Sports

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനേഴാം മത്സരത്തിലും ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്. നോര്‍വിച്ച് സിറ്റിക്കെതിരെ അവരുടെ മൈതാനത്ത് 1-0 ജയമാണ് ലിവര്‍പൂള്‍ നേടിയത്. അതേസമയം ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് ശക്തരായ ലിവര്‍പൂളിനെതിരെ പൊരുതി കളിച്ചെങ്കിലും സാദിയോ മാനെയെ തടയാന്‍ അവര്‍ക്ക് ആയില്ല. ആദ്യ പകുതിയില്‍ ഗോളാക്കാവുന്ന മികച്ച അവസരം നോര്‍വിച്ചിന് ലഭിച്ചെങ്കിലും ആലിസന്‍ ലിവര്‍പൂളിന്റെ രക്ഷകന്‍ ആയി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും നോര്‍വിച്ചിന്റെ ഒരു മികച്ച ശ്രമം പോസ്റ്റില്‍ തട്ടി വിഫലമായി.

മത്സരത്തില്‍ ചേമ്പര്‍ലിന് പകരം ഇറങ്ങിയ സാദിയോമാനെയാണ് ലിവര്‍പൂളിന് വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ പാസ് സ്വീകരിച്ച പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച് ലിവര്‍പൂളിന് വിജയഗോള്‍ സമ്മാനിച്ചു. ലീഗില്‍ തുടര്‍ച്ചയായ 17 മത്തെ ജയം ആണ് ലിവര്‍പൂള്‍ നേടിയത്. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പ് ആണ് ഇത്. കൂടാതെ സീസണില്‍ ഇത് 12 മത്തെ തവണയാണ് ലിവര്‍പൂള്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ മത്സരം ജയിക്കുന്നത്. കൂടാതെ 26 മത്സരങ്ങള്‍ക്ക് ശേഷം 1996/97 ലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ റെക്കോര്‍ഡ് ആയ 75 പോയിന്റുകളും അവര്‍ മറികടന്നു.

നിലവില്‍ ലിവര്‍പൂളിനു 76 പോയിന്റുകള്‍ ആണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച രണ്ടാം സ്ഥാനക്കാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവട്ടെ 51 പോയിന്റുകളും, അതായത് 26 മത്സരങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനക്കാരെക്കാള്‍ 25 പോയിന്റുകള്‍ മുന്നില്‍. നിലവില്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ആവില്ല എന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും 12 മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ തന്നെ ലിവര്‍പൂള്‍ ഉറപ്പാക്കി.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ആരാണെന്നു ചോദിച്ചാല്‍ ഏവരും ആദ്യം ഉത്തരം പറയുക ഒരു പേരാണ് ഉസൈന്‍ ബോള്‍ട്ട്. അതേ, ലോകത്തിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. എന്നാല്‍ ബോള്‍ട്ടിനോളം വേഗതയില്‍ ഓടാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലും ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും അല്ലേ.

എന്നാല്‍ സത്യമാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള കംബല ജോക്കി, ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷനായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും 13.62 സെക്കന്‍ഡ്‌സ്.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പോലെതന്നെ പ്രശസ്തമാണ് കര്‍ണാടകയിലെ കംബല എന്ന പോത്തോട്ട മല്‍സരവും. പോത്തോട്ട മല്‍സരത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. അതേ സമയം, ശ്രീനിവാസ ഓടിത്തീര്‍ത്ത ദൂരവും സമയവും തമ്മില്‍ താരതമ്യം ചെയ്തു പരിശോധിച്ചാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയിലാണ് ശ്രീനിവാസ ഓടിത്തീര്‍ത്തതെന്നു പറയാനാകും.

ബോള്‍ട്ടിന്‍റെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ശ്രീനിവാസ ഓടിയ ദൂരവും സമയവും കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്. അതായത് ബോള്‍ട്ടിനേക്കാള്‍ മൂന്നു സെക്കന്‍ഡ് കുറവ്.

