ബാറ്റണ്‍ രോഗത്തിനായുള്ള മരുന്നിന് യുകെയില്‍ അംഗീകാരം ലഭിക്കാത്തത് മൂലം നാല് വയസ്സുകാരിയുടെ ചികിത്സ അനിശ്ചിതത്വത്തില്‍. അപൂര്‍വ്വ രോഗത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് നാല് വയസ്സുകാരിയായ സഫ ഷെഹ്‌സാന്റെ മാതാപിതാക്കള്‍. ഒരു വര്‍ഷം മുന്‍പാണ് സഫ ഷെഹ്‌സാന് ബാറ്റണ്‍ രോഗം സ്ഥിരീകരിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ബാറ്റണ്‍ രോഗത്തിന്റെ മറ്റൊരു രൂപമായ എന്‍എസിഎല്‍2 ആണ് ഷെഹ്‌സാനെ പിടികൂടിയിരിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ പരമാവധി 10 വര്‍ഷം മാത്രമെ ആയുസ് ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കയില്‍ കണ്ടെത്തിയ ബിന്യൂറ എന്ന മരുന്ന് ബാറ്റണ്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് വിധേയരായ 23 പേരില്‍ 20 പേരുടെ രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന് ഏതൊക്കെ മരുന്നുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സാണ് (എന്‍ഐസിഇ). ഈ ഏജന്‍സി ബിന്യൂറയ്ക്ക് അംഗീകാരം നല്‍കിട്ടില്ല. ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ മരുന്നിന് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നാണ് എന്‍ഐസിഇയുടെ നിലപാട്.
സഫ ഷെഹ്‌സാന് ഇപ്പോള്‍ സ്വന്തമായി നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞു. ബിന്യൂറ പരീക്ഷിക്കുകയെന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം. പക്ഷേ അതിന് എന്‍ഐസിഇ അധികൃതരുടെ അംഗീകാരം വേണം. ഏപ്രില്‍ 25ന് ഇക്കാര്യം എഐസിഇ ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ചികിത്സയ്ക്കായി ഒരു വര്‍ഷം ഏകദേശം 500,000 പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മരുന്നിനുള്ള അംഗീകാരം എത്രയും പെട്ടന്ന് നല്‍കണമെന്നും ദിവസം ചെല്ലുന്തോറും മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടിക്ക് അത് ആശ്വാസം നല്‍കുമെന്നും സഫയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം 6 കുട്ടികള്‍ യുകെയില്‍ മാത്രം ഈ രോഗത്തിന് അടിമകളാകുന്നുണ്ട്.
കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധി സോണി ജോർജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണൽ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും സംയുക്തമായി ചേർന്ന കമ്മറ്റിയിൽ വച്ച് ഐക്യകണ്ഡേന ആണ് ബാബു മങ്കുഴിയിലിനെ റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീർഘവർഷങ്ങൾ പ്രവർത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായി വളർത്തിയതിൽ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രഞ്ജിത് കുമാറിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സിൽ ഓർത്തുകൊണ്ടായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയിൽ പറഞ്ഞു.
യുക്മയുടെ പ്രാരംഭകാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തനായ ബാബു മങ്കുഴിയില്‍. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബുവിനും വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട സോണിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു.
ഇരുള്‍ വീഴും പാതയില്‍ മെഴുകുതിരിനാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റെയും നിലവിളക്കും നിറ ദീപവും നിറനാഴിയും കൊന്നപ്പുവും കണിവെള്ളരിയും തളികയിലേന്തി ഐശ്വര്യവും സമൃദ്ധിയും കാണികാണുവാനായ് കാത്തിരിക്കുന്ന വിഷുവിന്റെയും ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 8 തിയതി ഞായറാഴ്ച്ച 6 മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെന്റിവെയിലിലുള്ള ജൂബിലി ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.
യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ദ ഡയനാമിക്‌സ് യുകെയുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതായിരിക്കും.
വാര്‍ഷിക റിപ്പോര്‍ട്ടും പൊതുതെരഞ്ഞടുപ്പിനും ശേഷം യുകെയിലെ പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ എല്ലാ മലയാളി സഹോദരങ്ങളെയും സസ്‌നേഹം സാദരം ക്ഷണിക്കുന്നതായി കെസിഎ എക്‌സിക്്യൂട്ടീവ് അറിയിച്ചു.
87 മില്യണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയിസ്ബുക്ക്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക 50 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 87 മില്യണ്‍ ആളുകളുടെ ഡാറ്റ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നാണ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലിയുടെ വെളിപ്പെടുത്തല്‍ ഫെയിസ്ബുക്കിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഫെയിസ്ബുക്കിന് തകര്‍ച്ച നേരിടേണ്ടി വന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയാനും ഡാറ്റ ബ്രീച്ച് കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വരികയും ചെയ്തിരുന്നു.
ഡാറ്റ ബ്രീച്ച് നേരത്തെ കരുതിയിരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡാറ്റ ചോര്‍ന്നവരില്‍ 1.1 മില്യണ്‍ ഉപഭോക്താക്കള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചോര്‍ത്തിയ ഡാറ്റ ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ട്രംപ് അനുകൂല വികാരം നേടിയെടുക്കുന്നതിന് ആ ഡാറ്റ ഉപയോഗപ്പെടുത്തിയതായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അതുണ്ടാകും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയിസ്ബുക്ക് ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അത് ഉപയോഗിച്ചുവെന്നത് ശുഷ്‌കിച്ച മനസ്ഥിതിയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
ഡാറ്റ ബ്രീച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കണ്ടെത്തുന്നതിനും ഇന്റേണല്‍ ഓഡിറ്റിംഗ് നടത്താന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും മറ്റു സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതിന് ശേഷം ഫെയിസ്ബുക്കില്‍ സെര്‍ച്ച് സെറ്റിംഗ്‌സ് ഉപയോഗിച്ച് ഐഡി കണ്ടെത്തുന്ന ഫീച്ചര്‍ ഫെയിസ്ബുക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പ്രൈവസി പബ്ലിക് ആയി ഡിഫോള്‍ട്ട് സെറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ പെട്ടന്ന് സാധിക്കും. ഇത്തരം മാര്‍ഗം ഉപയോഗിച്ചും ഡാറ്റ ചോര്‍ത്താമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.
കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.
ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.
പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.
സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.
ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശീയ സമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുകയും 2 ദിവസം നീണ്ട് നിന്ന സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ അവതാര്‍ സാദിക്ക് നഗറില്‍ നടന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് എത്തിയ എഐസി ബ്രാഞ്ചുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പൊതുസമ്മേളനവും ആണ് നടന്നത്. ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിരവധി പേരാണ് പങ്കെടുത്തത്. യുകെയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തെ ജനങ്ങളുമായുള്ള സാംസ്‌കാരിക സമന്വയത്തിന് ഉതകുന്ന പരിപാടികളും ക്യാമ്പയിനുകളും ഏറ്റെടുക്കണമെന്ന് സഖാവ് സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു.
ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ബ്രാഞ്ച് അംഗങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, പ്രോഗ്രസീവ് റൈറ്റഴ്സ് ഫോറം, പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ, ചേതന യുകെ, അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തി തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുത്തു.
ദേശീയ സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ് കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഖാക്കള്‍, ദയാല്‍ ബാട്രി, രാജേഷ് ചെറിയാന്‍, വിനോദ് കുമാര്‍, പ്രീത് ബെയിന്‍സ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ യുകെയിലെയും ഇന്ത്യയിലെയും അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ എന്നിവ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അയര്‍ലണ്ടില്‍ നിന്നുള്ള ജയപ്രകാശ് മറയൂരും, ഇബ്രാഹിം വാല്‍കുളങ്ങരയും മിനിറ്റ്സ് കമ്മിറ്റിയും ഹര്‍സേവ് ബെയിന്‍സ്, ജാനേഷ് നായര്‍, എം എസ് ഫാര്‍മ എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയും നിയന്ത്രിച്ചു. സന്ദീപ് പണിക്കര്‍, ഡോ. അജയകുമാര്‍ എന്നിവര്‍ പ്രമേയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കി.
സഖാവ് ഹര്‍സേവ് ബെയ്ന്‍സിനെ വീണ്ടും ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വരുന്ന മൂന്ന് വര്‍ഷത്തെ എഐസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനഞ്ച് അംഗ നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയും ബഹുജന സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങിയ ഇരുപത്തഞ്ച് അംഗ വര്‍ക്കിംഗ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. നിരവധി മലയാളികളും 2 കമ്മിറ്റികളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലുള്ള പ്രതിനിധികളായി സഖാവ് ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നേരത്തെ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ മതമൗലിക വാദത്തെക്കുറിച്ചുള്ള ഡോ. ദബാനി നായിക്കിന്റെ പുസ്തകം സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു. മുന്‍ എസ്എഫ്ഐ ഒറീസ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഡോ. ദബാനി നായിക്ക് കവന്‍ട്രി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ എന്ന ആശയം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും ആരോഗ്യമേഖലയിലെ കച്ചവട കണ്ണുകളുമായി ജനങ്ങളെ കൊള്ളയടിക്കാന്‍ ഉള്ള അവസരം കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കി കൊടുക്കാനുള്ള ഗൂഢതന്ത്രമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. മനോജ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ലണ്ടന്‍: ബ്രിട്ടീഷ് റോഡുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍ കാഴ്ചത്തകരാറുകള്‍ക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. ഈ പ്രകാശം ഉറക്കത്തെ ബാധിക്കാമെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള ബള്‍ബുകളില്‍ നിന്ന് എല്‍ഇഡി ലൈറ്റുകളിലേക്ക് തെരുവു വിളക്കുകളെ മാറ്റാന്‍ രാജ്യത്തെ കൗണ്‍സിലുകള്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇത് വൈദ്യുതിച്ചെലവ് കുറയ്ക്കുമെന്നതിനാലാണ് പുതിയ നീക്കം.
ലണ്ടന്‍, ഗ്ലോസ്റ്റര്‍ഷയര്‍, ലാന്‍കാഷയര്‍, ചെഷയര്‍, ഡന്‍ഡീ തുടങ്ങിയ കൗണ്‍സിലുകള്‍ എല്‍ഇഡി ലൈറ്റുകള്‍ക്കായി ദശലക്ഷക്കണക്കിന് പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം മനുഷ്യരുടെ സാധാരണ ഉറക്കരീതികളെ ബാധിക്കുമെന്ന് പിഎച്ച്ഇ മുന്നറിയിപ്പ് നല്‍കുന്നു. ഒരു പെര്‍മനന്റ് ജെറ്റ് ലാഗിന് സമാനമായ അവസ്ഥയായിരിക്കും ഇതിന്റെ ഫലമായി ഉണ്ടാകുക.
മനുഷ്യന്റെ ബോഡി ക്ലോക്കിന് 24 മണിക്കൂര്‍ നീളുന്ന സൈക്കിളാണ് ഉള്ളതെന്ന് പിഎച്ച്ഇ സെന്റര്‍ ഫോര്‍ റേഡിയേഷന്‍, കെമിക്കല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഹസാര്‍ഡ് തലവന്‍ ജോണ്‍ ഒ’ ഹാഗാന്‍ പറയുന്നു. പ്രകാശമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. ഏത് തരംഗദൈര്‍ഘ്യത്തിലുള്ളതാണെങ്കിലും പ്രകാശത്തിന് മനുഷ്യരില്‍ പ്രഭാവം ചെലുത്താനാകും. സര്‍ക്കാഡിയന്‍ സിസ്റ്റം എന്നറിയപ്പെടുന്ന മനുഷ്യ ശരീരത്തിലെ സമയ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉറക്കത്തെയായിരിക്കും ഇത് സാരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലൈറ്റുകളില്‍ നിന്നുള്ള പ്രകാശം തങ്ങളുടെ ബെഡ്‌റൂമുകളില്‍ വരെയെത്തുന്നുണ്ടെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഇത്തരം ലൈറ്റുകള്‍ പ്രകാശ മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നും ഒ’ഹാഗാന്‍ പറയുന്നു. ഇതിന്റെ ലൈറ്റ് സ്‌പെക്ട്രം നീല പ്രകാശത്തിന് പ്രാമുഖ്യമുള്ളതാണ്. ഡ്രൈവര്‍മാര്‍ക്ക് ഇത് ഉപകാരമാണെങ്കിലും നീല പ്രകാശത്തില്‍ സ്ഥിരമായി ഇരിക്കുന്നത് റെറ്റിനയ്ക്ക് തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് കാഴ്ചാ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ലാന്‍കാസ്റ്റര്‍: ലാന്‍കാസ്റ്ററിലെ ഗാല്‍ഗേറ്റിലുള്ള ലിറ്റില്‍ ലേണേഴ്‌സ് നഴ്‌സറി ആന്‍ഡ് പ്രീസ്‌കൂളിലെ കുട്ടികളില്‍ മെനിഞ്‌ജൈറ്റിസ് ബാധ. മെനിഞ്‌ജൈറ്റിസ് ബി രോഗബാധയെത്തുടര്‍ന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റൊരു കുട്ടിയെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടര്‍ കിര്‍ഖാം എന്ന മൂന്ന് വയസുകാരനാണ് റോയല്‍ ലാന്‍കാസ്റ്റര്‍ ഇന്‍ഫേമറിയില്‍ ചികിത്സക്കിടെ മാര്‍ച്ച് 27ന് മരിച്ചത്. കുട്ടിക്ക് മെനിഞ്‌ജോകോക്കല്‍ സെപ്റ്റിസീമിയ സ്ഥിരീകരിച്ചിരുന്നു.
ശിശുക്കള്‍ മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെയാണ് ഈ പ്രീസ്‌കൂളില്‍ പരിപാലിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. മെനിഞ്‌ജോകോക്കല്‍ അണുബാധയാണ് മെനിഞ്‌ജൈറ്റിസ് ബിയ്ക്ക് കാരണമാകുന്നത്. രോഗം അത്ര സാധാരണമല്ലെങ്കിലും ബാധിച്ചു കഴിഞ്ഞാല്‍ മാരകമാകാനിടയുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗബാധ കാണാറുണ്ട്. ഇത് സെപ്റ്റിസീമിയക്ക് കാരണമാകുകയും ചെയ്യും.
വെറും 12 മണിക്കൂര്‍ മാത്രമായിരുന്നു ഹെക്ടര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കാര്യമായി ശ്രദ്ധിക്കണമെന്ന് ഹെക്ടറിന്റെ മാതാപിതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികിത്സ തേടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ രോഗം അത്ര വേഗത്തില്‍ പടരുന്നതല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സ് കണ്‍സള്‍ട്ടന്റ് ഗ്രെയിന്‍ നിക്‌സണ്‍ പറഞ്ഞു. മുന്നറിയിപ്പെന്ന നിലയില്‍ നഴ്‌സറിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു.