UK

പതിനാറുകാരനായ ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ എന്ന പദവിയിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ 7 അടി 4 ഇഞ്ച് ഉയരമുള്ള മാര്‍ഷല്‍ കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഇഞ്ച് വളര്‍ന്നു. എന്നാല്‍ ഇവന്റെ വളര്‍ച്ച ഇനിയും നിലച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും ഉയരക്കാരനെന്ന റെക്കോര്‍ഡിന് ഉടമയായ ബ്രോക് ബ്രൗണ്‍ 20 വയസ് പിന്നിട്ടതോടെയാണ് ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഉയരത്തില്‍ ഒന്നാം സ്ഥാനത്തേക്ക് വരുന്നത്. വലിയ പൊക്കമൊക്കെയുണ്ടെങ്കിലും സുഹൃത്തുക്കള്‍ ഇവനെ വിളിക്കുന്നത് ടൈനി എന്നാണ്.

ഈ ഉയരക്കൂടുതല്‍ അവന്റെ സ്വപ്‌നമായ വെല്‍ഷ് ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗത്വം ലഭിക്കുന്നതിന് സഹായിച്ചു. മകന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നാണ് അമ്മയായ ലിന്‍ ക്വെല്‍ച്ച് പറയുന്നത്. അവന്‍ എത്ര ഉയരത്തിലെത്തുമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. സാധാരണക്കാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്ലായിടത്തും ബ്രാന്‍ഡന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മേല്‍ക്കൂരകള്‍, സീലിംഗുകള്‍, വാതിലുകള്‍ എല്ലായിടത്തും ഈ ഉയരം ബ്രാന്‍ഡന് വെല്ലുവിളിയാണ്.

ഇപ്പോള്‍ ഒരു സൂപ്പര്‍ കിംഗ് ബെഡാണ് അവന്‍ ഉപയോഗിക്കുന്നത്. ഇനി ഒരു എട്ട് അടി നീളമുള്ള ബെഡ് അവനായി പ്രത്യേകം തയ്യാറാക്കണമെന്നും അമ്മ പറയുന്നു. തെരുവില്‍ മകനുമായി നടക്കാനിറങ്ങിയാല്‍ ജനങ്ങള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടും. കഴിഞ്ഞ വര്‍ഷം 6 അടി 11 ഇഞ്ച് ഉയരമെത്തിയപ്പോളാണ് സഫോള്‍ക്കിലെ സെന്റ് എഡ്മണ്ടില്‍ താമസിക്കുന്ന ബ്രാന്‍ഡന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവന്റെ വളര്‍ച്ചയുടെ രഹസ്യത്തെക്കുറിച്ച് അറിയാന്‍ ഡോക്ടര്‍മാര്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും അതിന്റെ രഹസ്യം മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.

യോര്‍ക്ക്ഷയര്‍: നോര്‍ത്ത് യോര്‍ക്ക്ഷയറിന് സമീപം തേഴ്‌സ്‌കില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 വയസുകാരായ രണ്ട് പേര്‍ മരിച്ചു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ഒരു ഫോര്‍ഡ് ഫോക്കസ്, വോക്‌സ്‌ഹോള്‍ കോഴ്‌സ, ഫോക്‌സ്‌വാഗണ്‍ ബോറ എന്നിവയാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാത്രി 9.25ഓടെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് എ 61ല്‍ ബസ്ബി സ്റ്റൂപ്പിനും കാള്‍ട്ടണ്‍ മിനിയോട്ടിനുമിടയില്‍ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തിന് സാക്ഷികളാരെങ്കിലുമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സ്ഥലത്തുകൂടി കടന്നുപോയ ഡാഷ്‌ക്യാമുള്ള വാഹനങ്ങളുടെ ഉടമസ്ഥര്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

17 വയസുകാരായ രണ്ടു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് ട്വിറ്റര്‍ സന്ദേശത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസിന്റെ കൊളീഷന്‍ യൂണിറ്റും ട്വീറ്റില്‍ അറിയിച്ചു.

ലണ്ടന്‍: വിന്ററില്‍ നേരിട്ട കടുത്ത ജലക്ഷാമത്തിന് കുടിവെള്ള കമ്പനികള്‍ മിനിമം നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി തെരേസ കോഫി. പ്രധാന പൈപ്പ്‌ലൈനുകള്‍ ഉള്‍പ്പെടെ വിന്ററില്‍ തകരുകയും കടുത്ത ശൈത്യത്തില്‍ കുടിവെള്ള വിതരണം നിലക്കുകയും ചെയ്തിരുന്നു. 48 മണിക്കൂറോളം ജലവിതരണം നിലച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ 20 പൗണ്ടെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും ഓരോ അധിക 24 മണിക്കൂറിനും 10 പൗണ്ട് അധികമായി നല്‍കണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

നാല് ദിവസത്തോളം ജലവിതരണം മുടങ്ങിയതിനാല്‍ നവജാത ശിശുക്കളുടെയും അസുഖബാധിതരായ കുട്ടികളുടെയും പ്രായമായവരുടെയും കാര്യമാണ് അവതാളത്തിലായതെന്ന് ഡോ.കോഫി പറഞ്ഞു. ജലവിതരണം മുടങ്ങിയതോടെ സ്‌കൂളുകളും കടകളും അടച്ചിടേണ്ടതായി വന്നു. ലണ്ടന്‍, യോര്‍ക്ക്ഷയര്‍, ഹേസ്റ്റിംഗ്‌സ് തുടങ്ങിയ പ്രദേശങ്ങളില്‍ പോലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കുപ്പിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് എംപിമാരും ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ആവശ്യമുന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞാല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് റെഗുലേറ്ററായ ഓഫ്‌വാറ്റ് വിലയിരുത്തല്‍ നടത്തണമെന്നും കോഫി ആവശ്യപ്പെട്ടു.

യുകെയിലെ അതുല്യ പ്രതിഭകള്‍ പങ്കെടുക്കുന്ന ‘സമര്‍പ്പണ 2018’, മാര്‍ച്ച് 10ന് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുന്നു. 2016-ല്‍ ആരംഭിച്ച ഈ ‘നൃത്ത-സംഗീത’ സമന്വയം തുടര്‍ച്ചയായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് നടക്കുവാന്‍ പോകുന്നത്. ബര്‍മിംഗ്ഹാമിലെ സംഗീതാധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, ബ്രിട്ടനിലെ ഇന്ത്യന്‍ നൃത്ത – സംഗീത രംഗത്ത് നിന്നും അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണ 2018 നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഹിതേന്‍ മിസ്ട്രി, ദിവ്യാ ഉണ്ണികൃഷ്ണന്‍ എന്നീ പ്രഗത്ഭരായ നര്‍ത്തകരും നൃത്താധ്യാപകരും ആണ് സമര്‍പ്പണയിലെ മറ്റ് നര്‍ത്തകര്‍.

ഹീതേന്‍ ഭരതനാട്യവും ദിവ്യ മോഹിനിയാട്ടവും അവതരിപ്പിക്കുമ്പോള്‍ ആരതി അരുണ്‍ കുച്ചിപ്പുടിയാണ് അവതരിപ്പിക്കുന്നത്. ഗായകരില്‍ പ്രമുഖര്‍ – ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി, ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളില്‍, ഡോ. സവിതാമേനോന്‍, ജെം പിപ്‌സ്, വാറന്‍ ഹെയ്‌സ് എന്നിവരാണ്. ഇവരെ കൂടാതെ അന്ന ജിമ്മി, സെയിറ ജിജോ, ലെക്സി എബ്രഹാം, അഷ്‌നി ഷിജു, ബെനിറ്റ ബിജോ, എയ്ഞ്ചൽ ബിഞ്ചു, അനുഗ്രഹ ബിഞ്ചു, ലെവോൺ ടോം, ഫ്രയ സാജു എന്നീ കൊച്ചു ഗായികാഗായകന്‍മാരും സമര്‍പ്പണയില്‍ അണിനിരക്കുന്നുണ്ട്.

പ്രശസ്ത നര്‍ത്തകിയും അവതാരികയുമായ ദീപാ നായര്‍, കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണയുടെ അവതാരകമാര്‍ (ആങ്കറിങ്ങ്). ഇവര്‍ രണ്ടുപേരും ഒരുപാട് കലാസാഹിത്യ പരിപാടികളില്‍, ആങ്കറിങ്ങിലൂടെ കാണികളുടെ മനം കവര്‍ന്നവരാണ്. സമര്‍പ്പണയുടെ ടിക്കറ്റുകളിലൂടെ ലഭിക്കുന്ന പണം സൂരജ് പാലാക്കാരന്റെ ‘സത്കര്‍മ്മ’ (ആദിവാസികളുടെ ക്ഷേമത്തിനായി പ്രര്‍ത്തിക്കുന്ന ട്രസ്റ്റ്) എന്ന ട്രസ്റ്റിനാണ് കൈമാറുന്നത്.

ഇതോടൊപ്പം തന്നെ ചെന്നൈയില്‍ വയലിന്‍ പഠിക്കുന്ന ഒരു സംഗീത വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്‌സ് – അരുണ്‍ കുമാര്‍, ലിറ്റി ജിജോ, ബിന്‍ജു ജേക്കബ്, തേജോ എബ്രഹാം എന്നിവരാണ്. താനിയ മുത്തുപാറക്കുന്നേല്‍ എന്ന യുവനര്‍ത്തകിയുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാന്‍സും സമര്‍പ്പണയ്ക്ക് മാറ്റ് കൂട്ടുന്നു. പ്രസ്‌തുത പരിപാടി ഗർഷോം ടി വി സംപ്രേഷണം ചെയ്‌ത്‌ യുകെ മലയാളികളുടെ സ്വീകരണമുറികളിൽ ‘സമര്‍പ്പണ 2018’ എത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.

അഡ്രസ്
The Auditorium Hall, St. MAry’s Church,
Hobs Meadow, Solihull, B92 8 PN

സമയം മാര്‍ച്ച് 10 – ഉച്ചയ്ക്ക് 2.00 മണി മുതല്‍ 6.00 മണി വരെ

ന്യൂസ് ഡെസ്ക്

കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വൻ അഗ്നിബാധ. മദർ ആൻഡ് ബേബി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. വൽസ് ഗ്രേവ് സൈറ്റിലെ ബിൽഡിംഗിന്റെ മുകളിലെ നിലയിൽ നിന്നാണ് പുക ഉയരുന്നത്. മറ്റേണിറ്റി യൂണിറ്റിലെ ബോയിലർ റൂമിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. മറ്റേണിറ്റി വാർഡ് അടിയന്തിരമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്പെഷ്യൽ ആംബുലൻസ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹൈഡ്രോളിക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഫയർ സർവീസ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. രാവിലെ ഒൻപതു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ആർക്കെങ്കിലും തീപിടുത്തത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വെസ്റ്റ് വിംഗിലാണ് അഗ്നിബാധയുണ്ടായത് എന്ന് ഹോസ്പിറ്റൽ സ്റ്റേറ്റ്മെൻറിൽ അറിയിച്ചു. കുറെ രോഗികളെ അഗ്നിബാധയുണ്ടായ ബിൽഡിംഗിൽ നിന്ന് സുരക്ഷിതമായ മറ്റു ഭാഗങ്ങളിലേയ്ക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.

മാഞ്ചസ്റ്റര്‍: സിറ്റി സെന്ററില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. രാവിലെ 7.30നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളുടെയും ഡോറുകള്‍ ജാമായതിനെത്തുടര്‍ന്ന് ചില യാത്രക്കാര്‍ കുറച്ചു നേരത്തേക്ക് ബസുകള്‍ക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അയ്ടൗണ്‍ സ്ട്രീറ്റിനും മിന്‍സ്ഹള്‍ സ്ട്രീറ്റിനുമിടയിലുള്ള ജംഗ്ഷനില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്‍വശത്തായാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്‌റ്റേജ്‌കോച്ചിന്റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും സ്റ്റേജ്‌കോച്ച് അറിയിച്ചു. യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഏറ്റതെന്നും സംഭവസ്ഥലത്തു വെച്ചുതന്നെ അവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കിയെന്നും ഫയര്‍ സര്‍വീസ് വ്യക്തമാക്കിയെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ രണ്ടു പേരെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിച്ചതായി ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ തിരക്കേറിയ സമയത്തുണ്ടായ അപകടം ഗതാഗതക്കുരുക്കിനും കാരണമായി. പിന്നീട് റിക്കവറി ട്രക്കുകള്‍ എത്തിച്ചാണ് ബസുകള്‍ അവിടെ നിന്ന് മാറ്റിയത്.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ 17 വയസില്‍ താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശീയ ടിമില്‍ കളിക്കാന്‍ ഒരു മലയാളികുട്ടിക്ക് അവസരം കിട്ടിയെന്നുള്ളത് മലയാളികള്‍ക്ക് എല്ലാം തന്നെ അഭിമാനകരമാണ്. ബിനോയ് ജേക്കബ് മക്കോളില്‍, മിനി, ദമ്പതികളുടെ മകന്‍ നെവിന്‍ ബിനോയ്ക്കാണ് ഈ അസുലഭ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഈ കുടുംബം താമസിക്കുന്നത് ലണ്ടനിലെ എഡ്‌മെന്റണിലാണ്. ബ്രിട്ടീഷ് വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരവസരം ഒരു ഇന്ത്യന്‍ കുട്ടിക്ക് ലഭിക്കുന്നതെന്ന് നെവിന്‍ ബിനോയ്ക്ക് കോച്ചിംഗ് കൊടുക്കുന്ന കോച്ചുമാര്‍ പറഞ്ഞു.

പഠനത്തിലും ക്രിക്കറ്റ്, റഗ്ബി, അത്‌ലറ്റിക്‌സ്, മുതലായ എല്ലാ സ്‌പോര്‍ട്‌സിലും വളരെ മുന്‍പിലായ നെവിന്‍ QE Grammar School North Londonലെ GCSE വിദ്യാര്‍ഥി കൂടിയാണ്. സ്‌കൂളില്‍ അപ്രതീക്ഷിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന വോളിബോള്‍ കോച്ച് നെവിന്റെ കഴിവ് തിരിച്ചറിഞ്ഞ് വോളിബോള്‍ കോച്ചിംഗിനു കഴിഞ്ഞ വര്‍ഷം അയക്കുകയായിരുന്നു. പിന്നിട് കടുത്ത ട്രെയിനിങ്ങിനു ശേഷമാണ് സെലക്ഷന്‍ ലഭിച്ചത്.

നെവിന്‍ ബിനോയുടെ കുടുംബം തന്നെ സ്‌പോര്‍ട്‌സുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു. നെവിന്റെ പിതാവ് ബിനോയ് ജേക്കബ് കോടഞ്ചേരി, വേനപ്പര ഹോളി ഫാമിലി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എജ്യക്കേഷന്‍ ആധ്യാപകനായിരുന്നു. മകന് ഇംഗ്ലണ്ട് ടീമിന്റെ യുണിഫോം കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ് അനുഭവപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ബിനോ ഇപ്പോള്‍ കെറ്ററിങ്ങിലെ National coaching camp ല്‍ England’s national coach Luis Bellന് കീഴില്‍ പരിശിലനത്തിലാണ്. ബിനോയുടെ അമ്മ ലണ്ടന്‍ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. പിതാവ് ബിനോയ് ജേക്കബ് മക്കോളില്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു.

ലണ്ടന്‍: അയല്‍ക്കാരുണ്ടാക്കുന്ന ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് 107,397 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെന്‍സിംഗ്ടണിലെ 1920കളില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ സാര്‍വെനാസ് ഫൗലാദി എന്ന 38കാരിയായ ബാങ്കര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ട് ഉത്തരവിട്ടത്. മുകള്‍ നിലയിലെ താമസക്കാരായ കുടുംബം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ തനിക്ക് ശല്യമായി മാറുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കുട്ടികളുടെ കളി മുതല്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെ തന്റെ സമാധാനം നശിപ്പിക്കുകയാണെന്നും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി.

മുകള്‍ നിലയുടെ തറ തടിയില്‍ തീര്‍ത്തതായതിനാല്‍ ഈ നിലയില്‍ താമസിക്കുന്നവര്‍ എന്ത് ചെയ്താലും അത് താഴെ താമസിക്കുന്നവര്‍ക്ക് ശല്യമായി മാറും. ഫ്‌ളാറ്റിന്റെ തറ ഈ കുടുംബത്തിലെ കുട്ടികള്‍ കളിസ്ഥലമായാണ് ഉപയോഗിക്കുന്നതെന്നാണ് ഫൗലാദി പറയുന്നത്. ശബ്ദശല്യത്തിനെതിരെയാണ് മുകള്‍ നിലയിലെ താമസക്കാരായ സാറ, അഹമ്മദ് എല്‍കെറാമി ദമ്പതികളുടെ കുടുംബത്തിനെതിരെ ഫൗലാദി പരാതി നല്‍കിയത്. ദൈനംദിന പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇവയെന്ന് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് പറഞ്ഞെങ്കിലും എല്‍കെറാമിയും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയും ഈ ശബ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു.

വുഡന്‍ ഫ്‌ളോറില്‍ ശബ്ദം കുറയ്ക്കുന്നതിനായി കാര്‍പ്പറ്റ് ഇടാവുന്നതാണ്. ഫ്‌ളാറ്റിലേക്ക് പുതിയ താമസക്കാര്‍ എത്തുന്നതിന് മുമ്പായി കാര്‍പ്പറ്റുകള്‍ ഇടാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അതിനായി കമ്പനി ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ ഓടി നടക്കുന്നതും ബോയിലറിന്റെയും ഫ്രിഡ്ജിന്റെയും ടാപ്പുകളുടെയും ഫയര്‍പ്ലേസിന്റെ ശബ്ദം പോലും തങ്ങള്‍ക്ക് അരോചകമാകുന്നുവെന്നാണ് ഫൗലാദി പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഫൗലാദി കഴിഞ്ഞ നാല് വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍കെറാമിയുടെ കുടുംബം എത്തുന്നതിനു മുമ്പായി നടത്തിയ ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ഈ ശല്യം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍  സമീപകാലത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് പ്രിസ്‌ക്രിപ്ഷന്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ സേവനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് പുതിയ താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. പുതിയ വര്‍ദ്ധനവ് ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ വന്നിരിക്കുന്നത്. സ്‌കോട്ട്‌ലെന്റിലും വെയില്‍സിലും അതുപോലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നിരോധിച്ചിട്ടുണ്ട്. ആദ്യം ഇംഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 7.4 പൗണ്ടായിരുന്നു പക്ഷേ പിന്നീടത് ഏതാണ്ട് 19 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. വേതന നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനെക്കാള്‍ വേഗത്തിലാണ് ഇഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇനിമുതല്‍ ഓരോ പ്രിസ്‌ക്രിപ്ഷനും 8.80 പൗണ്ട് വീതം നല്‍കേണ്ടി വരും. വര്‍ദ്ധിച്ച നിരക്ക് ഏപ്രിലോടെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നു.

1952 കാലഘട്ടത്തില്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്താണ് ആദ്യമായി എന്‍എച്ച്എസുകളില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത്. വളരെ ചെറിയ ശതമാനമായിരുന്ന അന്നത്തെ ചാര്‍ജ് നിരക്ക്. എന്‍എച്ച്എസ് മൊത്തം ബഡ്‌ജെറ്റിന്റെ ഒരു ശതമാനം മാത്രമാണ് പ്രിസ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്ന വരുമാനം. ഏതാണ്ട് 90 ശതമാനം ആളുകളും തങ്ങളുടെ പ്രിസ്‌ക്രിപ്ഷനായി പണം മുടക്കുന്നവരല്ലെന്ന് 2016ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍എച്ച്എസ് പറയുന്നു. 1.1 ബില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കിയിരുന്നു. ഇതില്‍ സമീപകാലത്ത് നല്‍കിയ പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണം ഏതാണ്ട് 752 മില്ല്യണോളം വരും. ഈ കണക്ക് 2006നോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. 89.4 ശതമാനം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിരിക്കുന്നത് സൗജന്യമായിട്ടാണ്. 16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നതാണ് വസ്തുത. 10ല്‍ 6 പ്രിസ്‌ക്രിപ്ഷനുകളും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളവയാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.

16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മാത്രമല്ല സൗജന്യ സേവനം ലഭ്യമായിട്ടുള്ളത്. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം സൗജന്യമാണ്. പക്ഷേ ഏകദേശം എല്ലാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ആ സേവനത്തിനായി പണം നല്‍കേണ്ടി വരും. ഗര്‍ഭിണികള്‍ക്കും മാസങ്ങള്‍ പ്രായമായ കുട്ടിയുള്ളവര്‍ക്കും സേവനം സൗജന്യമാണ്. കൂടാതെ കാന്‍സര്‍ രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പെടുക്കുന്ന പ്രമേഹ രോഗികള്‍ മറ്റു അപകടം നിറഞ്ഞ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരും സൗജന്യ സേവനം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ വരും. സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ ഇളവ് ലഭിക്കും. ഒരു മാസത്തില്‍ ഒരു പ്രാവിശ്യമെങ്കിലും പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമുള്ളയാളാണ് നിങ്ങളെങ്കില്‍ സീസണ്‍ ടിക്കറ്റുകള്‍ ഉപകരിക്കും.

ഡെര്‍ബി: തുര്‍ക്കിയിലെ ഹോളിഡേ ആഘോഷത്തിനിടെ അസുഖം ബാധിച്ചുവെന്ന് കളവ് പറഞ്ഞ് 50,000 പൗണ്ട് ക്ലെയിം ചെയ്യാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരുടെ വ്യാജ ക്ലെയിം പൊളിച്ചത്. ഡെര്‍ബിയില്‍ താമസക്കാരായ ലിയോണ്‍ റോബര്‍ട്ട്‌സ്, ജെയ്ഡ് മുസോക്ക എന്നിവര്‍ കുട്ടിയുമൊത്ത് നടത്തിയ ഹോളിഡേ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. പൂളില്‍ രസിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ഡിന്നര്‍ കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തത് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ പിരിഞ്ഞ് ജീവിക്കുന്ന ഇവര്‍ക്ക് 26 ആഴ്ച വീതം തടവാണ് ആദ്യം നല്‍കിയത്. പിന്നീട് ഇത് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തേ നടന്ന വിചാരണയില്‍ ഇരുവരും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇവര്‍ നടത്തിയ തട്ടിപ്പ് വിജയിച്ചിരുന്നെങ്കില്‍ ഹോളിഡേ കമ്പനിയായ ടിയുഐക്ക് 50,000 പൗണ്ട് നഷ്ടമാകുമായിരുന്നെന്ന് കോടതി കണ്ടെത്തി. 2015 ജൂലൈയിലാണ് ഇവര്‍ തുര്‍ക്കിയിലെ കോര്‍ണേലിയ ഗോള്‍ഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ഒരാഴ്ച ഹോളിഡേ ആഘോഷിക്കാന്‍ എത്തിയത്. അടുത്ത ഏപ്രിലില്‍ ഇവര്‍ നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ താമസക്കാലത്ത് തങ്ങള്‍ അസുഖ ബാധിതരായെന്ന് കാട്ടിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇവര്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സമയത്ത് അനാരോഗ്യത്തെക്കുറിച്ച് പരാതികളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് അവധിക്കാലം ഇവര്‍ ആസ്വദിച്ചതായാണ് വ്യക്തമാകുന്നതെന്നും കമ്പനിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ടിം ഹണ്ടര്‍ പറഞ്ഞു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഭക്ഷണത്തില്‍ നിന്ന് തങ്ങള്‍ അസുഖബാധിതരായെന്നാണ് ഇവര്‍ പറഞ്ഞത്. ഈ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇരുവരും 200 മണിക്കൂര്‍ ശമ്പളമില്ലാത്ത കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതിച്ചെലവും വിക്ടിം സര്‍ച്ചാര്‍ജുമായി 1115 പൗണ്ട് വീതം നല്‍കാനും കോടതി ഉത്തരവിട്ടു.

Copyright © . All rights reserved