UK

യൂകെയില്‍ നിന്നും വാഹനങ്ങള്‍ അയര്‍ലണ്ടില്‍ എത്തിച്ച് മോട്ടോര്‍ വ്യാപാരത്തിലൂടെ പണം തട്ടിയെടുത്ത യുകെ ആസ്ഥാനമായ അന്താരാഷ്ട്ര കുറ്റവാളി സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 170 കാറുകളും ട്രക്കുകളും ഗാര്‍ഡയും ബ്രിട്ടീഷ് പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.

സിഇഒ ആള്‍മാറാട്ടം, ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പ് എന്നിവയിലൂടെ മോട്ടോര്‍ ബിസിനസ്സില്‍ നിന്നുമുള്ള പണം മോഷ്ടിക്കുന്ന ക്രിമിനല്‍ സംഘത്തില്‍ പാക്കിസ്ഥാന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

സ്വന്തം കമ്പനി സ്ഥാപിച്ചാണ് കൊള്ളസംഘം തട്ടിപ്പ് നടത്തിയത്.ടിപ്പററിയില്‍ ഉപയോഗിക്കാത്ത ഗാരേജും അവര്‍ വാങ്ങി.ടിപ്പററിയിലെ ഈ കാര്‍ ഡീലര്‍ഷിപ്പിനെ മറയാക്കിയാണ് സംഘം ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പും മറ്റും നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നു.

യുകെയില്‍ നിന്നും കാറുകള്‍ വാങ്ങി അയര്‍ലണ്ടിലേക്ക് കൊണ്ടുവന്ന് നിയമാനുസൃതമെന്ന നിലയില്‍ ഇവിടെ വിറ്റഴിക്കുകയായിരുന്നു.എന്നാല്‍ മോഷ്ടിച്ച പണം വെളുപ്പിക്കാനുള്ള ഒരു ഏര്‍പ്പാട് മാത്രമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ക്രിമിനല്‍ അസറ്റ് ബ്യൂറോ ഇന്നലെ ക്ലെയര്‍, ടിപ്പററി കൗണ്ടികളിലെ വീടുകളിലും ബിസിനസുകളിലും നടത്തിയ ആറ് റെയ്ഡുകളില്‍ 85 കാറുകളും ട്രക്കുകളും 2 മില്യണ്‍ യൂറോയില്‍ കൂടുതല്‍ വിലമതിക്കുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ടറും പിടിച്ചെടുത്തു.20,000 യൂറോയിലധികം കണ്ടുകെട്ടി. 200,000 യൂറോയില്‍ കൂടുതലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

പിടിച്ചെടുത്ത വാഹനങ്ങളില്‍ റേഞ്ച് റോവേഴ്‌സ്, ബി എം ഡബ്ല്യു, ഓഡി, വോള്‍വോസ്, സ്‌കോഡാസ് എന്നിവയും രണ്ട് ഫ്ലാറ്റ് ബെഡ് ട്രക്കുകളും കാര്‍ ട്രാന്‍സ്പോര്‍ട്ടറുമാണ് ഉള്‍പ്പെടുന്നത്.എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, സ്റ്റോളന്‍ കാര്‍ യൂണിറ്റ്, നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ, കസ്റ്റംസ് ഡോഗ് യൂണിറ്റ് എന്നിവയും തിരച്ചിലില്‍ പങ്കാളികളായി.

അതേസമയം, വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് യുകെയില്‍ നടത്തിയ തിരച്ചിലില്‍ 90 കാറുകള്‍ പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര സംഘടിത ക്രൈം ഗ്രൂപ്പുകളെ നിയന്ത്രിക്കാനും പിടികൂടാനുമുള്ള ഗാര്‍ഡയും യുകെ പോലീസും തമ്മിലുള്ള സഹകരണമാണ് ഇവിടെപ്രാവര്‍ത്തികമായതെന്ന് എബി മേധാവി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്കല്‍ ഗുബ്ബിന്‍സ് പറഞ്ഞു.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇന്നു മുതൽ നിലവിൽ വരുന്ന കടുത്ത നിയന്ത്രണങ്ങൾ യുകെയിലെ മുക്കാൽ ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളെയും പൗരന്മാരെയും ബാധിച്ചേക്കും. ശനിയാഴ്ച മുതൽ ഇംഗ്ലണ്ട് ലീഡ് വിഗാൻ, സ്റ്റോക്ക് പോർട്ട്‌, ബ്ലാക്ക് പൂൾ എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിക്കുന്ന കുടുംബങ്ങൾ തമ്മിലോ, വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിൽ പോലും ഒത്തുകൂടൽ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. വെയിൽസ്, കാർഡിഫ്, സ്വാൻഷീ എന്നിവിടങ്ങളിൽ ഞായറാഴ്ചമുതൽ നിയന്ത്രണം വരും. വൈറസ് വ്യാപനം കൂടുതലായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 6,042 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ 34 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനാണ് തീരുമാനം.

തുടർച്ചയായ നാലാം ദിനമാണ് യുകെയിൽ കേസുകൾ ആറായിരത്തിന് മുകളിൽ വർദ്ധിക്കുന്നത്. സ്കോട്ട്‌ലൻഡിൽ ശനിയാഴ്ച മാത്രം 714 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ പ്രതിദിനം 319 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഒരേ ഇടങ്ങളിൽ താമസിക്കുന്നവർ തൊട്ടടുത്ത വീട്ടുകാരെ പോലും സന്ദർശിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. ആർ നമ്പർ 1.2 നും 1.5 ഇടയിലാണ് എന്നത് ആശങ്ക വർധിക്കുന്നു. ആർ നമ്പർ ഒന്നിനു മുകളിൽ വരുന്നത് സമൂഹ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.

ഐസിയുവിലും, ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനെ തുടർന്ന് തലസ്ഥാനത്ത് കൊറോണ വൈറസിന് നിയന്ത്രണവിധേയമാക്കാൻ ചടുലമായ നടപടികൾ ആവശ്യമാണെന്ന് മേയർ സാദിഖ് ഖാൻ പറയുന്നു. ആറു മണി ആകുമ്പോൾ പബ്ബുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ അടയ്ക്കണം എന്നാണ് നിർദേശം. ഒരേ പ്രദേശങ്ങളിൽ, അഥവാ ഒരേ ഹൗസ് ഹോൾഡുകളിൽ താമസിക്കുന്നവർ പോലും തമ്മിലിടകലരാൻ പാടില്ല. 17 മില്യണോളം ജനങ്ങളാണ് കടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ജീവിക്കേണ്ടത്. ആരോഗ്യമന്ത്രി വൗഗൻ ഗെതിങ് പറയുന്നത് പബ്ബുകളെക്കാൾ അധികമായി വീടുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നാണ്.

അതേ സമയം യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ഹാളുകളിൽ സെൽഫ് ഐസലേഷൻ നടത്തണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ 1700 ഓളം വരുന്ന വിദ്യാർത്ഥികളിൽ രണ്ടാഴ്ചയോളം സെൽഫ് ഐസലേഷൻ നടത്താനാണ് നിർദ്ദേശം. എന്നാൽ ശ്രദ്ധിക്കാൻ ആളില്ലാതെ തങ്ങളെ ഈ വിധം ഒറ്റപ്പെടുത്തുന്നതിലാണ് വിദ്യാർത്ഥികൾക്ക് അമർഷം.

കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണത്തിനും, മറ്റു പരീക്ഷണങ്ങൾക്കും ആയി 500 മില്യണോളം പൗണ്ട് വകയിരുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിൽ കോവിഡ് ടെസ്റ്റ് നടത്തണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട് എങ്കിലും ഒരു ശതമാനത്തോളം കുഞ്ഞുങ്ങളിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നത് ആശാവഹമാണ്.

സ്വന്തം ലേഖകൻ

പനി, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കോവിഡ് 19 ന് ചികിത്സ തേടിയ പകുതിയോളം പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആയിരത്തോളം വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻപ് വൈറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റുകളിൽ 49 ശതമാനം പേരിലും നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. ഇങ്ങനെയുള്ളവരിൽ ഒരുപക്ഷേ ടെസ്റ്റുകൾ അപ്രാപ്യമായ ടി സെല്ലുകൾ പോലെയുള്ള ഇമ്മ്യൂണിറ്റി കോശങ്ങളിൽ ആവാം വൈറസ് ബാധയേറ്റത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.

ആന്റിബോഡി റെസ്പോൺസ് ആണ് ഇപ്പോൾ വ്യാപകമായി മുൻപു വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന ആന്റി ബോഡികൾ കാലക്രമേണ മാഞ്ഞുപോകാൻ സാധ്യതയുള്ളതുകൊണ്ട് ഇതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇപ്പോൾ പരിശോധിച്ച രോഗികളിൽ പകുതി പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. സാധാരണ പനിയും ജലദോഷവും കോവിഡ് 19 ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ തണുപ്പ് കാലത്തോടെ ഉണ്ടാവാൻ സാധ്യതയുള്ള രണ്ടാം പകർച്ചയിൽ കൂടുതൽ പേർ രോഗികളായേക്കും. സാധാരണ പനി, ജലദോഷം പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്ന സമയം കൂടിയാണ് തണുപ്പുകാലം. അതിനാൽ വ്യക്തിശുചിത്വം പാലിച്ചും, കോവിഡ് നിയമങ്ങൾ അനുസരിച്ചും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ആയിരക്കണക്കിന് വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ എന്ന് പി എച്ച് ഇ എപ്പിടെമോളജിസ്റ് ആയ റാണിയ മുൾചന്താനി പറയുന്നു.

അതോടൊപ്പം പ്രായമായവരിലും പുരുഷന്മാരിലും ആണ് കോവിഡ് 19 മോശമായി ബാധിക്കുന്നതെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിൽ ഉള്ള 20 ശതമാനം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്ത്രീകളുടെ ശാരീരികമായ ഇമ്മ്യൂണിറ്റി പ്രത്യേകതകൾ കാരണം സ്ത്രീകൾക്ക് രോഗം ബാധിച്ചാലും ശ്വാസകോശത്തെയോ ശ്വേത രക്താണുക്കളെയോ ബാധിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കൊറോണ വൈറസ് പുരുഷന്മാരെയും ഒരു വിഭാഗം ആളുകളെയും കൂടുതലായി ബാധിക്കുന്നത് എന്നതിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

മഹാമാരി പടർന്നുപിടിച്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രുചിമുകുളങ്ങളെയും ഗന്ധത്തെയും വൈറസ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത് തന്നെ. അതിനാൽ രണ്ടാം വ്യാപനം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ശാസ്ത്രജ്ഞന്മാർ കൂടുതൽ ശ്രദ്ധാലുക്കളാണ്.

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

സ്വന്തം ലേഖകൻ

2020 ലെ ഏറ്റവും വലിയ ബ്ലോക്ക് ചെയിൻ പേറ്റന്റ് ഉടമ അലിബാബ ഗ്രൂപ്പാണെന്ന് കിസ്സ്പേറ്റന്റ് ടീമിലെ പഠനം വെളിപ്പെടുത്തുന്നു. ഐബി‌എമിന്റെ കൈവശമുള്ള പേറ്റന്റുകളുടെ പത്തു മടങ്ങാണ് അലിബാബയുടെ കൈവശം ഉള്ളത്. 2019നെ അപേക്ഷിച്ച് ഈ വർഷം ബ്ലോക്ക്‌ചെയിൻ പേറ്റന്റുകൾ കുത്തനെ ഉയരുകയാണ്. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയും ക്രിപ്റ്റോ കറൻസി സൊല്യൂഷൻ പേറ്റന്റുകളും 2020ൽ കാര്യമായ മാറ്റത്തിന് വിധേയമായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് അമേരിക്കയും എൻ‌ചെയിനും മുന്നിട്ടു നിന്നിടത്ത് പുതിയ കമ്പനികൾ സ്ഥാനം പിടിച്ചു. ഈ വർഷം ഈ രണ്ട് കമ്പനികളുടെയും റാങ്ക് കുറഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. വിജയകരമായ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗിൽ ഈ വർഷം മികച്ച് നിന്നത് അലിബാബ ഗ്രൂപ്പാണ്. ഏറ്റവും കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നുള്ള നേട്ടവും അലിബാബ ഗ്രൂപ്പിന് സ്വന്തം.

അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ഐബിഎമും വൻ കുതിച്ചുചാട്ടം നടത്തുകയുണ്ടായി. 2020 ൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയൽ ചെയ്യുന്ന ആദ്യ രണ്ട് കമ്പനികളാണ് അലിബാബയും ഐബി‌എമ്മും. ഈ വർഷം ഇതിനകം തന്നെ 2018 നെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റുകൾ പ്രസിദ്ധീകരിച്ചു. ബ്ലോക്ക്ചെയിൻ പേറ്റന്റുകളുടെ അടിസ്ഥാനത്തിൽ യഥാക്രമം മാസ്റ്റർകാർഡ്, എൻ‌ചെയിൻ, വാൾമാർട്ട് എന്നിവയാണ് ഐ‌ബി‌എമ്മിന് പിന്നിൽ.

ബ്ലോക്ക്‌ചെയിൻ മാത്രമുള്ള കമ്പനികൾ പേറ്റന്റുകൾക്കായി ഫയൽ ചെയ്യുന്നില്ലെന്ന് കിസ്സ്പേറ്റന്റ് ഗവേഷകനായ ഡോ. ഗ്രേയ്സർ പറഞ്ഞു. എന്നാൽ റീചെയിൻ, വെബാങ്ക്, ടെൻസെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടാത്തതിനാൽ ഗ്രേസറിന്റെ പട്ടിക അപൂർണ്ണമാണെന്ന് കരുതുന്നു. ഈ മൂന്ന് ചൈനീസ് സ്ഥാപനങ്ങളും മുൻനിര ബ്ലോക്ക്ചെയിൻ പേറ്റന്റ് ഉടമകളാണെന്ന് ചൈനഡെയിലി.കോം വെളിപ്പെടുത്തുന്നു. 1,505 ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗുകളുമായി അലിബാബ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുമ്പോൾ ഐബിഎമ്മിന് 240 ബ്ലോക്ക്ചെയിൻ പേറ്റന്റുകളാണ് ഉള്ളത്. റീചെയിന് 279ഉം വെബാങ്ക് 282 ഉം എൻ‌ചെയിനിന് ആകെ 402 പേറ്റന്റുകളുമുണ്ട്.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾ‌ക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർ‌ഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.

സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക്‌ ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐ‌എസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.

കോവിഡ് ടെസ്റ്റ്‌ നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.

തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.

വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

ലണ്ടൻ ∙ എവിടെയാണ് 50 ബില്യൻ പൗണ്ട് (4.75 ലക്ഷം കോടി രൂപ) നോട്ടുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ളത്? ആരുടെ കയ്യിലാണ് അത്രയും വലിയ തുകയുള്ളത്? കുറച്ചു ദിവസമായി ബ്രിട്ടനെ വലയ്ക്കുകയാണ് ഈ ചോദ്യങ്ങൾ. 50 ബില്യൻ പൗണ്ട് മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ കുറവാണ് യുകെയെ വലയ്ക്കുന്നത്. യുകെയിലെ ആരുടെയും കയ്യിലും ഈ പണമില്ലെന്നാണ് ഔദ്യോഗിക വിവരം. പിന്നെ എവിടെയാണ്, ആരാണ് ഇത്രയും പണം സൂക്ഷിച്ചുവച്ചിട്ടുള്ളത് എന്നതു ദുരൂഹമായി തുടരുന്നു.

പൊതുചെലവുകൾ പരിശോധിക്കുന്ന നാഷനൽ ഓഡിറ്റ് ഓഫിസ് (എൻ‌എ‌ഒ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന നോട്ടുകളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, അവ ആരും ഉപയോഗിക്കുന്നതായി കാണുന്നുമില്ല. ഇടപാടുകൾക്ക് ഉപയോഗിക്കാത്ത ഈ നോട്ടുകൾ യുകെയിലെ ആരുടെയും സമ്പാദ്യമായും കണ്ടെത്താനായില്ല. വിദേശത്തുള്ള അക്കൗണ്ടുകളിലോ രാജ്യത്തുതന്നെ റിപ്പോർട്ടു ചെയ്യാത്ത സമ്പാദ്യമായോ അല്ലെങ്കിൽ നിഴൽ സമ്പദ്‍വ്യവസ്ഥയിലോ (Shadow Economy) ഇവയുണ്ടാകാനാണു സാധ്യത.

ഇത്രയും പണം എവിടെയാണുള്ളതെന്നു കണക്കാക്കാൻ വിശ്വസനീയമായ വിവരങ്ങൾ വളരെ കുറവാണെന്ന് എൻ‌എ‌ഒ പറയുന്നു. ട്രഷറി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റോയൽ മിന്റ്, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്റർ എന്നീ അഞ്ച് പൊതു സ്ഥാപനങ്ങൾക്കാണു രാജ്യത്തെ പണം കൈകാര്യം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കുള്ളത്. എന്നാൽ 50 ബില്യൻ പൗണ്ടിനെക്കുറിച്ച് ഈ സ്ഥാപനങ്ങൾക്ക് യാതൊരു കാഴ്ചപ്പാടുമില്ല. രാജ്യത്തെ കറൻസി സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ആരും കാണിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

യുകെയിൽ 2020 ജൂലൈയിൽ, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 4.4 ബില്യൻ എന്ന റെക്കോർഡിലെത്തി. 76.5 ബില്യൻ പൗണ്ടായിരുന്നു ഇതിന്റെ പണമൂല്യം. രണ്ടായിരമാണ്ടിലെ 24 ബില്യൻ പൗണ്ടിൽനിന്നാണ് ഈ കുതിപ്പുണ്ടായത്. എന്നാൽ 2018ൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 20–24% മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുള്ളൂ എന്നാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കിയതെന്ന് എൻഎഒ പറയുന്നു. ബാക്കി 5% യുകെയിലെ വീട്ടുടമകളുടെ കയ്യിലുമുണ്ട്.

ഏകദേശം 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന ബാക്കിയുള്ളവയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂവെന്നാണ് എൻഎഒ ചൂണ്ടിക്കാട്ടുന്നത്. പണത്തിന്റെ ആവശ്യം എന്തുകൊണ്ടാണു വർധിച്ചത് എന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മറ്റ് സ്ഥാപനങ്ങളും കൂടുതൽ അറിയേണ്ടതുണ്ട്. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ന‌ടപടികൾ സ്വീകരിക്കാനും നയരൂപീകരണം ശക്തമാക്കാനും ഇതു സഹായിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിസമ്മതിച്ചു.

ഭാവിയിലെ ആവശ്യങ്ങൾക്കായി നാണയ, കറൻസി ഉൽപാദനശേഷി പുതുക്കണമെന്ന് എൻ‌എ‌ഒ പറയുന്നു. നാണയ ഉൽ‌പാദനം കഴിഞ്ഞ ദശകത്തിൽ 65% കുറഞ്ഞ് 2019-20ൽ 383 ദശലക്ഷമായി. 2010-11ൽ ഇത് 1.1 ബില്യൻ ആയിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനു റോയൽ മിന്റും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പരസ്പരം അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളണമെന്നും എൻഎഒ അടിവരയിടുന്നു. ഡിജിറ്റൽ ഇടപാട് വ്യാപകമായിട്ടും കറൻസി ഉപയോഗം കൂടുന്നതും വലിയൊരു അളവു പണം ദൃശ്യമാകാത്തതുമാണു സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിക്കുന്നത്.

‘ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപകമായ ഉപയോഗത്തിലേക്കു സമൂഹം പുരോഗമിക്കുമ്പോൾ, ഇടപാടുകളിൽ പണ ഉപയോഗം കുറയുകയാണ്. എന്നാൽ, ഡിജിറ്റൽ ആക്സസ് ഇല്ലാത്ത ആളുകൾക്ക്, ആവശ്യമുള്ളപ്പോൾ പണം ലഭിക്കുന്നതു ഇതു ബുദ്ധിമുട്ടായിത്തീരും. പത്ത് വർഷം മുമ്പ്, 10 ഇടപാടുകളിൽ ആറെണ്ണത്തിൽ പണം ഉപയോഗിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഇത് മൂന്നിൽ താഴെയായി. 2028 ഓടെ പത്തിൽ ഒന്നായി കുറയുമെന്നാണു പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.’– എൻ‌എ‌ഒ തലവൻ ഗാരെത്ത് ഡേവിസ് പറഞ്ഞു.

കോവിഡ് വന്നതോടെ ക്യാഷ് സെന്ററുകളിൽനിന്നുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ആവശ്യത്തിൽ മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ 71 ശതമാനത്തോളം ഇടിവുണ്ടായി. പ്രായമായവരും കുറഞ്ഞ വരുമാനമുള്ളവരുമാണു കൂടുതലായി പണത്തെ ആശ്രയിക്കുന്നത്. ‘പണത്തിന്റെ ഉപയോഗം മൊത്തത്തിൽ കുറയുന്നുണ്ടാകാം, പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇപ്പോഴും കറൻസി പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ചും സമൂഹത്തിലെ ദുർബലർക്ക്’– പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർ മെഗ് ഹിലിയർ പറഞ്ഞു.

Copyright © . All rights reserved