Sports

പന്ത് ചുരണ്ടല്‍ ആരോപണത്തിന്‍റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ല… ഓസ്ട്രേലിയയുമായുള്ള പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വാക്കുകളാണ് ഇത്.

പറഞ്ഞതു പോലെ കളത്തിലെത്തിയ ‍ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ട് ആരാധകര്‍ കൂവി. എന്നാല്‍, കാണികളിൽ നിന്ന് അപമാനം ഉണ്ടായെങ്കിലും കളിക്കളത്തിൽ അർധ സെഞ്ചുറി പ്രകടനം ഒരിക്കൽ കൂടെ ആവർത്തിച്ചു വാർണർ. ജയത്തോടെ തിരിച്ചടിക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞതോടെ ഇംഗ്ലീഷുകാര്‍ക്ക് കണ്ണീരോടെ സ്റ്റേഡിയം വിട്ടു.

സ്റ്റീവ് സ്മിത്തിനെയും ഇംഗ്ലീഷ് കാണികൾ മത്സരിച്ച് കൂവി. പന്ത് ചുരണ്ടൽ വിവാദമാണ് കാണികളുടെ പ്രതികരണത്തിന് കാരണമെന്ന് ന്യായം പറയുന്നവരുണ്ട്. പക്ഷേ, ക്രിക്കറ്റിലെ ഇംഗ്ലീഷ്-ഓസീസ് വൈരം അറിയുന്നവർ അങ്ങനെ പറയില്ല. വിനാശകാലെ വിപരീത ബുദ്ധിയെന്നാണ് ഷെയ്ൻ വോൺ കാണികളുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്.

ഈ പരിഹാസങ്ങളെല്ലാം താരങ്ങളെ പ്രചോദിപ്പിക്കുകയേ ഉള്ളുവെന്നും വോൺ ട്വീറ്റ് ചെയ്തു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന റൺവേട്ടക്കാരനാണ് വാർണർ. ഇംഗ്ലീഷ് മണ്ണില്‍ 500 റൺസ് പിന്നിട്ടുകഴിഞ്ഞു താരം. മൂന്ന് അർധസെഞ്ചുറി പ്രകടനവുമായി സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. കാണികൾക്ക് കൂവാൻ അനുവാദം നൽകിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗനുള്ള പ്രതികാരമായാണ് ഓസ്ട്രേലിയക്കാർക്ക് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തെ കാണുന്നത്.

വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകകപ്പിലെ കമന്റേറ്റര്‍മാരിലൊരാളാണ് ലാറ. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മുംബൈയിലെ ഹോട്ടലിലെത്തിയതായിരുന്നു താരമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്ത കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ക്രിക്കറ്റ് ലോകം കണ്ട ഏക്കാലത്തേയും മഹാനായ താരങ്ങളിലൊരാളായ ലാറ 2007 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. 131 ടെസ്റ്റുകളില്‍ നിന്നുമായി 11,953 റണ്‍സും 299 ഏകദിനങ്ങളില്‍ നിന്നുമായി 10,405 റണ്‍സും നേടിയിട്ടുണ്ട് ഈ ഇതിഹാസ താരം.

 

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തോല്‍പിച്ച് ബംഗ്ലദേശ് സെമി സാധ്യതകള്‍ സജീവമാക്കി. ബംഗ്ലദേശ് ഉയര്‍ത്തിയ 263റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സ് എടുക്കുകയും 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലദേശിന്‍റെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 83 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും, 51 റണ്‍സ് നേടിയ ഷാക്കിബുമാണ് ബംഗ്ലദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മുജീബുര്‍ റഹ്മാന്‍ അഫ്ഗാനിസ്ഥാനായി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ കരുതലോടെ തുടങ്ങിയെങ്കിലും ഷാക്കിബിന്‍റെ സ്പിന്നിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ്, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കിയത്. 47 റണ്‍സെടുത്ത ഗുല്‍ബാദിനും 49 റണ്‍സെടുത്ത സമിയുള്ള സന്‍വാരിയുമാണ് അഫ്ഗാന്‍ സ്കോര്‍ 200ല്‍ എത്തിച്ചത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 49 റണ്‍സിന് തോറ്റു. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയിച്ചെങ്കിലും 5 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഏഴ് മൽസരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയ സൗത്ത് ആഫ്രിക്ക 9ാം സ്ഥാനത്താണ്. ഇതോടെ ഇംഗ്ലിഷ് ലോകകപ്പിലെ ദുരന്തചിത്രമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്താകുമെന്ന് ഉറപ്പായി.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ശരാശരിയിലൊതുങ്ങിയ ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണു നേടിയത്. നിലയുറപ്പിക്കുന്നതിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു പിഴച്ചതോടെ അവരുടെ മറുപടി നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സിൽ അവസാനിച്ചു. തോൽവി 49 റൺസിന്. 2003നുശഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ട് കാണാതെ പുറത്താകുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി മാത്രം. 79 പന്തു നേരിട്ട ഡുപ്ലേസി അഞ്ചു ബൗണ്ടറി സഹിതം 63 റൺസാണു നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരിക്കൽക്കൂടി അതു മുതലാക്കാനാകാതെയാണ് ഡുപ്ലേസി മടങ്ങിയത്. ഓപ്പണർ ക്വിന്റൺ ഡികോക്ക് (60 പന്തിൽ 47), വാൻഡർ ദസ്സൻ (47 പന്തിൽ 36), ഡേവിഡ് മില്ലർ (37 പന്തിൽ 31) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ആൻഡിൽ പെഹ്‌ലൂക്‌വായോ (32 പന്തിൽ പുറത്താകാതെ 46), ക്രിസ് മോറിസ് (10 പന്തിൽ 16) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. പാക്കിസ്ഥാനായി ഷതാബ് ഖാൻ, വഹാബ് റിയാസ് എന്നിവർ മൂന്നും മുഹമ്മദ് ആമിർ രണ്ടും ഷഹീൻ അഫ്രീദി ഒന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനു വേണ്ടി ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എൻഗിഡി 9 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇമ്രാൻ താഹിറിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർമാരായ ഫഖർ സമാൻ (44), ഇമാം ഉൾ ഹഖ് (44), മുഹമ്മദ് ഹഫീസ് (20), ഇമാദ് വാസിം (23) എന്നിവരും പാക്കിസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വഹാബ് റിയാസ് (നാല്), സർഫ്രാസ് അഹമ്മദ് (പുറത്താകാതെ രണ്ട്), ഷതാബ് ഖാൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും എയ്ഡൻ മർക്രം, ആൻഡിൽ പെഹ്‌ലൂക്‌വായോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ . ജയത്തോടെ ഏഴുപോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി . ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വേലയയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

വെനസ്വേലയ്ക്കെതിരെ ഗോളടിക്കാന്‍ മറന്ന ബ്രസീല്‍ പെറുവിനെതിരെ ഗോള്‍മഴതീര്‍ത്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ . 12ാം മിനിറ്റില്‍ കാസിമിറോയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് .

ഏഴുമിനിറ്റികനം റോബര്‍ട്ടോ ഫിര്‍മിനോയുടെ വക രണ്ടാം ഗോള്‍ . മൈതാനം നിറഞ്ഞു കളിച്ച ബ്രസീലിയന്‍ മധ്യനിര മുന്നേറ്റനിരയിലേയ്ക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു . ഫലം 32ാം മിനിറ്റില്‍ എവര്‍ട്ടന്റെ വക മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ ഡാനി ആല്‍വസും വില്ലിയനും ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബൊളീവിയയെ ഒന്നിനെതിരെ മൂന്നുഗോളഉകള്‍ക്ക് തോല്‍പിച്ചാണ് വെനസ്വേലയും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത് .

കളിയുടെ ആദ്യ പകുതി തന്നെ മൂന്നുഗോളുകള്‍ക്ക് ബ്രസീല്‍ മുന്നിലെത്തി . പന്ത്രണ്ടാം മിനിറ്റില്‍ കാസമിറൊയും ഇരുപത്തിയേഴാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും മുപ്പത്തിരണ്ടാം മിനിറ്റില്‍ എവര്‍ട്ടന്‍ സോര്‍സും ഗോള്‍ നേടി . രണ്ടാം പകുതിയില്‍ ഡാനി ആല്‍വസും വില്ല്യനും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി . ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി . മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പിച്ച് വെനിസ്വലയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു .

അനയാസ വിജയം തേടിയിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ലോകകപ്പിൽ ഇന്ത്യയുടെ 50ാം വിജയമാണിത്. ഇന്ത്യയുർത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ 213 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമിക്ക് ഹാട്രിക് മികവാണ് ഇന്ത്യൻ വിജയം കരുത് പകർന്നത്. മല്‍സരത്തില്‍ ഷമി നാല് വിക്കറ്റ് നേടിയിരുന്നു.

ജയസാധ്യത ഇരുപക്ഷത്തേക്കും മാറിമാറിഞ്ഞ മൽസരമായിരുന്നു. ബാറ്റ്സ്മാൻമാരുടെ അപ്രതീക്ഷിത വീഴ്ചയിലും പതറാതെ ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം സമ്മാനിച്ചത്. അവസാന പന്തുവരെ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ അഫ്ഗാൻ, ഒടുവിൽ ഒരു പന്തു ബാക്കിനിൽക്കെ 212 റൺസിന് പുറത്താവുകയായിരുന്നു.

അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുർ റഹ്മാൻ എന്നിവരെ പുറത്താക്കിയാണ് ഷാമി ഹാട്രിക് നേട്ടം കൈവരിച്ചത്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറാതെ പൊരുതി അർധസെ‍ഞ്ചുറി നേടിയ മുഹമ്മദ് നബിക്കും നൽകണം കയ്യടി. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത നബി ഒരു ഘട്ടത്തിൽ ഇന്ത്യയുടെ മനസ്സിൽ തീകോരിയിട്ടതാണ്.

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാൽ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാൽ, മൂന്നാം പന്തിൽ നബിയെ ലോങ് ഓണിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്കോറിങ് ഇഴഞ്ഞാണ് നീക്കിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യ നേടിയത്. 67 റൺസ് നേടിയ നായകന്‍ വിരാട് കോലിയാണ് ടോപ്പ് സ്കോറർ. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് അഭിമാനിക്കാൻ.

രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും, നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.

അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു. ലങ്കൻ ജയം 20 റൺസിന്. അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്സ് (84 പന്തിൽ 73), ജോറൂട്ട് (89 പന്തിൽ 57) എന്നിവർക്കല്ലാതെ മറ്റാർക്കും ഇംഗ്ലിഷ് നിരയില്‍ തിളങ്ങാനായില്ല. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ ലങ്കൻ ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി. ധനഞ്ജയ ഡിസിൽവ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.

5ന് 144 എന്ന നിലയിൽ നിന്ന് 68 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണു നഷ്ടപ്പെട്ടത്. ജയിംസ് വിൻസ് (18 പന്തിൽ 14), ജോണി ബെയർസ്റ്റോ (പൂജ്യം), ക്യാപ്റ്റൻ ഒയിൻ മോർ‌ഗന്‍ (35 പന്തിൽ 21), ജോസ് ബട്‍ലർ (9 പന്തിൽ 10), മൊയീൻ അലി (20 പന്തിൽ 16), ക്രിസ് വോക്സ് (4 പന്തിൽ 2), ആദിൽ റാഷിദ് (2 പന്തിൽ 1), ജോഫ്ര ആർച്ചർ (11 പന്തിൽ 3), മാർക് വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്കോറുകൾ. ലങ്കൻ ബോളർമാരില്‍ ഇസുരു ഉഡാന രണ്ടും നുവാൻ പ്രദീപ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ‌ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റൺസെടുത്തു. അർ‌ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് (115 പന്തിൽ 85) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ദിമുത് കരുണരത്നെ (ഒന്ന്), കുശാൽ പെരേര (രണ്ട്), അവിഷ്ക ഫെർണാണ്ടോ (39 പന്തിൽ 49), കുശാൽ മെൻഡിസ് (68 പന്തിൽ 46), ജീവൻ മെൻഡിസ് (പൂജ്യം), ധനഞ്ജയ ഡിസിൽവ (47 പന്തിൽ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കൻ താരങ്ങളുടെ സ്കോറുകൾ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കീപ്പേഴ്സ് ഉള്ള ടീം ഒരുപക്ഷേ ഇന്ത്യയാകാം. ഋഷഭ് പന്തിന്റെ വരവോടെ ആകെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി.
ആര്‍ക്കെങ്കിലും വിക്കറ്റ് കീപ്പര്‍മാരുെട കുറവുണ്ടെങ്കില്‍ ഇന്ത്യയെ സമീപിക്കാം. ഒന്നും രണ്ടുമല്ല അഞ്ച് പേരാണ് ടീമിലുള്ളത്. അതില്‍ മൂന്ന്പേരും സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് കൗതുകം. ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയാണ് ഇന്ത്യയുടെ ശക്തി. തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും മിന്നല്‍ സ്റ്റംപിങ്ങുകളിലൂടെ കളിഗതി മാറ്റിയും ധോണി നിര്‍ണായക സാന്നിധ്യമായി. ഇന്ത്യയുടെ രണ്ടാംനമ്പര്‍ വിക്കറ്റ് കീപ്പറായാണ് ദിനേശ് കാര്‍ത്തിക് ടീമിലെത്തിയത്.

ഫിനിഷറെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക്. ധവാന് പരുക്കേറ്റതോടെ ടീമിലെത്തിയ ഋഷഭ് പന്താണ് ടീമിനെ മൂന്നാംസ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇടംകൈ ബാറ്റസ്മാന്‍മാര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പന്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അങ്ങിനെെയങ്കില്‍ ഹാര്‍ദിക്കിനൊപ്പം മറ്റൊരു പവര്‍ഹിറ്റര്‍ കൂടി ഇന്ത്യന്‍ നിരയിലെത്തും. വിക്കറ്റിന് പിന്നില്‍ കെ.എല്‍.രാഹുലും കേദാര്‍ ജാദവും കളിവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. 2017–ല്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായിരുന്നു ജാദവ്.

ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റൺസിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തില്‍ 333 റൺസെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുർ റഹീം സെഞ്ചുറി നേടി. 95 പന്തുകളിൽനിന്നാണ് മുഷ്ഫിഖുർ സെഞ്ചുറി തികച്ചത്.

ഓപ്പണർ തമീം ഇക്ബാൽ (74 പന്തിൽ 62), മഹ്മൂദുല്ല റിയാദ് (50 പന്തിൽ 69) എന്നിവർ‌ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടി. സൗമ്യ സർക്കാര്‍ (8 പന്തിൽ 10), ഷാക്കിബുൽ ഹസൻ (41 പന്തിൽ 41), ലിറ്റൻ ദാസ് (17 പന്തില്‍ 20), ഷബീർ റഹ്മാൻ (പൂജ്യം), മെഹ്ദി ഹസൻ (7 പന്തിൽ 6), മഷ്റഫി മുര്‍ത്താസ (5 പന്തിൽ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. സൗമ്യ സർക്കാരിനെ ആരോൺ ഫിഞ്ച് റണ്ണൗട്ടാക്കുകയായിരുന്നു. ബംഗ്ലദേശ് സ്കോർ 102 ൽ നിൽക്കെ ഷാക്കിബുലിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അർധസെഞ്ചുറി നേടിയ തമീം ഇക്ബാൽ മിച്ചൽ സ്റ്റാർകിന്റെ പന്തി‍ൽ ബൗൾഡായി. ലിറ്റൻ ദാസിനെ സാംപ വിക്കറ്റിനു മുന്നിൽ കുടുക്കി.

മുഷ്ഫിഖുർ റഹീമും മഹ്മൂദുല്ല റിയാദും ചേർന്ന് ബംഗ്ലാ സ്കോർ 300 കടത്തി. സ്കോർ 302ൽ നിൽക്കെ റിയാദിനെ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു പുറത്താക്കി. ഷബീർ റഹ്മാൻ‌ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മെഹ്ദി ഹസനും മുർതാസയ്ക്കും ബംഗ്ലദേശിനായി കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ഓസീസിനായി മിച്ചൽ സ്റ്റാർക്, കോള്‍‌ട്ടർനൈൽ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി.

ഓപ്പണർ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 381 റൺസ്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ ഉയർത്തിയത്. 110 പന്തിൽ നിന്നാണ് ഡേവി‍ഡ് വാർണർ സെഞ്ചുറി കുറിച്ചത്. വാർ‌ണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയത്. 147 പന്തിൽ 166 റൺസെടുത്ത് വാർണർ പുറത്തായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഉസ്മാൻ ഖവാജ (72 പന്തിൽ 89) എന്നിവർ അർധസെഞ്ചുറി നേടി.

RECENT POSTS
Copyright © . All rights reserved