UK

ഷിബു മാത്യൂ.
യോര്‍ക്ഷയര്‍. നാലാമത് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് ഏര്‍ഡെല്‍ NHS പ്രഖ്യാപിച്ചു. ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ മലയാളിയായ റീന മാത്യൂ അവാര്‍ഡ് ജേതാവ്. മദേഴ്‌സ് ഡേയോടനുബന്ധിച്ച് കിട്ടിയ ഈ അവാര്‍ഡ് എന്റെ അമ്മയുടെ പ്രചോദനം മാത്രമാണ്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന എന്റെ അമ്മയ്ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് റീന മാത്യൂ.
വ്യാഴാഴ്ച വൈകിട്ട് സ്‌കിപ്ടണ്‍ റൊണ്ടെവുസ് ഹോട്ടലില്‍ വെച്ചു നടന്ന അവാര്‍ഡ് നൈറ്റില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

Rena Mathew

അമ്പതില്‍പ്പരം മലയാളികളടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ ജോലി ചെയ്യുന്ന യോര്‍ക്ഷയറിലെ പ്രമുഖ NHS ഹോസ്പിറ്റലായ ഏര്‍ഡെല്‍ NHS ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ 2014ല്‍ ഏര്‍പ്പെടുത്തിയതാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ്. ഹോസ്പിറ്റലിലെ എല്ലാ വിഭാഗത്തിലുള്ള സ്റ്റാഫിനെയും ഉള്‍പ്പെടുത്തി പന്ത്രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ഹോസ്പിറ്റലിന് പുറത്തുള്ള പ്രത്യേക ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തുന്നത്. ഒരു വര്‍ഷക്കാലത്തെ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ജൂറി വിലയിരുത്തും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായ സര്‍വ്വേയും അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കും. അതീവ രഹസ്യമായിട്ടാണ് വിധി നിര്‍ണ്ണയം നടത്തുക. പതിനൊന്നു വിഭാഗങ്ങളിലും പാശ്ചാത്യര്‍ അവാര്‍ഡ് ജേതാക്കളായപ്പോള്‍ ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ റീന മാത്യൂ അവാര്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് മലയാളിയെ തേടിയെത്തുന്നത്. 2016ല്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി ബിജുമോന്‍ ജോസഫ് ബെസ്റ്റ് കെയറര്‍ അവാര്‍ഡ് നേടിയിരുന്നു.

പത്തനംതിട്ട ജില്ലയില്‍ പ്രസിദ്ധമായ ചരല്‍ക്കുന്ന് ഗ്രാമത്തില്‍ കുളത്തികൊമ്പില്‍ പരേതരായ മാത്യൂ കുഞ്ഞമ്മ ദമ്പതികളുടെ എക മകളായ റീന 2002ലാണ് യോര്‍ക്ഷയറിലെ ഏര്‍ഡെല്‍ ഹോസ്പിറ്റലിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ഹെമറ്റോളജി ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി വാര്‍ഡിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. നീണ്ട പതിനാറ് വര്‍ഷത്തെ സേവനം ഒരുപാട് അറിവുകള്‍ നേടിക്കൊടുത്തു എന്ന് റീന പറയുന്നു. ബാബു സെബാസ്‌ററ്യനാണ് ഭര്‍ത്താവ്. ഡെറിന്‍ സെബാസ്റ്റ്യന്‍, ദിവ്യാ സെബാസ്റ്റ്യന്‍ എന്നിവര്‍ മക്കളാണ്. രണ്ടായിരത്തി രണ്ടു മുതല്‍ കീത്തിലിയില്‍ സ്ഥിരതാമസമാണ് റീനയും കുടുംബവും. കീത്തിലി മലയാളി അസ്സോസ്സിയേഷന്‍ കുടുംബാംഗമാണിവര്‍.

ലണ്ടന്‍: എനര്‍ജി ബില്ലുകളിലെ അനിശ്ചിതത്വത്തില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റനെ കുറ്റപ്പെടുത്തി ലേബര്‍ പാര്‍ട്ടി. എനര്‍ജി നിരക്ക് ഇനത്തില്‍ ഓരോ കുടുംബത്തിനും 1000 പൗണ്ടിന്റെ അധികച്ചെലവാണ് ടോറികള്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിസിറ്റി, ഗ്യാസ് കമ്പനികള്‍ വരുത്തിയ നിരക്കു വര്‍ദ്ധനകള്‍ നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ടോറി ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ എനര്‍ജി പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തേണ്ടി വരുന്നത് കാലങ്ങളായി ഉദാസീന സമീപനം സ്വീകരിച്ചതിനാലാണെന്നും പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ ആരോപിക്കുന്നു.

2010 മുതല്‍ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നാണ് ഗവണ്‍മെന്റുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന് ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി പറഞ്ഞു. 2010ല്‍ സാധാരണ മട്ടില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു വീടിന് ഇരു ബില്ലുകളിലുമായി 1038 പൗണ്ടായിരുന്ന വര്‍ഷം നല്‍കേണ്ടി വന്നിരുന്നത്. 2017ല്‍ ഇത് 1116 പൗണ്ടായി മാറി. എന്നാല്‍ ചില വര്‍ഷങ്ങളില്‍ ഈ തുക 1200 പൗണ്ടിന് മുകളിലെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് ശരാശരി വീടുകള്‍ക്ക് 957 പൗണ്ടിന്റെ അധികച്ചെലവ് പ്രതിവര്‍ഷം എനര്‍ജി ബില്ലുകളില്‍ ഉണ്ടാകുന്നുണ്ട്. കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തേ തടയിട്ടിരുന്നെങ്കില്‍ ജനങ്ങള്‍ക്കു മേല്‍ ഈ അധികഭാരം ഉണ്ടാവില്ലായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ബിഗ് സിക്‌സ് എന്നറിയപ്പെടുന്ന എനര്‍ജി ഭീമന്‍മാരുടെ ലാഭത്തില്‍ പതിന്‍മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2.5 മില്യന്‍ ജനങ്ങള്‍ ഇതു മൂലം കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ലേബര്‍ പറഞ്ഞു.

പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.

റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.

ലണ്ടന്‍: ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നു. യുകെയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് വിക്ടോറിയന്‍ കാലത്തേതിനു തുല്യമായെന്ന് വിലയിരുത്തല്‍. മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ യുകെയ്ക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞു. 2017ല്‍ 2.6 ശതമാനമായാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറഞ്ഞത്. വൈദ്യുതോല്‍പാദന മേഖലയായിരുന്നു കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. കല്‍ക്കരിയുടെ ഉപയോഗം അഞ്ചിലൊന്നായി കുറയ്ക്കാനായതും വൈദ്യുതോല്‍പാദന മേഖല സോളാര്‍ പവറിനെയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്.

1990കളിലുണ്ടായിരുന്നതിനേക്കാള്‍ 38 ശതമാനം കുറവാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലില്‍ ഇപ്പോളുള്ളതെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഈ വിധത്തില്‍ കുറഞ്ഞ നിരക്കിലാണ് കാര്‍ബണ്‍ എമിഷന്റെ കണക്കുകള്‍ വരുന്നതെന്ന് കാര്‍ബണ്‍ ബ്രീഫ് റിപ്പോര്‍ട്ട് പറയുന്നു. യുകെ ഗവണ്‍മെന്റ് കണക്കുകള്‍ അനുസരിച്ചാണ് കാലാവസ്ഥാ ഗവേഷണ, വാര്‍ത്താ സംഘടന ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കല്‍ക്കരി ഉപയോഗം വളരെ വേഗത്തില്‍ കുറയുകയും മറ്റ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സീക്ക് ഹോസ്ഫാദര്‍ പറയുന്നു.

