Sports

ലോകകപ്പ് ടീമില്‍ നിന്നും പരുക്ക് മൂലം പുറത്താക്കപ്പെട്ടതിന് പിന്നാലെ വികാരഭരിതനായി ശിഖര്‍ ധവാന്‍. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

”ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അറിയിക്കുന്നത് വളരെ വികാര ഭരിതനായാണ്. നിര്‍ഭാഗ്യവശാല്‍ തള്ളവിരല്‍ സമയത്ത് ശരിയാകില്ല. പക്ഷെ, ഷോ മസ്റ്റ് ഗോ ഓണ്‍. എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജയ് ഹിന്ദ്” ധവാന്‍ പറഞ്ഞു.

പരുക്കേറ്റ ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലായിരുന്ന ധവാന്റെ തള്ളവിരലിന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടായിരുന്നു പരുക്കേറ്റത്.

നാല് ആഴ്ചക്കുള്ളില്‍ ധവാന്‍ സുഖം പ്രാപിക്കുമെന്നും തിരികെ വരുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്നും അതിനാല്‍ പന്തിനെ പകരം ടീമിലെടുക്കുകയാണെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.

ധവാന് പരുക്കേറ്റതിന് പിന്നാലെ തന്നെ ബിസിസിഐ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ കളിക്ക് ശേഷമായിരുന്നു പന്തിനെ വിളിച്ചു വരുത്തിയത്. പക്ഷെ ആ മത്സരം മഴമൂലം ഉപേക്ഷിച്ചു. തൊട്ടടുത്ത മത്സരത്തില്‍ കെഎല്‍ രാഹുലിനെ ധവാന് പകരം ഓപ്പണില്‍ ഇറക്കി. വിജയ് ശങ്കറിനെ നാലാമതും ഇറക്കി. അപ്പോഴും പന്തിനെ ലോകകപ്പ് ടീമിലേക്ക് എടുത്തിരുന്നില്ല.

സെമിയ്ക്ക് മുമ്പ് തന്നെ ധവാന്‍ തിരികെ വരുമെന്നായിരുന്നു നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പന്തിന് ഭാഗ്യം തെളിയികുകയായിരുന്നു.

 

അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് വിജയം. നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി പ്രകടനമാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. അവസാന ഓവറില്‍ സിക്‌സടിച്ചാണ് വില്യംസണ്‍ സെഞ്ചുറി തികച്ചത്. തൊട്ടടുത്ത പന്തില്‍ വില്യംസണ്‍ തന്നെ വിജയ റണ്ണും കണ്ടെത്തി. മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ന്യൂസിലന്‍ഡ് വിജയതീരത്തെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങളും മങ്ങിയിരിക്കുകയാണ്. കെെ വെള്ളയിലുണ്ടായിരുന്ന കളിയാണ് ദക്ഷിണാഫ്രിക്ക കെെ വിട്ടത്.

ഓപ്പണര്‍ കോളിന്‍ മണ്‍റോയെ ഒമ്പത് റണ്‍സിന് പുറത്താക്കി ന്യൂസിലന്‍ഡിനെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക ഉലച്ചു. എന്നാല്‍ നായകന്‍ വില്യംസണ്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലുമൊത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 35 റണ്‍സെടുത്ത ഗുപ്റ്റില്‍ ഹിറ്റ് വിക്കറ്റായതോടെ ആ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ വന്ന റോസ് ടെയ്‌ലറും ടോം ലാഥവും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. രണ്ടു പേരേയും മടക്കിയയച്ചത് ക്രിസ് മോറിസായിരുന്നു.

പക്ഷെ വില്യംസണ്‍ ജയിക്കാനുറച്ചു തന്നെയായിരുന്നു ഇറങ്ങിയത്. ആദ്യം ജിമ്മി നീഷത്തെ കൂട്ടുപിടിച്ച് വില്യംസണ്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. പക്ഷെ 23 റണ്‍സെടുത്ത നീഷമിനെ പുറത്താക്കി മോറിസ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഗ്രാന്റ്‌ഹോം വില്യംസണിനൊപ്പം ചേര്‍ന്നതോടെ കളി വീണ്ടും കിവികള്‍ക്ക് അനുകൂലം. 47 പന്തുകളില്‍ 60 റണ്‍സ് എടുത്ത് ഗ്രാന്റ്‌ഹോം പുറത്തായെങ്കിലും കളി അപ്പോഴേക്കും പൂര്‍ണമായും കിവികളുടെ കൈയ്യിലായിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. സിക്‌സിലൂടെ ന്യൂസിലന്‍ഡിനെ ഒപ്പമെത്തിച്ച വില്യംസണ്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ വിജയ റണ്ണും നായകന്‍ നേടി. 138 പന്തില്‍ 108 റണ്‍സാണ് വില്യംസണ്‍ നേടിയത്.

നേരത്തെ, മധ്യനിരയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴമൂലം 49 ഓവറാക്കി ചുരുക്കി മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ കൂട്ടുപിടിച്ച് ഹാഷിം അലം പതിയെ സ്‌കോര്‍ ഉയര്‍ത്തി. 23 റണ്‍സെടുത്ത ഡുപ്ലെസിസിനെ പുറത്താക്കി ഫെര്‍ഗൂസണ്‍ കിവികള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ എയ്ഡന്‍ മര്‍ക്രം വന്നതോടെ കളി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി.

അര്‍ധ സെഞ്ചുറിയെടുത്ത അംലയെ സാന്റ്‌നറാണ് പുറത്താക്കിയത്. മര്‍ക്രം 38 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ വാന്‍ ഡര്‍ ഡസെനും ഡേവിഡ് മില്ലറും പൊരുതി. വലിയ അടികളുണ്ടായില്ലെങ്കിലും സ്‌കോര്‍ പതിയെ മുന്നോട്ട് നീങ്ങി. ഡസെന്‍ 64 പന്തില്‍ 67 റണ്‍സ് നേടി. മില്ലര്‍ 37 പന്തില്‍ 36 റണ്‍സും. മൂന്ന് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ താരം. ട്രെന്റ് ബോള്‍ട്ടും സാന്റ്‌നറും ഗ്രാന്റ്‌ഹോമും ഒാരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ തളച്ചു. അറുപതാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസിലൂടെ ബ്രസീല്‍ ഗോള്‍ േനടിയെങ്കിലും റിവ്യൂവിന് ശേഷം റഫറി ഗോള്‍ അനുവദിച്ചില്ല . ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. സമനിലയായെങ്കിലും നാലുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബ്രീസില്‍. അവസാന ഗ്രൂപ് മല്‍സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍.

അതേസമയം, പെറു ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28–ാം മിനിറ്റില്‍ ‍മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകള്‍ . ജെഫേഴ്സണ്‍ ഫാര്‍ഫന്‍, എഡിസന്‍ ഫ്ലോര്‍സ് എന്നിവരാണ് ഗോള്‍ നേടിയത്.

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴുവിക്കറ്റിന്‍റെ ആധികാരിക ജയം. വെസ്റ്റിന്‍ഡീസിന്‍റെ 321 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് എട്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്. ഷാക്കിബ് അല്‍ ഹസന്‍ 124 റണ്‍സോടെയും ലിറ്റണ്‍ ദാസ് 94 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സും 200 വിക്കറ്റുമെന്ന നേട്ടം ഷാക്കിബ് സ്വന്തമാക്കി.

16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷാക്കിബ് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. ഉറച്ച പിന്തുണയുമായി ലിറ്റൻ മറുവശത്തും നിലയുറപ്പിച്ചു. സൗമ്യ സർക്കാർ (29), തമീം ഇക്ബാൽ (48), മുഷ്ഫിഖുർ റഹിം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലദേശിനു നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ സർക്കാർ – തമീം ഇക്ബാൽ സഖ്യം 52 റൺസ് കൂട്ടിച്ചേർത്തു.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത അന്‍പത് ഓവറില്‍ 321 റണ്‍സ് എടുത്തു. വിന്‍ഡീസിനായി ഷായ് ഹോപ്പും, ഷിമറോണ്‍ ഹെയ്റ്റ്മെയറും അര്‍ധസെഞ്ചുറികള്‍ നേടി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ എന്നിവർ മൂന്നു വിക്കറ്റ് വീതം പിഴുതു. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.

‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അത്പോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊഹൈബ് പറഞ്ഞു.

‘മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്ന 1999ല്‍ പോലും 227 റണ്‍സ് പിന്തുടര്‍ന്ന് എടുക്കാനായിട്ടില്ല. അത്രയും ശക്തരായ ഇന്ത്യയുടെ ബോളര്‍മാര്‍ക്കെതിരെ പിന്തുടര്‍ന്ന് ജയികകാനാകുമെന്ന് സര്‍ഫറാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല,’ ഷൊഹൈബ് പറഞ്ഞു.

2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാകിസ്താന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ പറയുന്നു. സര്‍ഫറാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.

ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”സര്‍ഫറാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയറ് പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സര്‍ഫറാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.” അക്തര്‍ പറഞ്ഞു നിര്‍ത്തി.

ടോസ് കിട്ടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ഫറാസ് അഹമ്മദിനോട് പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

പാക്കിസ്ഥാനെ മുട്ടുമടക്കിച്ചെങ്കിലും ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. മത്സരശേഷം ഇന്ത്യക്ക് തിരിച്ചടിയാണ് ലഭിച്ചത്. മത്സരത്തിനിടെ പരിക്കറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു.  പിൻതുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍ക്ക് രണ്ടോ മൂന്നോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് വിരാട് കോലി പറഞ്ഞു.

ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ഭുവിക്ക് സംഭവിച്ചത്. എന്നാല്‍, അത്ര ഗുരുതരമായ പരിക്കല്ലെന്നും വേഗം അദ്ദേഹം തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഷമിയുള്ളപ്പോള്‍ ടീമിന് വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

പക്ഷേ, ഭുവനേശ്വറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. പേസ്-സ്വിംഗ് കൂട്ടുക്കെട്ട് മറ്റു ടീമുകളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭുവിയുടെ അഭാവത്തില്‍ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ വീഴ്ത്തിയിരുന്നു

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. 89 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡ് ഇന്ത്യ നിലനിർത്തി. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്. നേരത്തെ, ഇന്ത്യൻ ഇന്നിങ്സിനിടയിലും മഴ പെയ്തിരുന്നു.

നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 57 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസാണ് അസമിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഫഖർ സമാനൊപ്പം അസം കൂട്ടിച്ചേർത്ത 104 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ്.

തൊട്ട് പിന്നാലെ അർധസെഞ്ചുറി നേടിയ ഫഖർ സമാനും പുറത്ത്. 75 പന്തിൽ 62 റൺസെടുത്ത സമാനെ കുൽദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഏഴു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മുഹമ്മദ് ഹഫീസ് പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ചാണ് ഹഫീസിന്റെ മടക്കം. വീണ്ടും ആഞ്ഞടിച്ച് ഹാർദിക് പാണ്ഡ്യ. എക്കാലവും ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്ക് ഗോൾഡൻ ഡക്ക്. പാണ്ഡ്യയുടെ പന്തിൽ ക്ലിൻ ബൗൾഡായാണ് മാലിക്കിന്റെ മടക്കം. വെറും 12 റൺസിനിടെ പാക്കിസ്ഥാന് നഷ്ടമാകുന്നത് നാലാം വിക്കറ്റ്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ നിൽക്കെ വെറും 12 റൺസിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

നേരത്തെ, ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. 113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസ്. രോഹിത്തിനു പുറമേ ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26), വിജയ് ശങ്കർ (15 പന്തൽ 15), കേദാർ ജാദവ് (എട്ടു പന്തിൽ ഒൻപത്) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത.  പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും മാഞ്ചസ്റ്ററില്‍.  ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുക. ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഓപ്പണ്‍ചെയ്യും. പാക് ടീമില്‍ ഷദാബ് ഖാന്‍, ഇമാദ് വസീമും തിരിച്ചെത്തി.

ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും മറികടന്നത്.

മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് അക്ഷരാര്‍ത്ഥത്തില്‍ തീപടരും. ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണിത്. ചിരവൈരികളുടെ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലും ടിവിയ്ക്ക് മുന്നിലുമെത്തുന്നവരുടേയും കണക്ക് കണ്ട് ലോകം ഞെട്ടാറുണ്ട്. ഈ സമ്മര്‍ദ്ദം താരങ്ങളും നല്ലവണ്ണം അനുഭവിക്കാറുണ്ട്. അത്തരത്തില്‍ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്‌തൊരു അബദ്ധത്തിന്റെ കഥയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് പറയാനുള്ളത്.

സംഭവം നടക്കുന്നത് 16 വര്‍ഷം മുമ്പ് 2003 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴുമാണ്. സച്ചിന്റെ പ്രശസ്തമായ 98 റണ്‍സിന്റെ ഇന്നിങ്‌സായിരുന്നു ഈ മത്സരത്തെ എല്ലാ കാലത്തേക്കും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റിയത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു മോശം സംഭവവും അന്നുണ്ടായി. ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് യൂസുഫും പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങിയ സംഭവമാണത്. ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അന്ന് വസീം അക്രമും രാഹുല്‍ ദ്രാവിഡും ശ്രീനാഥും ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു പ്രശ്‌നമായി മാറുമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറയുന്നു.

‘ഒരു തമാശയിലാണ് തുടങ്ങിയത്. പിന്നെ കൈവിട്ട് പോവുകയായിരുന്നു. അന്ന് കളിച്ചത് കുംബ്ലെയായിരുന്നു. അതുകൊണ്ട് ഞാന്‍ ടീമിലുണ്ടായിരുന്നില്ല. അതെന്നെ വേദനിപ്പിച്ചിരുന്നു. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും അങ്ങനെ തോന്നും” ഹര്‍ഭജന്‍ സംസാരിച്ചു തുടങ്ങുന്നു.

”ലഞ്ചിനിടെയാണ് സംഭവം. ഞാന്‍ ഒരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നേരെ എതിരുള്ള ടേബിളിലായിരുന്നു യൂസുഫും ഷൊയ്ബ് അക്തറുമിരുന്നത്. ഞങ്ങള്‍ പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി. ഇതിനിടെ യൂസുഫ് എന്നെ കുറിച്ച് വ്യക്തിപരമായ ഒരു കമന്റ് പറഞ്ഞു. പിന്നെ എന്റെ മതത്തെ കുറിച്ചും. ഞാന്‍ തിരിച്ചടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകും മുമ്പ് തന്നെ ഞങ്ങള്‍ രണ്ടും കൈയ്യില്‍ ഫോര്‍ക്കുമായി സീറ്റില്‍ നിന്നും എഴുന്നേറ്റിരുന്നു. പരസ്പരം ആക്രമിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു” ചിരിച്ചു കൊണ്ട് ഹര്‍ഭജന്‍ പറയുന്നു.

”രാഹുലും ശ്രീനാഥും എന്നെ തടഞ്ഞു. വസീം ഭായിയും സയ്യിദ് ഭായിയും യൂസുഫിനെ കൂട്ടിക്കൊണ്ടു പോയി. സീനയേഴ്‌സ് ഞങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യപ്പെട്ടു. ഇത് ശരിയല്ലെന്ന് പറഞ്ഞു. 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ യൂസുഫിനെ കാണുമ്പോള്‍ ഞങ്ങള്‍ അന്നത്തെ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.” ഹര്‍ഭജന്‍ പറയുന്നു.

ഇത് പോരാട്ടങ്ങളുടെ പോരാട്ടം. എല്ലാകണ്ണുകളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലേയ്ക്ക്. മൈതാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചിരവൈിരകള്‍ അണിനിരക്കുമ്പോള്‍ സാക്ഷിയാകാന്‍ മഴയുമെത്തുമോ എന്നതാണ് ആശങ്ക. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ പോരാട്ടത്തിന് സാധ്യതകുറവ്. ഒന്നാം ഇന്നിങ്സ് അവസാനിക്കുമ്പോഴേയ്ക്കും മഴ കളിതുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഓരോ മല്‍സരങ്ങള്‍ വീതം മഴകൊണ്ടുപോയി.

ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ മല്‍സരം സാധ്യമാകില്ല.

തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിലയെയും മറികടന്നത്. കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി ബോളിങ്ങിന് വേഗതകൂട്ടിയേക്കും.

മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved