UK

നൂറുകണക്കിന് കുട്ടികള്‍ക്ക് മദ്യവും ലാഫിംഗ് ഗ്യാസും വിതരണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ഷീഷ ബാര്‍ അടച്ചുപൂട്ടി. ഗൂച്ച് സ്ട്രീറ്റ് നോര്‍ത്തിലെ ക്ലൗഡ് നയന്‍ എന്ന ബാറിന്റെ ലൈസന്‍സാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലൈസന്‍സ് നിബന്ധനകള്‍ ബാര്‍ ലംഘിച്ചുവെന്നും ഉത്തരവാദിത്തത്തോടെ ബാര്‍ നടത്തുമെന്നതില്‍ ഉടമ മുഹമ്മദ് മാലിക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ലൈസന്‍സിംഗ് സബ് കമ്മിറ്റി വിലയിരുത്തി. കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായി നിഷേധിക്കാമെന്ന് ബാറുടമ അറിയിച്ചെങ്കിലും കൗണ്‍സില്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

യുവാക്കളായ സഞ്ചാരികള്‍ക്കായി പകല്‍ സമയ പാര്‍ട്ടികള്‍ നടത്തിയതിന് 2017 ഏപ്രില്‍ മുതല്‍ നിരവധി കേസുകള്‍ ഈ ബാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ ബാര്‍ അടച്ചുപൂട്ടണമെന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ലാഫിംഗ് ഗ്യാസ് നല്‍കിയെന്നാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യവും ഈ ബാറില്‍ നിന്ന് വിതരണം ചെയ്തിരുന്നു. ഫയര്‍ സേഫ്റ്റി സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ബാറിന്റെ ലൈസന്‍സ് പിന്‍വലിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് 14 മാസങ്ങളായി ബാര്‍ ലൈസന്‍സ് നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനമെന്നും പോലീസിന്റെ ലീഗല്‍ പ്രതിനിധി മോളി ജോയ്‌സ് പറഞ്ഞു. ബാറുടമയാണ് ഇവയ്ക്ക് ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി.

എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള കോള്‍ഡ്‌സ്ട്രീം ഗാര്‍ഡുകളുടെ പരേഡ് ഇത്തവണ ചരിത്രത്തിന്റെ ഭാഗമാകും. പരമ്പരാഗത വേഷത്തില്‍ മാത്രം സൈനികര്‍ പങ്കെടുക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ എന്നറിയപ്പെടുന്ന ഈ പരേഡില്‍ ഇത്തവണ ഒരു സിഖ് വംശജന്‍ ശ്രദ്ധ പിടിച്ചുപറ്റി. സിഖ് തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു ഗാര്‍ഡ്‌സ്മാന്‍ ചരണ്‍പ്രീത് സിങ് ലാള്‍ പരേഡില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന പരേഡില്‍ പങ്കെടുത്ത ആയിരത്തോളം സൈനികരില്‍ ഈ പ്രത്യേകത മൂലം ചരണ്‍പ്രീത് സിങ് അതിഥികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ട്രൂപ്പിംഗ് ദി കളര്‍ സെറിമണിയില്‍ പരമ്പരാഗത സൈനിക വേഷത്തില്‍ ധരിക്കുന്ന ഉയരമുള്ള ബെയര്‍സ്‌കിന്‍ ക്യാപ്പില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തിലുള്ള തലപ്പാവുമായി ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ചാബില്‍ ജനിച്ച് ബാല്യത്തില്‍ തന്നെ ലെസ്റ്ററിലേക്ക് കുടിയേറിയ ചരണ്‍പ്രീത് തന്റെ പരേഡിലെ പങ്കാളിത്തം ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഒന്നായി ജനങ്ങള്‍ നോക്കിക്കാണുമെന്ന് പറഞ്ഞു. ഇതിലൂടെ സിഖ് വംശജര്‍ മാത്രമല്ല, മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി സൈന്യത്തില്‍ ചേരാന്‍ പ്രചോദനമുണ്ടാകുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ വര്‍ണ്ണാഭമായിരുന്നു. വില്യം-മെഗാന്‍ ദമ്പതികളും ചടങ്ങിനെത്തി. യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രൂപ്പിംഗ് ദി കളര്‍ പരേഡ് ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് വരെ ബ്രിട്ടീഷ് കൊട്ടാരങ്ങള്‍ക്കു മുന്നില്‍ ദിവസവും ട്രൂപ്പിംഗ് ദി കളര്‍ നടക്കുമായിരുന്നു. പിന്നീട് 1748 മുതലാണ് രാജ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങള്‍ക്ക് മാത്രമായി ഈ ചടങ്ങ് പരിമിതപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. യോർക്ക് ഷയറിലും ലിങ്കൺ ഷയറിലും വീടുകൾ കുലുങ്ങി. ശനിയാഴ്ച രാത്രി 11.15 നാണ് ഭൂമികുലുക്കം ഉണ്ടായത്. റിക്ചർ സ്കെയിലിൽ 3.9 മാഗ് നിറ്റ്യൂഡാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഭൂചലനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. നാശനഷ്ങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. നിരവധി പേർ സോഷ്യൽ മീഡിയയിൽ ചലനം അനുഭവപ്പെട്ടതായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷയറിലെ സ്പേൺ പോയിന്റ് കേന്ദ്രമാക്കിയാണ് ചലനം ഉണ്ടായത്. ക്ലീതോർപ്പ് സ്, ഹൾ എന്നീ സ്ഥലങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു.

ചരിത്രമുറങ്ങുന്ന കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ കോഴാക്കാരുടെ 7-ാമത് സംഗമം ചെല്‍ട്ടന്‍ഹാമിലെ പ്രില്‍സ്‌ബെറി ഹാളില്‍ വെച്ച് നടന്നു, വൈവിധ്യമാര്‍ന്ന കലാകായിക പ്രകടനങ്ങള്‍ കൊണ്ടും നൃത്ത വിസ്മയം തീര്‍ത്തും രുചിക്കൂട്ടുകളുടെ നറുമണം തീര്‍ത്ത ഭക്ഷണ വിഭവങ്ങള്‍ കൊണ്ടും കോഴാ സംഗമം വേറിട്ട അനുഭവമായി.

രാവിലെ 11 മണിക്ക് ആരംഭിച്ച സംഗമത്തിലേക്ക് ഷാജി തലച്ചിറ കോഴാ നിവാസികളെ സഹര്‍ഷം സ്വാഗതം ചെയ്തു. പ്രൗഢഗംഭീരമായ സംഗമത്തിന് ശ്രീമതി ലീലാമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്കു കൂടി നാടിന്റെ നന്മയും ഐക്യവും മാഹാത്മ്യവും പകര്‍ന്നു നല്‍കാന്‍ ഇത്തരം സംഗമങ്ങള്‍ കൊണ്ട് കഴിയുമെന്നും തുടര്‍ന്നും കൂടുതല്‍ കരുത്തോടും മികവോടും കൂടി മുന്നേറാന്‍ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ലീലാമ്മ സംസാരിച്ചു.

ഓര്‍മ്മകള്‍ പുതുക്കുന്നതിനും സൗഹൃദങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുമുള്ള ഇത്തരം അവസരങ്ങള്‍ തുടര്‍ന്നും ഉണ്ടാകട്ടെയെന്ന് ജോയി തരിപ്പേല്‍ ആശംസിച്ചു. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന കോഴായുടെ പ്രകൃതിമനോഹാരിതയെക്കുറിച്ചും അതിന്റെ വശ്യസൗന്ദര്യത്തെക്കുറിച്ചും കോഴാക്കാരുടെ കലര്‍പ്പില്ലാത്ത സൗഹൃദക്കൂട്ടായ്മകളെക്കുറിച്ചും ജിന്‍സ് ഓര്‍മകളുടെ ഭാണ്ഡച്ചെപ്പില്‍ നിന്നും പുറത്തെടുത്തു.

സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ബിനീഷ്, സജിമോന്‍, സുരേഷ് വട്ടക്കാട്ടില്‍, ജെറി ഷാജി, ലിജോ, ബിബിന്‍ എന്നിവര്‍ സംസാരിച്ചു. ബാല്യകാല സ്മരണകള്‍ എല്ലാവരും പരസ്പരം പങ്കിട്ടപ്പോള്‍ ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിച്ചു എന്ന് സംഗമത്തിന് എത്തിയവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ജിമ്മി പൂവാട്ടില്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന കലാമേളയില്‍ റിനു ജിമ്മി, ഡെല്‍ന ഷാജി, ഡെല്‍റ്റ ഷാജി, സ്‌നേഹ ജോയി, അഞ്ജന സുരേഷ് എന്നിവര്‍ അവതരിപ്പിച്ച നൃത്തം നയനാനന്ദകരമായി. കുട്ടികളിലും മുതിര്‍ന്നവരിലും അമ്പരപ്പും വിസ്മയവും തീര്‍ത്ത് സജിമോന്‍ തങ്കപ്പന്‍ അണിയിച്ചൊരുക്കിയ മാജിക് ഷോ സംഗമത്തിന് പത്തരമാറ്റിന്റെ തിളക്കമേകി. കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകളുമായി പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷണ വിഭവങ്ങളുമായി കലവറയും ഒരുക്കിയിരുന്നു. പിന്നീട് നടന്ന കലാകായിക മത്സരങ്ങള്‍ക്ക് ജെറി ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടികളുടെ മുഖ്യസ്‌പോണ്‍സേഴ്‌സ് ചെല്‍ട്ടന്‍ഹാമിലെ ഗ്രീന്‍സ് ഏഷ്യന്‍ സ്‌റ്റോഴ്‌സ് ആയിരുന്നു. അടുത്ത വര്‍ഷത്തെ സംഗമം വിപുലമായ പരിപാടികളോടുകൂടി യോര്‍ക്ക് ഷയര്‍ ഡെയില്‍സ് വെച്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കാരൂര്‍ സോമന്‍

കോഴിയെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കന്‍ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടില്‍ വരുമ്പോള്‍ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവന്‍കോഴിയെ വാങ്ങി എണ്ണയില്‍ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂണ്‍ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാല്‍ നാടന്‍ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല.

പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവന്‍ കോഴികളെ. അവര്‍ ഉച്ചത്തില്‍ കൂവിക്കളയും. കോഴികളില്‍ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാല്‍ പിന്നെ മാര്‍ക്‌സ് എന്നോ എംഗല്‍സ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരന്‍ പയ്യന്റെ വാദം. എന്നാല്‍ പക്ഷപാതിയല്ലാത്ത ഡ്രൈവര്‍ നാണപ്പന്‍ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ ആദ്യം വശീകരിക്കണം. കണ്ടിട്ടില്ലേ, പാര്‍ട്ടി സഖാക്കന്മാര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ തന്നെ. പയ്യെ വലമുറുക്കണം. പിന്നെ വാളു കൈയില്‍ കൊടുക്കണം. വെട്ടിക്കൊല്ലാന്‍ പറയണം. തല്ലിക്കൊല്ലലിന്റെ ക്ലാസ്സ കഴിയുമ്പോഴേക്കും ഒന്നാന്തരമൊരു ചാവേര്‍ റെഡി. പിന്നെ പ്ലേറ്റിലെത്താന്‍ താമസം വേണ്ട. തൊലിയുരിയുന്നതാ സാറേ അതിലും പാട്.
വീണ്ടും വേലക്കാരന്‍ പഹയന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തി.

തൊലിയുരിക്കണ്ട, താനേ ഉരിഞ്ഞോളും.
നാണപ്പന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.

സാറേ കമ്യൂണിസ്റ്റു കോഴികള്‍ സമയം നോക്കാതെ കിടന്നു കൂവുമെന്നേയുള്ളൂ. പത്തു പൈസയുടെ സ്വാഭാവിക വിവരമില്ല. പ്രായോഗിക പരിജ്ഞാനവുമില്ല. അതിനെ ഓടിച്ചിട്ടു പിടിക്കണ്ട. വെല്ലുവിളിച്ചാല്‍ മതി. നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്ന് ഗര്‍ജ്ജിച്ചോളും. ആ തക്കത്തിന് ദാ, ഇങ്ങനെ പിന്നിലൂടെ വന്ന് കഴുത്തിനു മുകളിലൂടെ കൊങ്ങായ്ക്ക് ഒറ്റ പിടി. ചവിട്ടി വലിച്ച് കൊരവളളി പൊട്ടിച്ചാല്‍ പിന്നെ ഏതു സിദ്ധാന്തവും ദാ, ഇങ്ങനെ വായുവലിച്ച് കിടക്കും.

ചത്തുകഴിഞ്ഞാലും ചിലതുണ്ട്. വര്‍ഗസമരത്തിന്റെയും ട്വിയാന്‍മെന്‍ സ്‌ക്വയറിന്റെ പ്രായോഗികവാദത്തിന്റെയുമൊക്കെ വക്താക്കളുടെ വേഷംകെട്ടി നടക്കുന്നവര്‍. കീഴടങ്ങിയാല്‍ പിന്നെ വെയ്റ്റ് ചെയ്താല്‍ മതി. ജനിച്ചു, ജീവിച്ചു, മരിച്ചു- എന്നിട്ട് എന്തു ചെയ്തു എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ തൊലി താനെ ഉരിഞ്ഞിറങ്ങും. കോഴിപ്പിടുത്തത്തിനു ഇങ്ങനെ ചില ട്രിക്കുകളുണ്ട്. കോഴികളുടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലാപങ്ങളുടെയും കലഹങ്ങളുടെയും സന്ധിയില്ലാ സമരം നയിക്കുന്ന കോഴികളെക്കുറിച്ച് ഒരുപാടു പറയാനുണ്ടെന്ന് നാണപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്, കോഴികളുടെ നിറവും വര്‍ഗ്ഗവിപ്ലവത്തിന്റെ നിറവും ഏതാണ്ട് ഒന്നിക്കേണ്ടിവന്നല്ലോ എന്നായിരുന്നു. ഈ ഉപരിപ്ലവമായ ചിന്ത നാണപ്പനുമായി പങ്കിടവേ അയാള്‍ പറഞ്ഞു.

