UK

സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനായി തന്റെ റേഞ്ച് റോവറില്‍ ലേസര്‍ ജാമര്‍ ഘടിപ്പിച്ച 67 കാരന് തടവ് ശിക്ഷ. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കണക്കാക്കിയ കോടതി 8 മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ തിമോത്തി ഹില്‍ വാഹനത്തിന്റെ സ്പീഡ് കണ്ടുപിടിക്കുന്നത് തടയിടാനായി ലേസര്‍ ജാമര്‍ ഉപയോഗിക്കുകയായിരുന്നു. വാഹനം കടന്നുപോകുന്ന സമയത്ത് ക്യാമറയ്ക്ക് നേരെ ഇയാള്‍ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യോര്‍ക്ക് ആന്റ് മിഡില്‍സ്ബറോയിലെ എ19 പാതയിലാണ് സംഭവം. ലേസര്‍ ജാമര്‍ ഉപയോഗിച്ചതിനാല്‍ ഹില്ലിന്റെ വാഹനത്തിന്റെ വേഗത കണ്ടുപിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. നീതിപീഠത്തെ അപമാനിച്ചുവെന്ന കാരണത്തിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

പോലീസ് വാന്‍ ക്യാമറയിലാണ് ഹില്‍ നടത്തിയ നിയമലംഘനം പതിഞ്ഞത്. അതേസമയം തന്റെ പ്രവൃത്തി ക്യാമറയില്‍ കുടുങ്ങിയ കാര്യം ബോധ്യമായ ഇയാള്‍ ഉപകരണം വാഹനത്തില്‍ നിന്നും മാറ്റുകയും ചെയ്തു. ഇയാള്‍ ട്രാഫിക് ക്യാമറയ്ക്ക് നേരെ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തി കാണിച്ച് കടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് വാന്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം താന്‍ മണിക്കൂറില്‍ 60 മൈലിലും കുറഞ്ഞ വേഗതയിലാണ് വാഹനമോടിച്ചതെന്ന് ഹില്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ഇയാളുടെ മൊഴിക്കെതിരായിരുന്നു. അന്വേഷണം ആരംഭിച്ചതിന് ശേഷം ജാമര്‍ നശിപ്പിച്ചെങ്കിലും പോലീസിന് ഇയാള്‍ ലേസര്‍ ജാമര്‍ ഉപയോഗിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഹില്ലിന്റെ താമസ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കോടതി നിരീക്ഷിച്ചു. 8 മാസം തടവ് ശിക്ഷ കൂടാതെ ഹില്ലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നീതീ പീഠത്തിന് നേരെയുള്ള പരിഹാസമാണിതെന്ന് ഹില്ലിന് ശിക്ഷ വിധിച്ച ജഡ്ജ് ചൂണ്ടികാണിച്ചു. ആന്‍ഡ്രൂ ഫോര്‍ത്ത് എന്ന ട്രാഫിക് കോണ്‍സ്റ്റബിളാണ് കേസ് അന്വേഷിച്ചത്. പോലീസിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഒരു മികച്ച നടപടിയാണ്. അതുപോലെ ജയിലില്‍ കിടക്കാനും ഇതൊരു മികച്ച പ്രവര്‍ത്തിയാണെന്നും ആന്‍ഡ്രൂ ഫോര്‍ത്ത് പരിഹസിച്ചു.

ന്യൂസ് ഡെസ്ക്

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ (CCRB) അതിന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ച് (BBX) യുകെയുമായി  ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ബിസിനസ് മാർക്കറ്റിനെ നിയന്ത്രിക്കുന്ന BBX മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതുവഴി 14 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 90,000ലേറെ റീട്ടെയിൽ ബിസിനസുകളിൽ കൂടി ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ കൺസ്യൂമർക്ക് അവസരം ലഭിക്കും. നിലവിൽ 200 ലേറെ രാജ്യങ്ങളിലായി 35,000 ഔട്ട്‌ ലെറ്റുകളിൽ CCRBയ്ക്ക് സ്വീകാര്യത ഉണ്ട്.

