UK

കുട്ടികള്‍ ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍.
കൈവിട്ടുപോയ ഒരു തലമുറ എന്നാണ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം പരിപാലിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ സമ്മതിക്കുന്നത്. എന്‍എച്ച്എസും, യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം കുട്ടികള്‍ക്ക് ജീവിതം വഴുതിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.

2016-ല്‍ മാത്രം 146 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ നല്‍കുന്ന സൂചന. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ മാസം മാത്രം ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥികള്‍. ലോക്കല്‍ സര്‍വ്വീസുകള്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്.

ആത്മവിശ്വാസമുള്ള കുട്ടികള്‍ പോലും ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്. സപ്പോര്‍ട്ട് സര്‍വ്വീസുകളുടെ സേവനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി യുകെ യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ജിപിയുമായി എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഈ സഹായം നഷ്ടപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മാത്രമല്ല മാനസിക നിലവാരം കൂടി ഉയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ശ്രമിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.

പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഡബ്ള്യു എച്ച് സ്മിത്തിന്റെ എൻ എച്ച് എസ് ആശുപത്രികളിലെ ശാഖകളിൽ നടക്കുന്നത് പകല്‍ക്കൊള്ളയെന്ന് റിപ്പോർട്ടുകൾ. 100എം എലിന്റെ ഒരു ടൂത്ത് പേസ്റ്റിന് £7.99 പൗണ്ടാണ് ആശുപത്രിയിലെ ഡബ്ള്യു എച്ച് സ്മിത്ത് ഷോപ്പിൽ വില്പനക്ക് വച്ചിരിക്കുന്നത്. വെയ്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ റീട്ടെയിൽ ഷോപ്പിലാണ് അധിക തുക ഈടാക്കി വില്പന നടത്തുന്നത്. അതേസമയം ഇതേ സാധനം ടെസ്കോയിൽ വെറും 80പെൻസിന് ആണ് വില്പന നടത്തുന്നത്. ഏകദേശം 896 ശതമാനം അധികം തുക ഈടാക്കിയാണ് ഡബ്ള്യു എച്ച് സ്മിത്തിന്റെ തീവെട്ടിക്കൊള്ളയെന്ന് വിമർശകർ പറയുന്നു.

വിലയുടെ വിവരങ്ങളും ടൂത്ത് പേസ്റ്റിന്റെ പടവും അടങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ക്ഷമാപണവുമായി കമ്പനി രംഗത്തെത്തി. പ്രൈസിംഗിൽ വന്ന പിഴവാണ് ഷെൽഫുകളിലും കംപ്യുട്ടറിലും വില അധികമായതെന്ന് കമ്പനി പറയുന്നു. പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ ഷോപ്പിൽ ഇതിനകം തന്നെ 89 പാക്കറ്റുകളാണ് കമ്പനി വില്പന നടത്തിയത്. അതിൽ അധികം നേടിയ തുകയായ 711 പൗണ്ട് ചാരിറ്റിക്ക് നൽകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

എന്നാൽ ആശുപത്രികളിൽ എത്തുന്ന സന്ദർകരിൽ പലരും ഇവിടങ്ങളിലെ വിലകൾ മറ്റിടങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്ന് കുറ്റപ്പെടുത്തുന്നു. ചികിത്സക്കായി എത്തുന്ന രോഗികളിൽ നിന്ന് പിടിച്ച് പറിക്കുന്നത് പോലെയാണ് ഇവിടങ്ങളിലെ സാധനങ്ങളുടെ വിലകളെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് രോഗികൾക്ക് പുറത്ത് പോയി അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആശുപത്രി ട്രസ്റ്റുകൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും രോഗികൾ പറയുന്നു

