ലണ്ടൻ : ചരിത്ര സിനിമയുടെ ഭാഗമാകാൻ യുകെ മലയാളി അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലും ബ്ലൂടൈഗേഴ്സും. മമ്മൂട്ടിയും മോഹന്‍ലാലും ഒരു വമ്പൻ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുന്നു എന്ന് നാളുകളായി കേട്ടിരുന്ന വാർത്ത ഇന്ന് യാഥാർഥ്യമാവുകയാണ്. ഈ വമ്പൻ സിനിമയുടെ നിർമ്മാതായി മാറുവാനുള്ള ഭാഗ്യമാണ് ബ്ലൂടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് ലഭിച്ചിരിക്കുന്നത്.


കാൽ നൂറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മെഗാ സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. നിർമ്മാതാവായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും , രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവർ തിരി തെളിയിക്കുകയും ചെയ്തു.

ഈ സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയൊരു താര നിര തന്നെയാണ് അഭിനയിക്കുന്നത്. മലയാളത്തിൽ നിന്നും താരങ്ങളായ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്.
ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണത്തിനായി മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ എന്നിവർ ശ്രീലങ്കയിൽ എത്തിയിരുന്നു. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ മുതിർന്ന എംപിമാർ ദയാവധം നിയമവിധേയമാക്കാനുള്ള നടപടികൾക്ക് എതിരെ രംഗത്ത് വന്നു. ഏറ്റവും കൂടുതൽ കാലം എംപിമാരായി സേവനം അനുഷ്ഠിച്ച ലേബർ പാർട്ടിയുടെ ഡയാൻ ആബട്ടും കൺസർവേറ്റീവ് പാർട്ടിയുടെ സർ എഡ്വേർഡ് ലീയും സംയുക്തമായി നടത്തിയ പ്രസ്താവനയായിലാണ് അസിസ്റ്റഡ് ഡൈയിംഗ് ബിൽ നടപ്പിലാക്കരുതെന്ന് പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ഇത് തിടുക്കത്തിൽ നടപ്പിലാക്കുന്നത് ദുർബലരായ ആളുകളെ അപകടത്തിൽ ആക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്.

പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനാർഹമായ ഷോർട്ട് ഫിലിം ഫെയ്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ ( Faith of a little Angel ) ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ചായാഗ്രഹണവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന ഷിജു ജോസഫാണ് ഷോർട്ട് ഫിലിമിന്റെ വിജയത്തിൻറെ നിർണായക ഘടകമായത് . ജാസ്മിൻ ഷിജു, ആൻമേരി ഷിജു, ബിനോയ് ജോർജ്, റിയ ജോസി , മെലിസ ബേബി, ടിസ്റ്റോ ജോസഫ് എന്നിവരുടെ അഭിനയമികവും പ്രസ്തുത ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം നേടാൻ സഹായിച്ചു. ആൻസ് പ്രൊഡക്ഷന് വേണ്ടി ജെ ജെ കെയർ സർവീസ് ലിമിറ്റഡ് (സൗത്ത് പോർട്ട്) ഉം K 7 ഓട്ടോമൊബൈൽസ് (ലിവർപൂളും) ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന് സംഗീതം നൽകിയത് അനിറ്റ് പി ജോയിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോബി എഡിറ്റ് ലൈനും ആണ്.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം സാക്ഷാത്കരിക്കാൻ തന്നെ സഹായിച്ചതിൻ്റെ പിന്നിലെ ചാലകശക്തിയെന്ന് ഷിജു കിടങ്ങയിൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഷിജുവിന്റെ ഭാര്യ ജാസ്മിൻ ഷിജുവും മകൾ ആൻമേരി ഷിജുവും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതോടൊപ്പം ജാസ്മിൻ ഇതിൻറെ അസോസിയേറ്റ് ഡയറക്ടറും ആണ്.
സ്കന്തോർപ്പിലെ ബൈബിൾ കലോത്സവ വേദിയിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം അവസാനിപ്പിച്ചപ്പോൾ ആബാലവൃന്ദം കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് ഷിജുവിനും മറ്റ് അണിയറ പ്രവർത്തകർക്കും സമ്മാനിച്ച സന്തോഷം അതിരറ്റതായിരുന്നു. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആയ ഷിജു ജോസഫ് ഇൻഷുറൻസ് മേഖലയിൽ പ്രൊട്ടക്ഷൻ അഡ്വൈസർ ആയാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയായ ഷിജു 2013 ലാണ് യുകെയിൽ എത്തിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും ലിവർപൂൾ ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയിലിൻ്റെയും മഹനീയ സാന്നിധ്യത്തിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം ഡിസംബർ 1- ന് അവർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിതർലാൻഡിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷിജു കിടങ്ങയിൽപറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പോലീസ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ നായ്ക്കൾ ആക്രമിച്ച 13 സംഭവങ്ങൾ ആണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരെങ്കിലും നായ്ക്കളുടെ ആക്രമണത്തിൽ മരിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ ക്രമീകരണം ചെയ്യണമെന്ന് നായ്ക്കളുടെ ഉടമകൾക്ക് പോലീസ് കർശനമായ നിർദ്ദേശം നൽകി.

