ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി.
എന്നാൽ ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
കിങ്സ്റ്റൻ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 257 റൺസിന് തകർത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി .478 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റൺസെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ 28ാം ടെസ്റ്റ് വിജയമാണ്. വിജയക്കണക്കിൽ ധോണിയെ പിന്തള്ളിയ കോലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്സണ് ജോണ്സണ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3:35.24 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ജിൻസണ് അമേരിക്കയുടെ ജോഷ്വ തോംസണു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച 3:37.62 സെക്കൻഡായിരുന്നു ജിൻസന്റെ ഇതുവരെയുള്ള മികച്ച സമയം.
മൂന്നു മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. 800 മീറ്ററിലും ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ് (1:45.65).ദോഹയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുക.
ചാംപ്യൻ വന്നു; ചാംപ്യൻസ് ബോട്ട് ലീഗിന് ആവേശത്തുഴയെറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സാന്നിധ്യത്തിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനു (സിബിഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടതോടെ 5 ജില്ലകളിലായി ഇനി 3 മാസം സിബിഎൽ സീസൺ. 9 ടീമുകളാണ് ഐപിഎൽ മാതൃകയിലുള്ള സിബിഎല്ലിൽ മൽസരിക്കുന്നത്.
പുന്നമടക്കായലിലൂടെ തുറന്ന ബാർജിൽ സഞ്ചരിച്ച സച്ചിൻ കായൽനടുവിൽ ട്രോഫി അനാഛാദനം ചെയ്തു. ‘ക്രിക്കറ്റ് കളിക്കുന്ന കാലത്തേ കണ്ടിട്ടുണ്ട്, സ്പോർട്സിനോടുള്ള കേരളത്തിന്റെ അഭിനിവേശം. ആ ആവേശവും പ്രയാസങ്ങളെ അതിജീവിക്കാനുള്ള ധൈര്യവും പ്രളയകാലത്തും കണ്ടു. ഇനി ചാംപ്യൻസ് ബോട്ട് ലീഗും കേരളത്തിന്റെ ആവേശമാകട്ടെ’– മാസ്റ്റർ ബ്ലാസ്റ്ററുടെ വാക്കുകൾ.
വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സച്ചിന്റെ കയ്യിലൊരു ചിത്രമുണ്ടായിരുന്നു; രണ്ടു കയ്യുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ് എന്ന കുട്ടി ആരാധകൻ കാലുകൊണ്ടു വരച്ചത്. ആ ചിത്രം ഉയർത്തി സച്ചിൻ വികാരനിർഭരമായി പറഞ്ഞു: ഇത്തരം ഓർമകൾ എന്നും കൂടെയുണ്ടാകും. ഏതാനും മത്സരങ്ങൾ കണ്ടിട്ടാണു സച്ചിൻ മടങ്ങിയത്. ആവേശമുയർത്തിയ ഫിനിഷിങ്ങുകൾ സച്ചിൻ വേദിയിൽ എഴുന്നേറ്റു നിന്ന് ആസ്വദിച്ചു.
പള്ളാത്തുരുത്തി ആദ്യ വിജയി
ആലപ്പുഴ ∙ നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടനിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയികളായി.12 മത്സരങ്ങൾ ഉൾപ്പെടുന്ന ലീഗിൽ 10 പോയിന്റോടെ പള്ളാത്തുരുത്തി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 7നു കോട്ടയം താഴത്തങ്ങാടിയിലാണു അടുത്ത മത്സരം. 5 ലക്ഷം രൂപ സമ്മാനവും 4 ലക്ഷം ബോണസും ഉൾപ്പെടെ 9 ലക്ഷം രൂപയാണ് ലീഗ് മത്സരത്തിലെ വിജയിക്കു ലഭിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക.
അതേസമയം, ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ കെ.എൽ.രാഹുലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് വേഗം നഷ്ടമായി. എന്നാൽ മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആറ് റൺസ് നേടി ചേതേശ്വർ പൂജാരയും മടങ്ങി.
മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 127 പന്തിൽ 55 റൺസ് നേടിയ ശേഷമാണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് ഉപനായകൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം. ടീം സ്കോർ 200 കടത്തിയ ശേഷമാണ് കോഹ്‌ലി ക്രീസ് വിട്ടത്. 163 പന്തിൽ 76 റൺസെടുത്ത ഇന്ത്യൻ നായകനെ വിൻഡീസ് നായകൻ ഹോൾഡറാണ് മടക്കിയത്.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 42 റൺസ് നേടിയ ഹനുമ വിഹാരിയും 27 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി നായകൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. കെമർ റോച്ച്, റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്സലോണയുടേയും മുൻ പരിശീലകൻ ലൂയിസ് എന്റിക്വയുടെ മകൾ ഒമ്പതുവയസുകാരി സന മരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എന്റിക്വ തന്നെയാണ് ട്വിറ്ററിലൂടെ മകളുടെ വിയോഗം ലോകത്തെ അറിയിച്ചത്. അസ്ഥിയെ ബാധിച്ച അർബുദത്തോട് പൊരുതിയാണ് സന മരണത്തിന് കീഴടങ്ങിയത്.
നേരത്തെ സനയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എന്റിക്വ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2014 -17 കാലഘട്ടങ്ങളിലാണ് എന്റിക്വ ബാഴ്സലോണയുടെ പരിശീലകനായത്. 2018 ലെ ലോകകപ്പിന് ശേഷം സ്പെയിൻ പരിശീലകനായ എന്റിക്വ കഴിഞ്ഞ ജൂണിലാണ് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
സമീപകാലത്ത് ഫ്രഞ്ച് ലീഗ് വണ്ണിലെ പാരീസ് സെന്റ് ജർമന്റെ സമഗ്രാധിപത്യം പലപ്പോഴും ലീഗിനെ വിരസമാക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഫ്രഞ്ച് ലീഗ് ആരാധകർക്ക് പുതിയ പ്രതീക്ഷ ആവുകയാണ് ഫ്രഞ്ച് ക്ലബ് നീസിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ആയ ജിം റാട്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഫ്രഞ്ച് ക്ലബ് ഒ.ജി.സി നീസിനെ സ്വന്തമാക്കിയെന്നതാണ് ആ വാർത്ത.
ഒരു ലീഗ് വൺ ക്ലബിനായി മുടക്കുന്ന റെക്കോർഡ് തുകക്ക് ആണ് ജിം റാട്ക്ലിഫിന്റെ കമ്പനി ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ഉടമസ്ഥർ വന്നതിനു ശേഷം ഫുട്‌ബോളിൽ വമ്പൻ കുതിപ്പ് നടത്തിയ പി.എസ്.ജിക്ക് വെല്ലുവിളിയാവാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ ക്ലബിന് ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബിൽ തുടർന്നു നടക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ് .ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് പിഴവ്.2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന്എഴുതിയത്.
ഇതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ ചോദിച്ചു.
ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.
ഇന്ത്യയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായി പിവി സിന്ധു ആഘോഷിക്കപ്പെടുകയാണ്. എന്നാല്‍ സിന്ധുവിന്റെ വിജയത്തിനിടയില്‍ രാജ്യം മറ്റൊരു പേര് മറക്കുകയാണ്. സിന്ധു കിരീടം ഉയര്‍ത്തുന്നതിനും ഒരു ദിവസം മുമ്പ് ലോക കിരീടം നേടിയ മാന്‍സി ജോഷി എന്ന താരത്തെ. പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയാണ് മാന്‍സി രാജ്യത്തിന്റെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്. പരുല്‍ പാര്‍മറിനെ പരാജയപ്പെടുത്തിയാണ് മാന്‍സി ചാമ്പ്യനായത്.
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൊത്തം പ്രകടനം തന്നെ രാജ്യത്തിന് അഭിമാനം നല്‍കുന്നതായിരുന്നു. 12 മെഡലുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ പിവി സിന്ധുവിന് രാജകീയ സ്വീകരണം ലഭിച്ചപ്പോള്‍, അര്‍ഹിക്കുന്നത് തന്നെ, മാന്‍സിയെ മറ്റ് താരങ്ങളേയും എല്ലാവരും മറന്നു. സിന്ധുവിനെ ഉച്ചഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.
തങ്ങളോട് കാണിച്ച വിവേചനത്തെ കുറിച്ച് വെങ്കല മെഡല്‍ ജേതാവായ സുകന്ത് കദം ട്വിറ്ററിലൂടെ തുറന്നടിച്ചു. സിന്ധുവിനൊപ്പമുള്ള മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.
”ബഹുമാനപ്പെട്ട നരേന്ദ്രമോദി സര്‍, ഞങ്ങള്‍ പാര ബാഡ്മിന്റണ്‍ താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്. ഞങ്ങള്‍ക്കും നിങ്ങളുടെ അനുഗ്രഹം വേണം. ഞങ്ങളെ നിങ്ങളെ കാണാന്‍ അനുവദിക്കണം” കദം ട്വീറ്റ് ചെയ്തു. സംഭവം മറ്റുള്ളവരും ഏറ്റെടുത്തു. പിവി സിന്ധുവിന്റെ മെഡല്‍ നേട്ടത്തിനിടെ മാന്‍സിയെ നമ്മള്‍ മറന്നെന്ന് കിരണ്‍ ബേദിയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.
Honorable @narendramodi sir,
We Para Badminton Athletes also won 12 medals in Para-Badminton World Championship and we also want your blessings.Request you to allow us to meet as we missed a chance aftr Asian Games@PramodBhagat83 @joshimanasi11 @manojshuttler @GauravParaCoach https://t.co/1zCqE91VAh— Sukant Kadam (@sukant9993) August 27, 2019
ഇതോടെ പ്രധാനമന്ത്രി പ്രതികരണവുമായെത്തി. ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ ടീം രാജ്യത്തിന്റെ അഭിമാനമാണെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.
130 crore Indians are extremely proud of the Indian Para Badminton contingent, which has brought home 12 medals at BWF World Championships 2019.
Congratulations to the entire team, whose success is extremely gladdening and motivating. Each of these players is remarkable!
— Narendra Modi (@narendramodi) August 28, 2019
2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലും മാനസി നേടിയിരുന്നു. 2011ല്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് മാനസിയുടെ ഇടത്കാല്‍ മുറിച്ച് നീക്കേണ്ടി വന്നത്. ഇതോടെ പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് മാനസി ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങുകയായിരുന്നു.