തോമസുകുട്ടിഫ്രാന്‍സിസ്

ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ തനയര്‍ക്ക് മാത്രം സ്വര്‍ഗ്ഗീയ ദാനമായി കിട്ടിയ രൂപത. ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂന്നുമ്പോള്‍ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സഭാമാതാവിന്റെ മടിയില്‍, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുകര്‍ന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും. പ്രവാസികളായി ഈ മണ്ണില്‍ അധിവസിക്കുന്ന സീറോമലബാര്‍ സഭാമക്കളുടെ വിശ്വാസ തീഷ്ണതയിലും പാരമ്പര്യ അനുഷ്ഠാനങ്ങളിലുമായി ദൈവം കനിഞ്ഞു നല്‍കിയ വലിയ സൗഭാഗ്യങ്ങളാണ് ഈ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയും അവള്‍ക്ക് അരുമയായി ലിവര്‍പൂളിലെ പുതിയ ദേവാലയവും. അതെ, ലിവര്‍പൂളിലെ ലെതര്‍ലാന്റിലുള്ള പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE എന്ന ദേവാലയം ലിവര്‍പൂളിലെ ലത്തീന്‍ കത്തോലിക്കാസഭ ഇതാ സീറോമലബാര്‍ സഭാമക്കള്‍ക്കായി കനിഞ്ഞു നല്‍കുകയാണ്. ഈ ദേവാലയത്തിന്റെ ഔദ്യോ ഗികമായ ഉത്ഘാടനകര്‍മ്മം ഇന്ന് ആഘോഷ പൂര്‍വ്വം ലിവര്‍പൂളിലെ ലെതര്‍ലാന്റില്‍ നടത്തപ്പെടുന്നു.

ആ ധന്യ നിമിഷങള്‍ക്ക് സാക്ഷികളാകാനും കൃതജ്ഞതാബലി അര്‍പ്പിക്കാനുമായി യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ലിവര്‍പൂളിലെ ലെതര്‍ലാന്‍ഡിലെത്തിച്ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് ദേവാലയകവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടും കമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി ദേവാലയത്തി
ലേക്ക് ആനയിക്കും. സീറോ മലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയുടെ എപാര്‍ക്കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ലിവര്‍പൂളിലെ സീറോമലബാര്‍ സഭാമക്കള്‍ക്ക് OUR LADY QUEEN OF PEACE എന്ന പുണ്യനാമധേയത്തിലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി നല്‍കികൊണ്ട് ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകര്‍മ്മം നിര്‍ഹിക്കുന്നതുമാണ്. ഈ മഹനീയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകള്‍ അര്‍പ്പിക്കുവാന്‍ ലിവര്‍പൂള്‍ അതിരൂപത Auxiliary Bishop Right
Rev. Thomas Williams, Emeritus Auxiliary Bishop Right Re. Vincent Melona എന്നിവ രുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍മാര്‍, യു.കെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ബഹു. വൈദികര്‍, സന്യാസിനി സമൂഹം, അത്മായ പ്രതിനിധികള്‍ ,മറ്റ്ഇതര ക്രൈസ്തവ സഭാമക്കള്‍ എന്നിവരും ഈ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും.

ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം കൃത്ജ്ഞതാ ബലി അര്‍പ്പിക്കപ്പടും. സമാപന സമ്മേളനത്തിനുശേഷം ഈ തിരുക്കര്‍മങ്ങളില്‍ പങ്കുകൊള്ളാനെത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കപ്പെടുന്നതായിരിക്കും. ഏകദേശം 200ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയ ദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്കും ദേവാലയ അലങ്കാരങ്ങള്‍ക്കും, മറ്റുള്ള ക്രമീകരണങ്ങള്‍ക്കുമായി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങള്‍ക്കുമായി ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

ലിവര്‍പൂള്‍ നഗരത്തിന്റെ ആരവങളില്‍ നിന്നൊഴിഞ്ഞുമാറി മേഴ്‌സീ നദിയുടെ ഓരം ചേര്‍ന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതര്‍ലാന്റ്. 1965ല്‍ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കര്‍ ചുറ്റളവിലുള്ള വലിയൊരു കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തില്‍ വിളങ്ങി നില്‍ക്കുന്നത്. ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, സാമൂഹികവുമായ മേഖലകളില്‍ ആത്മവിശ്വാസത്തോടും ദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായ പൈതൃകങ്ങളെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവര്‍പൂളിലെ സീറോ സഭാമക്കള്‍.

അനീഷ് ജോര്‍ജ്

ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശിവകാശിക്കാരി പെണ്‍കൊടി, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി വളര്‍ന്നത് അവരുടെ നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്. ‘ശ്രീദേവി” ആ പേര് വിളിച്ചോതും പോലെ തന്നെ, അഭ്രപാളിയില്‍ മിന്നിമായുന്ന, ഐശ്വര്യമുള്ള അവരുടെ മുഖകാന്തിയാണോ , അതോ ആ നടനചാരുതയാണോ അതുമല്ലെങ്കില്‍ വിടര്‍ന്ന ആ കണ്ണുകളാണോ? അഞ്ച് ദശാബ്ദക്കാലം പ്രായഭേദമെന്യേ നമ്മെ തീയേറ്ററുകളിലേക്കും ടെലിവിഷനുമുന്നിലും പിടിച്ചിരുത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും മുന്നോറോളം സിനിമകളില്‍ തന്റെ കഴിവുതെളിയിച്ച അവര്‍ അവാര്‍ഡുകളുടെ പ്രിയതോഴി കൂടിയായിരുന്നു. 2018ലെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ.

നാലാം വയസ്സില്‍ അഭിനയിക്കാന്‍ ചായമിട്ട ശ്രീ പുതുതലമുറയിലുള്ള നായികാനായകന്‍മാര്‍ക്ക് ഒരു പാഠപുസ്തകമായി എന്നും നിലകൊള്ളും. അതുകൊണ്ടാവാം 2013ല്‍ പദ്മശ്രീ നല്‍കി ശ്രീദേവിയെ രാജ്യം അനുമോദിച്ചത്. ശ്രീദേവിയുടെ വിയോഗം വളരെ ഞെട്ടലോടെയാണ് നമ്മള്‍ ഓരോരുത്തരും കേട്ടത്. അമ്പത്തിനാലാം വയസ്സില്‍ ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ കിരീടം അഴിച്ചുവച്ച് സിംഹാസനം ഒഴിഞ്ഞപ്പോള്‍ കണ്ണില്‍ നനവ് പൊടിയാത്തവര്‍ വളരെ വിരളമായിരിക്കും. ഓസ്‌കാര്‍ അവാര്‍ഡുദാനച്ചടങ്ങില്‍ പോലും അവര്‍ക്ക് ആദരവ് കൊടുത്തു് അനുശോചനം ഏര്‍പെടുത്തിയിരുന്നത് നമ്മള്‍ ഓരോരുത്തരും അഭിമാനത്തോടെ കണ്ടിരുന്നതാണ്.

ജൂണ്‍ രണ്ടിന് ബോണ്‍മൗത്തില്‍ വച്ച് നടക്കുന്ന മഴവില്‍ സംഗീതത്തില്‍ ശ്രീദേവിയോടുള്ള ആദരസൂചകമായി ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രശസ്ത നര്‍ത്തകിയും മുന്‍ യുക്മ കലാതിലകവുമായിരുന്ന സാലിസ്ബറിയില്‍ നിന്നുള്ള മിന്നാ ജോസും സംഘവും. ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവാന്‍ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്. അത് പാഴാവില്ല എന്ന നല്ല വിശ്വസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവില്‍ സംഗീത വിരുന്നിലേക്ക്.

നാട്ടുകാരെയും, കൂട്ടുകാരെയും കാണുവാനും, സന്തോഷം പങ്കുവെക്കാനും ഇന്ന് നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് കുടുംബ സമേതം പങ്ക് എടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.

ഈയൊരു ദിനം എത്രയും ഭംഗിയായും മനോഹരമായും അസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കി ജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.

വേദിയുടെ അഡ്രസ്,
community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

ക്യാന്‍സര്‍ ചികിത്സക്കിടെയുണ്ടായ സങ്കീര്‍ണ്ണതയെത്തുടര്‍ന്ന് രോഗിയുടെ സ്ഥിതി ഗുരുതരമായെന്ന പരിശോധനാഫലം അറിയിക്കുന്നതില്‍ പിഴവ്. മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മെറ്റലോക ഹല്‍വാല എന്ന 58കാരനാണ് രോഗത്തേക്കുറിച്ചുള്ള വിവരമറിയാതെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കീമോതെറാപ്പി നടന്നു വരികയായിരുന്നു. അതിലെ സങ്കീര്‍ണ്ണതകള്‍ മൂലം രോഗിക്ക് ശ്വാസകോശത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ടെത്താനായി ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചെങ്കിലും അതിന്റെ റിസല്‍ട്ട് ഹല്‍വാലക്കോ ഡോക്ടര്‍ക്കോ കാണാന്‍ സാധിച്ചില്ല. തെറ്റായ നമ്പറിലേക്ക് ആശുപത്രി ജീവനക്കാര്‍ ഈ റിസല്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.