എന്റെ സാറേ, ഇതു പ്രവാസിയായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ ലോക്കല്‍ കമ്യൂണിസ്റ്റുകള്‍ ഒരിക്കലും മുതലാളിത്ത ബൂര്‍ഷ്വകളായ പ്രവാസികളെ പരിഗണിക്കാറില്ല. അതുപണത്തിന്റെ കൊഴുപ്പുനിറഞ്ഞ ബ്രോയിലര്‍ ചിക്കന്‍ മാതിരിയാണ്. കഴുത്തുവെട്ടുമ്പോഴും അതിനു പിടിക്കാനല്ലാതെ അരുതേ എന്നു പറയാനറിയില്ല. അങ്ങനെയൊരു പ്രതിരോധം ഉയര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങളൊന്നു ഞെട്ടിയേനെ. കാര്യമൊക്കെ ശരി, നിങ്ങള്‍ വിയര്‍ത്തു നേടിയ കാശുകൊണ്ട് രക്തസാക്ഷിമണ്ഡപം ഉയര്‍ത്തിയാണ് ഞങ്ങളിവിടെ ഭരിക്കുന്നത്. അത് കമ്യൂണിസ്റ്റ് ലെനിനിസത്തിന്റെ ആശയവാദമാണ്. എല്ലാ കോഴികളായ സഖാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. അമൂല്യമായതെന്തോമാതിരി അതു നിങ്ങള്‍ ചോദിക്കുന്നതും ഞങ്ങള്‍ വാങ്ങിത്തരുന്നതും.

നാണപ്പന്‍ തന്റെ കോഴിസിദ്ധാന്തത്തിന്റെ വേലിക്കെട്ടഴിച്ചു.
എനിക്കു രസം കയറി.

അങ്ങനെ നാണപ്പനുമൊന്നിച്ച് ഞങ്ങള്‍ യഥാര്‍ത്ഥ ലക്ഷണമുള്ള ഒരു കോഴിയെ തിരക്കിയിറങ്ങി.

കവലയിലെ കോഴിക്കടയുടെ കാലു കൂട്ടിപ്പിടിപ്പിച്ച ബെഞ്ചില്‍ ഞാനിരുന്നു. നാണപ്പന്‍ ഇടയ്ക്ക് ബീഡി വലിച്ചു. ഞാന്‍ നീട്ടിയ റോത്ത്മാന്‍സ് സിഗരറ്റ് അയാള്‍ പുച്ഛത്തോടെ നിരസിച്ചു. പിന്നെ ചോദിച്ചു വാങ്ങി. കോഴിവെട്ടുകാരന്‍ അന്ത്രപ്പന് സമ്മാനിച്ചു. അയാള്‍ അത് രണ്ട് പുകയെടുത്തശേഷം കോഴിച്ചോരയില്‍ മുക്കി കെടുത്തി പുറത്തേക്കെറിയുന്നതു കണ്ടു. വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നു അറിഞ്ഞു വാങ്ങിയ സിഗരറ്റാണിത്. കൊള്ളാം, ജനങ്ങള്‍ മാറിയിരിക്കുന്നു.

അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും, കമ്യൂണിസ്റ്റുകള്‍ അതില്‍ മാപ്പുസാക്ഷിയാണെന്നും നാണപ്പന്‍ പറയവേ, കാലുകൂട്ടിക്കെട്ടിയ നാടന്‍ കോഴികളെയും തൂക്കിപ്പിടിച്ച് ഒരു വിദ്വാന്‍ കയറി വന്നു. എന്റെ പ്രിയപ്പെട്ട ലക്ഷണങ്ങളൊത്ത പൂവന്‍കോഴി. അവന്‍ അങ്ങനെ കിരീടം വച്ച് ഗമയില്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. നൊടിയിടകൊണ്ട് ഞങ്ങള്‍ വല്ലാതങ്ങ് അടുത്തു.
നാണപ്പന്റെ കമ്യൂണിസ്റ്റ് തിയറി ഓഫ് ചിക്കന്‍ പ്രയോഗം പ്രാക്ടിക്കലായി ശരിയാണെന്ന് എനിക്കു തോന്നി. പോളണ്ടിലും റഷ്യയിലുമൊക്കെ ഇങ്ങനെയായിരുന്നുവോ കോഴിയെ പിടിച്ചിരുന്നതെന്നു എനിക്കു സംശയമാക്കൂ. അപ്പോള്‍ നാണപ്പന്‍ പറഞ്ഞു.