BBX ഉം CCRB യും തമ്മിലുള്ള ബിസിനസ് പ്ലാറ്റ്ഫോം ഇന്റഗ്രേഷൻ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. 1993 ൽ സ്ഥാപിതമായ BBX ന് 97,000 കാർഡ് ഹോൾഡർമാർ നിലവിലുണ്ട്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ വിവിധ നിരക്കിലുള്ള മില്യണിലേറെ  പ്രോഡക്ടുകളും സേവനങ്ങളും CCRB ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാൻ കഴിയും. ഒരു ഇൻവെസ്റ്റ്മെൻറായും സാധാരണ ഷോപ്പിംഗിനായും CCRB ഉപയോഗിക്കാം. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.

നേരിട്ടു വാങ്ങിയ്ക്കുന്നത് കൂടാതെ ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

ജഗി ജോസഫ് 

ബ്രിസ്‌ക സര്‍ഗ്ഗോത്സവം സര്‍ഗ്ഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോള്‍ ആവേശവും, ആകാംക്ഷയും വാനോളം ഉയര്‍ന്നു. പങ്കെടുത്തവരെയും സംഘാടകരെയും ഒരു വള്ളംകളിയുടെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് സെന്ററില്‍ ബ്രിസ്‌ക സര്‍ഗ്ഗോത്സവം പ്രൗഢഗംഭീരമായി കൊണ്ടാടിയത്. രാവിലെ പത്തരയ്ക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ സര്‍ഗ്ഗോത്സവത്തിന് കൊടിയുയര്‍ന്നു.

ബ്രിസ്‌ക ഭാരവാഹികളും, എക്‌സിക്യൂട്ടിവ് അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനം പൂര്‍ത്തിയാക്കിയ ശേഷം വേദി മത്സരങ്ങളുടെ പോരാട്ടവീര്യത്തില്‍ ലയിച്ചു. കുട്ടികളുടെ പെയ്ന്റിങ് മത്സരമാണ് ആദ്യം ആരംഭിച്ചത്. ഇതിന് പിന്നാലെ വാശിയേറിയ മറ്റ് മത്സരങ്ങളുടെ പോരാട്ടച്ചൂടിലേക്കും വേദി ചുവടുമാറ്റി.

അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം നാലര വരെ നീണ്ട മത്സരങ്ങള്‍ അതില്‍ പങ്കെടുത്തവരുടെ പ്രതിഭ വിളിച്ചോതുന്നതായി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിവിധ ഗ്രൂപ്പുകളിലെ കലാപ്രതിഭയും, കലാതിലകവുമായി ഇവരെ തെരഞ്ഞെടുത്തു: ക്രിസ്റ്റല്‍ ജിനോയി,ഇമ്മാനുവല്‍ ലിജോ, ഒലീവിയ ചെറിയാന്‍, ലിയോ ടോം ജേക്കബ്, റിയ ജോര്‍ജ്, ഗോഡ് വിന്‍ സെബാസ്റ്റിയന്‍, റോസ്മി ജിജി തുടങ്ങിയവരാണ് വിവിധ ഏജ് ഗ്രൂപ്പില്‍ നിന്നും കലാപ്രതിഭയും കലാതിലകവുമായി കിരീടമണിഞ്ഞത്.

സമാപന സമ്മേളനത്തില്‍ വച്ച് ഈ വര്‍ഷം ദാമ്പത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജോണി ലൗലി ദമ്പതികളെ ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ആദരവറിയിച്ച് പൊന്നാട അണിയിച്ചു. പൊതു സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ക്കുള്ള  സമ്മാനങ്ങള്‍ നല്‍കി. ഇതിന് ശേഷം വേദി അതിമനോഹരമായ ഗാനമേളയുടെ താളങ്ങളില്‍ ലയിച്ചു. ബ്രിസ്‌റ്റോളിലെ കലാകാരന്മാരാണ് ഗാനമേളക്ക് നേതൃത്വം നല്‍കിയത്.

ബ്രിസ്‌ക സര്‍ഗ്ഗോത്സവേദിയില്‍ കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് കൗണ്ടര്‍ സവിശേഷ അനുഭവമായി. സജീ മാത്യുവാണ് ഫുഡ് കൗണ്ടറിന് നേതൃത്വം നല്‍കിയത്. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, സന്ദീപ്, റെജി, വൈസ് പ്രസിഡന്റ് ബിജു പപ്പാരില്‍, ബ്രിസ്‌ക ട്രഷറര്‍ ബിജു, ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു പകല്‍ മുഴുവന്‍ ബ്രിസ്‌ക കലാകാരന്മാര്‍ മാറ്റുരച്ച സര്‍ഗ്ഗോത്സവം എട്ടുമണിയോടെ അവസാനിച്ചു.