1990കള്‍ക്ക് ശേഷം കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട വിധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോല്‍പാദനം 2012ല്‍ 40 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് വെറും 7 ശതമാനമായി കുറഞ്ഞിരുന്നു. 18, 19 നൂറ്റാണ്ടുകളിലെ വ്യവസായ വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നത് കല്‍ക്കരിയാണെങ്കില്‍ 2025ഓടെ കല്‍ക്കരി പദ്ധതികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം 41,806 ഡോളറിന്(27 ലക്ഷം രൂപ ) ലേലത്തിൽ വിറ്റു. 1931 സെപ്റ്റംബറിൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽവെച്ച് മദൻ മോഹൻ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് വിറ്റത്. എം.കെ. ഗാന്ധി എന്ന് ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടിൽ കാൾ മാക്സ് എഴുതിയ കത്ത് 53,509 ഡോളറിന് വിറ്റു പോയി. ലണ്ടനിൽ നിന്ന് ഇംഗ്ലീഷ് എഡിറ്റർ കൊലെറ്റ് ഡോബ്സണിന് അയച്ചതാണ് കത്ത്. 1903ൽ ലിയോ ടോൾസ്റ്റോയി എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തിൽ പോയി.

ബോസ്റ്റൺ ആസ്ഥാനമാക്കിയ ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴുവരെയായിരുന്നു ലേലം.

പതിനാറുകാരനായ ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ എന്ന പദവിയിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ 7 അടി 4 ഇഞ്ച് ഉയരമുള്ള മാര്‍ഷല്‍ കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഇഞ്ച് വളര്‍ന്നു. എന്നാല്‍ ഇവന്റെ വളര്‍ച്ച ഇനിയും നിലച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും ഉയരക്കാരനെന്ന റെക്കോര്‍ഡിന് ഉടമയായ ബ്രോക് ബ്രൗണ്‍ 20 വയസ് പിന്നിട്ടതോടെയാണ് ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഉയരത്തില്‍ ഒന്നാം സ്ഥാനത്തേക്ക് വരുന്നത്. വലിയ പൊക്കമൊക്കെയുണ്ടെങ്കിലും സുഹൃത്തുക്കള്‍ ഇവനെ വിളിക്കുന്നത് ടൈനി എന്നാണ്.

ഈ ഉയരക്കൂടുതല്‍ അവന്റെ സ്വപ്‌നമായ വെല്‍ഷ് ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗത്വം ലഭിക്കുന്നതിന് സഹായിച്ചു. മകന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നാണ് അമ്മയായ ലിന്‍ ക്വെല്‍ച്ച് പറയുന്നത്. അവന്‍ എത്ര ഉയരത്തിലെത്തുമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. സാധാരണക്കാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്ലായിടത്തും ബ്രാന്‍ഡന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മേല്‍ക്കൂരകള്‍, സീലിംഗുകള്‍, വാതിലുകള്‍ എല്ലായിടത്തും ഈ ഉയരം ബ്രാന്‍ഡന് വെല്ലുവിളിയാണ്.

ഇപ്പോള്‍ ഒരു സൂപ്പര്‍ കിംഗ് ബെഡാണ് അവന്‍ ഉപയോഗിക്കുന്നത്. ഇനി ഒരു എട്ട് അടി നീളമുള്ള ബെഡ് അവനായി പ്രത്യേകം തയ്യാറാക്കണമെന്നും അമ്മ പറയുന്നു. തെരുവില്‍ മകനുമായി നടക്കാനിറങ്ങിയാല്‍ ജനങ്ങള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടും. കഴിഞ്ഞ വര്‍ഷം 6 അടി 11 ഇഞ്ച് ഉയരമെത്തിയപ്പോളാണ് സഫോള്‍ക്കിലെ സെന്റ് എഡ്മണ്ടില്‍ താമസിക്കുന്ന ബ്രാന്‍ഡന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവന്റെ വളര്‍ച്ചയുടെ രഹസ്യത്തെക്കുറിച്ച് അറിയാന്‍ ഡോക്ടര്‍മാര്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും അതിന്റെ രഹസ്യം മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.

