വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.
പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.
പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.
ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി.സിന്ധു ഇന്നിറങ്ങും. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് എതിരാളി. 3.30നാണ് മല്‍സരം. സെമിയില്‍ ചൈനയുടെ ചെന്‍ യൂ ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ്. കഴിഞ്ഞ രണ്ട് ഫൈനലിലും പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.
നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്നിന് 185 റൺസെന്ന നിലയിലാണ്. വിരാട് കോഹ്ലി(51), അജിങ്ക്യ രഹാനെ(53) എന്നിവരാണ് ക്രീസിൽ. രണ്ടുദിവസം ബാക്കി നിൽക്കേ ഇന്ത്യക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നിലംപൊത്തി. ലോകേഷ് രാഹുൽ(38), മയാങ്ക് അഗർവാൾ(16), ചേതേശ്വർ പുജാര(25) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. റോഷ്ടൺ ചേസ് രണ്ടും കെമർ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ നാലാം വിക്കറ്റിൽ കോഹ്ലി-രഹാനെ സഖ്യം ഒന്നിച്ചതോടെ ഇന്ത്യ പിടിമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സിനു പുറത്തായ ഇന്ത്യ ആതിഥേയരെ 222ൽ ഒതുക്കി 75 റണ്‍സ് ലീഡ് സ്വന്തമാക്കി. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 359 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 156 റൺസെടുത്തു. രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണം. അർധസെഞ്ചുറിയുമായി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലാണ് (75) ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. രണ്ട് റൺസുമായി ബെൻസ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ രണ്ടിന് 15 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെൻലിയും (50) ചേർന്നാണ് രക്ഷപെടുത്തിയത്. ഈ സഖ്യം 126 റൺസാണ് കൂട്ടിച്ചേർത്തത്. ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, മൂന്നിന് 156.
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മീകച്ച ലീഡിലേക്ക്. രണ്ടാം ദിനത്തിൽ 171/6 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോൾ 283 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ കുറേക്കൂടി കടുപ്പമാകും. മാർനസ് ലെബുഷെയ്ൻ (53), ജയിംസ് പാറ്റിൻസണ് (2) എന്നിവരാണു രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ വെറും 67 റണ്‍സിന് ചുരുട്ടിക്കൂട്ടിയതോടെയാണു മത്സരം ചൂടുപിടിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്.
12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ് രണ്ടും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ ഡേവിഡ് വാർണറെ (0) നഷ്ടപ്പെട്ടു. 52 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ഹാരിസ് (19), ഉസ്മാൻ ഖവാജ (23) എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷം ക്രീസിലെത്തിയ ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ ലെബുഷെയ്ൻ ട്രാവിസ് ഹെഡ് (25), മാത്യു വേഡ് (33) എന്നിവർക്കൊപ്പം കൂട്ടകെട്ടുകൾ സൃഷ്ടിച്ചതാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഓസീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ടിം പെയ്ൻ അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179-ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ ഓസീസ് ടീമിൽ ഇടംപിടിക്കുന്നത്.
ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആന്‍റിഗ്വ ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 108 റൺസ് പിന്നിലാണ്.
രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റൺസ് നേടി.
പിന്നെ കണ്ടത് സ്‌കോർ പിന്തുടരാൻ ഇറങ്ങിയ വീൻഡീസിന് മേൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ഇശാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.
ബേസൽ (സ്വിറ്റ്സർലൻഡ്) ∙ എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.
ലിൻ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻതൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.
പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.
ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.
പതിനൊന്നാം സീഡ് ലിൻ ഡാനെതിരെ ഒട്ടും പകപ്പില്ലാതെയാണ് തുടക്കം മുതൽ പ്രണോയ് കളിച്ചത്. ആദ്യ ഗെയിമിൽ 2–2 എന്ന നിലയിൽ ഒപ്പം നിന്ന ശേഷം പ്രണോയ് കുതിച്ചു കയറി. 10–5നു മുന്നിലെത്തിയ പ്രണോയ് പിന്നീട് 19–11ന് ലീഡുയർത്തി.
പതിവു പോലെ അടുത്ത ഗെയിമിൽ ലിൻ ഡാൻ തന്റെ പതിവുരൂപം പുറത്തെടുത്തു. 5–5 വരെ പ്രണോയ് ഒപ്പം നിന്നെങ്കിലും പിന്നീട് ഇന്ത്യൻ താരത്തെ പിന്നിലാക്കി ലിൻ ഡാൻ ഗെയിം നേടി. നിർണായകമായ മൂന്നാം ഗെയിം ആവേശകരമാകുമെന്നു കരുതിയെങ്കിലും ഡാനെ പ്രണോയ് നിഷ്പ്രഭനാക്കി
. 4–4നു ഒപ്പം നിന്നശേഷം പ്രണോയിയുടെ കുതിപ്പിൽ ലിൻ ഡാൻ വീണു. പ്രണോയ് പിന്നീട് 17 പോയിന്റുകൾ നേടിയപ്പോൾ ലിൻ ഡാന് നേടാനായത് മൂന്നു പോയിന്റ് മാത്രം. 21–7ന് ഗെയിമും മത്സരവും പ്രണോയ്ക്കു സ്വന്തം. ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമോറ്റയാണ് മൂന്നാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.
ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ പ്രണോയിയാണ് അതൊരു ശീലമായെടുത്തത്. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം. 2015 ഫ്രഞ്ച് ഓപ്പണിലും 2018 ഇന്തൊനീഷ്യ ഓപ്പണിലുമാണ് പ്രണോയ് ഇതിനു മുൻപ് ലിൻ ഡാനെ തോൽപിച്ചത്.
ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സിരീസ് കിരീടങ്ങളും പോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി മറ്റൊന്നു കൂടിയുണ്ട്– ലിൻ ഡാനെ തോൽപ്പിക്കുക!
ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ തന്റെ പ്രതാപകാലത്തേതു പോലെ കരുത്തനല്ല ലിൻ ഡാൻ ഇപ്പോൾ. എങ്കിലും അദ്ദേഹത്തെ തോൽപിക്കുക എന്നത് ഇപ്പോഴും ലോക ബാഡ്മിന്റനിലെ വലിയ സംഭവമാണ്. ഒരു വട്ടമല്ല, മൂന്നു വട്ടമാണ് പ്രണോയ് അതു സാധിച്ചത്.
ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം, ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ്..
28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!
2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി.
നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതൊടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തും. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്
തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ നിരീക്ഷിക്കാൻ പരിശീലന സമയം മുതൽ സ്‌പെഷ്യൽ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തി.
വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.
മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.
മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിൻവലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണിത്. സ്മിത്തിനു പകരം ടെസ്റ്റിന്റെ അഞ്ചാം ദിനം കളത്തിലെത്തിയത് മാർനസ് ലബുഷെയ്ൻ ആയിരുന്നു. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ, ഇത്തരത്തിൽ കളത്തിലെത്തുന്ന ആദ്യ താരം മാർനസ് ലബുഷെയ്നും.
അതോടെ ഓസീസ് യുവ താരം ചരിത്ര സബ് ആയി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്റെ 77-ാം ഓവറിൽ ആർച്ചറിന്റെ മാരക ബൗണ്‍സറേറ്റ് വീഴുന്പോൾ സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും 40 മിനിറ്റിനുശേഷം തിരിച്ചെത്തിയ സ്മിത്ത് 92 റണ്‍സ് എടുത്ത് പുറത്തായി. തുടർ പരിശോധനയിൽ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിൻവലിക്കുന്നതിനുള്ള കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകിയത്. അഞ്ച് ടെസ്റ്റ് കളിച്ച പരിചയം മാത്രമാണ് മാർനസ് ലബുഷെയ്നുള്ളത്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിനിടെ കളിക്കാരിൽ ആരെങ്കിലും പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനെ ഇറക്കുന്നത് ക്രിക്കറ്റിൽ പതിവാണ്.
എന്നാൽ, ഇങ്ങനെ എത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അവകാശമില്ലായിരുന്നു. മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് ഒരു ബാറ്റ്സ്മാൻ പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ പകരമെത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അനുമതി നല്‍കുന്നതാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന്റെ പ്രത്യേകത. ഈ മാസം ഒന്നാം തീയതി മുതലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്. നിലവിൽ ടെസ്റ്റിൽ മാത്രാണ് ഇത് ഉപയോഗിക്കുന്നത്.