സ്വന്തം ലേഖകന്‍
ഗ്ലോസ്റ്റര്‍ : ബ്രിട്ടീഷ് റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ റോയല്‍ ഇന്റര്‍നാഷണല്‍ പേജന്റ് മത്സരത്തിലെ ഫൈനിലിസ്റ്റായ സിയന്‍ എം ജേക്കബും കൂട്ടുകാരും നടത്തിയ മോപ്പെറ്റ് 2018 എന്ന ചാരിറ്റി ഫാഷിന്‍ ഷോയ്ക്ക് ഗ്ലോസ്സറ്റര്‍ഷെയറിലെ കാണികളില്‍ നിന്ന് നിറഞ്ഞ കൈയ്യടി . മനോഹരമായ ഈ ചാരിറ്റി ഷോ വിജയകരമായി അവസാനിച്ചപ്പോള്‍ ഈ ഷോയ്ക്ക് നേത്രുത്വം നല്‍കിയ സിയന്‍ എം ജേക്കബിനും , ഈ ഷോയുടെ ഡയറക്റ്റേഴ്സും സിയന്റെ മാതാപിതാക്കളുമായ മനോജ് ജേക്കബിനും , രെശ്മി മനോജിനും ഏറെ അഭിമാനിക്കാം . കാരണം യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കുരുന്നുകളില്‍ നിന്നും , അവരുടെ മാതാപിതാക്കളില്‍ നിന്നും , ചാരിറ്റി ഷോ കാണാന്‍ എത്തിയവരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ഈ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത് .
ശില്പ അമീന്‍ കോറിയോഗ്രാഫി ചെയ്ത വെല്‍ക്കം ഡാന്‍സ്സോടും , സിയന്‍ എം ജേക്കബിന്റെ ക്യാറ്റ് വാക്കോടുംകൂടി തുടങ്ങിയ ഈ ഫാഷിന്‍ ഷോയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള 22 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത് . അതിമനോഹരമായി തയ്യാറാക്കിയ റാമ്പില്‍ കുട്ടികള്‍ നടത്തിയ പ്രകടനങ്ങളെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത് . രണ്ട് റൌണ്ടിലായി നടത്തിയ ഫാഷന്‍ ഷോയില്‍ കുട്ടികളിലെ വിവിധതരം കഴിവുകളെ വിലയിരുത്തിയാണ് വിധികര്‍ത്താക്കള്‍ വിജയികളെ കണ്ടെത്തിയത് . മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്നതിനായി എത്തിയ കഴിവുറ്റ ഹെയര്‍ ഡ്രെസേര്‍സും , മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോപ്പെറ്റ് 2018 നെ ഉയര്‍ന്ന നിലവാരമുള്ള ഒരു ഫാഷന്‍ ഷോയാക്കി മാറ്റി.
ഒരു വയസ്സിനും മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള കുരുന്നുകള്‍ക്കായി നടന്ന മത്സരത്തില്‍ ഗ്ലോസ്റ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരിയായി ഹന്നാ സെബാസ്റ്റ്യന്‍ കിരീടം നേടി . നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് അലന്‍ ആലന്‍ചേരിയും , പെണ്‍കുട്ടികളില്‍ നിന്ന് കെയ്റ്റി ജാക്സനും , എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് ബെഞ്ചമിന്‍ സിബിയും , പെണ്‍കുട്ടികളില്‍ നിന്ന് അന്യ ഷെട്ടിയും കിരീടം നേടി .
മിസ്സ് ഗ്യാലക്സി യുകെയായ എമ്മാ ലൂയിസ് ജെയിന്റെ നേതൃത്വത്തില്‍ മിസ്സ് ജൂനിയര്‍ ടീനേജ് ബ്യൂട്ടി യുകെയായ സ്റ്റെഫനി റീസ് , യുകെയിലെ പ്രസിദ്ധ മോഡലും കോറിയോഗ്രാഫറുമായ ഗ്ലൈന്‍ വര്‍ഗീസ്സും , മിസ്സ് ഗ്ലോസ്റ്ററായ റ്റമ്സിന്‍ ഗ്രൈന്‍ചറും , മിസ്സ് വൂസ്റ്റര്‍ഷെയറായ റെയ്ച്ചല്‍ ബേക്കറും അടങ്ങുന്ന ഒരു വലിയ പാനലായിരുന്നു മത്സരങ്ങളുടെ വിധികര്‍ത്താക്കളായി എത്തിയിരുന്നത് .
