ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബജറ്റിൽ 26 ബില്യൺ പൗണ്ടിന്റെ നികുതി വർധന പ്രഖ്യാപിച്ചു. വരുമാന നികുതിയും നാഷണൽ ഇൻഷുറൻസ് നിരക്കും തുടങ്ങുന്ന വരുമാനപരിധി 2031 വരെ തുടരുമെന്ന തീരുമാനം സാധാരണ ജനങ്ങൾക്ക് കൂടുതൽ നികുതി ബാധ്യത വരുത്തി വെക്കും. 2 മില്ല്യൺ പൗണ്ടിനു മുകളിൽ വിലയുള്ള വീടുകൾക്ക് അധിക വാർഷിക നികുതി, ഇലക്ട്രിക് വാഹനങ്ങൾക്ക് മൈലേജിന് നികുതി, ഓൺലൈൻ ബെട്ടിംഗിന് ഉയർന്ന ഡ്യൂട്ടി എന്നിവയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ എല്ലാവരും കുറച്ച് അധികം സംഭാവന ചെയ്യേണ്ടി വരുമെന്ന് ചാൻസലർ റെച്ചൽ റീവ്സ് വ്യക്തമാക്കി

വൻ വിമർശനങ്ങൾക്ക് ഇടയാക്കിയ ടു ചൈൽഡ് ബെനെഫിറ്റ് ലിമിറ്റ് അടുത്ത ഏപ്രിൽ മുതൽ ഒഴിവാക്കുമെന്ന് റീവ്സ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ 4.5 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. വൈദ്യുതി ബില്ലിൽ ചേർത്തിരുന്ന ഗ്രീൻ ലെവി ഒഴിവാക്കിയതോടെ കുടുംബങ്ങൾക്ക് വർഷത്തിൽ ഏകദേശം £150 വരെ കുറവ് ലഭിക്കും. മരുന്ന് ചാർജുകളും ചില റെയിൽ നിരക്കുകളും താത്കാലികമായി കുറച്ചതും സാധാരണ ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പ്രതിപക്ഷം കഠിന വിമർശനവുമായി രംഗത്തെത്തി. ഉയർന്ന നികുതിയും നിയന്ത്രണം വിട്ട ചെലവുമാണ് ഈ ബജറ്റിൽ എന്ന് കൺസർവേറ്റീവ് നേതാവ് കെമി ബഡിനൊച് പ്രതികരിച്ചു. കഴിഞ്ഞ വർഷവും വൻ നികുതി കൂട്ടിയിട്ടും വീണ്ടും വർധന വരുത്തിയതിൽ അവർ റീവ്സിനെ കുറ്റപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യു.കെ പാർട്ടിയും സാധാരണ തൊഴിലാളികളാണ് ഈ ബഡ്ജറ്റ് കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ചൂണ്ടിക്കാട്ടി. സ്കോ ട്ടിഷ് നാഷണൽ പാർട്ടി സ്കോട്ട് ലാൻഡിനെ ബഡ്ജറ്റിൽ അവഗണിച്ചതായുള്ള വിമർശനം ഉന്നയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡബ്ലിൻ/എറണാകുളം ∙ അയർലൻഡിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസിൽ വർഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനനം . ഉടനെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സാ ശ്രമങ്ങൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
ബേസിൽ വർഗീസിന്റെ ഭാര്യ കുക്കു സജി മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട് . കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ബേസിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്കരിക്കാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് .
ബേസിൽ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന് സർക്കാർ അടുത്ത വർഷം ഏപ്രിലില്‍ മാസം മുതൽ 21 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.71 പൗണ്ട് ($16.67) ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ ജൂലൈയിൽ ഉണ്ടായ 6.7 ശതമാനം വർധനവിന് പിന്തുടര്ന്നുള്ള നടപടിയാണിത്. പുതിയ നടപടിയിൽ 2.4 മില്യൺ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ 21 വയസ്സിന് താഴെയുള്ളവർക്ക് 6%–8.5%വർധനവും പ്രഖ്യാപിച്ചിട്ടുണ്ട് . പണപ്പെരുപ്പവും ജീവിത ചിലവുകളും ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ ശമ്പളക്കാരുടെ ജീവിക്കാൻ കഴിയുന്ന വേതനം ഉറപ്പാക്കുന്നതിനായി സർക്കാർ വേതന വർദ്ധനവ് പ്രഖ്യാപിച്ചത്.