രണ്ടുപേരും ഓടിയത് രണ്ടു വ്യത്യസ്ത രീതിയിലും തരത്തിലുമായതിനാല്‍ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓട്ടക്കാരനാണു താനെന്നും തനിക്കു പറ്റിയ എതിരാളികള്‍ ആരുമില്ലെന്നും പലകുറി തെളിയിച്ചയാളാണ് ഉസൈന്‍ ബോള്‍ട്ട്. അദേഹം സ്വന്തമാക്കിയ ഒളിംപിക് മെഡലുകള്‍ മാത്രം മതി ഇതിനു തെളിവ്.

ശ്രീനിവാസയും മോശമല്ല. കാരണം ഇന്നുവരെ ഒരുത്തനും സാധിക്കാത്ത നേട്ടമാണ് പോത്തോട്ട മല്‍സരത്തില്‍ ശ്രീനിവാസ കാഴ്ചവച്ചത്. പോത്തിനെ ഓടിച്ചു കൊണ്ട് ഒപ്പം ഓടുകയാണ് പോത്തിനെ തെളിക്കുന്നവര്‍ നടത്തുന്നത്. ഇവര്‍ ഓടുന്നതു പോത്തിന്‍റെ കയറില്‍ പിടിച്ചുകൊണ്ടായതിനാല്‍ തന്നെ, പോത്തിന്റെ വേഗത അനുസരിച്ചാണ് ഇവരുടെ വേഗതയും. ഇതു സ്വാഭാവികമാണ്. ചുരുക്കത്തില്‍ ബോള്‍ട്ട് ഓടിയ ഓട്ടവും ഇവരുടെ ഓട്ടവും രണ്ടും രണ്ടാണ്.

മികച്ച ട്രാക്കില്‍, സ്യൂട്ടണിഞ്ഞാണ് ബോള്‍ട്ട് ഓടുന്നത്. എന്നാല്‍ പോത്തോട്ടക്കാര്‍ ഓടുന്നത് ചതുപ്പു നിലത്താണ്. അതും നഗ്‌നപാദരായി.എത്രയൊക്കെ പറഞ്ഞാലും ശ്രീനിവാസ നേടിയ നേട്ടം ചെറുതല്ല. എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണിയാൾ.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത നടപടിയെടുത്ത് യുവേഫ. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണം ചൂണ്ടികാട്ടി അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായി വിലക്ക് ലഭിച്ചത് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തില്‍ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ റൗണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും. തുടക്കം മുതല്‍ മുന്‍വിധിയോടെയുള്ള നടപടിയാണ് യുവേഫ സ്വീകരിച്ചതെന്നും ഈ നടപടി തെറ്റായിട്ടുള്ളതാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ ആരോപിച്ചു, ഈ തീരുമാനത്തില്‍ ക്ലബ് നിരാശനാണെന്നും എന്നാല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും സിഎഎസില്‍ ”എത്രയും വേഗം പിഴ ഈടാക്കുമെന്നും” സിറ്റി അറിയിച്ചു.

ക്ലബ് അവരുടെ വരുമാനം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ അവ വ്യാജമെന്ന് യുവേഫ കണ്ടെത്തുകയായിരുന്നു. ജര്‍മ്മന്‍ മാസികയായ ഡെര്‍ സ്പീഗല്‍ 2018 നവംബറില്‍ പ്രസിദ്ധീകരിച്ച ”ചോര്‍ന്ന” ഇമെയിലുകളും രേഖകളും എന്ന പ്രസിദ്ധീകരണത്തെ തുടര്‍ന്നുള്ള അന്വേഷണണത്തിലാണ്‌ ക്ലബ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ ക്ലബ് ഉടമ അബുദാബി ഭരണകുടുംബത്തിലെ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 67.5 മില്യണ്‍ ഡോളര്‍ ക്ലബിന് വാര്‍ഷിക ധനസഹായമാണ് നല്‍കുന്നത്. എയര്‍ലൈന്‍, ഇത്തിഹാദ്. ചോര്‍ന്ന ഇമെയിലുകളിലൊന്ന്, 2015-16 ലെ സ്‌പോണ്‍സര്‍ഷിപ്പിന്റെ 8 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തിഹാദ് നേരിട്ട് ധനസഹായം നല്‍കിയതെന്നും ബാക്കിയുള്ളവ സിറ്റിയുടെ ഉടമസ്ഥതയ്ക്കായി മന്‍സൂറിന്റെ സ്വന്തം കമ്പനിയായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പില്‍ നിന്ന് വരുന്നതാണെന്നുമാണ് കണ്ടെത്തല്‍.