കോഴികള്‍ക്ക് വിവരമില്ലെന്ന് ആരാണ് പറഞ്ഞത്?

അത് എല്ലായ്‌പ്പോഴും ചിനയ്ക്കുന്നത് സിന്ദാബാദ് വിളികളാണ്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനും അങ്ങനെ തന്നെ.

വ്യക്തികളല്ല, പ്രസ്താനമാണ് വലുതെന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ സിന്താബാദ് വിളിക്കാനാണ്, ആ വിളി കേള്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കോഴികള്‍ക്കു മാറാനൊക്കുമോ. കാരണമത് നാടന്‍ കോഴിയാണ്. എല്ലാ പ്രാപ്പിടിയന്മാരോടും പോരാടി നേടിയ ജന്മമാണ് അതിന്റേത്. അല്ലാതെ ഫാമിനുള്ളിലെ ലൈറ്റ് വെട്ടത്തില്‍ സേഫും സെക്യൂരിറ്റിയുമായി വിരിഞ്ഞിറിങ്ങി എണ്ണം തികച്ചതല്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കോഴിയും തമ്മില്‍ എന്താണ് വ്യത്യാസം.

ശരിയാണ്, എന്താണ് വ്യത്യാസം – നാണപ്പന്‍ പറയുന്നത് എത്ര കറക്ട്.
ഞാന്‍ കമ്യൂണിസ്റ്റ് പൂവനെ സൂക്ഷിച്ചു നോക്കി.

എന്നെ നിന്റെ സ്വന്തമാക്കൂ എന്നു പറയുന്നതുപോലെ തോന്നി, അല്ല തോന്നിയതല്ല, ഞാനതു കേട്ടു. കോഴിപ്പൂവനെ ഞാന്‍ സ്വന്തമാക്കി. ഇരട്ടി വില കൊടുക്കേണ്ടി വന്നു. നഷ്ടമില്ലെന്നു നാണപ്പന്‍.

കാശ് ഇത്തിരി കൊടുത്താലെന്താ, ഒരു കമ്യൂണിസ്റ്റ് കോഴിയെ തന്നെ കിട്ടിയില്ലേ……അത് സ്വന്തമായിക്കഴിഞ്ഞാല്‍ വെട്ടിവീഴ്ത്തിക്കോണം. അവന് മറിച്ചു ചിന്തിക്കാന്‍ ചാന്‍സ് കൊടുക്കരുത്.

നാണപ്പന്റെ വക ആശംസാ പ്രസംഗം
ഓ, ഇതു സാധാരണ കോഴിയല്ല, കമ്യൂണിസ്റ്റ് കോഴിയാണ്.
എന്റെ വയറ്റില്‍കിടന്നു പുളയാന്‍ കമ്യൂണിസ്റ്റ് ചിക്കന്‍ വെമ്പല്‍ കൊണ്ടു.

ഭാര്യയ്ക്കാണെങ്കില്‍ കോഴിപ്പൂടയൊന്നും പറിക്കാന്‍ മെനക്കെടാന്‍ കഴിയില്ല. ശീലവുമില്. കടയില്‍പോയി ഡ്രസ് ചെയ്യുന്നു എന്ന പേരില്‍ കോഴിയുടെ ഡ്രസ് അഴിച്ചു വാങ്ങുകയാണല്ലോ പതിവ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ രൂപം കൊള്ളുന്നു. കൊല്ലാന്‍ രണ്ടാമതൊരാളെ ഏല്പിക്കുന്നതാണ് ബുദ്ധി. പാപമെടുത്തു തലയില്‍ വെയ്ക്കണ്ടല്ലോ……..

ക്യൂ മുന്നേറവേ….എല്ലാവരും എന്നേയും കൈയിലുള്ള കോഴിയേയും മാറിമാറി നോക്കുന്നു. കോഴിക്കടയില്‍ കോഴിയുമായി വന്നതെന്തിനെന്ന ചോദ്യം എല്ലാ കണ്ണുകളിലും. കമ്യൂണിസ്റ്റു കോഴിയെ വില്‍ക്കാന്‍ വന്നതായിരിക്കുമെന്ന് പലരും കരുതിക്കാണും. എന്റെ മുന്നിലുള്ള ക്യൂ ചെറുതായി വന്നു. ഒടുവില്‍ എന്റെ ഊഴമെത്തി.

ഈ കോഴിയെകൊന്ന് നാടന്‍ രീതിയില്‍ പൂട പറിക്കണം.
ഞാന്‍ ഒട്ടൊരു ഭവ്യതയോടെ ആവശ്യം അറിയിച്ചു.

കൂടെ കടക്കാരനും കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കുമായി ചെറിയൊരു വിശദീകരണവും നല്കി.

പൂടി പറിച്ചെടുക്കുന്ന കോഴിയുടെ ഇറച്ചിയും കടയില്‍ തൊലിയുരിച്ചെറിയുന്ന കോഴിയുടെ ഇറച്ചിയും തമ്മില്‍ വലിയ രുചിവ്യത്യാസമുണ്ട്. ഈ നാടന്‍ രീതികള്‍ മറക്കാതിരിക്കാനാണ് ഞാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍നിന്ന് ഇങ്ങോട്ടു വരുന്നതു തന്നെ.

അധികം വിശദീകരണം വേണ്ടെന്ന് നാണപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. അവരുടെ കണ്ണില്‍ സാമ്രാജ്യവിരുദ്ധവികാരം അലയടിക്കുന്നുണ്ടോ. അമേരിക്ക എന്നു കേട്ടപ്പോള്‍ ഒരു തരിപ്പ്. കണ്ണുകളില്‍ ചുവപ്പു പടരുന്നത്, അയാളുടെ കൈയിലിരിക്കുന്ന കൊലക്കത്തി എന്റെ നേരെ ഉയര്‍ന്നു താഴുന്നത് ഒക്കെ ഞാന്‍ ഒരു നിമിഷം മുന്നിലൂടെ കണ്ടു.

ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പള പള മിന്നുന്ന നൂറിന്റെ നോട്ട് അയാള്‍ക്കായി ഞാന്‍ പ്രദര്‍ശിപ്പിച്ചു കൊലച്ചിരിയില്‍ വസന്തം വിരിയുന്ന മാജിക് ഞാന്‍ കണ്ടു.

കടക്കാരന്‍ കമ്യൂണിസ്റ്റ് കോഴിയെ വാങ്ങി.
കൊല്ലുന്നതിനുമുമ്പ് ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.

അക്കാര്യത്തില്‍ ബ്രോയിലറിനും കമ്യൂണിസ്റ്റ് നാടന്‍ കോഴിക്കുമൊക്കെ തുല്യമായ ആചാരങ്ങള്‍. സ്വാഭാവിക ചാകലാണെങ്കില്‍ ബ്രോയിലറെ തൂക്കിയെടുത്തു കോര്‍പ്പറേഷന്റെ കൊട്ടയിലെറിയും. നാടനെ കുഴിച്ചിടും. ഇവിടെ അതല്ലല്ലോ കാര്യം.

കാശു കൊടുത്തു കൊല്ലിക്കയാണ്. അതായത് കരുതിക്കൂട്ടിയുള്ള കൊലപാതകം. അതും നല്ല സിദ്ധാന്തവും ആശയങ്ങളുമൊക്കെയുള്ള ചുവന്ന കമ്യൂണിസ്റ്റു കോഴിയെ. അപ്പോള്‍ രസം കൂടും. കാശു കൊടുക്കുമ്പോള്‍ രുചി കുറച്ചു മണിക്കൂറെങ്കിലും നാവില്‍ നില്‍ക്കും. അതാണ് നാടന്റെ ടേസ്റ്റ്.

കൊല്ലും മുമ്പ് അന്ത്യാഭിലാഷം നിറവേറ്റുന്നതുപോലെ വെള്ളം കൊടുക്കുന്ന പതിവുണ്ടത്രേ. കാലിലെ കെട്ടഴിച്ച്, വെള്ളം നിറച്ച ചെറിയ പാത്രത്തിനു മുന്നില്‍ കോഴിയെ പിടിച്ചു വയ്ക്കുകയും അവന്‍ സര്‍വശഖ്തിയുംസംഭരിച്ച് ഒറ്റയോട്ടം. പിത്തം പിടിച്ചു ചീര്‍ത്ത വൈറ്റ് ലഗൂണുകളെ മാത്രം കണ്ടു പരിചരിച്ച കടക്കാരന്‍ അങ്ങനെയൊരു കമ്യൂണിസ്റ്റു കുതറിയോടല്‍ തീരെ പ്രതീക്ഷിച്ചില്ല. കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയ കമ്യൂണിസ്റ്റു കോഴിക്കു പിന്നാലെ അവനും അവന്റെ പിന്നാലെ ഞാനും എന്റെ പിന്നാലെ ആശയ സംഘട്ടനങ്ങളുടെ നടുവേദനയുമായി നാണപ്പനും ഓടി.

കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കു സമയം പോകുന്നതിന്റെ അരിശം. ഒപ്പം കോഴി ഞങ്ങള്‍ മൂന്നു വര്‍ഗവഞ്ചകരെ വെട്ടിച്ചോടുന്നതു കാണാനുള്ള രസവും. വഴിപോക്കരും കാഴ്ചകണ്ടു നിന്നു.

ബഹുരാഷ്ട്ര കുത്തകയോടുള്ള ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ കാതല്‍ എന്തു തന്നെയായാലും കാഴ്ചക്കാരേറി. പോരിനു മൂര്‍ച്ച കൂടി.
പാഞ്ഞു വന്ന് ബ്രേക്കിട്ടത് പാണ്ടിലോറി. നടുറോഡില്‍ കിടന്നാണല്ലോ അഭ്യാസം. ഡ്രൈവറുടെ വക ആശയസമര സിദ്ധാന്തത്തിന്റെ പുതിയ വാക്‌ധോരണികള്‍. ഞങ്ങളുടെ ശ്രദ്ധ ഡ്രൈവറുടെ നേരെ തിരിഞ്ഞതും കമ്യൂണിസ്റ്റ് കോഴി സിനിമാ സ്റ്റൈലില്‍ ലോറിയുടെ പിന്നിലേക്കു ചാടിക്കയറിയതും ഒരുമിച്ച്.

അറിഞ്ഞോ അറിയാതെയോ കമ്യൂണിസ്റ്റ് കോഴിയെയും കൊണ്ട് ലോറി ദൂരേയ്ക്കു മറയുന്നതാണ് പിന്നെ കണ്ടത്.
ഞാനും കടക്കാരനും മുഖത്തോടു മുഖം നോക്കി.
നാണപ്പന്‍ പറഞ്ഞു.
അത് മാവോയിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.
ആ സഖാവിനെ അവര്‍ക്ക് വേണം.

Email : [email protected], www.karoorsoman.com

ന്യൂസ്‌ ഡെസ്ക്

വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.

അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ്  സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക്‌ 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.

അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ്  കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു.  2018 ലെ കമ്മിറ്റിയ്ക്ക്  അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2018 ജൂണ്‍ 16ന് ലൂട്ടന്‍ സ്റ്റോക്ക്വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ രാവിലെ 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും.ഈ വര്‍ഷത്തെ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ആണ്. റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കായികമേളയുടെ ഉദ്ഘാടനം യുക്മ മുന്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കാവല്‍ക്കട്ടില്‍ നിര്‍വഹിക്കും. LUKA പ്രസിഡന്റ് മാത്യു വര്‍ക്കി ആശംസ പ്രസംഗവും LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞതയുംരേഖപ്പെടുത്തും. സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹികള്‍ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുക്മ നാഷണല്‍ കായിക മേളയുടെ നിയമാവലികള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടും. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദിയില്‍ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലര്‍ത്തുമെന്നു സംഘാടകര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ നാഷണല്‍ കായികമേള വന്‍ വിജയമാകുവാന്‍ അംഗ അസോസിയേഷനുകളില്‍ നിന്നും പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

കായിക മേളയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ ( 07753329563 ), LUKA പ്രസിഡന്റ് മാത്യു വര്‍ക്കി (07869081113 ), LUKA സെക്രട്ടറി ജോജോ ജോയി ( 07527870697 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഹൗസ് ഓഫ് ഫ്രേസര്‍ 31 സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുകെയിലെ 59 സ്റ്റോറുകളില്‍ 31 എണ്ണത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 6000 പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റോറുകളിലെ 2000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകുമ്പോള്‍ ബ്രാന്‍ഡ് ആന്‍ഡ് കണ്‍സഷന്‍ റോളുകളില്‍ 4000 പേരെയും അടച്ചുപൂട്ടല്‍ ബാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് സ്‌റ്റോറും അടച്ചു പൂട്ടുന്നവയില്‍ പെടുന്നു.

ഈ സ്റ്റോര്‍ 2019 ആദ്യം വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഹൗസ് ഓഫ് ഫ്രേസര്‍ അറിയിച്ചു. ബിബിസി അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് വില്യംസണാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വളരെ കഠിനമായിരുന്നെന്നും എന്നാല്‍ ലാഘവ ബുദ്ധിയോടെ എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ റെസ്‌ക്യൂ പദ്ധതിക്കാി കമ്പനിക്ക് വായ്പ നല്‍കിയവരില്‍ നിന്ന് 75 ശതമാനം അംഗീകാരം ലഭിക്കേണ്ടതുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ജൂണ്‍ 22ന് തീരുമാനമെടുക്കും.

ഹാംലീസ് സി.ബാനറിന്റെ ചൈനീസ് ഉടമയ്ക്ക് ഹൗസ് ഓഫ് ഫ്രേസറിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന് കമ്പനിയുടെ ചൈനീസ് ഉടമ നാന്‍ജിംഗ് സെന്‍ബെസ്റ്റ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതനുസരിച്ച് മാത്രമേ ഈ വില്‍പന നടക്കൂ എന്നാണ് വിവരം.

പോള്‍സണ്‍ ലോനപ്പന്‍

കലാകേരളത്തിന്റെ അഞ്ചാം ജന്മദിനാഘോഷങ്ങള്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ: ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. 4/6/18 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് റു തര്‍ഗ്ലന്‍ western Avenueല്‍ വെച്ച് നടത്തപ്പെട്ട ആഘോഷങ്ങള്‍ ഏറെ ആകര്‍ഷകമായി.
വേണുഗോപാലും പുതിയ ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി തുടക്കമിട്ട മനോഹരമായ ഒരു സായന്തനത്തില്‍ കലാകേരളത്തിന്റെ പ്രിയ കലാകാരികളും കലാകാരന്മാരും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ നയനാനന്തകരമായി.

ആശംസാ പ്രസംഗം നടത്തിയ വേണുഗോപാല്‍ 35 വര്‍ഷങ്ങള്‍ നീണ്ട സംഗീത യാത്രയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ സദസ്സുമായി പങ്കുവെയ്ക്കുകയും മലയാള ഭാഷയെയും സംഗീതത്തെയും ഏറെ സ്‌നേഹിക്കുവാനും കൊച്ചു കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന പുതു തലമുറയെ ഭാഷവുമായി ചേര്‍ത്ത് നിര്‍ത്തുവാനും മാതാപിതാക്കള്‍ ശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
സദാ പുഞ്ചിരിക്കുന്ന മുഖവും വിനയാന്വിതമായ പെരുമാറ്റത്തിലൂടെയും എവരുടേയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിത്തീര്‍ന്നു വേണുഗോപാല്‍.

കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഊര്‍ജ്വസ്വലതയോടെ നടപ്പാക്കുന്ന വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനുള്ള കര്‍മ്മ പരിപാടികളുടെ തയ്യാറെടുപ്പിലാണ് നവനേതൃത്വവും എല്ലാ അംഗങ്ങളും.

ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് യുകെയില്‍ വിലക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് മോണിറ്ററി വാച്ച്‌ഡോഗായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 5 മാസത്തേക്ക് വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ 896,100 പിഴ നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചകളില്‍ രണ്ടാമത്തേതാണ് കാനറ വരുത്തിയിരിക്കുന്നതെന്നാണ് മോണിറ്ററി ഹാബിറ്റ്‌സ് അതോറിറ്റി വിലയിരുത്തിയത്. 2012നും 2016നുമിടയിലാണ് ഈ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് എഫ്‌സിഎ ട്രേഡില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്. 2013ലാണ് എഫ്‌സിഎ ബാങ്കിന്റെ ആന്റി മണി ലോന്‍ഡറിംഗ് രീതികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയത്. ബിസിനസ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് 2015ല്‍ ഇക്കാര്യത്തില്‍ എഫ്‌സിഎ ബാങ്കിനെ ശകാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുകെയിലെ അഡ്മിനിസ്‌ട്രേറ്റീവ് സെന്ററിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജീവനക്കാരെ നിയമിക്കാറുള്ളത്. ഇങ്ങനെയെത്തിയവര്‍ക്ക് യുകെ, യൂറോപ്യന്‍ യൂണിയന്‍ മണി ലോന്‍ഡറിംഗ് നിയമങ്ങളേക്കുറിച്ച് കാര്യമായ ജ്ഞാനമില്ലെന്നും എഫ്‌സിഎ കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved