സാബു ജോസ്
സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.
വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്.
പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ സർക്കാരുകളോ അടുക്കള, പാചകം, വേസ്റ്റ് മാനേജ്‌മെന്റ്… ഇത്യാദി വിഷയങ്ങളിൽ പാശ്ചാത്യർക്ക് തുല്യമായി ശാസ്ത്രീയമായ നിലയിലേക്ക് ഇനിയും ഏറെ ഉയരേണ്ടിയിരിക്കുന്നു.
കൽക്കരിക്കു ശേഷം; ഇലക്ട്രിസിറ്റി, കുക്കിംഗ് ഗ്യാസ് മുതലായവയുടെ ആവിർഭാവത്തോടെ, പണക്കാരനും പാവപ്പെട്ടവനും പ്രാപ്യമായ വിധം അടുക്കളയിൽ ശാസ്ത്രീയമായ പരിഷ്കാരം പശ്ചാത്യർ സാധ്യമാക്കി. ഒരു മുറിയുള്ള വീടും ആറു മുറിയുള്ള വീടും അടുക്കളയുടെ കാര്യത്തിലും പാചകോപകരണങ്ങളുടെ കാര്യത്തിലും വേസ്റ്റ് മാനേജ്‌മെന്റിലും സമാനത നേടി.
മറ്റൊന്ന്, ഇവരുടെ ഭക്ഷണരീതിയും ക്രമവുമാണ്. ടിൻ ഫുഡ്, പാക്ക്ഡ് ഫുഡ്, റെഡി മെയ്ഡ് ഫുഡ്… എന്നിങ്ങനെ ചൂടു വെള്ളത്തെയോ മൈക്രോ വേവിനെയോ പരിമിതമായി ആശ്രയിച്ചാൽ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാറാക്കാവുന്ന സ്ഥിതിയുണ്ടായി. സൂപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ ഇത്തരം ഭക്ഷണ വൈവിധ്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത നിര സംജാതമായി…
എന്നാൽ നമ്മളോ? വിറകടുപ്പ് നമ്മുടെ ശീലമോ ആശ്രയമോ ആണിന്നും. ഗ്യാസിന്റെ വില താങ്ങാനാവാത്തതും വിറകിന്റെ അനായാസ ലഭ്യതയും ഒക്കെ കാരണങ്ങളാണ്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന പാചക രീതികളും അശാസ്ത്രീയ മാർഗ്ഗങ്ങളും പാചകത്തിലേർപ്പെടുന്നവരിൽ അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നു.
ഈ വിഷയം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയെക്കുറിച്ചായിരുന്നു കലുങ്കിൽ സംവാദം.
എന്താണ് പാശ്ചാത്യ ലോകവും നമ്മളും തമ്മിലുള്ള വ്യത്യാസം? കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.
പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.
അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.
മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.
അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.
കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ് മെന്റിൽ ഒന്നാണ്.
ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന എച്ചിൽ വെള്ളമാണ് ഈ സിനിമ…
ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്‍കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്‍കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്‍പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.
മോസ്കോ: ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അനുയായികൾ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ചില നിരീക്ഷണ സംഘടനകൾ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവൽനി ജർമനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുന്‍പൊരു കേസിൽ അദ്ദേഹത്തിനു ലഭിച്ച ജയിൽ ശിക്ഷ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പതിവായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജർമനിയിൽ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലിൽ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നവൽനിയുടെ ഒട്ടനവധി അടുത്ത അനുയായികൾ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബെർഗ്, നോവസിബിർസ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീൻബെർഗ് മുതലായ നഗരങ്ങളിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. പുടിൻ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. മോസ്കോയിൽ 140 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മോസ്കോയിലെ ജയിലുകൾ നവൽനിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാൽ പോലീസ് മറ്റു സ്ഥലങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത് അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി തൻമൻജീത് സിങ് ദേസി പറഞ്ഞു.
സിംഘുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിവെച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പൊലീസും ആൾക്കൂട്ടവും ചേർന്ന് കർഷകരെ അതിക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ് നിർദേശം.
അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു’ -തൻമൻജീത് ട്വീറ്റ് ചെയ്തു.
പഞ്ചാബ് വംശജനായ രാഷ്ട്രീയക്കാരനാണ് ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ ഹൗസ് ഓഫ് കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.
സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന് പറഞ്ഞെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ് പൊളിക്കുകയും കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
Shocked to see mobs and police trying to intimidate and clear Delhi #FarmersProtest, after stopping their water, electricity and internet.
Violence can’t be condoned, but if people in power abuse peaceful protesters, it’ll merely make their movement stronger.#TheWorldIsWatching pic.twitter.com/F6ibfaElSl
— Tanmanjeet Singh Dhesi MP (@TanDhesi) January 30, 2021
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിൽ നേരത്തേ നിർബന്ധമാക്കിയിരുന്നത്.
ന്യൂഡൽഹി ∙ യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കു നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണു ക്വാറന്റീൻ നിർബന്ധമാക്കിയത്. നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.
വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)
മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )
സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
ഡബ്ലിനില്‍ യുവാവിനെ റോഡില്‍ അക്രമിക്കുന്നത് തടയാനിടപെട്ട കൗമാരക്കാരനായ ഫുട്ബോള്‍ താരം കുത്തേറ്റു മരിച്ച ദാരുണമായ സംഭവത്തില്‍ ടേക്ക് എവേ ഡെലിവറിക്കാരനായ ബ്രസീലുകാരന്‍ അറസ്റ്റിലായി.ഫുട്ബോള്‍ താരമായ ജോഷ് ഡന്നിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഡബ്ലിന്‍ നോര്‍ത്തില്‍ താമസിക്കുന്ന ബ്രസീലിയന്‍ പൗരനെയാണ് സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തത്.
ഡന്‍ഡി യുണൈറ്റഡ്, ബോഹെമിയന്‍സ് എഫ്‌സി എന്നീ ഫുട്ബോള്‍ ക്ലബ്ബുകളുടെ മികച്ച താരമായിരുന്നു ജോഷ് ഡണ്‍ .ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് ഡബ്ലിനിലെ വടക്കന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ (16)കുത്തേറ്റ് വീണത്.
ജോഷും 16കാരനായ സുഹൃത്തും നടന്നുവരുന്നതിനിടെ 23 കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടു. ഡെലിവറി സൈക്ലിസ്റ്റിന്റെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണ് ആക്രമിക്കപ്പെട്ടത്.ഈസ്റ്റ് വാളിലെ ഈസ്റ്റ് റോഡിലാണ് സംഭവം.ജോഷും സുഹൃത്തും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 23കാരനും ജോഷിനും കുത്തേറ്റത്.
ഇരുവരേയും മൂന്നുതവണ വീതമാണ് കുത്തിയത്.ഇവരെയും ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോഷ് മരിച്ചു.23 വയസുള്ള പുരുഷന്റെ പുറകിലാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മോഷണ കേസില്‍ ഗാര്‍ഡ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.
കൊല്ലപ്പെട്ട കൗമാരക്കാരന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അക്രമണത്തിനിടെ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മറ്റ് പ്രതികളില്ലെന്നും ഇദ്ദേഹം അറിയിച്ചു.
വര്‍ഷങ്ങളായി നിരവധി പ്രശസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചയാളായിരുന്നു ജോഷ്. സെന്റ് കെവിന്‍ ബോയ്സ് എഫ്‌സിയിലെ ഫുട്‌ബോള്‍ ഡയറക്ടര്‍ കെന്‍ ഡോണോ,സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ,ബോഹെമിയന്‍സ് എഫ്‌സി ടോള്‍ക റോവേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി ക്ലബുകളും സംഘടനകളും ആദരാഞ്ജലിയും അനുശോചനവുമറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.
മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവർപൂൾ മലയാളിസമൂഹത്തിലെ സർവ്വ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കര (57) അന്തരിച്ചു. ക്യാൻസർ ബാധിതനായിട്ടാണ് ജോസ് കണ്ണങ്കര നിര്യാതനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടൂർ സ്വദേശിയാണ്. ഭാര്യ സൂസി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് . ഏക മകൾ രേഷ്മ. മൃതസംസ്കാരത്തിൻെറ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ. ജിനോ ആരിക്കാട്ട്, ലിവർപൂൾ ഇടവകയുടെ വികാരി ആൻഡ്രൂസ് ചേതലൻ, ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഫാ. എൽദോസ് , ലിവർപൂൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഇടുക്കി ചാരിറ്റി ഗ്രൂപ്പിൻെറ കൺവീനർ ടോം ജോസ് തടിയംപാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ജോസ് കണ്ണങ്കരയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.