Sports

2022 ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായി. ഗ്രൂപ്പ് ഇയില്‍. ഇടം നേടി ഇന്ത്യക്ക് ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി ടീമുകളാണ് എതിരാളികള്‍. ഓസീസ് ഇതിഹാസം ടിം കാഹിലാണ് ഡ്രോയില്‍ ടീമുകളെ ഓരോ ഗ്രൂപ്പുകളിലാക്കി തിരിച്ചത്. ആതിഥേയരാജ്യം എന്ന നിലയില്‍ ലോകകപ്പിലേക്ക് ഖത്തര്‍ യോഗ്യത നേടിക്കഴിഞ്ഞു.

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം. അതിന്, ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാമത് എത്തുകയോ, എല്ലാ ഗ്രൂപ്പുകളിലുമായി രണ്ടാമത് എത്തുന്ന ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതാവണം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. സെപ്തംബര്‍ അഞ്ചിനാണ് ഒമാനെതിരായ മത്സരം. ഇന്ത്യയുടെ മത്സര ക്രമം ഇങ്ങനെ.

സെപ്തംബര്‍ അഞ്ച് 2019- ഇന്ത്യ-ഒമാന്‍(ഹോം മത്സരം)
സെപ്തംബര്‍ 10,2019 -ഇന്ത്യ-ഖത്തര്‍(എവേ മത്സരം)
ഒക്ടോബര്‍ 15,2019 – ഇന്ത്യ-ബംഗ്ലാദേശ്(ഹോം)
നവംബര്‍ 14, 2019- അഫ്ഗാനിസ്ഥാന്‍-ഇന്ത്യ(എവേ)
നവംബര്‍ 19, 2019- ഇന്ത്യ-ഒമാന്‍(എവേ)
മാര്‍ച്ച് 26, 2020- ഇന്ത്യ-ഖത്തര്‍(ഹോം)
ജൂണ്‍ നാല്, 2020- ബംഗ്ലാദേശ്-ഇന്ത്യ(എവേ)
ജൂണ്‍ 9, 2020- ഇന്ത്യ-അഫ്ഗാനിസ്ഥാന്‍(ഹോം)

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത ദിവസങ്ങളിലായി വിരമിക്കല്‍ ചര്‍ച്ചകള്‍ ഒന്നു കൂടി കൊഴുക്കാന്‍ തുടങ്ങി. താരം കളി നിര്‍ത്തുന്നതിലും തുടരുന്നതിലും ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നു.

എന്നാല്‍ ധോണി കളി മതിയാക്കണമെന്ന് പറയുന്നത് ഇപ്പോള്‍ മറ്റാരുമല്ല. താരത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന്‍ ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്നും താന്‍ ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു.

ലോകകപ്പ് സൂപ്പർ ഓവറിലെ അവസാന പന്തിൽ ഡബിൾ എടുക്കാനുള്ള ഓട്ടത്തിനിടെ കിവീസ് താരം മാർട്ടിൻ ഗപ്ടിലിനു വേഗം അൽപം കുറഞ്ഞിരുന്നോ? വേഗം കുറവായിരുന്നു എന്നതാണു വാസ്തവം. ഗപ്ടിലിന്റെ ഇടതു കാലിൽ രണ്ടു വിരലുകളേയുള്ളു! 13–ാം വയസ്സിൽ, ഇടതുകാലിൽ ട്രക്ക് കയറിയപ്പോൾ ചതഞ്ഞരഞ്ഞ 3 വിരലുകൾ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.

എന്നാൽ പഴയതുപോയ ഓടാനും നടക്കാനും ഇടതു കാലിൽ അവശേഷിച്ച രണ്ടുവിരലുകൾ‌ മതി എന്ന തിരിച്ചറിവ് മാർട്ടിൻ ഗപ്ടിൽ എന്ന പോരാളിയെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിൽ എത്തിച്ചു. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്സ്മാനെന്ന റെക്കോർഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ കിവീസിനെ വിജയലക്ഷ്യത്തിൽ എത്തിക്കാനായില്ല.

