UK

ഞാൻ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് , പക്ഷേ, അവസാനത്തെയാളല്ലെന്നു തീർച്ച’: തെരേസ മേ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു . രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പർ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വർഷവും 315 ദിവസവും പൂർത്തിയാക്കിയാണ് പദവിയൊഴിയുന്നത്

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു ഹിതപരിശോധനയിൽ ജനങ്ങൾ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചത്. തുടർന്നു പാർട്ടി നേതൃത്വമേറ്റെടുത്തു പ്രധാനമന്ത്രിയായ മേ, ബ്രെക്സിറ്റിനോടു കടുത്ത എതിർപ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയനുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം തയാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ചില വ്യവസ്ഥകൾ കൺസർവേറ്റിവ് എംപിമാർ പോലും എതിർക്കുന്നു. കരാർ ഇതിനോടകം 3 തവണയാണു പാർലമെന്റ് തള്ളിയത്.

വിദേശകാര്യമന്ത്രി ജെറിമി ഹണ്ടും ആഭ്യന്തര മന്ത്രി സാജിദ് ജാവിദും വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു മേ രാജി പ്രഖ്യാപിച്ചത്. പാർലമെന്റ് പ്രതിനിധിസഭയിലെ പാർട്ടി നേതാവ് ആൻഡ്രിയ ലെഡ്‌സം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ബ്രെക്സിറ്റിന് ഔദ്യോഗികമായി തുടക്കമിടാൻ ഒക്ടോബർ 31 വരെയാണു യൂറോപ്യൻ യൂണിയൻ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.

റോബിൻ ഫിഷർ,44 ആണ് കൊടുമുടിക്ക്‌  150 മീറ്റർ താഴെയായി തിരിച്ചുള്ള യാത്രയിൽ മരണത്തിനു കീഴടങ്ങിയത് .

അദ്ദേഹത്തിന്റെ പങ്കാളി ക്രിസ്ത്യൻ കാരിയർ ഫേസ്ബുക്കിൽ എഴുതി. “അവൻ തന്റെ ലക്‌ഷ്യം നേടി. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് അവന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.”

തന്റെ ജീവിതം അർഥതവതായി ജീവിച്ച ഒരു സാഹസികനായിരുന്നു റോബിൻ ഫിഷർ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു.

എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടയിൽ ഏകദേശം എട്ടോളം ആളുകൾ ഈ ആഴ്ചയിൽ തന്നെ മരണപ്പെട്ടിരുന്നു.

നിർബന്ധിത  വിവാഹങ്ങൾ സ്ത്രീകളുടെ  ഇടയിൽ  മാത്രമല്ല പുരുഷന്മാരുടെ ഇടയിലും വർധിക്കുന്നു എന്ന്  ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ്  ഒരു  പഠനത്തിൽ  വെളിപ്പെടുത്തി .

ഇങ്ങനെയുള്ള 1764 സംഭവങ്ങളാണ് 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  മുൻവർഷത്തെ  അപേക്ഷിച്ച് 47 % വളർച്ച .

നിർബന്ധിത  വിവാഹങ്ങൾ  സ്ത്രീകളുടെ  ഇടയിലാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ അവ പുരുഷന്മാരുടെ   ഇടയിലും  വർധിച്ചുവരുന്നതായി  സ്ഥിതിവിവര കണക്കുകൾ  ചൂണ്ടികാണിക്കുന്നു. ലോക ശരാശരിയേക്കാൾ ഇത് വളരെ കൂടുതലാണ് . ഒരു വികസിത രാജ്യമായ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്ന കണക്കുകൾ ആശ്വാസകരമല്ല

ഉചിതമായ മാറ്റങ്ങളിലൂടെ ബ്രക്സിറ്റ് നയം തിരുത്തിയില്ലെങ്കിൽ അത് പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ലേബർ പാർട്ടി നേതാവ്  ടോം വാട്സൺ മുന്നറിയിപ്പുനൽകി. സൺഡേ ഒബ്സർവറിൽ ആണ് അദ്ദേഹം തൻറെ അഭിപ്രായം വെളിപ്പെടുത്തിയത് . ഇന്ന് വരാനിരിക്കുന്ന യൂറോപ്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലിബറൽ ഡെമോക്രാറ്റിക്കും യൂറോപ്പ്യൻ യൂണിയനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളുടെ അണികളിൽ നിന്നും ലേബർ പാർട്ടിക്കെതിരായി ഒരു  തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന ലേബർ പാർട്ടി അംഗം കണ്ണീരോടെ മറുപക്ഷത്തിനാണു തൻറെ വോട്ട് രേഖപ്പെടുത്തുന്നത് എന്ന് പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു .

അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ബ്രക്സിറ്റ് നയത്തോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടമാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിന്  മുൻപായിതന്നെ ബ്രെക്സിന്റെ കാര്യത്തിൽ   വ്യക്തമായ നയങ്ങൾ രുപീകരിക്കേണ്ടതിന്റെ  ആവശ്യകത  അദ്ദേഹം  ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ കാലമായി ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ  അനിശ്ചിതത്വം ബ്രിട്ടനിൽ തുടരുകയാണ്, പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ  അനിശ്ചിതത്വത്തിൽ നിന്നും ബ്രിട്ടനെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ   നടത്തിയെങ്കിലും പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു . ബ്രെക്സിറ് സംബന്ധമായ വ്യക്തമായ ഒരു മാർഗ നിർദേശം പ്രധാന പ്രതിപക്ഷ  കക്ഷിയായ  ലേബർ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ബ്രെക്സിറ്റ്  സംബന്ധമായ ലേബർ പാർട്ടിയിൽ നിലനിന്നിരുന്ന ആശയ ഭിന്നതകളാണ് വാടസന്റെ വാക്കുകളിൽ കൂടി പ്രകടമാകുന്നത്.  ലേബർ  പാർട്ടി നേതാവ്  ജെറമി കോർബിന്,  ബ്രെക്സിറ്റിനോട്  അനുബന്ധിച്ചു  തന്റെ ആശയങ്ങൾക്ക്‌ പൂർണ പിന്തുണ നേടാൻ പാർട്ടിയിൽ കഴിഞ്ഞിരുന്നില്ല . അതിന്റെ  പ്രതിഫലനമാണ് വാടസന്റെ വാക്കുകളിൽ കൂടി പുറത്തുവന്നത്  എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

ഓവല്‍: സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

നാലാം സ്ഥാനാക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കിവീസിനെതിരെ ഇറങ്ങിയത്. എന്നാല്‍ ആ സ്ഥാനത്ത് ഇറങ്ങിയ കെഎല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.

ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2019 ജനുവരി 26 തീയതി കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ തുടക്കം കുറിച്ച ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ തേരോട്ടങ്ങളും, അട്ടിമറികളും, തിരിച്ചു വരവുകളുമായി ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്. ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പതിനാല് പോയിന്റുമായി കോട്ടയം അഞ്ഞൂറന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും വിജയിച്ചാണ് ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. കഴിഞ്ഞ അഴ്ച്ചകളില്‍ നടന്ന മത്സരഫലങ്ങള്‍ ഇപ്രകാരം.

TCL – ഹണിബീസ് യുകെ യെ മലര്‍ത്തിയടിച്ചു് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.

കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തില്‍ ആതിഥേയരായ സ്റ്റാര്‍സ് ടണ്‍ബ്രിഡ് വെല്‍സ് പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടി ഒപ്പത്തിനൊപ്പം മുന്നേറി. 9-9 എന്ന നിലയില്‍ കട്ടക്ക് കട്ടക്ക് പിടിച്ച ഇരു ടീമുകളെയും വേര്‍തിരിച്ചതു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ തുടര്‍ച്ചയായ അവസാന അഞ്ചു വിജയങ്ങളാണ്. ഒരു തിരിച്ചു വരവിനു അവസരം കൊടുക്കാതെ 10-15 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു ലീഗില്‍ മുന്നേറ്റം തുടരുകയാണ് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്. വിളിച്ച അഞ്ചില്‍ നാലു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ ശ്രീ ടോമി വര്‍ക്കിയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL തുറുപ്പു ഗുലാനെ ശ്വാസം മുട്ടിച്ച് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.