ജോലി ചെയ്യുന്നവർക്ക് അവരുടെ പരിശ്രമത്തിന് യഥാർഥ മൂല്യം നൽകുന്ന നടപടി ആണ് ഇതെന്നാണ് പുതിയ തീരുമാനത്തെ ചാൻസിലർ റേച്ചൽ റീവ്സ് വിശേഷിപ്പിച്ചത് . കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെ ജീവിത ചെലവുകൾ ഉയരുന്നതോടെ അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും കുടുംബങ്ങളുടെ ഭാവി ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ ബ്രിട്ടന്റെ ഹോസ്പിറ്റാലിറ്റി വ്യവസായം പുതിയ ശമ്പള വർധന വില വർധനയ്ക്ക് കാരണമാകും എന്ന് മുന്നറിയിപ്പ് നല്കി.

ബ്രിട്ടനിലെ കുറഞ്ഞ ശമ്പള നിരക്ക് യൂറോപ്പിൽ ശരാശരി വേതനത്തിന്റെ അനുപാതത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. 2019 മുതൽ കണക്കാക്കുമ്പോൾ വേതന വർദ്ധനവ് 60 ശതമാനത്തിൽ കൂടുതൽ ആണെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2027 വരെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും, കോവിഡ് -19 കഴിഞ്ഞ് ഉയർന്ന ശമ്പള വർധനയും കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും ലക്ഷ്യം കൈവരിയ്ക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഈ ശമ്പള വർധന ഉപകരപ്രദമാകും . പലരും പാർട്ട്ടൈം ജോലികൾ ചെയ്താണ് തങ്ങളുടെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏകദേശം 30 ലക്ഷം തൊഴിലുകൾ 2035ഓടെ എ.ഐയും ഓട്ടോമേഷൻ സംവിധാനങ്ങളും കാരണം ഇല്ലാതാകാനിടയുണ്ടെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷണൽ റിസർച്ച് (NFER) നടത്തിയ പഠനത്തിൽ കണ്ടെത്തി. ട്രേഡ് ജോലികൾ, മെഷീൻ ഓപ്പറേഷൻ, ഓഫീസിലുളള അഡ്മിനിസ്ട്രേറ്റീവ് ജോലി എന്നിവയാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണൽ രംഗങ്ങളിൽ എ.ഐ വളർച്ച മൂലം ആവശ്യകത വർധിക്കുമെന്നും പഠനം വിലയിരുത്തുന്നു.

എന്നാൽ പുതിയ കണ്ടെത്തലുകൾ മറ്റ് പഠനങ്ങളോട് വ്യത്യസ്തമാണ്. ചില ഗവേഷണങ്ങൾ സൂചിപ്പിച്ചതനുസരിച്ച് സോഫ്റ്റ്വെയർ എഞ്ചിനിയറിംഗ്, മാനേജ്മെന്റ് കൺസൾട്ടിങ് പോലുള്ള ഉയർന്ന ശമ്പള ജോലികൾക്കാണ് എ.ഐ മൂലം തൊഴിൽ സാധ്യത ഇല്ലാതാകുക എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കിങ്സ് കോളേജ് നടത്തിയ പഠന പ്രകാരം 2021–25 കാലയളവിൽ ഉയർന്ന ശമ്പള തസ്തികകളിൽ ഏകദേശം 9.4% ജോലി നഷ്ടമായതായി കണ്ടെത്തിയിരുന്നു. അതേസമയം, റൂഫർമാർ, കെട്ടിട തൊഴിലാളികൾ, സ്പോർട്സ് പ്ലെയേഴ്സ് എന്നിവരെ എ.ഐ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത കുറവാണ് .

