ഇന്ത്യയില്‍ കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.
13ാം സീസണ്‍ ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.
ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.
2008-ല്‍ ഐപിഎല്‍ ടി20 ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ഹൈദരാബാദിന്റെ ടീമായ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ ലേലം വിളിച്ചെടുത്തത് ഡെക്കാണ്‍ ക്രോണിക്കിള്‍സ് ആയിരുന്നു. ബിസിസിഐയും ടീം ഉടമയും തമ്മില്‍ 10 വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരുന്നത്.
എന്നാല്‍, 2012 ഓസ്റ്റ് 11-ന് ബിസിസിഐ ഈ കരാര്‍ റദ്ദാക്കാതിരിക്കുന്നതിന് കാരണം കാണിക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ബിസിസിഐ 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ടീമിനെ ബിസിസിഐ പുറത്താക്കിയെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഈ തീരുമാനത്തിനെതിരെ ഉടമകള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോടതി 2012 സെപ്തംബറില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച സി കെ ഥാക്കറെ ഏകാംഗ ആര്‍ബിട്രറായി നിയമിച്ചു.
ഉടമകളുടെ വാദം അംഗീകരിച്ച ആര്‍ബിട്രര്‍ 4790 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടാതെ ഫ്രാഞ്ചൈസി തുകയായ 36 കോടി രൂപയും ലഭിക്കും. ബിസിസിഐയ്ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാം.
2011 സെപ്തംബര്‍ 19-നാണ് ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ കൊച്ചി ടസ്‌കേഴ്‌സ് വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബിസിസിഐ പുറത്താക്കിയത്. 2012 ഫെബ്രുവരിയില്‍ ഉടമകളായ റെന്‍ഡേവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് കോടതിയെ സമീപിക്കുകയും കോടതി ജസ്റ്റിസ് ലഹോട്ടിയെ ആര്‍ബിട്രറായി നിയമിക്കുകയും ചെയ്തു. 2015 ജൂലൈയില്‍ അദ്ദേഹം ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
ഖത്തര്‍ ലോകപ്പിന് 2022 നവംബര്‍ 21 കിക്കോഫ്. മല്‍സരത്തീയതി ഫിഫ പുറത്തുവിട്ടു. ഡിസംബര്‍ 18നാണ് ഫൈനല്‍. മല്‍സരക്രമം 2022 മാര്‍ച്ചില്‍ പുറത്തുവിടും
വിവിധ ഭൂഖണ്ഡങ്ങളിലെ യോഗ്യത മല്‍സരങ്ങളുടെ ഭാവി പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ലോകകപ്പിന്റെ മല്‍സരത്തീയതി പുറത്തുവിട്ടത്. 60000പേര്‍ക്ക് ഇരിക്കാവുന്ന അല്‍ബെയത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ഉദ്ഘാടനമല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മല്‍സരങ്ങള്‍ ഉണ്ടാകും. ആകെ 32 ടീമുകളാണ് പങ്കെടുക്കുക.
ഡിസംബര്‍ 18ന് ലുസെയ്‌ല്‍ സ്റ്റേഡിയത്തില്‍ ഇന്തയന്‍ സമയം രാത്രി എട്ടരയ്ക്കാണ് കലാശപ്പോരാട്ടം. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് വാര്‍ഷിക ഫുട്ബോവ്‍ കലണ്ടറില്‍ മാറ്റം വരുത്തിയാണ് സാധാരണ ജൂണ്‍–ജൂലൈ മാസത്തില്‍ നടക്കന്നത്. ലോകകപ്പ് നവംബര്‍–ഡിസംബര്‍ കാലത്തേക്ക് മാറ്റിയത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റേഡിയങ്ങളിലാണ് മല്‍സരം. വേദികള്‍ തമ്മില്‍ ചെറിയ ദൂരം
മാത്രമാണുള്ളത്. അതിനാല്‍ ആകാശമാര്‍ഗം യാത്രചെയ്യേണ്ട ആവശ്യമില്ല. 90 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഫിഫ വെബ്സൈറ്റ് വഴി ഈ വര്‍ഷം അവസാനത്തോടെ ടിക്കറ്റ് വില്‍പന ആരംഭക്കും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 200 മീറ്ററിലെ ലോക റെക്കോര്‍ഡ് മികച്ച വ്യത്യാസത്തില്‍ അമേരിക്കയുടെ നോഹ ലൈലെസ് തകര്‍ത്തപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. കാരണം ലൈലെസ് ഇതിനു മുന്നുള്ള കരിയര്‍ ബെസ്റ്റ് ടൈം 19.50 സെക്കന്റാണ്. ആ ലൈലെസ് ബോള്‍ട്ടിന്റെ 19.19 സെക്കറ്റിന്റെ റെക്കോര്‍ഡ് 18.90 സെക്കന്റില്‍ ഓടിയെത്തി തകര്‍ത്തു എന്നു പറയുമ്പോള്‍ സംശയം ജനിക്കുന്നത് സ്വാഭാവികം.
ഫ്ളോറിഡയിലെ ശക്തമായ കാറ്റ് നല്‍കിയ ആനുകൂല്യത്തിലാണ് ലൈലെസ് ചരിത്രം കുറിച്ചതെന്നൊക്കെ കമെന്ററി വന്നു തുടങ്ങി. ബി ബി സി കമെന്റേറ്റര്‍ സ്റ്റീവ് ക്രാം ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് സത്യമാകാനിടയില്ലെന്ന് സ്റ്റീവ് സൂചിപ്പിച്ചു. വൈകാതെ അബദ്ധം തിരിച്ചറിഞ്ഞു.
അമേരിക്കന്‍ താരം ഓടിയത് തെറ്റായ ട്രാക്കിലായിരുന്നു. പതിനഞ്ച് മീറ്റര്‍ കുറവുള്ള ട്രാക്കിലോടിയാണ് ലൈലെസ് 18.90 സെക്കന്‍ന്റില്‍ ഫിനിഷ് ചെയ്തത്. ട്രാക്ക് മാറി ഓടിയ താരത്തെ മത്സരശേഷം റിസള്‍ട്ടില്‍ നിന്നൊഴിവാക്കി.
ക്രിസ്റ്റഫെ ലെമെയ്തറെയും ചൗരാന്‍ഡി മാര്‍ട്ടിനയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ജേതാവിന് പതിനായിരം ഡോളറാണ് സമ്മാനത്തുക.
ആദ്യമായി ടെസ്റ്റ് നായകനായെത്തിയ മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സും, 150 വിക്കറ്റുകളും നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്‌സ് രണ്ടാമതായി സ്ഥാനം പിടിച്ചു. തന്റെ 64ാം ടെസ്റ്റിലാണ് സ്‌റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിന്‍സീസിനെതിരെ ഏജീസ് ബൗളില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലാണ് സ്റ്റോക്ക്‌സ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് സ്റ്റോക്ക്‌സ്.
63ം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ജാക്വസ് കാലിസ്, ഇയാന്‍ ബോതം, കപില്‍ദേവ്, ഡാനിയല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്കിസിന് പിന്നിലായി പട്ടികയിലുള്ളത്.
ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാകും.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സതാംപ്ടണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളുള്ള ജേഴ്‌സി ധരിച്ചു. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് ഡല്‍ഹിയില്‍നിന്നുള്ള ഡോ.വികാസ് കുമാര്‍. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജഴ്‌സിയിലാണ് വികാസ് കുമാറിന്റെ പേര് ഇടംപിടിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ച വികാസ് കുമാറിന്, ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാന്‍ മൂന്നു വര്‍ഷം മുന്‍പ് അവസരം ലഭിച്ചിരുന്നു. അന്ന് ഡല്‍ഹിയില ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യശ്രീലങ്ക മത്സരത്തില്‍ ‘ഡ്യൂട്ടി ഡോക്ടറു’ടെ ദൗത്യം വികാസ് കുമാറിന് ലഭിച്ചിരുന്നു.
‘റൈസ് ദി ബാറ്റ്’ കാമ്പെയ്നില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വികാസ് കുമാര്‍. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ധരിച്ചിരുന്ന പരിശീലന ജഴ്‌സിയില്‍ 35-കാരനായ ഇന്ത്യന്‍ വംശജനായ വികാസ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
”സ്റ്റോക്‌സും മറ്റുള്ളവരും ആ സന്ദേശം പുറത്തുവിടുന്നത് കണ്ട് അതിശയിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചു. ഇന്ത്യയിലെ എന്റെ ഡോക്ടര്‍ സഹോദരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരമാണ് ഇത്’ വികാസ് കുമാര്‍ പ്രതികരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കുമാര്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യയും രണ്ട് വയസുള്ള മകനുമൊപ്പം 2019 ല്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു.
കുമാറിന് സ്റ്റോക്ക്‌സില്‍ നിന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശം ലഭിച്ചു. ”ഹായ് വികാസ്, ഈ മഹാമാരിയിലുടനീളം നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഒരു വലിയ നന്ദി. ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സന്തോഷകരമായ തിരിച്ചുവരവ് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിയുന്നത്ര റണ്‍സും വിക്കറ്റും നേടുക.വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകരായ നോര്‍വിച്ചില്‍ നിന്നുള്ള ഡോ. ജമാസ്പ് കൈഖുസ്രൂ ദസ്തൂര്‍, ലീസെസ്റ്ററില്‍ നിന്നുള്ള ഹരികൃഷ്ണ ഷാ, ഫിസിയോതെറാപ്പിസ്റ്റ് കൃഷന്‍ അഗദ എന്നിവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ആദരിക്കപ്പെട്ടു.
Dr Vikas Kumar is one of the key worker heroes whose name featured on the England Men’s training shirts today for day 1 of the #raisethebat Test Series
Watch Vikas view a message from fellow Durham-local Ben Stokes who wore his name with pride today🙌 https://t.co/rQw1yVvynF
— England and Wales Cricket Board (@ECB_cricket) July 8, 2020
ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തെ ഉറ്റുനോക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി നിശ്ചലമാക്കിയ കളി മൈതാനങ്ങൾ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെ. മഹാമാരിയെ നേരിടുന്നതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയവെറിയെയും നേരിടണമെന്ന സന്ദേശം കൂടി നൽകിയാണ് സതംപ്ടണിൽ ആദ്യ മത്സരത്തിന് തുടക്കമായത്.
ആദ്യ ഇന്നിങ്സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങൾ ഫീൽഡിൽ കാൽമുട്ടിൽ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.
ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളത്തിലിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് സംഘം 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ കളിക്കുന്നത്.
സ്ഥിരം ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ത്സരത്തിനിടെ ആരെങ്കിലും കോവിഡ് ബാധിതരായാൽ കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം. അതിനായി റിസർവ് സംഘമുണ്ട്. ഫീൽഡ് അംപയർമാർ 2 പേരും വിദേശത്തുനിന്ന് എന്ന രീതിക്കു പകരം സ്വദേശി അംപയറും കളി നിയന്ത്രിക്കാനുണ്ട്.
England and West Indies players take a knee ahead of the first #EngvWI Test in support of #BlackLivesMatter
Watch live on Sky Sports Cricket now or follow here: https://t.co/ZUqX1InU7t pic.twitter.com/avR3aFUiTj
— Sky Sports Cricket (@SkyCricket) July 8, 2020
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം കൂടിയായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാനുള്ള നിർദ്ദേശം തള്ളിയ സംഭവം വിവരിച്ച് ബിസിസിഐ ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ പരിശീലകനാകാൻ ദ്രാവിഡിനെ ക്ഷണിച്ചത്. എന്നാൽ, രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ടെന്നും അവരുടെ കാര്യങ്ങൾ നോക്കണമെന്നും ചൂണ്ടിക്കാട്ടി ദ്രാവിഡ് ഭരണസമിതിയുടെ ആവശ്യം തള്ളിയതായി വിനോദ് റായ് വെളിപ്പെടുത്തി. സ്പോർട്സ്ക്രീഡ പ്രതിനിധിയുമായി ഫെയ്സ്ബുക്കിൽ നടത്തിയ ലൈവ് ചാറ്റിലാണ് ഇന്ത്യൻ പരിശീലകനാകണമെന്ന ഭരണസമിതിയുെട നിർദ്ദേശം ദ്രാവിഡ് നിരാകരിച്ചതായി വിനോദ് റായ് വെളിപ്പെടുത്തിയത്.
‘എക്കാലവും ഞങ്ങളോട് തുറന്ന മനസ്സോടെ പെരുമാറിയിരുന്ന ആളാണ് ദ്രാവിഡ്. (ഇന്ത്യൻ പരിശീലകനാകാൻ ക്ഷണിച്ചപ്പോൾ) അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. നോക്കൂ, വീട്ടിൽ രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ട്. ഇതുവരെ ഇന്ത്യൻ ടീമിനൊപ്പം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യത്തിന് കരുതൽ നൽകാന്‍ കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഞാൻ വീട്ടിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. വീട്ടുകാർക്കായി കൂടുതൽസമയം മാറ്റിവയ്ക്കണം’ – അന്ന് പരിശീലകനാകാന്‍ ഞങ്ങളുടെയെല്ലാം മനസ്സിൽ ഉണ്ടായിരുന്ന ആദ്യ പേര് ദ്രാവിഡിന്റേതായിരുന്നു’ – വിനോദ് റായ് വെളിപ്പെടുത്തി.
ഇന്ത്യൻ പരിശീലക ജോലിയോട് താൽപര്യം കാട്ടിയില്ലെങ്കിലും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനാകാൻ ദ്രാവിഡ് സമ്മതിച്ചെന്നും റായ് വ്യക്തമാക്കി. ‘ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ഇപ്പോൾ ദ്രാവിഡ്. ഇക്കാര്യത്തിൽ ഞങ്ങളുടെ അപേക്ഷ അദ്ദേഹം സ്വീകരിച്ചു’ – റായി പറഞ്ഞു. നേരത്തെ, ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായി ഒത്തുപോകാനില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി നിലപാടെടുത്തതോടെയാണ് ഭരണസമിതി ദ്രാവിഡിനെ സമീപിച്ചത്. ദ്രാവിഡ് താൽപര്യക്കുറവ് അറിയിച്ചതോടെ രവി ശാസ്ത്രിക്കാണ് നറുക്കു വീണത്.
‘നോക്കൂ, മികവു പരിഗണിച്ചാൽ പരിശീലകനാകാൻ ഏറ്റവും നല്ല സാധ്യതകൾ ദ്രാവിഡ്, ശാസ്ത്രി, കുംബ്ലെ എന്നിവരായിരുന്നു. അതുകൊണ്ടാണ് ദ്രാവിഡിനോട് ഞങ്ങൾ സംസാരിച്ചത്. അന്ന് അദ്ദേഹം അണ്ടർ 19 ടീമിനൊപ്പമായിരുന്നു. അവിടെത്തന്നെ തുടരാനായിരുന്നു ദ്രാവിഡിന് താൽപര്യം. ഒരു ടീമിനെ എങ്ങനെ വളർത്തിയെടുക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് കൃത്യമായ രൂപമുണ്ടായിരുന്നു. വളരെ മികച്ച ഫലമുണ്ടാക്കിയ പരിശീലകനാണ് അദ്ദേഹം. ജൂനിയർ തലത്തിൽ കുറച്ചു ജോലി കൂടി ബാക്കിയുണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും അവിടെത്തന്നെ തുടരാൻ കാരണമായി. ’ – വിനോദ് റായ് പറഞ്ഞു.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നായിരിക്കും കൂടുതല്‍ ആരാധകരും പറയുക. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയില്‍ ഈ കൂട്ടുകെട്ട് 6,609 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ആദ്യ ബോള്‍ നേരിടാന്‍ താന്‍ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ ഇതിനു സച്ചിന്‍ നല്‍കുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു.
”എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാന്‍ സച്ചിനോട് പറയാറുണ്ട്. എന്നാല്‍, സച്ചിന്‍ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിന്‍ പറയാറുള്ളത്. ഒന്ന്, ‘ഞാന്‍ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം’. രണ്ട്, ‘ഞാന്‍ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം. ഫോമിലല്ലെങ്കില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ വലിയ സമ്മര്‍ദം തോന്നും,’ ‘ ഇതാണ് സച്ചിന്‍ തരാറുള്ള മറുപടി. ആദ്യ പന്തില്‍ സച്ചിന് സ്‌ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യും ഗാംഗുലി പറഞ്ഞു.