യൂകെയില്‍ നിന്നും വാഹനങ്ങള്‍ അയര്‍ലണ്ടില്‍ എത്തിച്ച് മോട്ടോര്‍ വ്യാപാരത്തിലൂടെ പണം തട്ടിയെടുത്ത യുകെ ആസ്ഥാനമായ അന്താരാഷ്ട്ര കുറ്റവാളി സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 170 കാറുകളും ട്രക്കുകളും ഗാര്‍ഡയും ബ്രിട്ടീഷ് പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.

സിഇഒ ആള്‍മാറാട്ടം, ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പ് എന്നിവയിലൂടെ മോട്ടോര്‍ ബിസിനസ്സില്‍ നിന്നുമുള്ള പണം മോഷ്ടിക്കുന്ന ക്രിമിനല്‍ സംഘത്തില്‍ പാക്കിസ്ഥാന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

സ്വന്തം കമ്പനി സ്ഥാപിച്ചാണ് കൊള്ളസംഘം തട്ടിപ്പ് നടത്തിയത്.ടിപ്പററിയില്‍ ഉപയോഗിക്കാത്ത ഗാരേജും അവര്‍ വാങ്ങി.ടിപ്പററിയിലെ ഈ കാര്‍ ഡീലര്‍ഷിപ്പിനെ മറയാക്കിയാണ് സംഘം ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പും മറ്റും നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നു.

യുകെയില്‍ നിന്നും കാറുകള്‍ വാങ്ങി അയര്‍ലണ്ടിലേക്ക് കൊണ്ടുവന്ന് നിയമാനുസൃതമെന്ന നിലയില്‍ ഇവിടെ വിറ്റഴിക്കുകയായിരുന്നു.എന്നാല്‍ മോഷ്ടിച്ച പണം വെളുപ്പിക്കാനുള്ള ഒരു ഏര്‍പ്പാട് മാത്രമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ക്രിമിനല്‍ അസറ്റ് ബ്യൂറോ ഇന്നലെ ക്ലെയര്‍, ടിപ്പററി കൗണ്ടികളിലെ വീടുകളിലും ബിസിനസുകളിലും നടത്തിയ ആറ് റെയ്ഡുകളില്‍ 85 കാറുകളും ട്രക്കുകളും 2 മില്യണ്‍ യൂറോയില്‍ കൂടുതല്‍ വിലമതിക്കുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ടറും പിടിച്ചെടുത്തു.20,000 യൂറോയിലധികം കണ്ടുകെട്ടി. 200,000 യൂറോയില്‍ കൂടുതലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

പിടിച്ചെടുത്ത വാഹനങ്ങളില്‍ റേഞ്ച് റോവേഴ്‌സ്, ബി എം ഡബ്ല്യു, ഓഡി, വോള്‍വോസ്, സ്‌കോഡാസ് എന്നിവയും രണ്ട് ഫ്ലാറ്റ് ബെഡ് ട്രക്കുകളും കാര്‍ ട്രാന്‍സ്പോര്‍ട്ടറുമാണ് ഉള്‍പ്പെടുന്നത്.എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, സ്റ്റോളന്‍ കാര്‍ യൂണിറ്റ്, നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ, കസ്റ്റംസ് ഡോഗ് യൂണിറ്റ് എന്നിവയും തിരച്ചിലില്‍ പങ്കാളികളായി.

അതേസമയം, വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് യുകെയില്‍ നടത്തിയ തിരച്ചിലില്‍ 90 കാറുകള്‍ പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര സംഘടിത ക്രൈം ഗ്രൂപ്പുകളെ നിയന്ത്രിക്കാനും പിടികൂടാനുമുള്ള ഗാര്‍ഡയും യുകെ പോലീസും തമ്മിലുള്ള സഹകരണമാണ് ഇവിടെപ്രാവര്‍ത്തികമായതെന്ന് എബി മേധാവി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്കല്‍ ഗുബ്ബിന്‍സ് പറഞ്ഞു.