UK

വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബര്മിങ്ഹാം സെന്റ് . ബെനഡിക് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ടോണി കട്ടക്കയമാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ടോണി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.


വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷൻ വികാരി ഫാ . ടെറിൻ മുല്ലക്കര അറിയിച്ചു

സുമേഷൻ പിള്ള

കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്പ് വോളി ബോൾ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൺ റെഡ് ചാമ്പ്യൻമാരായി. ഉത്ഘാടന സമ്മേളനത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ ഡോ മൈക്കിൾ ജോസിന്റെ അധ്യക്ഷതയിൽകൂടിയ സമ്മേളനത്തിൽ കാർഡിഫ് മേയർ ലോർഡ് ഡോ ബാബിലിൻ മോലിക് മുഖ്യാതിഥി ആയി എത്തി. സെന്റ് തോമസ് മിഷൻ ഡയറക്ടർ റെവ ഫാ. പ്രജിൽ പണ്ടാരപറമ്പിൽ ഉത്ഘാടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി ജോസ് കാവുങ്ങൽ നന്ദി പ്രകടിപ്പിച്ചു. യു കെ യിലെയും, യൂറോപ്പിലെയും മികച്ച പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് തുല്യശക്തികളുടെ പോരാട്ടം തന്നെ ആയിരുന്നു. അതിലുപരി ഗാലറി നിറഞ്ഞു നിന്ന ആരാധകരെ ത്രസിപ്പിക്കുന്നത് തന്നെ ആയിരുന്നു ഈ വോളീബോൾ മാമാങ്കം.

കേബ്രിഡ്ജിന്റെ റിച്ചാർഡും ഷെഫ്ഫീൽഡിന്റെ കുര്യാച്ചനും ഒക്കെ നടത്തിയ എണ്ണം പറഞ്ഞ സ്മാഷുകൾ സ്പോർട്സ് വെയിൽസ് സെന്ററിനെ പ്രകമ്പനം കൊള്ളിക്കുന്നത് ആയിരുന്നു. ശക്തരിൽ ശക്തർ ആരെന്നു കണ്ടുപിക്കാൻ ബുദ്ധിമുട്ട് ഉളവാകുന്നത് ആയിരുന്നു സെമി ലൈൻ അപ്പ്. ടൂർണമെന്റിലെ കറുത്ത കുതിരകൾ ആയി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി കെ വി സി ഡബ്ലിനും രണ്ടാം സ്ഥാനകരായി കാർഡിഫ് റെഡ് ഡ്രാഗൻസ് പൂൾ എ യിൽ നിന്നും സെമി ബെർത്ത്‌ ഉറപ്പിച്ചപ്പോൾ പൂൾ ബി യിൽ നിന്നും ശക്തമായ ഗ്രൂപ്പ്‌ പോരാട്ടത്തിന് ശേഷം കാർഡിഫ് ഡ്രാഗൻസ് ബ്ലൂവും എ ഐ വി സി പ്രെസ്റ്റണും സെമിയിലേയ്ക്ക് നടന്നു കയറി. ജമ്പ് സെർവുകളുടെ അർജുൻ രാജകുമാരനായ അർജുൻ ക്യാപ്റ്റൻ ജിനോ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ കാർഡിഫ് ഡ്രാഗൻസിനെ പിടിച്ചു കെട്ടാൻ എ ഐ വി സി പ്രെസ്റ്റൺ അറ്റാക്കർ ആയ ഷിബിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അറ്റാക്കറായ ശിവയുടെ ശിവ താണ്ടവവും ചൈന വന്മതിൽ പോലെ ബ്ലോക്കിങ്ങിൽ ഉറച്ചു നിന്ന സിറാജ്ഉം റെഡ് കാർഡിഫ് ഡ്രാഗനസിന്റെ ഫൈനലിലേക് ഉള്ളവഴിതുറന്നു.

രണ്ടാം സെമിയിൽ വോളിബാൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ശ്യാമിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിനോട് ഏറ്റുമുട്ടിയത് ടൂർണമെന്റിലെ കറുത്ത കുതിരകളായ കെ വി സി ഡബ്ലിൻ ആയിരുന്നു. ബാക്ക് കോർട്ടിൽ നിന്നും ഷെബിന്റെ എണ്ണം പറഞ്ഞ പാസ്സുകൾ ഇടിമുഴക്കം നിറഞ്ഞ ശബ്ദത്തിൽ കോർട്ടിൽ പതിഞ്ഞപ്പോൾ അതിൽ ക്രിസ്റ്റിയുടെയും രാഹുലിന്റെയും ബിനീഷിന്റെയും കരസ്പർശം ഉണ്ടായിരുന്നു. നെറ്റിനു മുകളിൽ കൈ വിടർത്തി നിന്ന ജെസ്വിൻ എതിർ കോർട്ടിൽ നിന്നും ഉള്ള ബോൾ വരവിനെ ശക്തമായി തടഞ്ഞു നിർത്തി. ശക്തരായ പ്രെസ്റ്റണും കെ വി സി ഡബ്ലിൻ കളിച്ച മൂന്നാം സ്ഥാനത്തിന് വേണ്ടി ഉള്ള കളിയിൽ പ്രെസ്റ്റൺ വിജയിച്ചു.

ഫൈനലിൽ അതിഥേയരായ കാർഡിഫ് റെഡ് ഡ്രാഗൻസും ബ്ലൂ ഡ്രാഗോൻസും തമ്മിൽ ഉള്ള വാശിയെറിയ പോരാട്ടത്തിൽ കാർഡിഫ് റെഡ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. ഇരു ടീമുകളുടെയും മുഖ്യ പരിശീലകൻ ശ്രീ ഷാബു ജോസഫ് ആണ്. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി കാർഡിഫിന്റെ ബിനീഷും മികച്ച അറ്റാക്കറായി കാർഡിഫിന്റെ ശിവയും മികച്ച ബ്ലോക്കർ ആയി കെ വി സി ഡബ്ലിന്റെ ജോമിയും മികച്ച സെറ്റർ ആയി കാർഡിഫിന്റെ ശ്യാംമിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ കാർഡിഫ് ഡ്രാഗൻസ് മൂന്നാമത്തെ പ്രാവശ്യമാണ് ചാമ്പ്യൻമാർ ആകുന്നത്. കാർഡിഫ് ഡ്രാഗൺ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഈ കായികവിരുന്ന് ഒരു വൻ വിജയമാക്കാൻ പ്രവർത്തിച്ചത് ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ, ജിജോ ജോസ്, നോബിൾ ജോൺ, ഷാജി ജോസഫ് എന്നിവരോടൊപ്പം കാർഡിഫിലെ കുറെ നല്ല സുഹൃത്തുക്കൾ കൂടിയാണ്. ആദ്യമായി കാർഡിഫിൽ അരങ്ങേറിയ ഈ വോളീബോൾ മാമാങ്കം ആഘോഷിക്കാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ തന്നെ സ്പോർട്സ് വെയിൽസ്‌ സെന്ററിലേക്ക് അനേകർ ഓടിയെത്തി.

ബിജു വർഗ്ഗീസ്

പാട്ടുകളുടെ മാന്ത്രികത തിരിച്ചറിയുന്ന നിമിഷങ്ങള്‍… ചില അനുഗ്രഹീത ഗായകര്‍ തങ്ങളുടെ മനോഹരമായ ആവിഷ്‌കാരത്തിലൂടെ ഓരോ ഹൃദയങ്ങളേയും തൊട്ടുണര്‍ത്തും. ഡെര്‍ബിയിലെ ഹൃദയഗീതങ്ങള്‍ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. മനോഹരമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദകര്‍ക്ക് പതിനഞ്ചോളം ഗായകര്‍ സമ്മാനിച്ചത്.

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ഹാളില്‍ സംഘടിപ്പിച്ച സംഗീയ പരിപാടി ആസ്വാദകര്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളായി. സംഘാടകരായ ശ്രീ ബിജു വര്‍ഗീസ്, ശ്രീ ജോസഫ് സ്റ്റീഫന്‍ എന്നിവരോടൊപ്പം ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍ ശ്രീ ജഗ്ഗി ജോസഫും അവതാരകന്‍ ശ്രീ രാജേഷ് നായരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഹൃദയഗീതങ്ങള്‍ സംഗീത സായാഹ്നം ഉദ്ഘാടനം ചെയ്തു.

പാട്ടുകളുടെ കഥകളും സന്ദര്‍ഭങ്ങളും വിശദീകരിച്ച് ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ തുറന്ന വേദി ഒരുപിടി നല്ല ഗാനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ശ്രീ ജോസഫ് സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനം ഗാനാവതരണത്തിന് മികവു കൂട്ടി.

ജോസഫ് സ്റ്റീഫന്‍, ബിജു വര്‍ഗീസ്, അതുല്‍ നായര്‍, പ്രവീണ്‍ റെയ്മണ്ട്, അയ്യപ്പ കൃഷ്ണദാസ്, മനോജ് ആന്റണി, അലക്‌സ് ജോയ്, റിജു സാനി, സിനി ബിജോ, ജിത രാജ്, ജിജോള്‍ വര്‍ഗീസ്, ദീപ അനില്‍, ബിന്ദു സജി എന്നീ ഗായകരോടൊപ്പം വിവിധ രാജ്യങ്ങളില്‍ സംഗീത സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും, സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്ത രാജേഷ് നായര്‍ ആയിരുന്നു അവതാരകന്‍.

ഒരു ഭക്ഷ്യമേള തന്നെ ഒരുക്കി ഡലീഷ്യസ് കിച്ചണ്‍, ഡര്‍ബിയും ഒപ്പം ചേര്‍ന്നപ്പോള്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ അനുഭവമാണ് ഹൃദയഗീതങ്ങള്‍ സമ്മാനിച്ചത്. ഹാളിലെ ശബ്ദ വിന്യാസം നിയന്ത്രിച്ച ബിജു വര്‍ഗ്ഗീസ് മികച്ച ശ്രവണസുഖമാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.

ഇത്തരത്തിലുള്ള സംഗീത പരിപാടികള്‍ ഇനിയും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംഗീതാസ്വാദകരോട് നടത്താമെന്ന ഉറപ്പും നല്‍കിയാണ് സംഗീത സായാഹ്നത്തിന് തിരശ്ശീല വീണത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.

വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.

നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.

ഷിബു മാത്യു

സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക. ഫെബ്രുവരി 25 ന് സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്.

വിദ്യാ സജീഷാണ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻറ്. സോണാ ക്ളൈറ്റസ് – വൈസ് പ്രസിഡൻ്റ്, ബിനോയി ജോസഫ് – സെക്രട്ടറി, ബിനു വർഗീസ് – ജോയിൻ്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി അക്ഷയ ജോൺസൺ, ബ്ലെസൺ ടോം വർഗീസ്, ജോബിൻ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാൻ, ഡോ. പ്രീതി മനോജ്, വിപിൻ കുമാർ വേണുഗോപാൽ എന്നിവരെ കമ്യൂണിറ്റി റെപ്രസൻ്റേറ്റീവുകൾ ആയി നാമനിർദ്ദേശം ചെയ്തു. ഹേസൽ അന്നാ അജേഷ്, ബിൽഹ ഏലിയാസ്, കരോൾ ചിൻസ് ബ്ലെസൺ, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവർ യൂത്ത് റെപ്രസൻ്റേറ്റീവുമാരായി പ്രവർത്തിക്കും.

നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. സ്കൻതോർപ്പ്, ഗൂൾ ഹോസ്പിറ്റലുകളിലേയ്ക്ക് നോർക്ക വഴി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ട മാർഗനിർദ്ദേശവും പിന്തുണയും നൽകാൻ അസോസിയേഷൻ രംഗത്തുണ്ട്. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റിൻ്റെ അഭ്യർത്ഥന പ്രകാരം ഇതിനായുള്ള കോർഡിനേഷന് അസോസിയേഷൻ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്കുന്നു.

ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺ ഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

നോർത്ത് ലിങ്കൺ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷൻ്റെ അംഗങ്ങൾക്കായി യോഗ, ബാഡ്മിൻ്റൺ, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ്, എഡ്യൂക്കേഷൻ സെമിനാർ എന്നിവ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ നേടിയിരുന്നു.

അസോസിയേഷൻ്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 13 ന് നടക്കും. മെയ് 11 ന് ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ ഇന്ത്യയിലെ ജനങ്ങൾ ദോശ ഇഷ്ടഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുരാതന തമിഴ് സാഹിത്യത്തിൽ വരെ ദോശയെ കുറിച്ച് പരാമർശം ഉണ്ട്. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകൾ നൽകുന്ന ഭക്ഷണശാലകൾ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്.

മലയാളിയുടെയും തമിഴന്റെയും ദോശ പെരുമയും ഇഷ്ടവും കടൽ കടന്ന് ഇംഗ്ലണ്ടിലും എത്തിയിരിക്കുന്നതാണ് വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി യുകെയിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസർ ഷെയറിലെ എൻഎച്ച്എസ് ആശുപത്രിയിലെ കാന്റീനിൽ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയിൽ ചമ്മന്തിയും സാമ്പാറും കൂടി ചേർന്നപ്പോൾ 400 ദോശയാണ് ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാർ ഏറെയായി സാധനം തീർന്ന് പോയതുകൊണ്ട് പലർക്കും ഈ വിഭവം ആസ്വദിക്കാൻ പറ്റിയില്ലെന്ന പരാതിയും ഉണ്ടായി.

ദോശ പെരുമ എൻഎച്ച്എസ് കാന്റീനിൽ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി കാൻറീൻ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുൺ, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ ദോശയും സാമ്പാറും കാൻറീനിലെ പതിവ് വിഭവം ആക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എൻ എച്ച് എസ് ജീവനക്കാർക്ക് 50% വിലക്കുറവിൽ 1.5 പൗണ്ടിനാണ് ലഭിച്ചത്.

കൊച്ചി : എ ആർ റഹ്‌മാൻ ആൽബത്തിന്റെ 360 വെർച്ച്വൽ റിയാലിറ്റിയുമായി ആടു ജീവിതത്തിലെ ഹോപ്പ് സോങ്ങ് – മേക്കിങ് വീഡിയോ . ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവ് എ.ആർ റഹ്‌മാനാണ് ഈ ആൽബം സംഗീതം ചെയ്തിരിക്കുന്നത്. അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഈ ആൽബത്തിന്റ ചിത്രീകരണ രംഗങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം.

വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 7 – ന് നാലുമണിക്ക് ഭൗതികദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹ ബലിയിൽ റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റെവ പീറ്റർ ബ്രിഗ്നൽ ഷാജി അച്ഛൻ റെക്സം രൂപതക്ക് നല്കിയ സേവനങ്ങൾ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നതും അനുസ്മരണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ ശ്രാദ്ധ പ്രാർത്ഥനകളും കോഫീ റിഫ്രഷ് മെന്റും ഉണ്ടായിരിക്കുന്നതാണ് അച്ഛന്റെ ഓർമ്മക്കായി ലഭിക്കുന്ന ഡോനേഷൻ നാട്ടിലുള്ള ചാരിറ്റിക്ക് കൈമാറുന്നതാണ്. ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ചന്റെ പ്രിയ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റി ഏപ്രിൽ ആദ്യ വാരം യു കെ യിൽ എത്തി ചേരുന്നതാണ്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 07401441108
Fr. Paul Parakattil VC – 07442012984
Benny Wrexham – 0788997129
Manoj Chacko – 07714282764

പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

കൊച്ചി : ബ്ലെസി – പൃഥ്വിരാജ് – എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിൽ ഓസ്‌ക്കാർ ജേതാവ് ശ്രീ:എ.ആര്‍.റഹ്‌മാന്‍ ആലപിച്ച ഹോപ്പ് സോങ്ങിന് ഡി എൻ എഫ് റ്റി പുറത്തിറക്കി ടെക് ബാങ്ക് മൂവീസ് ലണ്ടൻ. ഓസ്‌കാര്‍ ജേതാവായ ശ്രീ: എ ആർ റഹ്‌മാനും ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ട്റുമായ ശ്രീ: സുഭാഷ് ജോർജ്ജ് മാനുവലും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ഡി എൻ എഫ് റ്റി മിന്റ് ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസിക്കും , നായകൻ പൃഥ്വിരാജിനും , സംഗീത സംവിധായകനായ ശ്രീ: എ ആർ റഹ്‌മാനും, ശ്രീ: മോഹൻലാലും, സുഭാഷ് ജോർജ്ജ് മാനുവലും ചേർന്ന് ഡി എൻ എഫ് റ്റി മൊമന്റോ നൽകി ആദരിച്ചു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്കായി ഈ മാസം 28-നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രീ: എ.ആര്‍. റഹ്‌മാനാണ്. ഹോപ് എന്ന  ​ഗാനമാണ് ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷ എന്ന ആശയമാണ് ഈ ​ഗാനം പങ്കുവെയ്ക്കുന്നത്. ശ്രീ: എ.ആർ. റഹ്മാൻ തന്നെയാണ് ​ഈ ഗാനരം​ഗത്തിൽ അഭിനയിക്കുന്നതും. അവതരണമികവുകൊണ്ടും ആസ്വാദന ഭംഗികൊണ്ടും ജനശ്രദ്ധ നേടിയ ഈ ഹോപ്പ് സോങ്ങ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ: എ ആർ റഹ്‌മാൻ തന്റെ ശബ്ദത്തിൽ അഞ്ച് ഭാഷകളിൽ ആലപിച്ച ഈ ഹോപ്പ് സോങ്ങിനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡി എൻ എഫ് റ്റി പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആയി മറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും , ഏഴ് വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും ശേഷം റിലീസിനൊരുങ്ങുന്ന ആടുജീവിതം നിർമ്മിക്കുന്നത് വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നതായിരിക്കും .

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു . 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം ( യുകെ സമയം 2 pm) സൂം പ്ലാറ്റ്‌ഫോമിൽ ആണ് സെമിനാർ നടത്തുന്നത് .

വിഷയങ്ങളും പ്രഭാഷകരും ഇവയാണ്.

1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ,
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്
3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.
മീറ്റിംഗ് ഐഡി 83164185202
പാസ്‌വേഡ് 643830 .
കൂടുതൽ വിവരങ്ങൾ അറിയാൻ 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ. ജിമ്മിയെ ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved