന്ന് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഐപിഎല്ലിലെ വിവിധ ടീമുകളിലെ സീനിയര്‍ താരങ്ങള്‍ മികച്ച ഫോം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ യുവ താരങ്ങള്‍ ഐപിഎല്ലില്‍ കത്തികയറുകയാണ്. ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അത്തരം ഒരു കളിക്കാരനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ സീസണിലെ മികച്ച ഫ്രാഞ്ചൈസികളിലൊന്നായ റോയല്‍സ് മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ക്ക് ശേഷം ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കെ, റോയല്‍സ് കളിയിലെ എല്ലാ മേഖലയിലും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി തന്നെയാണ്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണെങ്കില്‍ ബാറ്റിംഗില്‍ മലയാളി താരം സഞ്ജു സാംസണാണ് റോയല്‍സിന്റെ കരുത്ത്.

താന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്നാണ് ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത’ സ്മൃതി മന്ദന പറഞ്ഞു. ഇന്ത്യ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി മന്ഥന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ എല്ലാ മത്സരവും കാണാറുണ്ട്. പ്രത്യേകിച്ച് ഒരു ടീമിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, പല ടീമുകളിലുള്ള വ്യത്യസ്തരായ താരങ്ങളോട് ഇഷ്ടമുണ്ട്. ഇത് ആരെയും പിണക്കാതിരിക്കാന്‍ പറയുന്നതല്ല. മറിച്ച്, പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കാന്‍ തോന്നുന്നില്ല എന്നതാണ് വാസ്തവം. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ താരങ്ങളോട് ഏറ്റവും ഇഷ്ടം’ മന്ദന പറഞ്ഞു.

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം സാക്ഷാല്‍ റാഫേല്‍ നദാലിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് അഞ്ചു വയസുകാരി വിവിക്ത വിശാഖ്. രണ്ടു വയസു മുതല്‍ ടെന്നീസ് റാക്കറ്റ് കയ്യിലേന്തിയ വിവിക്തയുടെ കളി മികവ് വീഡിയോയിലൂടെ കണ്ട് അത്ഭുതപ്പെട്ടാണ് നദാല്‍ വിവിക്തയ്ക്ക് അഭിനന്ദനമറിയിച്ചത്. വെറും അഭിനന്ദനത്തില്‍ മാത്രം ഒതുക്കയതുമില്ല കളിമണ്‍ കോര്‍ട്ടിലെ രാജാവ് തന്റെ സന്തോഷം. വിവിക്തയ്ക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഉടന്‍ നേരില്‍ കാണാമെന്നും നദാല്‍ പങ്കുവച്ച വീഡിയോയില്‍ കൂടി അറിയിച്ചിട്ടുണ്ട്.

നദാല്‍ ബ്രാന്‍ഡ് അംബാസിഡറായ കിയ മോര്‍്‌ട്ടേഴ്‌സ് നടത്തിയ ടാലന്റ് ഹണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരാളാണ് വിവിക്ത. ഇതിലെ കൗതുകം എന്താണെന്നു വച്ചാല്‍, ടാലന്റ ഹണ്ടിലേക്ക് അപേക്ഷിക്കാതെ തന്നെയാണ് വിവിക്തയെ കിയ മോര്‍ട്ടേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വിവിക്തയുടെ അച്ഛനും സംസ്ഥാന ജൂനിയര്‍ ടെന്നീസ് ടീമിന്റെ മുന്‍ പരിശീലകനുമായ വി എസ് വിശാഖ് മകളുടെ ടെന്നീസ് പ്രകടനങ്ങളുടെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമായിരുന്നു. ഈ വീഡിയോകള്‍ കണ്ടാണ് കിയ അഞ്ചുവയസുകാരിയെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെയാണ് നദാലിന്റെ ശ്രദ്ധയും വിവിക്തയില്‍ പതിഞ്ഞത്.

അച്ഛന്റെ പരിശീലനത്തില്‍ രണ്ടു വയസു മുതല്‍ ടെന്നീസില്‍ പരിശീലനം തുടങ്ങിയിരുന്നു വിവിക്ത. വീട്ടില്‍ പരിശീലനത്തിനായി പ്രത്യേക സൗകര്യവും പിതാവ് ചെയ്തു കൊടുത്തിട്ടുണ്ട്. അച്ഛന്‍ തന്നെയാണ് വിവിക്തയുടെ പരിശീലകനും. മകളുടെ കരിയറന് കിട്ടിയിരിക്കുന്ന വലിയ പ്രചോദനമാണ് നദാലിന്റെ വാ്ക്കുകളെന്നാണ് വി എസ് വിശാഖ് ഐഎഎന്‍എസ്സിനോട് പ്രതികരിച്ചത്.

 

ഐ‌പി‌എൽ 2020 ലെ ആറാം മത്സരത്തിൽ വിരാട് കോഹ്‌ലിയെയും ഭാര്യ അനുഷ്ക ശർമയെയും കുറിച്ച് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മത്സരത്തിൽ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ വ്യക്തമാക്കി.

” അനുഷ്‌കയുടെ പന്തുകളിൽ മാത്രമാണ് കോഹ്ലി പരിശീലിച്ചത് ” എന്ന് ഗവാസ്‌കറിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ഇന്ത്യയുടെ ഇതിഹാസ താരം ഗവസ്കറിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്.

വിരാട് കോഹ്‌ലിയുടെ ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമയും ഗവാസ്‌കറിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സംതൃപ്തരായിരുന്നില്ല. പിന്നാലെ സോഷ്യൽ മീഡിയയിൽ മറുപടിയുമായി എത്തിയിരുന്നു.

കോഹ്‌ലി സെഞ്ച്വറി നേടിയപ്പോഴെല്ലാം അനുഷ്‌ക ശർമയ്ക്ക് ആരും ക്രെഡിറ്റ് നൽകുന്നില്ലെന്നും അത് തുറന്ന് പറഞ്ഞ ആദ്യ വ്യക്തികളിൽ ഒരാള് തനാണെന്നും ഗവാസ്‌കർ പറഞ്ഞു. താൻ എല്ലായ്പ്പോഴും ഭാര്യമാർക്കും പെൺസുഹൃത്തുക്കൾക്കും കളിക്കാർക്കൊപ്പം ടൂറുകളിൽ അനുവദിക്കപ്പെടുന്നതിനെ അനുകൂലിക്കുന്നതായും ക്രിക്കറ്റ് എല്ലാവരേയും പോലെ ഞങ്ങൾക്ക് ഒരു തൊഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും ലോക്ക്ഡൗൺ സമയത്ത് കളിക്കാർക്ക് ശരിയായി പരിശീലിക്കാൻ കഴിഞ്ഞില്ലെന്നും ഞാൻ ഉദ്ദേശിച്ചത്, കോഹ്ലി അനുഷ്ക ശർമയ്‌ക്കൊപ്പം ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയുടെ ഉദാഹരണമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ മുംബൈയിലെ വീഡിയോ.

കമന്ററിയിൽ നിന്ന് നിങ്ങൾ കേൾക്കുമ്പോൾ, ആകാശും ഞാനും ഹിന്ദി ചാനലിനായി കമന്ററി ചെയ്യുകയായിരുന്നു. എല്ലാവർക്കുമായി ശരിയായ പരിശീലനത്തിന് വളരെ കുറച്ച് അവസരങ്ങളേ ഉള്ളൂവെന്ന് ആകാശ് സംസാരിക്കുകയായിരുന്നു. അത് അവരുടെ ആദ്യ മത്സരങ്ങളിലെ ചില കളിക്കാരുടെ പ്രകടനത്തിൽ കാണപ്പെടുന്നു. ആദ്യ മത്സരത്തിൽ രോഹിത് പന്ത് നന്നായി അടിച്ചില്ല, എംഎസ്ഡി പന്ത് നന്നായി അടിച്ചില്ല, വിരാടും പന്ത് അടിച്ചില്ല. പരിശീലനത്തിന്റെ അഭാവം മൂലമാണ് മിക്ക ബാറ്റ്സ്മാൻമാരും ഇങ്ങനെ സംഭവിക്കുന്നത്.

അതായിരുന്നു ആ പരാമർശം. വിരാടിന് ഒരു പരിശീലനവും ഇല്ലായിരുന്നു, അവർ അവരുടെ കെട്ടിട സ്ഥലത്ത് കളിക്കുന്ന വീഡിയോയിൽ അനുഷ്ക കോഹ്‌ലിക്ക് പന്തെറിയുകയായിരുന്നു. അതാണ് ഞാൻ പറഞ്ഞത്. അത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്, ഞാൻ മറ്റൊരു വാക്കും ഉപയോഗിച്ചിട്ടില്ല. അനുഷ്‌ക അദ്ദേഹത്തിന് പന്തെറിയുകയായിരുന്നു, അത്രമാത്രം. ഞാൻ അവളെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്? ഇതിൽ ഞാൻ എവിടെയാണ് ലൈംഗിക ചുവയുള്ള കാര്യം പറയുന്നത്? ”ഗവാസ്കർ പറഞ്ഞു

ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിവാദമായി കമന്റേറ്ററും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌കറിന്റെ പരാമർശം. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ വിലയിരുത്തി ഗവാസ്‌കർ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്ക്ക് എതിരെ തിരിഞ്ഞത്. ഗാവസ്‌കർ കോഹ്‌ലിയേയും അനുഷ്‌കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കോഹ്‌ലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പരിശീലിച്ചതെന്നായിരുന്നു ഗാവ്‌സകർ പറഞ്ഞത്. നേരത്തെ, ലോക്ക്ഡൗൺ സമയത്ത് അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്‌ലി പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവാസ്‌കറുടെ പരാമർശം.

അതേസമയം, വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്‌കർക്കെതിരെ അനുഷ്‌ക ശർമ്മ രംഗത്തെത്തിയിട്ടുണ്ട്. കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്‌കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്‌ക ചോദിക്കുന്നു.

‘കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ താങ്കളുടെ മനസിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന് എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്‌കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് താങ്കൾ. അക്കാര്യം പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും താങ്കളോട് പറയാൻ ആഗ്രഹിച്ചു’. അനുഷ്‌ക ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു.

പഞ്ചാബിനെതിരായ മത്സരത്തിൽ കോഹ്‌ലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ബാഗ്ലൂർ ടീം തന്നെ അമ്പേ പരാജയപ്പെട്ട മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. ഇതുകൂടാതെ, അഞ്ചു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് കോഹ്‌ലി നേടിയത്.

ഗവാസ്‌കറുടെ പരാമർശത്തിനെതിരെ കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്‌കറെ ഒഴിവാക്കണമെന്നും വീട്ടിൽ ഇരിക്കുന്ന അനുഷ്‌കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ആരാധകർ പ്രതികരിക്കുന്നു.

RECENT POSTS
Copyright © . All rights reserved