യുകെ മലയാളികള്‍ക്കിടയില്‍ ജനകീയരായ സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയാണ് ഈ ചാരിറ്റി ഫാഷന്‍ ഷോയിലെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് . ആധുനിക ഫോട്ടോഗ്രഫി രംഗത്തെ ട്രെന്‍ഡായ ഡ്രോണ്‍ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം ഫോട്ടോഗ്രാഫര്‍മാര്‍ ഈ ഫാഷന്‍ ഷോയിലെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു .
മോപ്പെറ്റ് 2018 എന്ന ഈ ചാരിറ്റി ഫാഷന്‍ ഷോയില്‍ അവതാരകരായി എത്തിയ ഐറിന്‍ കുഷേലും , എലിസബത്ത് മേരി എബ്രാഹമും ആദ്യാവസാനംവരെ ഈ ഫാഷന്‍ഷോയെ ഹൃദ്യമായ രീതിയില്‍ തന്നെ കാണികളില്‍ എത്തിച്ചു . യുകെയിലെ പ്രശസ്ത ടി വി ചാനലായ മാഗ്നാവിഷനായിരുന്നു മോപ്പെറ്റ് 2018 ന്റെ മീഡിയ പാര്‍ണ്ണര്‍ .
മോപ്പെറ്റ് 2018 ന്റെ വീഡിയോ ദ്രിശ്യങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക .
ഈ ചാരിറ്റി ഫാഷന്‍ ഷോ അതിമനോഹരമായി അണിയിച്ചൊരുക്കാന്‍ പ്രയഗ്നിച്ച മനോജ് ജേക്കബിനെയും , രെശ്മി മനോജിനെയും മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും , കാണികളും അകമഴിഞ്ഞ് അഭിനന്ദിച്ചു . കുരുന്നുകളുടെ മാനസിക വളര്‍ച്ചയ്ക്കും , കലാപരമായ വളര്‍ച്ചയ്ക്കും സഹായകമായ ഈ മോപ്പെറ്റ് ഫാഷന്‍ ഷോ വരും വര്‍ഷങ്ങളിലും നടത്തണമെന്ന് അവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
പി എംഎഫ് യൂറോപ്പ് ഓസ്ട്രേലിയന്‍ റീജിയന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നതായി പി എം എഫ് ഗ്ലോബല്‍ അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍ (യൂറോപ്പ് -ഓസ്ട്രേലിയന്‍) വര്‍ഗീസ് ജോണ്‍ അറിയിച്ചു. ഫിലോമിന നിലവൂര്‍, ഓസ്ട്രിയ (വനിതാ കോ ഓര്‍ഡിനേറ്റര്‍), എബി പാലമറ്റം, ഓസ്ട്രിയ (പ്രസിഡന്റ്), ഷിജു വര്‍ഗീസ്, ഇറ്റലി (ജനറല്‍ സെക്രട്ടറി), തോമസ് മാത്യു, സ്വിറ്റ്‌സര്‍ലാന്‍ഡ് (ട്രഷറര്‍), തോമസ് ജേക്കബ്, ഓസ്ട്രേലിയ (വൈസ് പ്രസിഡന്റ), ജോണ്‍ ഇലഞ്ഞിക്കല്‍, ജര്‍മനി (ജോയിന്റ് സെക്രട്ടറി), സിമി ജോര്‍ജ്, യു.കെ (ചാരിറ്റി കണ്‍വീനര്‍), ജോളി കുര്യന്‍, ഓസ്ട്രിയ (യൂറോപ്പ് കോ ഓര്‍ഡിനേറ്റര്‍), ഷിജി ചീരംവേലില്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ജോവിഷ് ജോര്‍ജ്, ന്യൂസിലാന്‍ഡ് (എക്‌സി. മെമ്പര്‍), സാബു ജോസഫ്, അയര്‍ലന്‍ഡ് (എക്‌സി. മെമ്പര്‍), സുമേഷ് സുകുമാരന്‍, ഡെന് മാര്‍ക്ക് (എക്‌സി. മെമ്പര്‍), ആല്‍ബി ജോര്‍ജ്, പോളണ്ട് (എക്‌സി.മെമ്പര്‍), ജോര്‍ജ് കോശി, പോളണ്ട്(എക്‌സി. മെമ്പര്‍), സദന്‍ എടക്കാട്ട്, ഫ്രാന്‍സ് (എക്‌സി. മെമ്പര്‍), മാത്യു കെവിന്‍ രാജ്, മാള്‍ട്ട (പി ആര്‍ ഓ), രാജീവ് കളംതോഡി, സ്വീഡന്‍ (സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ്), ബിനോ സിറിയക്ക്,ഹോളണ്ട് (എക്‌സി.മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന് പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, ഗ്ലോബല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്എം എഫ് ഗ്ലോബല്‍, ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ എന്നിവര്‍ ആശംസിച്ചു.