മറ്റൊരു വാശിയേറിയ മത്സരത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടത്തിന്റെ ഞെട്ടലിലാണ് തുറുപ്പുഗുലാന്‍. കളിയുടെ തുടക്കത്തില്‍ കത്തിനിന്ന തുറുപ്പു ഗുലാന്‍ അനായാസമാണ് 13-7 എന്ന സുദൃഢമായ സ്‌കോറില്‍ എത്തിയത്. പക്ഷെ വിജയം നുകരാന്‍ അനുവദിക്കാത്ത സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വെറും ഒരു പോയിന്റ് കൂടി എടുക്കാന്‍ തുറുപ്പുഗുലാനേ അനുവദിച്ചു 14-14 എന്ന അവിശ്വസനീയമായ നിലയില്‍ എത്തി. പിന്നീട് ഇരു ടീമുകളും കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. 15- 15, 16-16 എന്നിങ്ങനെ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന രണ്ടു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് 18-16 നു വിജയം ഉറപ്പിച്ചു. ഒരു സീനിയര്‍ അടക്കം ഏഴ് ലേലങ്ങള്‍ വിജയായിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെയില്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL- വെല്‍സ് ഗുലാനെ തകര്‍ത്ത് തരികിട തോം തിരുവല്ല

കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മറ്റൊരു മത്സരത്തില്‍ തരികിട തോം തിരുവല്ല പതിനാലിനെതിരെ പതിനാറു പോയിന്റുകള്‍ക്ക് വെല്‍സ് ഗുലാനെ കീഴ്‌പെടുത്തി. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടി ഒരുപോലെ മുന്നേറി. ഇരു ടീമുകളും തോറ്റു കൊടുക്കാന്‍ കൂട്ടാക്കിയില്ല. 14-14 എന്ന നിലയില്‍ വെല്‍സ് ഗുലാന്റെ അവസാന ലേലത്തെ പരാജയപ്പെടുത്തി തരികിട തോം തിരുവല്ല വിജയക്കൊടി പാറിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ തരികിട തോം തിരുവല്ലയുടെ ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമി യെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – റോയല്‍സ് കോട്ടയത്തെ തകര്‍ത്ത് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്

ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സഹൃദയയുടെ വിജയികളായ റോയല്‍സ് കോട്ടയത്തെ കീഴ്‌പെടുത്തിയത് എട്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. മത്സര തുടക്കത്തിലെ ലീഡ് ഒരുപാടു നേരം പിടിച്ചു നിര്‍ത്താന്‍ റോയല്‍സ് കോട്ടയത്തിനു കഴിഞ്ഞില്ല. 9 – 7 നു മുന്പിലായിരുന്ന സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ അവസാന നീക്കങ്ങള്‍ വളരെ പെട്ടന്നായിരുന്നു. എതിരാളികള്‍ കണ്ണടച്ച് തുറക്കും മുന്‍പ് 15 – 8 എന്ന നിലയില്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വിജയം കരസ്ഥമാക്കി. സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ 2 സീനിയര്‍ ലേല വിജയം നേടി വിജയത്തിന്റെ തിളക്കം കൂട്ടി. എല്ലാ ലേലവും വിജയിച്ച സ്റ്റാര്‍സ് ട്ണ്‍ബ്രിഡ്ജ് വെല്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL- പുണ്യാളന്‍സ് കുതിക്കുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ പതിമൂന്നിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി ടീം പുണ്യാളന്‍സ് 2 പോയിന്റ് കരസ്ഥമാക്കി. കളിയുടെ തുടക്കത്തില്‍ ആധിപത്യം സ്ഥാപിച്ച പുണ്യാളന്‍സിനെ സാവധാനം മറികടന്നു ഇവര്‍ ഗ്രീന്‍ തൊടുപുഴ 11-10 എന്ന ലീഡില്‍ എത്തി. മല്‌സരത്തിന്റെ ആരംഭത്തില്‍ ഒരു ഹോണേഴ്സ് വിജയിച്ച ശ്രീ ആല്‍ബര്‍ട്ടിന്റെ ഒരു തനി ലേലം പരാജയപ്പെടിത്തിയതു ഇവര്‍ ഗ്രീന്‍ തൊടുപുഴയെ ലീഡില്‍ എത്താന്‍ സഹായിച്ചു. 14-13നു ലീഡ് തിരിച്ചുപിടിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ബിജോയി തോമസിന്റെ അവസാന ലേലം വിജയത്തോടെ 15-13 നു വിജയം ഉറപ്പിച്ചു. ഒരു കോര്‍ട്ട് വിളിയടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – കോട്ടയം അഞ്ഞൂറാന്‍സ് കണ്ണൂര്‍ ടൈഗേഴ്സ് മത്സരത്തിന് നാടകീയ പര്യവസാനം

ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിച്ചു പോരാടിയ ഇരു ടീമുകളെയും വേര്‍തിരിച്ചതു കോട്ടയം അഞ്ഞൂറാന്‍സിന്റെ തന്ത്രപരമായ നീക്കങ്ങള്‍. മത്സരത്തിന്റെ ആദ്യ രണ്ടുലേലത്തില്‍ തന്നെ 4 -0 എന്ന ലീഡില്‍ കുതിപ്പ് തുടങ്ങിയ അഞ്ഞൂറാന്‍സിനെ പിടിച്ചുനിര്‍ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സ് പാടുപെട്ടു. കോട്ടയം അഞ്ഞൂറാന്‍സിന്റെ ജോമിയുടെ ഒരു ഹോണേഴ്‌സും ശ്രീ സജിമോന്റെ ഒരു സീനിയര്‍ വിജയവും അടക്കം 8 – 3 എന്ന നിലയില്‍ മുന്നേറിയ അഞ്ഞൂറാന്‍സിനെ പതിയെ പിന്തുടര്‍ന്ന് 12 -12 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് തളച്ചു. പിന്നീട് വിജയിയെ നിശ്ചയിക്കാന്‍ ഒരുപാടു നേരം വേണ്ടിവന്നു. 14 -12 എന്ന നിലയില്‍ വിജയത്തോടടുത്ത കണ്ണൂര്‍ ടൈഗേര്‍സിന്റെ പിടിയില്‍ നിന്നും 14 -14 എന്ന തിരിച്ചു വരവുനടത്തിയത് കോട്ടയം അഞ്ഞൂറാന്‍സിന്റെ ക്യാപ്റ്റന്‍ ശ്രീ സജിമോന്‍ ജോസിന്റെ ഒരു കോര്‍ട്ട് വിളിയാണ്. പിന്നീട് 15 -15 എന്ന സമനിലയില്‍ നിന്നും 17 -16 എന്ന ലീഡില്‍ കണ്ണൂര്‍ ടൈഗേഴ്സ് വീണ്ടും കുതിച്ചു. സജിമോന്‍ ജോസിന്റെ ഒരു ഹോണേഴ്‌സിന്റെ സഹായത്താല്‍ കോട്ടയം അഞ്ഞൂറാന്‍സ് 18 -17 എന്ന ലീഡില്‍ എത്തി.പിന്നീട് നടന്ന രണ്ടു ലേലങ്ങള്‍(ശ്രീ സജിമോന്റെ സീനിയര്‍ വിജയം, സെബാസ്റ്റിന്റെ ലേലം 15) എന്നിവ എതിര്‍ ടീമിന് തുറുപ്പില്ലാത്തതിനാല്‍ മാറ്റി ഇടേണ്ടി വന്നു. വീണ്ടും കണ്ണൂര്‍ ടൈഗേഴ്സ് 18 -18 എന്ന സമനിലയില്‍ നില്‍ക്കെ കണ്ണൂര്‍ ടൈഗേര്‍സിന്റെ അവസാന ലേലം പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും കോഡും അടക്കം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അഞ്ഞൂറാന്‍സ് ക്യാപ്റ്റന്‍ ശ്രീ സജി മോന്‍ ജോസിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – കോട്ടയം അഞ്ഞൂറാന്‍സ് ജൈത്ര യാത്ര തുടരുന്നു

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ അതികായന്മാരായ കോട്ടയം അഞ്ഞൂറാന്‍സ് ശക്തരായ വെല്‍സ് ഗുലാനേ തകര്‍ത്തത് ഒന്‍പതിനെതിരെ പതിനാറു പോയിന്റുകള്‍ക്കു. മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അഞ്ഞൂറാന്‍സ് സാവധാനം മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തു. 5-4 നു മുന്‍പിലായിരുന്ന അഞ്ഞൂറാനസ് വെല്‍സ് ഗുലാന്റെ മൂന്ന് ലേലങ്ങള്‍ പരാജയപ്പെടുത്തി 11- 5 നിലയില്‍ നില്‍കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നു വെല്‍സ് ഗുലാന്‌സിന്റെ ശ്രീ തോമസ് വരീദിന്റെ ഒരു സീനിയര്‍ ലേല വിജയം. മറ്റു രണ്ടു പോയിന്റുകള്‍ കൂടി വെല്‍സ് ഗുലാന്‌സ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും അഞ്ഞൂറാന്‍സ് 16-9 നു വിജയം ഉറപ്പിച്ചിരുന്നു. എല്ലാ ലേലവും വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.

2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ യു.കെയിലെ മറ്റു പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.

ജയകുമാർ നായർ (യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ പി.ആർ.ഒ.)
കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏതൊരു സാധാരണക്കാരനും ലഭ്യമാക്കുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രയത്നത്തില്‍ പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്ന് കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സ് (യുക്മ) ദേശീയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസി മലയാളികളുടെ ദൗത്യത്തെപ്പറ്റിയും ഐക്യകേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ യുക്മ ഉൾപ്പെടെയുള്ള പ്രവാസി മലയാളി ദേശീയ സംഘടനകളുടെ നിസ്തുലമായ സംഭാവനകളെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന വിപണി തുറക്കൽ ചടങ്ങിലും അതോടൊപ്പം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നതായിരുന്നു ധനമന്ത്രി.
വികസിത ലോകരാജ്യങ്ങളില്‍ ലഭ്യമായ നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഭരണനിര്‍വഹണം, റോഡ്, ജലപാത, മാലിന്യനിര്‍മ്മാര്‍ജനം എന്നിങ്ങനെ സമസ്തമേഖലകളിലും ഏത് സാധാരണക്കാരനും ലഭ്യമാക്കുന്ന തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനമാണ് വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ അടിസ്ഥാന സൗകര്യവികസനത്തിന് 60,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കേരളത്തിനുള്ളത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്തതുപോലെ തന്നെ ഡോളര്‍ ബോണ്ട് ഉള്‍പ്പെടെയുള്ള നിക്ഷേപസമാഹരണ മാര്‍ഗ്ഗങ്ങളും ഉടനേ തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതും എന്നാല്‍ തങ്ങളുടെ നിക്ഷേപത്തിലൂടെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാവുന്നതിനും സാധിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി സി.ഇ.ഒ. കെ എം എബ്രഹാമിന്റെയും നേതൃത്വത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. തുടര്‍ന്ന്  മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസും പങ്കെടുത്ത  പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. പ്രവാസി ചിട്ടി ലോഞ്ചിങ് ചടങ്ങില്‍ യുക്മ നേതാക്കളും പ്രത്യേക ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു.
യുക്മയുടെ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ ആദ്യ ബഹുജന പരിപാടിയില്‍ തന്നെ സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് സാധിച്ചത് സംഘടനയുടെ ചരിത്രത്തിലെ നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിരക്കിട്ട പരിപാടികള്‍ക്കിടയിലും യുക്മയുടെ സ്വീകരണ ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ യുക്മയുടെ സഹകരണത്തോടെ ബ്രിട്ടണിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കി.
അന്‍പത് വര്‍ഷക്കാലത്തെ വിശ്വസ്തസേവനത്തിന്റെ പാരമ്പര്യമുള്ള കെ.എസ്.എഫ്.ഇ. യൂറോപ്പിലെ പ്രവാസി മലയാളികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്  തയ്യാറാണെന്ന്  ചടങ്ങില്‍ പങ്കെടുത്ത  കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്  പറഞ്ഞു. കേരളീയ സമൂഹത്തിന് ചിട്ടി പദ്ധതിയിലുള്ള ആഭിമുഖ്യവും അത് നമ്മുടെ സംസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുള്ളതുമെല്ലാം വിശദീകരിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാവുന്നതിന് രൂപം നൽകിയിരിക്കുന്ന പുതിയ പദ്ധതികൾ ബ്രിട്ടണിലെ മലയാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്റ്റർ ശ്രീ. എ. പുരുഷോത്തമന്‍ സ്ലൈഡ് ഷോയിലൂടെ പ്രവാസി ചിട്ടിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് ധനമന്ത്രിയുമായുള്ള സദസ്സിന്റെ ചോദ്യോത്തരവേള നിയന്ത്രിച്ചു. എ.ഐ.സി. സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതവും മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി നോബി ജോസ് നന്ദിയും പറഞ്ഞു.
യുക്മ പരിപാടികളുടെ പ്രധാന സ്പോൺസർമാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥർ ജോയ് തോമസ്, ബിജോ ടോം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, ജയകുമാര്‍ നായര്‍, ഡിക്സ് ജോര്‍ജ്, വീണ പ്രശാന്ത്, ജോര്‍ജ് മാത്യു,  വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ നേതാക്കളായ അനില്‍ തോമസ്, റെജി ചാക്കോ, ഷോണി ജോസ്, ടിറ്റു സിറിയക്ക് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.

ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.

ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.

ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.

1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.

അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.

ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്‌ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.

ക്രിസ്റ്റി അരഞ്ഞാണി

സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെൻതം ഹൈസ്‌കൂളില്‍ വച്ച് യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നായ ഒ എല്‍ പി എച്ച് മിഷന്‍ സെന്ററിന്റെ പ്രഥമ സ്‌പോര്‍ട്‌സ് മീറ്റ് ആഘോഷപൂര്‍വ്വം നടത്തി. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്‍ സെന്ററിലെ 275 ൽ പരം കുടുംബങ്ങൾ, 19 കുടുംബ യൂണിറ്റുകള്‍ ഉൾപ്പെടെ ആയിരത്തില്‍ പരം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും, അതുപോലെ തന്നെ ഒരോ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം, മാനസിക സാമൂഹിക വിശ്വാസ, കായിക പരമായ വളര്‍ച്ചയിലൂടെ ഓരോ കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയാണ് സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം.

രാവിലെ 9 മണിക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറ അച്ചന്‍ പതാക ഉയര്‍ത്തിയതോടെ കായിക മേളയ്ക്ക് തുടക്കമായി. തുടര്‍ന്ന് റെഡ്, ബ്ലു, ഗ്രീന്‍, യെല്ലോ ഹൗസുകള്‍ മാര്‍ച്ച് പാസ്റ്റ ് നടത്തുകയും തുടര്‍ന്ന് വിവിധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. മത്സരങ്ങള്‍ക്ക് Year 1 മുതല്‍ 35 വയസില്‍ മുകളിലോട്ടുള്ള സൂപ്പര്‍ സീനിയേര്‍സ് വരെയുള്ളവര്‍ വിവിധയിനം മത്സരങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. സ്‌റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിലെ 19 യൂണിറ്റുകളെ നാല് ഹൗസുകള്‍ ആയി തിരിച്ചിരുന്നു.

അതു കൂടാതെ ഫാമിലി യൂണിറ്റുകള്‍ തമ്മില്‍ അതിശക്തമായ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. വടംവലിക്ക് ഹോളി ഫാമിലി യൂണിറ്റ് ഒന്നാം സമ്മാനം നേടി. സെന്റ് അല്‍ഫോണ്‍സ് യൂണിറ്റ് രണ്ടാം സമ്മാനം, എസ്.എച്ച് യൂണിറ്റ് മൂന്നാം സമ്മാനം കരസ്ഥമാക്കുകയുണ്ടായി. വളരെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 234 പോയിന്റുകള്‍ കരസ്ഥമാക്കിയ ബ്ലു ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. 143 പോയിന്റുകൾ നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 134 പോയിന്റ് നേടി  റെഡ് ഹൗസ് മൂന്നാം സ്ഥാനവും 80 പോയിന്റ് കിട്ടിയ ഗ്രീൻ ഹൗസ് നാലാം സ്ഥാനത്തും എത്തി.

സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ സിബി ജോസിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യു.കെയിലെ മുന്‍ വടംവലി ചാമ്പ്യന്‍മാരായ ടീമിന്റെ ക്യാപ്റ്റന്‍ മാമച്ചന്റെ നേതൃത്വത്തില്‍ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ നടന്നു.

എല്ലാ വിജയികള്‍ക്കും മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ അഭിനന്ദിക്കുകയും അവരെ കിരീടം അണിയിക്കുകയും ചെയ്തു. അടുത്തുവരുന്ന ഇടവകദിന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് എന്ന് ഫാദർ ജോർജ്ജ് എട്ടുപറയിൽ അറിയിച്ചു. അതുപോലെ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോണ്‍സര്‍ ചെയ്ത HC 24 നഴ്‌സിംഗ് ഏജന്‍സിക്കും Allied Finance കമ്പനിക്കും ഫാ. ജോര്‍ജ് അച്ചന്‍ പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. അതുപൊലെ സ്‌പോര്‍ട്‌സ് മീറ്റിന് സഹകരിച്ച എല്ലാ കമ്മറ്റിയംഗങ്ങള്‍ക്കും കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഫാമിലി മീറ്റ് ലീഡേര്‍സിനും ഫാ. ജോര്‍ജ് ഏട്ടുപാറ അച്ചന്‍ നന്ദി അറിയിച്ചു. വൈകീട്ട് 4.30ന് കായിക മാമാങ്കത്തിന് പരിസമാപ്തി കുറിച്ചു.

 

മാഞ്ചസ്റ്ററിൽ നിന്നുള്ള ഇൗ കഥ ലോകത്തിന്റെ ശ്രദ്ധ നേടിയത് ഉടമയുടെ ട്വീറ്റിലൂടെയാണ്. കൗതുകവും ഭീമൻ നഷ്ടവും വരുത്തിവച്ച ഇൗ കച്ചവടത്തിന്റെ കഥ ഇങ്ങനെ. മാഞ്ചസ്റ്ററിലെ ഹാക്ക് മൂർ റെസ്റ്റോറന്റിൽ ഡിന്നറിനെത്തിയ ഒരു കുടുംബമാണ് ഇൗ മഹാഭാഗ്യവാൻമാർ. കുടുംബം റെസ്റ്റോറന്റിൽ നിന്നും ഇന്ത്യൻ രൂപ ഏകദേശം 24,000 രൂപ വില വരുന്ന റെഡ് വൈൻ ഒാർഡർ ചെയ്തു. എന്നാൽ വെയ്റ്റർക്ക് സംഭവിച്ചത് ഭീമൻ അബദ്ധമായിരുന്നു.

24,000 രൂപയോളം വിലവരുന്ന വൈനിന് പകരം വെയ്റ്റർ നൽകിയത് 3.15 ലക്ഷം രൂപയുടെ മുന്തിയ വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ വൈൻ കഴിച്ച കുടുംബമോ ഇൗ പൊന്നുംവിലയുള്ള വൈനിന്റെ കഥ അറിഞ്ഞില്ല. ഓര്‍ഡർ ചെയ്ത വൈനിന്റെ പണം നൽകി കുടുംബം സ്ഥലം കാലിയാക്കി. എന്നാൽ വൈകിട്ട് കണക്കുനോക്കിയപ്പോഴാണ് മാനേജരുടെ കണ്ണുതള്ളിയത്. റെഡ്‌വൈനിനു പകരം വെയ്റ്റർ നൽകിയത് ഒാർഡർ ചെയ്ത വൈനിനെക്കാളും പതിനേഴിരട്ടി വിലയുള്ള വൈനാണെന്ന് സ്ഥിരീകരിച്ചു. ഇനി എന്ത് ആശങ്കയോടെയാണ് മാനേജറും വെയ്റ്ററും ഉടമയെ കാണാനെത്തിയത്. ജോലിയും പോകും നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന് ഉറപ്പിച്ചെത്തിയ ഇരുവരോടും കാര്യങ്ങൾ മനസിലാക്കിയ ശേഷം ഉടമ നൽകിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.
അദ്ദേഹം ആ മറുപടി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ‘ഇന്നലെ അബദ്ധവശാൽ ഞങ്ങൾ മൂന്നുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന Chateau le Pin Pomerol സെർവ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ വൈകുന്നേരം സന്തോഷപൂർവമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആർക്കും പറ്റും. സാരമില്ല.. ഞങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട.’ ഉടമ കുറിച്ചു. ട്വീറ്റ് വൈറലായതോടെ ഉടമയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

 

RECENT POSTS
Copyright © . All rights reserved