റീന മാത്യൂ
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഒരു അന്താരാഷ്ട്ര നേഴ്സാവാൻ സാധിച്ചതിൻ്റെ ചാരിദാർത്യത്തിലാണിതെഴുതുന്നത്. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രഭാതം. പതിനഞ്ച് മലയാളികളടങ്ങുന്ന ഒരു ടീമായിട്ടാണ് ഞങ്ങൾ യോർക്ഷയറിലെ കീത്തിലിയിൽ എത്തുന്നത്. ബെഹറിനിൽ ഒരു നേഴ്സായി ജോലി ചെയ്തിരുന്ന ഞാനും ആ ടീമിലുണ്ടായിരുന്നു. കീത്തിലിയിലെ ഏയർ ഡേൽ NHS ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. ആ ഹോസ്പ്പിറ്റലിലെ ആദ്യ മലയാളി നേഴ്സ്മാരിൽ ഒരാളായി ഞാനും യുകെ ജീവിതത്തിന് തുടക്കം കുറിച്ചു. ബാൻഡ് 3 ൽ തുടങ്ങിയ നേഴ്സിംഗ് ജീവിതം വെല്ലുവിളികളോടു കൂടിയാണ് ആരംഭിച്ചത്.
ഭാഷയായിരുന്നു എൻ്റെ പ്രധാന പ്രശ്നം.
തൃശ്ശൂർകാർ മലയാളം പറയുന്നതുപോലെയാണ് ഇംഗ്ലണ്ടിലെ യോർക്ഷയറുകാർ ഇംഗ്ലീഷ് പറയുന്നത്. മൊത്തത്തിലൊരു ബഹളമാണ്. ഒന്നും മനസ്സിലാകത്തില്ല. ഇംഗ്ലീഷ് നന്നായി പറയാനും എഴുതാനും വായിക്കാനുമറിയാവുന്ന എനിക്കിതെന്തുപറ്റി? ബെഹ്റിനിലെ ഹോസ്പ്പിറ്റലിൽ വർഷങ്ങൾ ജോലി ചെയ്തതുമാണ്. മൊത്തത്തിലൊരാത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ. പതിനാല് മലയാളികൾ കൂട്ടത്തിലൊണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങി. പക്ഷേ, യോർക്ഷയർ സ്ലാംഗ് ഒരു തലവേദനയായി തന്നെ തുടർന്നു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. യോർക്ഷനോട് പതിയെ ഞങ്ങളും ഇഴുകി ചേർന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ഹോസ്പ്പിലും രോഗികളും ജീവനക്കാരുമൊക്കെ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. നേഴ്സിംഗ് കരിയറിൽ ബാൻ്റുകളുടെ എണ്ണവും കൂടി തുടങ്ങി. ഇതിനിടയിൽ ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി. യുകെയിൽ ചീറിപ്പായുന്ന വാഹനവ്യൂഹത്തിൻ എൻ്റെ ചെറിയ കാറും എണ്ണപ്പെട്ടു.
ഏയർഡേൽ ഹോസ്പ്പിറ്റലും മാനേജ്മെൻ്റും സഹപ്രവർത്തകരും എന്നും ഒരു നല്ല സപ്പോർട്ടായി കൂടത്തിലുണ്ടായിരുന്നു. ഒരു സാധാരണ നേഴ്സായിരുന്ന എനിക്ക് ജോലിയിലിരുന്നു കൊണ്ട് തന്നെ ഉപരിപഠനത്തിത് അവസരം ലഭിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പല മാനേജ്മെൻ്റ് കോഴ്സുകളും ലിഡർഷിപ്പ് കോഴ്സുകളും എനിക്ക് ചെയ്യാൻ സാധിച്ചു. ഏറ്റവുമൊടുവിൽ എവിടെ ഞാൻ പകച്ചു നിന്നോ, അവിടെ ഒരു നേഴ്സിംഗ് മാനേജരാകാൻ എനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ ഏയർഡേൽ NHS ട്രസ്റ്റിൻ്റെ ബെസ്റ്റ് ടീം ലീഡറായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഭിമാനമാണെനിക്കിപ്പോൾ.
ഇനിപ്പറയട്ടെ. എന്തുകൊണ്ട് ഞാനിത്രയുമെഴുതി എൻ്റെ അനുഭവം പങ്കുവെച്ചതെന്ന്. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ആദരിക്കപ്പെടേണ്ടവരാണ് നമ്മൾ സ്ത്രീകൾ. നമ്മൾ ആദരിക്കപ്പെടണമെങ്കിൽ നമ്മുടെ സ്വയം പരിശ്രമം ആവശ്യമാണ്. പരിശ്രമിച്ചാൽ ഗുണം ലഭിക്കുന്ന രാജ്യമാണ് യുകെയെന്ന് നമ്മൾ തിരിച്ചറിയണം. യുകെയിലെ NHS ട്രസ്റ്റിൻ്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന മലയാളികൾ അതിനുദാഹരണമാണ്.
യുകെയിലെത്തുന്ന പുതു തലമുറയിലെ മലയാളികളോട് എനിക്ക് പറയുവാനുള്ളത് ഇത്ര മാത്രം. പഠിക്കുവാനും പഠിച്ച് കഴിയുമ്പോഴുള്ള തൊഴിലവസരങ്ങളും ധാരാളം ഈ രാജ്യത്തുണ്ട്. രാജ്യം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നമ്മൾ തിരിച്ചറിയുക. മുന്നേറുക.
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ആശംസകൾ നേരുന്നു.
റീന മാത്യൂ
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ ഇലക്ടീവ് സർജ്ജറി വിഭാഗത്തിൻ്റെ വാർഡ് മാനേജറായി സേവനം അനുഷ്ഠിക്കുന്നു. ബെഹ്റിനിൽ അമേരിക്കൻ മിഷൻ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ കോഴിക്കോടുനിന്നുമുള്ള റീന മാത്യൂ കുടുംബ സമേതം യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു.
ഷിൻ്റാ ജോസഫ്
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ എനിക്കും ചില ആശയങ്ങൾ പങ്ക് വെയ്ക്കുവാനുണ്ട്. സ്തീകൾ അബലകളാണ് എന്ന് കേട്ടു വളർന്ന ഒരു സംസ്കാരത്തിൽ നിന്നാണ് ഒരോ മലയാളി സ്ത്രീകളും വളർന്നുവന്നത്. സ്വന്തം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ചവരാണ് പൂർവ്വീകരായ മലയാളി സ്ത്രീകൾ. അടുത്ത കാലത്താണ് ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയത്. സമ്പൂർണ്ണ സാക്ഷരതയാണ് ഇതിന് കാരണമായത് എന്നാണ് എൻ്റെ അഭിപ്രായം. വിദ്യാദ്യാസത്തിനായിട്ട് പെൺകുട്ടികളാദ്യം വീടിന് പുറത്തിറങ്ങാൻ തുടങ്ങി. പിന്നീടത് അടുത്ത പട്ടണങ്ങളിലേയ്ക്കും അയൽ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിച്ചു. വിദ്യാദ്യാസം പൂർത്തിയാക്കിയവർ ജോലി തേടി വിദേശത്തേയ്ക്കു പറന്നു. ഗർഫു രാജ്യങ്ങളായിരുന്നു മലയാളി വനിതകൾ തങ്ങളുടെ സാമ്രാജ്യമായി ആദ്യം വളർത്തിയത്. പക്ഷേ, രണ്ടായിരത്തിൻ്റെ ആദ്യ കാലത്തോടെ യുകെ, ക്യാനഡാ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും മലയാളി നേഴ്സുമാർ എത്തി തുടങ്ങി. ഒരു കാലത്ത് വീടിൻ്റെ പിന്നാംപുറങ്ങളിൽ ഒതുങ്ങിക്കൂടിയ മലയാളി വനിതകൾ വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ലോകം കീഴടിക്കിയത് എന്ന് അഭിമാനത്തോടേ പറയേണ്ടിവരും.
ഈയൊരു കാലഘട്ടത്തിൽ പ്രവാസ ജീവിതം തുടങ്ങിയ മലയാളി വനിതകളിൽ ഞാനും ഉൾപ്പെടും. രണ്ടായിരത്തിൻ്റെ ആദ്യനാളുകളിൽ ഞാനും യുകെയിലെത്തി. യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ ഏയർഡേൽ ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. മലയാളികളുടെ ആദ്യ കാല കുടിയേറ്റമായതുകൊണ്ട് തുടക്കത്തിൽ തന്നെ ജിവിതം വളരെ പ്രശ്നസങ്കീർണ്ണമായിരുന്നു. അറിയാമെങ്കിലും പറഞ്ഞ് ശീലിക്കാത്ത ഭാഷ, വ്യത്യസ്ഥമായ സംസ്കാരം, യാതൊരു പരിചയവുമില്ലാത്ത സ്ഥലം അങ്ങനെ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ എൻ്റെ മുമ്പിലുണ്ടായിരുന്നു. തിരിച്ചു പോയാലോ എന്ന ചിന്തയും എന്നെ അലട്ടിയിരുന്നു.