യോര്‍ക്ക്ഷയര്‍: നോര്‍ത്ത് യോര്‍ക്ക്ഷയറിന് സമീപം തേഴ്‌സ്‌കില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 വയസുകാരായ രണ്ട് പേര്‍ മരിച്ചു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ഒരു ഫോര്‍ഡ് ഫോക്കസ്, വോക്‌സ്‌ഹോള്‍ കോഴ്‌സ, ഫോക്‌സ്‌വാഗണ്‍ ബോറ എന്നിവയാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാത്രി 9.25ഓടെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് എ 61ല്‍ ബസ്ബി സ്റ്റൂപ്പിനും കാള്‍ട്ടണ്‍ മിനിയോട്ടിനുമിടയില്‍ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തിന് സാക്ഷികളാരെങ്കിലുമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സ്ഥലത്തുകൂടി കടന്നുപോയ ഡാഷ്‌ക്യാമുള്ള വാഹനങ്ങളുടെ ഉടമസ്ഥര്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

17 വയസുകാരായ രണ്ടു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് ട്വിറ്റര്‍ സന്ദേശത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസിന്റെ കൊളീഷന്‍ യൂണിറ്റും ട്വീറ്റില്‍ അറിയിച്ചു.

ലണ്ടന്‍: വിന്ററില്‍ നേരിട്ട കടുത്ത ജലക്ഷാമത്തിന് കുടിവെള്ള കമ്പനികള്‍ മിനിമം നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി തെരേസ കോഫി. പ്രധാന പൈപ്പ്‌ലൈനുകള്‍ ഉള്‍പ്പെടെ വിന്ററില്‍ തകരുകയും കടുത്ത ശൈത്യത്തില്‍ കുടിവെള്ള വിതരണം നിലക്കുകയും ചെയ്തിരുന്നു. 48 മണിക്കൂറോളം ജലവിതരണം നിലച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ 20 പൗണ്ടെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും ഓരോ അധിക 24 മണിക്കൂറിനും 10 പൗണ്ട് അധികമായി നല്‍കണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

നാല് ദിവസത്തോളം ജലവിതരണം മുടങ്ങിയതിനാല്‍ നവജാത ശിശുക്കളുടെയും അസുഖബാധിതരായ കുട്ടികളുടെയും പ്രായമായവരുടെയും കാര്യമാണ് അവതാളത്തിലായതെന്ന് ഡോ.കോഫി പറഞ്ഞു. ജലവിതരണം മുടങ്ങിയതോടെ സ്‌കൂളുകളും കടകളും അടച്ചിടേണ്ടതായി വന്നു. ലണ്ടന്‍, യോര്‍ക്ക്ഷയര്‍, ഹേസ്റ്റിംഗ്‌സ് തുടങ്ങിയ പ്രദേശങ്ങളില്‍ പോലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കുപ്പിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് എംപിമാരും ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ആവശ്യമുന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞാല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് റെഗുലേറ്ററായ ഓഫ്‌വാറ്റ് വിലയിരുത്തല്‍ നടത്തണമെന്നും കോഫി ആവശ്യപ്പെട്ടു.

യുകെയിലെ അതുല്യ പ്രതിഭകള്‍ പങ്കെടുക്കുന്ന ‘സമര്‍പ്പണ 2018’, മാര്‍ച്ച് 10ന് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുന്നു. 2016-ല്‍ ആരംഭിച്ച ഈ ‘നൃത്ത-സംഗീത’ സമന്വയം തുടര്‍ച്ചയായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് നടക്കുവാന്‍ പോകുന്നത്. ബര്‍മിംഗ്ഹാമിലെ സംഗീതാധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, ബ്രിട്ടനിലെ ഇന്ത്യന്‍ നൃത്ത – സംഗീത രംഗത്ത് നിന്നും അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണ 2018 നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഹിതേന്‍ മിസ്ട്രി, ദിവ്യാ ഉണ്ണികൃഷ്ണന്‍ എന്നീ പ്രഗത്ഭരായ നര്‍ത്തകരും നൃത്താധ്യാപകരും ആണ് സമര്‍പ്പണയിലെ മറ്റ് നര്‍ത്തകര്‍.

ഹീതേന്‍ ഭരതനാട്യവും ദിവ്യ മോഹിനിയാട്ടവും അവതരിപ്പിക്കുമ്പോള്‍ ആരതി അരുണ്‍ കുച്ചിപ്പുടിയാണ് അവതരിപ്പിക്കുന്നത്. ഗായകരില്‍ പ്രമുഖര്‍ – ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി, ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളില്‍, ഡോ. സവിതാമേനോന്‍, ജെം പിപ്‌സ്, വാറന്‍ ഹെയ്‌സ് എന്നിവരാണ്. ഇവരെ കൂടാതെ അന്ന ജിമ്മി, സെയിറ ജിജോ, ലെക്സി എബ്രഹാം, അഷ്‌നി ഷിജു, ബെനിറ്റ ബിജോ, എയ്ഞ്ചൽ ബിഞ്ചു, അനുഗ്രഹ ബിഞ്ചു, ലെവോൺ ടോം, ഫ്രയ സാജു എന്നീ കൊച്ചു ഗായികാഗായകന്‍മാരും സമര്‍പ്പണയില്‍ അണിനിരക്കുന്നുണ്ട്.

പ്രശസ്ത നര്‍ത്തകിയും അവതാരികയുമായ ദീപാ നായര്‍, കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണയുടെ അവതാരകമാര്‍ (ആങ്കറിങ്ങ്). ഇവര്‍ രണ്ടുപേരും ഒരുപാട് കലാസാഹിത്യ പരിപാടികളില്‍, ആങ്കറിങ്ങിലൂടെ കാണികളുടെ മനം കവര്‍ന്നവരാണ്. സമര്‍പ്പണയുടെ ടിക്കറ്റുകളിലൂടെ ലഭിക്കുന്ന പണം സൂരജ് പാലാക്കാരന്റെ ‘സത്കര്‍മ്മ’ (ആദിവാസികളുടെ ക്ഷേമത്തിനായി പ്രര്‍ത്തിക്കുന്ന ട്രസ്റ്റ്) എന്ന ട്രസ്റ്റിനാണ് കൈമാറുന്നത്.

ഇതോടൊപ്പം തന്നെ ചെന്നൈയില്‍ വയലിന്‍ പഠിക്കുന്ന ഒരു സംഗീത വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്‌സ് – അരുണ്‍ കുമാര്‍, ലിറ്റി ജിജോ, ബിന്‍ജു ജേക്കബ്, തേജോ എബ്രഹാം എന്നിവരാണ്. താനിയ മുത്തുപാറക്കുന്നേല്‍ എന്ന യുവനര്‍ത്തകിയുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാന്‍സും സമര്‍പ്പണയ്ക്ക് മാറ്റ് കൂട്ടുന്നു. പ്രസ്‌തുത പരിപാടി ഗർഷോം ടി വി സംപ്രേഷണം ചെയ്‌ത്‌ യുകെ മലയാളികളുടെ സ്വീകരണമുറികളിൽ ‘സമര്‍പ്പണ 2018’ എത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.

അഡ്രസ്
The Auditorium Hall, St. MAry’s Church,
Hobs Meadow, Solihull, B92 8 PN

സമയം മാര്‍ച്ച് 10 – ഉച്ചയ്ക്ക് 2.00 മണി മുതല്‍ 6.00 മണി വരെ

ന്യൂസ് ഡെസ്ക്

കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വൻ അഗ്നിബാധ. മദർ ആൻഡ് ബേബി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. വൽസ് ഗ്രേവ് സൈറ്റിലെ ബിൽഡിംഗിന്റെ മുകളിലെ നിലയിൽ നിന്നാണ് പുക ഉയരുന്നത്. മറ്റേണിറ്റി യൂണിറ്റിലെ ബോയിലർ റൂമിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. മറ്റേണിറ്റി വാർഡ് അടിയന്തിരമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്പെഷ്യൽ ആംബുലൻസ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹൈഡ്രോളിക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഫയർ സർവീസ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. രാവിലെ ഒൻപതു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ആർക്കെങ്കിലും തീപിടുത്തത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വെസ്റ്റ് വിംഗിലാണ് അഗ്നിബാധയുണ്ടായത് എന്ന് ഹോസ്പിറ്റൽ സ്റ്റേറ്റ്മെൻറിൽ അറിയിച്ചു. കുറെ രോഗികളെ അഗ്നിബാധയുണ്ടായ ബിൽഡിംഗിൽ നിന്ന് സുരക്ഷിതമായ മറ്റു ഭാഗങ്ങളിലേയ്ക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.

Copyright © . All rights reserved