Sports

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു വിജയം മാത്രം അകലം. സെമിഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ബോളർമാർക്ക് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരും കരുത്ത് കാട്ടിയ മത്സരത്തിൽ 14 ഓവർ ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. യശ്വസി ജയ്സ്വാളിന്റെ സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

പാക്കിസ്ഥാനെ ചെറിയ സ്കോറിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അനായാസം മുന്നേറി. തുടർച്ചയായ മൂന്ന് അർധസെഞ്ചുറി പ്രകടനങ്ങൾക്ക് ശേഷം പാക്കിസ്ഥാനെതിരെ യശ്വസി സെഞ്ചുറിയും തികച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അനായാസം കുതിച്ചു. 113 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പടെ 105 റൺസാണ് യശ്വസി ജയ്സ്വാൾ അടിച്ചെടുത്തത്. മറ്റൊരു ഓപ്പണർ ദിവ്യാൻഷ് സക്സേന അർധസെഞ്ചുറിയും തികച്ചു. 99 പന്തിൽ 59 റൺസായിരുന്നു ദിവ്യാൻഷിന്റെ സമ്പാദ്യം.

ഇന്ത്യൻ ബോളിങ് നിര കരുത്ത് കാട്ടിയ മത്സരത്തിൽ മൂന്ന് പാക്കിസ്ഥാൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും ഇന്നിങ്സാണ് വൻ നാണക്കേടിൽ നിന്ന് പാക്കിസ്ഥാനെ രക്ഷപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് തുടർച്ചയായ ഇടവേളകളിൽ വീണ്ടും വിക്കറ്റുകൾ നഷ്ടമായതോടെ പാക്കിസ്ഥാൻ തകർച്ചയിലേക്ക് വീണു.

ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും രക്ഷാപ്രവർത്തനമാണ് പാക്കിസ്ഥാന് കരുത്തായത്. 77 പന്തിൽ ഹയ്ദർ അലി 56 റൺസ് നേടിയപ്പോൾ 102 പന്തിൽ 62 റൺസായിരുന്നു റൊഹെയിലിന്റെ സമ്പാദ്യം. 21 റൺസുമായി മുഹമ്മദ് ഹാരീസും പിന്തുണ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റുമായി കാർത്തിക് ത്യാഗിയും രവി ബിഷ്ണോയിയും ബോളിങ്ങിൽ തിളങ്ങിയപ്പോൾ പാക്കിസ്ഥാൻ ചെറിയ സ്കോറിലൊതുങ്ങി.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

ബേ ഓവലിലും ഇന്ത്യ ടീമിലെ പരീക്ഷണം തുടരും. ക്യാപ്റ്റൻ വിരാട് കോലിക്കും തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനും വിശ്രമം നൽകാനാണ് ആലോചന. ഇതോടെ കോലിക്ക് പകരം ക്യാപ്റ്റനായി തിരിച്ചെത്തുന്ന രോഹിത് ശർമ്മ സഞ്ജു സാംസണൊപ്പം ഓപ്പണറാവും. അവസാന രണ്ടുകളിയിലും സിക്സറോടെ തുടങ്ങിയിട്ടും രണ്ടക്കം കാണാത്ത സഞ്ജുവിനിത് മികവ് തെളിയിക്കാനുള്ള സുവർണാവസരം.

രാഹുൽ പുറത്തിരിക്കുന്നതോടെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തും. യുസ്‍വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവിനും അവസരം നൽകിയേക്കും. ഇന്ത്യൻ ടീമിന് ഇന്നലെ പരിശീലനമോ പതിവ് വാർത്താ സമ്മേളനമോ ഉണ്ടായിരുന്നില്ല. അവസാന രണ്ടുകളിയിലും സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ ജയം.

ബാറ്റിംഗും ബൗളിംഗും കിവീസിന് ഒരുപോലെ തലവേദനയാണ്. പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നും കളിക്കാനിടയില്ല. ടിം സൗത്തി നായകനായി തുടരും. ഫീൽ‍ഡിംഗിനിടെ പരുക്കേറ്റെങ്കിലും മാർട്ടിൻ ഗപ്‌ടിൽ ടീമിലുണ്ടാവും. ബേ ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതാണ്.

ന്യൂസിലന്‍ഡിനെതിരായ നാലാം പരമ്പരയും പിടിച്ചെടുത്ത് ഇന്ത്യന്‍ ടീം. ട്വന്റി20 ല്‍ സൂപ്പര്‍ ഓവര്‍ എത്തിയപ്പോഴും രണ്ടാമതും ഇന്ത്യയെ ഭാഗ്യം തുണച്ചു. 14 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്നു. ഇന്ത്യ അനായാസം ഈ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ഇരുടീമുകളും 165 റണ്‍സെടുത്തിരുന്നു. തുടര്‍ന്നാണ് സൂപ്പര്‍ഓവറിലേക്ക് നീങ്ങിയത്. ഇന്ത്യ പരമ്പരയില്‍ 4-0 ന് മുന്നിലാണ്.കഴിഞ്ഞ കളിയും സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയാണ് ഇന്ത്യ ജയം ഉറപ്പാക്കിയത്.

സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ 10 റണ്‍സ് എടുത്ത കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 13 റണ്‍സാണ് എടുത്തത്. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെ (36 പന്തില്‍ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ സഞ്ജുവിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇഷ് സോഥി ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

സഞ്ജുവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മോഹിക്കുന്ന തുടക്കമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട മൂന്നാം പന്ത് പന്ത് താരം സിക്‌സ് പായിച്ചു. എന്നാല്‍ അതേ ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കുഗ്ഗലെജിന്റെ ലെങ്ത് ഡെലിവറില്‍ സിക്‌സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് മിച്ചല്‍ സാന്റ്‌നര്‍ കയ്യിലൊതുക്കി.

പിന്നാലെ എത്തിയ കോലിക്കും അധികനേരം ക്രീസില്‍ നില്‍ക്കായില്ല. രണ്ട് ബൗണ്ടറി നേടിയെങ്കിലും ബെന്നറ്റിന്റെ ഒരു സ്ലോ ബൗളില്‍ കവറില്‍ ക്യാച്ച് നല്‍കി. ഇത്തവണയും സാന്റ്‌നറാണ് ക്യാച്ചെടുത്തത്. ക്യാപ്റ്റന് പിന്നാലെ ശ്രേയസ് അയ്യര്‍ (1) എത്തിയെങ്കിലും ഇഷ് സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ സോഥിയുടെ പന്തില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി.

ശിവം ദുബെ (12), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാകൂറിന്റെ (15 പന്തില്‍ 20) ഇന്നിങ്‌സ് ഇന്ത്യക്ക് ഗുണം ചെയ്തു. മനീഷിനൊപ്പം 43 റണ്‍സാണ് ഠാകൂര്‍ കൂട്ടിച്ചേര്‍ത്തത്. ഠാകൂറിനെ ബെന്നറ്റ് മടക്കിയപ്പോള്‍ പിന്നീടെത്തി യൂസ്‌വേന്ദ്ര ചാഹലിനെ സൗത്തി വിക്കറ്റ് കീപ്പര്‍ സീഫെര്‍ട്ടിന്റെ കൈകളിലെത്തിച്ചു. മനീഷിനൊപ്പം നവ്ദീപ് സൈനി (11) പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്.

സോഥിക്ക് പുറമെ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, സോട്ട് കുഗ്ഗെലജിന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്തി. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സഞ്ജുവിനെ കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുക്കുന്നത്. പരമ്പരയിൽ ഇത് വരെ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങൾ ശേഷിക്കേ അഞ്ച് മത്സര പരമ്പരയും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ ആരാധകർക്ക് ഏറ്റവും ആവേശം നൽകിയത് സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ടി20 യിൽ നേടിയ ഉജ്ജ്വല ജയമായിരുന്നു. 18 റൺസ് പിന്തുടർന്നായിരുന്നു സൂപ്പർ ഓവറിൽ ഇന്ത്യ വിജയം കണ്ടത്. ഈ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ക്രിക്കറ്റിലെ പല സൂപ്പർ താരങ്ങളും രംഗത്തെത്തി. അവരിലൊരാൾ മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ് ആയിരുന്നു.

മൂന്നാം ടി20 യിലെ ‌വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തിയ ഇൻസമാം, ടീമിന്റെ വിജയത്തിന് പിന്നിലെ മൂന്ന് കാരണങ്ങളും ചൂണ്ടിക്കാട്ടി. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇൻസി പറയുന്നത്. ഈ സൂപ്പർ താരങ്ങൾക്ക് പിന്തുണയായി കെ എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരുമുള്ളത് ഇന്ത്യയെ അതിശക്തരാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജസ്പ്രിത് ബും റ, മൊഹമ്മദ് ഷാമി എന്നിവരടങ്ങുന്ന പേസ് നിരയെയാണ് ഇന്ത്യയെ കരുത്തരാക്കുന്ന രണ്ടാമത്തെ കാരണമായി മുൻ പാക് നായകൻ പറയുന്നത്‌. ഇന്ത്യയെ സഹായിക്കുന്ന മൂന്നാം കാരണമായി ഇൻസമാം ചൂണ്ടിക്കാട്ടുന്നത് നായകൻ വിരാട് കോഹ്ലിയുടെ ശരീരഭാഷയാണ്. കോഹ്ലിയുടെ കളിക്കളത്തിലെ സമീപനം മറ്റുള്ള താരങ്ങളേയും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും സംസാരത്തിനിടെ ഇൻസമാം കൂട്ടിച്ചേർത്തു.

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയകരം. സൂപ്പര്‍ കളി സമ്മാനിച്ച് ഇന്ത്യ. 3-0ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കൊഹ്ലി ടീം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയര്‍ത്തിയ ആദ്യം 179 റണ്‍സ് എടുത്തപ്പോള്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡും 179ല്‍ എത്തുകയായിരുന്നു. പിന്നീട് ജയം സൂപ്പര്‍ഓവറിലേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഓവര്‍ ഇന്ത്യയെ തുണച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 179 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി ഹിറ്റ്മാന്‍ രോഹിത് ശര്‍മ 65ഉം, വിരാട് കൊഹ്ലി 38ഉം, രാഹുല്‍ 27ഉം എടുത്തു.

ന്യൂസിലൻഡിൽ രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമയ ഹർഷ ഭോഗ്‌ലെ. ന്യൂസിലൻഡിൽ ഉള്ളത് ചെറിയ ഗ്രൗണ്ടുകളാണെന്നും അവിടെ മത്സരങ്ങൾ നടത്തിയാൽ രസച്ചരട് നഷ്ടമാവുമെന്നും ഹർഷ പറയുന്നു.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളടിക്കാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിക്കുന്നവർ നാളെ ടിവി സെറ്റുകളിലും ക്രിക്കറ്റ് കളിക്കാൻ ഇടയുണ്ട്. ഈഡൻ പാർക്കിന് പാരമ്പര്യം ഉണ്ടെന്നൊക്കെ എനിക്കരിയാം. വർഷങ്ങളായി ഗ്രൗണ്ട് അങ്ങനെയാണ്. അവർ ഗ്രൗണ്ടിൻ്റെ ആകൃതിയും രൂപവുമൊക്കെ മാറ്റിയിട്ടുണ്ട്.”- ഹർഷ പറയുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചെറിയ ഗ്രൗണ്ടുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. എഡ്ജ്ഡ് ആയ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്ത് പതിക്കുന്ന കാഴ്ചയും കണ്ടിരുന്നു.

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.

ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട് അച്ഛനാകുന്നു. താരം തന്നെയാണ് തന്റെ ജീവിതപങ്കാളി കാസി ബെന്നെറ്റ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം കാസിയുടെ മനോഹരങ്ങളായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

33–കാരനായ ഉസൈൻ ബോൾട്ടും 30–കാരിയായ കാസിയും ആദ്യകുട്ടിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ്.
രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് വിശേഷം പങ്കുവച്ച് ബോൾട്ട് കുറിച്ചിരിക്കുന്നത്. 2014 മുതൽ ഇവർ ഒരുമിച്ചാണ് ജീവിക്കുന്നത്. 2016–ാണ് ബന്ധം പരസ്യമാക്കിയത്.

ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ ലോക റെക്കോഡുകളിൽ മുത്തമിട്ടതാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഗ്ലാമറസ് മോഡലാണ് കാസി.

 

 

View this post on Instagram

 

I just want to say a KING or QUEEN is about to be HERE. @kasi.b

A post shared by Usain St.Leo Bolt (@usainbolt) on

ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ റാഫേല്‍ നദാനലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരം നിക്ക് ക്യൂരിയോസ്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കാതെ അവരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ക്യൂരിയോസിന്റെ പതിവ് രീതികളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളില്‍ താരത്തിന് വലിയ വിമര്‍ശനങ്ങളും വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. രണ്ടാം സെറ്റിനിടയില്‍ സര്‍വീസിന് കൂടുതല്‍ സമയം എടുക്കുന്നു എന്ന ചെയര്‍ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയര്‍ത്ത ക്യൂരിയോസ് നദാല്‍ സര്‍വീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോള്‍ കാണികള്‍ക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നല്‍കി.

പലപ്പോഴും സര്‍വീസ് ചെയ്യാന്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാല്‍. സര്‍വീസുകള്‍ക്ക് മുമ്പ് നദാല്‍ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയര്‍മാര്‍ വലിയ നടപടികളോ മുന്നറിയിപ്പോ നല്‍കാറില്ല. ഇക്കാര്യം ആംഗ്യത്തിലൂടെ ക്യൂരിയോസ് ഓര്‍മ്മപ്പെടുത്തിയതാണ് വിവാദമായത്. മുമ്പ് നദാലിന് എതിരെ അണ്ടര്‍ ആം സര്‍വീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ക്യൂരിയോസ്.

സംഭവം തമാശയായി എടുക്കുന്നവര്‍ക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവന്‍ ടെന്നീസിലായിരുന്നു. ഇതായിരുന്നു സംഭവത്തെ കുറിച്ച് ക്യൂരിയോസിന്റെ പ്രതികരണം. എന്നാല്‍ ക്യൂരിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ആരാധകര്‍ സാമൂഹിക മാധ്യങ്ങളില്‍ രംഗത്തെത്തി.

ശത്രുക്കള്‍ എന്ന പേരുള്ള നദാല്‍ ക്യൂരിയോസ് വീര്യം ഇതോടെ കൊഴുക്കും. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോള്‍ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു.

 

ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.

ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.

 

കിടിലം പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോൾ ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് അനായാസ ജയം. 20 ഓവറും 3 പന്തുകളും ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.3 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം വിജയിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തിൽ 48 റൺസും സഞ്ജു സാംസൺ വെറും 21 പന്തിൽ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കി. ന്യൂസിലാൻഡ് നിരയിൽ 49 റൺസ് എടുത്ത രവീന്ദ്രയും 47 റൺസ് എടുത്ത ക്യാപ്റ്റൻ ബ്രൂസുമാണ് അവരുടെ സ്കോർ 230ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

RECENT POSTS
Copyright © . All rights reserved