മെല്‍ബോണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലിലാണ് ഈ ഗുരുതരമായ പിഴവുണ്ടായത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹല്‍വാല സ്‌കാനിംഗിന് വിധേയനായത്. ഹല്‍വാല മരിച്ചത് മെഡിക്കല്‍ പ്രൊഫഷനിലുണ്ടായ വീഴ്ച മൂലമാണെന്ന് കൊറോണര്‍ റോസ്‌മേരി കാര്‍ലിന്‍ പറഞ്ഞു. ചികിത്സ നടത്തിയാലും അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെങ്കിലും ഈ പിഴവ് ചികിത്സയിലൂടെ കുറച്ചു കാലമെങ്കിലും ജീവിതം നീട്ടിക്കിട്ടാനും ബന്ധുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ സമാധാനത്തോടെ മരിക്കാനുമുള്ള അവസരമാണ് അദ്ദേഹത്തിന് നിഷേധിച്ചതെന്നും കൊറോണര്‍ പറഞ്ഞു.

മെഡിക്കല്‍ പ്രൊഫഷനില്‍ വിവരങ്ങള്‍ കൈമാറാന്‍ കാലഹരണപ്പെട്ട രീതികള്‍ ഉപയോഗിക്കുന്നതിനെയും കൊറോണര്‍ വിമര്‍ശിച്ചു. ഒരു കാരണവശാലു വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത ഫാക്‌സ് പോലെയുള്ള സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. മെല്‍ബോണ്‍ ഓസ്റ്റിന്‍ ഹോസ്പിറ്റലിലെ റിസല്‍ട്ടുകള്‍ ഫാക്‌സ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും കൊറോണര്‍ നിര്‍ദേശിച്ചു.

സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരുന്ന 100% മോര്‍ട്‌ഗേജ് പദ്ധതികള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. വീടുകള്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതികള്‍ പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഹൈസട്രീറ്റ് ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. 2007ലെ സാമ്പത്തിക മാന്ദ്യകാലത്ത് അപ്രത്യക്ഷമായ ഈ പദ്ധതികള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2007നു മുമ്പ് 250ഓളം 100% മോര്‍ട്‌ഗേജുകള്‍ ലഭ്യമായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിനെ ആകര്‍ഷിക്കാന്‍ ഡിപ്പോസിറ്റ് രഹിത മോര്‍ട്‌ഗേജുകള്‍ നല്‍കാനായി ബാര്‍ക്ലേയ്‌സും പോസ്റ്റ് ഓഫീസുമുള്‍പ്പെടെ രംഗത്തുണ്ട്.

കുടുംബാംഗത്തെ തന്നെ ജാമ്യക്കാരനാക്കിക്കൊണ്ട് മോര്‍ട്‌ഗേജുകള്‍ നല്‍കാന്‍ ചില ബാങ്കുകള്‍ തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം മുന്‍കരുതലുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും 100% മോര്‍ട്‌ഗേജുകള്‍ അപകടകരമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് ഈക്വിറ്റി എന്ന അവസ്ഥ ചിലപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കടത്തേക്കാള്‍ കുറഞ്ഞ നിരക്ക് പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

2010നു ശേഷം വീട്, പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയ മാസമാണ് കടന്നു പോയത്. 3.1 ശതമാനമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. നേരത്തേ 100% മോര്‍ട്‌ഗേജ് എടുത്തിട്ടുള്ളവരെ നെഗറ്റീവ് ഇക്വിറ്റി മേഖലയിലേക്ക് ഈ ഇടിവ് തള്ളിവിടുകയും ചെയ്തു. സീറോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എടുക്കുന്നവര്‍ വളരെ ശ്രദ്ധയോടെ വേണം അതിന് തയ്യാറാകേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാരുതിക്കും ബിഎംഡബ്ല്യുവിനും ശേഷം ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും കാറുകള്‍ തിരികെ വിളിക്കുന്നു. സിയറ്റ് അറോണ, സിയറ്റ് ഇബിസ, പോളോ തുടങ്ങിയ മോഡലുകളില്‍ കണ്ടെത്തിയ സുരക്ഷാപ്പിഴവിനെത്തുടര്‍ന്നാണ് നടപടി. അടുത്തിടെ വിറ്റഴിഞ്ഞ 28,000 കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഫിന്നിഷ് ഓട്ടോമോട്ടീവ് മാഗസിനായ ടെക്‌നികാന്‍ മാലിമയാണ് ഈ തകരാര്‍ കണ്ടെത്തിയത്. ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരക്ഷയ്ക്ക് പ്രധാന പരിഗണന കൊടുക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകുകയാണെന്നും ഫോക്‌സ്‌വാഗണ്‍ വക്താവ് പറഞ്ഞു.

പിന്‍ സീറ്റില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ ഇടതു സീറ്റ് ബെല്‍റ്റിന്റെ ബക്കിള്‍ റിലീസ് ചെയ്യുന്ന വിധത്തിലാണ് മിഡില്‍ സീറ്റിന്റെ ബക്കിള്‍ നില്‍ക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈസ്പീഡ് ലെയിനുകള്‍ മാറുന്നതിനിടയില്‍ ഇടതു സീറ്റ് ബെല്‍റ്റ് ഇതു മൂലം തനിയെ ഊരി മാറാനിടയുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം തിരിച്ചു വിളിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡിവിഎല്‍എ അറിയിച്ചു.

സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണെന്നുമാണ് ഡിവിഎല്‍എ വക്താവ് അറിയിച്ചത്. 2015ല്‍ മലിനീകരണ പരിശോധനയില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ ഫോക്‌സ് വാഗണ്‍ വിവാദത്തിലായിരുന്നു. ഈയാഴ്ച തുടക്കത്തില്‍ മറ്റൊരു ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇലക്ട്രിക്കല്‍ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ എന്‍ജിന്‍ നിന്നുപോകുന്ന പ്രശനം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചിരുന്നു. ബലേനോ, പുതിയ സ്വിഫ്റ്റ് മോഡലുകളാണ് മാരുതി തിരികെ വിളിച്ചത്.

ഓക്സ്ഫോര്‍ഡിലെ സെന്റ്‌ പീറ്റേഴ്സ് ആന്‍റ് സെന്റ്‌ പോള്‍സ് യാക്കോബായ പള്ളി പൊതുയോഗത്തില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗമാണ് ചേരി തിരിഞ്ഞുള്ള വാഗ്വാദത്തിലും ബഹളത്തിലും കലാശിച്ചത്. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന വിഭാഗവും പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് ചേരിതിരിവും ബഹളവും ഉണ്ടായത്.

പള്ളി പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവള്ളിയുടെ നിര്‍ദ്ദേശപ്രകാരം കാതോലിക്ക ബാവയുടെ അനുകൂലികളില്‍ നിന്നുള്ളയാളെ പ്രതിപുരുഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ്‌ ബഹളം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവ പക്ഷക്കാരായ ആളുകള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ പക്ഷത്ത് നിന്നുള്ളയാള്‍ വേണം പ്രതിപുരുഷ സ്ഥാനത്തേക്ക് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വേണ്ടി നടന്ന ഇലക്ഷനില്‍ കത്തോലിക്ക ബാവ അനുകൂലികള്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ ബഹളം വയ്ക്കുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം യോഗം ബഹിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടവകയുടെ പരിപാടികള്‍ ബഹിഷ്കരിക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇവരുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കാതെ കാതോലിക്ക ബാവ പക്ഷക്കാരനായ ജോസ് വര്‍ക്കിയെ ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനായി തെരഞ്ഞെടുത്തതായി പൊതുയോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് മറുഭാഗവും അറിയിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

 

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.

വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.

 

 

 

Copyright © . All rights reserved