കഴിഞ്ഞദിവസം ഷെഫീൽഡിൽ നായയുടെ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് ഗുരുതരമായി മുഖത്തും കഴുത്തിലും തലയിലും മുറിവേറ്റിരുന്നു. ഇതുകൂടാതെ 12 ഓളം വ്യത്യസ്ത സംഭവങ്ങളാണ് സൗത്ത് യോർക്ക് ഷെയർ ഭാഗത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൻറെ കുഞ്ഞുമായി പോകുകയായിരുന്ന യുവതിക്ക് നേരെ XL ബുള്ളി നായ ആക്രമിക്കുവാൻ പാഞ്ഞടുത്ത സംഭവവും ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉടമകൾക്ക് എതിരെ ശക്തമായ നിയമ നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നായയുടെ പ്രവർത്തികൾക്ക് ഉടമകൾ ഉത്തരവാദികൾ ആണെന്നും അവർ കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പല നായകളുടെയും ഉടമകൾ തങ്ങളുടെ വളർത്തുനായ അപകടകാരിയല്ലെന്നാണ് ചിന്തിക്കുന്നത്. പക്ഷേ അത് ആർക്കും സംഭവിക്കാം എന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്. സ്വന്തം വളർത്തു നായയുടെ ആക്രമണത്തിന് ഇരയായ ഉടമകൾ തന്നെ നിരവധിയാണ്. വളർത്തു നായയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നു വരുന്നത് പോലീസിന് കടുത്ത തലവേദനയായിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതു മൂലം മറ്റ് ക്രമസമാധാന പ്രശ്നങ്ങളിൽ കാര്യമായി ഇടപെടുന്നതിന് പോലീസിന് സാധിക്കുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിടപറഞ്ഞ യുകെ മലയാളി ദമ്പതികളായ ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകൾ അഥീനയുടെ പൊതുദർശനം 21-ാം തീയതി വ്യാഴാഴ്ച സ്പാൾഡിങിൽ നടത്തും. അന്നേദിവസം സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 മണിക്കാണ് പൊതുദർശനം ആരംഭിക്കുന്നത്. സ്പാൾഡിങിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.
മൃതദേഹം കേരളത്തിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബത്തിൻറെ ആഗ്രഹം. അതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
അഥീനയുടെ മാതാപിതാക്കളായ ജിനോ ജോർജിന്റെയും അനിതയുടെയും കേരളത്തിലെ സ്വദേശം പെരുമ്പാവൂരാണ് . പത്ത് മാസം മാത്രം പ്രായമുള്ള അഥീന പനിയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ആകസ്മികമായി മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 10 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത്.
പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ജിനോയും കുടുംബവും രണ്ട് വർഷം മുമ്പാണ് യുകെയിൽ എത്തിയത്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.
ഷൈമോൻ തോട്ടുങ്കൽ
സ്കൻതോർപ്പ് . ദൈവ വചനത്തെ ആഘോഷിക്കാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്ക്കൂളിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് .

രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൻ കരസ്ഥമാക്കി . , രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും മൂന്നാം സ്ഥാനം പങ്ക് വച്ച് ബിർമിംഗ് ഹാം കാന്റർബറി റീജിയനുകളും. കലോത്സവത്തിൽ മുൻ നിരയിലെത്തി , യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി .

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ,ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് ട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി, ഫാ. ഫാൻസ്വാ പത്തിൽ ,ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട് , ബൈബിൾ കലോത്സവം കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ , അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.


ടോം ജോസ് തടിയംപാട്
രണ്ടുദിവസത്തെ ലിവർപൂൾ സന്ദർശനവും ഒരാഴ്ചത്തെ യു കെ സന്ദർശനവും കഴിഞ്ഞു അഡ്വക്കേറ്റ് ജയശങ്കർ ഇന്ന് രാവിലെ മാഞ്ചെസ്റ്റെർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ടു . രണ്ടുദിവസം അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞ തമാശകളും പൊട്ടിച്ചിരികളും നാട്ടിലെ രാഷ്ട്രീയക്കാരിലെ വിവരദോഷികളെ പറ്റിയും അഴിമതിക്കാരെ പറ്റിയും ഒക്കെ നർമ്മം നിറഞ്ഞ ഭാഷയിൽ വിവരിച്ചത് മറക്കാൻ കഴിയില്ല .
എന്തു ഭഷണം കൊടുത്താലും അത് പൂർണ്ണമായി കഴിച്ചു പത്രം കഴുകി വയ്ക്കണെമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ് അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആ പാത്രം കാണുന്നതുതന്നെ ഒരു ഭംഗിയാണ് ഒരിറ്റു ഭക്ഷണം പോലും അതിൽ ബാക്കി കാണില്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രണ്ടാളുകൾ എന്റെ ഓർമ്മയിൽ ഉള്ളത്. ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ ആയിരുന്ന കരിമ്പൻ ജോസും .സുലൈമാൻ റാവുത്തറും ആയിരുന്നു ഞാൻ അവരെ പറ്റി ജയശങ്കർ സാറിനോട് പറയുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങളോടൊപ്പം ചീട്ടു കളിക്കുകയും വീട്ടിൽ അദ്ദേഹത്തെ കാണാൻ വന്നവരെ നന്നായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ഒന്നും രണ്ടും ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ ഭടന്മാരെ ഓർക്കുന്നതിനു വേണ്ടി കേംബ്രിഡ്ജ് കൗൺസിൽ മേയർ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ജയശങ്കർ യു കെ യിൽ എത്തിയത്. ഞങ്ങൾ മേയർ ബൈജു തിട്ടാലയോട് ലിവർപൂളിൽ അദ്ദേഹത്തെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും തുടർന്ന് തന്നെ ഞാൻ സുഹൃത്തുക്കളായ തമ്പി ജോസ് ,ജോയ് അഗസ്തി, ഹരികുമാർ ഗോപാലൻ, എൽദോസ് സണ്ണി , ലാലു തോമസ് എന്നിവരുമായി സംസാരിച്ചപ്പോൾ അവരെല്ലാം വലിയ പിന്തുണയാണ് നൽകിയത് . അവരുടെ ശക്തമായ പിന്തുണകൊണ്ടു മൂന്നു ദിവസം കൊണ്ടു പരിപാടി മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു .

യാതൊരു തലക്കനവും ഇല്ലാതെ എല്ലാവരോടും സംവേദിക്കുന്ന ജയശങ്കർ സാറിനോട് സാജു പാണപറമ്പിൽ ചോദിച്ചു 1995 ൽ വക്കഫ് ബിൽ പാസാകുമ്പോൾ പാർലമെന്റിൽ എം പി മാർ എന്തെടുക്കയായിരുന്നു ? അദ്ദേഹം പറഞ്ഞ മറുപടി പാർലമെന്റ് ക്യാന്റീനിൽ ചെറിയ പൈസക്ക് കിട്ടുന്ന ശാപ്പാടടിച്ചു അവർ ഉറങ്ങുകയായിരുന്നു എന്നാണ് , ലിവർപൂൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച സാറിനെ ലിവർപൂൾ കാണിക്കാൻ വളരെ സന്തോഷപൂർവം മുൻപോട്ടു വന്നത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൺവീനർ സാബു ഫിലിപ്പ് ആയിരുന്നു .

ലിവർപൂൾ കാത്തീഡ്രലും രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബുവീണു തകർന്ന പള്ളിയും, അടിമ മ്യൂസിയവും ,മരിറ്റൺ മ്യൂസിയവും ,ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയവും, സിറ്റി സെന്ററും എല്ലാം സാബു കൊണ്ടുപോയി കാണിച്ചു . പോയവഴിയിൽ അടിമ മ്യൂസിയം കണ്ടപ്പോൾ സാറിന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സാബു ഫിലിപ്പ് പറഞ്ഞു .

ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വൈകുന്നേരം മാഞ്ചസ്റ്ററിലെ ഷോയ് ചെറിയാന്റെ വീട്ടിൽ എത്തി അവിടെ വിശ്രമിച്ചു ഇന്ന് ശനിയാഴ്ച രാവിലെ അദ്ദേഹം വിമാനം കയറിയപ്പോൾ ഒരു നല്ല വിനീതനും സരസനും ജ്ഞാനിയുമായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞ സന്തോഷമാണ് എന്റെ മനസിൽ നിറഞ്ഞുനിന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ താമസിച്ചിരുന്ന യുവതിയെ കാണാതായതിനെ കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർഷിത ബ്രെല്ലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഹർഷിത ബ്രെല്ലനെ അവൾക്ക് അറിയാവുന്ന ആരോ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ തുറന്ന മനസ്സോടെയാണ് കേസന്വേഷിക്കുന്നതെന്നും ഹർഷിത ബ്രെല്ലനെ കുറിച്ചും സംഭവത്തെ കുറിച്ചും എന്തെങ്കിലും പ്രസക്തമായ വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു. ഹർഷിത ബ്രെല്ലൻ്റെ മരണത്തിലേക്ക് നയിച്ച കൂടുതൽ വിവരങ്ങൾ അനാവരണം ചെയ്യുന്നതിന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്ടീവുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ടോം ജോസ് തടിയംപാട്
ഇംഗ്ലണ്ടിലെ റൊച്ചുഡൈലിൽ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി, ഇംഗ്ലണ്ടിൽ നിന്നും കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ടർക്കി , ഇറാൻ , അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ ചുറ്റി ഇന്ത്യയില വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു തുടർന്നുള്ള യാത്രയിൽ തിരുവല്ല വല്ലഭൻ ക്ഷേത്രത്തിൽ എത്തി കഥകളി കണ്ടു അവിടെനിന്നും അവരുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി .

ഈ യാത്രയിൽ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലും .തെരുവിലും കിടന്നുറങ്ങി യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു കൈ ഉയർത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയിൽ കണ്ടുമുട്ടിയ ഇറാനിയൻ ,അഫ്ഗാൻ മനുഷ്യരുടെ നന്മകൾ ഇവർ ഓർക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത് . പാക്കിസ്ഥാനിലെ മോശം അനുഭവങ്ങളും അവർ പങ്കു വച്ചു .

തിരുവല്ലയിൽ താമസിച്ച ദിവസങ്ങളിൽ നടക്കാൻ പോയ ദിവസം ശ്രീ വല്ലഭൻ അവരോടു ഇംഗ്ലീഷിൽ പറഞ്ഞു താങ്കൾ കഥകളി പഠിക്കണമെന്ന് അവർ ചോദിച്ചു മലയാളം അറിയാത്ത ഞാൻ എങ്ങനെ കഥകളി പഠിക്കുമെന്നു ?. ശ്രീ വല്ലഭൻ പറഞ്ഞു ഞാൻ നിന്നെ സഹായിക്കുമെന്ന് അങ്ങനെ വീണ്ടും കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ ആരോ ചോദിച്ചു കലാമണ്ഡലം കണ്ടിട്ടുണ്ടോയെന്നു അതുകേട്ടു കലാമണ്ഡലം കാണുവാൻ തൃശ്ശൂരിൽ എത്തി, കഥകളി കണ്ടു അതിനു ശേഷം കലാമണ്ഡലം ഗോപി ആശാനേ കണ്ടു കഥകളി പഠിക്കണം എന്ന ആഗ്രഹം അറിയിച്ചു ഗോപി ആശാനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യ ഭാഷയിൽ കഥകളി പഠിപ്പിച്ചു പിന്നീട് കഥകളി മേക്കപ്പിലേക്കു ശ്രദ്ധ തിരിച്ചു അങ്ങനെ ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വനിത കഥകളി മേക്കപ്പ് ആർട്ടിസ്റ്റായി ബാർബറ എന്ന ഇംഗ്ലീഷ്‌കാരിമാറി പിന്നീട് കഥകളി ആശാനായ വിജയകുമാറിനെ വിവാഹം കഴിച്ചു ഇംഗ്ലണ്ടിലെ സൗത്താംപ്‌റ്റാംണിലും കേരളത്തിലുമായി ജീവിക്കുന്നു ..ശ്രീ വല്ലഭന്റെ സഹായത്തിൽ കഥകളി ഇംഗ്ലണ്ടിൽ കൊണ്ടുവന്നു ഇംഗ്ലീഷുകാരെ കഥകളി പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന് ബാർബറ പറഞ്ഞു.

ചെറുപ്പം മുതൽ നിറങ്ങളെ സ്നേഹിച്ച ബാർബറ കലാമണ്ഡലത്തിൽ 1972 എത്തിയെങ്കിലും തിരിച്ചു ഇംഗ്ലണ്ടിൽ വന്നു പിതാവിനെകണ്ടു കഥകളിയും മേക്കപ്പും പഠിക്കാൻ ആഗ്രഹം പറയുകയുകയും പിതാവിന്റെ പ്രോത്സാഹനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1974 -ൽ തിരിച്ചു കലാമണ്ഡലത്തിൽ എത്തി മേക്കപ്പും ,കഥകളിയും സ്വായത്തമാക്കി ഇന്നു ലോകം മുഴുവൻ കഥകളിക്കു പ്രോത്സാഹനം നൽകുന്നു. പുനർ ജന്മത്തിൽ വിശ്വസിക്കുന്ന ബാർബറ ഞാൻ കഴിഞ്ഞ ജന്മത്തിൽ കേരളത്തിലാണ് ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വസിക്കുന്നത് .

തൻ്റെ സിരകളിൽ മലയാളി രക്തമാണ് ഒഴുകുന്നത് ഞാൻ കലാമണ്ഡലത്തിൽ ആയിരുന്നപ്പോൾ കാലുവഴുതി വീണു രക്തം വാർന്നുപോയി ഒറ്റപ്പാലം ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി രക്തം ആവശ്യമായി വന്നപ്പോൾ മലയാളികളാണ് രക്തം നൽകിയത് . അതുകൊണ്ടു എന്റെ സിരകളിൽ മലയാളി രക്തവും നാവിൽ മലയാളവും ആത്മാവ് ശ്രീ വല്ലഭനുമാണ് അങ്ങനെ ഞാൻ പൂർണമായും ഒരു മലയാളിയാണെന്ന് ബാർബറ പറഞ്ഞു .

ലിവർപൂൾ ഹിന്ദു സമാജം സംഘടിപ്പിച്ച ആഘോഷത്തിൽ കഥകളിയുടെ മഹത്വം പരിചയപ്പെടുത്താനും കഥകളിക്കാരെ സഹായിക്കാനും ഭർത്താവു വിജയകുമാറിനോടോപ്പമാണ് ബാർബറ എത്തിയത് അവിടെ വച്ചാണ് ബാർബറയോട് സംസാരിക്കാൻ അവസരം ലഭിച്ചത് . പരിപാടിയിൽ ലണ്ടൻ നവധാര അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ കരഘോഷത്തിനു പാത്രമായി, ഹിത ശശിധരൻ അവതരിപ്പിച്ച മോഹനിയാട്ടം കാണികൾക്കു ഇമ്പമായി ഇന്ത്യൻ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നു ഹിന്ദു സമാജത്തിന്റെ പ്രതിനിധികളായ ദീപു , ഹരികുമാർ ഗോപാലൻ . രാംകുമാർ എന്നിവർ പറഞ്ഞു .


.