സൂപ്പർ ഓവറിലെ അവസാന പന്തു മാത്രമാണു ഗപ്ടിൽ നേരിട്ടത്. അപ്പോൾ കിവീസ് വിജയത്തിനു വേണ്ടിയിരുന്നത് 2 റൺസ്. ഗപ്ടിൽ ആദ്യ റൺ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റിൽനിന്നു വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിലേക്കു ത്രോ എത്തി. ക്രീസിലേക്കുള്ള മുഴുനീളൻ‌ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. ബൗണ്ടറിക്കണക്കിൽ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ എത്തിയാണ് ആശ്വസിപ്പിച്ചത്.

കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീൽഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓർമിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയിൽ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്. ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓർമച്ചിത്രങ്ങളാണ്!

ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലൻഡ് താരമാണ് മാർട്ടിൻ ഗപ്ടിൽ. വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയ ഗപ്ടിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 2009 ജനുവരി 10ന് ഓക്‌ലൻ‍ഡിൽ നടന്ന ഈ മൽസരം മഴമൂലം പൂർത്തിയാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. ഓപ്പണറായെത്തിയ ഗപ്ടിൽ 135 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 10.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസെടുത്തു നിൽക്കെ മൽസരം മഴ മുടക്കി.

ഏകദിനത്തിൽ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ മാർട്ടിൻ ഗപ്ടിലിന്റെ പേരിലാണ്. 2015 ലോകകപ്പ് ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ ഗപ്ടിൽ നേടിയത് പുറത്താകാതെ 237 റൺസ്! 163 പന്തിൽ 24 ബൗണ്ടറിയും 11 സിക്സും സഹിതമാണ് ഗപ്ടിൽ 237 റൺസെടുത്ത്. ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 250ൽ അവസാനിച്ചു. ഏകദിനത്തിൽ ന്യൂസീലൻഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറി കൂടിയാണിത്. ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെ. ഏകദിനത്തിൽ ഗപ്‌ടിലിനേക്കാൾ ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു (264) മാത്രം.

ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ‍ പുറത്തായി ദിവസങ്ങൾ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിലെ പ്രധാനികൾ ഉൾപ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ടൂർണമെന്റ് ഉൾപ്പെടെ മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ധോണി സ്വയം തീരുമാനമെടുക്കാൻ കാക്കുകയാണവർ. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ധോണി ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനെയും വിമർശനമുണ്ട്.

വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ ഞങ്ങൾക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ ധോണി ഇപ്പോൾ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല. ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ – ബിസിസിഐയോട് അടുത്തുനിൽക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. 2020 ലോകകപ്പ് പദ്ധതികളിൽ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ലോകകപ്പിനുശേഷം ടീമിൽ തുടരണമോ എന്ന കാര്യത്തിൽ ധോണിയും ടീം മാനേജ്മെന്റും തമ്മിൽ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ കളയാതിരിക്കാനാകും ഇക്കാര്യം സംസാരിക്കാതിരുന്നത്. എന്നാൽ, ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
മുൻകാല പ്രകടനങ്ങളുടെ പേരിലോ മുതിർന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമിൽ നിലനിർത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുൻ ഇന്ത്യൻ താരത്തെ ഉദ്ധരിച്ച് ഇതേ റിപ്പോർട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പോലും തീർച്ചയില്ലാത്ത അവസ്ഥയാണ്. ഇക്കുറി ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്നതാണ് യാഥാർഥ്യം. ചോദ്യങ്ങൾക്കുള്ള ഉത്തരം മുകളിൽനിന്നുള്ളവരിൽ നിന്നു തുടങ്ങി തേടണം – റിപ്പോർട്ട് പറയുന്നു.

അതിനിടെ, മുതിർന്ന താരങ്ങളെ ടീമിൽനിന്ന് നീക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഓസീസ് ക്രിക്കറ്റ് ബോർഡെന്ന് കഴിഞ്ഞ ദിവസം അവരുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ പ്രതികരിച്ചിരുന്നു. അതേസമയം, ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റ് താരങ്ങളെ ദൈവത്തെപ്പോലെയും ഇതിഹാസങ്ങളായും കാണുന്ന സാഹചര്യത്തിൽ അത്തരമൊരു നിലപാട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2004ന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായിട്ടാണ് ഓസ്ട്രേലിയൻ ടീമിൽനിന്ന് വോ പുറത്താക്കപ്പെട്ടത്.

ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.

ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

 

വിംബിള്‍ഡന്‍ ടെന്നിസില്‍ ക്ലാസിക് പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി. വിംബിള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാശപ്പോരാട്ടത്തിനൊടുവിലാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ജോക്കോവിച്ച് ചാംപ്യനായത്. സ്കോർ– 7-6, 1-6, 7-6, 4-6, 13-12.

ഓപ്പണ്‍ ഇറ കണ്ടതില്‍ വച്ചേറ്റവും മികച്ച താരകങ്ങള്‍ കലാശപ്പോരിന്റ വേദിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മല്‍സരം ഐതിഹാസികമാകാതിരിക്കുന്നതെങ്ങിനെ.. ആദ്യസെറ്റ് തന്നെ ടൈ ബ്രേക്കറിലേക്ക് നീങ്ങിയത് വരാനിരിക്കുന്നതിന്റെ ഒരു സൂചനയായിരുന്നു. 7–6ന് ജോക്കോവിച്ച് സെറ്റ് നേടി.

രണ്ടാംസെറ്റില്‍ ശക്തമായി തിരിച്ചുവെന്ന ഫെ‍ഡറര്‍ 6–1ന് സെറ്റ് നേടി. മൂന്നാംസെറ്റ് വീണ്ടും ടൈ ബ്രേക്കറില്‍. 7–6ന് വീണ്ടും ജോക്കോവിച്ചിന്റെ കൈകളിലേക്ക്. നാലാസെറ്റില്‍ വീണ്ടും ഫെഡററുടെ വമ്പന്‍ തിരിച്ചുവരവ്. 6–4ന് സെറ്റ് സ്വിസ് ഇതിഹാസത്തിന് സ്വന്തം.. മല്‍സരം നിര്‍ണായകമായ അഞ്ചാംസെറ്റിലേക്കും.

എട്ടാം ഗെയിമിൽ മൽസരം ഫെഡറർ സ്വന്താക്കുമെന്നു തോന്നിച്ച ഇടത്തുനിന്ന് 2 ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 12 പോയിന്റുകൾ വരെ തുല്യത പാലിച്ചതോടെ മൽസരം ടൈബ്രേക്കറിലേക്ക്. 7–3ന് ടൈ ബ്രേക്കര്‍ വീണ്ടും ജോക്കോയ്ക്ക് സ്വന്തം. സെര്‍ബിയന്‍ താരത്തിന്റെ 5–ാം വിമ്പിൾഡന്‍ കിരീടം. 16–ാം ഗ്രാന്‍ഡ്സ്ലാം നേട്ടം.

അപ്പോഴേക്കും നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. എയ്സുകളും കൃത്യതയാർന്ന ഫോർഹാൻഡുകളും പായിക്കുന്നതിൽ മുന്നിട്ടു നിന്നത് ഫെഡററായിരുന്നു. പക്ഷേ സമ്മര്‍ദം മറികടക്കുന്നതില്‍ ജോക്കോ വിജയിച്ചു.

വിമ്പിള്‍ഡന്‍ കിരീടം നിലനിര്‍ത്തുന്ന 30 വയസിന് മുകളില്‍ പ്രായമുള്ള ആദ്യതാരമാണ് ജോക്കോവിച്ച്. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ഫെഡ് എക്സ്പ്രസിന് മുന്നില്‍ റെഡ് സിഗ്നലായി സെര്‍ബിയയുടെ ഒന്നാംസീഡ്.

