UK

ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.

ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.

നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX

 

ലണ്ടൻ : നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഇനി ആശ്വസിക്കാം. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ എൻ‌എച്ച്എസ് കരാറുകൾ അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കും. കോവിഡ് പ്രതിസന്ധി ഏറിയതോടെ ട്രെയിനിങ് അവസാനിക്കുന്നതിനുമുമ്പ് ആശുപത്രികളിൽ 18,700 ഓളം വിദ്യാർത്ഥികൾ ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു. പരിശീലനം അവസാനിക്കുന്നതിനു മുമ്പാണ് വിദ്യാർത്ഥികൾ എൻ എച്ച് എസ് ജോലിയിൽ പ്രവേശിച്ചത്. പെയ്ഡ് പ്ലേസ്മെന്റുകൾ നേരത്തെ അവസാനിച്ചതായും അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് വരുമാനം ഇല്ലാതായെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇത് പല ആശങ്കകൾക്കും കാരണമായി മാറി. എന്നാൽ കരാർ അവസാനിക്കുന്നതുവരെ വിദ്യാർത്ഥികൾക്ക് പൂർണമായി ശമ്പളം ലഭിക്കുമെന്ന് ഇന്നലെ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് (എച്ച്ഇഇ) സ്ഥിരീകരിച്ചു.

വിദ്യാർത്ഥി സ്വമേധയാ അവസാനിപ്പിച്ചില്ലെങ്കിൽ മുഴുവൻ പണവും കൊടുത്തിട്ട് മാത്രമേ കരാർ പൂർത്തിയാക്കൂ എന്നും അധികൃതർ അറിയിച്ചു. നിലവിൽ വിപുലീകൃത പ്ലെയ്‌സ്‌മെന്റുകളിൽ കഠിനമായി പ്രയത്നിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ കരാർ മാനിക്കപ്പെടുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് സ്റ്റുഡന്റ് കമ്മിറ്റി ചെയർമാൻ ജെസ് സൈൻസ്ബറി പറഞ്ഞു. “ഈ പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തതയുടെയും വിവരങ്ങളുടെയും അഭാവം ആശയക്കുഴപ്പത്തിലേക്കും ദുരിതത്തിലേക്കും നയിച്ചു. പകർച്ചവ്യാധിക്കെതിരെ കഠിനമായി പോരാടിയ സമയങ്ങളിൽ ഇതുമൂലം അവർക്ക് ആശങ്ക ഉണ്ടായി. ” അവർ അറിയിച്ചു. നിലവിലുള്ള കരാറുകളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം എന്ന സ്ഥിരീകരണത്തിൽ സന്തോഷമുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് വെളിപ്പെടുത്തി.

“തിരഞ്ഞെടുത്ത മിക്ക വിദ്യാർത്ഥികൾക്കും ആറുമാസത്തെ ശമ്പള കരാർ നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് ചില ട്രസ്റ്റുകൾ ഇവയെക്കുറിച്ച് അറിയിപ്പ് നൽകാൻ തുടങ്ങി. മൂന്ന് മാസത്തിനപ്പുറം വിദ്യാർത്ഥികളെ ആവശ്യമില്ല എന്ന് പറഞ്ഞു.” നഴ്സിംഗ് വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്ന യോർക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഇയാൻ ഹാമിൽട്ടൺ അറിയിച്ചു. പെയ്ഡ് പ്ലെയ്‌സ്‌മെന്റുകൾ എടുത്ത വിദ്യാർത്ഥികൾക്ക് ഉചിതമായ ഘട്ടത്തിൽ ക്രമീകരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് എച്ച്ഇഇ ചീഫ് നഴ്‌സ് മാർക്ക് റാഡ്‌ഫോർഡ് വ്യക്തമാക്കി. അതിനാൽ തന്നെ നഴ്സിംഗ് യോഗ്യതകൾ പൂർത്തിയാക്കി അവർക്ക് വേഗത്തിൽ എൻ എച്ച് എസ് ജോലിയിൽ പ്രവേശിക്കാൻ കഴിയും. വിദ്യാർത്ഥികളും പ്ലെയ്‌സ്‌മെന്റ് ദാതാക്കളും സർവ്വകലാശാലകളും തമ്മിലുള്ള കരാറുകളുടെ ഭാഗമായി ഓഗസ്റ്റ് 31 നകം പണമടച്ചുള്ള പ്ലെയ്‌സ്‌മെന്റുകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിലുടമകളും സർവ്വകലാശാലകളും രണ്ടാം, മൂന്നാം വർഷ വിദ്യാർത്ഥികളുമായി ബന്ധപ്പെടും. ജൂലൈ 31 ന് ശേഷം ആരംഭിക്കുന്ന പുതിയ പ്ലെയ്‌സ്‌മെന്റുകൾക്ക് പണം ലഭ്യമാകുകയില്ല.

സ്വന്തം ലേഖകൻ

ഓസ്ട്രേലിയ : ഓസ്ട്രേലിയക്കാർക്ക് ഇനി എളുപ്പത്തിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങാം. ഓസ്ട്രേലിയയിലെ 3500 പോസ്റ്റ്‌ ഓഫീസുകളിൽ ഇനി മുതൽ ബിറ്റ്‌കോയിൻ വാങ്ങുവാനായി പണമടയ്ക്കാം. ബിസിനസുകൾക്കും ഓർഗനൈസേഷനുകൾക്കുമൊപ്പം ക്രിപ്റ്റോ കറൻസികളെ കൂടി ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബിറ്റ്‌കോയിൻ.കോം.എയു ഈ പുതിയ സേവനം ആരംഭിച്ചത്. 2020 ജൂൺ 24 ന് ബിറ്റ്കോയിൻ.കോം.എയു എന്ന സ്ഥാപനം പ്രാദേശിക ഓസ്‌ട്രേലിയൻ പോസ്റ്റുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സഹകരണത്തോടെ ഓസ്ട്രേലിയൻ നിവാസികൾക്ക് 3500 ദേശീയ പോസ്റ്റോഫീസുകളിൽ നിന്നും അനായാസമായി ബിറ്റ്‌കോയിൻ (ബിടിസി) വാങ്ങാൻ കഴിയും. രാജ്യത്തെ 1500 റീട്ടെയിൽ സ്റ്റോറുകളിൽ ഇതിനകം പ്രവർത്തിക്കുന്ന ബിറ്റ്‌കോയിൻ.കോം.എയു എന്ന സ്ഥാപനമാണ് വാങ്ങലുകൾക്ക് സൗകര്യമൊരുക്കുന്നത്.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഡിജിറ്റൽ കറൻസിയുടെ പ്രധാന നാഴികകല്ലാണിതെന്ന് ബിറ്റ്‌കോയിൻ.കോം.എയു സിഇഒ ഹോൾഗർ ഏരിയൻസ് പറഞ്ഞു. “എല്ലാ ഓസ്‌ട്രേലിയക്കാർക്കും ബിറ്റ്‌കോയിൻ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിരവധി ആളുകൾക്ക്, ഒരു ഓസ്‌ട്രേലിയൻ പോസ്റ്റോഫീസിൽ ബിറ്റ്‌കോയിൻ വാങ്ങുവാൻ പണമടയ്ക്കുന്നത് ഓൺലൈനിൽ ഫണ്ട് കൈമാറുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് കരുതുന്നു. ഈ പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ” ഏരിയൻസ് കൂട്ടിച്ചേർത്തു.

200 വർഷങ്ങളായി നൂതനമായ ആശയങ്ങൾ നടപ്പിലാകുന്നതിൽ മുൻപന്തിയിലാണ് ഓസ്ട്രേലിയ പോസ്റ്റ്‌. രാജ്യത്തുടനീളമുള്ള 3500 ഓളം ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റോറുകളിൽ ബിടിസിയെ  ചേർക്കുന്നത് പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യും. എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓസ്‌ട്രേലിയ പോസ്റ്റ് വളരെക്കാലമായി സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ബിസിനസ് & ഗവൺമെന്റ് ഫിനാൻഷ്യൽ സർവീസസ് മേധാവി സൂസൻ നിക്കോൾസൺ പറഞ്ഞു. “20 വർഷത്തിലേറെയായി ഓസ്‌ട്രേലിയയിലെ ഏറ്റവും വിശ്വസനീയമായ ബിൽ പേയ്‌മെന്റ് രീതികളിലൊന്നാണ് പോസ്റ്റ് ബിൽപേ. കൂടാതെ ബിറ്റ്‌കോയിനിൽ ബില്ലുകൾ ഒരു പോസ്റ്റോഫീസിൽ അടയ്‌ക്കാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ” അവർ കൂട്ടിച്ചേർത്തു. ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും ഉപയോഗത്തിലുള്ള രാജ്യങ്ങളിൽ ഒന്നായി വേഗത്തിൽ വളരുകയാണ് ഓസ്ട്രേലിയയും.

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ബോൺമൗത്ത്:- യുകെയിലെ ബോൺമൗത്തിൽ താമസിച്ചിരുന്ന കാഞ്ഞരപ്പിള്ളിക്ക് അടുത്തുള്ള തമ്പലക്കാട് സ്വദേശിയുമായ ഷാജി ആന്റണി (55) മരണമടഞ്ഞു. തമ്പലക്കാട്ടുള്ള വെട്ടം കുടുംബാംഗമാണ് പരേതനായ ഷാജി. 2003 കാലഘട്ടത്തിലാണ് ഷാജി യുകെയിൽ എത്തുന്നത്. റോയൽ മെയിൽ ജീവനക്കാരനായിട്ട് ജോലി ചെയ്‌തിരുന്നത്‌.

ഭാര്യ മേഴ്സി ഷാജി കോഴിക്കോട് തറപ്പേൽ കുടുംബാംഗമാണ്. 2 കുട്ടികളാണുള്ളത്, കെവിൻ ഷാജി (21) എബിൻ ഷാജി (14).

ഷാജി ആന്റണിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.

കൊറോണവൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നിട്ടു നിൽക്കുന്നവരിൽ ഒന്നാണ് ഓക്സ്ഫോർഡ് സർവകലാശാല. ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കിൽ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്സിൻ ജനങ്ങൾക്ക് ലഭിക്കും.

ഇതോടൊപ്പം തന്നെ, ഓക്സ്ഫോർഡ് പരീക്ഷണങ്ങൾക്ക് ശേഷം വാക്സിൻ നിർമിക്കാൻ ഉത്തരവാദിത്തമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ആസ്ട്രാസെനെക്ക മൂന്നു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഓക്സ്ഫോർഡിലെ ഗവേഷകൻ സൂചിപ്പിച്ചതു പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബറോടെ പുറത്തുവരും. വാക്സിൻ ഒക്ടോബറോടെ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

നിലവിൽ ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾ നിർമിക്കാൻ പോകുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽ‌പാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് -19 വാക്സിൻ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.

മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് ChAdOx1 വാക്സിൻ വിജയകരമാണെന്നും ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസർ ഹിൽ പറഞ്ഞു. ഈ വാക്സിൻ ചിമ്പാൻസികളിലെ പരീക്ഷണങ്ങളിൽ വളരെ നല്ല ഫലങ്ങൾ കാണിക്കുന്നു, ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്സ്ഫോർഡ് നടത്തിയ വാക്സിൻ ഇപ്പോൾ കൂടുതൽ പേരിൽ പരീക്ഷണത്തിന് വിധേയമല്ല. യുണൈറ്റഡ് അറബ് എമിറേറ്റിലെ മനുഷ്യരിൽ കോവിഡ് -19 വാക്സിൻ പരീക്ഷിക്കാൻ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചതായി ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്സിനുകൾ അംഗീകരിക്കപ്പെടുമ്പോൾ, കോവിഡ്-19 ലോകത്തിൽ നിന്ന് നീക്കംചെയ്യാൻ വൻതോതിലുള്ള ഉത്പാദനം വേണ്ടിവരും.

