നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റൺസിനു കീഴടക്കിയ ഓസ്ട്രേലിയ ആഷസ് പരമ്പര നിലനിർത്തി (2–1). 5 മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തോറ്റാലും ഓസീസിനു പരമ്പര നഷ്ടമാകില്ല. കഴിഞ്ഞ ആഷസ് പരമ്പര (2017–18) ഓസീസ് 4–0നു സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 197 റൺസിനു പുറത്തായി. സ്കോർ– ഓസീസ്: 8 വിക്കറ്റിന് 497 ഡിക്ലയേഡ്, 6 വിക്കറ്റിന് 186 ഡിക്ല.; ഇംഗ്ലണ്ട്: 301, 197. രണ്ട് ഇന്നിങ്സിലും തിളങ്ങിയ സ്റ്റീവ് സ്മിത്താണ് (211, 82) മാൻ ഓഫ് ദ് മാച്ച്. 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ മത്സരം അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ ഓസീസ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
2 വിക്കറ്റിന് 18 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനിൽത്തന്നെ ജയ്സൻ റോയ് (31), ബെൻ സ്റ്റോക്സ് (1) എന്നിവരെ നഷ്ടമായി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ജോ ഡെൻലി (53)യെയും ജോണി ബെയർസ്റ്റോ (25)യെയും പുറത്താക്കി ഓസീസ് പിടിമുറുക്കിയപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റിന് 138 റൺസ് എന്ന നിലയിലായി. പിന്നീട് 21 ഓവർ പിടിച്ചുനിന്ന ജോസ് ബട്‌ലർ– ക്രെയ്ഗ് ഓവർട്ടൻ സഖ്യം സമനില എത്തിപ്പിടിക്കും എന്നു തോന്നിപ്പിച്ചതാണ്. എന്നാൽ, ജോഷ് ഹെയ്സൽവുഡിന്റെ ഇൻ സ്വിങ്ങർ ലീവ് ചെയ്യാനുള്ള ബട്‌ലറുടെ തീരുമാനം പിഴച്ചു. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്ത്, ബട്‌ലറുടെ (111 പന്തിൽ 34) ഓഫ് സ്റ്റംപിളക്കി. ബട്‌ലർ വീണതോടെ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷയും അവസാനിച്ചു
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനെതിരെ തോല്‍വി മുന്നില്‍ക്കണ്ട് ഇംഗ്ലണ്ട്. 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. റോറി ബേണ്‍സ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരാണ് പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.മഴയെ തുടർന്ന് കാളി നിർത്തുമ്പോൾ നാലുവിക്കറ്റിനു 94 റൺസെന്ന നിലയിലാണ്
ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കകോറര്‍. 196 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സ്മിത്തിന് പുറമെ മാത്യു വെയ്ഡ്(34), ടിം പെയ്ന്‍(23) എന്നിവര്‍ മാത്രമാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.
നാലാം ദിനം 200/5 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 301 റണ്‍സിന് പുറത്തായി. 41 റണ്‍സെടുത്ത ജോസ് ബട്‌ലറും 26 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സുമാണ് മധ്യനിരയില്‍ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസിനായി ഹേസല്‍വുഡ് നാലും സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.
വിഖ്യാത പാകിസ്താന്‍ ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതുവരെ അബ്ദുള്‍ ഖാദിറിന് ഹൃദയസംബന്ധമായ പ്രശ്‌നമൊന്നും ഇല്ലായിരുന്നു എന്ന് മകന്‍ സല്‍മാന്‍ ഖാദിര്‍, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. പ്രത്യേക ശൈലി മൂലം ഡാന്‍സിംഗ് ബൗളര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 67 ടെസ്റ്റുകളിലും 104 104 ഏകദിനങ്ങളില്‍ നിന്ന് 132 വിക്കറ്റുകള്‍ നേടി.
1955 സെപ്റ്റംബര്‍ 15ന് ലാഹോറിലാണ് അബ്ദുള്‍ ഖാദിന്റെ ജനനം. 1977ല്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 1983ല്‍ ബിര്‍മിംഗ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. അവസാന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 1990ലായിരുന്നു. അവസാന ഏകദിനം 1993ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍.
