ലണ്ടൻ : യുകെ മലയാളികളായ രണ്ടു യുവ പ്രതിഭകളുടെ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗാനം സോഷ്യൽ മീഡിയകളിൽ സൂപ്പർ ഹിറ്റ് . ഈ ഗാനത്തിനു ശബ്ദമാധുര്യം നൽകിയത് സോഷ്യൽ മീഡിയകളിൽ ഏറെ പരിചിതയായ, കേരളത്തിലെ പ്രശസ്ത ടെലിവിഷൻ ചാനൽ ആയ ഫ്ലവേഴ്സ് ചാനലിന്റെ *കോമഡി ഉത്സവം* എന്ന പ്രോഗ്രാമിലൂടെ ലോക മലയാളികൾ മുഴുവൻ ഹൃദയപൂർവ്വം സ്വീകരിച്ച ന്യൂസിലാൻഡിൽ നിന്നും ഉള്ള കുഞ്ഞു ഗായിക *നൈഗ സനു*
കുഞ്ഞിലേ മുതലെന്റെ എന്ന ഈ ഗാനത്തിന് ഈരടികൾ എഴുതിയത് സൗത്താംപ്ടണിൽ താമസിക്കുന്ന സുനിൽ കാൽമോറും സംഗീതം നൽകിയത് ക്രിസ്തീയ ഭക്തി ഗാന രംഗത്തെ യുവ പ്രതിഭയായ ജെസ് വിൻ പടയാട്ടിലും ആണ്. ലണ്ടൻ ഗാട്വിക്ക് എയർപോർട്ടിൽ ജോലി ചെയ്യുന്ന ജെസ്‌വിൻ അങ്കമാലി സ്വദേശിയാണ് . ക്രിസ്തീയ ഭക്തിഗാന രംഗത്ത് ജെസ്‌വിൻ ചെയ്ത പല പാട്ടുകളും ഇതിനോടകം തന്നെ ജനലക്ഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
യു ട്യൂബിൽ ഈ ഗാനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക:YouTube.be/AaFw
കേരളത്തിലും ന്യൂസിലാൻഡിലും ആയി ചിത്രീകരണം നടത്തിയ ഈ ഗാനം 3 ദിവസം മുൻപ് ആണ് റിലീസ് ആയത് . സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ പതിനായിര കണക്കിന് ആളുകൾ ആണ് ഈ ഗാനം കണ്ടതും ആശംസകൾ അറിയിച്ചതും
നിരവധി ഒഫീഷ്യൽ ഫേസ്ബുക് പേജുകളിൽ ഈ ഗാനം ഇതിനോടകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു . ഒട്ടനവധി പ്രശസ്ത പിന്നണി ഗായകർ ഇതിനോടകം തന്നെ ഈ ഗാനത്തിനെ കുറിച്ചുള്ള കമെന്റുകൾ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്തിയത് .
ഫേസ്ബുക്കിൽ ഈ ഗാനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക:https://m.facebook.com/story.php?story_fbid=570911543857623&id=100028163484051
സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.

അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.

ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ജോർജ് ഫ്ലോയിഡ് മരണത്തിൽ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്. ഇന്നലെ നടന്ന പ്രക്ഷോഭത്തിനിടെ പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചു തുറമുഖത്തേക്ക് വലിച്ചെറിഞ്ഞു. വംശീയ വിരുദ്ധ പ്രക്ഷോഭകർ ബ്രിസ്റ്റലിൽ കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വാരാന്ത്യത്തിലുടനീളം നടന്ന പ്രകടനങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം, സെൻട്രൽ ലണ്ടനിലെ പോലീസ് വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞുപോകുവാനുള്ള ഉത്തരവ് വരെ പുറപ്പെടുവിച്ചു. പ്രതിഷേധം ഗുണ്ടാസംഘം അട്ടിമറിച്ചതായി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ലണ്ടനിലും ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ , നോട്ടിംഗ്ഹാം, ഗ്ലാസ്ഗോ , എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും ഇന്നലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. ലണ്ടനിൽ 12 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

120 വർഷത്തിലേറെയായി നിലനിന്നിരുന്ന പ്രതിമ പൊളിച്ചുമാറ്റിയതിനെതിരെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് പ്രീതി പട്ടേൽ വ്യക്തമാക്കി. 80,000 പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയ റോയൽ ആഫ്രിക്കൻ കമ്പനിയിലെ അംഗമായിരുന്നു കോൾസ്റ്റൺ. 1721-ൽ അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. അതിപ്പോഴും ബ്രിസ്റ്റോളിന്റെ തെരുവുകളിലും സ്മാരകങ്ങളിലും കെട്ടിടങ്ങളിലും തെളിഞ്ഞു കാണാം. പതിനേഴാം നൂറ്റാണ്ടിൽ അടിമക്കച്ചവടത്തിന്റെ പിൻബലത്തിൽ കോൾസ്റ്റൺ ധനം സമ്പാദിക്കുകയും പിന്നീട് അതുപയോഗിച്ച് ബ്രിസ്റ്റോളിലെ പാവപ്പെട്ടവർക്കായി സ്കൂളുകളും പള്ളികളും വീടുകളും നിർമ്മിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഏറെകാലമായി വിവാദം സൃഷ്ടിച്ച പ്രതിമ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ 11,000 പേർ ഒപ്പു വച്ചിരുന്നു. പ്രതിമ താഴെയിറക്കിയ ശേഷം ആളുകൾ നിലത്ത് പ്ലക്കാർഡുകൾ സ്ഥാപിക്കുകയും “നീതിയില്ല, സമാധാനമില്ല”, “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന് ആക്രോശിക്കുകയും ചെയ്തു. പ്രതിമ താഴെയിറക്കിയ ശേഷം അതിന്റെ കഴുത്തിൽ പ്രതിഷേധക്കാർ കാൽമുട്ടുകൊണ്ട് അമർത്തി; അമേരിക്കയിലെ സംഭവം ഓർമിപ്പിക്കും വിധം.
%3
സ്വന്തം ലേഖകൻ
കൊറോണ വൈറസ് മഹാമാരി മൂലമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രോഗികളും പ്രായമായവരും മരണപ്പെടുകയും, അയൽക്കാരോ ബന്ധുക്കളോ അത് സമയത്ത് തിരിച്ചറിയാതെ പോവുകയും, മൃതദേഹം ചീഞ്ഞളിഞ്ഞു തുടങ്ങുകയും ചെയ്ത ധാരാളം കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇങ്ങനെയുള്ളവരെ കുറെനാൾ കാണാതെ ആകുമ്പോൾ മാത്രമാണ് അയൽക്കാരോ ബന്ധുക്കളോ പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്, അപ്പോഴേക്കും മൃതദേഹം അഴുകി തുടങ്ങിയിരിക്കും. കുടുംബവുമായി ബന്ധമില്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ മനോരോഗികളും വൃദ്ധരും ആണ് ഇങ്ങനെ മരിക്കുന്നവരിൽ അധികവും. ഇവരിൽ പലരും രോഗം മൂർച്ഛിച്ച് തുടങ്ങിയാലും ആശുപത്രിയിൽ പോകാത്തവരും മറ്റ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാത്തവരുമായിരിക്കും.

ലണ്ടനിലെ സീനിയർ പത്തോളജിസ്റ്റും റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്, ഡെത്ത് ഇൻവെസ്റ്റിഗേഷൻ ചെയർമാനുമായ ഡോക്ടർ മൈക് ഒസ്ബോൻ പറയുന്നു ” ആരോരുമറിയാതെ രോഗശയ്യയിൽ മരിച്ച് 7 മുതൽ 14 ദിവസം വരെ മൃതശരീരം തിരിച്ചറിയാതെ അനാഥമാക്കപ്പെട്ട നിലയിലുള്ള കേസുകൾ അനവധിയാണ്. മൃതദേഹങ്ങൾ അഴുകി തുടങ്ങുന്നു എന്നത് പോസ്റ്റ്മോർട്ടത്തിലൂടെ മരണകാരണം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അതിൽ മിക്കതും കോവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ ആയിരിക്കും. മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ മാസങ്ങളിൽ ഇത്തരം ഡസൻകണക്കിന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബന്ധുക്കളോടൊപ്പമോ ഒറ്റയ്ക്കോ താമസിച്ചിരുന്ന വ്യക്തികൾ ഇങ്ങനെ അനാഥമായി മരണപ്പെടുന്ന കേസുകൾ എഴുനൂറിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഇത്തരത്തിൽ വൈറസ് ബാധമൂലമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല, മറ്റു കാരണങ്ങൾ മൂലവും മരണങ്ങൾ സംഭവിച്ചിരിക്കാം. മരണപ്പെട്ടവരിൽ പലരും അടിയന്തര വൈദ്യ സഹായം ആവശ്യപ്പെടാൻ കഴിയാത്ത നിലയിൽ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നവരാണ്. പ്രായം ആകാതെ മരണപ്പെട്ടവർ ആകട്ടെ ഷിസോഫ്രീനിയ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. ഒറ്റപ്പെടൽ മൂലം മരണപ്പെടാൻ ഉള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
ഈ ലോക്ക്ഡൗൺ കാലത്ത് ജി പി കളും എൻ എച്ച് എസ് പ്രവർത്തകരും ഇത്തരത്തിലുള്ളവരുടെ വീടുകളിലെത്തി സന്നദ്ധ സേവനം നൽകിയിരുന്നു, എന്നിരുന്നാലും അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന കേസുകളാണ് ഇത്തരത്തിൽ പുറംലോകം അറിയാതെ പോകുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലൈ മാസത്തോടെ യുകെ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് ജോൺസൺ ആഗ്രഹിക്കുന്നു. ലോക്ക്ഡൗൺ ഇനിയും നീട്ടികൊണ്ടുപോയാൽ 3,500,000 ജോലികൾ അപകടത്തിലാകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. വേനൽക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നത് പരാജയപ്പെട്ടാൽ 3.5 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി ചാൻസലർ റിഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമ്പദ്‌വ്യവസ്ഥ പഴയ സ്ഥിതിയിലാക്കുന്നതിനുള്ള പ്രധാന നടപടികളിൽ ജോൺസൻ ഒപ്പുവച്ചു. ശവസംസ്കാരത്തിനും വിവാഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത മാസം ആദ്യം ഒഴിവാക്കും. ഒപ്പം പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് ജൂലൈ 4 മുതൽ പ്രവർത്തനാനുമതി ലഭിക്കും. രാജ്യത്തെ ആർ നിരക്ക് ഉയർന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് രാവിലെ പിന്തുണച്ചു.

ജൂലൈ 28നകം അവധിക്കാല യാത്രാ നടപടികൾ സുരക്ഷിതമാക്കാൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആശുപത്രികൾ പണിയുവാനും റോഡുകൾ നിർമിക്കുവാനും ജോൺസൻ പദ്ധതിയിടുന്നുണ്ട്. പദ്ധതികളുടെ ഒരു രൂപരേഖ വരും ആഴ്ചയിൽ ജോൺസൻ പുറത്തുവിടുമെന്ന് സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. ശൈത്യകാലം വീണ്ടും ആരംഭിക്കുന്നതിനുമുമ്പ് എൻഎച്ച്‌എസിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നുകൾ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങൾ ജൂൺ 15 മുതൽ വ്യക്തിഗത പ്രാത്ഥനകൾക്കായി ഉപയോഗിക്കാം. കൂടിചേർന്നുള്ള ആരാധനയ്ക്ക് അനുമതിയില്ല. എല്ലാ കടകളും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയെപറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശദീകരിക്കുകയുണ്ടായി. നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിനായി സർക്കാർ വളരെ ജാഗ്രതയോടെയും സുരക്ഷയോടെയും കൂടിയ സമീപനം സ്വീകരിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ യുകെ വിജയിക്കുകയാണെന്നും അതിനാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും നല്ല മാർഗം രണ്ടാം ഘട്ട വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണെന്ന് ഹാൻകോക്ക് അറിയിച്ചു.
വളരെ ശക്തമായ ഭാഷയിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ചു പഠിച്ചു മറുപടി എഴുതുന്ന ഒരാളാണ് ഇറ്റലിയിൽ ഉള്ള മലയാളിയായ സിസ്റ്റർ സോണിയ. നമ്മൾ എല്ലാവരും കാണുന്ന ഒന്നാണ് സോഷ്യൽ മീഡിയ ഒരുപാട് നന്മകൾക്ക് ഇടം കണ്ടെത്താൻ സാധിക്കുന്ന, ചിലർക്കെങ്കിലും ജീവിതത്തിൽ താങ്ങായി സോഷ്യൽ മീഡിയ വഴികാട്ടിയായിട്ടുണ്ട്. എന്നാൽ ചിലർ ഇതിനെ വിഷം മാത്രം ചീറ്റുന്ന ഒന്നായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഇതിൽ ഏറ്റവും വലിയ ഉദാഹരണമാണ് സന്യസ്തരെ അവഹേളിക്കുന്ന പോസ്റ്റുകൾ. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ ഉണ്ടെന്നിരിക്കെ അതിൽ ഒരു ന്യൂനപക്ഷം ചെയ്യുന്ന ദുഷ്ചെയ്തികൾ പെറുക്കിയെടുത്തു മറ്റെല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രവണത… എല്ലാവരും മനുഷ്യരാണെന്നും തെറ്റുകൾ ആർക്കും പറ്റാം എന്ന് നമ്മൾ മലയാളികൾ പറയുമ്പോൾ തന്നെ തെറ്റുകൾ പാടില്ല എന്ന മുൻവിധിയോടെ നാം സമീപിക്കുന്ന ഒരു വിഭാഗം ആണ് ക്രിസ്തവ സന്യസ്ഥർ… യേശുവിന്റെ ശിഷ്യനായിരുന്ന യേശുവിന്റെ അത്ഭുതപ്രവർത്തികൾ കണ്ട യൂദാസ് പോലും മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത കാര്യം നമ്മൾ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമാണ് നമുക്ക് വിവേകം ഉണ്ടാവുക… കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന രീതി മാറ്റാൻ സാധിക്കുക… തെറ്റ് ചെയ്യുന്നവർ നിയമാനുസൃതമായി ശിക്ഷിക്കപ്പെടട്ടെ .. അതിൽ ആർക്കും ഒരെതിർപ്പും ഇല്ല…
ഫെസ്ബുക് പോസ്റ്റ് വായിക്കാം…
പ്രതിസന്ധികളെയും എതിര്‍പ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താന്‍ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ല…
‘എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…’ എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങള്‍ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കടന്നുവന്ന ചിന്തയിതാണ്: എന്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാന്‍… ദൈവത്തിന്റെ തിരുമുമ്പില്‍ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിയ്ക്ക് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാന്‍ ഏത് കാര്യവും അന്ധമായി വിമര്‍ശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം?
സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാന്‍.
പതിമൂന്നാം വയസ്സ് മുതല്‍ നാല് കിലോമീറ്റര്‍ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാന്‍ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങള്‍ കൊയ്തപ്പോഴും ചങ്കോടു ചേര്‍ത്തു നിര്‍ത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു… ആ ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
വിജയങ്ങളും പരാജയങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളും, സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു ദൈവീക സ്വപ്നം എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോള്‍ ലോകത്തിന്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുര്‍ബാനയും അനുദിനവും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നപ്പോള്‍ ക്രിസ്തുവിനോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും വര്‍ദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ഉള്ളില്‍ ഉദിച്ചു… ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു കുറവ്… ആ കുറവിനെ നികത്താന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്ന് എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആരംഭിച്ചു.
കായിക മികവിന്റെ പേരില്‍ വച്ച് നീട്ടിപ്പെട്ട ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തില്‍ ചേരണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഏതാനും നിമിഷം എന്റെ പ്രിയപ്പെട്ടവര്‍ നിശ്ചലരായി. ‘മോനീ, വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം…’ (‘മോനി’ എന്നത് എന്റെ അമ്മയുടെ പേരാണ്) എന്ന ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകള്‍ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി. എങ്കിലും സര്‍വ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു: ‘പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്നെ കെട്ടിച്ചുവിടാന്‍ പരിശ്രമിച്ചാല്‍ ഞാന്‍ പള്ളിയില്‍ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും’.
ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാല്‍ എന്റെ കുടുംബം ഒരു മരണവീടിന് തുല്യമായി… അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകള്‍… പപ്പായുടെ കഠിനമായ മൗനം… സഹോദരന്മാരുടെ പിണക്കമൂറുന്ന മുഖങ്ങള്‍… ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍… തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല, ചിലര്‍ പറയുന്നു ‘കയ്യും കാലും വെട്ടി വീട്ടില്‍ ഇടാന്‍’… പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും എന്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാന്‍ കഴിഞ്ഞില്ല.
അവസാനം പലരുടെയും ഉപദേശത്തിന്റെ ഫലമായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സിനായി എന്റെ മാതാപിതാക്കളില്‍ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്‌പോര്‍ട്‌സ്‌കാരി ആയതിനാല്‍ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു… പുതിയ രൂപതയായതിനാല്‍ രൂപതയ്ക്ക് പുറത്തു പോകുവാന്‍ മെത്രാന്റെ അനുവാദം വേണമെന്ന് പറഞ്ഞപ്പോള്‍ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു.
മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാല്‍ അവരുടെ മുമ്പില്‍ കൈകള്‍ നീട്ടാന്‍ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയില്‍ ഉള്ള ഒരു സ്വര്‍ണക്കടയില്‍ (കോട്ടയം കട) കയറി എന്റെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണ്ണമാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളില്‍ ഏല്പിച്ചിട്ട് പറഞ്ഞു, പിന്നീട് ആവശ്യം വരുമ്പോള്‍ തന്നാല്‍ മതി എന്ന്.
2004 ജൂലൈ 5 ന് ഇരുപത്തിനാലാം വയസ്സില്‍ എന്നെ കോണ്‍വെന്റില്‍ കൊണ്ട് ആക്കുമ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ കരുതിയിരുന്നത് ഞാന്‍ വേഗം മടങ്ങിവരും എന്നുതന്നെയാണ്… ഒരു വര്‍ഷവും രണ്ടുവര്‍ഷവും വേഗം കടന്നുപോയി… പക്ഷേ എന്റെ തീരുമാനത്തിന് മാറ്റമില്ലാതായപ്പോള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ എന്നെ പിന്തിരിപ്പിക്കുവാന്‍ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തില്‍ അധികമൊന്നും പ്രാധാന്യം നല്‍കാതിരുന്ന എന്റെ പപ്പാ ബൈബിള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ തുടങ്ങി… ‘തലതിരിഞ്ഞു’ പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിള്‍ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാന്‍ വീട്ടില്‍ വരുമ്പോള്‍ പലവിധ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ പ്രിയപ്പെട്ടവര്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
16 വര്‍ഷങ്ങള്‍ക്ക ശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവര്‍ ‘സിസ്റ്റര്‍ സോണിയ തെരേസ്’ എന്ന യാഥാര്‍ത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. എന്റെ വീട്ടുകാര്‍ക്ക് എന്നെ കെട്ടിച്ചു വിടാന്‍ കാശില്ലാഞ്ഞിട്ടോ, കല്ല്യാണ പ്രായം കഴിഞ്ഞിട്ടും ചെറുക്കനെ കിട്ടാഞ്ഞിട്ടോ, മറ്റാരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, മോഹനവാഗ്ദാനങ്ങള്‍ നല്കി ആരെങ്കിലും വശീകരിച്ചിട്ടോ, അതുമല്ലെങ്കില്‍ എന്തെങ്കിലും കുറവുകളോ പോരായ്മകളോ ഉണ്ടായിട്ടോ ഒന്നുമല്ല ഞാന്‍ മഠത്തില്‍ പോയത്. മറിച്ച്, എന്റെ ജീവിത വഴിത്താരയില്‍ വ്യക്തമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ആണ് ഞാന്‍ അനുഗമിക്കുന്നത്.
ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആര് നിങ്ങളെ വേര്‍പെടുത്തുമെന്ന് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ എഴുതിയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാര്‍ത്ഥ സന്ന്യാസിനി ഈ സമൂഹത്തില്‍ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ഇവയൊന്നും അവളെ വേര്‍പെടുത്തില്ല.
നെഗറ്റീവ് കമന്റുകളാകുന്ന കല്ലുകള്‍ കൊണ്ടും നിന്ദനങ്ങള്‍ കൊണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന എഴുത്തുകള്‍കൊണ്ടും വ്യാജവാര്‍ത്തകള്‍കൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടും
അവര്‍ക്ക് നന്മകള്‍ ആശംസിച്ചു കൊണ്ടും…
സ്‌നേഹപൂര്‍വ്വം…
സി. സോണിയ തെരേസ് ഡി. എസ്. ജെ.
NB: മെഡലുകള്‍ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വര്‍ഷങ്ങള്‍ കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്.. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാന്‍ പാടാണ്… പിന്നെ മെഡലുകള്‍ പിടിച്ച് നില്‍ക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങള്‍ എല്ലാം നശ്വരമാണെന്ന സാക്ഷ്യം…
[ot-video][/ot-video]
യൂണിഫോം റണ്ണേഴ്‌സിന്റെ ബാനറിൽ ശ്രീ അഖിൽ സുദേശൻ, അനന്ദു ശാന്തജൻ,അഭയ്.എം.എസ് എന്നിവർ ചേർന്ന് നിർമ്മിച്ചു ശ്രീ മിഖിൽ അജിത്, ശ്രീ അനന്ദു ശാന്തജൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘അഭിലാഷമേ…’ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്..
കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന” സെറീൻ “(ZEREEN) എന്ന ഷോർട്ട് ഫിലിമിലെ
‘പ്രിയതേ..’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ശ്രീ അനന്ദു ശാന്തജൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
യുവ ഗാനരചയിതാവ് ശ്രീ അരുൺ കുമാർ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകരായ ഹൃദ്യ.ആർ.ദാസ്, അരുൺ.കെ.ജി എന്നിവരാണ്. നടനും അധ്യാപകനുമായ ശ്രീ അഭയ്.എം.എസ് നായകനും ,യുവ നടി കുമാരി ദേവു നായികയുമായി അഭിനയിച്ച ഗാനം യുവാക്കൾ ഏറ്റെടുത്തിരിക്കുകയാണ്.
മനോഹരമായ ഗാനത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് ശ്രീ മിഖിൽ അജിത് ആണ്.പോപ്പിൻസ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ സംഗീത സംവിധായകരായ ശ്രീ കൃഷ്ണലാൽ, ശ്രീ വിഷ്ണു ശിവൻ എന്നിവരാണ് നിർവഹിച്ചത്.റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചത് ശ്രീ റെജി, (ശ്രീരാഗ് റെക്കോർഡിങ് സ്റ്റുഡിയോ, കരുനാഗപ്പള്ളി) ആണ്.
Youtube Link :https://youtu.be/o5mh9kk-aS8
കോവിഡ് കാലത്ത് ലോക്ക് ഡൗൺ ആയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിന് പണം കണ്ടെത്തിയ നിരവധി വിദ്യാർത്ഥികൾ ആഹാരം പോലും ഇല്ലാതെ കഷ്ടപ്പെട്ട വാർത്ത പുറത്ത് വന്നിരുന്നു. ഇവർക്ക് ആവശ്യാനുസരണം ഭക്ഷ്യ സാമഗ്രികൾ എത്തിയ്ക്കുവാൻ ശ്രീ സിബി മാത്യു മുൻപന്തിയിൽ ഉണ്ടായിരുന്നു. നിരവധി അശരണർക്ക് അവരുടെ നിസ്സഹായ അവസ്‌ഥയിൽ താങ്ങാകുവാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് സിബി മാത്യു പറഞ്ഞു.

കൊറോണ ഭീതിയിലും സന്നദ്ധ രംഗത്ത് സജീവ സാന്നിധ്യമാവാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് നന്മ വറ്റാത്ത ഈ മലയാളി. സിബിയുടെ പ്രവർത്തനങ്ങൾ ആശ്വാസമേകിയ നിരവധി ആളുകൾ യുകെയിൽ ഉണ്ട്. സമൂഹത്തിന് വേണ്ടി പ്രവർത്തിയ്ക്കുമ്പോഴും തന്റെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുവാനും സമയം ചെലവഴിയ്ക്കുവാനും സമയം കണ്ടെത്തുന്ന സിബി തന്റെ നേട്ടങ്ങൾക്ക് പിന്നിലെ കുടുംബത്തിന്റെ പ്രോത്സാഹനത്തെയും നന്ദിയോടെ ഓർക്കുന്നു.

ലോകത്ത് എവിടെ ആയിരുന്നാലും സേവന സന്നദ്ധമായ മനസും പിന്തുണ നൽകുന്ന കുടുംബവും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് യുകെയിലെ നോട്ടിങ്ഹാമിൽ താമസിയ്ക്കുന്ന കോട്ടയം ഉഴവൂർ സ്വദേശി സിബി മാത്യു.
നഴ്സിംഗ് മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് IELTS/OET മാർക്ക് സംവിധാനത്തിൽ കാലഘട്ടത്തിനനുസരിച്ച് ഉപകാരപ്രദമായ രീതിയിൽ പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലിമെന്റിൽ ഉജ്ജ്വലമായ പോരാട്ടങ്ങൾ നടത്തിയ മുന്നണി പോരാളിയാണ് ശ്രീ സിബി മാത്യു.

കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ ചിലവഴിച്ചുകൊണ്ട് സമയം കളഞ്ഞവരാണ്. എന്നാൽ നോട്ടിങ്ഹാമിലെ തന്റെ വീടും പരിസരവും മനോഹരമായ രീതിയിൽ മാറ്റിയെടുക്കുവാൻ ശ്രീ സിബിയും കുടുംബവും നടത്തിയ പ്രവർത്തനങ്ങൾ നവമാധ്യമങ്ങളിൽ വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അതിരാവിലെ മുതൽ വീട്ടുജോലികൾക്ക് ശേഷം ഗാർഡനും പരിസരവും മനോഹരമാക്കി. ചെറു കല്ലുകൾ ശേഖരിച്ച് അവ വൃത്തിയായി കഴുകിയതിന് ശേഷം ഉണക്കി മനോഹരമായി പാകി. പിന്നീട് വീടിന്റെ അകം എല്ലാവരും ചേർന്ന് പെയിന്റിംഗ് ചെയ്ത് വർണ്ണമനോഹരമാക്കി. വീടിന്റെ അകവും പുറവും വൃത്തിയായി കഴുകി എടുത്തു. ക്യാരറ്റ്, ബീൻസ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ നട്ടുനനച്ച് വളർത്തുവാൻ ആരംഭിച്ചു. കൂടാതെ സമീപത്തുള്ള അരുവിയിൽ ജോലികൾക്ക് ശേഷം സന്ദർശിക്കുക പതിവായിരുന്നു. കൊറോണ കാലത്തും ശുഭാപ്തി ചിന്ത കൈവിടാതെ കുടുംബത്തോടൊപ്പം സമയം ഉപയോഗപ്രദമായി ചെലവിടണമെന്ന് സിബി മാത്യു പറയുന്നു.





ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തലേറെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ദിവസങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ആരൊക്കൊയോ ചെയ്‌ത പുണ്യപ്രവർത്തിയുടെ ഫലമെന്നോണം ഒരുപിടി സന്തോഷകരമായ വാർത്തകളും യുകെ മലയാളികളെത്തേടിയെത്തി. അത്തരത്തിൽ ഉള്ള പോർട്സ് മൗത് നിവാസികളായ ഒരു മലയാളി നഴ്‌സ് കുടുംബത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. തങ്ങളുടെ മൂന്നാമത്തെ കൺമണിയെ കാണാമെന്ന സന്തോഷത്തോട് ജോസ് ലിൻ ആന്റണിയും ഷെഫിയും കാത്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കരുതിവെച്ചത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിലതാണ്. ഓർക്കാൻ ശ്രമിച്ചാലും ആ ദിവസങ്ങളെ പറ്റി ജോസ്‌ലിന്റെ മനസ്സിൽ ഒന്നുമില്ല, ഒക്കെയും ഷെഫിയും മറ്റുള്ളവരും പറഞ്ഞു കൊടുത്ത അറിവ് മാത്രമാണ്. പക്ഷേ ഒന്നറിയാം പ്രാർത്ഥനയുടെ ഫലം കൊണ്ട് താനും കുഞ്ഞും സ്നേഹം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.
വയറ്റിൽ 28 ആഴ്ച പ്രായമായ കുഞ്ഞുണ്ടെങ്കിലും, അതിന്റെ ചെറിയ പ്രയാസങ്ങൾ അവഗണിച്ച് പതിവുപോലെ 2020 മാർച്ച് 13ന് ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാൽ പിറ്റേദിവസം ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്ക് പോയില്ല. പനി ഉണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ചെറിയ മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്തെങ്കിലും കടലിലെ തിരമാലകൾ വന്നു പോകും പോലെ പനി കൂടിയും കുറഞ്ഞും നിന്നു. അതേസമയം പനി മൂലമുള്ള ചൂട് കൂടി തന്നെ നിൽക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഭർത്താവ് ഷെഫി ആശുപത്രിയിലേക്ക് വിളിച്ചു. ഗർഭിണിയായവർക്ക് ആശുപത്രിയുമായി ബന്ധപ്പെടുവാൻ പ്രത്യേക സംവിധാനം ലഭ്യമാണ്. പാരാമെഡിക്കൽ സംഘം പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസുമായി എത്തിയത്.
ആശുപത്രിയിൽ എത്തിയ പാടെ എക്സറേ പോലുള്ള ചെറിയ പരിശോധനകൾ നടത്തി പനിയാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന് സമാധാനിപ്പിച്ചു പനിക്കുള്ള മരുന്നും നൽകി തിരികെ അയച്ചു. വീട്ടിലെത്തിയിട്ടും ചൂട് കൂടിയും കുറഞ്ഞും നില്ക്കെ ആശുപത്രിയിൽ നിന്നും കോൾ വന്നു, 17 ന് എടുത്ത എക്സ് റേ യിൽ ചെറിയ ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്സ് കഴിക്കണം എന്ന്. ഉടൻതന്നെ മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും, പിന്നീട് മറ്റ് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങി. കടുത്ത ചുമ, ശ്വാസതടസ്സം കഫത്തിൽ നേരിയരക്ത സാന്നിധ്യം, കടുത്ത ചൂട്, ഇതൊക്കെ കണ്ട് പരിഭ്രമിച്ച കുടുംബം വീണ്ടും ആംബുലൻസ് വിളിച്ചു എന്നാൽ പിറ്റേന്ന് പുലർച്ചെ ആണ് ആംബുലൻസ് എത്തിയത്. ജോസ്‌ലിൻ ഒരുപാട് വിഷമിച്ചാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കോവിഡ് രോഗികളുടെ നടുവിലേക്കാണ് ഉദരത്തിലെ പിഞ്ചോമനയേയും കൊണ്ട് താൻ പോകുന്നതെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാനുള്ള ധൈര്യമില്ലാതെ ജോസ്‌ലിനും ഷെഫിയും ആശുപത്രിയിലേയ്ക്ക് പോയി.
പിന്നീട് ഗുരുതരാവസ്ഥയിലായ ജോസ്‌ലിനെ ഇന്റെൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ, ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദ്ദവും താണു, ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതെ ആയപ്പോൾ ജോസ്‌ലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ മെഡിക്കൽ ടീം തീരുമാനിച്ചു. പിന്നീടാണവൾ അബോധാവസ്ഥയിൽ ആകുന്നത്, പിന്നീട് നടന്നതൊന്നും ജോസ്‌ലിന് ഓർമ്മയില്ല. ജോസ്‌ലിനെ കോവിഡ് സസ്പെക്ടഡ് കേസ് ആക്കി. വളരെയേറെ മോശം സാഹചര്യം ആയതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്ന് പറഞ്ഞു, ഷെഫി വീട്ടിലേക്ക് മടങ്ങാനും കുടുംബം ഉൾപ്പെടെ ഐസൊലേഷനിൽ പ്രവേശിക്കാനും നിർദേശം നൽകി.
ശനിയാഴ്ച ഉച്ചയ്ക്ക് 11 ന് ജോസ്‌ലിൻ ജോസഫിന്റെ സർജറി ആരംഭിച്ചുവെന്ന് വീട്ടിൽ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർത്ഥിച്ചു. അവർക്കൊപ്പം രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ കുറേയേറെ മനുഷ്യരും ലോകത്തിന്റെ പല ഭാഗത്തു നിന്നായി അവർക്ക് വേണ്ടി അവരോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയിൽ നിന്നും വന്ന് ഫോൺ കോളിലൂടെ ഷെഫി അറിഞ്ഞു. തനിക്കൊരു മോൾ ജനിച്ചിരിക്കുന്നു. 990 ഗ്രാം തൂക്കം 28 ആഴ്ച വളർച്ച. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണിച്ചശേഷം ശിശു വിഭാഗത്തിലെ സംരക്ഷണത്തിലേക്ക് കുഞ്ഞിനെ മാറ്റി. ജോസ്‌ലിൻ പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി, വീട്ടിൽ എല്ലാവർക്കും കോവിഡ് ഭീതിയും.

മാർച്ച് 22 ഓടെ ഷെഫിക്കും മമ്മിക്കും പനി തുടങ്ങി, അത് കുറഞ്ഞും കൂടിയും നിന്നു, ആർക്കും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇരുപത്തിമൂന്നാം തീയതി ആശുപത്രിയിൽനിന്ന് വിളിയെത്തി ജോസ്‌ലിന് നല്ല മാറ്റം ഉണ്ടെന്നും വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും എന്നും. ജോസ്‌ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്ക് മാറ്റി. വീട്ടിലുള്ളവർക്ക് പനി കുറഞ്ഞു തുടങ്ങിയിരുന്നു.
കണ്ണുതുറന്ന ജോസ്‌ലിനോട് ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് കോവിഡിനെ പറ്റിയും കുഞ്ഞുമകളെ പറ്റിയുമൊക്കെ പറഞ്ഞത്. പിന്നീട് വളരെ വേഗത്തിൽ അവൾ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് ഗതിവേഗത്തിൽ നടന്നുതുടങ്ങി. പ്രാർത്ഥനയിൽ വിശ്വാസം ഇല്ലാതിരുന്ന ഡോക്ടർ പോലും കുഞ്ഞു മകൾക്ക് അമ്മയെ തിരികെ നൽകണെ എന്ന് പ്രാർത്ഥിച്ചു പോയി. ജോസ്‌ലിനെയും കുഞ്ഞിനെയും അത്ഭുത അമ്മയുംകുഞ്ഞും എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ഇടയ്ക്ക് കുഞ്ഞിനെയും വീട്ടുകാരെയും വീഡിയോ കോളിലൂടെ കാണുന്നുണ്ടായിരുന്നു. നഴ്സുമാർ ഇടയ്ക്കിടെ കം ബാക്ക് എന്ന് തന്റെ ചെവിയിൽ മന്ത്രിച്ചിരുന്നതായി ജോസ്‌ലിൻ ഓർക്കുന്നു. അങ്ങനെ രോഗം ഭേദമായി. മാർച്ച് 28 ഓടെ ജോസ്‌ലിനെ തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികൾ ഇല്ലാതിരുന്ന ഷെഫി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കാറുമായി ചെന്ന് ഭാര്യയെ കൂട്ടി.
വീട്ടിലെത്തി കഴിഞ്ഞ് രണ്ടു തവണ നടത്തിയ സ്രവപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ ആറിന് മാത്രമാണ് ജോസ്‌ലിൻ കുഞ്ഞിനെ കണ്ടത്. ഏപ്രിൽ പതിമൂന്നിനാണ് ഷെഫി കുഞ്ഞിനെ കാണുന്നത്. പിന്നീട് അധികൃതർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം അകലത്തു നിന്നുകൊണ്ട് കുഞ്ഞിനെ കണ്ടു. ജനിച്ച ശേഷം രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞുമായി മെയ് 21നാണ് ജോസ്‌ലിനും ഷെഫിയും വീട്ടിലെത്തിയത്, അവരെ സ്വീകരിക്കാൻ മമ്മിക്കും ജോവ്‌റിലിനും കെസ്റ്ററിനുമൊപ്പം ലോകത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു.
ടോം ജോസ് തടിയംപാട്
വൃക്ക ദാനത്തിലൂടെ മലയാളികൾക്ക് മാതൃകയായി മാറുകയും ലോകം മുഴുവൻ വൃക്കദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുകയും ചെയ്ത ഫാദർ ഡേവിസ് ചിറമേൽ എല്ലാം നഷ്ട്ടപ്പെട്ടു വിദേശത്തുനിന്നും കേരളത്തിലേക്ക് ഒഴുകുന്ന മലയാളികൾക്ക് ഒരു കൈത്താങ്ങാകുന്നതിനുവേണ്ടി നടത്തുന്ന സേവ് പ്രവാസി എന്ന ആശയം ഇന്നു ലോക മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ലോകം മുഴുവൻ പോയി ജോലിചെയ്തു കേരളത്തിലെ പട്ടിണിയകറ്റാൻ കഷ്ട്ടപ്പെട്ട് പണിചെയ്തവൻ പട്ടിണിക്കാരനായി തിരിച്ചുവരുമ്പോൾ ഒരു കൈത്താങ്ങാകാൻ ലോകത്തെ മുഴുവൻ മലയാളിക്കും ബാധ്യതയുണ്ട്. ആ ബാധ്യതയാണ് അച്ചൻ ഏറ്റെടുത്തിരിക്കുന്നത് ഇതിലേക്ക് നമ്മൾ അച്ചനെ സഹായിക്കേണ്ടതുണ്ട് .
സേവ് പ്രവാസി എന്ന ആശയത്തിൽ നിന്ന് രൂപം കൊണ്ട രണ്ടാമത്തെ ആശയമാണ് “ഹൃദയപൂർവം പ്രവാസി”. ഇതിൽ മടങ്ങിവരുന്ന/ മടങ്ങിവന്ന പ്രവാസികളുടെ കുടുംബങ്ങളിലെ അത്താഴപ്പട്ടിണിക്കാരെ അഥവാ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ തയ്യാറാക്കിയ ഒരു പദ്ധതിയാണ്.
ഒരു കുടുംബത്തിന് ഒരു വർഷം 90000 രൂപ എന്ന കണക്കിൽ അതായത് 30000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നൽകി, ഓരോ മാസവും കിട്ടുന്നത് കടവും വാങ്ങി നേരെ നാട്ടിലെ കുടുംബങ്ങളിലേക്ക് അയച്ചുകൊടുത്ത് കഴിഞ്ഞവർ, പെട്ടെന്ന് എല്ലാ വരുമാനവും നിലച്ചു പോയിട്ട്, നാട്ടിലെത്തിയാൽ എന്തുചെയ്യും എന്ന് കണ്ണുമിഴിച്ചു പോയവർക്ക്, അവരുടെ ജീവിതത്തിൽ വീണ്ടും പ്രത്യാശയുടെ കിരണങ്ങൾ ചൊരിയാൻ, കുടുംബത്തിന്റെ അത്യാവശ്യ ചിലവുകൾ ഒരു വർഷം നടക്കുമല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് പുതിയ ജീവിതം ആരംഭിക്കാൻ വേണ്ടിയുള്ള ഒരു കൈത്താങ്ങാണിത്.
ഇപ്പോൾത്തന്നെ 178 കുടുംബങ്ങളെ ഒരുവർഷം സംരക്ഷിക്കാൻ യുകെ അടക്കമുള്ള പലരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ ചില സുമനസ്സുകളുടെ കാരുണ്യം മൂലം അതിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. ആദ്യത്തെ ആളായി മലേഷ്യയിൽ നിന്ന് എത്തി കോവിഡ് ബാധിച്ച പുരുഷോത്തമൻ എന്നയാളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞാൻ രാവിലെ അച്ചനോട് ഈ പരിപാടിയുടെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കുറഞ്ഞത് പത്തു കുടുംബങ്ങൾക്കെങ്കിലും സഹായം എത്തിക്കാൻ നിലവിൽ ആളുകൾ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്, എന്നാൽ അതുപോര കൂടുതൽ ആളുകളെ സഹായിക്കേണ്ടതുണ്ട്. അതാത് സ്ഥലങ്ങളിലെ സാമൂഹ്യ, സർവീസ് സംഘടനകൾക്കും കൂട്ടായ്മകൾക്കും അർഹരായവരെ കണ്ടെത്തി നൽകി സഹായിക്കാനാകും. ഒരു സംഘടനയ്ക്ക് രണ്ടുപേർ എന്ന നിലയിൽ നിർദ്ദേശിക്കാം. ചിറമേലച്ചൻ നേരിട്ട് ആ വീടുകൾ സന്ദർശിച്ച് അർഹത ഉറപ്പാക്കി സ്പോൺസേഴ്‌സിനെ അറിയിച്ചുകൊണ്ട് സഹായം കൊടുക്കാൻ തുടങ്ങും. നമ്മൾ ഒന്നിച്ചുനിന്നാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ.
ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ഈ ജീവകാരുണ്യദ്ധതിയിൽ പങ്കാളികളായി, മടങ്ങിയെത്തിയാൽ കുടുംബത്തോടെ കൂട്ട ആത്മഹത്യയല്ലാതെ വഴിയില്ല എന്ന് കരുതിയവരെ രക്ഷിക്കാൻ നമുക്കൊരുമിക്കാം. 500 കുടുംബങ്ങളെ എങ്കിലും കുറഞ്ഞത് ഏറ്റെടുക്കണം എന്നാണ് അച്ചൻ ആഗ്രഹിക്കുന്നത്. കഴിയുന്ന എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ചിറമേൽ അച്ചന്റെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം ചേർക്കുന്നു. ഓരോ സന്ദേശവും ഓരോ കുടുംബങ്ങളെ ഏറ്റെടുക്കാൻ ഉതകുന്നതാകട്ടെ.
ഒരാൾക്ക് ഒറ്റയ്ക്ക് കഴിയില്ലെങ്കിൽ ഒന്നോ രണ്ടോ പേര് ചേർന്നും ഉത്തരവാദിത്തം ഏറ്റെടുത്താലും ഒരുപക്ഷെ ഓരോ കുടുംബങ്ങളെ വീതം ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു സഹായിക്കാനേയേക്കും .
നാളെ ആരെന്നും എന്തെന്നുമാർക്കറിയാം
ഫാദർ ഡേവിസ് ചിറമേലിന്റെ ഫോൺ നമ്പർ Fr. Davis Chiramel : 0091 92073 03131