ലൈംഗിക പാവകള്‍ വില്‍ക്കുന്ന ലണ്ടനിലെ ‘ലവ് ഡോള്‍സ് ‘ എന്ന കടയുടെ മുമ്പില്‍ കടയുടമ ഒരു ഓഫര്‍ സ്ഥാപിച്ചു. ട്രൈ ബിഫോര്‍ യു ബൈ’ എന്ന്! പരസ്യം കണ്ട് എത്തിയവരെ കൊണ്ട് കടയില്‍ വന്‍ തിരക്കായി. 100 പൗണ്ട് നല്‍കിയാല്‍ മതി കടയിലെ സെക്‌സ് ഡോളുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു നോക്കാന്‍ അനുവദിക്കും. തുടര്‍ന്ന് ഇഷ്ടമായാല്‍ വാങ്ങിയാല്‍ മതി. 2000 രൂപയാണ് ഡോളിന്റെ വില. ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കടയിലേയ്ക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിവരം പോലീസിന്റെ ചെവിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. അതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴയും ഈടാക്കി.
അജിത് പാലിയത്ത്
യുകെ മലയാളികള്‍ക്കിടയില്‍ അപ്പിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ഷെഫീല്‍ഡിലെ അബ്രഹാം വരാമണ്ണില്‍ ജോര്‍ജ്ജിന് ഇന്നലെ യുകെ മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. താന്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ നാടിനെയും തന്നെ നെഞ്ചോട് ചേര്‍ത്തു സ്‌നേഹിച്ച സുഹൃത്തുക്കളെയും സാക്ഷിയാക്കി ഷെഫീല്‍ഡിനോട് അപ്പിച്ചായന്‍ വിടചൊല്ലിയപ്പോള്‍ സാക്ഷിയാകാനെത്തിയവരെല്ലാം കണ്ണീര്‍ പൊഴിച്ചു. ഇന്നലെ ഷെഫീല്‍ഡില്‍ നടന്ന പൊതുദര്‍ശത്തിന് യുകെയുടെനാനാഭാഗത്ത് നിന്നും നിരവധി ആളുകള്‍ ആണ് പരേതന്റെ ഭൗതീക ദേഹം കാണുവാന്‍ ഒഴുകിയെത്തിയത്.
മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലോക്‌സീനോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വൈദീകരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ജെഫിന്‍ ജേക്കബിന്റെ അപ്പിച്ചായനെക്കുറിച്ചുള്ള ലഘു വിവരണം തുടങ്ങി മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ പള്ളി വികാരി റവ. അജി ജോണ്‍, സെക്രട്ടറി അജി ജോര്‍ജ്ജ്, ലിവര്‍പ്പൂള്‍ കാര്‍മ്മല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. കെ എ ജേക്കബ്, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മ പള്ളിയില്‍ നിന്ന് നൈനാന്‍ പണിക്കര്‍, കാര്‍മ്മല്‍ മാര്‍ത്തോമ്മ പള്ളിയിലെ വികാരി ജേക്കബ് മാത്യു, യൂക്കെ-യൂറോപ്പ്-ആഫ്രിക്ക രൂപതാ സെക്രട്ടറി റവ. ഹാപ്പി ജേക്കബ്, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വര്‍ഗീസ് ഡാനിയേല്‍, അപ്പിച്ചായന്റെ നീണ്ടകാല സുഹൃത്ത് അജിത്ത് പാലിയത്ത്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മാര്‍ത്തോമ ചര്‍ച്ച് യൂകെ യൂറോപ്പ് സോണ്‍ പ്രതിനിധി റെജി മാത്യു, ഓള്‍ സെന്റ് മാര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബൊറോ പ്രതിനിധി ബിജോ കുരുവിള കുര്യന്‍ , സെന്റ് പീറ്റര്‍ ചര്‍ച്ച് ഈസ്റ്റാം പ്രതിനിധി കുര്യന്‍ ജോണ്‍ എന്നിവര്‍ അനുശോചനം നടത്തി സംസാരിച്ചു. അബ്രഹാം ജോര്‍ജ്ജിന്‍റെ മകന്‍ ഡോക്ടര്‍ സുജിത്ത് അബ്രഹാം പിതാവിനെ കുറിച്ചുള്ള തന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. താബോര്‍ മാര്‍ത്തോമ ചര്‍ച്ച് മാഞ്ചസ്റ്റര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ സഹായിച്ചു.
ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങള്‍ പൊതുദര്‍ശനത്തിന്റെ കാര്യങ്ങള്‍ക്ക് സഹായമേകി തങ്ങളുടെ പ്രിയ അപ്പിച്ചായന് നല്ലൊരു യാത്രയയപ്പ് നല്കി. അപ്പിച്ചായന്‍ കൂടുതല്‍ സജീവമായിരുന്ന യുക്മയിലെ തുടക്കം മുതലുള്ള പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രിയ അച്ചായനെ കാണുവാന്‍ എത്തിയിരുന്നു. ആര്‍ക്കും അനുകരണീയമായ മഹത്തരമായ ഒരു ജീവിതം സമ്മാനിച്ച് തന്റേതായ സ്‌നേഹത്തിന്റെ അടയാളം അവശേഷിപ്പിച്ച് അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ യൂകെ മലയാളി പ്രവാസ ചരിത്രത്തിന്റെ താളുകളില്‍ ഈ പേര് കനകലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്.
കുവൈറ്റ് പ്രവാസജീവിതത്തിന് ശേഷം രണ്ടായിരത്തിരണ്ടിന്റെ തുടക്കത്തില്‍ യുകെയിലെത്തിയ രണ്ടാം കുടിയേറ്റകാലത്തെ മലയാളികളില്‍ പ്രധാനിയായിരുന്നു അപ്പിച്ചായന്‍. അന്ന് തുടങ്ങി ഷെഫീല്‍ഡില്‍ താമസ്സമാക്കിയ അപ്പിച്ചായന്‍ ഏഴ് വര്‍ഷം മുന്‍പാണ് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന്റെ പിടിയിലായത്. അസുഖം കണ്ടെത്തിയശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിക്കു ശേഷവും തന്റെ ഇച്ഛാശക്തിയും മനോബലവും കൊണ്ട് വര്‍ഷങ്ങളോളം രോഗത്തെ തോല്‍പ്പിച്ചുകൊണ്ടു കൊണ്ടുനടക്കുകയായിരുന്നു. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഷെഫീല്‍ഡ് വെസ്റ്റേണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ ചികില്‍സയിലായിരുന്നു. എന്നാല്‍ രണ്ടാഴ്ചമുന്‍പ് തളര്‍ച്ച കൂടുകയും ഹോസ്പിറ്റലില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗം ശാന്തമാകുമ്പോള്‍ കുടുംബവുമായി ഒരവധിക്കാലം ചെലവഴിക്കാന്‍ നോക്കിയിരിക്കെയാണ് ഈ കഴിഞ്ഞ 17 ഞായറാഴ്ച മരണം പെട്ടന്ന് അച്ചായനെ വിളിച്ചത്.
മരണ സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും അഭിമാനമുണ്ടാക്കുന്ന നേതൃത്വപാടവത്തോടെ, യൂകെയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കാന്‍, അവരുടെ സാമൂഹികവും സംസ്‌കാരികവുമായ വളര്‍ച്ചക്ക് യുകെ യില്‍ പലയിടങ്ങളിലും ചര്‍ച്ചകളിലൂടെയും ആശയങ്ങളിലൂടെയും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു. അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ ശേഷിപ്പിച്ച് പോകുന്നത് യുകെയിലെ സുഹൃത്തുക്കള്‍ക്കിടയില്‍ നികത്താനാവാത്ത ശൂന്യതയാണ്.
അപ്പിച്ചായന്റെ ഭൗതീക ദേഹം 27 ബുധനാഴ്ച വെളുപ്പിന് 3.20 ന് തിരുവനന്തപുരത്ത് എത്തുകയും തുടര്‍ന്നു ആശുപത്രിയില്‍വെച്ചശേഷം 28 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പരേതന്റെ വീട്ടില്‍ കൊണ്ടുവരുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു 3 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിക്കുന്നതായിരിക്കും.
ഹരികുമാര്‍ ഗോപാലന്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ വാരിങ്ടണില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേ കായിക പ്രേമികളെകൊണ്ടും മത്സരാര്‍ഥികളെ കൊണ്ടും സമ്പല്‍ സമൃദ്ധമായി.
രാവിലെ യുക്മ ദേശീയ സമിതി അംഗം തമ്പി ജോസ് മാര്‍ച്ച് പാസ്റ്റിന് കൊടി ഉയര്‍ത്തിയതൊടെ മത്സരങ്ങള്‍ക്ക് തുടക്കമായി.
ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് അകാലത്തില്‍ നിര്യാതരായ യുക്മ ഭാവഹികളായ എബ്രഹാം ജോര്‍ജ് രഞ്ജിത് കുമാര്‍, ജോയ നോബി എന്നിവര്‍ക്ക് ഒരു മിനിറ്റു മൗനം ആചരിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ട് ഷീജോ വര്‍ഗീസ് അധ്യക്ഷനായിരുന്നു. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു.ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രിസ്റ്റന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ലിവര്‍പൂള്‍, മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസ് തടിയംപാട്, വാരിങ്ങംടണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് നായര്‍, എന്നിവര്‍ സംസാരിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പ്രിസ്‌ടോന്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം വാരിങ്ങംടണ്‍ അസോസിയേഷനും മൂന്നാം സ്ഥാനം മഞ്ചെസ്സ്ര് മലയാളി അസോസിയേഷനും കരസ്ഥമാക്കി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വടം വലിയില്‍ ഒന്നാം സ്ഥാനം നേടി. മത്സര വിജയികള്‍ക്ക് വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി മത്സരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസികളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന്‍ വളരെ ചുരുങ്ങിയ കാലത്തിനിടെ വളരെ പ്രചാരം നേടി വളര്‍ച്ചയുടെ പാതയിലാണ്. വര്‍ഗീയ വെറിയും അന്ധവിശ്വസവും മതമേധാവിത്വ ശക്തികളും ചേര്‍ന്ന് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്രവണക്കെതിരെ യുക്മ പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.
നിരവധി ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകള്‍ ജൂണ്‍ ലക്കത്തെ സമ്പന്നമാക്കുന്നു. മലയാള സാഹിത്യത്തിലെ കാര്‍ന്നോര്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ എഴുതിയ വില്‍പ്പന എന്ന ചെറുകഥയെ അവലോകനം ചെയ്തു കൊണ്ട് എസ്. ജായേഷ് എഴുതിയ ജീവിതങ്ങള്‍ക്കിടയിലെ കൈമാറ്റപ്രക്രിയകള്‍ എന്ന ലേഖനത്തിലൂടെ ശ്രീ. എം.ടി വാസുദേവന്‍ നായരെ ആഴത്തില്‍ മനസിലാക്കുവാന്‍ സാധിക്കുന്നു. ജ്വാല ഇ മാഗസിനില്‍ ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ കോളേജ് വിദ്യാഭാസ കാലത്തെ രസകരമായ ഒരനുഭവം വളരെ രസകരമായി ഒരു വട്ടം കൂടി ഊട്ടിയിലേക്ക് എന്ന അധ്യായത്തില്‍ വിവരിക്കുന്നു.
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ ‘എ ഹാങ്ങിങ്’ എന്ന ചെറുകഥയുടെ സ്മിത മീനാക്ഷി എഴുതിയ മലയാളം പരിഭാഷ തൂക്കികൊല്ലല്‍ മൂല കഥയോട് വളരെയധികം നീതി പുലര്‍ത്തി. നിര്‍മ്മല രചിച്ച കുരിശ് തറപ്പ് ഒരന്വേഷണം, ശ്രീകല മേനോന്‍ എഴുതിയ ബ്രാഹ്മണ്യം, ബിന്ദു എം.വി എഴുതിയ കറുത്ത പെണ്ണ് എന്നീ കഥകള്‍ ജ്വാലയുടെ കഥാവിഭാഗത്തെ ധന്യമാക്കുന്നു.
രമേശ് കുടമാളൂരിന്റെ മരണകാവ്യങ്ങള്‍, അനിത എം.എ യുടെ ഉടല്‍കലര്‍പ്പ് ബിന്ദു ആനമങ്ങാട് രചിച്ച സ്മാരകങ്ങള്‍ പിറവിയെടുക്കുന്നത് എന്നീ കവിതകളും മനോഹരമായ രചനകളാണ്. പ്രമുഖ സാഹിത്യകാരി കെ. ആര്‍. മീരയുടെ സാഹിത്യ ലോകത്തേക്കുള്ള ഒരു വാതില്‍ തുറക്കുകയാണ് ഷൈന്‍ ഷാജന്‍ എഴുതിയ മീരയില്‍ നിന്ന് വായിച്ചെടുത്ത പെണ്മയും പ്രണയവും എന്ന ലേഖനം. ലോക പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെയുംആറന്മുള വള്ളംകളിയുടെയും ആറന്മുള സദ്യയുടെയും ജന്മഗേഹമായ ആറന്മുള എന്ന സ്ഥലത്തിന്റെ ചരിത്ര വസ്തുതകളിലേക്ക് ഒരു എത്തി നോട്ടമാണ് രാജേഷ് കുമാര്‍. കെ എഴുതിയ വള്ളപ്പാട്ടു പാടുന്ന ആറന്മുളയുടെ മണ്ണില്‍ എന്ന ലേഖനം.
ജ്വാല ഇ മാഗസിന്റെ ജൂണ്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
ലണ്ടന്‍: ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യുകെയിലെ വിപണി കമ്പനികള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇ്കാര്യത്തില്‍ വ്യക്തതയാവശ്യപ്പെട്ട് എയര്‍ബസിന് പിന്നാലെ ബി.എം.ഡബ്യൂയും രംഗത്ത് വന്നു. ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ വിപണിയില്‍ വമ്പന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യവിടുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് ബി.എം.ഡബ്യൂ രംഗത്ത് വന്നിരിക്കുന്നത്. വിപണിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യവിടുമെന്ന് എയര്‍ബസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ വിപണിയെ ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്.
ഏതാണ്ട് 14,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് എയര്‍ബസ്. യുകെയില്‍ നിന്ന് കമ്പനി മാറ്റി സ്ഥാപിച്ചാല്‍ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ വിപണിയെയും വ്യാവസായിക മേഖലയേയും യാതൊരുവിധത്തിലും ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടിലാണ് യുകെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയുമില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളെക്കുറിച്ച് വന്‍കിട കമ്പനികള്‍ ആശങ്കയിലാണെന്നാണ് ബി.എം.ഡബ്യൂവിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാവുന്നത്. യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ വിപണന സാധ്യത ബ്രക്‌സിറ്റിന് ശേഷം ഇല്ലാതാകും. നിലവില്‍ യൂറോപ്പിന് പുറത്തുള്ള വിപണിക്ക് സമാനമായി 27 അംഗരാജ്യങ്ങളില്‍ നിയമങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.