 

ഇതിലും മികച്ചൊരു ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇനിയുണ്ടാവുമോ? അവസാനപന്തുവരെ നാടകീയത നിറഞ്ഞുനിന്ന കളിയിലാണു ക്രിക്കറ്റിന്റെ തറവാട്ടുകാർ തറവാട്ടുമുറ്റത്തുതന്നെ ആദ്യമായി ലോകകപ്പ് ഉയർത്തിയത്. ഒടുവിൽ ക്രിക്കറ്റ്, അതിന്റെ ജൻമനാടിനോടു കാവ്യനീതി കാട്ടിയിരിക്കുന്നു. തുല്യശക്തികളുടെ പോരാട്ടത്തിൽ വഴിത്തിരിവായത് അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്കു പാഞ്ഞ മാർട്ടിൻ ഗപ്ടിലിന്റെ ആ ത്രോയാണ്.

സ്റ്റോക്സ് രണ്ടാം റൺ പൂർത്തിയാക്കുന്നതിനിടെ പാഞ്ഞുവന്ന ത്രോ, താരത്തിന്റെ ബാറ്റിൽ അബദ്ധത്തിൽ തട്ടി ഫോറാവുകയായിരുന്നു. ഒറ്റപ്പന്തിൽ ഇംഗ്ലണ്ടിന് 6 റൺസ്. സെമിയിൽ ഡയറക്ട് ത്രോയിൽ എം.എസ്.ധോണിയെ റണ്ണൗട്ടാക്കി കളി ന്യൂസീലൻഡിന്റെ കൈകളിലെത്തിച്ച ഗപ്ടിലിന്റെ ‘മോശമല്ലാത്ത ത്രോ’ ഫൈനലിൽ കിരീടം അവരിൽനിന്നു തട്ടിത്തെറിപ്പിച്ചു.

ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.

ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.

ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.

60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലന്‍ഡിനെതിരെ 242 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ഒയിൻ മോർഗനാണ് പുറത്തായത്. ജെയിംസ് നേഷമിനാണ് വിക്കറ്റ്. സ്കോർ 71ൽ നിൽക്കെ ലോക്കി ഫെർഗൂസൻ ബെയർസ്റ്റോയെ ക്ലീൻ ബോൾ ചെയ്തു. ജെയ്സൺ റോയി (20 പന്തിൽ 17), ജോ റൂട്ട് (30 പന്തിൽ ഏഴ്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (22 പന്തിൽ 9) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. കിവീസിനായി മാറ്റ് ഹെൻറി, കോളിൻ ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, ജെയിംസ് നേഷം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 24 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് (5) , ബട്‌ലർ(2) എന്നിവർ ക്രീസിൽ.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ലണ്ടന്‍: പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ആദ്യം ബാറ്റെടുത്താന്‍ മുന്നൂറിന് അപ്പുറമാണ് ഇംഗ്ലണ്ടിന്‍റെ ശീലം. ജേസണ്‍ റോയ്, ജോണി ബെയ്ര്‍‌സ്റ്റോ, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ – ബാറ്റിലേക്കെത്തുന്ന ആദ്യ പന്തു മുതല്‍ അടിച്ചു പറത്താന്‍ ഒരുപോലെ ശേഷിയുള്ളവര്‍ ചേരുമ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗിന്‍റെ ആഴം കിവീസിനെ ഭയപ്പെടുത്തും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ജോ റൂട്ട് കൂടിയാകുമ്പോള്‍ പറയുകയും വേണ്ട.

കെയ്ന്‍ വില്യംസണിന്റെയും റോസ് ടെയ്‌ലറുടെയും ബാറ്റുകളിലൊതുങ്ങും മറുപടിയിലെ ഉറപ്പ്. ഇംഗ്ലീഷ് ബൗളര്‍മാരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെങ്കിലും മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ലാഥം എന്നിവര്‍ പ്രതിഭയ്ക്കൊത്ത് ഉയരുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ജയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഇരുതലമൂര്‍ച്ചയുള്ള വാളുകളാണ്.

ബൗളിംഗില്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗ്യൂസണ്‍ നിരയ്ക്കാണ് നേരിയ മുന്‍ തൂക്കം. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുന്ന ശീലം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മാര്‍ട്ടിന്‍ ക്രോയുടെ പിന്‍ഗാമികള്‍ക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം. ഇതിനുള്ള ഇംഗ്ലീഷ് മറുപടി ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവരുടെ കൈകളിലാണ്.

ആര്‍ച്ചറുടെ വേഗത്തേയും വോക്‌സിന്റെ സ്വിംഗിനെയുമാണ് മോര്‍ഗന്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 119 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. എന്നാല്‍ കലാശപ്പോരാട്ടത്തിന്‍റെ സ്വഭാവം മറ്റൊന്നാകുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.ക്രിക്കറ്റ് പ്രേമികള്‍ ചൂടുപിടിച്ച പ്രവചനങ്ങള്‍ നടത്തുന്നതിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും തന്‍റെ വിജയിയെ പ്രഖ്യാപിച്ചു.

‘ഇംഗ്ലണ്ട് കപ്പുയര്‍ത്തും, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ പ്രയാസമായിരിക്കും എന്ന് ലോകകപ്പിന് മുന്‍പേ താന്‍ പറഞ്ഞിരുന്നു. ഫേവറേറ്റുകളായാണ് ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങിയത്. അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും’ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിനോട് മുന്‍ ലോകകപ്പ് ചാമ്പ്യനായ റിക്കി പോണ്ടിംഗ് പറഞ്ഞു.

‘എന്നാല്‍ ഫൈനലിലെത്താന്‍ ന്യൂസിലന്‍ഡ് കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിക്കാനാവുക വലിയ നേട്ടമാണ്. അത് ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഗുണം ചെയ്യും. ഇംഗ്ലീഷ് താരങ്ങളില്‍ ആരും ലോകകപ്പ് ഫൈനല്‍ മുന്‍പ് കളിച്ചിട്ടില്ലെന്നും’ ബാറ്റിംഗ് ഇതിഹാസം വ്യക്തമാക്കി.

ഇന്ത്യ ലോകകപ്പിന്‍റെ ഫൈനലിലെത്തുമെന്ന് കരുതിയവരാണ് മിക്ക ആരാധകരും.ഫൈനലിനുള്ള ടിക്കറ്റുകളും ആരാധകരില്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ കാണാനുള്ള ഇന്ത്യന്‍ ആരാധകരുടെ താല്‍പര്യവും നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുയാണ് കിവീസ് താരം ജയിംസ് നീഷാം.

ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ നീഷാം ട്വറ്ററിലൂടെ പ്രതികരണം അറിയിക്കുകയായിരുന്നു. അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു…”പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരോട്. നിങ്ങള്‍ക്ക് ഫൈനല്‍ മത്സരം കാണാന്‍ താല്‍പര്യമില്ലെങ്കില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി വില്‍ക്കുക. ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റുകള്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ന്യായമായ വിലയ്ക്ക് ലഭിക്കട്ടെ.”

നാളെ ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ടിക്കറ്റുകള്‍ നേരത്തെ വിറ്റഴിഞ്ഞ് പോയിരുന്നു. ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടതോടെ ടിക്കറ്റുകള്‍ വന്‍വിലയ്ക്കാണ് വില്‍ക്കുന്നത്.

വില്യംസണോ, മോര്‍ഗനോ ആരാവും ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്തുക. കാത്തിരിക്കാം ആ ചരിത്ര നിമിഷത്തിനായി. വിശ്വകിരീടം പുതിയ കൈകളില്‍ വിശ്രമിക്കുന്നതോടെ ഇത്തവണത്തെ ലോകമാമാങ്കത്തിന് കൊടിയിറങ്ങും.

Copyright © . All rights reserved