യുകെ പൊലീസിന്റെ ഫെയ്സ് റെക്കഗ്നേഷൻ സിസ്റ്റത്തിലുണ്ടായ വംശീയ പക്ഷപാതത്തെ കുറിച്ച് അടിയന്തിര വിശദീകരണം ആവശ്യപ്പെട്ട് ഡേറ്റാ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് രംഗത്തു വന്നു . പൊലിസ് നാഷണൽ ഡേറ്റാബേസിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചില വിഭാഗക്കാർക്കെതിരെ കൂടുതൽ തെറ്റായ തിരിച്ചറിയൽ ഉണ്ടാക്കിയെന്ന നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ (NPL) കണ്ടെത്തലിനെ തുടര്ന്നാണ് ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് (ICO) ഹോം ഓഫീസിനോട് അടിയന്തിര നടപടി ആവശ്യപ്പെട്ടത്.

റിപ്പോർട്ടിൽ വെളിപ്പെട്ട കണക്കുകള് ആശങ്ക ഉളവാക്കുന്നതാണ് . വെള്ളക്കാരിൽ 0.04% ആയിരുന്ന തെറ്റായ തിരിച്ചറിയൽ നിരക്ക് ഏഷ്യക്കാരിൽ 4%, കറുത്തവരിൽ 5.5% എന്ന നിലയിലായെന്നും, പ്രത്യേകിച്ച് കറുത്ത സ്ത്രീകളിൽ ഈ നിരക്ക് 9.9% ആയി കുത്തനെ ഉയർന്നതുമായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത്രയും ഗൗരവമായ പക്ഷപാതം ഇതുവരെ തിരിച്ചറിയാതിരുന്നത് നിരാശാജനകമാണെന്ന് ഐ സി ഒ വിമർശിച്ചു.
വിഷയം ഗൗരവത്തോടെ കാണുന്നതായാണ് പുറത്തുവന്ന വിവരങ്ങളോട് ഹോം ഓഫിസ് പ്രതികരിച്ചത് . പുതിയ അൽഗോരിതം പരിശോധിച്ചു വരികയാണെന്നും അതിൽ സ്ഥിതിവിവരം ശാസ്ത്രപരമായ പക്ഷപാതമില്ലെന്നുമാണ് അവര് വ്യക്തമാക്കുന്നത്. അതേസമയം, ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളിൽ കൂടുതല് ജാഗ്രത വേണമെന്ന് പൊലീസ് ആൻഡ് ക്രൈം കമ്മീഷണർമാർ മുന്നറിയിപ്പ് നൽകി. ഷോപ്പിംഗ് സെന്ററുകളും സ്റ്റേഡിയങ്ങളും ഗതാഗതകേന്ദ്രങ്ങളും ഉള്പ്പെടെ പൊതുസ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന് മുൻപ് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ് എന്നും അവർ വ്യക്തമാക്കി.
റൈറ്റ്മൂവിന്റെ 2025 ലെ ‘ഹാപ്പി ആറ്റ് ഹോം’ സർവേയിൽ നോർത്ത് യോർക്ക്ഷയറിലെ സ്കിപ്ടൺ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോൺ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോർ നേടിയവയായിരുന്നു.
വെസ്റ്റ് മിഡ്ലാൻഡ്സിലെ റാങ്കിംഗിൽ ലീമിംഗ്ടൺ സ്പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീൽഡ് കത്തീഡ്രൽ പോലുള്ള ആകർഷക കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന വിലയിരുത്തൽ നേടിയത്. ഇതിനെ തുടർന്നു സ്ട്രാറ്റ്ഫോർഡ്-ഓൺ-എവൺ, ശ്രൂസ്ബറി, ടാംവർത്ത് എന്നിവയും മികച്ച റാങ്കുകൾ നേടി.

ദേശീയ തലത്തിൽ ലിച്ച്ഫീൽഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്ലാൻഡ്സിൽ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയിൽ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേർ പങ്കെടുത്ത ഈ സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകൾക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വർധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതൽ 24 വയസ്സ് വരെയുള്ളവർ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോൾ, 65 വയസ്സിന് മുകളിലുള്ളവർ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സർവേയിലെ കണ്ടെത്തൽ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 – ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ.
ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ).
ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ മൊബൈൽ നെറ്റ്വർക്ക് കമ്പനികളായ O2, വോഡാഫോൺ, EE, ത്രീ എന്നീ സേവനദാതാക്കൾ £1.1 ബില്യൺ തുകയ്ക്കുള്ള കേസ് നേരിടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയൽറ്റി പെനൽറ്റി ക്ലെയിം എന്നറിയപ്പെടുന്ന ഈ കേസിൽ, ലക്ഷക്കണക്കിന് പഴയ ഉപഭോക്താക്കളിൽ നിന്ന് കരാർ കാലാവധി കഴിഞ്ഞിട്ടും ഹാൻഡ്സെറ്റ് തുക ഈടാക്കിയതായാണ് ആരോപിക്കപ്പെടുന്നത് . 2015 ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ എടുത്ത 10.9 ദശലക്ഷം ഫോൺ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസിൽ വിജയിച്ചാൽ ഓരോ കരാറിനും £104 വരെ നഷ്ടപരിഹാരം ലഭിക്കാമെന്നാണ് അറിയാൻ സാധിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകനായ ജസ്റ്റിൻ ഗട്ട്മാൻ സമർപ്പിച്ച ഈ നിയമനടപടിക്ക് കോംപറ്റിഷൻ അപ്പീൽ ട്രൈബ്യൂണൽ വിചാരണാനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സേവനദാതാക്കൾ നിരക്ക് കുറയ്ക്കാതെ അന്യായമായി അധിക പണം ഈടാക്കിയെന്ന ആരോപണം ഗുരുതരമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് .

അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് നെറ്റ്വർക്ക് കമ്പനികൾ. O2യും EEയും കേസ് അടിസ്ഥനമില്ലാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു. വോഡാഫോൺ–ത്രീ കമ്പനി കേസിനെ തുടർന്ന് മുന്നോട്ടുള്ള നടപടികൾ പരിഗണിക്കുമെന്ന് അറിയിച്ചു. എല്ലാ യോഗ്യരായ ഉപഭോക്താക്കളും പ്രത്യേകമായി പുറത്തു പോകാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്വമേധയാ ഈ കേസിന്റെ പരിധിയിൽ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പൊലീസ് സേനയിൽ 25 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായുള്ള അടിസ്ഥാന മാർഗരേഖകളും നയങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് സാറ എവർഡ് കേസിനെ തുടർന്ന് തയ്യാറാക്കിയ ലേഡി എലിഷ് ആൻജിയോലിനിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി . 2021ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വേൻ കൗസൻസ് യുവതിയെ തട്ടിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് നാല് വർഷങ്ങൾക്ക് ശേഷവും, സ്ത്രീകൾക്കെതിരെ ലൈംഗിക പ്രേരിത ആക്രമണങ്ങളെ തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ഇത്തരം ആക്രമണങ്ങളുടെ ഡേറ്റാ ശേഖരണത്തിൽ വലിയ കുറവുണ്ടെന്നും, അത് ഇല്ലാതെ കുറ്റകൃത്യങ്ങളുടെ മാതൃകകൾ കണ്ടെത്താനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

2024ൽ പ്രസിദ്ധീകരിച്ച ആദ്യഘട്ട റിപ്പോർട്ട് പൊലീസിന് എല്ലാ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഇന്ഡിസന്റ് എക്സ്പോഷർ പോലുള്ള ‘നോൺ-കോൺടാക്റ്റ്’ കുറ്റങ്ങൾ വരെ അന്വേഷിക്കാൻ പ്രത്യേക നയം ഒരുക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട് . എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയും 26 ശതമാനം പൊലീസ് സേനകൾക്കും ഈ നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ പൊലീസ് മേധാവികളുടെ കൗൺസിൽ നയരേഖകൾ തയ്യാറാക്കിയെങ്കിലും പല സേനകളും നിലവിലെ നയങ്ങൾ അവലോകനം ചെയ്യുന്ന ഘട്ടത്തിലാണ്. ഇതോടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം യാഥാർത്ഥ്യത്തിൽ ഒരു ദേശീയ മുൻഗണനയായി പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്ക റിപ്പോർട്ടിൽ ഉയർന്നിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ മുൻകൂട്ടി തടയുന്നതിനും വ്യക്തമായ നിരവധി മാർഗനിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നുണ്ട് . പ്രോജക്ട് വിജിലന്റ്, ഓപ്പറേഷൻ സോട്ടീരിയ തുടങ്ങിയ മാതൃകാപരമായ പദ്ധതികളെ രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്നും ശുപാർശയുണ്ട്. തെയിംസ് വാലി പൊലീസ് ആരംഭിച്ച പ്രോജക്ട് വിജിലന്റ്, രാത്രികാലങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമികളുടെ പെരുമാറ്റം മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് രൂപപ്പെടുത്തിയ പദ്ധതിയാണ്. ഓപ്പറേഷൻ സോട്ടീരിയ, ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക കേസുകളുടെ അന്വേഷണം പ്രതികരണവും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പുനഃസംഘടനാപദ്ധതിയാണ്. സാറ എവർഡിന്റെയും 2022ൽ ലണ്ടനിൽ കൊല്ലപ്പെട്ട സാറ അലീനയുടെയും കുടുംബങ്ങൾ ഈ അന്വേഷണ റിപ്പോർട്ട് മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാൻ സർക്കാരും പൊലീസും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബജറ്റിലെ സുപ്രധാന വിവരങ്ങൾ നേരത്തെ പുറത്തുവന്ന സംഭവത്തെ തുടർന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) അധ്യക്ഷൻ റിച്ചാർഡ് ഹ്യൂസ് രാജിവച്ചു. ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ചുള്ള ഉത്തരവാദിത്വം പൂർണ്ണമായി ഏറ്റെടുക്കുന്നതായി ഹ്യൂസ് രാജിക്കത്തിൽ വ്യക്തമാക്കി.

ബജറ്റിലെ നിർണായക വിവരങ്ങളായ വരുമാന നികുതിയും നാഷണൽ ഇൻഷുറൻസും മൂന്നു വർഷത്തേക്ക് ഫ്രീസ് ചെയ്യുന്നത് ഉൾപ്പെടെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപനത്തിന് മുൻപേ പുറത്തായതോടെ സർക്കാരിന് വലിയ വിമർശനം ആണ് നേരിടേണ്ടി വന്നത് . ഈ പിഴവ് ഒ ബി ആറിൻ്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഹ്യൂസിന്റെ രാജിയോട് പ്രതികരിച്ച റേച്ചൽ റീവ്സ്, അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ സേവനത്തിന് നന്ദി അറിയിച്ചു.

ഒ ബി ആറിന്റെ പ്രസിദ്ധീകരണ സംവിധാനത്തിലുള്ള സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് നേരത്തെ പുറത്തുവരാൻ കാരണമായതെന്ന് കണ്ടെത്തി. സുരക്ഷയിലെ പിഴവുകൾ കാരണം ആണ് വിവരങ്ങൾ പുറത്തയത് . എന്നാൽ ഏതെങ്കിലും വിദേശ ശക്തികളുടേയോ സൈബർ ആക്രമണങ്ങളുടേയോ പങ്കില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കാലയളവിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് തള്ളി. ഉൽപാദനക്ഷമത കുറയുമെന്ന് മുന്നറിയിപ്പുകൾ നൽകിയ സമയത്ത് തന്നെ, പൊതുധനങ്ങൾ പ്രതീക്ഷിച്ചതിൽ മികച്ച നിലയിലാണെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) സെപ്റ്റംബറിൽ അറിയിച്ചതായി പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും അതിൽ താൻ തുറന്ന മനസ്സോടെയുള്ളതുമാണെന്ന് റീവ്സ് വ്യക്തമാക്കി.

കൺസർവേറ്റീവ് നേതാവ് കെമി ബാഡനോച്ച് ഈ വിഷയത്തിൽ റീവ്സിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റീവ്സ് മനഃപൂർവം സാമ്പത്തിക നില മോശമാണെന്ന് ചിത്രീകരിച്ച് നികുതി വർധനയ്ക്ക് വഴിയൊരുക്കിയതാണെന്നും ഇതിലൂടെ പൊതുജനത്തെ “കബളിപ്പിച്ചിട്ടുണ്ടെന്നും” ബാഡനോച്ച് ആരോപിച്ചു. ബജറ്റിന് മുൻപ് നടത്തിയ ഇടപെടലുകൾ മാർക്കറ്റ് മാനിപുലേഷൻ ആകാമെന്ന സംശയത്തോടെയാണ് നേതാക്കൾ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയോടും സ്വതന്ത്ര നൈതിക ഉപദേഷ്ടാവിനോടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി കീർ സ്റ്റാർമർ റീവ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . റീവ്സ് എടുത്ത നടപടികൾ ജീവിതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടതാണെന്ന് ഡൗൺിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാന നികുതി പരിധി നിലനിർത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും റീവ്സ് മറുപടി നൽകി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവചനങ്ങളിലെ വൻ മാറ്റങ്ങളും പരിഗണിക്കേണ്ടി വന്നതാണെന്ന് അവര് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ അറക്കുളം സ്വദേശി ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരശുശ്രൂഷ ഡിസംബർ 2-ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കത്തോലിക്കാ ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളതുരുത്തിൽ, അമ്മ ഏലിക്കുട്ടി മാത്യു (ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ) എന്നിവരാണ്.
ഭാര്യ ഷീബ ജോസ് (പുറപ്പുഴ പാലക്കൽ), മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്സിറ്റി, ന്യൂകാസിൽ), മരിയ ജോസ് (7-ാം ക്ലാസ്) എന്നിവരാണ് കുടുംബാംഗങ്ങൾ. സഹോദരങ്ങൾ സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്സിംഗ്, ചാലക്കുടി), റെജി ചെറിയാൻ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്സൺ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളതുരുത്തിൽ (പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് യുകെ) എന്നിവരാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധിസ്ഥലങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ വിവിധ നദീതീരങ്ങളിൽ 35 ഉം വെയിൽസിൽ 10 ഉം മുന്നറിയിപ്പുകൾ നിലവിലുണ്ടെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. ഈസ്റ്റ് മിഡ്ലാൻഡ്സ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോർക്ഷയർ–ഹംബർ മേഖലകളിലേയ്ക്കുള്ള യെല്ലോ മഴ മുന്നറിയിപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ വ്യാപകമായ മഴയ്ക്ക് യെല്ലോ ആംബർ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡർബിഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോർക്ഷയർ–ഹംബർ മേഖലകളിൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കുംബ്രിയൻ ഫെൽസിലെ ചില ഭാഗങ്ങളിൽ 120 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് . എക്സ്മൂർ, ഡോർസെറ്റ്, മെൻഡിപ്സ്, കൊട്സ്വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ട്, ഗതാഗത തടസ്സം, അപകടകരമായ റോഡ് സാഹചര്യം എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സ്കോട്ട്ലൻഡിൽ ശക്തമായ കാറ്റിന്റെ ആഘാതം നേരിട്ടു. 83 മൈൽ വേഗത്തിൽ കാറ്റടിച്ച വെസ്റ്റേൺ ഐൽസിലും 75 മൈൽ വേഗം രേഖപ്പെടുത്തിയ മൾ ദ്വീപിലും വെള്ളിയാഴ്ച രാവിലെ ആയിരത്തോളം വീടുകളിലും ആണ് വൈദ്യുതി മുടങ്ങിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ ചികിൽസയ്ക്ക് ടാക്സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തിൽ ചില അഭയാർഥികൾ നൂറുകണക്കിന് മൈൽ നീളുന്ന ടാക്സി യാത്രകൾ നടത്തിയതായി വെളിപ്പെട്ടതോടെയാണ് നടപടി. ഒരു അഭയാർഥി 250 മൈൽ ദൂരം ടാക്സിയിൽ യാത്ര ചെയ്തതും സർക്കാർ £600 ചെലവഴിച്ചതും വിവാദമായിരുന്നു.

നിലവിൽ സർക്കാർ ശരാശരി £15.8 മില്യൺ ഈ ഗതാഗത ചെലവിനായി ചിലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ചെറിയ ദൂരം പോലും വലിയ ചെലവിൽ ടാക്സി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവർമാർ വെളിപ്പെടുത്തി. ചില കരാർ കമ്പനികൾ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്.

ടാക്സി നിരോധനത്തിൽ നിന്ന് ശാരീരിക വെല്ലുവിളികൾ, ദീർഘകാല രോഗങ്ങൾ, ഗർഭിണികൾ എന്നിവർക്കു മാത്രമേ ഒഴിവുണ്ടാകൂ. കൂടുതൽ അഭയാർഥി ഹോട്ടലുകൾ അടയ്ക്കാനും മറ്റുള്ള താമസ മാർഗങ്ങൾ ഉപയോഗിക്കാനുമുള്ള സർക്കാർ നീക്കങ്ങളും പുരോഗമിക്കുന്നുണ്ട് . അതേസമയം, അഭയാർഥികൾക്ക് ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകണമെന്ന് റഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു .