Travel

– കാരൂര്‍ സോമന്‍, ചാരുംമൂട്-

സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നില്‍ക്കുന്ന മനോഹരമായ ദേവാലയമാണ് സെന്റ് പോള്‍ കത്തീഡ്രല്‍. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെമ്പാടും ഇതുപോലുള്ള ചരിത്ര നിര്‍മിതികള്‍ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിര്‍മ്മിതികളില്‍ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിന്‍സ് രാജകുമാരന്റേയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്‌ഗേറ്റ് ഹില്‍ എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ക്രിസ്റ്റഫര്‍ റെന്‍ എന്ന ശില്പി 1675-1710 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 365 അടി ഉയരമുള്ള കത്തീഡ്രല്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലണ്ടന്‍ ബിഷപ്പിന്റ ആസ്ഥാനം. ഇവിടെവച്ചാണു ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാള്‍സിന്റെയും ഡയാനയുടെയും വിവാഹം നടന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഏറെ അടുത്തു ബന്ധമുള്ള കത്തീഡ്രല്‍ ആണിത്. നെല്‍സന്‍, വെല്ലിംഗ്ടന്‍, ചര്‍ച്ചില്‍, താച്ചര്‍ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അവസാനിപ്പിച്ചശേഷം ഇവിടെയാണ് എല്ലാവരുംകൂടി സമാധാനപ്രാര്‍ത്ഥന നടത്തിയത്. മണിക്കൂറുകള്‍ തോറും പ്രാര്‍ത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണിത്. ആംഗ്ലിക്കന്‍ സഭയുടെ ഈ ദേവാലയം മുന്‍പ് ഡയാനദേവിയുടെ ക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

പള്ളിയുടെ നിലത്തു ഗ്രില്ലിട്ട ഒരു വലിയ ഓട്ടയുണ്ട്. അതിലൂടെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടാക്കുന്ന സ്വാദേറിയ വിഭവങ്ങളുടെ ഗന്ധം വരെ മൂക്കിലേക്കടിച്ചുകയറും. ഒരു തരം കൂട്ടു കച്ചവടം! താഴേക്കിറങ്ങുന്നവര്‍ മിക്കവരും ആ ഹോട്ടലിലും കയറും. അവിടെയും പുരാതനമായ പല പ്രതിമകളും കലാശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാല്‍വേഷന്‍ ആര്‍മിയുടെ (ഒരു ക്രിസ്ത്യന്‍ സന്നദ്ധസംഘടന) ആസ്ഥാനവും ഇവിടെ കാണാം. അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാര്‍ബിള്‍ പ്രതിമകള്‍ കണാം. ഡോമിന്റെ ഉള്ളിലുള്ള ബാല്‍ക്കണിയും ആകര്‍ഷകം. ഇവിടെയെത്താന്‍ വളരെ ഇടുങ്ങിയ ഒരു പിരിയന്‍ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാലേ അവിടെ എത്താനാവൂ. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ, കണ്ണിനു കുളിര്‍മ നല്‍കുന്ന, പ്രതിഭാധനരായ കലാകാരന്‍മാരാല്‍ നിര്‍മിക്കപ്പെട്ട ദേവാലയങ്ങള്‍ ഇതു പോലെ ലോകത്തു മറ്റെങ്ങും കാണാനാവില്ല.

ഇവിടത്തെ കത്തീഡ്രല്‍, വലിയ ദേവാലയങ്ങള്‍ ഒന്നുകില്‍ നഗരങ്ങളിലോ അല്ലെങ്കില്‍ കുന്നിന്‍ മുകളിലോ മലഞ്ചെരിവിലോ പര്‍വത നിരകള്‍ക്കടുത്തോ പുല്‍മേടുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പലതും യേശു ക്രിസ്തുവിനു മുന്‍പ് വിഗ്രാഹാരാധനകള്‍, നരബലി, മൃഗബലി മുതലായവ ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി നല്‍കിയിരുന്ന ക്ഷേത്രങ്ങളായിരുന്നു. നിത്യജീവന്‍ നല്‍കുന്ന യേശുവിന്റെ നാമവുമായി വന്ന വിശുദ്ധന്‍മാര്‍ റോമന്‍ സാമ്രാജ്യത്തിലെ പൈശാചിക ശക്തികളുമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചു. ഈ യുദ്ധത്തില്‍ ആയിരക്കണക്കിനു ക്രിസ്തുമത വിശ്വാസികള്‍ യൂറോപ്പിലെങ്ങും കൊല്ലപ്പെട്ടു. റോമന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന റോമില്‍ തന്നെ ക്രിസ്തുവിന്റെ അരുമ ശിഷ്യന്‍ വിശുദ്ധ പത്രോസ് വധിക്കപ്പെട്ടു. അവിടെ ഇന്നു കാണാന്‍ കഴിയുന്നത് അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ഇതു പോലെ യൂറോപ്പിലെങ്ങും സംഭവിച്ചിട്ടുണ്ട്. അവിടെയെല്ലാം സന്ന്യാസി മഠങ്ങളും കത്തീഡ്രലുകളും നിലകൊള്ളുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പേരും പെരുമയുമുള്ള ദേവീദേവന്‍മാരെ റോമിലേക്ക് ഇറക്കുമതി ചെയ്ത് ആരാധനകള്‍ നടത്തിയിരുന്നു.

അതില്‍ ദേവസുന്ദരിയായ, യുവാക്കളുടെ ഹരമായി മാറിയിരുന്ന സയാന ദേവിയുമുണ്ടായിരുന്നു. സയാനാ ദേവി വന്നത് ഗ്രീസില്‍നിന്നാണ്. മറ്റു ദേവീ ദേവന്‍മാരെക്കാള്‍ എല്ലാവരും ഇഷ്ടപ്പെട്ടത് ഈ ദേവസുന്ദരിയെ ആയിരുന്നു. ഇന്നു കാണുന്ന സെന്റ് പോള്‍ കത്തീഡ്രല്‍ നിന്നിടത്ത് സയാനാ ദേവിയുടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ദേവിയുടെ ക്ഷേത്രം ഇന്നും ഗ്രീസിലുണ്ട്. റോമന്‍ സാമ്രാജ്യം അസ്തമിച്ചതോടെ ഈ ദേവീദേവന്‍മാരും അധഃപതിച്ചു നാമാവശേഷരായി.