ഈ രാജ്യത്തിൻ്റെ സംവിധാനമനുസ്സരിച്ച് ഒരു സുരക്ഷിതത്വം എനിക്ക് നന്നായി അനുഭവപ്പെട്ടു. അതാണ് ഒരു തിരിച്ചു പോക്കിൽ നിന്നും എൻ്റെ മനസ്സിനെ പിന്നോട്ട് തിരിച്ചു വിട്ടത്. ഒരു നേഴ്സായ എൻ്റെ NHS ജീവിതം ധൈര്യത്തോടെ മുന്നേറാൻ എന്നെ സഹായിച്ചത് പുതിയ സംസ്കാരം മനസ്സാലാക്കി കഠിനാധ്വാനത്തോടും ഉറച്ച നിലപാടോടും കൂടി ഒരു ടീമിനോടൊപ്പം ചേർന്ന് നിന്ന് പുതിയ പ്രൊഫഷണൽ കഴിവുകൾ നേടിയെടുത്തതായിരുന്നു. മാനേജ്മെൻ്റിൻ്റെ പ്രോത്സാഹനവും സഹപ്രവർത്തകരുടെ സഹകരണ മനോഭാവവും കൊണ്ട് ഹോസ്പ്പിറ്റൽ എൻ്റെ ജീവിതത്തിലെ രണ്ടാമത്തെ വീടായി മാറി. ജോലിയോടൊപ്പം ഉന്നത പഠനത്തിനുള്ള അവസരം ഇതിനോടകം എനിക്ക് ലഭിച്ചു. അഡ്വാൻസ് നേഴ്സിംഗ് വിഭാഗത്തിൽ മാസ്റ്റേഴ് ഡിഗ്രി എടുക്കുവാൻ സാധിച്ചു. തുടർന്ന് പല ലിഡർഷിപ്പ് ജോലികളുടെയും ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ, ഹോസ്പ്പിറ്റലിൻ്റെ ഇൻ്റർനാഷണൽ റിക്രൂട്ട്മെൻ്റിൻ്റെ ഭാഗമായി ഇന്ത്യയിൽ പോയി പുതിയ നേഴ്സുമാരെ ഇൻ്റർവ്യൂ ചെയ്യാനും ആകർഷകമായ റിലൊക്കേഷൻ പാക്കേജും അതുപോലെ പാസ്ട്രൽ സപ്പോർട്ടും കൊടുക്കാൻ സാധിച്ചതും യുകെയിൽ നേഴ്സായി ജീവിതമാരംഭിച്ച എനിക്ക് അഭിമാനിക്കാൻ വകയേകുന്നു. ഒരു നേഴ്സ് മാനേജരായി സേവനം ചെയ്യുമ്പോൾ NHS ലെ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും രോഗികളുടെ പോസിറ്റീവായ അനുഭവങ്ങളും അവരുടെ ആശംസകളും പ്രോത്സാഹനങ്ങളും നന്ദി വാക്കുകളുമെല്ലാം കൂടുതൽ പ്രചോദനത്തോടു കൂടി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാനുള്ള താല്പര്യം കൂട്ടുന്നു. ഹോസ്പ്പിറ്റലിലെ ടീം ഓഫ് ദ ഈയർ ആവാൻ സാധിച്ചതും മറ്റൊരു നേട്ടമാണ്.
അന്താരാഷ്ട്ര വനിതാ ദിനമാഘോഷിക്കുന്ന ഈ അവസരത്തിൽ പുതു തലമുറയിലെ വനിതകളോട് പറയുവാനുളളത് എൻ്റെ പരിചയസമ്പത്താണ്. ഓരോരുത്തരും അവരുടെ റോളിൽ ലീഡേഴ്സാണ്. കഠിനമായ അധ്വാനത്തോടെ ടീമിനോടൊപ്പം ചേർന്ന് സത്യസന്ധതയോടെ പ്രവർത്തിക്കുക. ജോലിയും ജീവിതവും ബാലൻസിലായിക്കഴിയുമ്പോൾ താല്പര്യമുള്ള ഏരിയ മനസ്സിലാക്കി ജീവിതം പുഷ്ടിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആരായണം. ക്ലീനിക്കൽ സൂപ്പർ വിഷൻ ആൻ്റ് നെറ്റ് വർക്കിംഗ് സപ്പോർട്ട് നേടുക. തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. അവസരോചിതമായി പ്രവർത്തിക്കുക.
ജോലിയോടൊപ്പം ഉന്നത വിദ്യാദ്യാസവും ചെയ്യുക. ഈ രാജ്യവും ഇവിടുത്തെ സംവിധാനങ്ങളും അതിനെ സപ്പോർട്ട് ചെയ്യുന്നു. ഉയർച്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
അന്താരാഷ്ട്രാ വനിതാ ദിനാശംസകൾ നേരുന്നു.

ഷിൻ്റാ ജോസ്
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ വാർഡ് മാനേജരായി സേവനമനുഷ്ഠിക്കുന്നു. കേരളത്തിൽ മലയാറ്റൂരിനടുത്തുള്ള നീലേശ്വരമാണ് ജന്മദേശം. ഭർത്താവും രണ്ട് കുട്ടികളുമായി യോർക്ഷയറിലെ സ്റ്റീറ്റണിൽ താമസിക്കുന്നു.
ജെസ്സി സോജൻ
അന്താരാഷ്ട്ര വനിതാ ദിനം.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് മുതലാണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവും ഔദ്യോഗികവുമായ മേഘലയിൽ അവർ കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ആഘോഷ ദിനമാണ് ഇത്. സ്ത്രീസ്വാതന്ത്രം, സമത്വം എന്നിവ എൻ്റെ വീക്ഷണത്തിൽ വീട്ടിൽ നിന്നുള്ള അനുഭവത്തിൽ നിന്നാണ് തുടങ്ങേണ്ടത്. എൻ്റെ വീട്ടിലുണ്ടായ ഒരനുഭവം പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുകയാണ്. ഞങ്ങൾ അഞ്ച് പെൺകുട്ടികളാണ് എൻ്റെ കുടുംബത്തിൽ . എൻ്റെ ഏറ്റവും മൂത്ത ചേച്ചി പ്രീ ഡിഗി കഴിഞ്ഞപ്പോൾ ആഗ്രഹിച്ചത് ടീച്ചർ ആകണമെന്നാണ്. പക്ഷേ എൻ്റെ പിതാവിന് അതിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പകരം കല്യാണം കഴിപ്പിച്ച് വിടുക എന്നതായിരുന്നു പിതാവിൻ്റെ താല്പര്യം. കൃഷിക്കാരനായ ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ്റെ ചിന്തകളും കടമയുമാണെന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. പിതാവിനോട് സുഹൃത്തായ അയൽപക്കത്തെ ചേട്ടനും അതു തന്നെ പറഞ്ഞു. എന്ത് കാര്യം പെൺകുട്ടികളെ പഠിപ്പിച്ച് ജോലി കിട്ടിയിട്ട്? കല്യാണം കഴിപ്പിച്ച് വിട്. വെറുതേസമയം കളയണ്ട. ഉപദേശം പിതാവിനും ഇഷ്ടപ്പെട്ടു. എൻ്റെ പിതാവ് വളരെ ധാർഷ്ട്യ സ്വഭാവക്കാരനാണ്. എൻ്റെ അമ്മ തീരെ വിദ്യാദ്യാസം ഇല്ലാത്ത വ്യക്തിയാണെങ്കിലും തൻ്റെ ജീവിതാനുഭവത്തിൽ നിന്നും പ്രായോഗിക ജീവിതത്തിനാവശ്യമായ പല കാര്യങ്ങളും പഠിച്ചു. വിഷമങ്ങൾ, പ്രതിസന്ധികൾ, ബുദ്ധിമുട്ടുകൾ എല്ലാം അമ്മയെ മാനസീകമായി അലട്ടുന്നുണ്ടായിരുന്നു. അമ്മ എൻ്റെ ചേച്ചിയെ വളരെയധികം സപ്പോർട്ട് ചെയ്തു. ചേച്ചിക്ക് വേണ്ടി അപ്പനോട് വളരെ പോരാടി. മറ്റ് പലരേക്കൊണ്ടും അപ്പനോട് സംസാരിപ്പിച്ച് ചേച്ചിയെ പഠിക്കാൻ അനുവദിക്കുകയും ഒടുവിൽ ചേച്ചി ഒരു ഗവൺമെൻ്റ് സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപിക ആവുകയും ചെയ്തു. എൻ്റെ അമ്മ എന്ന വിപ്ലവകാരിയെ ഞാൻ ഓർക്കുകയും അമ്മയോടുള്ള അഭിമാനവും കടമയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആധുനിക കാലഘട്ടത്തിൽ ചില പുരുഷന്മാർ സ്ത്രീകളെ വിളക്കുകളായി വർണ്ണിക്കാറുണ്ട്. പക്ഷേ ഈ സ്ത്രീ വിളക്കുകൾ രാത്രി പുറത്തിറങ്ങിയിൽ സാഹചര്യം കിട്ടിയാൽ ആ വിളക്കുകളെ അണക്കാനും അവർ ശ്രമിക്കാറുണ്ട്. അതുകൊണ്ട് സമൂഹത്തിൽ സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനമായി പരിഭ്രമിക്കാതെ പുറത്തിങ്ങാനും അവളുടെ ഉന്നമനത്തിനും ദിനചര്യകൾക്കു വേണ്ട ആവശ്യങ്ങൾ നിറവേറ്റുവാനും സാധിക്കുന്നതാണ്. നമ്മുടെ മലയാളി സ്ത്രീകൾ മാനസികമായി പല കാര്യങ്ങളിലും ഇപ്പോഴും പിന്നോക്കമാണ്.
സുരക്ഷയില്ലായ്മയാണ് അതിന് പ്രധാന കാരണം. സുരക്ഷിതരല്ല എന്ന തോന്നൽ അവരുടെ ആത്മ വിശ്വാസത്തെ പാടെ തകർക്കുന്നു. ദൈനംദിന ജീവിതത്തിൽ ചുറ്റുപാടും നടക്കുന്ന അക്രമ സംഭവങ്ങൾ കാണുമ്പോൾ എന്തെങ്കിലും ചെയ്യണമെന്നുള്ള ആത്മവീര്യം നഷ്ടപ്പെടുകയാണ്. അധികാരികളുടെ വാചകങ്ങളിലേ സുരക്ഷയുള്ളൂ. പ്രവർത്തിയിൽ സുരക്ഷയുണ്ടോ?
തേനും പാലുമൊഴുകുന്ന ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ രാത്രികാലങ്ങളിൽ ഒരു സ്ത്രീക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതെന്തുകൊണ്ട് ? ഇന്ന്, ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഓസ്സ്ട്രേലിയയിലുമൊക്കെ ജീവിക്കുന്ന നമ്മൾ ചിന്തിക്കേണ്ട വിഷയമാണിത്. വീട്ടിൽ ഞങ്ങൾ അഞ്ച് സഹോദരിമാരായിരുന്നു. പിള്ളേര് സ്കൂളിൽ പോയാൽ തിരിച്ചു വരുന്നതുവരെ ആധിയാണ് (പേടിയാണ് എന്നർത്ഥം) എന്ന് എൻ്റെ അമ്മ പറയുന്നത് കുട്ടിക്കാലത്ത് ധാരാളം ഞാൻ കേട്ടിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രാജ്യത്തെ അമ്മമാർക്ക് ഇങ്ങനെയൊരു വേവലാതി ഉണ്ടോ? ഇല്ല! എന്തുകൊണ്ട്?
രാജ്യം ഒരുക്കുന്ന സുരക്ഷയാണ് അതിന് കാരണം എന്ന് ഒറ്റവാക്കിൽ പറയേണ്ടിവരും. എല്ലാ മേഖലയിലും അത് വ്യക്തമാണ്. ചുറ്റുപാടിൽ നമ്മൾ വെറുതേ ഒന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും.
സുരക്ഷിതയാണ് എന്ന ആത്മവിശ്വാസമാണ് എൻ്റെ വളർച്ചയ്ക്കാധാരം. 2002 ൽ യുകെ ജീവിതം ആരംഭിച്ച ഒരു വ്യക്തിയാണ് ഞാൻ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ നേഴ്സ് എന്നതിനപ്പുറം ഒന്നുമായിരുന്നില്ല. ഹോസ്പ്പിറ്റലിലെ പല ഡിപ്പാർട്ട്മെൻ്റിലും ബെഡ്സൈഡ് നേഴ്സിംഗ് ചെയ്തു. അതിലൂടെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും പല വിപരീത സാഹചര്യങ്ങൾ തരണം ചെയ്യാനും ജോലി സംബന്ധമായ നല്ല അനുഭവപരിചയങ്ങളും നേടിയെടുക്കുവാനും സാധിച്ചു.
യുകെയിൽ എത്തിയിട്ട് 23 വർഷം പൂർത്തിയായി. സീനിയർ ക്ലിനിക്കൽ അസ്സസറായി ഇപ്പോൾ സേവനമനുഷ്ഠിക്കുമ്പോൾ ഞാൻ ആയിരിക്കുന്ന രാജ്യത്തോടും സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തോടും നന്ദിയും കടപ്പാടും മാത്രമേയുള്ളൂ. കാലാകാലങ്ങളിൽ അവർ തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ടും കരുതലും സുരക്ഷയുമാണ് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും ഔദ്യോഗിക മേഖലയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാനായതും.
ഇത് എൻ്റെ മാത്രമനുഭവമല്ല. ഭാരതത്തിത് പുറത്ത് എല്ലാ രാജ്യങ്ങളിലും മലയാളി വനിതകൾ തിളങ്ങുന്നത് സർവ്വസാധാരണമായിരിക്കുന്നു. തിളങ്ങട്ടെ !!!
ഹൃദയം നിറഞ്ഞ അന്താരാഷ്ട്ര വനിത ദിനാശംസകൾ.

ജെസ്സി സോജൻ
സീനിയർ ക്ലിനിക്കൽ അസ്സസറായിട്ട് യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നു.
കുടുംബ സമേതം യോർക്ഷയറിലെ ഗ്ലസ്ബേണിൽ താമസിക്കുന്നു. സ്വദേശം കേരളത്തിൽ കുട്ടനാടാണ്.
ജോളി മാത്യൂ
കുടുബത്തിലും സമൂഹത്തിലും സ്ത്രീയുടെ സ്ഥാനം അത്യന്തം പ്രധാനമാണ്. ഒരു അമ്മയായി, ഭാര്യയായി, സഹോദരിയായി, മകളായി നിനക്കുള്ള ഓരോ ബന്ധവും ദൈവം ഒരു ലക്ഷ്യത്തോടെ തന്നതാണ് . നീ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയാകുന്നു, കുടുംബത്തിൻ്റെ ആധാരശിലയും.
സ്ത്രീകളുടെ പ്രാധാന്യം ധരിക്കാതെ ചിലർ അവരെ അവഗണിക്കാം. എന്നാൽ സത്യം ഇതാണ്. സ്ത്രീകളില്ലാതെ കുടുംബംതന്നെ നില നില്ക്കില്ല. ഒരു കുഞ്ഞ് ജനിക്കാൻ, കുടുംബം വളരാൻ,സമൂഹം പുരോഗമിക്കാൻ സ്ത്രീകളുടെ പങ്ക് അതിരില്ലാത്തതാണ്. നീ ഉള്ളതിനാലാണ് ഒരു കുടുബം പൂർണ്ണത കൈവരിക്കുന്നത്.
നിനക്കു ലഭിച്ച ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അവ നീ പ്രയോഗത്തിലാക്കുമ്പോൾ നീ ഒരു സമൂഹത്തെ മാറ്റിമറിക്കുന്നു.
നിൻ്റെ കരുണ, വിവേകം,സ്നേഹം, കരുതൽ ഇവയൊക്കെ ഒരേ സമയം കുടുംബത്തേയും, സമൂഹത്തേയും ശക്തിപ്പെടുത്തുന്നു. ആത്മ വിശ്വാസത്തോടെ നിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുമ്പോൾ, നിൻ്റെ വഴി പ്രകാശ പൂരിതമാകും.
ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. പലരും അവഗണിക്കപ്പെടുന്നു, പലരും മാനസികമായും ശാരീരികമായും, സാമ്പത്തികമായും കടുത്ത പ്രതിസന്ധികൾ നേരിടുന്നു. എന്നാൽ പ്രിയ സഹോദരി, നീ ദൈവത്തിൻ്റെ ഒരു പ്രത്യേക സൃഷ്ടിയാണ്. നിന്നിലെ ആ ആത്മബലം തിരിച്ചറിഞ്ഞു നീ ഉയർന്നു വരുക! നീ ആഗ്രഹിച്ചാലേ ഒരു കുടുംബം നിലനിൽക്കു. നീയൊരു കരുതലോടെ നിന്നാലേ ഒരു സമൂഹം ഉയരൂ.
സ്ത്രീ സാർവത്രികമായ ഒരു പ്രകാശമാണ്. നീ കുടുബത്തിൻ്റെയും, സമൂഹത്തിൻ്റെയും ഹൃദയസ്പന്ദനമാണ്. നീ നിൻ്റെ കഴിവുകളെയും, മൂല്യങ്ങളെയും തിരിച്ചറിഞ്ഞു മുന്നോട്ട് പോകുക. ദൈവം നിനക്കു നല്കിയ നന്മകൾ ഉപയോഗപ്പെടുത്തുക. നീ ഈ ലോകത്തിൻ്റെ മാറ്റത്തിനുള്ള ഒരു കിരണമാകുക.
ഈ വനിതാദിനത്തിൽ എല്ലാ സ്ത്രീകൾക്കും ആദരവോടും സ്നേഹത്തോടും ഒരു സ്നേഹ പുരസ്കാരം!

ജോളി മാത്യു
പ്രഫഷണൽ രംഗത്തും, സാമൂഹിക മേഖലയിലും, തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ച, ജോളി മാത്യു, York Hospital ലിൽ FSDECയിൽ, ലീഡ് അഡ്വാൻസ്‌ഡ് ക്ലിനിക്കൽ പ്രാക്റ്റീഷണറായിട്ടു, ഇപ്പോൾ ജോലി ചെയ്യുന്നു.
സ്ത്രീ ശാക്തീകരണ ശ്രമങ്ങളിൽ, പ്രതിബദ്ധത കൈമുതലായ, ജോളി മാത്യു , സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ വിമൻസ് ഫോറത്തിൻ്റെ, സ്ഥാപക പ്രസിഡൻ്റായി, നാലുവർഷം, നിസ്തുലമായി, ചുമതലകൾ വഹിക്കുകയുണ്ടായി.
ഭർത്താവ്, മാത്യു ജോണിനും, രണ്ടു കുട്ടികൾക്കുമൊപ്പം യുകെയിലെ നോർത്ത്അലേർട്ടണിൽ താമസിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക് മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭർത്താവ് കോരു ഗംഗാധരന്റെ മരണാനന്തര കർമ്മങ്ങൾ മാർച്ച് 8 ന് ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിൽ ദഹന കർമ്മവും നടത്തപ്പെടും.
കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതയനായത്. പരേതൻ മലേഷ്യയിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹ്യരംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ഗംഗാധരൻ മലേഷ്യയിൽ ബോയ്സ് സ്‌കൗട്ടിൽ സജീവ മെമ്പറായിരുന്നു. ലണ്ടനിലും സ്‌കൗട്ടിനു പ്രോത്സാഹനം നൽകി പോന്നിരുന്ന ഗംഗാധരൻ സാഹിത്യ രംഗത്തും ചുവടു വെച്ചിരുന്നു.
നാളെ, ശനിയാഴ്ച രാവിലെ എട്ടരക്ക് ട്രിനിറ്റി ഹാളിൽ പൊതുദർശ്ശനവും, അന്ത്യപോചാര കർമ്മങ്ങളും ആരംഭിക്കും. തുടർന്ന് പത്തു മണിക്ക് മാനർപാർക്കിലെ സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹിപ്പിക്കും.
ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.
അന്ത്യോചാര കർമ്മങ്ങളിലും പൊതുദർശ്ശനത്തിലും പങ്കു ചേരുവാൻ എത്തുന്നവർ റീത്തും, പൂക്കളും മറ്റും കൊണ്ടുവരരുതെന്നും, പകരം പരേതന്റെ താൽപ്പര്യ പ്രകാരം ഒരുക്കുന്ന സ്കൗട്ട് ന്യൂഹാം, ഡിമെൻഷ്യാ യു കെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.
അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന എളിയ സൽക്കാരത്തിൽ ഏവരും പങ്കു ചേരണമെന്ന് കുടുംബാംഗങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.
ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ചില കമ്പനികൾ എഐ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതായി മൈക്രോസോഫ്റ്റിന്റെ യുകെ മേധാവി പറഞ്ഞു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അവരുടെ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്ന സമീപനത്തോട് പിന്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇത്തരം കമ്പനികളെ എഐ ഉപയോഗിക്കുന്ന കമ്പനികൾ പിന്നിലാക്കാനുള്ള സാധ്യത ഉണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ഏകദേശം 1,500 യുകെ മുതിർന്ന നേതാക്കളിലും 1,440 ജീവനക്കാരിലും ആയി നടത്തിയ മൈക്രോസോഫ്റ്റ് സർവേയിൽ, പകുതിയിലധികം എക്സിക്യൂട്ടീവുകളും തങ്ങളുടെ സ്ഥാപനത്തിന് ഔദ്യോഗിക എഐ പദ്ധതി ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ചു.

എഐ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ ജോലി എത്രമാത്രം കാര്യക്ഷമമായി ചെയ്യുന്നതിലെ വിടവ് വർദ്ധിക്കുന്നതായും സർവേയിൽ പറയുന്നു. എഐ ഉപയോക്താക്കൾ മറ്റുള്ളവരേക്കാൾ ക്രമാതീതമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മത്സര ഓട്ടത്തിൽ എഐ ഉപയോഗിക്കാത്തവർ പിന്നിലാകാം. ഇത് ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

അതേസമയം, ചില സ്ഥാപനങ്ങൾ എഐ ഉപയോഗിച്ചും വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്റെ യുകെ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ഹാർഡ്മാൻ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പൂർണ്ണമായി നടപ്പിലാക്കുന്നതിനുപകരം, അവർ പരീക്ഷണ ഘട്ടത്തിൽ തങ്ങി നിൽക്കുകയാണ്. ചാറ്റ് ജിപിറ്റിയുടെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരായ മൈക്രോസോഫ്റ്റ്, മനുഷ്യ ഇടപെടലില്ലാതെ ജോലികൾ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വഴി ജോലിസ്ഥലങ്ങളിൽ എഐ യുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഐയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സാരംഭത്തിൻെറ ഉദാഹരണമാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി, ക്ലയന്റുകളുമായി മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ അമ്മയെ കെയർ ഹോമിൽ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു കൊണ്ടുവന്നു . സ്കോട്ട് ലൻഡിലെ ഫൈ ഫീലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രജിസ്റ്റർ ചെയ്ത നേഴ്‌സായ നിക്കോള ഹ്യൂസ് ആണ് ഫൈഫിലെ ഒരു കെയർ ഹോമിൽ അമ്മയുടെ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ചത്.

മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നിക്കോളയുടെ അമ്മയായ ജാനറ്റ് റിച്ചിയെ ജീവനക്കാരൻ ഉപദ്രവിക്കുന്നതും അവരോട് ആക്രോശിക്കുന്നതും ക്യാമറാ ദൃശ്യങ്ങളിൽ ഉണ്ട്. ഒരു കെയർ ഹോം നേഴ്സ് അവരുടെ തലയിൽ കിടക്കവിരി വിരിച്ച് റെസ്റ്റ് ഇൻ പീസ് എന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ കെയർ ഹോം പിരിച്ചു വിട്ടു. 2024 ഫെബ്രുവരിയിൽ ആണ് സൗകര്യപ്രദമായി വീടിനടുത്ത് ഒരു കെയർ ഹോം ലഭിച്ചപ്പോൾ നിക്കോളയുടെ അമ്മയെ അവിടെയാക്കിയത്. ഡിമെൻഷ്യ ബാധിച്ചവർക്കുള്ള പ്രത്യേക പരിചരണങ്ങൾ കെയർ ഹോമിൽ ഉണ്ടാകുമെന്നാണ് അവർ അറിയിച്ചിരുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴെ പരിചരണത്തിലെ താള പിഴകളെ കുറിച്ച് മകൾക്ക് സംശയം തോന്നിയിരുന്നു. അമ്മയെ പലപ്പോഴും മൂത്രത്തിന്റെ ഗന്ധമുള്ള വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതാണ് നിക്കോളയെ ഒളിക്യാമറ സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഖാലിസ്ഥാൻ അനുകൂലികളുടെ യുകെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് വിഷയം ചർച്ചയായത്. ഇതോടൊപ്പം മനുഷ കടത്തും മറ്റ് തീവ്രവാദ അനുബന്ധ വിഷയങ്ങളും ഇരു നേതാക്കളുടെയും ചർച്ചയിൽ ഉയർന്നു വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുറ്റവാളികളെ പരസ്പരം കൈമാറുന്നത്, തീവ്രവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത നീക്കങ്ങൾ ചർച്ചയായതായി യോഗത്തിന് ശേഷം ജയശങ്കർ അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് പോലുള്ള നിരോധിത സംഘടനകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്ന് ഇന്ത്യ യുകെയോട് ആവർത്തിച്ച് ഉന്നയിച്ചിരുന്നു.

യുകെയിലും അയർലൻഡിലും ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി, ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതിയും ചർച്ച ചെയ്തു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിക്കിടെ റിയോയിൽ പ്രധാനമന്ത്രി മോദിയും കെയർ സ്റ്റാർമറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുകെയും വ്യാപാര കരാറിനായുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു .

ഇതിനിടെ ഇന്ത്യയും യുകെയും തമ്മിലുള്ള പരസ്പര സഹകരണം കൂട്ടാനായി മാഞ്ചസ്റ്ററിലും ബെല്‍ ഫാസ്റ്റിലും പുതിയ കോൺസലേറ്റുകൾ ഈ ആഴ്ച ആരംഭിക്കും. പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് 41 ബില്യൺ പൗണ്ടിൻ്റെ വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിന് സഹായിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും ലണ്ടനിൽ മാത്രമല്ല, യുകെയിലുടനീളം വളർച്ച കൈവരിക്കാൻ ഞങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും തെളിയിക്കുന്നതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ലിങ്കൺഷെയർ – യൂറോപ്പിലെ പ്രാദേശിക വാദത്തിന് യുകെയിൽ ഇത്തവണ ഇരയായത് മലയാളി നേഴ്സ് ട്വിങ്കിൾ സാമും കുടുംബവും. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1, 2025 ന് വൈകിട്ട് 7:30ന് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
പ്രദേശവാസിയായ ഒരു ബ്രിട്ടീഷ് യുവതി ദമ്പതികളെ സമീപിക്കുകയും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തുടർന്ന് യുവതി അവരെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു എന്ന് ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
സാരമായ പരിക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെൻ്റ് അംഗത്തിൻ്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം- നിലമ്പൂർ സ്വദേശിനിയാണ് ട്വിങ്കിൾ.