UK

യുകെയിലെ ബോൺ മൗത്ത്‌ – പൂൾ ആസ്ഥാനമായി പുതിയതായി രൂപം പ്രാപിച്ച കലാ സാംസ്‌കാരിക സംഘടനയായ “സമാന്തര യുകെ” യ്ക്ക് ജന ഹൃദ്യയങ്ങളുടെ ഉജ്വല സ്വീകരണം .

പ്രൗഢ ഗംഭീരമായ ,ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കത്തോടെയാണ് “സമാന്തര യുകെ “കലാ -സാംസ്‌കാരിക രംഗത്തേയ്ക്ക് തൻെറ കന്നി പ്രവേശനത്തിന് ആരംഭം കുറിച്ചത് .

ഈ മാസം പതിനഞ്ചാം തീയതി പൂളിലെ “ബ്രോഡ്‌സ്‌റ്റോൺ വാർ മെമ്മോറിയൽ ഹോം “ഹാളിൽ , വിശിഷ്ഠാതിഥികൾ -സമീക്ഷ ദേശീയ പ്രസിഡന്റ് ശ്രീമതി സ്വപ്‌നാ പ്രവീൺ ,മലയാളം മിഷൻ ദേശീയപ്രസിഡന്റ് , എബ്രഹാം കുര്യൻ , “സമാന്തര യുകെ ” സെക്രട്ടറി നോബിൾ തെക്കെമുറി , സമാന്തര യുകെ പ്രസിഡന്റ് പോളി മാഞ്ഞൂരാൻ തുടങ്ങിയവർ വലിയ ഒരു സദസ്സിനെ സാക്ഷ്യപ്പെടുത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷച്ചടങ്ങിൽ ശ്രീമതി സ്വപ്ന പ്രവീണും എബ്രഹാം കുര്യനും “സമാന്തര യുകെ ” യുടെ പ്രവേശനത്തെ ശ്ലാഘിച്ചു കൊണ്ട് ഓണാഘോഷങ്ങൾക്ക് സമകാലീനലോകത്ത് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .

തിരുവോണത്തിൻെറ മാഹാത്മ്യത്തെയും അതിൻെറ സാരാംശത്തെയും കുറിച്ച് നമ്മുടെ ജനം ബോധവാന്മാരാകേണ്ടതിൻെറ ആവശ്യകതയെയും കുറിച്ച് ശ്രീമതി സ്വപ്‌നാ പ്രവീൺ തൻെറ പ്രഭാഷണത്തിൽ പറഞ്ഞു .ശ്രേഷ്ഠഭാഷയായ മലയാളത്തിൻെറ ഇന്നത്തെ അപചയത്തെക്കുറിച്ചും അത് ഇന്ന് നേരിടുന്ന വെല്ലുവിളികളെ ചെറുത്ത് തോല്പിക്കാൻ പുതിയ തലമുറ മുന്നോട്ടു കടന്നു വരണമെന്ന് എബ്രഹാം കുര്യൻ തൻെറ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു .

പ്രസിഡന്റ് പോളി മാഞ്ഞൂരാൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത് വരവേറ്റ യോഗത്തിൽ സെക്രട്ടറി നോബിൾ തെക്കെമുറി ജീവിതത്തിൻെറ പടിവാതിക്കൽ കടന്നു വരുന്ന തിരുനാൾ ആഘോഷങ്ങൾ സ്വയം തങ്ങളുടെ ജീവിതത്തെ അപഗ്രഥനം ചെയ്യുന്നതിനുള്ള വേദികളാണെന്ന് തൻെറ പ്രസംഗത്തിൽ പറഞ്ഞു .

മഹാബലി തമ്പുരാൻെറ ചമയത്തിൽ വേദിയിൽ എത്തിയ ട്രഷറർ റെജി കുഞ്ഞാപ്പിയെ വാദ്യമേള ആഘോഷങ്ങളോടെ ജനം നിറഞ്ഞ കരഘോഷങ്ങളോടെ സ്വീകരിച്ചു .അദ്ദേഹം മഹത്തായ ഓണസന്ദേശം നൽകി ജനത്തെ അഭിസംബോധന ചെയ്തു .

യുകെയുടെ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് പിള്ള , D .K .C പ്രസിഡന്റ് സോണി കുര്യൻ , DMA പ്രതിനിധി ശ്രീ ലൂയികുട്ടി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സാമൂഹ്യ പ്രവർത്തകനും , DKC – യുടെ സജീവ പ്രവർത്തകനുമായ ഡാന്റോ പോൾ , കലാസാംസ്കാരിക രംഗത്തെ ഈ പുതിയ സംരഭത്തിന് നന്മകൾ നേർന്നു . “സമാന്തര യുകെ ” യുടെ ഈ ആഘോഷപരിപാടികൾ മത നിരപേക്ഷതയുടെ ഉദാത്ത മാതൃകയാണെന്ന് ഡാന്റോ പോൾ അഭിപ്രായപ്പെട്ടു .സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ ആഘോഷപരിപാടികൾക്ക് നിറസാന്നിധ്യമായിരുന്നു . അറിയപ്പെടുന്ന പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും വേദിയിൽ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ഏറെ ആസ്വാദജനകമായിരുന്നു .അറിയപ്പെടുന്ന ചിത്രകാരനും കലാകാരനുമായ ബോബിച്ചൻ അഗസ്റ്റിൻ രൂപകല്പന ചെയ്ത അത്തപ്പൂക്കളം സദസിൻെറ പ്രശംസ പിടിച്ചുപറ്റി . കലാ സാസ്കാരിക പരിപാടികൾക്ക് അനുബന്ധമായി നടത്തപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യയും വടം വലിയും ആഘോഷങ്ങൾക്ക് ഏറെ ചാരുത പകർന്നു .

നോബിൾ തെക്കെമുറി സെക്രട്ടറി ആയ നേതൃത്വ നിരകളിലെ അംഗങ്ങളായ റെജി കുഞ്ഞാപ്പി ,പോൾ മാഞ്ഞൂരാൻ, ജിൻസ് ജോൺ ,ജിബു ,റെന്നി ക്ലിറ്റസ് ,പ്രസാദ് ഓഴയ്ക്കൽ , ടോം ജോസ് , കർമ്മ- പരിപാടികൾക്ക് കൃത്യമായ ഏകോപനം നിർവഹിച്ചു . സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവും ഫോട്ടോ ഗ്രാഫറുമായ ജിജു നായർ ഛായാഗ്രഹണ നിർവ്വഹണത്തിന് നേതൃത്വം നൽകി .

 

 

 

 

കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ് സണ്‍ “STOKES’ SECRET TRAGEDY എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ പരസ്യമാക്കിയത്.

സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയു അമ്മയുടെ പൂര്‍വകാമുകന്‍ സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലോഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.

ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്ന് സ്റ്റോക്സ് ട്വീറ്ററില്‍ വ്യക്തമാക്കി. ലേഖനത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ആരോപിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് വിമര്‍ശനക്കുറിപ്പില്‍ വ്യക്തമാക്കി.

ബ്രിട്ടൺ : സൺ മാർക്ക്‌ കമ്പനി ലിമിറ്റഡിന്റെ ഉടമ, ഇന്ത്യൻ വംശജനായ രമിന്തർ സിംഗ് റേഞ്ചറെ ബ്രിട്ടൻ പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡിസിലേക്കു നോമിനേറ്റ് ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബിസിനസ് രംഗത്തും, ബ്രിട്ടൻ ജനതയ്ക്കും, അതോടൊപ്പം കൺസർവേറ്റീവ് പാർട്ടിക്കും അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.

ബ്രിട്ടൺ മുൻ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാജിക്കത്തിൽ രമിന്തറിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്റൻവാല എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഈ സ്ഥലം പാകിസ്ഥാനിൽ ഉൾപ്പെടുന്നു. പാർട്ടീഷന്റെ സമയത്ത് പഞ്ചാബ് സംസ്ഥാനത്തെ പട്ട്യാല നഗരത്തിലേക്ക് രമിന്തറിന്റെ കുടുംബം മാറി താമസിച്ചു. അതിനാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള വ്യക്തിയാണ് രമിന്തർ.

 

ഇന്ത്യയും,പാകിസ്ഥാനും, ബ്രിട്ടനും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് രമീന്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടനിൽ ഇന്ന് നിലനിൽക്കുന്ന പല കമ്മ്യൂണിറ്റികളും തമ്മിൽ സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യൻ പ്രസ് ട്രസ്റ്റിന് നൽകിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ചണ്ഡീഗഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം, യുകെയിലെത്തി രമിന്തർ നിയമബിരുദം നേടി. വെറും രണ്ട് പൗണ്ട് കൊണ്ട് മാത്രമാണ്‌ അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ന് സൺ മാർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാൻ പദവിയിൽ ആണ് അദ്ദേഹം. ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.

കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകദേശം ഒരു മില്യൻ പൗണ്ടോളം അദ്ദേഹം സംഭാവന നൽകിയിരുന്നു. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ജോയിന്റ് ചെയർമാനായി 2008-ൽ അദ്ദേഹം നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ സേവനങ്ങൾക്കായി ആണ് ഈ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്.

എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മായങ്ക് വൈദ്. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തെ 44-ാം കായിക താരം കൂടിയാണ് മായങ്ക്. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡും തകര്‍ത്തു. 50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.

ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്ന് കെന്റ് തീരത്തെ ഡോവറിലേക്ക് 140 കിലോമീറ്റര്‍ ഓട്ടം, തുടര്‍ന്ന് ഫ്രഞ്ച് തീരത്തേക്ക് ഒരുഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തല്‍ (33.8 കിലോമീറ്റര്‍ ദൂരം), ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്. ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്.

ഏറ്റവും കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം. ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. നീന്തിക്കൊണ്ടിരിക്കുമ്‌ബോള്‍ ഫ്രഞ്ച് തീരം കാണുന്നതാണ് ഏറ്റവും വലിയ വെല്ലുവെളി. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്സിക്യുട്ടീവ് ആണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.

ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.

ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ (SMA) സ്റ്റോക്ക് ഓൺ ട്രെന്റ് ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടുന്ന എസ് എം എ ഓണനിലാവിന്റെ ഏറ്റവും ആകർഷകമായ ഇനം.
“മലയാള ടെലിവിഷൻ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സർക്കസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ശ്രീ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക്‌ ഇന്ത്യ, സ്കൂൾ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോൾ, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നർ ആയ അറാഫത് കടവിൽ തുടങ്ങിയവർ പങ്കെടുക്കുന്ന `ഓണം പൊന്നോണം´ സ്റ്റേജ് പ്രോഗ്രാം ആണ്.
അതോടൊപ്പം എസ് എം എ ഡാൻസ് സ്കൂൾ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും എസ് എം എ കലാകാരൻ മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസകാരിക തനിമ ഉയർത്തി പിടിക്കുന്ന തിരുവാതിര, പുലികളി, ചെണ്ട മേളം, മാവേലിയെ സ്വീകരിക്കൽ തുടങ്ങി അനവധി പരിപാടികളോടെ നടക്കുന്ന എസ് എം എ ഓണനിലാവിനായുള്ള കാത്തിരിപ്പിലാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ ഒന്നടക്കം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സിറിൽ മാഞ്ഞൂരാൻ 07958675140
ദേവസ്യ ജോൺ 07583881770
ജിജോ ജോസഫ് 07809740138

ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.

കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്.

കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.

അലക്സിസ് ബ്രട്ടിന്റെ ആൺകുട്ടികളുടെ കൊട്ടാരത്തിലേക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുരാജകുമാരിയെത്തി. ബ്രിട്ടൻ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതും 10 ചേട്ടന്മാരുടെ ഒരേയൊരു അനുജത്തിയായി ജനിക്കാനുള്ള അപൂർവ്വ ഭാഗ്യമാണ് ഈ കുഞ്ഞിന് ലഭിച്ചിരിക്കുന്നത്.

22–ാം വയസിലാണ് അലക്സിക്ക് ആദ്യത്തെ മകൻ പിറക്കുന്നത്. ഒരു പെൺകുഞ്ഞ് വേണമെന്ന് അലക്സിയും ഡേവിഡും ഏറെ ആഗ്രഹിച്ചിരുന്നു. രണ്ടാമതും മൂന്നാമതും ആൺകുഞ്ഞുങ്ങളുണ്ടായപ്പോഴും മകൾ വേണമെന്ന ആഗ്രഹം കുറഞ്ഞില്ല. ആ ആഗ്രഹത്തിന്റെ പുറത്ത് 10 മക്കളെയാണ് അലക്സി പ്രസവിച്ചത്. ഒടുവിൽ 11–ാമത്തെ പ്രസവത്തിൽ ആഗ്രഹസാഫല്യം പോലെ പെൺകുഞ്ഞിനെ തന്നെ ലഭിച്ചു.

പെൺകുഞ്ഞ് ജനിച്ചത് കൊണ്ട് പ്രസവം നിർത്താനാണ് അലക്സിയുടെ തീരുമാനം. പതിനൊന്നാമത്തേത് പെൺകുഞ്ഞാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു. അലക്സി മാതാപിതാക്കളുടെ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒരുപാട് മക്കളുള്ള കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പെൺകുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആൺമക്കളോട് യാതൊരു സ്നേഹക്കുറവും കാണിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

യുകെയിൽ വീടുള്ളവരും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ‘ഭീകരൻ’ ചെടിയെകുറിച്ച് അറിയുന്നത് നന്നായിരിക്കും.കണ്ടാൽ അത്ര അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും നിങ്ങളുടെ വീടിന്റെ അടിത്തറ ഇളക്കാൻ കഴിവുള്ള ഭീകരൻ ആണിവൻ. ” ജാപ്പനീസ് നോട്ട്വീട് ” എന്നാണിവന്റെ പേര്. 6 അടി വരെ നീളം വെക്കുന്ന ഈ ചെടിയുടെ തണ്ടുകൾ മുളയുടെ തണ്ടുകൾക്ക് സമാനമാണ്. വളരാൻ അധികം സ്ഥലം ആവശ്യമില്ലെങ്കിലും ഇതിന്റെ വേരാണ് ഏറ്റവും അപകടം സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ഇഞ്ച് വരെ വളരുന്ന വേരുകൾ വീടിന്റെ അടിത്തറ ഇളകി പുറത്ത് വരും. ചുറ്റുമുള്ള ചെടികൾക്കും ഭീഷണി ആവുന്ന ഈ ചെടി, മണ്ണൊലിപ്പ് തടയാനും റെയിൽവേ സ്റ്റേഷനിൽ വേലി ആയും ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന ചെടി പ്രതികൂല കാലാവസ്ഥകളെയും അതിജീവിക്കും. വീടിന്റെ 7 മീറ്റർ ചുറ്റളവിൽ ഇതുണ്ടെങ്കിൽ വീട് വിൽക്കാനും ഇൻഷുറൻസ് ലഭിക്കാനും സാധിക്കാതെ വരും.

ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. 6 അടിയോളം മണ്ണ് കുഴിച്ചു മാത്രമേ ഇത് മാറ്റാൻ കഴിയൂ. മുഴുവനായും നശിപ്പിക്കാനുള്ള രാസചികിത്സകൾ ഉണ്ടെങ്കിലും ഏകദേശം 35000 പൗണ്ട് ചിലവ് വരുമെന്നത് ബുദ്ധിമുട്ട് ഉളവാകുന്ന വസ്തുതയാണ്. ജപ്പാനിൽ നിന്ന് ഈ ഭീകരൻ ബ്രിട്ടനിൽ എത്തുന്നത് 1850കളിലാണ്. പിന്നീട് ഇതിന്റെ വില്പനയും ബ്രിട്ടനിൽ ആരംഭിച്ചു. കഴിഞ്ഞ 5 വർഷങ്ങൾ ഈ ചെടി കാരണം നരകജീവിതമാണ് അനുഭവിക്കുന്നതെന്ന് ക്രിസ് , മാരി ദമ്പതികൾ പറഞ്ഞു . പല തവണ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതെല്ലാം പരാജയപ്പെട്ടു . ക്രിസ് വിശദമാക്കി. ജാപ്പനീസ് നോട്ട്വീടിനെ ഇല്ലാതാക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് വൈആർഎസ് ബാത്ത് എന്ന കമ്പനി വാദിക്കുന്നുണ്ട്. ഒരു ക്രോസ്സ് ബ്രീടിംഗ് വഴി സ്വാഭാവിക രീതിയിലൂടെ ചെടിയുടെ വളർച്ച തടയാമെന്ന് അവർ അവകാശപ്പെടുന്നു. എന്തായാലും വീട്ടുമുറ്റത്തു ഈ ചെടി ഉള്ളവർ എത്രയും വേഗം അത് ഇല്ലാതാക്കാനുള്ള വഴി ആലോചിക്കുന്നതാവും ഉത്തമം. !

RECENT POSTS
Copyright © . All rights reserved