UK

ഡോർസെറ്റ് പൂളിൽ കിൻസൺ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് നടന്ന റമ്മി ടൂർണമെൻ്റ് സീസൺ 3 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതൽ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതൽ ഡിവൈസിയുടെ ഫുഡ് സ്റ്റാൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യിൽ ആദ്യമായി ഒരു ‘വാട്ടർ ഡ്രം DJ’ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കും പുത്തൻ അനുഭവമായി. കൂടാതെ ഡോർസെറ്റിലെ ഗായകർ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിൻ, കൃപ, അഖിൽ എന്നിവർ നയിച്ച ഗാനമേള രണ്ടു മണിക്കൂർ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങൾ മറക്കുവാനും നാടിൻ്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.

റമ്മി ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡൺ നിന്നും വന്ന സുനിൽ മോഹൻദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോൺ നിന്നും വന്ന ശ്യാംകുമാർ , ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത് നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. പോർട്‌സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.

സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്ന നടത്തുന്ന വിഐപി ഫെയ്‌സ് പെയിൻ്റിംഗ് സ്റ്റാൾ വൈകിട്ട് മുതൽ പ്രോഗ്രാം തീരുന്നതുവരെ പ്രവർത്തിച്ചിരുന്നു.

വരുംവർഷങ്ങളിൽ കൂടുതൽ മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നോർത്താംപ്ടൺ: നോർത്താംപ്ടൺ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവതിയുടെ ആകസ്മിത മരണം. വയനാട് സ്വദേശിനിയായ അഞ്ജു അമൽ(29) ആണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണ് സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്.  രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )

പനിയുമായിട്ടാണ് കുറച്ചു ദിവസം മുൻപ് അഞ്ജു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി നോർത്താംപ്ടനിലെ താമസക്കാരിയായാണ് പരേതയായ  അഞ്ജു.  ചികിത്സയിൽ ഇരിക്കെയാണ്  ഇന്ന് വെളിപ്പിന് മരണം സംഭവിച്ചത്.

അകാലത്തിൽ വേർപിരിഞ്ഞ അഞ്ജുവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

കാത്തിരിപ്പിന്‌ വിരാമിട്ട്‌, തരംഗമാകാന്‍ വീണ്ടും നീലാംബരിയെത്തുന്നു. യുകെ മലയാളികളുടെ
ഹൃദയത്തിലിടം നേടിയ ജനപ്രിയ മ്യൂസിക്കല്‍ ഷോ നീലാംബരിയുടെ അഞ്ചാം സീസണ്‍ ഒക്ടോബര്‍ 11 ന്‌ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയയെ ആഘോഷമാക്കി മാറ്റിയ പ്രിയരുടെ ആശീര്‍വാദങ്ങളോടെ, കൂടുതല്‍ മികവോടെയും കരുത്തോടെയുമാകും സീസണ്‍ 5 എത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌…

ഷിബിൻ പനക്കൽ

ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

 

ഷിബി ചേപ്പനത്ത്

ലണ്ടൻ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മലങ്കരയുടെ പുതിയ കാതോലിക്കാ സ്ഥാനാരോഹണം ഈ മാസം 25 ന് ലെബനോനിലെ പാത്രിയർക്കാ അരമനയിൽ വച്ച് നടക്കും. സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുവാൻ യുകെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൻ 16 അംഗ സംഘം മാർച്ച് 23 ന് പുറപ്പെടും.

സംഘത്തിൽ ഗീവർഗീസ് തണ്ടായത്ത് കശീശ്ശ, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, കൗൺസിൽ അംഗങ്ങളായ ജിബു ഐസക്, അനിൽ കവലയിൽ, സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ശ്രീ പോൾ ജോൺ എന്നിവർ ഉൾപ്പടെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള സഭാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവായായും, ശ്രേഷ്ഠ കാതോലിക്കാ ബാവായായും സംഘം പ്രത്യേകം കുടിക്കാഴ്ച നടത്തി 27 ന് തിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ ഡബ്ല്യു.എം.എ

അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളി സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്.

മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന് ആയിരുന്നു ഐറിൻ മരണമടഞ്ഞത്. കോട്ടയം ഉഴവൂർ, പയസ് മൗണ്ടിൽ, കൊച്ചുകന്നുകുഴക്കൽ വീട്ടിൽ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിൻ, അഭിജിത്, ഐഡൻ എന്നിവർ സഹോദരങ്ങളാണ്.

ബുധനാഴ്ച രാവിലെ 10:30 ന് ഫാ. അജൂബ് അബ്രഹാം പ്രത്യേക പ്രാർത്ഥനകളോടെ തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകൾക്കുശേഷം ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധകുർബാനയും അനുശോചനസന്ദേശവും നൽകപ്പെട്ടു. നിശ്ചലമായി ഉറങ്ങുന്ന ഐറിൻമോളുടെ സമീപം നിന്നുകൊണ്ട് പിതാവ് തോമസിന്റെയും മാതാവ് സ്മിതയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിൽ പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും അര്‍പ്പിക്കുകയും ചെയ്തു.

വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശനവും അനുശോചനയോഗവും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രമീകരിക്കപ്പെട്ടത്. അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് സ്വാഗതം അരുളി ക്രോഡീകരിച്ച അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഒബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ഫിലിപ്പ്, ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് യുകെകെസിഎ ട്രെഷറർ റോബി മേക്കര, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്, സെക്രെട്ടറി ജോബി തോമസ്, വൈസ് പ്രസിഡന്റ് ടെസ്സി അജി, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിദിരീ, യുകെകെസിഎ സ്വിൻഡൻ യൂണിറ്റ് പ്രസിഡന്റ് റോയ് സ്റ്റീഫൻ, ഐറിനമോളെ ചികിൽസിച്ച ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ ചിൽഡ്രൻസ് വാർഡ് പ്രതിനിധികൾ, പഠിച്ച സ്‌കൂളിലെ അദ്ധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ, ഓർച്ചാർഡ് റെസിഡൻഷ്യൽ ഹോം പ്രതിനിധികൾ, ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച്നെ പ്രതിനിധീകരിച്ചു ബിനു ചന്ദപ്പിള്ള, സെയിന്റ് ജോർജ് ക്നാനായ മിഷൻ സ്വിൻഡനെ പ്രതിനിധീകരിച്ചു ജിഷ പ്രദീഷ്, സീറോ മലബാർ സഭ സ്വിൻഡൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തികൾ അനുശോചനമറിയിക്കുകയുണ്ടായി. തുടർന്ന് ഐറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ചു രഞ്ജിനി ജോണും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണനും നന്ദി അറിയിച്ചു. ഐറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.

ഫോട്ടോകൾ: ബെറ്റർഫ്രെയിംസ് ഫോട്ടോഗ്രഫി

 

 

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും, രാഷ്ട്രീയ പ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ദിവംഗതനായ ഭർത്താവ് ഗംഗാധരന് ലണ്ടനിൽ പൗരാവലി ആദരാർച്ചനയും,അശ്രുപൂജകളും ചാലിച്ച യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കൾക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ അന്ത്യോപചാര കർമ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേർന്നു. ഉള്ളിൽ തളം കെട്ടിനിന്ന ദുംഖം നിയന്ത്രണം വിട്ട ഡോ. ഓമനയുടെ വിങ്ങലും, മക്കളുടെ ഈറനണിഞ്ഞ വദനങ്ങളും ഹാളിൽ കൂടിയവരിൽ വേദന പരത്തി.

ഈസ്റ്റ്ഹാം എം പി സ്റ്റീഫൻ ടിംസ് ( മന്ത്രി,വർക്ക്സ് ആൻഡ് പെൻഷൻസ് ), ന്യൂഹാം കൗൺസിൽ സിവിക് മേയർ രോഹിമ റഹ്മാൻ, ന്യൂഹാം കൗൺസിൽ എക്സിക്യൂട്ടീവ് മേയർ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗൺസിലുകളിൽ മാത്രമുള്ള ഇലക്ടഡ് മേയർ), സുരേഷ് ധർമജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷൻ), ബൈജു പാലക്കൽ (ചെയർ, ശിവഗിരി ആശ്രമം), സുബാഷ് സദാശിവൻ (മുൻ ചെയർ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷൻ) അടക്കം നിരവധി പ്രമുഖ വ്യക്തികൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

“രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും വലിയൊരു കൈത്താങ്ങാണ് നഷ്‌ടപ്പെട്ടതെന്നു” മന്ത്രി സ്റ്റീഫൻ ടിംസ് എംപി തന്റെ അനുസ്മരണ സന്ദേശത്തിൽ ഓർമ്മിച്ചു. ലണ്ടൻ ന്യൂഹാമിലെ ശ്രീ മുരുകൻ ക്ഷേത്ര ഭാരവാഹികൾ മൃതദേഹത്തിൽ ആദരസൂചമായി പുഷ്പമാല ചാർത്തുകയും, കോടി അണിയിക്കുകയും ചെയ്തു. ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ (പ്രസിഡണ്ട്,ശിവഗിരി മുട്ട്) തന്റെ ശബ്ദ സന്ദേശത്തിൽ ‘ഗംഗാധരന്റെ ആത്മാവ് ഗുരുദേവ ചൈതന്യത്തിൽ ലയിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ട് പ്രാർത്ഥനയും നേർന്നു സംസാരിച്ചു.

ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി’ എന്ന അനശ്വരഗാനമടക്കം ഓർമ്മ ചെപ്പിൽ നിന്നുമെടുത്ത അനർഘ നിമിഷങ്ങളിലെ നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂർത്തങ്ങൾ വേദിയെ വികാരസാന്ദ്രമാക്കി. ഡോ. ഓമന ചെയർ ആയ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്കിനെ പ്രതിനിധീകരിച്ച് നിഷ്യ അനുശോചന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് ഹിന്ദുമതാചാര പ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കർമ്മങ്ങൾക്കു പൂജാരി മുരുകാനന്ദൻ നേതൃത്വം നൽകി. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കർമ്മം നടത്തി. അന്ത്യോപചാര കർമ്മത്തിൽ സാക്ഷ്യം വഹിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതനാവുന്നത്. ഫെബ്രുവരി 27 ന് ന്യൂഹാമിലെ സ്ട്രാറ്റ്ഫോർഡ് ടൗൺ ഹാളിൽ ചേർന്ന ഫുൾബഞ്ച് കൗൺസിൽ യോഗത്തിൽ വെച്ച് പരേതനോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തുകയും, ഒരു മിനിറ്റ് മൗന പ്രാർത്ഥന അർപ്പിക്കുകയും ചെയ്തിരുന്നു.

ഗംഗാധരൻ സിങ്കപ്പൂരിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും, സാമൂഹ്യ രംഗത്തും സജീവമായിരുന്ന ഗംഗാധരൻ ലണ്ടനിൽ ശ്രീനാരായണ ഗുരു മിഷൻ സ്ഥാപകരിലൊരാളും, പ്രസ്ഥാനത്തിനായി നിരവധിയായ സംഭാവനകൾ നല്കിയിട്ടുമുള്ള വ്യക്തിയാണ്.

ചെറു പ്രായത്തിൽ തന്നെ സിംഗപ്പൂരിലേക്ക് കുടിയേറിയ ഗംഗാധരൻ അവിടെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ബോയ്സ് സ്‌കൗട്ടിൽ സജീവമായിരുന്നു. ലണ്ടനിൽ വന്നശേഷവും സ്‌കൗട്ടിനു പ്രോത്സാഹനം നൽകിപ്പോന്നിരുന്ന ഗംഗാധരൻ തന്റെ മരണാന്തര കർമ്മങ്ങളിൽ പൂക്കൾക്കും, റീത്തുകൾക്കും പകരം ന്യൂഹാം സ്കൗട്ട്സ്, ഡിമെൻഷ്യാ യു കെ എന്നീ പ്രസ്ഥാനങ്ങൾക്കായി സ്വരൂപിക്കുന്ന ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ലണ്ടനിൽ വെച്ചു നടന്ന സ്കൗട്ടിന്റെ നൂറാം വാർഷികത്തിൽ അതിഥി ആയും പങ്കുചേരുവാൻ ഗംഗാധരന് അവസരം ലഭിച്ചിരുന്നു.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരുന്ന സ്നേഹ സൽക്കാരത്തിൽ ഏവരും പങ്കു ചേരുകയും ദുംഖാർത്തരായ ഡോ. ഓമനയോടും കുടുംബാംഗങ്ങളുമായി സംസാരിച്ചും, സാന്ത്വനം പകർന്നുമാണ് തിരിച്ച് പോയത്.

ഗിരി വിദ്യാധരൻ (ഗുരുമിഷൻ യു കെ) ശ്രീനാരായണ ഗുരു രചിച്ച ദൈവ ദശകം ആലപിച്ചൂ പ്രാർത്ഥിച്ചു കൊണ്ടാണ് ക്രിമറ്റോറിയത്തിലെ മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചത്.ദേവാസന സായി ‘ഹരിവരാസനം’ പാടിക്കൊണ്ട് പ്രാർത്ഥനാപൂർവ്വം ആത്മാവിനു നിത്യശാന്തി നേർന്ന് അനുശോചന യോഗ നടപടികൾക്ക് പരിസമാപ്തിയായി.

യുകെ : മെയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്‍ണൻ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ഡെർബിഷയർ കൗണ്ടി കൗൺസിൽ, സ്പൈർ വാർഡിൽ ജനവിധി തേടുന്നു. നിലവിൽ ലേബർ പാർട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ വോട്ടുകൾ നിർണ്ണായകമാണ്.

യുകെയിലെ എൻഎച്ച്എസിലെ നേഴ്സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണൻ,കുടിയേറ്റക്കാർക്ക് ഇടയിൽ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.

“ഒരു നേഴ്സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകർഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടൽ നടത്താൻ കഴിയും. അതിനേക്കാൾ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങൾ വരുത്താനും ആഗ്രഹിക്കുന്നു. ഇതിൽ മലയാളികളായ വോട്ടർമാരുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു” എന്ന് സ്വരൂപ് കൃഷ്ണൻ അറിയിച്ചു.

പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ പ്രദേശത്തെ മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ ലേബർ പാർട്ടിയുടെ കൈയ്യിലാണ് മണ്ഡലം അത് തിരിച്ചു പിടിക്കാൻ വേണ്ടിയിട്ടുള്ള ഒരു ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഏറെ മലയാളികൾ വസിക്കുന്ന സ്പൈർ പ്രദേശത്ത് മലയാളികളുടെ വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് കൺസർവേറ്റിവ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വരൂപ് കൃഷ്ണൻെറ സ്ഥാനാർത്ഥിത്വം ലേബർപാർട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

കൺസർവേറ്റീവ് പാർട്ടി കരുതുന്നത് പോലെ മലയാളികളുടെ വോട്ട് പൂർണ്ണമായും സ്വരൂപിന് നേടാൻ കഴിഞ്ഞാൽ കൗൺസലേറ്റിൽ ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്.

2021ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്‌ണൻ തിരുവനന്തപുരം സ്വദേശിയാണ്.

കഴിഞ്ഞ രണ്ടു വർഷമായാണ് കൺസർവേറ്റീവ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്, കഴിഞ്ഞ ഇലക്ഷന് പാർലമെന്റ് ഇലക്ഷനിലെ കൺസർവേറ്റീവ് പാർട്ടി കാൻഡിഡേറ്റ് ബെൻ ഫ്ലൂക്കിൻെറ തിരിഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിരവധി പേരാണ് തങ്ങളുടെ കാറുകളിൽ വളർത്ത് നായ്ക്കളെ കൊണ്ടുപോകുന്നത്. എന്നാൽ ഇങ്ങനെ കൊണ്ടുപോകുന്നത് വഴി 5,000 പൗണ്ട് വരെ വലിയ പിഴ ഈടായേക്കാമെന്ന് വിദഗ്ദ്ധർ. നായ ഉടമകളായ 10 ഡ്രൈവർമാരിൽ ആറ് പേർ നിയമം ലംഘിക്കുകയും കാറുകളിൽ നായ്ക്കളെ സ്വതന്ത്രരായി വിടുകയും ചെയ്യുന്നതായി പുതിയ കണക്കുകൾ പറയുന്നു. ഇത്തരത്തിൽ യുകെയിലെ ഏകദേശം 13.5 ദശലക്ഷം നായ്ക്കളിൽ 8 ദശലക്ഷം നായ്ക്കളും വാഹനാപകടം മൂലമുണ്ടാകുന്ന ഗുരുതര പരിക്കുകൾക്കോ ​​മരണത്തിനോ ഇരയാകുന്നു. ഇതിന് പുറമെ, അശ്രദ്ധമായി വാഹനം ഓടിക്കുന്നത് വഴി കാർ അപകട സാധ്യതയും വർദ്ധിക്കുന്നു.


ആശങ്കാജനകമെന്നു പറയട്ടെ, ഇത്തരത്തിൽ നായ്ക്കളെ കൊണ്ടുപോകുന്ന മിക്ക വാഹന ഉടമകൾക്കും തങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയില്ല. വളർത്തുനായയെ മടിയിൽ ഇരുത്തുക, നായയുടെ തല ജനാലയിലൂടെ പുറത്തേക്ക് വയ്ക്കുക, വളർത്തുമൃഗങ്ങളെ കാറിൽ ഒരു നിയന്ത്രണവുമില്ലാതെ കാറിൽ അഴിച്ച് വിടുക തുടങ്ങിയവ നിത്യ സംഭവങ്ങളാണ്. ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്ക് മൂന്ന് മുതൽ ഒമ്പത് വരെ പെനാൽറ്റി പോയിന്റുകളും 1,000 പൗണ്ട് പിഴയും ലഭിക്കും. ഇത് കോടതിയിൽ എത്തിയാൽ 5,000 പൗണ്ടായി ഉയരും.

വളർത്തുമൃഗങ്ങളുടെ യാത്രാ സുരക്ഷയെ കുറിച്ച് അവബോധം വളർത്തുന്നതിനും മൃഗങ്ങൾക്ക് അനാവശ്യമായ പരിക്കുകൾ തടയുന്നതിനുമായി ‘ഇമാജിൻ ദി ഇംപാക്റ്റ്’ എന്ന പേരിൽ ഒരു കാമ്പെയ്‌ൻ പരിപാടി ഉടൻ നടക്കും. വളർത്തുമൃഗങ്ങളുടെ കാർ സീറ്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ടാവോ എന്ന കമ്പനിയാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാറുകളിൽ വളർത്തുമൃഗങ്ങളെ വേണ്ട സുരക്ഷയില്ലാതെ കൊണ്ടുപോകുന്നതിൻെറ അപകടങ്ങളെ കുറിച്ച് ഊന്നിപ്പറഞ്ഞ ടിവി വെറ്റ് ഡോ. സ്കോട്ട് മില്ലറുടെ പിന്തുണയോടെയാണ് ഈ കാമ്പെയ്‌ൻ നടക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കാതിരിക്കാനും പെട്ടെന്ന് നിർത്തുമ്പോൾ പരിക്കുകൾ തടയാനും നായ്ക്കൾക്ക് വേണ്ട സുരക്ഷാ ഫീച്ചറുകൾ നൽകണമെന്ന് ഹൈവേ കോഡ് പറയുന്നു.

റീനാ വർഗ്ഗീസ്

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.
ഒരു വിദേശ നെഴ്‌സ് എന്ന നിലയിൽ ഈ ദിനം എനിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ ആഘോഷം എന്ന നിലയിലുപരി യുകെയിലെ ആരോഗ്യ പരിപാലന വിദഗ്ധർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും വിജയങ്ങളുടെയും അംഗീകാരം കൂടിയാണിത്.

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനുള്ള സമയമാണിത്. IWD എന്നത് ചരിത്രത്തിലെ വളരെ ആവേശകരമായ ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. അവിടെ ലോകം ഇപ്പോൾ വൈവിധ്യവും സമത്വവും ഉൾപ്പെടുത്തലും “പ്രതീക്ഷിക്കുന്നു”. ലോകം അതിൻ്റെ അഭാവം ശ്രദ്ധിക്കുകയും അതിൻ്റെ സാന്നിധ്യം ആഘോഷിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ സമത്വത്തിലേക്കുള്ള പാത ദീർഘവും വെല്ലുവിളി നിറഞ്ഞതുമാണ്. ഈ ലോകത്തിന് ഇപ്പോൾ ആവശ്യം വൈവിധ്യമാർന്ന സമത്വമുള്ള, എല്ലാവരേയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ജനവിഭാഗത്തെയാണ്. 2025 ൽ IWD യുടെ ക്യാമ്പൈയിൻ്റെ ലക്ഷ്യവും അതു തന്നെയാണ്. മുൻ വർഷങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തി പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. IWD യുടെ ഈ ആക്ഷൻ എയിഡിലേയ്ക്ക് നമ്മുടെ പ്രവർത്തികളെ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്.

എൻ്റെ മാതൃരാജ്യവും കുടുംബവും നെഴ്സിംഗ് ട്യൂട്ടർ എന്ന ജോലിയും കംഫർട്ട് സോണും ഉപേക്ഷിച്ച് യുകെയിൽ നെഴ്‌സിംഗ് കരിയർ തുടരുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. യുകെയിൽ രജിസ്റ്റർ ചെയ്ത നെഴ്‌സായി ജോലി ചെയ്യാൻ എനിക്ക് വീണ്ടും നിരവധി പരീക്ഷകളിലൂടെ കടന്നുപോകേണ്ടിവന്നു. ഒരു സ്ത്രീ എന്ന നിലയിലും ഒരു വിദേശ നെഴ്‌സ് എന്ന നിലയിലും ഞാൻ നിരവധി വെല്ലുവിളികൾ നേരിട്ടു. മറ്റൊരു രാജ്യത്ത് നെഴ്സിങ്ങിൻ്റെ ആവശ്യപ്പെടുന്ന സ്വഭാവം വളരെ വലുതായിരുന്നു. ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കുന്നത് മറ്റൊരു വലിയ തടസ്സമായി നിലകൊണ്ടു. ഒരു സ്ത്രീ എന്ന നിലയിൽ സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷകൾ- ഒരു വീട്, ബന്ധങ്ങൾ, തൊഴിൽപരമായ ചുമതലകൾ എന്നിവ കൈകാര്യം ചെയ്യാനുള്ള സമ്മർദ്ദം എന്നിൽ വർധിപ്പിച്ചു. എന്നിരുന്നാലും, സഹപ്രവർത്തകരുടെയും ഉപദേഷ്ടാവിൻ്റെയും കുടുംബത്തിൻ്റെയും പിന്തുണ എനിക്ക് സഹിഷ്ണുതയും സ്ഥിരോത്സാഹവും നൽകി. സ്വകാര്യ മേഖലയിലും NHS ൽ ജോലി ചെയ്യാനും എൻ്റെ വൈദഗ്ദ്യം വർധിപ്പിക്കാനുമുള്ള പദവി എനിക്കുണ്ട്. ഒരു അഡ്വാൻസ്ഡ് നെഴ്‌സ് പ്രാക്‌ടീഷണറായി ജോലി ചെയ്യുന്നതിനായി എൻ്റെ മാസ്റ്റേഴ്‌സ് വിദ്യാഭ്യാസം നേടുന്നതിന് എനിക്ക് NHS പിന്തുണയും ധനസഹായവും നൽകി. ഉത്തരവുകൾ പാലിക്കാതെ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ആഗ്രഹിച്ചു. രോഗിയുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള എൻ്റെ സ്വപ്നം എന്നെ പ്രചോദിപ്പിച്ചു. അതിനുശേഷം, സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി ഞാൻ പ്രോജക്റ്റുകളിൽ എന്നെത്തന്നെ ചേർത്തു.

എൻ്റെ മാനേജ്മെൻ്റ് കഴിവുകൾ പ്രായമായ രോഗികളുമായും അവരുടെ സാഹചര്യങ്ങളുമായും ഉള്ള എൻ്റെ ക്ലിനിക്കൽ വൈദഗ്ദ്ധ്യം, തത്സമയ തീരുമാനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അവരുടെ അഭിഭാഷകനാകാൻ കൂടുതൽ പ്രേരിപ്പിച്ചു, പ്രത്യേകിച്ച് കുടുംബങ്ങളോ പരിചരണം നൽകുന്നവരോ ഇല്ലാത്തവർക്ക്. ഇപ്പോൾ ഞാൻ ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പാലിയേറ്റീവ് മെഡിസിനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ്. നേരത്തെയുള്ള അംഗീകാരത്തിനും ക്ഷമാ കേന്ദ്രീകൃത തീരുമാനങ്ങൾ എടുക്കുന്നതിനുമായി അറിവും വൈദഗ്ധ്യവും നേടുക. ഞാൻ പുരോഗമിക്കുമ്പോൾ, ആരോഗ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എൻ്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഉപദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോഗ്യ പരിപാലനത്തിലെ എല്ലാ സ്ത്രീകൾക്കും- നിങ്ങൾ ഒരു നഴ്‌സോ ഡോക്ടറോ പരിചാരകനോ അഡ്മിനിസ്ട്രേറ്ററോ ആകട്ടെ- നിങ്ങളുടെ ശ്രമങ്ങൾ എണ്ണമറ്റ ജീവിതങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. IWD ആഘോഷിക്കുമ്പോൾ, തടസ്സങ്ങൾ ഭേദിക്കാനും പരസ്പരം പിന്തുണയ്ക്കാനും ആരോഗ്യപരിപാലനത്തിലെ ഓരോ സ്ത്രീയും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ലോകത്തിനായി പരിശ്രമിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം. ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളെ പിന്തുടരാൻ എൻ്റെ കഥ ചിലരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Reena Varghese
Advanced Nurse Practitioner
St John’s Hospital Livingston.
Scotland.

Copyright © . All rights reserved