2011 ൽ കൊച്ചി ടസ്കേഴ്സ് കേരള ടീം ഐപിഎല്ലിന്റെ ഭാഗമായിരുന്നപ്പോൾ മാത്രമാണ് കേരളത്തിൽ ഐപിഎൽ മത്സരങ്ങൾ നടന്നിട്ടുള്ളത്. ഒരേയൊരു സീസൺ കളിച്ച് കൊണ്ട് കൊച്ചി ടസ്കേഴ്സ് ചരിത്രമായതോടെ കേരളത്തിൽ നിന്ന് ഐപിഎൽ മത്സരങ്ങളും പുറത്തായി. പിന്നീട് പല വർഷങ്ങളിലും കേരളത്തിൽ ഐപിഎൽ മത്സരങ്ങളിൽ ചിലത് നടന്നേക്കുമെന്ന് വാർത്തകൾ ഉയർന്നെങ്കിലും അത് വാർത്തകൾ തന്നെയായി അവസാനിച്ചു. അടുത്ത സീസൺ ഐപിഎല്ലിന് ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കി നിൽക്കേ ഇപ്പോളിതാ വീണ്ടും കേരളം ഐപിഎല്ലിന് വേദിയായേക്കുമെന്ന് സൂചനകൾ പുറത്ത് വന്നിരിക്കുന്നു‌.

പ്രഥമ ഐപിഎൽ കിരീട ജേതാക്കളും മലയാളി താരം സഞ്ജു സാംസണിന്റെ ടീമുമായ രാജസ്ഥാൻ റോയൽസ് ഈ സീസൺ മുതൽ ഐപിഎല്ലിൽ പുതിയ തട്ടകത്തിലേക്ക് മാറാൻ സാധ്യതകളുണ്ട്. നിലവിൽ ജയ്പൂരാണ് ടീമിന്റെ ആസ്ഥാനം. അവരുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിന്റെ നിലവാരക്കുറവും, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളുമാണ് ജയ്പൂർ വിടാൻ രാജസ്ഥാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിൽ രാജസ്ഥാൻ, ജയ്പൂർ വിടുകയാണെങ്കിൽ തങ്ങളുടെ ഹോം മത്സരങ്ങൾ നടത്താൻ പുതിയ സ്റ്റേഡിയം അവർ കണ്ടെത്തേണ്ടി വരും. അങ്ങനെ വരുമ്പോൾ തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ്ബും മത്സരങ്ങൾ നടത്താൻ പരിഗണിച്ചേക്കും.

ടീമിലെ സൂപ്പർ താരമായ സഞ്ജു സാംസണിന്റെ നാടാണെന്നതും, തിരുവന്തപുരത്ത് കഴിഞ്ഞയിടയ്ക്ക് നടന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സഞ്ജുവിന് ഗ്യാലറിയിൽ നിന്ന് ലഭിച്ച പിന്തുണയും കാര്യവട്ടം സ്പോർട്സ് ഹബ്ബിനെ ഐപിഎൽ വേദിയാകാൻ തുണച്ചേക്കും. തിരുവനന്തപുരം ഐപിഎല്ലിന് വേദിയാകാൻ സാധ്യതകൾ ഉണ്ടെന്ന വാർത്ത മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ്‌സമ്മാനിക്കുന്നത്‌. എന്തായാലും നിലവിൽ ഇക്കാര്യത്തിൽ പുറത്ത് വരുന്ന സൂചനകൾ സത്യമാകണേയെന്ന പ്രാർത്ഥനയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് ഫൈനലിലാണ് സൂപ്പര്‍ ഓവറിലെ പാകപ്പിഴവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. അന്ന് ലോര്‍ഡ്‌സില്‍ വെച്ച് സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. തീരുമാനം ശരിയായിരുന്നോ? വാഗ്വാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തായാലും ഇനിയുമൊരു വിവാദത്തിന് വഴിയൊരുക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് സൂപ്പര്‍ ഓവര്‍ നിയമം ക്രിക്കറ്റ് കൗണ്‍സില്‍ ഭേദഗതി ചെയ്തത്.

ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി വിജയികളെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ഇനിയില്ല. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസിയുടെ പുതിയ തീരുമാനം. നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര തൊട്ട് ഈ ചട്ടം രാജ്യാന്തര ക്രിക്കറ്റില്‍ പ്രാബല്യത്തില്‍ വരും.

‘മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ മാച്ച് റഫറി സൂപ്പര്‍ ഓവറിന് അനുമതി നല്‍കും. ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ അവസാനിച്ചാല്‍ രണ്ടാമതും സൂപ്പര്‍ ഓവര്‍ സംഘടിപ്പിക്കണം. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടക്കും’, പുതിയ നിയമത്തില്‍ ഐസിസി വ്യക്തമാക്കി. നിലവില്‍ ഒരു മത്സരത്തില്‍ എത്ര സൂപ്പര്‍ ഓവറുകള്‍ വരെ നടത്താമെന്ന് ഐസിസി കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ സമയപരിധിയുള്ള സാഹചര്യങ്ങളില്‍ മത്സരം ആരംഭിക്കും മുന്‍പ് ആതിഥേയ ബോര്‍ഡിന് പര്യടനം നടത്തുന്ന ടീമുമായി ചര്‍ച്ച നടത്താം; സൂപ്പര്‍ ഓവറുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാം.

സൂപ്പര്‍ ഓവര്‍ — അറിയണം ഇക്കാര്യങ്ങള്‍

1. സമയപരിധിയോ മറ്റു അസാധാരണ സാഹചര്യങ്ങളോ ഇല്ലെങ്കില്‍ വിജയിയെ കണ്ടെത്താന്‍ എത്രവേണമെങ്കിലും സൂപ്പര്‍ ഓവറുകള്‍ കളിക്കാം

2. സൂപ്പര്‍ ഓവറില്‍ ഓരോ ടീമും ഒരു ഓവര്‍ വീതമാണ് കളിക്കുക. കൂടുതല്‍ റണ്‍സടിക്കുന്ന ടീം മത്സരം ജയിക്കും.

3. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ബാറ്റിങ് ടീമിന് അനുവദിച്ചിരിക്കുന്നത്; രണ്ട് വിക്കറ്റും നഷ്ടപ്പെട്ടാല്‍ ഇന്നിങ്‌സ് അവസാനിക്കും.

4. സൂപ്പര്‍ ഓവറില്‍ ഓരോ ഇന്നിംഗ്സിലും ഒരു റിവ്യൂ അവസരം ഇരു ടീമുകള്‍ക്കുമുണ്ട് (മത്സരത്തില്‍ വിനിയോഗിച്ച റിവ്യൂ ഇതില്‍ കൂട്ടില്ല).

5. സാധാരണ സാഹചര്യങ്ങളില്‍ മത്സരം അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.

6. ഇരു ടീമുകളുടെയും അന്തിമ ഇലവനിലുള്ള കളിക്കാര്‍ക്ക് മാത്രമേ സൂപ്പര്‍ ഓവറില്‍ പങ്കെടുക്കാനാകൂ.

7. മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ഏത് അംപയറാണോ ബൗളിങ് എന്‍ഡിലുള്ളത് അദ്ദേഹംതന്നെ സൂപ്പര്‍ ഓവറിലും തുടരും.

8. മത്സരത്തില്‍ രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമാണ് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യുക.

9. സൂപ്പര്‍ ഓവറില്‍ പുതിയ പന്ത് ഉപയോഗിക്കില്ല. അംപയര്‍മാര്‍ നല്‍കുന്ന സ്‌പെയര്‍ പന്തുകളിലൊന്ന് ഫീല്‍ഡിങ് ടീമിന്റെ ക്യാപ്റ്റന് തിരഞ്ഞെടുക്കാം. സൂപ്പര്‍ ഓവറില്‍ ആദ്യം ബൗളുചെയ്യുന്ന ടീമിന് മാത്രമേ പന്ത് തിരഞ്ഞെടുക്കാന്‍ അവകാശമുള്ളൂ. രണ്ടാം ഇന്നിങ്‌സിലും ഇതേ പന്തുതന്നെ ഉപയോഗിക്കും.

10. ഏതു എന്‍ഡില്‍ നിന്നും പന്തെറിയണമെന്ന കാര്യവും ഫീല്‍ഡിങ് ടീമിന് തീരുമാനിക്കാം.

11. സൂപ്പര്‍ ഓവര്‍ സമനിലയിലാണെങ്കില്‍ വിജയിയെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവറുകള്‍ തുടരും.

12. സാധാരണ സാഹചര്യങ്ങളില്‍ ആദ്യ സൂപ്പര്‍ ഓവര്‍ അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം അടുത്ത സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.

13. കഴിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ടാമത് ബാറ്റു ചെയ്ത ടീം തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യും.

14. ആദ്യ സൂപ്പര്‍ ഓവറില്‍ തിരഞ്ഞെടുത്ത പന്തുതന്നെ തുടര്‍ന്നുള്ള സൂപ്പര്‍ ഓവറുകളിലും ഉപയോഗിക്കും.

15. ആദ്യ സൂപ്പര്‍ ഓവറില്‍ ഏതു എന്‍ഡില്‍ നിന്നാണോ ഫീല്‍ഡിങ് ടീം ബൗളുചെയ്തത് ഇതിന് വിപരീതമായ എന്‍ഡില്‍ നിന്നാകണം അടുത്ത സൂപ്പര്‍ ഓവര്‍ തുടങ്ങേണ്ടത്.

16. ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന്മാര്‍ക്ക് അടുത്ത സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അനുവാദമില്ല.

17. ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബൗളര്‍ക്ക് തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ പന്തെറിയാനും കഴിയില്ല.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 47.1 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 296 റൺസ് നേടി. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. രണ്ടാം ഏകദിനത്തിൽ 22 റൺസിനായിരുന്നു വിജയം. നാണക്കേട് അകറ്റാൻ അവസാന ഏകദിനത്തിൽ ജയം തേടി ഇറങ്ങിയ ഇന്ത്യയ്‌ക്ക് കിവീസ് വീണ്ടും തിരിച്ചടി നൽകുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ നേരത്തെ തൂത്തുവാരിയിരുന്നു.

ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാരായ മാർട്ടിൻ ഗുപ്‌റ്റിലും (66) ഹെൻറി നിക്കോളാസും (80) മികച്ച തുടക്കം നൽകി. അവസാന ഓവറിൽ തകർത്തടിച്ച കോളിൻ ഗ്രാൻഹോം ആണ് കിവീസിനു അനായാസ വിജയം സമ്മാനിച്ചത്. 28 പന്തിൽ നിന്നാണ് ഗ്രാൻഹോം പുറത്താകാതെ 58 റൺസ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും അടക്കമാണിത്. ഇന്ത്യയ്‌ക്കുവേണ്ടി യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യയ്‌ക്കുവേണ്ടി കെ.എൽ.രാഹുൽ സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രാഹുൽ 113 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സുമായി 112 റൺസ് നേടി. ഏകദിന കരിയറിലെ നാലാം സെഞ്ചുറിയാണ് രാഹുൽ ഇന്നു നേടിയത്. ശ്രേയസ് അയ്യർ (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരും ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്ക് ഒൻപത് റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലൻഡിനുവേണ്ടി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

ക്രിക്കറ്റ് ലോകത്ത് നാണംകെട്ട് നില്‍ക്കുകയാണ് ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍. സംഭവമെന്തന്നല്ലേ? ദക്ഷിണാഫ്രിക്കയിലെ പോച്ചെസ്ട്രൂമില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കയ്യാങ്കളിയിലാണ് ചെന്നവസാനിച്ചത്. കളി കഴിഞ്ഞതിന് പിന്നാലെ ഗ്രൗണ്ടില്‍ തല്ലും ബഹളവുമായിരുന്നു. മത്സരം ബംഗ്ലാദേശാണ് ജയിച്ചത്. ടീമിന്റെ ആദ്യ കന്നിക്കിരീടം. ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം പ്രകാരം ബംഗ്ലാദേശ് മൂന്നു വിക്കറ്റിന് ജയിച്ചു.

43 ആം ഓവറില്‍ ഇന്ത്യന്‍ പേസര്‍ സുഷാന്ത് മിശ്രയ്‌ക്കെതിരെ ഒരു റണ്‍സ് കുറിച്ചാണ് റാക്കിബുള്‍ ഹസന്‍ ചരിത്രം രചിച്ചത്. അപ്പോഴേക്കും ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി, വിജയമാഘോഷിക്കാന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു ഐസിസി കിരീടം ചൂടുന്നത്. ‘നാളിതുവരെ ചേട്ടന്‍മാരെ കൊണ്ട് കഴിയാഞ്ഞത് അനിയന്മാര്‍ ചെയ്തു’, ഈ ആവേശത്തിലായിരുന്നു സംഘം. എന്നാല്‍ ആഹ്‌ളാദപ്രകടനങ്ങള്‍ അതിരുകടന്നു.

ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ബംഗ്ലാദേശ് താരങ്ങളില്‍ ചിലര്‍ ആക്രോശം നടത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചു. കളിയാക്കല്‍ അതിരുകടന്നപ്പോള്‍ ന്ത്യന്‍ ടീമിലെ ഒരു യുവതാരം ബംഗ്ലാ താരത്തെ പിടിച്ചുതള്ളി. ഇതോടെ ഇരുപക്ഷത്തു നിന്നും കൂടുതല്‍ താരങ്ങള്‍ കയ്യാങ്കളിയില്‍ പങ്കുചേര്‍ന്നു. ഒരു മിനിറ്റോളം ഈ നാടകീയ രംഗങ്ങള്‍ ഗ്രൗണ്ടില്‍ തുടര്‍ന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഫീല്‍ഡ് അംപയര്‍മാരും ഇരു ടീമിലെയും മുതിര്‍ന്ന സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും ഇടപെട്ട് കുട്ടിപ്പടയെ ശാന്തരാക്കിയത്. പിന്നാലെ ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകന്‍ പരസ് മാംബ്രെ ടീമിനെയും കൂട്ടി ഡ്രസിങ് റൂമിലേക്ക് പോയി. എന്തായാലും സംഭവത്തില്‍ ഐസിസി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് താരങ്ങള്‍ക്ക് എതിരെ കര്‍ശനമായ അച്ചടക്ക നടപടി ക്രിക്കറ്റ് കൗണ്‍സില്‍ സ്വീകരിക്കുമെന്ന് ഇന്ത്യയുടെ ടീം മാനേജര്‍ അനില്‍ പട്ടേല്‍ വ്യക്തമാക്കി. മാച്ച് റഫറി മത്സരത്തിന്റെ അവസാന മിനിറ്റുകള്‍ വിശകലനം ചെയ്യുകയാണ്. ഇതേസമയം, സംഭവത്തില്‍ തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി മത്സരശേഷം അറിയിച്ചു.

കാര്യങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചത് നിര്‍ഭാഗ്യകരമാണ്. സംഭവിക്കാന്‍ പാടുള്ളതല്ല നടന്നത്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ മാനം കളങ്കപ്പെടുത്തിയതില്‍ ടീമിന് വേണ്ടി താന്‍ ക്ഷമ ചോദിക്കുന്നതായി അക്ബര്‍ അലി പുരസ്‌കാര വിതരണ ചടങ്ങില്‍ പറഞ്ഞു.

