ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.

പിന്നീടാണ് മറ്റൊരു മരുന്ന് ചിലപ്പോള്‍ രോഗം ശമനം ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ വളരെ ചെലവേറിയതായിരുന്നു. അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോറയെത്തുന്നത്. 2006ല്‍ ഓങ്കോളജി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്ന് വാങ്ങാനുള്ള സാമ്പത്തിക നില ലോറയ്ക്കും കുടുംബത്തിനുമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ ഇന്റര്‍നെറ്റില്‍ ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിച്ചു. 21,000 പൗണ്ടായിരുന്നു ലക്ഷ്യം ആദ്യ റൗണ്ട് ചികിത്സകള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണിത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ സഹായവുമായി എത്തി.

ഏതാണ്ട് 100,000 പൗണ്ടാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിനിലൂടെ ലഭിച്ചത്. അഞ്ച് റൗണ്ട് ചികിത്സകള്‍ക്ക് ഈ തുക മതിയാകുമായിരുന്നു. മൂന്ന് റൗണ്ട് ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോറ സുഖം പ്രാപിച്ചു. ക്യാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഹായിച്ചവര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് ലോറ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രോഗവിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ലോറയുടെ ശരീരത്തില്‍ ക്യാന്‍സര്‍ വന്നതായി മനസിലാകുന്നു പോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.