ജോൺസൺ കളപ്പുരയ്ക്കൽ

ലണ്ടൻ :  കഴിഞ്ഞ 11 വർഷമായി കുട്ടനാട് സംഗമത്തിനായി യുകെയിലെ ഓരോ സിറ്റികളിലായി ഒത്തുകൂടിയിരുന്ന കുട്ടനാട്ടുകാർ ഈ വർഷത്തെ കുട്ടനാട് സംഗമം വീഡിയോ കോൺഫറൻസിലൂടെ നടത്തുവാൻ നാളെ ഒത്തു കൂടുന്നു . യുകെയിലെ കുട്ടനാടൻ മക്കളുടെ ഒരുമയുടെയും , ഒത്തുകൂടലിന്റെയും , പരസ്പര സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന കുട്ടനാട് സംഗമം കോവിഡ് മഹാമാരിയെ തുടർന്നാണ് മാറ്റി വച്ചത് . അതുകൊണ്ട് പന്ത്രണ്ടാമത് കുട്ടനാട് സംഗമം എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ നാളെ ഉത്ഘാടനം ചെയ്യും.

യുകെയിലെ കുട്ടനാട്ടുകാരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട്  നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ആശയ കൈമാറ്റം നടത്തുവാനും , ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാരായ കുട്ടികളെ സഹായിക്കുന്നതിനെപ്പറ്റിയും നാളത്തെ മീറ്റിങ്ങിൽ ചർച്ച ചെയ്യും . പ്രവാസികൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.

അതിജീവനത്തിന് ഭാണ്ഡക്കെട്ട് പേറി യുകെയിലേക്ക് കുടിയേറിയ കുട്ടനാടൻ പ്രവാസി  മക്കളുടെ ഹൃദയത്തിന്റെ താളമായി മാറിയ കുട്ടനാട് സംഗമം മാറ്റി വയ്ക്കേണ്ടി വന്നതിൽ യുകെയിലെ കുട്ടനാട്ടുകാർ ദുഃഖിതരാണ് . യുകെയിലെ ബഹുഭൂരിപക്ഷം വരുന്ന കുട്ടനാട്ടുകാരും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് .  അതുകൊണ്ട് തന്നെ കാലഘട്ടം അവരെ ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെ , യാഥാർത്ഥ്യ ബോധത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ ഈ വർഷം സംഗമവേദിയിൽ എത്തിച്ചേരുവാൻ സാധിക്കാത്തത് യുകെയിലെ കുട്ടനാട്ടുകാർ ഒരു പ്രതിസന്ധിയായി കാണുന്നില്ല. ഈ വർഷത്തെ സംഗമവേദിയായി നിശ്ചയിച്ചിരുന്ന സ്വിൻഡനിൽ വെച്ച് തന്നെ അടുത്ത വർഷത്തെ കുട്ടനാട് സംഗമം കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട് .

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയിരുന്ന Tech Bank ന്റെ ഉടമ സുബാഷ് മാനുവൽ ജോർജ്ജിനും , Infinity Fainancials Ltd ന്റെ ജെഗ്ഗി ജോസഫിനും , Ample Finance ന്റെ സിജിമോൻ ജോസ്സിനും , Betterframes UK യുടെ രാജേഷ്  അയ്യപ്പനും , സോജി തോമസ് ജോസ്സിനും , Free land Photographer രാജേഷ് പൂപ്പാറയ്ക്കും  മുഴുവൻ കുട്ടനാട്ടുകാരുടെ പേരിൽ പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായ ആന്റണി കൊച്ചിത്തറ , സോണി ആന്റണി , പി ആർ ഒ തോമസ് ചാക്കോ , ഫുഡ് കമ്മിറ്റി അംഗങ്ങളായ ജയേഷ് കുമാർ , സോജി തോമസ് , റോജൻ തോമസ് , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ  ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി, പ്രോഗ്രാം കോർഡിനേറ്റേർമാരായ റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു. സ്‌റ്റെഫേഡ് സിയോന (45) എന്ന ബ്രിട്ടീഷ് യുവതിയാണ് മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ ഇന്ന് രാത്രി 8.30 നാണ് സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസും ആശ്രമ അധികൃതരും പറയുന്നു.

ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്‌സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്‌സസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു.. ഇന്ന് ഉച്ചയ്ക്കും വനിത ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആദ്യം കായലിൽ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്.

രാത്രി ഭജന നടക്കുന്ന സമയത്ത് വീണ്ടും മഠത്തിനു മുകളിലെത്തിയ ഇവര്‍ താഴേക്കു ചാടുകയായിരുന്നു. സ്റ്റെഫേഡ്‌സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് സ്റ്റെഫേഡ്‌സിയോന ആത്മഹത്യ ചെയ്തത്. യുകെ സ്വദേശിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

2019 മാർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്യൂട്ട്‌കേസിൽ കണ്ടെത്തിയ സിഡ്‌നിയിലെ ഡെന്റിസ്റ്റായ പ്രീതിയുടെത് കൊലപാതകമെന്ന് അന്വോഷണ റിപ്പോർട്ട്. കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുമായായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിഡ്‌നിയിലെ പെൻറിത്തിലുള്ള ഡെന്റിസ്റ്റ് പ്രീതി റെഡ്ഡിയെ കാണാതാകുന്നത്. ഒരു ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇത്.

ഞായറാഴ്ച രാവിലെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കിംഗ്‌സ്‌ഫോര്‍ഡില്‍ ഒരു കാറിനുള്ളില്‍ സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ പ്രീതിയുടെ മൃതദേഹം കണ്ടെത്തി. പ്രീതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

പ്രീതിയുടെ മുന്‍ കാമുകനും, ടാംവര്‍ത്തില്‍ ഡെന്റിസ്റ്റുമായ ഹര്‍ഷവര്‍ദ്ധന്‍ നാര്‍ഡെയ്‌ക്കൊപ്പമായിരുന്നു സിഡ്‌നിയിലെ ഒരു ഹോട്ടലില്‍ പ്രീതിയെ അവസാനം കണ്ടത്.

ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ച് പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ഹര്‍ഷ് നാര്‍ഡെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കൊറോണര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

തലയ്ക്കടിയേറ്റും, കഴുത്തിലും പുറകിലും കുത്തേറ്റുമാണ് പ്രീതി മരിച്ചതെന്ന് ഡെപ്യൂട്ടി സ്‌റ്റേറ്റ് കൊറോണര്‍ കാര്‍മല്‍ ഫോര്‍ബ്‌സ് അറിയിച്ചു. സിഡ്‌നിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള സ്വിസോട്ടല്‍ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ തമ്മിലുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായി കോണ്‍ഫറന്‍സില്‍ വച്ച് പ്രീതി ഹര്‍ഷ് നാര്‌ഡെയെ അറിയിച്ചിരുന്നു. മറ്റൊരാളെ സ്‌നേഹിക്കുന്നതായും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായുമാണ് പ്രീതി അറിയിച്ചത്. അതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതും, തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടന്നതും. കൊലയ്ക്കു ശേഷം ആണ് സ്യൂട്ട്‌കേസ് വാങ്ങിയത്. മാര്‍ച്ച് മൂന്ന് ഞായറാഴ്ച രാവിലെ 11.06നു ശേഷമാണ് കൊലപാതകം നടന്നത് എന്നാണ് കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നയാളെ ഹോട്ടലില്‍ വച്ച് പ്രീതി ഫോണില്‍ വിളിച്ചിരുന്നുവെന്നും, അതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹോട്ടലിലെ താമസം ഒരു ദിവസം കൂടി നീട്ടാന്‍ ആവശ്യപ്പെട്ട ഡോ. നാര്‍ഡെ, ഉച്ചയ്ക്ക് പുറത്തു പോയി ഭക്ഷണം കഴിക്കുകയും, വലിയ സ്യൂട്ട് കേസും, ഗാര്‍ബേജ് ബാഗുകളും, ക്ലീനിങ് സാമഗ്രികളും അതോടൊപ്പം ടവൽ കൂടി വാങ്ങുകയും ചെയ്‌തിരുന്നു. ഇതെല്ലാം വാങ്ങിയത് ഫൈവ് സ്റ്റാർ ഹോട്ടൽ ആയ സിസ്സോട്ടലിൽ താമസിക്കുമ്പോൾ ആണ് എന്നും റിപ്പോർട്ട് പറയുന്നു.

ഈ സ്യൂട്ട്‌കേസിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ നിന്ന് പ്രീതി റെഡ്ഡിയുടെ രക്തക്കറ കണ്ടെത്തിയതായും കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാത്രി കൂടി തങ്ങാന്‍ ഹോട്ടലില്‍ ബുക്കിംഗ് നീട്ടിയെങ്കിലും, ഞായറാഴ്ച വൈകുന്നേരം തന്നെ നാര്‍ഡെ മുറിയൊഴിഞ്ഞു. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് സ്യൂട്ട്‌കേസ് കാറിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സി സി ടി വി യിലും തെളിഞ്ഞിരുന്നു. പ്രീതി റെഡ്ഡിയുടെ കാറില്‍ സ്യൂട്ട്‌കേസും ബാഗുകളും കിംഗ്‌സ്‌ഫോര്‍ഡില്‍ ഉപേക്ഷിച്ചു.

ഇതിനകം തന്നെ അന്വോഷണ ഉദ്യോഗസ്ഥർ ഡോക്ടർ പ്രീതിയുടെ തിരോധനത്തെക്കുറിച്ചു ഡോ. നാര്‍ഡെയോട് ചോദിച്ചിരുന്നു. ആ സമയം ഡോ. നാര്‍ഡെ വളരെ അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. തുടര്‍ന്ന് ടാക്‌സിയില്‍ വിമാനത്താവളത്തിലേക്ക് പോയ ഡോ. നാര്‍ഡെ, ടാംവര്‍ത്തിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ വാടകയ്‌ക്കെടുത്ത കാറില്‍ ടാംവര്‍ത്തിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഡോ. നാര്‍ഡെ ന്യൂ ഇംഗ്ലണ്ട് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. എതിരെ വന്ന ട്രക്കിലേക്ക് ഇയാള്‍ ബോധപൂര്‍വം കാറിടിച്ചുകയറ്റുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.

നാര്‍ഡെ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടത്തിയത് എന്ന് ബോധ്യപ്പെട്ടതായി മജിസ്‌ട്രേറ്റ് ഫോര്‍ബ്‌സ് പറഞ്ഞു. മറ്റാരുടെയും പങ്കാളിത്തം ഈ കൊലപാതകത്തിൽ ഇല്ല എന്നും വ്യക്തമാക്കുന്നു. പങ്കാളികളോ, മുന്‍ പങ്കാളികളോ സ്ത്രീകളെ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – ബേൺലി മത്സരത്തിനിടെ വെള്ളക്കാർക്ക് അഭിവാദ്യമർപ്പിക്കുന്ന ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറന്നതിനെച്ചൊല്ലി വിവാദം. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിനു മുകളിലൂടെയാണ് വെള്ളക്കാരെ പിന്തുണയ്ക്കുന്ന ബാനറുമായി വിമാനം പറന്നത്. യുഎസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ലോകവ്യാപകമായി ഉടലെടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് സംഭവം. മത്സരം മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിനു ജയിച്ചിരുന്നു.

കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകവ്യാപകമായി നടക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപെയ്ന് ഇരു ടീമുകളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ മുട്ടുകുത്തിനിന്നും മൗനമാചരിച്ചും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേസമയത്താണ് ‘വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി’ എന്നെഴുതിയ കൂറ്റൻ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളില്‍ പ്രത്യക്ഷപ്പട്ടത്. മത്സരം തുടങ്ങിയശേഷവും ഈ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളിൽ വട്ടമിട്ടു പറന്നു. വിമാനത്തിന്റെ ശബ്ദം സ്കൈ സ്പോർട്സിന്റെ ലൈവ് സംപ്രേഷണത്തിനിടെ വ്യക്തമായി കേൾക്കാമായിരുന്നുവെന്ന് ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ശക്തമായ മുൻകരുതലുകളോടെ കഴിഞ്ഞ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. അന്നു മുതൽ കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ടീമുകളുടെയും താരങ്ങൾ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ജഴ്സിയുമായാണ് കളത്തിലിറങ്ങുന്നത്. ഇതിനിടെയാണ് പ്രകോപനം സൃഷ്ടിച്ച് ‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ബാനറുമായി സ്റ്റേഡിയത്തിനു മുകളിൽ വിമാനമെത്തിയത്.

അതേസമയം, മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ബാനറുമായി ക്ലബ്ബിന് യാതൊരു ബന്ധവുമില്ലെന്ന് ബേൺലി മാനേജ്മെന്റ് വ്യക്തമാക്കി. ആ ബാനറിലെ എഴുത്ത് ക്ലബ്ബിന്റെ നിലപാടല്ലെന്നും അവർ അറിയിച്ചു. ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അധികാരികളുമായി സഹകരിക്കുമെന്നും ക്ലബ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഇത്തിഹാദ് സ്റ്റേഡിയത്തിൽ അപമാനകരമായ ബാനറുമായി പ്രത്യക്ഷപ്പെട്ട ആ വിമാനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രവൃത്തിയെ ഞങ്ങൾ കടുത്ത ഭാഷയിൽ അപലപിക്കുന്നു’ – ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. അവർക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിലേക്ക് പ്രവേശനമില്ലെന്നും ബേൺലി വ്യക്തമാക്കി.

‘ആ ബാനറിലെ വാചകങ്ങൾ ബേൺലി ഫുട്ബോൾ ക്ലബ്ബിന്റെ നിലപാടുകളെ യാതൊരു വിധത്തിലും പ്രതിഫലിപ്പിക്കുന്നില്ല. ആ പ്രവൃത്തി ചെയ്തവരെ കണ്ടെത്താനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താനും ബേൺലി അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കും’ – ക്ലബ് അറിയിച്ചു.

പ്രീമിയർ ലീഗ് അധികൃതരോടും മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനോടും ‘ബ്ലാക്ക് ലൈവ്സ് ക്യാംപെയ്ന്റെ ഭാഗമായ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ് അറിയിച്ചു. മത്സരശേഷം സംസാരിക്കുമ്പോൾ ബേൺലി ക്യാപ്റ്റൻ ബെൻ മീയും സംഭവത്തെ അപലപിച്ചു. അത്തരമൊരു ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറത്തിയവർ 21–ാം നൂറ്റാണ്ടിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം പരിഹസിച്ചു. സ്വയം ബോധവൽക്കരിക്കാനും അവരോട് മീ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി കടുത്ത നാശം വിതച്ച ബ്രിട്ടണിൽ രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കും തുടക്കമാവുന്നു. ജൂലൈ 4 മുതൽ സിനിമാ ശാലകള്‍, മ്യൂസിയങ്ങൾ, ഗാലറികൾ തുടങ്ങിയവ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട്.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് മാർച്ച് പകുതി മുതൽ അടച്ച ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.

കൊറോണ വൈറസ് ഭീഷണി കുറഞ്ഞു വരികയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. അതിനാല്‍ത്തന്നെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിലേക്ക് ഇംഗ്ലണ്ട് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വീണ്ടും രോഗികളുടെ എണ്ണം വര്‍ദ്ടിക്കുകയാനെങ്കില്‍ എല്ലാ നിയന്ത്രണങ്ങളും പുനസ്ഥാപിക്കുമെന്ന് നമ്പർ-10 മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പ്രതിദിനം ആയിരത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മാർച്ച് 23 ന് ലോക്ക് ഡൌൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു കഴിഞ്ഞ ദിവസത്തെത്. വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 5,000 ൽ താഴെ മാത്രമാണ്. ദിവസേനയുള്ള മരണങ്ങളുടെ എണ്ണവും 15 ആയി കുറഞ്ഞു, മാർച്ച് 15 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക മേഖലകള്‍ തുറക്കാന്‍ യു.കെ ഒരുങ്ങുന്നത്.

കോവിഡ് -19 സ്ട്രാറ്റജി കമ്മിറ്റിയുമായി തിങ്കളാഴ്ച പ്രധാനമന്ത്രി ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ്, ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജൂലൈ 4 മുതൽ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുക എന്ന നിലവിലെ നിയന്ത്രണം 1 മീറ്റര്‍ ആക്കിയെക്കും. അതോടെ നിരവധി പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും.

RECENT POSTS
Copyright © . All rights reserved