Sports

ഓള്‍റൗണ്ട് പ്രകടനം കൊണ്ട് ഈ ലോക കപ്പിന്റെ താരമായി മാറിയ കളിക്കാരനാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. 542 റണ്‍സും 11 വിക്കറ്റും ഇതിനോടകം സ്വന്തമാക്കിയ ബംഗ്ലാതാരം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

എന്നാല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ബംഗ്ലാദേശ് താരം സന്തുഷ്ടനല്ല. താന്‍ മിന്നിത്തിളങ്ങിയപ്പോഴും ടീം സെമി കാണാതെ പുറത്തായതാണ് ഷാക്കിബിനെ നിരാശനാക്കുന്നത്.

‘ലോക കപ്പിന്റെ ആകെ ഫലം നിരാശ സമ്മാനിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മത്സരഫലം മാത്രമാണ് ഒടുവില്‍ വിലയിരുത്തുക. തോല്‍വിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യയോട് 28 റണ്‍സിന് പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പാകിസ്ഥാനെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ടെങ്കിലും അത് ബംഗ്ലാദേശിന് നിര്‍ണായകമല്ല, ജയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് മാത്രം.

ബംഗ്ലാദേശ് പുറത്തായെങ്കിലും ലോക കപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് രണ്ടാമതുണ്ട്. ഏഴ് ഇന്നിംഗ്സുകളില്‍ 542 റണ്‍സും 11 വിക്കറ്റും ഈ ഓള്‍റൗണ്ടര്‍ക്കുണ്ട്. രോഹിത്ത് ശര്‍മ്മയാണ് റണ്‍വേട്ടയില്‍ ഒന്നാമത്.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ സാധിക്കില്ലെന്ന് സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അമ്പയറോട് അനാവശ്യമായി അപ്പീല്‍ ചെയ്തതിന് വിലക്ക് ലഭിക്കുമെന്നാണ് പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. ശ്രീലങ്കക്കെതിരായ മത്സരവും നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയിച്ചതോടെ ഇന്ത്യ ലോകകപ്പ് സെമി ഉറപ്പാക്കി കഴിഞ്ഞു. ഇനി ശ്രീലങ്കയുമായി മാത്രമാണ് ഇന്ത്യക്ക് മത്സരമുള്ളത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സൌമ്യ സര്‍ക്കാരിന്റെ വിക്കറ്റിന് വേണ്ടിയാണ് കോഹ്‌ലി അനാവശ്യമായി വാദിച്ചത്. ഷമി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ എല്‍ബിഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഇത് അനുവദിച്ചില്ല.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് മനസ്സിലാക്കി ഇന്ത്യക്ക് വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂവും ഇന്ത്യക്ക് നഷ്ടമായി. ഒടുവില്‍ പന്ത് പാഡിലാണ് ആദ്യം തട്ടിയതെന്ന വാദവുമായി ഇന്ത്യന്‍ നായകന്‍ വീണ്ടും ശക്തമായി വാദിച്ചു. അമ്പയറുടെ അന്തിമ തീരുമാനത്തെ ചോദ്യം ചെയ്തത് നടപടി വിളിച്ച് വരുത്തിയേക്കാവുന്ന കുറ്റമാണ്.

പോർട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലിൽ ചിലിയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പെറു ഫൈനലിൽ. എഡിസൺ ഫ്‌ലോറിസ്, യോഷിമർ യോടുൻ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകൾ നേടിയത്. കളി അധിക സമയത്തിലേക്ക് നീങ്ങിയപ്പോൾ പൗലോ ഗുറിയേരോ മൂന്നാം ഗോളും നേടി പെറുവിന്റെ ജയം ആധികാരികമാക്കി. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റിൽ എഡിസൺ ഫ്‌ലോറിസാണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റിൽ യോഷിമർ യോടുൻ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോൾ. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലിൽ എത്തുന്നത്.

ന്യൂസീലൻഡിനെതിരെ തകർപ്പൻ വിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. 119 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ടോം ലാഥം ഒഴികെ ആർക്കും തിളങ്ങാനാകാതെ പോയതോടെ കിവീസ് 45 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. ലാഥം 65 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 57 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. 1992നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടക്കുന്നത്. മാത്രമല്ല, ന്യൂസീലൻഡിനെ ലോകകപ്പിൽ തോൽപ്പിക്കുന്നത് 1983നുശേഷം ആദ്യവും!

ഒൻപത് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഇംഗ്ലണ്ട് ബോളർമാരിൽ കൂടുതൽ ശോഭിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നട്ടെല്ലായ ജോണി ബെയർസ്റ്റോയാണ് കളിയിലെ കേമൻ. ഇതോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിക്കുന്ന മൂന്നാമത്തെ ടീമായത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണ് മുൻപ് സെമിയിൽ കടന്നത്. തോറ്റെങ്കിലും ന്യൂസീലൻഡും ഏറെക്കുറെ സെമിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി ന്യൂസീലൻഡ് പുറത്താകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. അതുണ്ടായില്ലെങ്കിൽ ഇക്കുറി ലോകകപ്പ് സെമി ലൈനപ്പിനുള്ള സാധ്യത ഇങ്ങനെ: ഓസ്ട്രേലിയ X ന്യൂസീലൻഡ്, ഇന്ത്യ X ഇംഗ്ലണ്ട്.

സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഹെൻറി നിക്കോൾസിന്റെ വിക്കറ്റ് നഷ്ടമാക്കിയ ന്യൂസീലൻഡിന് ശ്രദ്ധേയമായൊരു കൂട്ടുകെട്ടുപോലും തീർക്കാനായില്ല. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ചാണ് നിക്കോൾസ് മടങ്ങിയത്. മാർട്ടിൻ ഗപ്റ്റിൽ (16 പന്തിൽ എട്ട്), കെയ്ൻ വില്യംസൻ (40 പന്തിൽ 27), റോസ് ടെയ്‌ലർ (42 പന്തിൽ 28), ജിമ്മി നീഷാം (27 പന്തിൽ 19), കോളിൻ ഡി ഗ്രാൻഡ്ഹോം (മൂന്ന്), മിച്ചൽ സാന്റ്നർ (30 പന്തിൽ 12), മാറ്റ് ഹെൻറി (13 പന്തിൽ ഏഴ്), ട്രെന്റ് ബോൾട്ട് (ഏഴ് പന്തിൽ നാല്), ടിം സൗത്തി (16 പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ പ്രകടനം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 305 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ താരം. 99 പന്തിൽനിന്ന് 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ബെയർസ്റ്റോ സെഞ്ചുറി കുറിച്ചത്. സഹ ഓപ്പണർ ജെയ്സൺ റോയി തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടി.

ഇംഗ്ലിഷ് ഓപ്പണർമാരുടെ കടന്നാക്രമണത്തിൽ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മൽസരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലൻഡ് ബോളർമാർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ൽ തളച്ചത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 194 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന 20 ഓവറിൽ (120 പന്തിൽ) ഇംഗ്ലണ്ടിനു നേടാനായത് 111 റൺസ് മാത്രം. ഏഴു വിക്കറ്റും നഷ്ടമാക്കി.

ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർത്ത ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ നിർത്തിയിടത്തുനിന്ന് ഇക്കുറി തുടക്കമിട്ട റോയി–ബെയർസ്റ്റോ സഖ്യം 18.4 ഓവറിലാണ് 123 റൺസെടുത്തത്. റോയി പുറത്തായശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയർസ്റ്റോ അർധസെഞ്ചുറി കൂട്ടുകെട്ട് (71) തീർത്തു.

ഏകദിനത്തിലെ 12–ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറി കുറിച്ച ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസെടുത്തു. റോയി 61 പന്തിൽ എട്ടു ബൗണ്ടറി സഹിതം 60 റൺസും നേടി. ഇവർക്കു ശേഷമെത്തിയവരിൽ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റൻ ഒയിൻ മോർഗനു മാത്രം. മോർഗൻ 40 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 42 റൺസെടുത്തു. ജോ റൂട്ട് 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 24 റൺസാണു നേടിയത്.

ജോസ് ബട്‍ലർ (12 പന്തിൽ 11), ബെൻ സ്റ്റോക്സ് (27 പന്തിൽ 11), ക്രിസ് വോക്സ് (11 പന്തിൽ നാല്), ആദിൽ റഷീദ് (12 പന്തിൽ 16) എന്നിങ്ങനയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തിൽ 15), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ജിമ്മി നീഷാം 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ട്രന്റ് ബോൾട്ട് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ന്യൂസീലൻഡിനെ മറികടന്ന് പാക്കിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. മൽസരത്തിൽ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കിൽ പാക്കിസ്ഥാന്റെ സാധ്യതകൾ പൂർണമായും അടയും. രണ്ടാമതു ബാറ്റിങ്ങിന് അവസരം ലഭിച്ചാൽ പാക്കിസ്ഥാന് മുന്നിലുള്ള വഴികൾ ഇങ്ങനെ:

ആദ്യം ബാറ്റു ചെയ്ത് 350 റൺസ് നേടുക, ബംഗ്ലദേശിനെ 311 റൺസിന് തോൽപ്പിക്കുക

ആദ്യം ബാറ്റു ചെയ്ത് 400 റൺസ് നേടുക, ബംഗ്ലദേശിനെ 316 റൺസിന് തോൽപ്പിക്കുക

ആദ്യം ബാറ്റു ചെയ്ത് 450 റൺസ് നേടുക, ബംഗ്ലദേശിനെ 321 റൺസിന് തോൽപ്പിക്കുക

 

മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എം.എസ്.ധോണി വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ധോണി വിരമിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.

‘എം.എസ്.ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. അദ്ദേഹം തുടരില്ല എന്ന് തന്നെയാണ് കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ധോണി വിരമിക്കുന്നതില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. വിരമിക്കലിനെ കുറിച്ച് അന്തിമമായ തീരുമാനം കൈക്കൊള്ളേണ്ടത് ധോണി തന്നെ ആയതിനാല്‍ ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രതികരണവും ആരാധകര്‍ കണക്കാക്കുന്നില്ല. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകവെയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. മത്സരത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ലോകകപ്പില്‍ സ്‌കോറിങ് വേഗക്കുറവിന്‍റെ പേരില്‍ എം.എസ്.ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്തായി.

നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും ധോണിയുടെ ഇന്നിങ്സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ഈ ലോകകപ്പില്‍ ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് ധോണിക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ധോണി 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.

മാത്രമല്ല ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. എന്നാൽ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്‌ലിയും രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു. എന്നാൽ ധോണിയുടെ മെല്ലെപ്പോക്കിനെ തുടർന്ന് ധോണിയുടെ ആരാധകർ പോലും രോഷത്തിലാണ്. ധോണിക്ക് വിരമിക്കാൻ സമയമായിരിക്കുന്നു എന്നാൽ ക്രിക്കറ്റ് ആരാധകർ ഓർമിപ്പിക്കുന്നത്.

ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇനി മുതൽ അമ്പാട്ടി റായിഡു ഉണ്ടാകില്ല.

എന്നാൽ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും മാറി പുറത്തുള്ള ലീഗുകളിൽ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലിൽ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.

ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളിൽ നിന്ന് 1694 റൺസ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അർധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമിൽ താരത്തിന് ഇടം ലഭിക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്ന് കേട്ടത്. ലോകകപ്പ് ടീമിൽ നിന്ന് ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ പകരം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള ട്രോളുകൾക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.

ഇന്ത്യ ലോകകപ്പ് സെമിയുറപ്പിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ ഒരു മുഖമുണ്ട്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ 87കാരി ചാരുലത പട്ടേൽ. ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ആരാധകർ വളരെ കുറവായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത പട്ടേൽ.

താരങ്ങൾ തന്നെ സൂപ്പർ ദാദിയുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകകയും ചെയ്തിട്ടുണ്ട്. “എല്ലാ ആരാധകർക്കും അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയോട്. 87 വയസുള്ള അവർ ഒരുപക്ഷെ ഞാൻ കണ്ടിരിക്കുന്ന ഒരുപാട് സമർപ്പണവും അഭിനേശവുമുള്ള ആരാധികയാണ്.” ഈ അടിക്കുറിപ്പോടു കൂടിയാണ് കോഹ്‌ലിയുടെ ട്വീറ്റ്.

പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്‌പെഷ്യൽ ഫാനാണ്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാർഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീല്‍ 2–0 ന്റെ വിജയം . 19ാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസും 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം അര്‍ജന്റീന ഏറ്റെടുത്തു. എന്നാല്‍ മനോഹരമായ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് . മെസിയുെട രണ്ടുഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി പുറത്തായി. 62ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല.

സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഡാനി ആൽവസും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവർ ഗോളിനായി ദാഹിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ബ്രസീലിയൻ പ്രതിരോധത്തിന് മുന്നിൽ നിഷ്ഫലമായപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഗോളിന്റെ ലീഡ്.

ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ സമ്മർദ്ദത്തിലാണ് അർജന്റീന രണ്ടാം പകുതിയിൽ ഇറങ്ങിയത്. അത് അവരുടെ കളിശൈലിയിലും വ്യക്തമായിരുന്നു. പരുക്കനടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഫൗളുകളും മഞ്ഞകാർഡുകളും വർദ്ധിച്ചു ഇതിനിടയിൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.

ഫൗളിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് അർജന്റീന താരങ്ങൾ തന്നെയായിരുന്നു. 19 ഫൗളുകൾ അർജന്റീന നടത്തിയപ്പോൾ ബ്രസീൽ താരങ്ങൾ 12 തവണ ഫൗൾ ചെയ്തു. മത്സരത്തിൽ ആകെ ഏഴ് മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. അതിൽ അഞ്ചും അർജന്റീനക്കെതിരെ.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ജസ്പ്രീത് ബൂംറ നാലുവിക്കറ്റും ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. അവസാനം വരെ പൊരുതിയ ബംഗ്ലദേശ് 49 ഓവറിൽ 286 റൺസെടുത്ത് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു.

ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 92 പന്തു നേരിട്ട രോഹിത് ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്തു. ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്. 90 പന്തിൽ നിന്നാണ് ബംഗ്ലാദേശിനെതിരെ രോഹിത് സെഞ്ചുറി നേടിയത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡിനൊപ്പമെത്തി. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുമായാണ് രോഹിത് റെക്കോർഡ് പങ്കിട്ടത്. ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇനി രോഹിതിന് സ്വന്തം.

രോഹിത്തിന് ഉറച്ച പിന്തുണയുമായി ക്രീസിൽനിന്ന സഹ ഓപ്പണർ ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടി. 92 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 77 റൺസാണ് സമ്പാദ്യം. ഈ ലോകകപ്പിൽ രാഹുലിന്റെ രണ്ടാമത്തെയും ഏകദിനത്തിൽ നാലാമത്തെയും അർധസെഞ്ചുറിയാണിത്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് വിക്കറ്റ് കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യം 180 റൺസാണ് അടിച്ചെടുത്തത്. 29.2 ഓവറിൽനിന്നാണ് ഇരുവരും 180 റൺസടിച്ചത്.

ബെർമിങ്ഹാം: ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്.

ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്.. കോദാറും കുല്‍ദീപും പുറത്ത്. പകരം ദിനേശ് കാർത്തിക്കും ഭുവനേശ്വറും ടീമില്‍.

ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യക്ക് സെമിയുറപ്പിക്കാം. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടത്തിനാണ് പാഡ് കെട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് മത്സരം.

ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം നമ്പരിൽ ഋഷഭ് പന്തിനെ നിലനിർത്തി കേദാർ ജാദവിനെ പുറത്തിരുത്തിയേക്കും. പകരം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു. ഇതോടെ ടീമിൽ മറ്റൊരു സ്‌പിന്നറുടെ സാന്നിധ്യം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ യുസ്‌വേന്ദ്ര ചാഹലിനെ മാറ്റി പേസർമാരുടെ എണ്ണം മൂന്നാക്കാനും ഇന്ത്യൻ ടീം ശ്രമിക്കും.

RECENT POSTS
Copyright © . All rights reserved