പങ്കെടുക്കാനെത്തിയ പ്രതിഭകളാണ് ഈ പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ത്തത്. പരിപാടി വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി നന്ദി രേഖപ്പെടുത്തി.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ വലിയ സര്‍വേയില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന് 56 ശതമാനം പേര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും ബ്രെക്‌സിറ്റോടെ സിംഗിള്‍ മാര്‍ക്കറ്റ് ബന്ധവും അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യൂറോപ്പില്‍ തുടര്‍ന്നാല്‍ ബ്രിട്ടന്റെ സാമ്പത്തികമേഖലയ്ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് 52 ശതമാനം പേര്‍ അവകാശപ്പെട്ടു.

രണ്ടാമതൊരു ഹിതപരിശോധന നടന്നാല്‍ ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിനോടുള്ള അഭിപ്രായം മാറ്റുമെന്നും സര്‍വേ പറയുന്നു. ബ്രെക്‌സിറ്റ് അനുകൂലികളായിരുന്ന 8 ശതമാനം പേര്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ടു പോയിട്ടുണ്ട്. അതിനൊപ്പം തന്നെ ബ്രെക്‌സിറ്റ് വിരുദ്ധരായ 4 ശതമാനം പേര്‍ക്കും അഭിപ്രായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. രണ്ടാം ഹിതപരിശോധന സംഭവിച്ചാല്‍ ബ്രെക്‌സിറ്റ് അനുകൂലികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വെറും 1 ശതമാനത്തില്‍ ഒതുങ്ങും. അനുകൂലികളുടെ എണ്ണം 51 ശതമാനമായി കുറയുമെന്നാണ് വെളിപ്പെടുത്തല്‍.

ഇരു പക്ഷവുമല്ലാത്തവരുടെ വലിയൊരു ശതമാനം അപ്പോഴും നിലനില്‍ക്കുമെന്നതിനാല്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിനു തന്നെയായിരിക്കും അപ്പോഴും മേല്‍ക്കൈ. യുകെയും ബ്രസല്‍സും തമ്മില്‍ നടന്നു വരുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും സര്‍വേയില്‍ വ്യക്തമായി. 62 ശതമാനം പേരാണ് അസംതൃപ്തി അറിയിച്ചത്. ഗൂഗിള്‍ സര്‍വേയുമായി സഹകരിച്ചുകൊണ്ട് ജോണ്‍സ്റ്റണ്‍ പ്രസ്, ന്യൂസ്‌ക്വസ്റ്റ്, ഡെയിലി മിററിന്റെ മാതൃ കമ്പനിയായ ട്രിനിറ്റി മിറര്‍ എന്നീ പ്രസാധക സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കോഫി ഷോപ്പുകളിലോ ബാറുകളിലോ കയറിയ ശേഷം പണമെടുത്തു നല്‍കിയാല്‍ ഇനി മുതല്‍ അവര്‍ സ്വീകരിക്കണമെന്നില്ല. മാഞ്ചസ്റ്ററിലെ പ്രശസ്തമായ സാന്‍ഡ്ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സിയിലേ തങ്ങള്‍ പ്രതിഫലം വാങ്ങൂ എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളുടെയും വാച്ചുകള്‍, ഫോണുകള്‍ എന്നിവയിലൂടെയുള്ള പണമടക്കലുകളുടെയും കാലത്ത് ക്യാഷ് രജിസ്റ്ററുകളും നോട്ടുകെട്ടുകളും പഴങ്കഥയായിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഷോപ്പുകള്‍ മാറിയിരിക്കുന്നത്.

ഫെബ്രുവരി മുതല്‍ തന്നെ റിയല്‍ എയ്ല്‍, സാന്‍ഡ്ബാര്‍ എന്നിവ ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റിലേക്ക് മാറിയിരുന്നു. കാര്‍ഡുകളും ബിറ്റ്‌കോയിനുകളും മാത്രമേ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഭാവി ഇവയിലാണെന്ന് തങ്ങള്‍ കരുതുന്നുവെന്നാണ് മാനേജര്‍ ആഷ് റൈറ്റ് പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് 95 ശതമാനം പേയ്‌മെന്റുകളും പണമായിട്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഇതില്‍ 25 ശതമാനം ഇടിവുണ്ടായി. ആ ട്രെന്‍ഡ് പിന്നീട് തുടരുകയാണെന്നും റൈറ്റ് പറയുന്നു.

പണമായുള്ള പേയ്‌മെന്റുകള്‍ കുറയുന്നത് സമയം ലാഭിക്കുകയും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്യാഷ് സര്‍വീസിംഗിനുള്ള ചെലവ് കാര്‍ഡ് പേയ്‌മെന്റുകളെ അപേക്ഷിച്ച് കുറവാണെന്നതാണ് വാസ്തവം. ആഴ്ചയില്‍ ഓഡിറ്റിംഗ് നടത്തുന്നതിനായി ചെലവാകുന്ന 40 മണിക്കൂര്‍ സമയം പുതിയ രീതിയില്‍ ഒഴിവാകുന്നുണ്ട്. ബാറുകളില്‍ കൊള്ള നടക്കുന്ന സംഭവങ്ങള്‍ ഇതു മൂലം കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെന്റില്‍ കഴിഞ്ഞ 15ന് അന്തരിച്ച ആര്‍. ഗോപിനാഥപിള്ളയുടെ സംസ്‌കാരം ഏപ്രില്‍ 30ന് നടക്കും. ഉച്ചക്ക് 12.45ന് മെഡ്വേ ക്രിമറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍.

വിലാസം,
Medway Crematorium, Robin Hood Lane, Blue Bell Hill, Chatham, Kent, ME5 9QU.

സംസ്‌കാരത്തിന് മുമ്പ് ഭൗതികദേഹം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോര്‍ഡ്‌സ് വര്‍ത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബില്‍ രാവിലെ 10 മണി മുതല്‍ 11 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിലാസം
Lordswood Sports and Social Club, North Dane Way, Lordswood, Chatham, Kent, ME5 8YE. From 10:00 am to 11:00

തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ സ്വദേശിയായ ഗോപിനാഥപിള്ള ഗില്ലിംങ്ഹാമില്‍ താമസം ആരംഭിച്ച ആദ്യ മലയാളി കുടുംബത്തിലെ അംഗമായിരുന്നു. കെന്റ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥന്‍ പിള്ള.

നിലവില്‍ കെന്റ് മലയാളി അസോസിയേഷന്റെ ട്രഷററായ രാജന്‍ പിള്ളയുടെ പിതാവാണ് ഗോപിനാഥന്‍ പിള്ള. ഭാര്യ രുഗ്മിണി അമ്മ പിള്ള, രാജന്‍ പിള്ള, രാധാകൃഷ്ണന്‍ പിള്ള, സിന്ധു പിള്ള ഹില്‍ എന്നിവര്‍ മക്കളാണ്, ബിന്ദു പിള്ള, സംഗീത പിള്ള, മാത്യൂ ഹില്‍ എന്നിവര്‍ മരുമക്കളാണ്, ഗായത്രി പിള്ള ജാസ് മഹല്‍, ധന്യ പിള്ള, വിസ്മയ പിള്ള, വിനായക് പിള്ള, ലിയാം പിള്ള ഹില്‍, ശിവന്‍ പിള്ള ഹില്‍, മായ പിള്ള ഹില്‍ എന്നിവര്‍ മരുമക്കളാണ്.

 

 ജോയൽ ചെറുപ്ലാക്കിൽ

വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയത്തിന്റെ പ്രിയംങ്കരനായ എം.പി. ശ്രീ. ജോസ്.കെ.മാണി ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്ത ആദ്യ സംഗമത്തിന്റെ അവിസ്മരണീയമായ വിജയ നിറവിൽ അയർക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു.കെ നിവാസികൾ സ്നേഹ സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനായി വീണ്ടും യു.കെയിൽ ഒത്തുചേരുന്നു. 2018 മെയ് 26-ന് നടത്തുന്ന രണ്ടാമത് സംഗമവുംവൂൾവർ ഹാംപ്ടണിലെ യു. കെ.കെ.സി.എ ഹാളിലാണ് സംഘടിപ്പിക്കുന്നത്. ആദ്യ സംഗമത്തിന്റെ വിജയത്തെതുടർന്ന് താത്പര്യപൂർവം കടന്നു വരുന്ന കൂടുതൽ കുടുംബങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായസംഗമം സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് പ്രസിഡന്റ് ജോസഫ് വർക്കി, സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നടത്തി വരുന്നത്.

അയർക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതംസംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളിൽ നിന്നും യു.കെയിൽ താമസിക്കുന്ന മുഴുവൻആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാകർ അറിയിച്ചു. രാവിലെ 10 മണിക്ക്ആരംഭിക്കുന്ന സാംസ്ക്കാരിക സമ്മേളനത്തെ തുടർന്ന് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയുംവൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. സംഗമ ദിവസം കലാപരിപാടികൾഅവതരിപ്പിക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെപ്പറയുന്നവരെയോ കമ്മറ്റിഅംഗങ്ങളെയൊ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വർക്കി (പ്രസിഡന്റ്) – 07897448282.

ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655

ടോമി ജോസഫ് (ട്രഷറർ) – 07737933896.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്:-

സി.എ. ജോസഫ് – 07846747602 .

പുഷ്പ ജോൺസൺ – 07969797898.

സംഗമവേദിയുടെ വിലാസം

Woodcross Lane
Bilston
Wolverhampton
WV14 9BW

Date: 26/05/2018, Time: 10AM to 6PM

ജോര്‍ജ് ജോസഫ്‌

ജി.എം.എ സംഘടിപ്പിക്കുന്ന ‘സ്‌നേഹാഞ്ജലി 2018’, ഏപ്രില്‍ 28ന് ഗ്ലോസ്റ്റര്‍ഷെയറിലെ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂളില്‍ വച്ച് നടത്തുന്നു. കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എയുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത്. ജിഎംഎ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുന്ന ഒരു ദിനവും കൂടിയാണ് സ്‌നേഹാഞ്ജലി. വിവിധ കലാ പരിപാടികള്‍ക്കൊപ്പം ജിഎംഎ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

എക്കാലവും വ്യത്യസ്തമായ കലാപരിപാടികള്‍ കൊണ്ട് വരുന്ന ജിഎംഎ ഇത്തവണ നടത്തുന്നത് ‘പുരുഷകേസരി’ സ്റ്റേജ് ഷോ ആണ്. പ്രൊഫഷണലി ഗ്രൂമിങ് കൊടുത്തു കൊണ്ടാണ് പാര്‍ട്ടിസിപ്പന്റ്‌സ് ഇതിനായി അണിനിരക്കുന്നത്. ഇതില്‍ നിന്നും ശേഖരിക്കുന്ന മുഴുവന്‍ തുകയും ജിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. യുകെയില്‍ എന്ന് തന്നെയല്ല, ലോകത്തിലുള്ള മലയാളി അസോസിയേഷനുകള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് ജിഎംഎ പ്രവര്‍ത്തിക്കുന്നത്. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കു വേണ്ടിയുള്ള സഹായമാണ് ജിഎംഎ ചെയ്തു കൊടുക്കുന്നത്.

സമൂഹത്തിലെ താഴെത്തട്ടിലുള്ള രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ജില്ലാ ഹോസ്പിറ്റല്‍. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക് കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ തന്ത്രം.

എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കാന്‍ ജിഎംഎയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വിനോദ് മാണിയും ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോളും നയിക്കുന്ന കമ്മിറ്റി വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഒരു ദിനം മനോഹരമാക്കാന്‍, ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍, ‘സ്‌നേഹാഞ്ജലി 2018’ യിലേക്ക് എല്ലാവരെയും അകമഴിഞ്ഞ് സ്വാഗതം ചെയ്യുന്നു.

സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമായിരുന്നു. കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസും, ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയും മറ്റുമായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കാരണം. യുകെയിലെ ഇന്ത്യക്കാരും തദ്ദേശീയരായ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് രാജ്യക്കാരും ഒക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതും പതാക വലിച്ച് കീറിയതും യുകെയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മോദിയോടും ബിജെപി ഗവണ്മെന്റിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ ദേശീയതയെ അപമാനിക്കാനുള്ള ശ്രമമായി ഇതിനെ കാണണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ മറവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയിരുന്ന മൈതാനത്തിലെ ഇന്ത്യന്‍ പതാക വലിച്ച് കീറിയത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ തന്നെ ആയിരുന്നു എന്ന് ഈ സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍ അനുകൂലികളും ഖലിസ്ഥാന്‍ വാദികളും ആണ് പതാക കീറാന്‍ മുന്‍കൈയെടുത്തത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറുന്ന വീഡിയോ താഴെ

Copyright © . All rights reserved