അവിടെ നടന്നതെന്താണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ ഫൈനലില്‍ കളിക്കാരില്‍ ആവേശം കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആവേശം അതിരുകടന്നത് തെറ്റാണ്. ഏതു സന്ദര്‍ഭത്തിലും എതിരാളികളെ മാനിക്കാന്‍ ടീം ബാധ്യസ്തരാണ്, അക്ബര്‍ അലി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗും പ്രതികരിച്ചു. ബംഗ്ലാദേശ് താരങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തോല്‍വി അംഗീകരിച്ചാണ് ടീം പെരുമാറി. കളിയാകുമ്പോള്‍ ജയിക്കും, തോല്‍ക്കും. എന്നാല്‍ ബംഗ്ലാദേശ് താരങ്ങളുടെ മോശമായ പ്രതികരണമാണ് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചതെന്ന് പ്രിയം ഗാര്‍ഗ് വ്യക്തമാക്കി. ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കം മുതല്‍ക്കെ ആക്രമണോത്സുകമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ ബംഗ്ലാ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഒടുവില്‍ 48 ആം ഓവറില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. 177 റണ്‍സ് മാത്രമേ ടീമിന് സ്‌കോര്‍ ചെയ്യാനായുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ്, നായകന്‍ അക്ബര്‍ അലിയുടെ മികവില്‍ അനായാസം വിജയം തീരം കണ്ടു. 77 പന്തില്‍ പുറത്താകാതെ അക്ബര്‍ അലി കുറിച്ച 43 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും അക്ബര്‍ അലി തന്നെ.

അഞ്ചര വർഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിൻ്റെ ഇന്നിംഗ്സ് ഇടവേളയിലാണ് സച്ചിൻ ക്രീസിലെത്തിയത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.

പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് സച്ചിൻ ആരംഭിച്ചത്. നാലു പന്തുകൾ എറിഞ്ഞ പെറിക്കു ശേഷം യുവതാരം അന്നബെൽ സതർലൻഡ് രണ്ട് പന്തുകൾ എറിഞ്ഞു. ആദ്യ ബൗണ്ടറിക്കു ശേഷം സച്ചിൻ്റെ ഷോട്ടുകളെല്ലാം ഫീൽഡർമാരുടെ കൈകളിലെത്തിയെങ്കിലും ഫ്ലിക്ക്, കട്ട്, ഡ്രൈവ് തുടങ്ങിയ ഷോട്ടുകളൊക്കെ സച്ചിൻ മനോഹരമായി കളിച്ചു. അര പതിറ്റാണ്ടിനിപ്പുറം ബാറ്റെടുത്തപ്പോഴും തൻ്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് സച്ചിൻ തെളിയിക്കുകയും ചെയ്തു.

മത്സരത്തിൽ പോണ്ടിംഗ് ഇലവൻ വിജയിച്ചു. ഒരു റണ്ണിനാണ് പോണ്ടിംഗ് ഇലവൻ ജയിച്ചു കയറിയത്. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. 9 പന്തുകളിൽ 33 റൺസെടുത്ത ഷെയിൻ വാട്സൺ ആണ് ഗിൽക്രിസ്റ്റ് ഇലവൻ്റെ ടോപ്പ് സ്കോറർ.

പോണ്ടിംഗ് ഇലവനായി മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 30 റൺസെടുത്ത ബ്രയാൻ ലാറയാണ് പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലദേശ്. ഇന്നലെ നടന്ന സെമിയിൽ, ന്യൂസീലൻഡിനെ 6 വിക്കറ്റിനു തോൽപിച്ചാണ് ബംഗ്ലദേശ് ചരിത്രത്തിലാദ്യമായി കൗമാരലോകകപ്പിന്റെ ഫൈനലിൽ കടന്നത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

സ്കോർ: ന്യൂസീലൻഡ് 8ന് 211, ബംഗ്ലദേശ് 44.1 ഓവറിൽ 4ന് 215.

സെഞ്ചുറി നേടി ബംഗ്ല ഇന്നിങ്സിന്റെ നെടുംതൂണായ മഹ്മദുൽ ഹസൻ ജോയിയാണ് (127 പന്തിൽ 100) മാൻ ഓഫ് ദ് മാച്ച്. റൺചേസിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായപ്പോൾ ജോയ് അവസരത്തിനൊത്ത് ഉയരുകയായിരുന്നു. തൗഹിദ് ഹൃദോയിക്ക് (40) ഒപ്പവും ഷഹാദത്ത് ഹുസൈനൊപ്പവും (40*) മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ജോയിക്കു സാധിച്ചു.

നേരത്തേ, ടോസ് നേടി ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചിടത്താണ് ബംഗ്ലദേശ് കളി ജയിച്ചു തുടങ്ങിയതെന്നു പറയാം. അഞ്ചു റൺസ് നേടുന്നതിനിടെ കിവീസിന്റെ ആദ്യ വിക്കറ്റ് (റൈസ് മറിയു– ഒരു റൺ) പിഴുത് പേസർ ഷമീം ഹുസൈൻ നൽകിയ തുടക്കം മറ്റു ബോളർമാർ ഏറ്റെടുക്കുകയായിരുന്നു. നാലിന് 74 എന്ന നിലയിൽ തകർന്നു പോയ ന്യൂസീലൻഡിനെ 83 പന്തിൽ 75 റൺസോടെ പുറത്താകാതെനിന്ന മധ്യനിര ബാറ്റ്സ്മാൻ ബെക്കാം വീലർ ഗ്രീനളിന്റെ ഇന്നിങ്സാണു രക്ഷപ്പെടുത്തിയത്. ബംഗ്ല ബോളർമാരിൽ ഷൊരിഫുൽ ഇസ്‌ലാം (3 വിക്കറ്റ്), ഷമീം ഹുസൈൻ (2), ഹസൻ മുറാഡ് (2)എന്നിവർ തിളങ്ങി.

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു വിജയം മാത്രം അകലം. സെമിഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ബോളർമാർക്ക് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരും കരുത്ത് കാട്ടിയ മത്സരത്തിൽ 14 ഓവർ ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. യശ്വസി ജയ്സ്വാളിന്റെ സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

പാക്കിസ്ഥാനെ ചെറിയ സ്കോറിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അനായാസം മുന്നേറി. തുടർച്ചയായ മൂന്ന് അർധസെഞ്ചുറി പ്രകടനങ്ങൾക്ക് ശേഷം പാക്കിസ്ഥാനെതിരെ യശ്വസി സെഞ്ചുറിയും തികച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അനായാസം കുതിച്ചു. 113 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പടെ 105 റൺസാണ് യശ്വസി ജയ്സ്വാൾ അടിച്ചെടുത്തത്. മറ്റൊരു ഓപ്പണർ ദിവ്യാൻഷ് സക്സേന അർധസെഞ്ചുറിയും തികച്ചു. 99 പന്തിൽ 59 റൺസായിരുന്നു ദിവ്യാൻഷിന്റെ സമ്പാദ്യം.

ഇന്ത്യൻ ബോളിങ് നിര കരുത്ത് കാട്ടിയ മത്സരത്തിൽ മൂന്ന് പാക്കിസ്ഥാൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും ഇന്നിങ്സാണ് വൻ നാണക്കേടിൽ നിന്ന് പാക്കിസ്ഥാനെ രക്ഷപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് തുടർച്ചയായ ഇടവേളകളിൽ വീണ്ടും വിക്കറ്റുകൾ നഷ്ടമായതോടെ പാക്കിസ്ഥാൻ തകർച്ചയിലേക്ക് വീണു.

ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും രക്ഷാപ്രവർത്തനമാണ് പാക്കിസ്ഥാന് കരുത്തായത്. 77 പന്തിൽ ഹയ്ദർ അലി 56 റൺസ് നേടിയപ്പോൾ 102 പന്തിൽ 62 റൺസായിരുന്നു റൊഹെയിലിന്റെ സമ്പാദ്യം. 21 റൺസുമായി മുഹമ്മദ് ഹാരീസും പിന്തുണ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റുമായി കാർത്തിക് ത്യാഗിയും രവി ബിഷ്ണോയിയും ബോളിങ്ങിൽ തിളങ്ങിയപ്പോൾ പാക്കിസ്ഥാൻ ചെറിയ സ്കോറിലൊതുങ്ങി.

RECENT POSTS
Copyright © . All rights reserved