റോമില്‍ നിന്നെത്തിയ വിശുദ്ധ അഗസ്റ്റിന്റെയും മറ്റു സുവിശേഷകരുടെയും സഹായത്താല്‍ പോപ്പ് ഗ്രിഗോറിയാണ് വിശുദ്ധ സെന്റ് പോളിന്റെ നാമത്തില്‍ സെന്റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തിനു തുടക്കം കുറിച്ചത്. ബ്രിട്ടനിലെ മാത്രമല്ല പാശ്ചാത്യ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണിതെന്നു പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യപ്പെടും. ഇതിനു രണ്ടാം സ്ഥാനമേ നല്‍ക്കപ്പെടുന്നുള്ളൂവെങ്കില്‍, ഒന്നാം സ്ഥാനത്തെത്താന്‍ യോഗ്യത സുന്ദരമായ ലിവര്‍പൂള്‍ കത്തീഡ്രലിനായിരിക്കും. സൗന്ദര്യം ആത്മനിഷ്ഠമാണല്ലോ. പ്രത്യേകിച്ച് ദേവാലയങ്ങളുടെ കാര്യത്തില്‍!

എഡി രണ്ടാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടനില്‍ ക്രിസ്തീയ വിശ്വാസം ഉടലെടുത്തത്. യേശുവിന്റെ ഉയിര്‍പ്പിനു ശേഷം പാശ്ചാത്യലോകത്ത് യേശുവിന്റെയും കന്യാമറിയത്തിന്റെയും നാമത്തില്‍ ധാരാളം അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നത്തെ മത തീവ്രതയെക്കാള്‍ ജനങ്ങള്‍ അന്ന് ആത്മീയ തീവ്രതയില്‍ ജീവിച്ചിരുന്നവരായിരുന്നു. എഡി 17 മുതല്‍ 1962 വരെ ഈ ദേവാലയം ലണ്ടനിലെ ഉയരം കൂടിയ കെട്ടിടവും, യൂറോപ്പിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രവുമായിരുന്നുവെന്നു ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാലഘട്ടങ്ങളിലായി ഈ ദേവാലയത്തിന്റെ പല ഭാഗങ്ങള്‍ അഗ്നിക്കിരയാകുകയും പുഃനര്‍നിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യലോകത്തെ അടക്കി വാഴുന്ന രാജാക്കന്‍മാരുമായി പോലും യേശുവിന്റെ നാമത്തില്‍ പലവട്ടം കലഹിച്ചിരുന്നു വിശുദ്ധ പത്രോസിന്റെ നാമത്തില്‍ കടന്നുവന്ന മാര്‍പാപ്പമാരെന്നതാണ് ചരിത്രം. ഈ കലഹം ഏറ്റവും കൂടുതല്‍ മൂര്‍ച്ഛിച്ചത് ഹെന്‍ട്രി എട്ടാമന്റെ കാലത്താണ്. അദ്ദേഹം പുതിയൊരു സഭയ്ക്കു രൂപം കൊടുത്തു. എഡി 1534-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അങ്ങനെ ജന്മമെടുത്തു. അദ്ദേഹത്തിന്റെ സംരക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നത് യുദ്ധക്കൊതിയന്മാരിലൊരാളായിരുന്ന ആംബ്രോസിയ ഔറോലിയസ് പ്രഭു ആയിരുന്നു.

എഡി 1491-ല്‍ ജനിച്ച ഹെന്‍ട്രി എട്ടാമന്‍ മരിക്കുന്നത് എഡി 1547-ലാണ്. ഒന്നും രണ്ടു ലോക മഹായുദ്ധങ്ങളില്‍ ജര്‍മന്‍കാര്‍ പലവട്ടം ഈ ദേവാലയത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും അതില്‍ പലതും പൊട്ടാതിരിക്കുകയും, നിര്‍വീര്യമാകുകയും ചെയ്തത് ദൈവത്തിന്റെ കാരുണ്യം ഈ ദേവാലയത്തിനു മേല്‍ ഉള്ളതുകൊണ്ടാണെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

പീറ്റര്‍ബറോ കത്തീഡ്രല്‍

സെന്റ് പീറ്റര്‍, സെന്റ് പോള്‍, സെന്റ് ആന്‍ഡ്രൂ എന്നീ മൂന്ന് പുണ്യാളന്മാരുടെ പേരിലാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ കീഴിലാണ് ഈ പള്ളി. പന്ത്രണ്ടാം നൂറ്റാണ്ടിലെ നോര്‍മന്‍ ശില്‍പ്പകലയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കാണാം. പ്രാചീന ഇംഗ്ലീഷ് ഗോഥിക് കലാശൈലിയുടെ തനിപകര്‍പ്പാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. മനോഹരമായ ശില്‍പ്പകലയാണ് പല യാത്രികരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മൂന്നു ഗോപുരങ്ങളിലായി 44 മീറ്റര്‍ ഉയരത്തിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. കാന്റര്‍ബറി പ്രവിശ്യയുടെ കീഴിലുള്ള ഈ പള്ളിയില്‍ ചിലയിടത്ത് റോമന്‍ ശില്‍പ്പകലയുടെ ഭംഗി കണ്ണിലേക്ക് കടന്നു കയറി നില്‍ക്കുന്നു. വിശാലമായ പുല്‍ത്തകിടി കടന്ന് അകത്തേക്ക് കടന്നാല്‍ തണുപ്പുകാലത്ത് ദേവാലയത്തിന്റെ ഉള്‍വശം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരാള്‍പ്പൊക്കത്തിലുള്ള വലിയ ഹീറ്ററുകള്‍ കാണാം. ഇതാവട്ടെ, പഴയ സാങ്കേതികവിദ്യയുടെ ഒരു സ്മാരകമെന്നവണ്ണം പലമൂലകളിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. മാമ്മോദീസാ ചടങ്ങുകള്‍ പോലുള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാര്‍ബിളിന്റെ ഒരു തൊട്ടി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ തൊട്ടുപിന്നില്‍ കാണാം. അവിടന്നങ്ങോട്ട് അള്‍ത്താരയിലേക്ക് ഒരുപാട് ദൂരമുള്ളതുപോലെ തോന്നും. നടുത്തളത്തിലൂടെ വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ കാണുന്ന ഇരിപ്പിടങ്ങള്‍ കാണുമ്പോള്‍ത്തന്നെ, നിലവില്‍ ദേവാലയത്തിലെ മാസ്സ് നടത്തുന്ന ഇടമാണതെന്ന് മനസ്സിലാക്കാനാവും.

ദേവാലയത്തിനെ പഴക്കത്തോളം വരില്ലെന്നുറപ്പാണ് അതിന്റെ ഒത്ത നടുക്കായി തൂങ്ങിക്കിടക്കുന്ന അല്‍പ്പം മോഡേന്‍ ഭാവങ്ങളുള്ള ക്രൂശിതരൂപത്തിന്. ജോര്‍ജ്ജ് പേസ് ഡിസൈന്‍ ചെയ്ത് 1975 ഫ്രാങ്ക് റോപ്പര്‍ ഉണ്ടാക്കിയ, രൂപത്തിന്റെ താഴെ ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം, ഭൂമി കറങ്ങുമ്പോള്‍ കുരിശ് സ്ഥിരമായി നില്‍ക്കുന്നു എന്നാണ്.

ഇരുവശങ്ങളിലുമുള്ള ആകാശം മുട്ടുന്ന ചുമരുകളില്‍ അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ നോക്കി എത്രനേരം നിന്നാലും മതിയാകില്ല. പുറത്ത് നിന്ന് സൂര്യപ്രകാശം ആ ഗ്ലാസുകളിലൂടെ അകത്ത് വീഴുമ്പോള്‍ ആ പെയിന്റിങ്ങുകളുടെ ഭംഗി വര്‍ണ്ണനാതീതം. ലാസ്റ്റ് സപ്പര്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. 30 വെള്ളിക്കാശിന്റെ പണക്കിഴിയും പിടിച്ചിരിക്കുന്ന യൂദാസിന്റെ ചിത്രമെല്ലാം വളരെ വലുതായും വ്യക്തമായും ലാസ്റ്റ് സപ്പറിന്റെ ഗ്ലാസ്സ് പെയിന്റിങ്ങില്‍ കാണാം.
2001 ലെ ഒരു തീ പിടുത്തത്തില്‍ പീറ്റര്‍ബറോ കത്തീഡ്രലിലെ ഈ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ പലതും പൊട്ടിപ്പോയിരിക്കുന്നു. അവിടെയെല്ലാം വെറുതെ ഗ്രില്ലിട്ട് അടച്ചിരിക്കുന്നു. അത്യധികം ഉയരത്തില്‍ നിലകൊള്ളുന്ന സീലിങ്ങിന്റെ ഭംഗിയും ശില്‍പ്പചാരുതിയും നോക്കിനില്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇന്നത്തെപ്പോലെ സാങ്കേതികമികവൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത്, ഇങ്ങനൊരു മഹത്തായ സൃഷ്ടി നടത്താന്‍ വേണ്ടി അനുഭവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ക്ലേശങ്ങള്‍ ഊഹിക്കാന്‍ പോലും പറ്റില്ല.

ഇടത്തുവശത്തായുള്ള വരാന്തയില്‍ ദേവാലയത്തിന്റെ ചരിത്രം വിശദമായി ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലൂടെ കണ്ണോടിച്ചുപോയാല്‍ കത്തീഡ്രലിന്റെ ചരിത്രം മനസിലാക്കാം: 655-ല്‍ പേഡാ രാജാവിനാല്‍ നിര്‍മ്മിക്കപ്പെട്ട പള്ളി പിന്നീട് 870-ല്‍ ഡേന്‍സിനാല്‍ നശിപ്പിക്കപ്പെട്ടു. 972-ല്‍ വീണ്ടും രണ്ടാമതുണ്ടാക്കി വെഞ്ചരിച്ചുവെങ്കിലും 1116-ല്‍ ഒരു അപകടത്തില്‍ കത്തിനശിച്ചു. 1238-ല്‍ ഇപ്പോള്‍ കാണുന്ന രൂപത്തില്‍ വീണ്ടും ഉണ്ടാക്കി. 1539-ല്‍ ഹെന്റി എട്ടാമന്‍ ഇത് അടച്ചുപൂട്ടി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആംഗ്ലിക്കന്‍ സഭയുടെ പ്രചാരത്തോടെ 1541-ല്‍ പള്ളി കത്തീഡ്രലായി മാറ്റി. 1643-ല്‍ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് മനോഹരമായ ശില്‍പ്പഭംഗിയാല്‍ അംബരചുംബിയായന നിലകൊണ്ട ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. 1882-ല്‍ പുതിയ മോടികളുമായി സെന്‍ട്രല്‍ ടവര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. 1960-ലും 1970-ലും തൂക്ക് കുരിശ് അടക്കമുള്ള ചില മോടിപിടിപ്പിക്കലുകള്‍ നടത്തി.

2001-ല്‍ വേനല്‍കാലത്ത് വന്‍ നാശം വിതച്ചുകൊണ്ട് വീണ്ടും തീ പിടിച്ചു. പഴമയുള്ള കാര്യങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണ് ഇംഗ്ലീഷുകാരുടെ പതിവ്. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും. പഴമ നിലനിര്‍ത്തി കൊണ്ടു തന്നെയാണ് ഇവ ഓരോ തവണയും പുനര്‍നിര്‍മ്മിക്കപ്പെട്ടത്. നിലവില്‍ മാസ്സ് നടന്നുപോരുന്ന ഭാഗത്തുനിന്ന് വീണ്ടും ഉള്ളിലേക്ക് കടന്നാല്‍ ഇരുവശങ്ങളിലുമായി പഴയകാലത്ത് മാസ്സ് അറ്റന്റ് ചെയ്യാന്‍ മോങ്ക്‌സ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങള്‍ കാണാം. ആ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. പഴയകാലത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന മാസ്സ് എഴുന്നേറ്റ് നിന്ന് കേട്ട് കാലുകള്‍ കുഴയുന്ന മോങ്ക്‌സ്, ഇരിപ്പിടം മടക്കുകസേരയെന്ന പോലെ മറിച്ചിടുകയും, അപ്പോള്‍ അതിന്റെ അടിഭാഗത്തുനിന്ന് ഉയര്‍ന്നു വരുന്ന ഭാഗത്ത് പൃഷ്ഠം കൊള്ളിച്ച് നില്‍പ്പും ഇരിപ്പും അല്ലാത്ത രീതിയില്‍ ചാരിനിന്ന് കാലുകള്‍ക്ക് വിശ്രമം കൊടുക്കുകയായിരുന്നു പതിവത്രേ !

പുരാതനമായ പള്ളിമണിയുടെ അവശിഷ്ടം ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് ചുറ്റിലും ശവക്കല്ലറകളും അതിന് മുകളില്‍ മാര്‍ബിളില്‍ കൊത്തിവച്ചിരിക്കുന്ന പരേതരുടെ പൂര്‍ണ്ണകായ പ്രതിമകളുമൊക്കെയായി അവിടം അല്‍പ്പം ഭീതി നിറഞ്ഞ അന്തരീക്ഷമാണ്. ഏറ്റവും കുറഞ്ഞത് മുപ്പത് കല്ലറകളെങ്കിലും തറയില്‍ മാത്രമുണ്ട്. ചുവരുകളില്‍ അടക്കം ചെയ്തിരിക്കുന്ന പ്രഭുക്കന്മാരുടേയും പ്രമാണിമാരുടേയും കുടുംബ കല്ലറകള്‍ വേറേയുമുണ്ട് നിരവധി.

ആഭ്യന്തരകലഹവും, യുദ്ധവുമൊക്കെയായി ജീവന്‍ നഷ്ടപ്പെട്ട പ്രധാനികളായ വൈദികരുടേയും മറ്റും കല്ലറകള്‍ക്ക് മുകളിലുള്ള പ്രതിമകളുടെ മുഖങ്ങള്‍ മാത്രം അവ്യക്തമാണ്. യുദ്ധത്തില്‍ പലരുടേയും തലകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ആ വ്യക്തി ആരാണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നത്. എന്നിരുന്നാലും അവരുടെ ആടയാഭരണങ്ങളില്‍ നിന്ന് ആ വ്യക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് പള്ളിക്കകത്ത് ബഹുമതികളോടെ സംസ്‌ക്കരിച്ചിരിക്കുന്നതത്രേ.

ശവക്കല്ലറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹെന്‍ട്രി എട്ടാമന്റെ 6 പത്‌നിമാരില്‍ ഒരുവളായ കാതറീന്‍ ഓഫ് ആര്‍ഗോണിന്റെയാണ്. കാതറീന്‍ രാജ്ഞിയുടെ പ്രവിശ്യയുടെ പതാകയില്‍ മാതളനാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ഇന്നും ആ കല്ലറ സന്ദര്‍ശിക്കുന്നവര്‍, കല്ലറയ്ക്ക് മുകളില്‍ ഒരു മാതളനാരകം വെച്ചിട്ടുപോകുക പതിവാണ്. ഹെന്‍ട്രി എട്ടാമന്റെ മറ്റൊരു പത്‌നിയുടേയും ശവശരീരം ഇതിന് തൊട്ടടുത്ത് അടക്കം ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഇവിടന്ന് മാന്തിയെടുത്ത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബേയിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്യുകയാണുണ്ടായത്. ആ കല്ലറയുടെ ശേഷിപ്പുകള്‍ കാതറീന്‍ രാജ്ഞിയുടെ കല്ലറയ്ക്ക് സമീപം ഇപ്പോഴും കാണാം.

പലപ്പോഴായുണ്ടായ തീപിടുത്തത്തിന്റെ ഫലമായി കത്തീഡ്രലിന്റെ പുറംചുമരുകളിലൊക്കെ ആകെ കരിനിറം പിടിച്ചിരിക്കുന്നുണ്ട്. പള്ളിപ്പരിസരത്തുള്ള മറ്റ് കെട്ടിടങ്ങളില്‍, തുറന്ന് കിടക്കുകയാണെങ്കിലും, ‘പ്രൈവറ്റ്’ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കവാടങ്ങള്‍ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതില്‍ തെറ്റില്ല. ദേവാലയത്തിന്റെ ചുറ്റും നിറയെ ശവക്കല്ലറകളുണ്ട്. ഇവിടെ പ്രത്യേകിച്ച് ഒരു ശ്മശാനം ഇല്ല. എല്ലാ ശരീരങ്ങളും കത്തീഡ്രലിന് അകത്തും പുറത്തുമായിത്തന്നെ സംസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്ക് കത്തീഡ്രലിന് അകത്തുനിന്ന് മനോഹരമായ വാദ്യസംഗീതം മുഴങ്ങും. അകത്ത് ഉയരത്തിലായി ചുമരില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഓര്‍ഗനില്‍ നിന്നാണ് ആ സംഗീതം ഒഴുകിവന്നിരുന്നത്. ദേവാലയത്തിന്റെ ഉയരമുള്ള ചുമരുകളേയും നിശബ്ദതയില്‍ മുങ്ങിനിന്നിരുന്ന അന്തരീക്ഷത്തേയും ഭേദിച്ചുകൊണ്ടെന്നവണ്ണം മുഴങ്ങിക്കൊണ്ടിരുന്ന ആ വ്യത്യസ്ഥമായ ഉപകരണസംഗീതവും കേട്ട് ആരും ഒരുനിമിഷമൊന്ന് ഇരുന്നുപോകും.

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി കൊളുക്കുമല. പോകാം ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടമായ കൊളുക്കുമലയിലേക്ക്.
കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്
പറഞ്ഞുവരുന്നത് തേയിലയുടെ രുചിയേക്കുറിച്ചല്ല കൊളുക്കുമലയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. സമുദ്രനിരപ്പില്‍ നിന്ന് 7.900 അടി ഉയരത്തിലായി തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
കൊളുക്കുമല പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരവും നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയുമാണ് കഴ്ചകാൾ അതിമനോഹരമാണ്.

Image may contain: mountain, horse, outdoor and nature

ഇങ്ങനെ പോകാം അവിടെ വഴി …………………………..
1) പട്ടാമ്പി> ഷൊറണൂർ>തൃശ്ശൂർ> പെരുമ്പാവൂർ>മൂന്നാർ>ചിന്നക്കനാൽ>സൂര്യനെല്ലി>കൊളുക്കുമല
2) കൊളുക്കുമലയിലേക്ക് സൂര്യനെല്ലിയിൽ നിന്നും 14KM ഉണ്ട് ദൂരം. സൂര്യനെല്ലിയിൽ നിന്നും ജീപ്പു മാർഗ്ഗം ഇവിടെ എത്താം (1000 charge).

Related image
3) നിങ്ങൾ ജീപ് വിളിച്ചു പോകുമ്പോൾ നേരത്തെ തന്നെ അവരുമായി സംസാരിച്ചു റേറ്റ് ഉറപ്പിക്കുക .ഞങ്ങളോട് അവർ ആദ്യം പറഞ്ഞത് 1000 ആണ്. അവസാനം അതു 700 ആക്കി. അവിടെ ചില famous ജീപ് ഡ്രൈവേഴ്സ് ഉണ്ട്.ചാനലുകാർ വിളിക്കാറുള്ളവർ .അവരെക്കിട്ടിയാൽ സൂപ്പർ ആകും.

Image may contain: sky, mountain, cloud, nature and outdoor
4) പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക .ചില ജീപ്പുകാർ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ നിൽക്കാറില്ല. പിന്നെ സൺഡേ ആണ് പോകുന്നതെങ്കിൽ ചിലർ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. അവിടെ സഞ്ചാരികൾക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഫാക്ടറി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്.

Image may contain: outdoor and nature
5) വെളുപ്പിന് ഒരു 4.30 നു എങ്കിലും യാത്ര തുടങ്ങാൻ ശ്രമിക്കുക. ഇന്നലെ ഉദയം നന്നായി ആസ്വദിച്ചു കാണാനും ഫോട്ടോസ് എടുക്കാനും സമയം കിട്ടു.

Image may contain: one or more people, mountain, sky, outdoor and nature
6) ആ സമയത്തു പോകുമ്പോ വെറും വയറുമായി പോകുന്നത് ആയിരിക്കും നല്ലതു. ഭക്ഷണം കഴിച്ചിട്ടു പോയാൽ നമ്മൾ ജീപ്പിൽ മലകയറുമ്പോൾ ഉണ്ടാകുന്ന കുലുക്കത്തിൽ വയറിൽ ഗ്യാസ് ഉണ്ടാകുകയും പലരും ശര്ധിക്കാനും സാധ്യത ഉണ്ട്. മുകളിലെ തേയില ഫാക്ടറി ഇൽ നല്ല ഓർഗാനിക് ചായ കിട്ടും.

Image may contain: 1 person, outdoor
7) ഒരു കാര്യം കൂടി. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. നിറയെ കല്ലുകൾ മാത്രമുള്ള വഴിയിലൂടെ ആണ് പോകുന്നത് . അതുകൊണ്ടു ഒന്നു ശ്രദ്ധിക്കുക….
കൊളുക്കുമലയുടെ സൗന്ദര്യം കണ്ട് തന്നെ അറിയണം.
Image may contain: mountain, grass, outdoor and nature

ഷിഹാബ്, കുരിപ്പുഴ

ഏതൊരു ചരിത്രമായാലും യാത്രാവിവരണമായാലും അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. പുതിയ ദേശങ്ങളെ പുതുമയോടെ നമുക്ക് വായിക്കാന്‍ തരുന്നവരാണ് സര്‍ഗ്ഗചൈതന്യത്തേ വാരിപ്പുണരുന്ന സാഹിത്യകാരന്മാര്‍. ഒളിഞ്ഞും മറഞ്ഞുമിരിക്കുന്ന ഒരു വസ്തുവിനെ, ഒരു ദേശത്തെ നാമറിയുന്നത് പ്രധാനമായും ചരിത്രം, യാത്രാവിവരണങ്ങളിലൂടെയാണ്. വായനയുള്ളവര്‍ക്ക് പുസ്തകങ്ങള്‍ എന്നും വഴികാട്ടികള്‍ തന്നെ. താന്‍ വളരെ ശ്രദ്ധയോടെ വായിച്ച ഒരു യാത്രാവിവരണമാണ് സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ മാതൃഭൂമിയിറക്കിയ ‘കാളപ്പോരിന്റെ നാട്.’ പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന കാരൂര്‍ സോമന്‍ സ്‌പെയിന്‍ എന്ന രാജ്യത്തെ കേന്ദ്രബിന്ദുവാക്കി ആ രാജ്യത്തിന്റെ ഭാഷ, വേഷം, സംസ്‌കാരം, കല- കായികം, ആചാരം, വര്‍ണ്ണവിന്യാസങ്ങള്‍, പ്രകൃതി, രാഷ്ട്രീയം, മനുഷ്യബന്ധങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകംപോലെ പഠിപ്പിക്കുന്നു. പ്രവാസ ജീവിതം നയിക്കുന്ന ഒരു എഴുത്തുകാരന്‍ യാത്രികന്‍ കൂടിയാകുമ്പോള്‍ അതിനെ കേവലം ഒരു യാത്രാവിവരണമായി കാണാനാകില്ല. അത് പ്രകൃതിയുടെ താളമേളങ്ങള്‍ നിത്യവും കാണുന്നവരുടെ അനുഭവങ്ങളാണ്. ആ ബോധതലത്തില്‍നിന്ന് അവര്‍ ആവാഹിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും ഒരാഴ്ചയോ – രണ്ടാഴ്ചയോ ഒരു നാടിന്റെ കോണ് കണ്ട്‌പോകുന്നവര്‍ക്ക് സാധ്യമല്ല. കേരളത്തിലെ ചില പ്രസാദകര്‍ കച്ചവട താല്പര്യത്തിനായി ചില എഴുത്തുകാരെ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. യാത്രാവിവരണമെഴുതുന്ന ഒരാള്‍ക്ക് സത്യസന്ധമായി, വസ്തുനിഷ്ഠമായി ഒരന്വേഷണം നടത്താന്‍ രണ്ടാഴ്ചകൊണ്ടോ, രണ്ട് മാസങ്ങള്‍കൊണ്ടോ നടക്കുന്ന കാര്യമല്ല. പൗരസ്ത്യ രാജ്യത്ത്‌നിന്ന് പോയി ഹോട്ടലില്‍ ഉറങ്ങി കാഴ്ചകള്‍കണ്ടുവരുന്നവര്‍ക്ക് ആ രാജ്യത്തെ വിശദമായി പ്രതിപാദിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് നിരീക്ഷണവിഷയമാക്കേണ്ട ഒന്നല്ലേ?

ചരിത്രമെഴുത്തും, യാത്രാവിവരണങ്ങളും ഒരു കഥാപാത്ര സൃഷ്ടിയല്ല. ഒരു രാജ്യത്ത് പോയി താമസിച്ച് പഠിക്കാതെ യാത്രാവിവരണമെഴുതുന്നതിനെ ഉണങ്ങിയ വിറകില്‍ തീപിടിപ്പിക്കലല്ലേ എന്നത് എന്റെ മനസ്സില്‍ ആളി നില്‍ക്കുന്ന ഒരു ചോദ്യം തന്നെയാണ്. ഇവിടെയാണ് യാത്രികന്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത്? എന്തിനായിരുന്നു ആ മരം വെട്ടി വിറകുകളാക്കി മാറ്റിയത്? എവിടെയായിരുന്നു ആ മരം നിന്നത്? അതിനാല്‍ ഏത് യാത്രാവിവരണമായാലും അത് ജീവനുള്ള മരമായിരിക്കണം. എസ്. കെ. പൊറ്റെക്കാട് യാത്രാവിവരണം മലയാള ഭാഷയ്ക്ക് സമ്മാനിച്ചത് നീണ്ട നാളുകള്‍ ആ സ്ഥലങ്ങളില്‍ പാര്‍ത്തിട്ടാണ്. അതിനെയും പൂര്‍ണ്ണത നിറഞ്ഞതെന്ന് പറയാന്‍ കഴിയില്ല. ഇന്ന് കാണുന്ന പ്രവണത ഏതെങ്കിലും മാധ്യമം പ്രസാദകരുടെ തണലില്‍ ഏതെങ്കിലും രാജ്യങ്ങളില്‍ പോയി ഏതാനും ദിവസങ്ങള്‍ താമസിക്കുക എന്നിട്ട് യാത്രാവിവരണമെഴുതുക. അതിനെ മാധ്യമങ്ങളിലൂടെ കെട്ടിഘോഷിക്കുക. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ഒരവാര്‍ഡും കൂടി ഒപ്പിച്ചെടുക്കുക. ബോധപൂര്‍വ്വമായ ഈ വ്യാപാരം മലയാള സാഹിത്യത്തിന് നല്ലതല്ല.

കഴിഞ്ഞ നാളുകളില്‍ വിദേശത്ത് താമസിച്ച് യാത്രാവിവരണങ്ങള്‍ എഴുതാന്‍ പ്രവാസി എഴുത്തുകാരില്ലായിരുന്നു. ഇന്ന് പല രാജ്യങ്ങളിലും പ്രവാസി എഴുത്തുകാരുണ്ട്. എന്തുകൊണ്ടാണ് അവരുടെ യാത്രാവിവരണങ്ങള്‍, മറ്റ് സാഹിത്യസൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? ഇതിന് ആരാണ് ഉത്തരവാദികള്‍? കേരളത്തിലുള്ള എഴുത്തുകാര്‍ക്ക് കേരളത്തിന് പുറത്തുള്ള യാത്രാവിവരണത്തിന് അവാര്‍ഡുകള്‍ എന്തുകൊണ്ട് നല്കുന്നു? ഈ രംഗത്ത് എഴുതാന്‍ സര്‍ഗ്ഗധനരായിട്ടുള്ളവര്‍ വിദേശരാജ്യങ്ങളിലുണ്ട്. ഈ രംഗത്തുള്ള വിവേചനം ആനയെ ആടും ആടിനെ ആനയുമാക്കുന്ന വിധത്തിലാണ്. മറ്റ് രംഗങ്ങള്‍ വികസിക്കുന്നതുപോലെ സാഹിത്യരംഗം വികസിക്കേണ്ട എന്നാണോ? നല്ലൊരു യാത്രാ വിവരണം ഒരു കൗശല സൃഷ്ടിയല്ല. അതിലുപരി വടിവും വര്‍ണ്ണവുമുള്ള പ്രപഞ്ചത്തിന്റെ സാഹിത്യ സത്യങ്ങളാണ്. നമ്മുടെ സാഹിത്യത്തിനും സംസ്‌കാരത്തിനും കുറെ നല്ല പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. കാളപ്പോരിന്റെ നാട് നല്കുന്ന വിജ്ഞാനം യാത്രാവിവരണ ശാഖയ്ക്ക് എന്നും ഒരു ചൈതന്യം തന്നെയാണ്.

ലണ്ടന്‍: അവധിയാഘോഷത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തിരിച്ചടിയായി കാര്‍ഡ് കമ്പനികളുടെ അപ്രഖ്യപിത നിയന്ത്രണങ്ങള്‍. പണമെടുക്കാനുള്ള പലരുടെയും ശ്രമം വിദേശങ്ങളില്‍ പരാജയപ്പെടുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. യാത്രക്കിടയില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ച 26 ശതമാനം പേരുടെ കാര്‍ഡുകള്‍ അതാത് കമ്പനികള്‍ ബ്ലോക്ക് ചെയ്തുവെന്ന് സര്‍വേയില്‍ വ്യക്തമായി. വിദേശ പര്യടനത്തിനായി പോകുന്നുവെന്ന് ബാങ്കിനെ അറിയിച്ച 61 ശതമാനം പേര്‍ക്കും ഇതായിരുന്നു അനുഭവമെന്ന് യുസ്വിച്ച്.കോം ന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ പഴയ പടിയാക്കാന്‍ ഏറെ സമയവും പണവും ആവശ്യമാണ്. മിക്കപ്പോഴും യാത്രകള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബാങ്കുകളിലേക്ക് ഫോണ്‍ ചെയ്തും മറ്റും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നു. വിദേശങ്ങളില്‍ വെച്ച് കാര്‍ഡുകള്‍ ബ്ലോക്കായ 27 ശതമാനം പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 22 ശതമാനം ആളുകള്‍ ബന്ധുക്കൡ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് യാത്ര പൂര്‍ത്തിയാക്കിയത്.

കാര്‍ഡ് പഴയ പടിയാകാനായി 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് 15 ശതമാനം ആളുകള്‍ അറിയിച്ചു. വിദേശ പര്യടനത്തേക്കുറിച്ച് മുന്‍കൂട്ടി അറിയിച്ച ആളുകള്‍ക്ക് ഈ വിധത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അധികമായി ചെലവാകുന്ന തുക തിരിച്ചു നല്‍കാനുള്ള നടപടി ബാങ്കുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും വെബസൈറ്റ് നല്‍കുന്നുണ്ട്.

ലണ്ടന്‍: ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന നാലിലൊന്ന് വിമാനങ്ങള്‍ വൈകിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ രേഖകളില്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് നടത്തുന്ന സര്‍വീസുകളില്‍ 66 ശതമാനം മാത്രമേ വ്യോമയാന നിലവാരം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന കൃത്യ സമയം പാലിക്കുന്നുള്ളൂ എന്നാണ് കണക്ക്. 15 മിനിറ്റ് വരെ വൈകാന്‍ ഇളവ് നല്‍കുന്നതാണ് ഈ മാനദണ്ഡം. യുകെയിലെ 25 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന 35 എയര്‍ലൈനുകളുടെ 8,50,000 ഫ്‌ളൈറ്റുകളുടെ വിവരങ്ങളാണ് വിശകലനം നടത്തിയത്.

എട്ട് ബ്രിട്ടീഷ് വ്യോമയാനക്കമ്പനികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യോമയാന വ്യവസായത്തില്‍ കൃത്യനിഷ്ഠയുടെ ശരാശരി നിലവാരമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന 74 ശതമാനം പാലിക്കാന്‍ മിക്ക സര്‍വീസുകള്‍ക്കു കഴിയുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തോംസണ്‍ 68 ശതമാനവും ജെറ്റ് 2 71 ശതമാനവും മൊണാര്‍ക്ക്, തോമസ് കുക്ക് എന്നിവ 72 ശതമാനവും വീതം പാലിക്കുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് നേടിയ കൃത്യനിഷ്ഠയുടെ കണക്കാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.

ശരാശരിക്കു മുകളില്‍ പ്രകടനം നടത്തിയ ബ്രിട്ടീഷ് കമ്പനികള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഫ്‌ളൈബി എന്നിവയാണ്. 79 ശതമാനവും 82 ശതമാനവുമാണ് ഇവ യഥാക്രമം നേടിയത്. ഈസിജെറ്റ് യുകെയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണെന്നും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും തിരക്കുള്ള പാതകളിലുമാണ് കമ്പനിയുടെ സര്‍വീസുകളെന്നും ഈസിജെറ്റ് വക്താവ് അറിയിച്ചു. 2016ല്‍ 76 ശതമാനവും 2017ല്‍ 80 ശതമാനവും കൃത്യനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തങ്ങളുടെ രേഖകള്‍ പറയുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഡച്ച് കമ്പനിയായ കെഎല്‍എം (88 ശതമാനം), ഖത്തര്‍ എയര്‍വേയ്‌സ് (86) ഐബീരിയ (84) എന്നിവയാണ് കൃത്യനിഷ്ഠയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. 60 ശതമാനവുമായി നോര്‍വീജിയന്‍, 56 ശതമാനവുമായി ഐസ്‌ലാന്‍ഡ് എയര്‍, 55 ശതമാനം നേടി എയര്‍ ട്രാന്‍സാറ്റ് ഓഫ് ക്യാനഡ എന്നിവ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏതായാലും വിമാനം വൈകലിനും റദ്ദാക്കലിനും പേര്‌കേട്ട എയര്‍ ഇന്ത്യ പട്ടികയില്‍ മോശം സ്ഥാനങ്ങളിലല്ലെന്ന് ആശ്വസിക്കാം.

ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി. 12,000 കിലോമീറ്ററാണ് ഈ തീവണ്ടി സഞ്ചരിച്ചത്. ദൈര്‍ഘ്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ റെയില്‍ പാതയാണിത്.

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്. ഇതിനായി  2013ൽ  ‘ഒരു ബെല്‍റ്റ്, ഒരു റോഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദശലക്ഷക്കണക്കിനു ഡോളറാണു റെയില്‍ പാത നിര്‍മ്മിക്കാന്‍ ചെലവായത്.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്. ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രമായ സേജിയാങിലാണ് യിവൂ.

റഷ്യയുടെ ട്രാന്‌സ്-സൈബീരിയന്‍ റെയില്‍വേയ്ക്കു സമാനമാണ് ചൈനയുടെ ഈ പുതിയ പാത. ഏറ്റവും നീളം കൂടിയ റെയില്‍ പാതയായ ചൈന-മാഡ്രിഡ് ലിങ്കിനേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ഈ പാതയ്ക്ക്.

ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വഴി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത്തെ  നഗരമാണ് ലണ്ടന്‍. തീവണ്ടിയിലാകുമ്പോള്‍ കപ്പലിനേക്കാള്‍ 30 ദിവസം മുൻപ് ചരക്കെത്തിക്കാൻ സാധിക്കും. അതിനാൽ വിമാനം, കപ്പല്‍ എന്നിവ വഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ ലാഭകരമാണു റെയില്‍ മാര്‍ഗം എന്നാണു ചൈന പറയുന്നത്. എന്നാൽ  ഈസ്റ്റ് വിന്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ തീവണ്ടിയില്‍ കയറ്റാവുന്ന ഭാരം കുറവാണ്. 88 ഷിപ്പിംഗ് കണ്ടെയ്‌നര്‍ മാത്രമേ കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. കാര്‍ഗോ ഷിപ്പിലാണെങ്കില്‍ 10, 000 മുതല്‍ 20, 000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാം.

കൈയേറ്റവും ഒഴിപ്പിക്കലുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇടുക്കിയിലെ പാപ്പാത്തിച്ചോല, ആരുടെയും മനസ് കൈയേറുന്ന സുന്ദരഭൂമിയാണ്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നാഗമലയും കൊളുക്കുമലയും അതിരിടുന്ന മനോഹരമായ പുല്‍മേട്. നോക്കെത്താ ദൂരത്തോളം പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച മഞ്ഞുമൂടിയ മലമുകള്‍.
1
ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് പാപ്പത്തിച്ചോല സ്ഥിതി ചെയ്യുന്നത്. ഹാരിസണ്‍ കമ്പനിയുടെ ഏലം, തേയില തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള പാതയിലൂടെ വേണം മലമുകളില്‍ എത്താന്‍. പ്രദേശത്തെ ഉയരം കൂടിയ മേഖലയാണിത്.

2
വിശാലമായ പുല്‍മേടുകളാല്‍ സമൃദ്ധമായ പാപ്പാത്തിച്ചോലയില്‍ നിന്നാല്‍ ബോഡിമെട്ട്, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ നയനമനോഹരമായ കാഴ്ചകള്‍ കാണാം. മലയുടെ മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചോലയ്ക്കു സമീപം പാപ്പാത്തി എന്ന മുത്തശ്ശി താമസിച്ചിരുന്നു എന്നാണ് പേരിനു പിന്നിലെ നാട്ടുകഥ.

വിമാനങ്ങളില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും അതിനുള്ളില്‍ നടക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവ നിങ്ങള്‍ക്ക് പറഞ്ഞുതരണമെന്നില്ല. മുതിര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുമായി സംസാരിച്ച് റെഡ്ഡിറ്റ് തയ്യാറാക്കിയ ചില രഹസ്യങ്ങള്‍ ഇവയാണ്. ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍

വിമാനത്തിന്റെ വാതില്‍ യാത്രക്കിടെ തുറക്കാനാവില്ല. പക്ഷേ അതിന് ശ്രമിച്ചാല്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും നിങ്ങളെ പുറത്താക്കുകയും ചെയ്‌തേക്കാം. സുരക്ഷാ കാരണങ്ങളാലാണ് ഇപ്രകാരം ചെയ്യുന്നത്. ഡോറുകള്‍ യാത്രാമധ്യേ തുറക്കാന്‍ കഴിയില്ലെങ്കിലും അതിനായി ശ്രമിക്കുന്നവരെ വിലങ്ങു വെക്കുന്നതിലേക്ക് വരെ നടപടികള്‍ നീളാം. ക്യാബിന്‍ ജീവനക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടായി കോക്ക്പിറ്റിലുള്ളവര്‍ കണക്കാക്കുകയും അടിയനന്തര ലാന്‍ഡിംഗ് നടത്തി കുഴപ്പം സൃഷ്ടിച്ച യാത്രക്കാരനെ/യാത്രക്കാരിയെ പോലീസിന് കൈമാറുകയും ചെയ്യും.

വിമാനങ്ങളിലെ വൃത്തി

വിമാനങ്ങളിലെ ഉള്‍വശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതുപോലെ അത്ര വൃത്തിയുള്ളതല്ലെന്നതാണ് വാസ്തവം. േ്രട ടേബിളുകളാണ് ഏറ്റവും വൃത്തിഹീനമെന്നാണ് മൈക്രോബയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രേ ടേബിളുകളിലാണേ്രത യാത്രക്കാര്‍ തങ്ങളുടെ കുട്ടികളുടെ ഡയപ്പറുകള്‍ മാറുന്നത്. ഓരോ യാത്രക്കിടയിലും ഈ
ട്രേ ടേബിളുകള്‍ വൃത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്നും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് റെഡ്ഡിറ്റില്‍ എഴുതി. എല്ലാ ട്രേകളും വൃത്തിയാക്കാന്‍ ഒരേ തുണിതന്നെയായിരിക്കും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ വിമാനങ്ങളിലെ ശുചിമുറികളില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ബാത്ത്‌റൂമുകളുടെ തറയില്‍ ചിലപ്പോള്‍ കാണുന്ന വെള്ളം യഥാര്‍ത്ഥത്തില്‍ വെള്ളമായിരിക്കില്ലെന്നും ചിലര്‍ പറയുന്നു.

ഇ സിഗരറ്റുകളും സാംസങ് നോട്ട് 7ഉം

ഇ സിഗരറ്റുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ സാംസങ് നോട്ട് 7 പോലെ പൊട്ടിത്തെറിയില്‍ കുപ്രസിദ്ധിയുള്ള ഫോണുകള്‍ മിക്കവാറും എയര്‍ലൈനുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇ സിഗരറ്റുകള്‍ തകരാറുകള്‍ മൂലം അറിയാതെ കത്തുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തിട്ടുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്താല്‍ മാത്രമേ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് പണം ലഭിക്കൂ

വിമാനം പറക്കുന്ന സമയത്തിനു മാത്രമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ ശമ്പളം കണക്കാക്കുന്നത്. അതായത് വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അന്നത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. അതുപോലെ ക്യാബിന്‍ ബാഗുകളും മറ്റും എടുത്തുവെക്കാന്‍ സഹായിക്കുന്നതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇവരുടെ യൂണിയനുകള്‍ പോലും സംരക്ഷണം നല്‍കുന്നില്ല.

വിമാനത്തിലെ വെള്ളം

ഏറ്റവും വൃത്തിഹീനമായ വെള്ളമാണ് വിമാനത്തിന്റെ വാട്ടര്‍ലൈനുകളില്‍ ഉള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാട്ടര്‍ ലൈനുകള്‍ പലപ്പോഴും കാലങ്ങളോളം വൃത്തിയാക്കാറില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ കിട്ടുന്ന വെള്ളം ചൂടാക്കി പോലും തങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ പറയുന്നു. എട്ടില്‍ ഒന്നു വീതംവിമാനങ്ങളിലെ വെള്ളത്തില്‍ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ ഉയര്‍ത്തിവെക്കാന്‍ കാരണം

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ എല്ലാ സമയത്തും ഉയര്‍ത്തി വെക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക വിമാനത്തിനുള്ളിലെ അവസ്ഥ മനസിലാകുന്നതിനായാണ് ഇത് ചെയ്യുന്നതെന്നാണ് വിശദീകരണം.

മദ്യപാനം

പുറത്തുനിന്ന് വാങ്ങുന്ന മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കാന്‍ അനുവദിക്കാറില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. വിമാനത്തില്‍ നിശ്ചിത അളവില്‍ മാത്രമേ മദ്യം നല്‍കാറുള്ളു. ഉയരം വര്‍ദ്ധിക്കുന്നതനുസരിച്ച് മദ്യം തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതും വര്‍ദ്ധിക്കുമെന്നതാണ് ഇതിന് കാരണം.

ചിലപ്പോള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം

ചില അവസരങ്ങളില്‍ മൃതശരീരങ്ങള്‍ക്കൊപ്പം ഇരുന്ന നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രക്കിടയില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് ചട്ടം. ഇവിടെ സ്ഥലം ലഭ്യമല്ലെങ്കില്‍ ഒഴിഞ്ഞ സീറ്റുകളിലേക്ക് മാറ്റാം. അതും ലഭ്യമല്ലെങ്കില്‍ ഇരിക്കുന്ന സീറ്റില്‍ തന്നെ ശരീരങ്ങള്‍ ഇരുത്തുകയാണ് പതിവ്. ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് അറ്റന്‍ഡന്റുമാര്‍ പറയുന്നു.

ടേസറുകള്‍ വിമാനത്തില്‍?

ചില വിമാനങ്ങളില്‍ കുഴപ്പക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കാറുണ്ട്. കൊറിയന്‍ എയര്‍ പോലെ ചില എയര്‍ലൈനുകള്‍ ഇവയുടെ ഉപയോഗത്തിലൂടെ കുപ്രസിദ്ധരുമാണ്.

എമര്‍ജന്‍സി വിന്‍ഡോ അനാവശ്യമായി ഉപയോഗിച്ചാല്‍

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതി്‌ന് അനാവശ്യമായി എമര്‍ജന്‍സി വിന്‍ഡോ ഉപയോഗിച്ചാല്‍ അതിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വിമാനം വൈകുന്നതുമൂലമുണ്ടാകുന്ന നഷ്ടവും നിങ്ങളില്‍ നിന്ന് ഈടാക്കും. എമര്‍ജന്‍സി വിന്‍ഡോകള്‍ അപകട ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.

ഏറ്റവും മികച്ച സേവനം ലഭിക്കുന്നത് പിന്‍സീറ്റുകാര്‍ക്ക്

വിമാനങ്ങള്‍ക്കുള്ളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാവുകയെന്നാണ് അറ്റന്‍ഡന്റുമാര്‍ പറയുന്നത്.

വിമാനത്തിലെ ടോയ്‌ലെറ്റുകളില്‍ ദുര്‍ഗന്ധമൊഴിവാക്കാന്‍ ചെയ്യുന്നത്

കേട്ടാല്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു എളുപ്പവഴിയുണ്ട് വിമാനങ്ങളിലെ ടോയ്‌ലെറ്റുകളിലെ ദുര്‍ഗന്ധമൊഴിവാക്കാനായി അറ്റന്‍ഡന്റുമാര്‍ക്ക്. കോഫിയാണ് ഇവര്‍ ടോയ്‌ലെറ്റില്‍ പ്രയോഗിക്കുന്നത്. ദുര്‍ഗന്ധമൊഴിവാക്കാന്‍ ഇതിലും നല്ലൊരു മരുന്ന് വേറെയില്ലെന്ന് ഇവരുടെ അനുഭവസാക്ഷ്യം.

ഡല്‍ഹി : വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷമാണ് പിഴ. രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാത്തതിനാല്‍ കഴിഞ്ഞമാസം എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്വാദ് മുഖത്ത് ചെരിപ്പ് കൊണ്ടടിച്ചത് ഏറെ വിവാദമായിരുന്നു. സമാന സംഭവം വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിയില്‍ നിന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇത് യാത്ര വൈകുന്നതിനും മറ്റും കാരണമാവുകയും എയര്‍ഇന്ത്യയ്ക്ക് മേല്‍ മറ്റുയാത്രക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാക്കിയിരുന്നു.

ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം… എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്… ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും… അങ്ങനെ ബൈബിൾ കലാസൃഷ്‌ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.

ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്‌ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്‌ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.

പ്രകൃതിയുടെ സൗന്ദര്യവും ഭക്‌തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.

വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്‌ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്‌ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.

കാനായിലെ ഭവനം

കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.

വേരിൽനിന്നുയർന്ന കൊടിമരം

കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.

തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്

യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.

കർഷകരുടെ അമ്മ

കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്‌ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്‌ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.

സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്‌ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.

നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും

ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു… അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.

തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്‌ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.

ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.

ഉണ്ണീശോയുടെ പൂന്തോട്ടം

ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.

ഏലിയാ പ്രവാചകനും കാക്കയും

ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.

നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്‌തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.

കൽക്കുളവും കൽക്കുരിശും

പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.

പിയേത്തയും മണിമാളികയും

മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.

ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.

മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.

പുഴയും പുഴയുടെ തീരവും

പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.

വിസ്മയങ്ങൾക്കു പിന്നിലെ ശക്‌തി

ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.

കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.

എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്‌ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ

RECENT POSTS
Copyright © . All rights reserved