നൃത്തസമാനമായ ബൗളിംഗിലൂടെയും മാരകമായ ഗൂഗ്ലികളിലൂടെയും ഫ്‌ളിപ്പറുകളിലൂടെയും എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമായി മാറിയിരുന്നു 80കളില്‍ അബ്ദുള്‍ ഖാദിര്‍. ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഖാദിര്‍. 1989ലെ അരങ്ങേറ്റ മത്സരത്തില്‍ പാക് ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ മുറിവേറ്റ 16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കല്‍ പിന്നീട് അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ നാല് സിക്‌സര്‍ പറത്തിയാണ് മറുപടി നല്‍കിയത്. അന്ന് സച്ചിനെ അഭിനന്ദിക്കാന്‍ അബ്ദുള്‍ ഖാദിര്‍ മടി കാണിച്ചില്ല. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാര്‍ പ്രചോദനമായി കണ്ടിരുന്നത് അബ്ദുള്‍ ഖാദിറിനെയായിരുന്നു.
അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ നേരിടേണ്ടി വന്നത് ഇമ്രാന്‍ ഖാനും അബ്ദുള്‍ ഖാദിറും വസീം അക്രവും, പിന്നെ സച്ചിനെ പോലെ തുടക്കാരനായിരുന്നെങ്കിലും അപകടകാരിയായിരുന്ന വഖാര്‍ യൂനിസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ ആണ്. ഇവരുടെ ആക്രമണത്തിന് മുന്നില്‍ ആദ്യ മത്സരത്തില്‍ പതറിയ സച്ചിന്‍ പിന്നീടുള്ള മത്സരങ്ങളില്‍ തന്റെ വരവ് അങ്ങനെ വെറുതെ വന്നുപോകാനല്ല എന്ന് തെളിയിക്കുകയായിരുന്നു. നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളടക്കം 239 റണ്‍സാണ് സച്ചിന്‍ നേടിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഏകദിനത്തില്‍ അബ്ദുള്‍ ഖാദറിനെ കടന്നാക്രമിച്ചാണ് സച്ചിന്‍ ശരിക്കും വരവറിയിച്ചത്.
പെഷവാറിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 30 ഓവറിലുള്ള ഒരു പ്രദര്‍ശന മത്സരം കാണികള്‍ക്കായി നടത്തി. സ്‌റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തും സച്ചിനുമാണ് അന്ന് ആദ്യമിറങ്ങിയത്. ശ്രീകാന്തിന് റണ്‍ ഒന്നും വിട്ടുകൊടുക്കാതെ അബ്ദുള്‍ ഖാദിറിന്റെ മെയ്‌ഡെന്‍ ഓവര്‍.
അബ്ദുള്‍ ഖാദിര്‍ സച്ചിനോട് പറഞ്ഞു – “അടുത്ത ഓവറില്‍ എന്റെ ഒരു ബോള്‍ സിക്‌സ് അടിച്ച് കാണിക്ക്, എന്നാല്‍ നീ താരമാകും” എന്ന്. ഒരു സികസര്‍ ചോദിച്ച അബ്ദുള്‍ ഖാദറിന് സച്ചിന്‍ കൊടുത്തത് നാല് സിക്‌സറാണ്. നന്നായി കളിച്ചിരുന്ന ആ കുട്ടിയോട് തനിക്ക് അന്ന് തന്നെ വളരെയധികം താല്‍പര്യം തോന്നിയിരുന്നതായി 2018ല്‍ ദുബായില്‍ നടന്ന സലാം ക്രിക്കറ്റ് പരിപാടിയില്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞിരുന്നു.
“സച്ചിന്‍ എന്നോട് മറുപടിയൊന്നും പറഞ്ഞില്ല, പകരം അടുത്ത ഓവറില്‍ നാല് സിക്‌സ് അടിച്ചു” – അബ്ദുള്‍ ഖാദര്‍ ഓര്‍ത്തിരുന്നു. 18 ബോളില്‍ നിന്ന് 53 റണ്‍സ്. അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ 28 റണ്‍സ്. ആദ്യം ഒരു സിക്‌സ്, പിന്നെ ഫോര്‍, മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. പിന്നെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍. മുഷ്താഖ് അഹമ്മദിനും കിട്ടി ഒരോവറില്‍ നാല് സിക്‌സ്. “ഞാന്‍ സച്ചിനെ ഒതുക്കാന്‍ നോക്കി. പക്ഷെ അയാളുടെ പ്രതിഭ അതിനെ മറികടന്നു” – അബ്ദുള്‍ ഖാദര്‍ പിന്നീട് പറഞ്ഞു
ഓർമ്മകളിലെ ഖാദിർ, അബ്ദുള്‍ ഖാദറിനെതിരെ സച്ചിന്റെ പ്രകടനം – വിഡീയോ
ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ റോറി ബേണ്‍സ്(81), ക്യാപ്റ്റന്‍ ജോ റൂട്ട്(71) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലെത്തിയത്. രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ട് 297 റണ്‍സ് പിന്നിലാണ്. ജോഷ് ഹേസല്‍വുഡിന്‍റെ മികവിലാണ് ഓസ്ട്രേലിയ കളിയില്‍ പിടിമുറിക്കിയത്. 48 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് നേടി.
മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ 25ല്‍ നില്‍ക്കെ ക്രെയ്ഗ് ഓവര്‍ട്ടന്‍(5) ഹേസല്‍വുഡിന്‍റെ പന്തില്‍ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയ കൂട്ടുകെട്ടുണ്ടായത്. 25ല്‍ ഒത്തു ചേര്‍ന്ന റൂട്ടും ബേണ്‍സും സ്കോര്‍ 166 വരെ എത്തിച്ചു. ബേണ്‍സിനെ സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ഹേസല്‍വുഡാണ് കൂട്ടുകെട്ട് പൊളിച്ചത്.
സ്കോര്‍ 175ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആഘാതമായി ക്യാപ്റ്റന്‍ റൂട്ടും എല്‍ബിയില്‍ പുറത്തായി. ഹേസല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. കളിയുടെ അവസാന നിമിഷത്തില്‍ ജേസണ്‍ റോയിയുടെ(22) കുറ്റി തെറിപ്പിച്ച ഹേസല്‍വുഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. കഴിഞ്ഞ മത്സരത്തിലെ താരം ബെന്‍ സ്റ്റോക്സ്(7നോട്ടൗട്ട്), ബെയര്‍സ്റ്റോ(2 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍.
ഗുവാഹട്ടി: അസുലഭമായൊരു അട്ടിമറി വിജയത്തിന്റെ വക്കിലെത്തി ഇന്ത്യ. ഒടുവിൽ എല്ലാം കളഞ്ഞുകുളിച്ച് തോറ്റ് മടങ്ങി. 2022 ഖത്തർ ലോകകപ്പിന്റെ യോഗ്യതാ ഫുട്ബോളിൽ സ്വന്തം മണ്ണിൽ തോൽവിയോടെ തുടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
ഒന്നാം പകുതിയിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യ ഒമാനോട് ഒന്നിനെതിരേ രണ്ട് ഗോളിന് തോറ്റത്. ഇരുപത്തിനാലാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിത്തന്നത്. എന്നാൽ, അവസാന എട്ട് മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങി ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ഇരട്ട ഗോൾ നേടിയ ഇടതുവിംഗർ റാബിയ അലാവി അൽ മന്ദാറാണ് ഇന്ത്യയുടെ സ്വപ്നം തല്ലിക്കെടുത്തിയത്.
ഇരുപത്തിനാലാം മിനിറ്റിൽ ഒമാനെ ഞെട്ടിച്ചുകൊണ്ടാണ് ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ബോക്സിന് ലംബമായി പാഞ്ഞ ബ്രാൻഡൻ ഫെർണാണ്ടസിന്റെ ഒരു ക്രോസ് ഞെട്ടിക്കുുന്നൊരു ഷോട്ടിലൂടെ വലയിലേയ്ക്ക് പായിക്കുകയായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾയന്ത്രം. നിറഞ്ഞുകവിഞ്ഞ ഒമാൻ പ്രതിരോധത്തിന്റെ ഇടയിലൂടെയാണ് ഛേത്രി വെടിയുണ്ട പായിച്ചത്. ഇന്ത്യയ്ക്കുവേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഛേത്രിയുടെ എഴുപത്തിമൂന്നാം ഗോളാണിത്.
ഇതിന് മുൻപ് രണ്ടു തവണ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലക്ഷ്യം തെറ്റിയത്. ഒരിക്കൽ ഉദാന്ത സിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയപ്പോൾ ജിംഗന്റെ ഒരു ഹെഡ്ഡർ ബാറിൽ ഉരസി പുറത്തേയ്ക്ക് പോയി.
അട്ടിമറി പ്രതീക്ഷിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു റാബിയുടെ സമനില ഗോൾ. മധ്യനിരയിൽ നിന്നു വന്ന പന്ത് ഓടി പിടിക്കുമ്പോൾ ബോക്സിൽ ഗോളിയും രാഹുൽ ബെക്കെയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഡ്വാൻസ് ചെയ്തു വന്ന ഗുർപ്രീതിന് റാബിയെ തടയാനായില്ല. ഗോളിയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ട പന്ത് സുരക്ഷിതമായി വലയിൽ.
ഈ ഞെട്ടലിൽ നിന്ന് മുക്തരാകും മുൻപ് തന്നെ ഒമാൻ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് പ്രഹരമേൽപിച്ചു. ഇടതു ബോക്സിന്റെ അറ്റത്ത് നിന്ന് ലഭിച്ച പന്തുമായി ചാട്ടൂളിപോലെ കയറിയ മന്ദാർ സ്ഥാനം തെറ്റിനിൽക്കുന്ന ഗുർപ്രീതിനെ കബളിപ്പിച്ച് ഒരു ഡയഗണൽ ഷോട്ട് തൊടുക്കുകയായിരുന്നു വലയിലേയ്ക്ക്. ഗുർപ്രീതിന്റെ ഒരു ഫുൾ ലെംഗ്ത്ത് ഡൈവിന് അത് തടയാനായില്ല. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഒമാൻ മുന്നിൽ.
പുതിയ കോച്ച് സ്റ്റിമാക്ക് പകർന്ന അതിവേഗ പാസുകളുമായി പലപ്പോഴും മേധാവിത്വം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഇന്ത്യയ്ക്ക് വിനയായത് നിസാരമായ ചില പിഴുവുകളാണ്. രണ്ടാം പകുതിയുടെ ഒടുക്കം തളർന്നുപോയ താരങ്ങളാണ്, പ്രത്യേകിച്ച് പ്രതിരോധനിര തോൽവിക്ക് വഴിവച്ചത്. രാഹുൽ ബെക്കെയുടെ ഇത്തരം രണ്ട് പിഴവുകളുടെ ശിക്ഷയാണ് റാബി അടിച്ചുകയറ്റിയ ഗോളുകൾ രണ്ടും. ഇതിന് മുൻപ് മൂന്ന് തവണയെങ്കിലും ഇന്ത്യയെ രക്ഷിച്ചത് ഗുർപ്രീതാണ്. ക്ലോസ് റേഞ്ചിൽ നിന്നുള്ള മൂന്ന് ഹെഡ്ഡറുകളാണ് അവിശ്വസനീയമായി ഗുർപ്രീത് രക്ഷപ്പെടുത്തിയത്. ഒരിക്കൽ ഥാപ്പയുടെ ഒരു സെൽഫ് ഗോളിൽ നിന്നും ഇന്ത്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മറുഭാഗത്ത് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു ഇന്ത്യയ്ക്ക്. ഒന്നാം പകുതിയിൽ തന്നെ ഉദാന്തയുടെ ഒരു ഷോട്ടിന് മുന്നിൽ ക്രോസ് ബാർ വില്ലനായി. ഏറെ വൈകാതെ ജിംഗാന്റെ ഒരു ഹെഡ്ഡർ ഇതേ ക്രോസ് ബാറിനോട് ചേർന്ന് പുറത്തേയ്ക്ക് പറന്നു. രണ്ടാം പകുതിയിൽ ഒരു ഡിഫ്ലക്ഷൻ കണക്ട് ചെയ്യാൻ ബോക്സിൽ കുതിച്ചെത്തിയ മൻവീറിന് കഴിഞ്ഞിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.
ഈ ജയത്തോടെ ഒമാൻ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. പത്തിന് ദോഹയിൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്നു തന്നെ ഒമാൻ സ്വന്തം നാട്ടിൽ അഫ്ഗാനിസ്താനെ നേരിടും.
ബിർമിങ്ഹാം: ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, വൂസ്റ്റർ തെമ്മാടി, എവർഷൈൻ കാറ്റൻബറി എന്നി ടീമുകൾ കൂടിച്ചേർന്ന് ടീം യുകെ എന്നപേരിൽ അമേരിക്കയിൽ ഇറങ്ങിയ യുകെ മലയാളികൾ അമേരിക്കൻ മലയാളികളുടെ ചർച്ചാ വിഷയമായ സംഭവമാണ് റിപ്പോർട്ട് ചെയ്യാൻ ഉള്ളത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ ലണ്ടന്‍ ടീമിന് (ടീം യുകെ) അട്ടിമറി വിജയം. ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയെ പരാജയപ്പെടുത്തി വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ചിക്കാഗോയിലെ പ്രമുഖ പരിപാടികളിൽ ഏറ്റവും അധികം ജനങ്ങളെ ആകർഷിക്കുന്ന ഒരു പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.ചിക്കാഗോ സോഷ്യൽ ക്ലബിനെക്കുറിച്ചു ഒരു വാക്ക്… അമേരിക്കയിലെ മലയാളി പരിപാടികൾ സംഘടിപ്പിക്കുന്ന മിടുക്കൻമ്മാരുടെ ഒരു കൂട്ടം… സംഘടനമികവിനെപ്പറ്റി മത്സരാത്ഥികൾ പറയുന്നത് തന്നെ സോഷ്യൽ ക്ലബ്ബിന്റെ മഹത്വം വിളിച്ചോതുന്നു. മത്സരാത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് മുതൽ തുടങ്ങുന്നു അവരുടെ ആതിഥേയത്തിന്റെ മികവ്. മത്സരാത്ഥികൾക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം കൃത്യമായി എത്തിക്കുന്നു. ഒരു വിനോദ സഞ്ചാരിയെ എങ്ങനെ ഒരു ഗൈഡ് നോക്കുന്നതുപോലെ സോഷ്യൽ ക്ലബ് ഭാരവാഹികൾ മത്സരാത്ഥികളെ പരിപാലിക്കുന്നു. ഒരിക്കൽ സോഷ്യൽ ക്ലബ് പരിപാടിക്ക് വന്നാൽ വീണ്ടും വരാൻ തോന്നും എന്ന് സാക്ഷ്യപ്പെടുതുയത് മറ്റാരുമല്ല ടീം യുകെയുടെ കളിക്കാർ തന്നെയാണ്.
നാളെ മാഞ്ചെസ്റ്ററിൽ എത്തുന്ന ടീം യുകെ പ്രവർത്തകർക്ക് ബിർമിങ്ഹാമിൽ വൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
[ot-video][/ot-video]
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽനിന്നു പുറത്താക്കിയതിൽ പൊട്ടിത്തെറിച്ചു മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ദേശീയ ടീം സെലക്ടറായ ദേവാംഗ് ഗാന്ധിയുടെ മുറിയിലേക്ക് ഇടിച്ചുകയറിയ ബംഗാർ, സെലക്ടറോടു കയർത്തു സംസാരിച്ചു എന്നാണു റിപ്പോർട്ട്. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി മുഖ്യ പരിശീലകനെ തെരഞ്ഞെടുത്തതിനു പിന്നാലെ ദേശീയ ടീം സെലക്ടർമാർ യോഗം ചേർന്നു. യോഗത്തില്‍ മുഖ്യ പരിശീലകൻ, ബൗളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ എന്നിവരെ നിലനിർത്തി ബംഗാറിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചു.
ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണു ബംഗാർ സെലക്ടറുടെ മുറിയിലേക്ക് ഇടിച്ചുകയറിയത്. പരിശീലക സംഘത്തിൽ അവസരമില്ലെങ്കിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിയമിക്കണമെന്നു ബംഗാർ ഗാന്ധിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ലോകകപ്പോടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും, ബംഗാർ അടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫിനു വെസ്റ്റ്ഇൻഡീസ് പര്യടനം കഴിയുന്നതുവരെ പദവി നീട്ടി നൽകുകയായിരുന്നു. വിക്രം റാത്തൗഡാണു സഞ്ജയ് ബംഗാറിനു പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ എത്തുന്നത്.
ബംഗാറിന്റെ പെരുമാനം സംബന്ധിച്ച് ബിസിസിഐക്കു വിവരം ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ബംഗാറിനു ബിസിസിഐയുമായി കരാറുകൾ ഇല്ലാത്ത സാഹചര്യത്തിൽ മറ്റു നടപടികളിലേക്കു കടക്കേണ്ടത്തില്ലെന്ന വികാരമാണു ബോർഡിന്. അതേസമയം, സംഭവത്തിൽ മുഖ്യ പരിശീലകനോ സെലക്ടറോ പരാതി നൽകിയാൽ ബംഗാറിനെ ബിസിസിഐ നടപടിയെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി.
എന്നാൽ ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
കിങ്സ്റ്റൻ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 257 റൺസിന് തകർത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി .478 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റൺസെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ 28ാം ടെസ്റ്റ് വിജയമാണ്. വിജയക്കണക്കിൽ ധോണിയെ പിന്തള്ളിയ കോലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്സണ് ജോണ്സണ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3:35.24 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ജിൻസണ് അമേരിക്കയുടെ ജോഷ്വ തോംസണു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച 3:37.62 സെക്കൻഡായിരുന്നു ജിൻസന്റെ ഇതുവരെയുള്ള മികച്ച സമയം.
മൂന്നു മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. 800 മീറ്ററിലും ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ് (1:45.65).ദോഹയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുക.