UK

പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.

ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശീയ സമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുകയും 2 ദിവസം നീണ്ട് നിന്ന സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ അവതാര്‍ സാദിക്ക് നഗറില്‍ നടന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് എത്തിയ എഐസി ബ്രാഞ്ചുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പൊതുസമ്മേളനവും ആണ് നടന്നത്. ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിരവധി പേരാണ് പങ്കെടുത്തത്. യുകെയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തെ ജനങ്ങളുമായുള്ള സാംസ്‌കാരിക സമന്വയത്തിന് ഉതകുന്ന പരിപാടികളും ക്യാമ്പയിനുകളും ഏറ്റെടുക്കണമെന്ന് സഖാവ് സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ബ്രാഞ്ച് അംഗങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, പ്രോഗ്രസീവ് റൈറ്റഴ്സ് ഫോറം, പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ, ചേതന യുകെ, അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തി തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുത്തു.

ദേശീയ സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ് കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഖാക്കള്‍, ദയാല്‍ ബാട്രി, രാജേഷ് ചെറിയാന്‍, വിനോദ് കുമാര്‍, പ്രീത് ബെയിന്‍സ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ യുകെയിലെയും ഇന്ത്യയിലെയും അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ എന്നിവ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അയര്‍ലണ്ടില്‍ നിന്നുള്ള ജയപ്രകാശ് മറയൂരും, ഇബ്രാഹിം വാല്‍കുളങ്ങരയും മിനിറ്റ്സ് കമ്മിറ്റിയും ഹര്‍സേവ് ബെയിന്‍സ്, ജാനേഷ് നായര്‍, എം എസ് ഫാര്‍മ എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയും നിയന്ത്രിച്ചു. സന്ദീപ് പണിക്കര്‍, ഡോ. അജയകുമാര്‍ എന്നിവര്‍ പ്രമേയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കി.

സഖാവ് ഹര്‍സേവ് ബെയ്ന്‍സിനെ വീണ്ടും ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വരുന്ന മൂന്ന് വര്‍ഷത്തെ എഐസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനഞ്ച് അംഗ നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയും ബഹുജന സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങിയ ഇരുപത്തഞ്ച് അംഗ വര്‍ക്കിംഗ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. നിരവധി മലയാളികളും 2 കമ്മിറ്റികളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലുള്ള പ്രതിനിധികളായി സഖാവ് ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നേരത്തെ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ മതമൗലിക വാദത്തെക്കുറിച്ചുള്ള ഡോ. ദബാനി നായിക്കിന്റെ പുസ്തകം സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു. മുന്‍ എസ്എഫ്ഐ ഒറീസ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഡോ. ദബാനി നായിക്ക് കവന്‍ട്രി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ എന്ന ആശയം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും ആരോഗ്യമേഖലയിലെ കച്ചവട കണ്ണുകളുമായി ജനങ്ങളെ കൊള്ളയടിക്കാന്‍ ഉള്ള അവസരം കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കി കൊടുക്കാനുള്ള ഗൂഢതന്ത്രമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. മനോജ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്

നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

ലണ്ടന്‍: ബ്രിട്ടീഷ് റോഡുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍ കാഴ്ചത്തകരാറുകള്‍ക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. ഈ പ്രകാശം ഉറക്കത്തെ ബാധിക്കാമെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള ബള്‍ബുകളില്‍ നിന്ന് എല്‍ഇഡി ലൈറ്റുകളിലേക്ക് തെരുവു വിളക്കുകളെ മാറ്റാന്‍ രാജ്യത്തെ കൗണ്‍സിലുകള്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇത് വൈദ്യുതിച്ചെലവ് കുറയ്ക്കുമെന്നതിനാലാണ് പുതിയ നീക്കം.

ലണ്ടന്‍, ഗ്ലോസ്റ്റര്‍ഷയര്‍, ലാന്‍കാഷയര്‍, ചെഷയര്‍, ഡന്‍ഡീ തുടങ്ങിയ കൗണ്‍സിലുകള്‍ എല്‍ഇഡി ലൈറ്റുകള്‍ക്കായി ദശലക്ഷക്കണക്കിന് പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം മനുഷ്യരുടെ സാധാരണ ഉറക്കരീതികളെ ബാധിക്കുമെന്ന് പിഎച്ച്ഇ മുന്നറിയിപ്പ് നല്‍കുന്നു. ഒരു പെര്‍മനന്റ് ജെറ്റ് ലാഗിന് സമാനമായ അവസ്ഥയായിരിക്കും ഇതിന്റെ ഫലമായി ഉണ്ടാകുക.

മനുഷ്യന്റെ ബോഡി ക്ലോക്കിന് 24 മണിക്കൂര്‍ നീളുന്ന സൈക്കിളാണ് ഉള്ളതെന്ന് പിഎച്ച്ഇ സെന്റര്‍ ഫോര്‍ റേഡിയേഷന്‍, കെമിക്കല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഹസാര്‍ഡ് തലവന്‍ ജോണ്‍ ഒ’ ഹാഗാന്‍ പറയുന്നു. പ്രകാശമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. ഏത് തരംഗദൈര്‍ഘ്യത്തിലുള്ളതാണെങ്കിലും പ്രകാശത്തിന് മനുഷ്യരില്‍ പ്രഭാവം ചെലുത്താനാകും. സര്‍ക്കാഡിയന്‍ സിസ്റ്റം എന്നറിയപ്പെടുന്ന മനുഷ്യ ശരീരത്തിലെ സമയ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉറക്കത്തെയായിരിക്കും ഇത് സാരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ലൈറ്റുകളില്‍ നിന്നുള്ള പ്രകാശം തങ്ങളുടെ ബെഡ്‌റൂമുകളില്‍ വരെയെത്തുന്നുണ്ടെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഇത്തരം ലൈറ്റുകള്‍ പ്രകാശ മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നും ഒ’ഹാഗാന്‍ പറയുന്നു. ഇതിന്റെ ലൈറ്റ് സ്‌പെക്ട്രം നീല പ്രകാശത്തിന് പ്രാമുഖ്യമുള്ളതാണ്. ഡ്രൈവര്‍മാര്‍ക്ക് ഇത് ഉപകാരമാണെങ്കിലും നീല പ്രകാശത്തില്‍ സ്ഥിരമായി ഇരിക്കുന്നത് റെറ്റിനയ്ക്ക് തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് കാഴ്ചാ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ലാന്‍കാസ്റ്റര്‍: ലാന്‍കാസ്റ്ററിലെ ഗാല്‍ഗേറ്റിലുള്ള ലിറ്റില്‍ ലേണേഴ്‌സ് നഴ്‌സറി ആന്‍ഡ് പ്രീസ്‌കൂളിലെ കുട്ടികളില്‍ മെനിഞ്‌ജൈറ്റിസ് ബാധ. മെനിഞ്‌ജൈറ്റിസ് ബി രോഗബാധയെത്തുടര്‍ന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റൊരു കുട്ടിയെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടര്‍ കിര്‍ഖാം എന്ന മൂന്ന് വയസുകാരനാണ് റോയല്‍ ലാന്‍കാസ്റ്റര്‍ ഇന്‍ഫേമറിയില്‍ ചികിത്സക്കിടെ മാര്‍ച്ച് 27ന് മരിച്ചത്. കുട്ടിക്ക് മെനിഞ്‌ജോകോക്കല്‍ സെപ്റ്റിസീമിയ സ്ഥിരീകരിച്ചിരുന്നു.

ശിശുക്കള്‍ മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെയാണ് ഈ പ്രീസ്‌കൂളില്‍ പരിപാലിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. മെനിഞ്‌ജോകോക്കല്‍ അണുബാധയാണ് മെനിഞ്‌ജൈറ്റിസ് ബിയ്ക്ക് കാരണമാകുന്നത്. രോഗം അത്ര സാധാരണമല്ലെങ്കിലും ബാധിച്ചു കഴിഞ്ഞാല്‍ മാരകമാകാനിടയുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗബാധ കാണാറുണ്ട്. ഇത് സെപ്റ്റിസീമിയക്ക് കാരണമാകുകയും ചെയ്യും.

വെറും 12 മണിക്കൂര്‍ മാത്രമായിരുന്നു ഹെക്ടര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കാര്യമായി ശ്രദ്ധിക്കണമെന്ന് ഹെക്ടറിന്റെ മാതാപിതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികിത്സ തേടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ രോഗം അത്ര വേഗത്തില്‍ പടരുന്നതല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സ് കണ്‍സള്‍ട്ടന്റ് ഗ്രെയിന്‍ നിക്‌സണ്‍ പറഞ്ഞു. മുന്നറിയിപ്പെന്ന നിലയില്‍ നഴ്‌സറിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു.

ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്.

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്.

ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: ഏപ്രില്‍ 1ന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മിനിമം വേജസിലും നാഷണല്‍ ലിവിംഗ് വേജസിലും വര്‍ദ്ധനവ്. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അറിയിച്ചിരുന്നു. മണിക്കൂറില്‍ 7.50 പൗണ്ടില്‍ നിന്ന് 7.83 പൗണ്ടായാണ് ഇതില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷത്തിലല്ലാത്ത 25 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കും. 4.7 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

മണിക്കൂറിന് അധികമായി 33 പെന്‍സ് ലഭിക്കുന്നതോടെ ഫുള്‍ടൈം ജീവനക്കാരുടെ ശമ്പളത്തില്‍ അടുത്ത വര്‍ഷം 600 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും. 21 മുതല്‍ 24 വയസ് വരെ പ്രായമുള്ള ജീവനക്കാരുടെ നാഷണല്‍ ലിവിംഗ് വേജസ് 7.05 പൗണ്ടില്‍ നിന്ന് 7.38 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. 18 മുതല്‍ 20 വയസു വരെ പ്രായമുള്ളവരുടെ നാഷണല്‍ ലിവിംഗ് വേജസ് 5.60 പൗണ്ടില്‍ നിന്ന് 5.90 ആയാണ് ഉയര്‍ത്തിയത്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 4.04 പൗണ്ടില്‍ നിന്ന് 4.20 പൗണ്ടായാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്.

2025 ഓടെ ലിവിംഗ് വേജ് സാലറി 9 പൗണ്ടായി ഉയര്‍ത്തുമെന്ന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ഹാമണ്ട് വ്യക്തമാക്കി. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുകയും ഇന്‍കംടാക്‌സ് കുറയ്ക്കുകയും ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഹാമണ്ട് പറഞ്ഞു.

റജി നന്തികാട്ട്

യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നില്‍ നില്‍ക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വര്‍ണ്ണനിലാവ് ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതതോടുകൂടി കലാ സന്ധ്യയ്ക്ക് തുടക്കമാവും. യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ആന്‍ മേരി ജോജോ, അശ്വിനി അജിത്, ജോവാന പ്രകാശ് തുടങ്ങിയവരുടെ ഭരതനാട്യം ആന്‍ മേരി ജോജോ, അശ്വിനി അജിത് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ അവതരിപ്പിക്കുന്ന സെമിക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ നൃത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറും. യുകെയിലെ പ്രഗത്ഭ ഗായകാരായ റോയി സെബാസ്റ്റ്യന്‍, അനീഷ് ജോര്‍ജ്ജ് , ജോമോന്‍ മാമൂട്ടില്‍, ഉണ്ണികൃഷ്ണന്‍, ടെസ്സമോള്‍ ജോര്‍ജ്ജ്, ഡെന്ന ആന്‍ ജോമോന്‍, വക്കം ജി. സുരേഷ്‌കുമാര്‍ തുങ്ങിയവര്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കും. കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ജോവാന സോജന്‍ എന്നിവരുടെ സാന്നിധ്യം വര്‍ണ്ണനിലാവിനെ മികവുറ്റതാക്കും.

ജെയ്‌സണ്‍ ജോര്‍ജ്ജ്, ദീപ്തി മനോജ് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. വര്‍ണ്ണനിലാവിനോടനുബന്ധിച്ചു യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയി എഴുതിയ കവിതകളുടെ സമാഹാരം ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നടത്തപ്പെടും. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യമത്സരത്തിന്റെ സമ്മാനദാനം, കലാ സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരം പ്രമുഖ നാടക കലാകാരന്‍ ബോള്‍ഡ്വിന്‍ സൈമണ്‍ നിരവധി ഷോര്‍ട് ഫിലിമുകളുടെ തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദ്ദീനും നല്‍കും.

വിദ്യാഭാസ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എം.ഡി റെജുലേഷ്, കലാരംഗത്തും സാമൂഹ്യ രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ചു ജിബി ജോര്‍ജ്, ഷിജു ചാക്കോ എന്നിവരെ പൊന്നാടയണിയിച്ചു ആദരിക്കും. ലണ്ടന്‍ മലയാള സാഹിത്യവേദി ചാരിറ്റി വിഭാഗം കണ്‍വീനര്‍മാരായ ടോണി ചെറിയാന്‍ ഷാജന്‍ ജോസഫ് എന്നിവരെയും നിരവധി കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അമ്മ ചാരിറ്റി സംഘടനയെയും വേദിയില്‍ ആദരിക്കുന്നതായായിരിക്കും. യുകെയിലെ കലാരംഗത്തുള്ളവര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ണ്ണനിലാവ് നല്ലൊരു ദൃശ്യശ്രാവ്യ വിരുന്നായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.

കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.

പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.

ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ നിവൃത്തിയില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയും തല്‍ഫലമായി സമാഹരിച്ച തുക 4687.25 പൗണ്ട് രണ്ട് കുടുംബങ്ങള്‍ക്കും തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബമായിരുന്നു ഇതില്‍ ഒന്ന്. മാനസികാസ്വാസ്ഥ്യം ബാധിച്ച രണ്ട് സഹോദരങ്ങളും അമ്മയുമായി ടാര്‍പോളിന്‍ വച്ച് മറച്ച ഷെഡില്‍ കഴിഞ്ഞിരുന്ന ഷാജുവിന്റെ കുടുംബത്തിന് വീട് വച്ച് കൊടുക്കുവാന്‍ ഇടുക്കി ജില്ലാ സംഗമം തുടക്കം കുറിച്ചപ്പോള്‍ കൂടുതല്‍ സഹായങ്ങളുമായി സുമനസ്സുകള്‍ രംഗത്തെത്തി.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുകെയില്‍ നിന്നുള്ള ഒരു വ്യക്തി 1500 പൗണ്ട് നല്‍കുകയും ബാക്കി വേണ്ട ചിലവുകള്‍ വഹിക്കാന്‍ നല്ലവരായ നാട്ടുകാരും തയ്യാറായപ്പോള്‍ ഒരു കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാര്‍പ്പിടം ഉയരുകയാണ്. യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ചാരിറ്റിയില്‍ ലഭിച്ച തുകയില്‍ 200500 രൂപയുടെ ചെക്ക് ഇടുക്കി ജില്ലാ സംഗമത്തിനു വേണ്ടി ബോബി താഴത്തുവീട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കുമാറിന് കൈമാറി. ബിജു കോപ്രത്ത് സൈമണ്‍ ജേക്കബ്ബ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വന്തമായി ഒരു വീട് എന്ന ഈ കുടുംബത്തിന്റ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത് ഈ ചാരിറ്റി നാട്ടില്‍ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി മെമ്പര്‍ സിജോ വേലംകുന്നേല്‍ ആയിരുന്നു.

ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നില്‍. പ്രകൃതിയുടെ വികൃതികളും പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും മാരക രോഗങ്ങളും കാട്ടുതീയും സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂര്‍വികരും ഈ ഒരുമയില്‍ ഊന്നിയാണ് ഉന്നതികളിലേക്ക് കാല്‍ വച്ചത്. ഇടുക്കിയുടെ മണ്ണില്‍ നിന്നും യുകെയിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും ഒരുമയുടെ സന്ദേശം വെടിയാതെ ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിര്‍ത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തുചേരലുകള്‍ക്ക് പുറമെ തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കാനും ഈ കൂട്ടായ്മ കഴിഞ്ഞ 7 വര്‍ഷങ്ങളായി ശ്രദ്ധിക്കാറുണ്ട്.

തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കോ സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും ഇതില്‍ പങ്കാളികള്‍ ആയവരെയും സ്മരിക്കുകയും. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ അകമഴിഞ്ഞ പിന്‍തുണയേകിയ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം വിജയം കണ്ടതില്‍ അഭിമാനിക്കാം.

Copyright © . All rights reserved