സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ട് മാസത്തിലേറയായി രാജ്യത്ത് തുടർന്നുവന്ന ലോക്ക്ഡൗണിന് നാളെ മുതൽ പുതിയ മുഖം. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്ന് അതീവജാഗ്രതയോടുകൂടി തന്നെ ജനജീവിതം സാധാരണനിലയിൽ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എങ്കിലും ഇത്രയും നാൾ ലോക്ക്ഡൗണിൽ കഴിഞ്ഞതിന്റെ സമ്മർദം മൂലം ബ്രിട്ടനിലെ 10 % ആളുകൾ ഇനി കൊണ്ടുവരുന്ന നടപടികൾ അവഗണിക്കുമെന്ന് ആരോഗ്യമേധാവി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ ക്ഷീണം മൂലം തുടർന്നുള്ള ഉപദേശങ്ങൾ ആളുകൾ അവഗണിക്കാൻ സാധ്യത കൂടുതലാണ്. എൻ എച്ച് എസ് കോവിഡ് ട്രേസർസ് ജനങ്ങളുമായി ബന്ധപ്പെട്ട ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് എത്ര പേരെ ട്രാക്ക് ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. രോഗബാധിതരായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ ട്രേസിംഗ് ആപ്പ് രൂപകൽപ്പന ചെയ്യാൻ പ്രൊഫസർ ഇസബെൽ ഒലിവറിന്റെ സഹായം ഉണ്ടായിരുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളോട് സർക്കാരിന്റെ ആപ്ലിക്കേഷൻ വിശദീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പരിശോധിക്കാൻ അവർ അഭ്യർത്ഥിച്ചു. തെറ്റായ സന്ദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഒപ്പം എല്ലാ തരത്തിലുള്ള ആശയവിനിമയത്തിനും രണ്ട്-ഘട്ട പരിശോധന ഉൾപ്പെടുത്താൻ പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ ആവശ്യപ്പെടുന്നു. ഇതുവഴി വിവരങ്ങൾ ചോരുന്നതിന്റെ അപകടസാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

അതേസമയം രാജ്യത്തിന് എന്നെന്നേക്കുമായി ലോക്ക്ഡൗണിൽ തുടരാൻ കഴിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇളവ് വരുത്തിയത് ശരിയായ നടപടിയാണെന്ന് റാബ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കേസുകളിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊണ്ടുവരുന്ന ഇളവുകൾ കൂടുതൽ കേസുകൾ ഉയരാൻ കാരണമായേക്കുമെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായേക്കുമെന്ന് എഡിൻബർഗ് സർവകലാശാലയിലെ ആഗോള പൊതുജനാരോഗ്യ പ്രൊഫസർ ദേവി ശ്രീധർ   പറഞ്ഞു. ഈ രോഗം വീണ്ടും നിയന്ത്രണാതീതമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. അതിനാലാണ് സ്കോട്ട്ലൻഡിൽ നിയന്ത്രണങ്ങൾ വളരെ പതുക്കെ മാത്രം ലഘൂകരിക്കുന്നത്.

എന്നാൽ ഈ സമയത്ത് ശരിയായ നടപടിയാണ് നാം സ്വീകരിച്ചതെന്ന് റാബ് മറുപടി പറഞ്ഞു. ട്രാൻസ്മിഷൻ നിരക്ക് കുറയ്ക്കുന്നതിൽ സ്ഥിരമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് 113 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണസംഖ്യ 38,489 ആയി ഉയർന്നു. എന്നാൽ യഥാർത്ഥത്തിൽ ആകെ മരണസംഖ്യ 50000ത്തിന് അടുത്ത് ആയിരിക്കുമെന്ന് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു. 1,936 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട്‌ ചെയ്തു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇത്.