കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.
കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ദ്ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.ഡോ. അഭിഷേക് രാജന്‍, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് എന്നിവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കും.
ബാല സജീവ് കുമാർ
കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.
യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.
കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.
ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.
കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688
സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്. സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.
ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe) ബിബിസി യുമായി പങ്കുവെച്ചത്.
സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.
[ot-video][/ot-video]
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയർമാരിൽ രണ്ടുപേരിലാണ് ഇന്നലെ വാക്സിൻ കുത്തിവച്ചത്.
മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ എൺപതു ശതമാനവും തനിക്ക് പൂർണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗിൽബർട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയൽസ് നടത്തും.
ട്രയൽസിന് വിധേയരാകുന്ന വൊളന്റിയർമാരെ നിരന്തരം നിരീക്ഷണത്തിനു വിധേയരാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കൽ റിസ്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയൽസിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സർവകലാശാല നടത്തുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ കൂടുതൽ വേഗത്തിലാക്കാനും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികൾ ഇന്നലെ പ്രഖ്യാപിച്ചു. ദിവസേന 51,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാരിനുള്ളത്. ഇതു മാസാവസാനത്തോടെ ഒരു ലക്ഷമാക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് അവശ്യസേന മേഖലയിൽ ജോലിചെയ്യുന്നവർക്കും അവരുടെ വീടുകളിലുള്ളവർക്കും ഇന്നുമുതൽ ഓൺലൈൻ റജിസ്ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാൻ സാഹചര്യമൊരുക്കും. ഇത്തരം തൊഴിൽ മേഖലയിൽ മാനേജ്മെന്റിനും തങ്ങളുടെ സ്റ്റാഫിനെ പരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെടാം.
ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകൾക്കു പുറമേ മൊബൈൽ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോൾ ഐസലേഷനുള്ള എൻഎച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയ്ക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തിൽ ജോലിയിൽ തിരികെയെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിലവിൽ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. ഇത് 48 ആക്കും. ആർമിയുമായി സഹകരിച്ച് പോപ് അപ് മൊബൈൽ ടെസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ബിജു തോമസിന്റെ പിതാവായ കെ ടി തോമസ് കൊല്ലപ്പള്ളിൽ (89) ആണ് ഇന്ന് രാവിലെ നാട്ടിൽ മരിച്ചത്. കോട്ടയം പരംപുഴക്കടുത്തുള്ള നട്ടശ്ശേരി ആണ് പരേതന്റെ സ്വദേശം.
സംസ്കാരം നാളെ പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. രണ്ട് മക്കൾ ആണ് പരേതനുള്ളത്, തങ്കച്ചൻ തോമസ്, ബിജു തോമസ്. ഇതിൽ ബിജു തോമസ് ആണ് കുടുംബസമേതം സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ അംഗമായ ബിജുവിന്റെ പിതാവിന്റെ നിര്യാണത്തിൽ SMA പ്രസിഡന്റ് വിജി കെ പി അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.
കൊറോണ വൈറസ് പ്രവാസിമലയാളികൾക്ക് വരുത്തിവെക്കുന്ന വിഷമതകളെക്കുറിച്ചു പറയേണ്ടതില്ല. കൊറോണ ബാധിച്ചും അല്ലാതെയും യുകെയിൽ മരിച്ച മിക്കവരുടെയും സംസ്ക്കാരം യുകെയിൽ തന്നെ നടത്തുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നാട്ടിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ ബിജുവിന് സാധിക്കുകയില്ല എന്നത് വേദനാജനകമാണ്.
കുറച്ചുകാലമായി ബിജുവിന്റെ പിതാവ് ചികിത്സയിൽ ആയിരുന്നു. 2020 ജനുവരിയിൽ പിതാവിന് വാർധക്യസഹചമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്‌തിരുന്നു. തുടന്ന് ബിജു പിതാവിനെ കാണാൻ നാട്ടിൽ പോയിരുന്നു എന്നത് ഒരു അനുഗ്രഹമായി എന്നാണ് ബിജു ഇതുമായി പറഞ്ഞത്. കെ ടി തോമസിന്റെ മരണത്തിൽ ബന്ധുക്കളുടെ ദുഃഖത്തിൽ മലയാളം യുകെ പങ്ക്‌ചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലോകം മുഴുവൻ ജീവൻ സംരക്ഷിക്കാനായി നെട്ടോട്ടമോടുമ്പോൾ, ഒറ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെ…ഏതാനും വരികളിലൂടെ… അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും ഗിറ്റാർറിസ്റ്റും. സംഗീത സംവിധായകനുമായ കളമശ്ശേരി സ്വദേശി നവീൻ ജെ അന്ത്രാപെറി ൻെറ ശബ്ദത്തിലൂടെ നിങ്ങൾക്കായ്…..
ജീവൻെറ തുടിപ്പിനായി ലോകം ദാഹിക്കുമ്പോഴും “ഞാൻ “എന്ന വാക്കിൽ ഉറച്ചു നിൽക്കണോ ????
ഒന്നു മാറി ചിന്തിക്കാൻ സമയായില്ലേ???
ഒറ്റപ്പെട്ടവരുടെ വേദന അറിയാൻ ഒറ്റപ്പടണം…. അത് അനുഭവിച്ചറിയുക തന്നെ വേണം…മരണത്തോടു മല്ലിടുമ്പോഴും അവരെ വേദനിപ്പിക്കുന്നത് അവരുടെ അസുഖമല്ല…മറിച്ച് വീട്ടുകാരും…കൂട്ടുകാരും…ബന്ധുക്കളും.. ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ആ അവസ്ഥയാണ്…അവരുടെ മനസ്സാണ് ഈ ഗീതം…
“LONELY I’M CRYING ” നമുക്ക്… അല്ല..ലോകത്തിനു മുഴുവനുമായുള്ള ഒരു സന്ദേശമാണ്… നിങ്ങൾ എത്ര വലിയവനാണെങ്കിലും…എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും…. ഒരു നാൾ ഒറ്റപ്പെടാം….
തിരക്കേറിയ ജീവിത പന്ഥാവിൽ ഒറ്റപ്പെട്ട പലരെയും നാം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവാം…പക്ഷേ ഒരു വേള നാം ഒരു നോട്ടം…. ഒരു പുഞ്ചിരി….ഒരിത്തിരി സഹതാപം … ഒരു തരി സ്നേഹം….അവരുടെ നേരെ നീട്ടിയിരുന്നെങ്കിൽ….അവരും അനുഭവിക്കുമായിരുന്നു..സന്തോഷം…അവരുടെ ജീവിതത്തിലും ഉണ്ടാവുമായിരുന്നു പ്രത്യാശയുടെ ഒരു തിരി വെളിച്ചം….
വെെകിയിട്ടില്ല…..”ഞാൻ”..ൽ നിന്നും “നമ്മൾ” ലേക്കുള്ള ദൂരംവിദൂരമല്ല….പൊരുതാം….മുന്നേറാം….ഒന്നായി… സ്നേഹിച്ച്…സഹകരിച്ച്…പങ്കുവെച്ച്…
ലിങ്കൺഷെയർ: യുകെയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവ് മരണമടഞ്ഞു. കോഴിക്കോട് പേരാമ്പ്രക്ക് അടുത്തുള്ള ചെമ്പനോട സ്വദേശി സിദ്ധാര്‍ഥ് പ്രകാശ് ആണ് ഇന്നലെ ലണ്ടനിൽ മരിച്ചത്. ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷം മെഡിക്കൽ വിദ്യാര്‍ത്ഥിയാണ് പരേതനായ സിദ്ധാര്‍ഥ്. ലോക്‌ഡോണ്‍ മൂലം കോളേജുകളും യൂണിവേഴ്‌സിറ്റിയും അവധിയില്‍ ആയതിനാല്‍ ലണ്ടനിലുള്ള പിതാവിന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു സിദ്ധാര്‍ഥ്.
എന്താണ് മരണകാരണം എന്ന് ഇപ്പോഴും വ്യക്തമല്ല. ഖത്തര്‍ റോയല്‍ കുടുംബത്തിന്റെ ചീഫ് ഫിസിഷ്യന്‍ ആയ ഡോ പ്രകാശാണ് സിദ്ധാര്‍ത്ഥിന്റെ പിതാവ്. ഇവർ കോഴിക്കോട് പേരാമ്പ്ര ചെമ്പനോട ആണ് സ്വദേശം. ചെമ്പനോട കുന്നക്കാട്ട് കുഞ്ഞച്ചന്റെ (K T) കൊച്ചുമോനാണ് മരിച്ച സിദ്ധാർഥ്.
ലോക്‌ഡോണ്‍ നിയന്ത്രണം മൂലം വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പിതാവ് ഡോ. പ്രകാശിനടക്കം യുകെയില്‍ എത്താനാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ട്. ഗള്‍ഫില്‍ നിന്നും മറ്റും കാര്‍ഗോ വിമാനങ്ങള്‍ കോവിഡ് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നുണ്ട്.
എന്നാല്‍ യുകെയില്‍ നിന്നും കാര്‍ഗോ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് മൂലമല്ലാത്ത മരണം സംഭവിക്കുന്നവരുടെ മൃതദേഹം പോലും നാട്ടില്‍ എത്തിക്കാന്‍ ഉള്ള സാധ്യതയും ഇപ്പോൾ നിലവിൽ ഇല്ല.
വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ബ്രിസ്റ്റോൾ മലയാളി അമർ ഡയസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 24 വെള്ളിയാഴ്ച 12 മണിക്ക് വെസ്റ്റേൺ സൂപ്പർ മേയർ ക്രമറ്റോറിയത്തിൽ നടക്കും. അമർ ഡയസ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലെ സെന്റ തോമസ് മിഷൻ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ കമ്മ്യൂണിറ്റി അംഗമായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യമനുസരിച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രം സംസ്കാരം ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. എന്നതിനാൽ ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ക്രമറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് കാർഡിഫ് സീറോ മലബാർ മിഷന്റെ ഡയറക്ടറായ റവ. ഫാ. ജോയി വയലിൽ CST ആയിരിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക ദിവ്യബലിയും ഒപ്പീസ് പ്രാർത്ഥനയും അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ബ്രിസ്റ്റോൾ ഫിഷ്പോണ്ടസ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ബഹുമാനപ്പെട്ട ഫാ.പോൾ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും.
സംസ്കാര ചടങ്ങുകളിൽ നേരിട്ട് വന്ന് പങ്കുചേരുവാൻ സാധിക്കാത്തതിൽ ചെൽറ്റനാം സീറോമലബാർ സമൂഹത്തെ പ്രതിനിധീകരിച്ച് റവ. ഫാ. റ്റോണി പഴയകുളം CST യും, സ്വാൻസിയിലെ സമൂഹത്തിനുവേണ്ടി റവ. ഫാ. സിറിൾ തടത്തിലും, എക്സിറ്റർ സമൂഹത്തിനുവേണ്ടി റവ. ഫാ. സണ്ണി MSFS ഉം, വെയിൽസ് സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് റവ. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേലും ബ്ലൂ സ്റ്റാർ ആൻഡ് അദർ ഷോർട്ട് മിഷൻ വേണ്ടി റബർ ഫാദർ കൊച്ചുപറമ്പിൽ പ്രാർത്ഥനയും അനുശോചനമറിയിച്ചു.
അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു. അമറിന്റെ പ്രിയ ഭാര്യ മിനിയുടെയും മക്കളായ അലീഷ്യ, ആമി മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും ദുഃഖത്തിൽ മലയാളംയുകെയും പങ്കുചേരുന്നു.
തത്സമയ സംപ്രേഷണം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കാണാൻ സാധിക്കും
ഡർബി: യുകെ മലയാളി കുടുംബങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ദുഷ്ക്കരമായ പാതയിൽ കൂടിയാണ്. ഒരു മരണം നടന്നാൽ അതിൽ പങ്കെടുക്കാൻ പോലും നിർവാഹമില്ലാത്ത ഒരു സാമൂഹിക അവസ്ഥ.. ഒരു കൂട്ടുകാരൻ, സഹപ്രവർത്തകൻ.. വേണ്ട അത് അമ്മയാകാം അച്ഛനാകാം, ഭാര്യയാകാം, ഭർത്താവ്, മക്കൾ ആകാം… തന്റെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നുള്ള് മണ്ണിടുവാൻ പോലും ഉള്ള അവസരം വെട്ടിച്ചുരുക്കിയ കൊറോണ എന്ന വൈറസ് … ഇതിനെല്ലാം നടുവിൽ ആണ് ഡെർബിയിൽ നിര്യാതനായ സിബി മോളെപറമ്പിൽ മാണിയുടെ ശവസംസ്ക്കാരം ഇന്ന് നടന്നത്.മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ 9.45 നു തന്നെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. ഏകദേശം നാൽപത് മിനിട്ടാണ് വീട്ടിലുള്ള പ്രാർത്ഥനയ്ക്കായി എടുത്തത്. യുകെയിലെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സമയക്രമം പോലും പാലിച്ചുകൊണ്ടാണ് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കിയത്. മാർ ബസേലിയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഡെർബിയുടെ ചുമതല വഹിക്കുന്ന ഫാദർ സിജു വർഗീസ് കൗങ്ങമ്പിള്ളിൽ ആണ് നേതൃത്വം നൽകിയത്.
തുടർന്നുള്ള ചടങ്ങുകൾക്കായി ഡെർബിയിൽ നിന്നും കുറച്ചകലെയുള്ള നോട്ടിങ്ഹാം റോഡ് സെമെട്രിയിൽ പതിനൊന്ന് മണിയോടെ എത്തിച്ചേർന്നു. പതിനൊന്നരയോടെ സെമെട്രിയിലെ ശവസംക്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ ബോഡി കൊണ്ടുപോകാൻ ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതിന് ശ്രമിച്ചില്ല. എന്നാൽ നാട്ടിൽ ഉള്ളവരുടെ ബന്ധുക്കളുടെ വിഷമതകൾ ഒരുപരിധി വരെ കുറയ്ക്കുവാൻ ശവസംസ്ക്കാര ചടങ്ങുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തത് സഹായിച്ചു.
1970 തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള വടകരയിൽ മോളെപ്പറമ്പിൽ MR & MRS മാണി സ്‌കറിയയുടെ മകനായി ജനനം. സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഇടവകാംഗം. ഒരു സഹോദരി മാത്രമാണ് സിബിക്ക് ഉള്ളത്, പേര് സിനി. ഉഴവൂർ കോളേജിൽ വിദ്യാഭ്യസം പൂർത്തിയാക്കിയ സിബി പിന്നീട് മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫർമസിയിൽ ഉന്നത ബിരുദം കരസ്തമാക്കി.
ജീവിത യാത്രയിൽ സിബിയുടെ ജീവിത പങ്കാളിയായി അങ്കമാലിക്കാരി അനു വർക്കി കടന്നുവന്നു. സിബിയുടെയും അനുവിന്റെയും സ്വപനങ്ങൾക്ക് ചിറകുകൾ നൽകി ജോൺ സക്കറിയ, മാർക്ക് സക്കറിയ എന്നീ രണ്ട് ആൺ കുട്ടികൾ. കുടുംബ ജീവിതത്തിലെ തിരക്കുകൾ ഉള്ളപ്പോഴും നാട്ടിലെ സാമൂഹിക, സാമുദായിക മണ്ഡലത്തിൽ ഒരു ക്രിയാത്മക വ്യക്തിയായി നിലകൊണ്ടിരുന്നു പരേതനായ സിബി മാണി. എപ്പോഴും ചെറു പുഞ്ചിരിയോടെ കൂടി ഇടവക പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന സിബി എല്ലാവരുടെയും ഇഷ്ടകഥാപാത്രമായിരുന്നു.യുകെയിൽ വന്നശേഷവും താൻ ചെയ്‌തു വന്ന പ്രവർത്തികൾ സമൂഹത്തിനായി ചെയ്യുന്നതിൽ കുറവ് വരുത്തിയിരുന്നില്ല. ഡെർബിയിലെ മലയാളികളുടെ പ്രിയപ്പെട്ട സിബിക്ക് കൊറോണ വൈറസ് ബന്ധിച്ചപ്പോഴും ഒരാളും ഇത്തരമൊരു ദുരന്തം മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
അങ്ങനെ യുകെയിലെ മലയാളികളുടെ ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് സിബി മരണപ്പെടുന്നത്.
ഇദ്ദേഹത്തിന് കാർഡിയാക് അറസ്ററ് ഉണ്ടായതാണ് മരണത്തിന് കാരണമായത്. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്.[ot-video][/ot-video]
ഷിബു മാത്യൂ
മുത്ത് രത്ന്നക്കര. അധികമാരും കേള്‍ക്കാത്ത ഒരു സ്ഥലം. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും അടുത്തുള്ള സ്ഥലമാണിത്. ത്രിശ്ശിവപേരൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും ഈ സ്ഥലം ഏതെന്ന്. ജീവിതം പച്ച പിടിപ്പിക്കാന്‍ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയും അതിനോട് ചേര്‍ന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കൊടുക്കുന്ന ഒരു കാസറ്റ് കടയും. സാങ്കേതീകവിദ്യ വളരാന്‍ തുടങ്ങിയ കാലത്ത് ആകാശവാണി ആധുനികതയ്ക്ക് വഴിമാറികൊടുത്തപ്പോള്‍ അത് സന്ദര്‍ഭമാക്കി പാട്ടുകള്‍ കാസറ്റില്‍ റിക്കോര്‍ഡ് ചെയ്ത് വില്ക്കാനാരംഭിച്ചു. ഇന്നത്തെപ്പോലയല്ല അന്ന്. റിക്കോര്‍ഡ് ചെയ്ത് തീരുന്ന സമയം മുഴുവനും റിക്കോര്‍ഡ് ചെയ്യുന്ന പാട്ടുകള്‍ കേട്ടിരിക്കണം. ശ്രുതിയും താളവും തെറ്റാതെ എന്നു പറയുന്നതുപോലെ തന്നെ കാസറ്റ് വലിയുന്നുണ്ടോ കറന്റ് പോകുന്നുണ്ടോ എന്ന് കാത്തിരിക്കണം. മൂന്ന് വര്‍ഷം കട നടത്തി. റിക്കോര്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രുതിയും താളവും പഠിച്ചു. ശ്രീക്കുട്ടന്റെ ഭാഷയിയില്‍ പറഞ്ഞാല്‍ സംഗതിയും ടെമ്പോയും.. കാസെറ്റ് കടയാണെന്റെ ഗുരു.
സംഗീതത്തില്‍ ഇതാണ് ആകെയുള്ള എന്റെ സമ്പത്ത്.
യോര്‍ക്ഷയര്‍ സംഗീതം.
ഷൈന്‍ കള്ളിക്കടവില്‍.
യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറില്‍ സംഗീതം പഠിക്കാതെ, സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാതെ, റിക്കോര്‍ഡ് ചെയ്തു കൊടുത്ത പതിനായിരക്കണക്കിന് പാട്ടുകളുടെ ബലത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടി കഴിവ് തെളിയ്ച്ച തൃശ്ശൂര്‍ക്കാരന്‍. മലയാളികള്‍ക്കഭിമാനം. മലയാളത്തോടൊപ്പം തമിഴും തെലുങ്കും ഹിന്ദിയും പഞ്ചാബിയുമൊക്കെയുണ്ട്. ഇതില്‍ ജാതിമത ഭേതവ്യത്യാസങ്ങള്‍ ഒന്നുമില്ല. വിശുദ്ധ കുര്‍ബാനയുള്‍പ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ ഇതില്‍ പ്രധാനമാണ്.
മുത്ത് രത്ന്നക്കര കള്ളിക്കടവില്‍ വിശ്വംഭരന്‍ ഷൈമാവതി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷൈന്‍. ഇളയത് സഹോദരി ഷെന്‍സി. അച്ഛന്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും അമ്മ ഹിന്ദി അദ്ധ്യാപികയും. ഒരു സാധാരണ കുടുംബം എന്നതിലപ്പുറം സംഗീതവുമായി യാതൊരു ബന്ധവും പാരമ്പര്യമായി ഇവര്‍ക്കില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ‘തുകിലുണരൂ.. തുകിലുണരൂ.. എന്ന ഗാനം യുവജനോത്സവത്തില്‍ പാടി. രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പിന്നീടൊന്നും നടന്നില്ല. കൊളേജില്‍ പഠിക്കുന്ന കാലത്ത് പാട്ടുകള്‍ പാടിയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാട്ടില്‍ ‘മരണഫണ്ട് ‘ എന്ന ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷ വേളയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ പഴയകാല ഗാനങ്ങളുടെ ട്രാക്കുകളോടൊപ്പം ചില ഗാനങ്ങളില്‍ പാടിയിരുന്നു. ഇതൊക്കെയാണ് സംഗീത ലോകത്തെ ഷൈനിന്റെ മുന്‍കാല പരിചയം.
2006 ല്‍ യുകെയിലെത്തിയ ഷൈന്‍
2010 ടെയാണ് സംഗീത ലോകത്തിലേയ്ക്ക് തനതായ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. യോര്‍ക്ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈന്‍ അക്കാലത്ത് ഗാനമേളകളില്‍ തിളങ്ങി നിന്ന വേല്‍മുരുകാ… ഹരോ ഹരാ.. എന്ന ഗാനം പാടി യുകെ മലയാളികളുടെ ഹൃദയം കവര്‍ന്നുതുടങ്ങി. സംഗീത ലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നു അത്. തുടര്‍ന്ന് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയില്‍ പാടി തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയിലൂടെ യുകെയിലെ പല പ്രമുഖ സ്റ്റേജിലും പാടി. സ്‌കോട്‌ലാന്റിലും വെയില്‍സിലും ലണ്ടണിലുമൊക്കെ ഷൈന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മുന്നോറോളം സ്റ്റേജുകളില്‍ ഇതിനോടകം പാടി.
ഗാനമേളകളില്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് ആസ്വാദനത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മറുപടി. യുകെയിലെ പ്രമുഖ നഗരമായ
സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടിയപ്പോള്‍ പാട്ടിനിടയ്ക്ക് മൈയ്ക് പിടിച്ചു വാങ്ങിയ ഒരു ആസ്വാദനകനും എനിക്കുണ്ട്. അതും മറ്റൊരു തരത്തില്‍ പ്രതികരണമാണല്ലോ?? ഷൈന്‍ പറയുന്നു.
അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മലയാളം യുകെ ന്യൂസിന്റെ എക്‌സല്‍ അവാര്‍ഡ് ദാന ചടങ്ങിലും രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മാഞ്ചെസ്റ്ററിലെ ഫോറം സെന്ററില്‍ നടന്ന ചാരിറ്റി ഈവെന്റിലും പാടാന്‍ അവസരം ലഭിച്ചത്ത് സംഗീതം പഠിക്കാത്ത തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ഷൈന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ ഇതിനോടകം ഷൈന്‍ പാടി. മൂവായിരത്തോളം ട്രാക്കുകള്‍ ഷൈനിന്റെ കൈവശമുണ്ട്. ബാക്കിയുള്ള ട്രാക്കുകളോടൊപ്പവും പാടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ക്ലാസിക്കല്‍ സംഗീതമാണ്. ഒരു കാലഘട്ടത്ത് തിളങ്ങി നിന്ന ഗാനങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പുതുതായി ഒന്നും ജനിക്കുന്നുമില്ല. അതിനുള്ള അവസരം മലയാള സിനിമ ഒരുക്കി കൊടുക്കുന്നില്ല. മലയാള സിനിമയില്‍ നിന്നാണല്ലോ എല്ലാ ഗാനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഷൈന്‍ ചോദിക്കുന്നു.
ഭാസേട്ടനും ചിത്രയുമാണ് ഷൈനിന്റെ ഇഷ്ട ഗായകര്‍. പക്ഷേ, എം. ജി. ശ്രീകുമാറിന്റെ ഗാനങ്ങളാണ് ഷൈന്‍ പാടുന്നതിലധികവും. പാടാനെളുപ്പമുള്ള ഗാനങ്ങളാണ് എം. ജി. ശ്രീകുമാറിന്റെതെന്ന് ഷൈന്‍ അവകാശപ്പെടുന്നു.
യുകെയിലുള്ള മറ്റ് മലയാളി ഗായകരെക്കുറിച്ചു ചോദിച്ചപ്പോള്‍??
ഗായകരെക്കൊണ്ട് അനുഗ്രഹീതമാണ് ബ്രിട്ടണ്‍.
ധാരാളം ഗായകരുണ്ട്. എല്ലാവരും നന്നായി പാടുന്നു.
പക്ഷേ, പഴയകാല ഗാനങ്ങളോടാണ് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താല്പര്യം. ഗാനമേളകളില്‍ പാടുമ്പോള്‍ പഴയ കാല ഗാനങ്ങള്‍ പാടാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ പാടിയ ഗാനം വീണ്ടും പാടേണ്ടി വന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് : അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…, ആമ്പല്‍പ്പൂവേ… അണിയും പൂവെ… നീയറിഞ്ഞോ…, ആയിരം പാദസരങ്ങള്‍ കിലുങ്ങി… തുടങ്ങിയ ഗാനങ്ങള്‍ പല സ്ഥലത്തും വീണ്ടും പാടേണ്ടി വന്നിട്ടുണ്ട്.
പുതിയ തലമുറയുടെ ട്രെന്റ് എന്താണ്. പഴയ കാല മലയാള സിനിമാ ഗാനങ്ങളൊടുള്ള അവരുടെ സമീപനം എന്താണ്?
തലമുറകളുടെ അന്തരം അവര്‍ക്കുണ്ട് ഉണ്ട്. ഭാഷ വ്യക്തമായി അറിയാത്തതുകൊണ്ടോ, സാഹചര്യവുമായി ജീവിക്കാത്തതു കൊണ്ടോ, എന്താണെന്നറിയില്ല. മലയാള സിനിമാ ഗാനങ്ങളോട് കേരളത്തിന് പുറത്തുള്ള പുതിയ തലമുറയ്ക്ക് അത്ര താല്പര്യമില്ല.
കുടുംബത്തേക്കുറിച്ച് ചോദിച്ചപ്പോള്‍…
ഷൈന്‍ ഇപ്പോള്‍ റോയല്‍ മെയിലിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ റെനി കയ്പ്പറമ്പില്‍. ബ്രാഡ് ഫോര്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളാണ്. മൂത്തത് മോള്‍ ഐശ്വര്യ ഷൈന്‍. മെഡിസിന് പഠിക്കുന്നു. മോന്‍ ആദിത്യ ഷൈന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഐശ്വര്യ അത്യാവശ്യം പാടും. ഇതാണ് ഷൈനിന്റെ കുടുംബം.
സംഗീതം പഠിക്കാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഷൈനിന്റെ കൈയ്യില്‍ മൂവായിരത്തോളം ഗാനങ്ങളുടെ ട്രാക്കുകളുണ്ട്. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതായ്ച്ചു കൊടുക്കാന്‍ തയ്യാറാണ് എന്ന് ഷൈന്‍ പറയുന്നു.
സംഗീതം പഠിക്കാതെ ഒരു അനുഗ്രഹീത ഗായകന്‍…
മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍….
പ്രേക്ഷകര്‍ ആസ്വദിച്ച ഗാനരംഗങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/350448885157962/
https://www.facebook.com/shibu.mathew.758737/videos/347951528741031/
https://www.facebook.com/shibu.mathew.758737/videos/210077579195094/