ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലമാണ് ഇവര്‍ വിശകലന വിധേയമാക്കിയത്. ഗ്രാമര്‍, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ പ്രകടനം മികച്ചതായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന് കാരണം സ്‌കൂള്‍ അന്തരീക്ഷത്തേക്കാള്‍ അവരുടെ ജനിതകമായ പ്രത്യേകതകള്‍ കാരണമാണെന്ന് പഠനത്തില്‍ വ്യക്തമായി. 16 വയസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക് നേട്ടങ്ങളില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വ്യക്തമായതെന്ന് എന്‍പിജെ സയന്‍സ് ഓഫ് ലേണിംഗ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
സ്‌കൂളുകളുടെ നിലവാരം അക്കാഡമിക് നേട്ടങ്ങളെ സ്വാധീനിക്കാമെങ്കിലും ഗ്രാമര്‍ സ്‌കൂള്‍ ആയതുകൊണ്ടു മാത്രം കുട്ടികളുടെ പ്രകടനം മെച്ചപ്പെടണമെന്നില്ലെന്ന് പഠനം തയ്യാറാക്കിയ എമിലി സ്മിത്ത് വൂളി അഭിപ്രായപ്പെടുന്നു. അധ്യാപകരുടെ പരിശീലന കോഴ്‌സുകളില്‍ ജനിതക പ്രത്യേകതകളേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പ്രൊഫ.റോബര്‍ട്ട് പ്ലോമിനും ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 4000 വിദ്യാര്‍ത്ഥികളെയാണ് പഠനത്തിന് വിധേയരാക്കിയത്. കുട്ടികളുടെ ജീനോടൈപ്പ്, സാമൂഹിക-സാമ്പത്തിക നിലവാരം, അക്കാഡമിക് കഴിവുകള്‍, നേട്ടങ്ങള്‍ മുതലായവ പഠനവിധേയമാക്കി.
കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പെടെ പീഡനങ്ങള്‍ കുട്ടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ബോധവല്‍ക്കരണങ്ങളും കടുത്ത ശിക്ഷകളും ഏര്‍പ്പെടുത്തിയാലും ഇതിന് പരിഹാരമുണ്ടാകുന്നില്ല. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് വലിയൊരു ചോദ്യമാണ്. പ്രത്യേകിച്ചും മാതാപിതാക്കളാണ് കുട്ടികളെ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതെങ്കില്‍, അവരെ നിങ്ങള്‍ക്ക് നേരിട്ടറിയാമെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് ഒരു കീറാമുട്ടി പ്രശ്‌നമായിരിക്കും.
അവരുമായി സംസാരിക്കുന്നതുപോലും നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ കുട്ടികളെയാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ മാതാപിതാക്കളുമായി സംസാരിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിദഗ്ദ്ധര്‍ക്കു മുന്നിലാണ് പ്രശ്‌നം എത്തുന്നതെങ്കില്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്കും ഭാവിക്കും പരിഗണന നല്‍കുകയും അതിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
ഒരു കുട്ടി പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ചില അടയാളങ്ങള്‍ കണ്ടാല്‍ ഇത് തിരിച്ചറിയാം. എബിസി ചിഹ്നങ്ങളാണ് അവയില്‍ പ്രധാനം. Appearance, Behaviour, Communication എന്നിവയാണ് അവ.
അപ്പിയറന്‍സ്: അസാധാരണമായ മുറിവുകളോ ചതവുകളോ കുട്ടികളില്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്.
ബിഹേവിയര്‍: അന്തര്‍മുഖത്വം, ഉത്ക്ണ്ഠ, സ്വയം മുറിവേല്‍പ്പിക്കുന്ന ശീലം, സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം തുടങ്ങിയവയും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.
കമ്യൂണിക്കേഷന്‍: ദേഷ്യത്തോടെ സംസാരിക്കുക, ലൈംഗികമായി സംസാരിക്കുക, രഹസ്യാത്മകത എന്നിവയെല്ലാം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ആദ്യമായി നിങ്ങളുടെ ഉത്തരവാദിത്തം. ചിലപ്പോള്‍ സാഹചര്യങ്ങളെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായിരിക്കാമെന്ന ആശങ്കയും തോന്നാം. പക്ഷേ കുട്ടികളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് തന്നെയായിരിക്കും നല്ലത്. പീഡനത്തിന് ഉത്തരവാദിയായ ആള്‍ നിങ്ങളുടെ ഉറ്റ സുഹൃത്തോ, പരിചയക്കാരനോ ബന്ധുവോ ആണെങ്കില്‍ പോലും വിവരം അറിയിക്കുന്നതാണ് നീതി.
കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ എന്തുചെയ്യണം?
ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് സംശയം തോന്നുന്നു.എന്നാല്‍ അതിന് തെളിവുകളൊന്നുമില്ല. കുട്ടി അതേക്കുറിച്ച് സൂചനകളും നല്‍കുന്നില്ലയെങ്കില്‍ എന്തു ചെയ്യാനാകുമെന്നത് മറ്റൊരു പ്രശ്‌നമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍
കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. ഒരു ഡയറിയില്‍ അവ കുറിച്ചുവെക്കുന്നത് കുട്ടിയുടെ സ്വഭാവമാറ്റം നിരീക്ഷിക്കാന്‍ ഉതകും.
നിങ്ങളുടെ സംശയം സ്‌കൂളുമായും ജിപിയുമായും പങ്കുവെക്കുക. കുട്ടിയോട് ഇടപഴകുന്ന പ്രൊഫഷണലുകള്‍ക്ക് സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലായിട്ടുണ്ടാകും.
ഏറ്റവും വിശ്വാസമുള്ള സുഹൃത്തോ കുടുംബാംഗമോ ആയി ഇക്കാര്യങ്ങള്‍ സംസാരിക്കുക. എന്‍എസ് പിസിസി കൗണ്‍സലറുമായി സംസാരിക്കുന്നതും കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകാന്‍ ഉതകും.
സംശയമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ചെയ്യാനാകുന്ന മറ്റൊരു കാര്യം. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിച്ചേക്കാം.
ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.
കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.
കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ് ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച് സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.
രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
സാലിസ്ബറി ആക്രമണത്തേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ബ്രിട്ടന് നയതന്ത്ര വിജയം. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യുകെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന സൂചനയും നല്‍കി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കുന്നത്. ഫ്രാന്‍സ്, ലിത്വാനിയ, പോളണ്ട് എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
28 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്ര നേതാക്കള്‍ സാലിസ്ബറി ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി വ്യക്തമാക്കിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. റഷ്യ യുകെയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഒരു ദീര്‍ഘകാല ഭീഷണിയായി മാറിയിരിക്കുകയാണെന്നും റഷ്യക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുത്ത ഒരു അത്താഴ വിരുന്നില്‍വെച്ച് ആവശ്യപ്പെട്ടിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ എന്നിവരുമായി സംസാരിച്ചതിനു ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ റഷ്യക്കെതിരായ നടപടിയെക്കുറിച്ച് സൂചന നല്‍കി. റഷ്യക്ക് ശക്തമായ ഒരു യൂറോപ്യന്‍ യൂണിയന്‍ സന്ദേശം നല്‍കുന്ന കാര്യത്തിലും ഈ നേതാക്കള്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ട്. റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഡാലിയ ഗ്രൈബോസ്‌കൈറ്റും വ്യക്തമാക്കി. വിഷയത്തില്‍ യുകെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇത് തെരേസ മേയ് നേടിയ വന്‍ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.
ടോം ജോസ് തടിയമ്പാട്
കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജിത് കുമാര്‍ തികഞ്ഞ സ്വതന്ത്ര ചിന്തകനും മനുഷ്യസ്‌നേഹിയുമായിരുന്നുവെന്ന് എസ്സെന്‍സ് യുകെയുടെ പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം യുകെയിലെ സ്വതന്ത്ര ചിന്തകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്നു ജോഷി കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും ഏവര്‍ക്കും എപ്പോഴെങ്കിലുമൊക്കെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ്. പലരും ആശ്വാസം കണ്ടെത്തുന്നത് തെളിവുകള്‍ ഒന്നുമില്ലാത്ത മരണാനന്തര ജീവിതത്തെ കുറിച്ചും വ്യാജ സങ്കല്‍പ്പമായ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഒക്കെയുള്ള കപടമായ പ്രത്യാശയിലും പ്രതീക്ഷയിലുമാണ്. ഇതിലൊന്നും വിശ്വസിക്കാതെ, നമുക്ക് കിട്ടിയ ഈ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചിലരുണ്ട്. അവരില്‍ ഒരാളായിരുന്നു രഞ്ജിത് ചേട്ടന്‍.
യുകെയിലെ മലയാളികളെ, പ്രത്യേകിച്ച് കേംബ്രിഡ്ജിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തിയാണു രഞ്ജിത് കുമാറിന്റെ മരണ വാര്‍ത്ത കടന്നു വന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗ നിര്‍ണ്ണയം നടത്തിയപ്പോള്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടത് രഞ്ജിത്തിന് ആയുസ്സ് വെറും ആറു മാസം മാത്രം എന്നാണ്. ‘ഇല്ല, .. സമയമായിട്ടില്ല..എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്’ എന്ന് പുഞ്ചിരിയോടെ ഡോക്ടറോട് പറഞ്ഞ അദ്ദേഹം പിന്നെ മൂന്നു വര്‍ഷത്തോളം വീണ്ടും വളരെ സജീവമായ് യുക്മയുടെ ഈസ്റ്റ് ആംഗ്‌ളിയ റീജിയണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
തികഞ്ഞ യുക്തിവാദ നിലപാടുകളാണ് ജീവിതത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്. ചികിത്സ ആരംഭിച്ചതിനു ശേഷം രോഗത്തില്‍ നിന്നും അദ്ദേഹം പലവട്ടം മടങ്ങിവന്നിട്ടുണ്ട്. അപ്പോള്‍ എല്ലാം, ദൈവത്തിനു ഒന്നും അതില്‍ യാതൊരു പങ്കുമില്ല എന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശാസ്ത്രത്തിലും മാനവികതയിലും സ്വതന്ത്രചിന്തയിലും വിശ്വസിക്കുന്ന വലിയ ഒരു മനുഷ്യ സ്‌നേഹിയെയും മികച്ച ഒരു സംഘാടകനെയുമാണു നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ എസ്സെന്‍സ് യുകെ.ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ഡോക്ടര്‍ ജോഷി ജോസ് അറിയിച്ചു.
ബ്രിട്ടീഷ് തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എട്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഷോപ്പിംഗ് സെന്ററില്‍ അജ്ഞാതരുടെ കുത്തേറ്റ് യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. 20നോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവാവിനെ കുത്തേറ്റ പാടുകളോടെ സ്ട്രാറ്റ്‌ഫോഡ് സെന്ററില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏതാണ്ട് 10 മണിയോടു കൂടി ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 38 കൊലപാതകങ്ങള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിന് ആരെങ്കിലും ദൃസാക്ഷികളായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. സ്ട്രാറ്റ്‌ഫോഡ് കൊലപാതകത്തെക്കുറിച്ച് മേജര്‍ ക്രൈം കമാന്റിന് വിവരം കൈമാറിയതായി സ്‌കോട്‌ലന്റ് യാര്‍ഡ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകുകയുള്ളുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്തിക്കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. 40കാരനായ ഒരാള്‍ വാല്‍ത്താംസ്‌റ്റോയിലും മറ്റൊരാള്‍ സൗത്താളിലുമാണ് ആക്രമിക്കപ്പെട്ടത്. സൗത്താളില്‍ വെച്ച് കുത്തേറ്റയാളെ വെസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടോപാത്ത് വോക്കില്‍ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ മറ്റൊരാളെ ഞാറാഴ്ച്ച പോലീസ് കണ്ടെത്തിയിരുന്നു. 42 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ടോപാത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഹോണ്‍സ്ലോയിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരും ഇതിനോടകം പോലീസ് പിടിയിലായിട്ടുണ്ട്. ഹോണ്‍സ്ലോയില്‍ മരിച്ചയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്.
മോസ്‌കോ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിനെ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ജര്‍മന്‍ ഒളിമ്പിക്‌സുമായി താരതമ്യം ചെയ്ത് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് ചാരനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ നെര്‍വ് ഏജന്റ് ആക്രമണത്തിനിരയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനവുമായി ഫോറിന്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കാണുന്നത് അത്യധികം വെറുപ്പുളവാക്കുന്ന കാര്യമാണ്. റഷ്യയുടെ അതിക്രൂരവും മലീമസവുമായ ഭരണത്തെ ലോകത്തിന് മുന്നില്‍ ന്യായീകരിച്ചു കാണിക്കാനുള്ള അവസരമായി ലോകകപ്പ് വിനിയോഗിക്കപ്പെടുമെന്നും ഫോറിന്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യന്‍ ലോകകപ്പിന് പോകരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫോറിന്‍ ഓഫീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ ആരാധകര്‍ക്ക് റഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് എന്ന രൂപത്തിലാണ് ജോണ്‍സന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ മന്ത്രിമാരോ റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിക്കണമെന്നും മത്സരങ്ങള്‍ കാണുന്നതിനായി റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ആരാധകരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ലേബര്‍ എംപി ഇയാന്‍ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ ശക്തിയായ ഒരു രാജ്യത്തിന്റെ നേതാവായി പുടിന്‍ മാറിയത് ഭയപ്പാടുണ്ടാക്കുന്ന കാര്യമാണെന്നും ഫുട്‌ബോള്‍പ്രേമി കൂടിയായ ലേബര്‍ എംപി കൂട്ടിച്ചേര്‍ത്തു. 1936ലെ ഒളിമ്പിക്‌സിനെ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ഉപയോഗപ്പെടുത്തിയത് അതിനു സമാന രീതിയില്‍ പുടിന്‍ വരുന്ന ലോകകപ്പിനെയും ഉപയോഗപ്പെടുത്തുമെന്ന് കോമണ്‍സ് ഫോറിന്‍ അഫേയേര്‍സ് കമ്മറ്റിക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. പുടിന്‍ ഉത്തരവാദിയായിരിക്കുന്ന ക്രൂരപ്രവൃത്തികളെയും മലിനമായ ഭരണത്തെയും വെള്ളപൂശാനുള്ള പിആര്‍ വര്‍ക്കുകള്‍ ലോകകപ്പിലൂടെ നടത്താനാണ് റഷ്യ പദ്ധതിയിടുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.
തുറന്ന് പറയുകയാണെങ്കില്‍ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സുമായുള്ള താരതമ്യം വളരെ ശരിയാണ്. ലോകകപ്പോടു കൂടി പുടിന്‍ എന്ന നേതാവ് ലോകത്തിന് മുന്നില്‍ പ്രകീര്‍ത്തിക്കപ്പെടും. ഇഗ്ലണ്ട് ആരാധകര്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് ശരിയായ നടപടിയല്ല. പക്ഷേ റഷ്യയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന സത്യം അവരെ അറിയിക്കേണ്ടതുണ്ട് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത്തവണ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്നത് 24,000 ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ഇഗ്ലണ്ടില്‍ നിന്നും 94,000 പേര്‍ പങ്കെടുത്തിരുന്നു. അതേ സമയം ഫോറിന്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്ത് വന്നു. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിഷം നിറഞ്ഞതാണെന്ന് റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ കാണുന്നതിനിടയില്‍ നിലത്തു വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തല കസേരകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
തലകുടുങ്ങിയതോടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേല്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ തല സീറ്റിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫൂട്ട്റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ രക്ഷിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മാര്‍ച്ച് 9നാണ് അപകടം ഉണ്ടാകുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മരണപ്പെട്ടു. തല കസേരകള്‍ക്കിടയില്‍ കുടുങ്ങിയതോടെ വെപ്രാളത്തിലായ യുവാവിന് ഹൃദയസ്തംഭനം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിയേറ്റര്‍ അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നീല പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത് യൂറോപ്യന്‍ കമ്പനിക്ക്. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ജെമാറ്റോ എന്ന കമ്പനിക്കാണ് ഈ കരാര്‍ ലഭിച്ചത്. ബിഡുകള്‍ സമര്‍പ്പിച്ചത് ആരാണെന്ന വിവരം മറച്ചുവെച്ചുകൊണ്ട് നടത്തിയ ടെന്‍ഡറിലാണ് ഈ കമ്പനിക്ക് നറുക്ക് വീണത്. അറിയാതെയാണെങ്കിലും യൂറോപ്യന്‍ കമ്പനിക്ക് അനുമതി ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.
പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ രേഖകളുടെ രാഷ്ട്രീയ പ്രാധാന്യം വിലയിരുത്തുന്ന യൂറോപ്യന്‍ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ തലവനായ സര്‍ ബില്‍ ക്യാഷ് ഈ നടപടിയെ പൊരുത്തക്കേട് എന്നാണ് വിശേഷിപ്പിച്ചത്. തീര്‍ത്തും അനാവശ്യമാണ് ഇതെന്നും പൂര്‍ണ്ണമായും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിനിടെ സംഭവിച്ചിരിക്കുന്ന സുപ്രധാന കാര്യമാണ്. അതിന്റെ സൂചകമായ പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ യൂറോപ്യന്‍ കമ്പനിക്ക് അനുവാദം നല്‍കിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണവും കാണാനാകില്ലെന്നും ക്യാഷ് പറഞ്ഞു.
തലതിരിഞ്ഞതും അപമാനകരവുമായ തീരുമാനമെന്നായിരുന്നു മുന്‍ മന്ത്രി പ്രീതി പട്ടേല്‍ വിമര്‍ശിച്ചത്. നീല പാസ്‌പോര്‍ട്ട് തിരിച്ചു വരുന്നത് ബ്രിട്ടീഷ് ഐഡന്റിറ്റി തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ്. എന്നാല്‍ അതിന്റെ നിര്‍മാണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കുന്നത് അതിശയത്തോടെ മാത്രമേ കാണാനാകൂ. ഇത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാന്‍ ആംബര്‍ റൂഡിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് പാസ്‌പോര്‍ട്ട് നിര്‍മിക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നവരില്‍ ഒരു ബ്രിട്ടീഷ് കമ്പനിയും ഒരു ജര്‍മന്‍ കമ്പനിയും ഒരു ഫ്രാങ്കോ ഡച്ച് കമ്പനിയുമുണ്ടായിരുന്നതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.