UK

ഐവിഎഫ് ചികിത്സക്കുള്ള ഫണ്ടിംഗ് കുറയ്ക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ ശരിയായ വിധത്തിലുള്ള വന്ധ്യതാ ചികിത്സ ലഭിക്കുന്നില്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നത് ഇപ്പോള്‍ പത്തിലൊന്ന് സെന്ററുകളിലായി ചുരുങ്ങിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. മറ്റൊരു പത്തിലൊന്ന് സെന്ററുകളില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ പൂര്‍ണ്ണമായും നിര്‍ത്താന്‍ പോകുന്നതായും അഭ്യൂഹമുണ്ട്. പണച്ചെലവ് ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് നേതൃത്വം ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) നിര്‍ദേശമനുസരിച്ച് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കേണ്ടതാണ്. കഴിഞ്ഞ 15 മാസമായി അതില്‍ കൂടുതല്‍ സൈക്കിളുകള്‍ നല്‍കിയിട്ടില്ല. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റുകള്‍ പോലും 16 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ഇപ്പോള്‍ പലരും നെട്ടോട്ടമോടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ചിലര്‍ ഇംഗ്ലണ്ടില്‍ത്തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ ചികിത്സക്കായി തെരയുമ്പോള്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് തേടി ബെര്‍ക്ക്ഷയറില്‍ നിന്ന് 200 മൈലുകള്‍ താണ്ടി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ഒരു കുടുംബം എത്തിയതായി ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയില്‍ വന്‍ തുക വേണ്ടിവരുന്ന ചികിത്സയായതിനാലാണ് പലരും ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബന്ധുവിനെ കുത്തിക്കൊന്ന കോസില്‍ ഇന്ത്യന്‍ വംശജന് 5 വര്‍ഷം തടവ്. വോള്‍വര്‍ഹാംട്ടണിലെ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 41കാരനായ സുഖ്‌വീന്ദര്‍ സിംഗ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയക്കും. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷമായിരിക്കും ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ഇയാളുടെ ഭാര്യയുടെ സഹോദരനാണ്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

തന്റെ ഭാര്യ സഹോദരനായ ഹമീഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സിംഗ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മൂര്‍ച്ചേയേറിയ ആയുധംകൊണ്ട് ഹമീഷ് കുമാറിന്റെ നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇരയുടെ മൃതദേഹവുമായി സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ മൃതദേഹം വെച്ച് സ്റ്റേഷനിലെത്തിയ സിംഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂറോളം പാസഞ്ചര്‍ സീറ്റില്‍ മൃതദേഹവത്തെ ഇരുത്തി അലഞ്ഞതിന് ശേഷമാണ് സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ ഉടനെ പാസഞ്ചര്‍ സീറ്റില്‍ ഭാര്യ സഹോദരന്‍ മരിച്ചു കിടക്കുന്നതായി ഉദ്യോഗസ്ഥരോട് വിവരിച്ചു. സംശയം തോന്നിയതോടെ പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലെത്തിയ സമയത്ത് തന്നെ സിംഗ് മാനസിക അസ്യാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ആനുകൂല്യം കണക്കിലെടുത്താണ് കോടതി വെറും അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കിയതെന്നാണ് കരുതുന്നത്. അതേസമയം കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ചികിത്സയുടെ സമയത്ത് കൊലപാതകം നടത്തിയതായി ഇയാള്‍ പലതവണ വ്യക്തമാക്കിയിരുന്നതായി പോലീസ് പറയുന്നു. ഇതൊരു അസാധാരണമായ കേസായിരുന്നുവെന്ന് കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇരയുടെ മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ സമയത്ത് വളരെ സാധാരണമായി പെരുമാറാന്‍ സിംഗ് ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹരികുമാര്‍ ഗോപാലന്‍

സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു. ലിവര്‍പൂളിലെ സ്പൈസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിമ ഭാരവാഹികള്‍ പങ്കെടുത്തു.

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിമയുടെ ഓണഘോഷം എക്കാലവും ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധയിനം കലാപരിപാടികള്‍ യുകെയുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

 

GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട് കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്ക് ശേഷം കലാപരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും ക്ഷണിക്കുന്നു.

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

07859060320, 07886247099, 07846443318.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു.

14 വര്‍ഷങ്ങള്‍ക്കിടെ യുകെ ജനസംഖ്യാ വര്‍ദ്ധനവ് അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണം. 2017 മധ്യത്തോടെ ജനസംഖ്യ 66 മില്യന്‍ കടന്നുവെന്നാണ് കണക്ക്. എന്നാല്‍ വര്‍ദ്ധനയുടെ നിരക്ക് വെറും 0.6 ശതമാനം മാത്രമാണ്. 2004ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

 

ജോലികള്‍ ലഭിച്ച് യുകെയിലെത്തുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ജോലി അന്വേഷിച്ച് ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്ന 2016നു ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ 43 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ജോലി തേയടിയെത്തുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വ്യക്തമായ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

മൊത്തം കുടിയേറ്റക്കാരില്‍ കുറവു വന്ന 75 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 5,72,000 കുടിയേറ്റക്കാരാണ് 2017ല്‍ രാജ്യത്തെത്തിയത്. ഇതില്‍ 2016നെ അപേക്ഷിച്ച് 78,000 പേര്‍ കുറവാണ്. 2016നും 2017നുമിടക്ക് യുകെയിലെ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 189,000ല്‍ നിന്ന് 107,000 ആയി കുറഞ്ഞിട്ടുണ്ട്. 82,000 പേരുടെ കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. ബ്രെക്‌സിറ്റാണ് ഈ കുറവിന് കാരണമെന്ന്‌

ടെസ്‌കോയുടെ ആദ്യ ക്യാഷ്‌ലെസ് സ്‌റ്റോര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാനായി ഉപഭോക്താക്കള്‍ക്ക് നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇനി 45 സെക്കന്‍ഡ് മാത്രം ഉപഭോക്താക്കള്‍ക്ക് കാത്തുനിന്നാല്‍ മതിയാകും. വെയിറ്റ്‌റോസ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌കാന്‍ ആന്‍ഡ് ഗോ ആപ്പിന്റെ ചുവടുപിടിച്ചാണ് ടെസ്‌കോയും ഈ പദ്ധതിയുടെ ട്രയല്‍ നടത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ആകുന്നത് പാവപ്പെട്ടവരെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

ടെസ്‌കോ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായില്ലാത്ത പാവപ്പെട്ടവര്‍ക്കും പണം നല്‍കാന്‍ ഇഷ്ടപ്പെടുന്ന പെന്‍ഷനര്‍മാര്‍ക്കും ക്യാഷ്‌ലെസ് ആകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌കോ എക്‌സ്പ്രസ് എന്ന ഈ പദ്ധതിയുടെ ആദ്യ സ്റ്റോര്‍ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ക്യാംപസിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറാഴ്ചയായി ഇത് പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റോറില്‍ കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ക്യാനഡ, സ്വീഡന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ ക്യാഷ്‌ലെസ് സൊസൈറ്റിയാണ് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷമാണ് പ്ലാസ്റ്റിക് മണി കറന്‍സിയെ പിന്തള്ളി മുന്നിലെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലൂടെ 13.2 ബില്യന്‍ ഇടപാടുകളാണ് നടക്കുന്നത്.

ഗാരേജിന്റെ കേടായ ഓട്ടോമാറ്റിക് ഡോറില്‍ കുടുങ്ങിയ സ്ത്രീ ചതഞ്ഞരഞ്ഞ് മരിച്ചു. ഹെയ്ദി ചോക്ക്‌ലി എന്ന 40കാരിയാണ് മരിച്ചത്. ഒരു സുഹൃത്ത് കണ്ടുനില്‍ക്കെയായിരുന്നു ഇവരുടെ ദാരുണാന്ത്യം. ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു കൈകള്‍കൊണ്ടും പിടിച്ചിരുന്ന ഇവരെ അതിന്റെ മെക്കാനിസം ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. കൈകള്‍ കുടുങ്ങിപ്പോയതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മെക്കാനിസത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഇവര്‍ റോളിംഗ് ഷട്ടറിനുള്ളില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. എന്നാല്‍ ഡോറിന്റെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ്ഷയര്‍ സ്വദേശിയായ ഇവര്‍ ഒരു സോഷ്യല്‍ വര്‍ക്കറായിരുന്നു. ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കാര്‍പാര്‍ക്കിന്റെ ഡോര്‍ തുറക്കുന്നതിനിടെ ഷട്ടറില്‍ വെറുതെ പിടിച്ചതാണ് ഇവര്‍. അത് സ്വന്തം ജീവനെടുക്കുന്ന പ്രവൃത്തിയാകുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. കാര്‍ പാര്‍ക്കിന്റെ എക്‌സിറ്റിലൂടെ പുറത്തേക്കിറങ്ങാനായിരുന്നു ഇവര്‍ രണ്ടുപേരും ശ്രമിച്ചതെന്ന് കൊറോണര്‍ ഓഫീസര്‍ പോള്‍ ഗാര്‍നല്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാനുള്ള ബട്ടന്‍ അമര്‍ത്തിയതും ഹെയ്ദി തന്നെയാണ്. ഷട്ടര്‍ ഉയര്‍ന്നപ്പോള്‍ അവര്‍ അതില്‍ വെറുതെ രണ്ടു കൈകള്‍ കൊണ്ടും പിടിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ ഇവരെ സഹായിക്കാന്‍ എത്തിയെങ്കിലും കൈകള്‍ കുടുങ്ങിയതിനാല്‍ മെക്കാനിസത്തിലേക്ക് ഇവര്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. ഷട്ടറിലെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായ വിധത്തില്‍ കോണ്‍ഫിഗര്‍ ചെയ്തിരുന്നില്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായ പോള്‍ ആര്‍നോള്‍ഡ് കൊറോണറെ അറിയിച്ചു. അവ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഹെയ്ദി പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടേനെയെന്ന് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഗുരുപൂര്‍ണിമ ആഘോഷമായി നാളെ ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകള്‍ തുറപ്പിക്കുന്നവനാണ് ഗുരു.

 

ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്‌കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നല്‍കിയ മറ്റൊരു സംസ്‌കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രേത്യേക ഭജന, ഗുരുപൂജ, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യുകെ മലയാളികളെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]

ബിനോയ് തോമസ്സ്
ഒമ്പതാമത് കോതനല്ലൂര്‍ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ നാളെ ഡെര്‍ബിയില്‍ ആരംഭിക്കും. ഡെര്‍ബിയിലെ സ്മാള്‍വുഡ് മാനൊര്‍ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നാലു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തഞ്ചോളം കോതനല്ലൂര്‍ നിവാസികളായ കുടുംബങ്ങള്‍ ഇക്കുറി സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രജിസ്‌ട്രേഷനു ശേഷം മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഡെണ്‍സ്റ്റണ്‍ കോളേജ് പ്രിപ്പൊട്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികളിലധികവും സങ്കടിപ്പിച്ചിരിക്കുന്നത്. സ്വിമിംഗ് പൂള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന നിരവധി സംവിധാനങ്ങള്‍ ഫാം ഹൗസിലുണ്ട്. നാടന്‍ ഭക്ഷണങ്ങളുടെ ഒരു വലിയശേഖരം തന്നെയാണ് കോതനല്ലൂര്‍ നിവാസികളെ കാത്തിരിക്കുന്നത്.

ഇനിയുള്ള മൂന്നു ദിവസങ്ങള്‍ യുകെയിലെ കോതനല്ലൂര്‍ നിവാസികളെ സംബഡിച്ചിടത്തോളം ആഘോഷത്തിന്റെ ദിവസങ്ങളാണ്. വെറുമൊരു ആഘോഷത്തിനപ്പുറം കോതനല്ലൂരിന്റെ സങ്കടത്തിലും സന്തോഷത്തിലും യുകെയിലെ കോതനല്ലൂര്‍ നിവാസികളുടെ പങ്ക് ചെറുതൊന്നുമല്ലെന്ന് സംഘാടകര്‍ പറയുന്നു. കോതനല്ലൂരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കുക, ക്യാന്‍സര്‍ രോഗികളെ സാമ്പത്തീകമായി സഹായിക്കുക, പഠന സഹായം നല്‍കുക തുടങ്ങിയവയാണ് കഴിഞ്ഞ കാലങ്ങളില്‍ കോതനല്ലൂര്‍ സംഗമം ചെയ്ത എടുത്ത് പറയേണ്ട കാര്യങ്ങള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.

കോതനല്ലൂര്‍ സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:

Denstone College Preporatory School, Smallwood Manor, Uttoxeter, ST14 8NS

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Shiju Kurian Mob 07727 115757
Binoy Thomas Mob 07958 695220
Sinoy Thomas Mob 07412 517719

ഈസ്റ്റ് ലണ്ടനിലെ റോംഫഡില്‍ താമസിക്കുന്ന റോഷിന്‍ ജോണ്‍(42) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. റോംഫഡ് കെയര്‍ യുകെ നഴ്‌സിങ്ങ് ഹോമിലെ ഡെപ്യൂട്ടി മാനേജരാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

പാലാ ചെങ്ങളം പെരുമണ്ണില്‍ കുടുബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ ജോണ്‍-ഏലിക്കുട്ടി ഭാര്യ ബിന്ദു ഇടുക്കി വിമലഗിരി ഞാനാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: എലേന (13), ഹാര്‍വി (8).

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്‌. റോഷിന്‍ ജോണിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

RECENT POSTS
Copyright © . All rights reserved