യൂകെയില്‍ ബി.എം.ഡബ്യൂ നിര്‍മ്മിക്കുന്നത് റോള്‍സ് റോയിസ് കാറുകളാണ്. കമ്പനിയില്‍ ഏതാണ്ട് 8000ത്തോളം തൊഴിലാളികളുമുണ്ട്. ബ്രക്‌സിറ്റ് നയമാറ്റത്തിലുണ്ടാകുന്ന കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കമ്പനി രാജ്യവിടുമെന്നാണ് സൂചന. എന്നാല്‍ ഇക്കര്യം സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും വന്നിട്ടില്ല. സര്‍ക്കാരിന്റെ ട്രേഡ് നയങ്ങളെക്കുറിച്ചും നികുതി നിരക്കുകളെക്കുറിച്ചും കൃത്യമായി വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ഒരുമാസത്തിനുള്ള ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി ഇതര മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടോം ജോസ് തടിയംപാട്
നിയമനിര്‍മ്മാണ സഭയുടെ നടുവിലിരുന്നു നിയമം നിര്‍മ്മിക്കുമ്പോള്‍ നിര്‍മിക്കുന്ന നിയമം ആര്‍ക്കുവേണ്ടിയാണോ അവര്‍ അനുഭവിക്കുന്ന വിഷയങ്ങളില്‍ ഒരു അവബോധം അത് നിര്‍മ്മിക്കുന്നവര്‍ക്ക് ഉണ്ടാകണം എന്ന തിരിച്ചറിവയിരിക്കണം സൗത്ത് വിരളിലെ യുവ വനിതാ എം.പി അലിസണ്‍ മാക്ഗവേണിനെ വിരളിലെ ഒരു നഴ്‌സിംഗ് ഹോമില്‍ കെയറര്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചത്. അലിസണ്‍ ജോലിചെയ്യാന്‍ വന്നത് ഒരു മലയാളി നടത്തുന്ന ലവ് റ്റൂ കെയര്‍ (Love To Care)എന്ന ഏജന്‍സി വഴിയാണ് എന്നതും ഒരു ചരിത്രമായി.
ഏജന്‍സി നടത്തുന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന പാല കരൂര്‍ സ്വദേശി ഞാവള്ളിയില്‍ ആണ്ടുകുന്നേല്‍ മാത്യു അലക്‌സാണ്ടര്‍ പറയുന്നത് ഇത്തരം ഒരു അനുഭവം ആദൃമായിട്ടാണന്നാണ്. മാത്യുവിനു വിരളിലെ ഏജന്‍സി കൂടാതെ വെയില്‍സിലും, മാഞ്ചസ്റ്ററിലും ഏജന്‍സികളുണ്ട്.
ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം അലിസണിന്റെ ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹവും. എം.പി നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ജോലി ആരംഭിച്ചതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് സമൂഹത്തിന്റെ ജീവിത കാലയളവ് വര്‍ദ്ധിക്കുകയും പ്രായം ചെന്നവരുടെ എണ്ണം ക്രമാധീതനായി ഉയരുകയും ചെയ്യുന്ന ഈ കാലത്ത് കെയര്‍ സര്‍വിസിന്റെ പ്രധാന്യം കൂടിവരികയാണ്, ആ സമയത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു എം.പി. അലിസണ്‍ മാക്ഗവേണിന്റെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞു പോകില്ല.
എം.പി സാധാരണ കെയര്‍ ജോലി ചെയുന്നവര്‍ ചെയ്യുന്ന മുഴുവന്‍ ജോലിയും ചെയ്തിട്ടാണ് പോയത്. ഒരു കാലത്ത് മഹാരാജക്കാന്‍മാര്‍ പ്രജകള്‍ തൃപ്തരാണോ എന്നറിയാന്‍ വേഷം മാറി ജനങ്ങള്‍ക്കിടയില്‍ നടന്നത് നാം കേട്ടിട്ടുണ്ട് എന്നാല്‍ ജനാധിപത്യം വന്നപ്പോള്‍ അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവര്‍ക്ക് അലിസണിന്റെ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണ്.
ഹേയ് ഫീവര്‍ പ്രതിരോധ മരുന്ന് കഴിച്ച് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് സൂചന. പ്രതിരോധ മരുന്ന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഹെറോയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്ന കേസിന് സമാനമായിരിക്കും പ്രതിരോധ മരുന്നെടുക്കുന്ന ഡ്രൈവര്‍മാരും ചാര്‍ജ് ചെയ്യപ്പെടുക. 20 മില്യണിലധികം ഡ്രൈവര്‍മാരാണ് സ്ഥിരമായി ആന്റിഹിസ്തമിന്‍ എന്ന പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. ഉറക്കമില്ലാഴ്മ, ക്ഷീണം, തലച്ചോറിന്റെ സ്ഥിരതയില്ലാഴ്മ തുടങ്ങിയവയാണ് ആന്റിഹിസ്തമിന്‍ സൃഷ്ടിക്കുന്ന പ്രധാന പാര്‍ശ്വഫലങ്ങള്‍.
ഈ മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിരത്തില്‍ കൃത്യതയോടെ വാഹനമോടിക്കാന്‍ കഴിയില്ല. അത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ആന്റിഹിസ്തമിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ടാബ്‌ലെറ്റുകള്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ആന്റിഹിസ്തമിന്‍ പ്രധാനമായും തടസപ്പെടുത്തുന്നത് മനുഷ്യന്‍ റിയാക്ട് ചെയ്യാനുള്ള കഴിവിനെയാണ്. റിയാക്ഷന്‍ സമയം വര്‍ദ്ധിക്കുമ്പോള്‍ നിരത്തില്‍ കൃത്യതയുണ്ടാവില്ല. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാല്‍ മദ്യത്തിന്റെ സ്വാധീത്തെക്കാള്‍ അപകടം നിറഞ്ഞതായി മാറാനും സാധ്യതയുണ്ട്.
സമീപകാലത്തെ ഏറ്റവും തെളിച്ചമുള്ള സമ്മറാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ഇത് അന്തരീക്ഷത്തിലെ പോളണ്‍ കണങ്ങളുടെ അളവും ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹേയ് ഫീവര്‍ ഭീതിയില്‍ നിന്ന് മുക്തി നേടുകയെന്ന ഉദ്ദേശത്തോടെയാണ് പലരും ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ ഹേയ് ഫീവര്‍ നിരവധി ഡ്രൈവര്‍മാരെ പിടികൂടിയതായി മോട്ടോറിംഗ് എഡിറ്ററായ അമാന്റാ സ്‌റ്റ്രേട്ടണ്‍ വ്യക്തമാക്കുന്നു. ഫീവറിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യതയില്ല. ഇതിനായി ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരായ ആളുകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 1,106 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.
ലണ്ടന്‍: എന്‍.എച്ച്.എസിന്റെ നേതൃത്വത്തില്‍ യുകെയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ക്ലിനിക്ക് സ്ഥാപിതമാകുന്നു. ലണ്ടന്‍ ആശുപത്രിയിലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. സംരഭത്തിന്റെ മേല്‍നോട്ടവും ഫണ്ടിംഗും കൈകാര്യം ചെയ്യുക എന്‍.എച്ച്.എസായിരിക്കും. സമീപകാലത്ത് യുകെയിലെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ഗെയിമിംഗ് ഡിസോഡറുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇത്തരം ഡിസോഡറുകളെ ഫലപ്രദമായി നേരിടാനും സൗജന്യ ചികിത്സാ ലഭ്യമാക്കുന്നതിനും പുതിയ പദ്ധതി ഗുണകരമാവും. ഗെയിമിംഗ് ഡിസോഡറുകള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന അസുഖമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.
ക്ലിനിക്കിന്റെ മേല്‍നോട്ടം സെന്‍ഡ്രല്‍ ആന്റ് നോര്‍ത്ത്‌വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗെയിമിംഗ് ഡിസോഡറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് സംബന്ധിയായ അഡിക്ഷനുകള്‍ക്കും ചികിത്സ ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നാണ് വിവരം. നിലവില്‍ ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചില സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ ലഭ്യമാണ് എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും. എന്‍എച്ച്എസ് സ്ഥാപനം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പോണ്‍ വീഡിയോ അഡിക്ഷന്‍ പോലുള്ള രോഗങ്ങള്‍ക്കും ഭാവിയില്‍ ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ലഭ്യമാകും. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു എന്‍എച്ച്എസ് ക്ലിനിക്ക് യാഥാര്‍ത്ഥ്യമാകുന്നത്. ഈ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് എന്‍എച്ച്എസിനെ സംബന്ധിച്ചടത്തോളം ധാര്‍മിക ഉത്തരവാദിത്വം ഉണ്ടായിരുന്നു. കൗമാരാക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ പുതിയ പദ്ധതി ഗുണകരമാവുമെന്നത് തീര്‍ച്ചയാണെന്നും സൈക്യാര്‍ട്ടിസ്റ്റായ ഹെന്റിറ്റ ബോവ്ഡന്‍-ജോണ്‍സ് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും വിഷയത്തിലുള്ള അറിവില്ലാഴ്മ മാതാപിതാക്കളെ ആശയകുഴപ്പത്തിലാക്കുന്നു. പുതിയ ക്ലിനിക്ക് വരുന്നതോടെ ഇത്തരം അഡിക്ഷനുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്.