എ.ഐയെ അധികരിച്ചു തൊഴിൽ നഷ്ടം ചർച്ച ചെയ്യുന്നത് അതിശയോക്തിപരമാണെന്നു എൻ എഫ് ഇ ആർ റിപ്പോർട്ട് തയ്യാറാക്കിയ ജൂഡ് ഹില്ലറി പറഞ്ഞു. യുകെയിലെ മന്ദഗതിയിലുള്ള സാമ്പത്തിക സാഹചര്യം, തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ജാഗ്രത, മറ്റു ചെലവുകൾ എന്നിവയും ഇപ്പോഴത്തെ പിരിച്ചുവിടലുകൾക്ക് കാരണമാകാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. എ.ഐയുടെ വളർച്ചയിൽ ചില പ്രൊഫഷണൽ ജോലികൾ കൂടും. പക്ഷേ താഴ്ന്ന നൈപുണ്യമുള്ള ജോലികൾ കുറയുമെന്നും, ഇവയിലുണ്ടാകുന്ന നഷ്ടം പൂർണമായി നികത്താൻ പലർക്കും പുനർപരിശീലനം നേടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്വാസകരമായി മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പുതിയ മാറ്റങ്ങളിൽ നേഴ്സുമാർക്കും ഡോക്ടർമാർക്കും 5 വർഷത്തിനുള്ളിൽ ILR ലഭിക്കുന്ന ഇളവ് തുടരുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ യുകെയിലെ മലയാളി ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷത്തിനും ഈ പരിഷ്കരണം വലിയ ആഘാതമൊന്നും സൃഷ്ടിക്കില്ല. യുകെയിലെ ആരോഗ്യരംഗത്ത് മലയാളികളുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാൽ, പുതിയ നിയമങ്ങളിൽ കെയർ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കെയർ ജോലി ചെയ്ത് പിന്നീട് എൻഎച്ച്എസിൽ നിയമനത്തിനായി ശ്രമിക്കുന്നവരാണ് കെയർ മേഖലയിലെ മലയാളികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം കെയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഈ നിയമങ്ങൾ അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
യുകെ ആഭ്യന്തരമന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ച പുതുക്കിയ കുടിയേറ്റ നയപ്രകാരം ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ല. ഉയർന്ന വരുമാനക്കാരായ പ്രൊഫഷണലുകൾക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭ്യമാകുമെന്നതും മറ്റൊരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
അനധികൃതമായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും . ഹൈ സ്കില്‍ഡ് ജോലികളിലുള്ളവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം പിആറിന് അപേക്ഷിക്കാം. പക്ഷേ, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം, നികുതി കുടിശ്ശികയോ വിസ സംബന്ധമായ പണം കുടിശ്ശികയോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട് . ഇംഗ്ലീഷ് ഭാഷാ പരീക്ഷയും ലൈഫ് ഇന്‍ ദി യു.കെ പരീക്ഷയും പാസാകണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും പൊതുസേവന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും കാത്തിരിപ്പ് സമയം കുറയും.
മൊത്തത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നവര്‍ക്കും ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ആശ്രിതരെ കൊണ്ടുവരുന്നവര്‍ എന്നിവരുടെ കാത്തിരിപ്പ് സമയം കൂടും. പുതിയ നിയമം യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൃത്യമായി പുനഃസംഘടിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു, പക്ഷേ വിവിധ സംഘടനകള്‍ ഇത് കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത തീരുമാനമാണെന്ന് വിമര്‍ശിക്കുന്നു.
സർപ്രൈസ് പിറന്നാൾ സമ്മാനമായി മാതാപിതാക്കൾ വാങ്ങിയ കാർ കുറച്ച് ദിവസങ്ങൾ ടാക്സ് അടയ്ക്കാതെ പോയത് കാരണം 18 -കാരിക്കെതിരെ ക്രിമിനൽ കേസ് ചുമത്തി പിഴ ഈടാക്കി . ദക്ഷിണ വെയിൽസിലെ പോർത്തിൽ ആണ് കുറച്ച് ദിവസങ്ങൾ വെറും £1.67 ടാക്സ് അടയ്ക്കാതിരുന്നത് മൂലം പെൺകുട്ടി കേസിൽ കുടുങ്ങിയത്. കാർ സ്വന്തം പേരിൽ എത്തിയെന്ന കാര്യം പോലും അറിയാതെ ഇരിക്കുമ്പോഴാണ് തെറ്റ് നടന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചെങ്കിലും, സിംഗിൾ ജസ്റ്റിസ് പ്രോസീജർ വഴി കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കൾ മകൾ ഡ്രൈവിങ് ടെസ്റ്റ് പാസാകുമോ എന്നറിയാത്തതിനാൽ 20 പൗണ്ടിന്റെ വാർഷിക ടാക്സ് അടയ്ക്കുന്നത് താമസിപ്പിച്ചതായിരുന്നു കുരുക്കായത് . ഏപ്രിൽ–മേയ് മാസങ്ങളിൽ കാർ ടാക്സേഷൻ വ്യവസ്ഥ പാലിക്കാത്തത് കൊണ്ടാണ് കേസ് ചുമത്തിയത്. സംഭവം നടന്ന സമയത്ത് കാർ സ്വന്തമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി കത്തിൽ പറഞ്ഞു. പക്ഷേ £1.67 അടയ്ക്കാനും ആറുമാസത്തെ കണ്ടീഷണൽ ഡിസ്ചാർജും കോടതി വിധിച്ചു.

കുറഞ്ഞ തുകയിലുള്ള ഇത്തരം കേസുകളിൽ മാനുഷിക പരിഗണന നൽകാത്തത് അനീതിയാണെന്നാണ് കേസിനെ കുറിച്ച് നിരവധിപേർ അഭിപ്രായപ്പെട്ടത്. പ്രതികളുടെ വിശദീകരണ കത്തുകൾ പലപ്പോഴും പ്രോസിക്യൂഷൻ കാണാതിരിക്കുകയും, പൊതു താൽപര്യം പരിശോധിക്കാതെ മജിസ്ട്രേറ്റുമാർ കേസുകൾ തീർപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. സമാനമായ മറ്റൊരു കേസും ഈ വർഷം പുറത്തുവന്നതോടെ സർക്കാർ പരിഷ്കരണങ്ങൾക്കായി നിർദ്ദേശം തേടിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
പ്രിൻസ് ചാൾസിന്റെ വിവാഹേതരബന്ധം പുറത്തുവന്ന രാത്രിയിൽ ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’ ഇപ്പോൾ പാരിസിലെ ഗ്രെവിൻ മ്യൂസിയത്തിൽ മെഴുകുപ്രതിമയായി വാർത്തകളിൽ ഇടം പിടിച്ചു . മദാം തുസോയ്സ് പോലെ പ്രശസ്തമായ ഈ മ്യൂസിയത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.
നവംബർ 20-നാണ് പ്രതിമ അനാവരണം ചെയ്തത്. ഇതേ ദിവസം 30 വർഷം മുൻപ് ബിബിസി അഭിമുഖത്തിൽ ഡയാന പറഞ്ഞ “ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു” എന്ന പ്രസിദ്ധമായ വാക്കുകൾ പുറത്ത് വന്നതും ഇതേ ദിനത്തിലായിരുന്നു. 1994-ൽ വാനിറ്റി ഫെയർ ഗാലയിൽ ഡയാന ധരിച്ച ഈ ഓഫ്ഷോൾഡർ സിൽക് ഗൗൺ അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൂല്യം ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന ഈ വസ്ത്രം പിന്നീട് ലേലത്തിൽ 39,098 പൗണ്ടിന് വിറ്റിരുന്നു. ജനങ്ങളുടെ രാജകുമാരിയായി അറിയപ്പെട്ട ഡയാന 1997-ൽ പാരിസിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ നിയമ മാറ്റങ്ങൾ ആഭ്യന്തര മന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ചു . പുതിയ രീതിയനുസരിച്ച്, ഇനി കുടിയേറ്റക്കാർക്ക് ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ (ഐ.എൽ.ആർ.) ലഭിച്ചതുകൊണ്ടു മാത്രം സർക്കാർ ആനുകൂല്യങ്ങളോ മറ്റ് സൗകര്യങ്ങളോ ലഭിക്കില്ല. അവർ ബ്രിട്ടീഷ് പൗരത്വം നേടിയാലാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. 2026 മുതൽ 2030 വരെ ഏകദേശം 1.6 ദശലക്ഷം പേർക്ക് സെറ്റിൽഡ് സ്റ്റാറ്റസ് ലഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ, അവരുടെ അവകാശങ്ങളിലും നിബന്ധനകളിലും വൻ മാറ്റങ്ങൾ വരും. 2023-ൽ ബ്രിട്ടനിലെത്തിയവരിൽ ഇന്ത്യൻ വംശജരാണ് ഏറ്റവും കൂടുതലായതിനാൽ ഈ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കൂടുതലായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2021 മുതൽ എത്തിച്ചേർന്ന ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാർക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് . ഇവർ ഇനി സ്ഥിരതാമസം നേടാൻ 10 വർഷം കാത്തിരിക്കണം. 2022 മുതൽ 2024 വരെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിസയിൽ എത്തിയ 6 ലക്ഷത്തിലധികം താഴ്ന്ന വരുമാനക്കാർക്കും അവരുടെ ആശ്രിതർക്കും 15 വർഷം വരെ കാത്തിരിപ്പ് ആവശ്യമായി വരും. സർക്കാർ ആനുകൂല്യങ്ങൾ പലതവണ ഉപയോഗിച്ച് വർക്ക് 20 വർഷവും, വിസാ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തുടരുന്നവർ ക്ക് 30 വർഷം വരെയും കാത്തിരിക്കേണ്ടി വരും. എന്നാൽ ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

എന്നാൽ എൻഎച്ച്എസ് (NHS) ൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 5 വർഷത്തിനുള്ളിൽ സ്ഥിരതാമസം നേടാൻ ഇളവ് തുടരുമെന്നത് മലയാളികൾക്ക് അനുഗ്രഹമാകും. മലയാളികളിൽ വലിയൊരു വിഭാഗം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണ്. പക്ഷെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി മലയാളിക്ക് ഈ അനൂകൂല്യം ലഭിക്കുകയില്ലെന്നത് കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന ചെയ്യുന്ന ഉയർന്ന വരുമാനക്കാരായ വിദഗ്ധർക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ തന്നെ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. “ബ്രിട്ടനിൽ സ്ഥിരമായി പാർക്കുന്നത് ഒരവകാശമല്ല; അത് ലഭിക്കേണ്ട ഒരു അവസരമാണ്,” എന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ശബാന മഹ്മൂദ് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രോസ്കൺട്രി റെയിൽ തൊഴിലാളികൾ ഡിസംബറിൽ പ്രഖ്യാപിച്ച പണിമുടക്ക് ക്രിസ്മസ് യാത്രകൾക്ക് ഗുരുതരമായ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ശമ്പള വർധനയും ജീവനക്കാരുടെ കുറവും പരിഹരിക്കാത്തതിനെ തുടർന്ന് ഡിസംബർ 6, 13, 20, 27 തീയതികളിൽ പണിമുടക്കുമെന്ന് ആർ എം റ്റി യൂണിയൻ അറിയിച്ചു. ഈ സമയത്ത് വലിയ തോതിൽ യാത്രക്കാർ ട്രെയിൻ ആശ്രയിക്കുന്നതിനാൽ സർവീസുകൾ നിലയ്ക്കുന്നത് യാത്രാ ക്രമീകരണങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കമ്പനിയുടെ പുതിയ നിർദ്ദേശം ജീവനക്കാരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകുന്നതല്ലെന്നും മുൻപുള്ളതിനേക്കാൾ മോശമായ ഓഫറാണെന്നും ആർ എം റ്റി ജനറൽ സെക്രട്ടറി എഡി ഡെംപ്സി ആരോപിച്ചു. സ്റ്റാഫ് കുറവ് കാരണം പല സർവീസുകളും സമ്മർദ്ദത്തിലാണ്, ജോലി സാഹചര്യം കൂടുതൽ പ്രയാസകരമാണെന്നും ജീവനക്കാർ പറയുന്നു. കമ്പനി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും ശമ്പളത്തിൽ നീതിയില്ലായ്മ തുടരുന്നതുമാണ് പണിമുടക്കിന് കാരണമെന്ന് യൂണിയൻ വ്യക്തമാക്കി.

മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, കാർഡിഫ്, എഡിൻബറോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ദൈനംദിന സർവീസുകൾ നടത്തുന്ന ക്രോസ്കൺട്രി റെയിൽ പ്രവർത്തനം ക്രിസ്മസ് കാലത്ത് മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉപഭോക്താക്കളെ ബാധിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് കമ്പനി പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നും ക്രിസ്മസ് യാത്രകൾ തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.