സമീപകാലത്ത് ഫ്രഞ്ച് ലീഗ് വണ്ണിലെ പാരീസ് സെന്റ് ജർമന്റെ സമഗ്രാധിപത്യം പലപ്പോഴും ലീഗിനെ വിരസമാക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഫ്രഞ്ച് ലീഗ് ആരാധകർക്ക് പുതിയ പ്രതീക്ഷ ആവുകയാണ് ഫ്രഞ്ച് ക്ലബ് നീസിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ആയ ജിം റാട്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഫ്രഞ്ച് ക്ലബ് ഒ.ജി.സി നീസിനെ സ്വന്തമാക്കിയെന്നതാണ് ആ വാർത്ത.
ഒരു ലീഗ് വൺ ക്ലബിനായി മുടക്കുന്ന റെക്കോർഡ് തുകക്ക് ആണ് ജിം റാട്ക്ലിഫിന്റെ കമ്പനി ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ഉടമസ്ഥർ വന്നതിനു ശേഷം ഫുട്‌ബോളിൽ വമ്പൻ കുതിപ്പ് നടത്തിയ പി.എസ്.ജിക്ക് വെല്ലുവിളിയാവാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ ക്ലബിന് ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബിൽ തുടർന്നു നടക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ് .ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് പിഴവ്.2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന്എഴുതിയത്.
ഇതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ ചോദിച്ചു.
ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.
ഇന്ത്യയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായി പിവി സിന്ധു ആഘോഷിക്കപ്പെടുകയാണ്. എന്നാല്‍ സിന്ധുവിന്റെ വിജയത്തിനിടയില്‍ രാജ്യം മറ്റൊരു പേര് മറക്കുകയാണ്. സിന്ധു കിരീടം ഉയര്‍ത്തുന്നതിനും ഒരു ദിവസം മുമ്പ് ലോക കിരീടം നേടിയ മാന്‍സി ജോഷി എന്ന താരത്തെ. പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയാണ് മാന്‍സി രാജ്യത്തിന്റെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്. പരുല്‍ പാര്‍മറിനെ പരാജയപ്പെടുത്തിയാണ് മാന്‍സി ചാമ്പ്യനായത്.
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൊത്തം പ്രകടനം തന്നെ രാജ്യത്തിന് അഭിമാനം നല്‍കുന്നതായിരുന്നു. 12 മെഡലുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ പിവി സിന്ധുവിന് രാജകീയ സ്വീകരണം ലഭിച്ചപ്പോള്‍, അര്‍ഹിക്കുന്നത് തന്നെ, മാന്‍സിയെ മറ്റ് താരങ്ങളേയും എല്ലാവരും മറന്നു. സിന്ധുവിനെ ഉച്ചഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.
തങ്ങളോട് കാണിച്ച വിവേചനത്തെ കുറിച്ച് വെങ്കല മെഡല്‍ ജേതാവായ സുകന്ത് കദം ട്വിറ്ററിലൂടെ തുറന്നടിച്ചു. സിന്ധുവിനൊപ്പമുള്ള മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.
”ബഹുമാനപ്പെട്ട നരേന്ദ്രമോദി സര്‍, ഞങ്ങള്‍ പാര ബാഡ്മിന്റണ്‍ താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്. ഞങ്ങള്‍ക്കും നിങ്ങളുടെ അനുഗ്രഹം വേണം. ഞങ്ങളെ നിങ്ങളെ കാണാന്‍ അനുവദിക്കണം” കദം ട്വീറ്റ് ചെയ്തു. സംഭവം മറ്റുള്ളവരും ഏറ്റെടുത്തു. പിവി സിന്ധുവിന്റെ മെഡല്‍ നേട്ടത്തിനിടെ മാന്‍സിയെ നമ്മള്‍ മറന്നെന്ന് കിരണ്‍ ബേദിയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.
Honorable @narendramodi sir,
We Para Badminton Athletes also won 12 medals in Para-Badminton World Championship and we also want your blessings.Request you to allow us to meet as we missed a chance aftr Asian Games@PramodBhagat83 @joshimanasi11 @manojshuttler @GauravParaCoach https://t.co/1zCqE91VAh— Sukant Kadam (@sukant9993) August 27, 2019
ഇതോടെ പ്രധാനമന്ത്രി പ്രതികരണവുമായെത്തി. ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ ടീം രാജ്യത്തിന്റെ അഭിമാനമാണെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.
130 crore Indians are extremely proud of the Indian Para Badminton contingent, which has brought home 12 medals at BWF World Championships 2019.
Congratulations to the entire team, whose success is extremely gladdening and motivating. Each of these players is remarkable!
— Narendra Modi (@narendramodi) August 28, 2019
2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലും മാനസി നേടിയിരുന്നു. 2011ല്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് മാനസിയുടെ ഇടത്കാല്‍ മുറിച്ച് നീക്കേണ്ടി വന്നത്. ഇതോടെ പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് മാനസി ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങുകയായിരുന്നു.
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചു. ഈ മാസം 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാേപക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.
ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ‘അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം’. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ കുറിപ്പ് അതേപടി ജഡ്ജി ഹൈക്കോടതിയില്‍ വിധിയില്‍ എഴുതി വച്ചെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്നാൽ ഈ കുറിപ്പ് തന്‍റേതല്ലെന്ന് സോളിസിറ്റല്‍ ജനറല്‍ വ്യക്തമാക്കി.
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)
സ്കോർ: ഓസ്ട്രേലിയ- 179 246, ഇംഗ്ലണ്ട്- 67 362/9 (125.4 ഓവർ, ലക്ഷ്യം- 359)
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.
എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.
ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.
ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് കായിക താരം പി.ടി.ഉഷ. സിന്ധുവിന്റെ വിജയം വരും തലമുറകളെ കൂടി പ്രചോദിപ്പിക്കുമെന്ന് പി.ടി.ഉഷ പറഞ്ഞു. സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും പി.ടി.ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് പി.ടി.ഉഷ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കുട്ടിയായ സിന്ധു പി.ടി.ഉഷയുടെ മടിയില്‍ ഇരിക്കുന്നതാണ് ചിത്രം.
The passion and dedication for the sport will always be rewarded when hardwork comes into play. @Pvsindhu1 success will inspire generations to come!
Hefty congratulations on winning the Gold at #BWFWorldChampionships2019 🇮🇳 pic.twitter.com/xBP7RgOHnt— P.T. USHA (@PTUshaOfficial) August 25, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബാഡ്‌മിന്റണിനോടുള്ള ആത്മസമര്‍പ്പണം ഏവരെയും ഉത്തേജിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പി.വി.സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. ബാഡ്‌മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. സ്‌കോർ: 21-7, 21-7.
മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.
വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.
പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.
പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.
ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി.സിന്ധു ഇന്നിറങ്ങും. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് എതിരാളി. 3.30നാണ് മല്‍സരം. സെമിയില്‍ ചൈനയുടെ ചെന്‍ യൂ ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ്. കഴിഞ്ഞ രണ്ട് ഫൈനലിലും പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.
നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്നിന് 185 റൺസെന്ന നിലയിലാണ്. വിരാട് കോഹ്ലി(51), അജിങ്ക്യ രഹാനെ(53) എന്നിവരാണ് ക്രീസിൽ. രണ്ടുദിവസം ബാക്കി നിൽക്കേ ഇന്ത്യക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നിലംപൊത്തി. ലോകേഷ് രാഹുൽ(38), മയാങ്ക് അഗർവാൾ(16), ചേതേശ്വർ പുജാര(25) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. റോഷ്ടൺ ചേസ് രണ്ടും കെമർ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ നാലാം വിക്കറ്റിൽ കോഹ്ലി-രഹാനെ സഖ്യം ഒന്നിച്ചതോടെ ഇന്ത്യ പിടിമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സിനു പുറത്തായ ഇന്ത്യ ആതിഥേയരെ 222ൽ ഒതുക്കി 75 റണ്‍സ് ലീഡ് സ്വന്തമാക്കി. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 359 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 156 റൺസെടുത്തു. രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണം. അർധസെഞ്ചുറിയുമായി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലാണ് (75) ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. രണ്ട് റൺസുമായി ബെൻസ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ രണ്ടിന് 15 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെൻലിയും (50) ചേർന്നാണ് രക്ഷപെടുത്തിയത്. ഈ സഖ്യം 126 റൺസാണ് കൂട്ടിച്ചേർത്തത്. ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, മൂന്നിന് 156.